Monday 16 December 2013

'പുളീമ്മെലെ ശെയ്ത്താന്‍'...!!





ഒരുപാട് സുഹൃത്തുക്കള്‍ സുന്നത്ത് കല്യാണത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു കണ്ടിട്ടുണ്ട്..
എങ്കില്‍ പിന്നെ എന്‍റെ വകയും ഇരിക്കട്ടെ ഒരോര്‍മ്മ..
 തെറ്റിദ്ധരിക്കേണ്ടാ.. സുന്നത്ത് കല്യാണം എന്റെയല്ല..!!




സുന്നത്ത് കല്യാണം കൂടുന്നതിനു  മുമ്പ്  ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്താം..

നായന്മാരുമായി മാത്രം ഇടപഴകാന്‍ താല്പര്യമുള്ള ആളായിരുന്നു നാട്ടിലെ സെയ്താലി  എന്ന ആലി..
പ്രായം കൂടിയവര്‍  "ഡാ ആല്യേ" ന്നും   അല്ലാത്തവര്‍ "ആലിക്കാ" ന്നും വിളിക്കുമ്പോള്‍ ഞാന്‍ "ചെട്ട്യാരിക്കാ" എന്നാണു അന്നും ഇന്നും വിളിക്കാറുള്ളത്..  അതിന്‍റെ ഐതിഹ്യം ഇങ്ങിനെ..

കിണറു കുഴിക്കലായിരുന്നു ആലിക്കായുടെ  ഇഷ്ട്ട ജോലി. പഴയ കിണറുകളുടെ മൈന്ടനന്സും  .
അതാവുമ്പോള്‍ ജാതിവ്യത്യാസം നോക്കാതെ കരാറെടുത്തു കുഴിച്ചു  വെള്ളം കാണിച്ചു കൊടുക്കും.
(അ)മിതമായ കൂലിക്ക് ചെയ്തു കൊടുക്കാറുണ്ട്.  കിണറുപണി ഇല്ലാത്ത സമയങ്ങളില്‍ നായന്മാരുടെ വീടുകളില്‍ മാത്രം കിളക്കാനും മറ്റു ജോലികള്‍ക്കും പോവും.
മണ്ണു കോരാനും മറ്റുമായി ആലിക്ക സ്ഥിരമായി ഒരു പെണ്‍- സെക്രട്ടറിയെ നിയമിച്ചിരുന്നു.. ഇരുണ്ട നിറമുള്ള  ചെട്ടിച്ചി പെണ്ണ്,  'ചെമ്പകം'..

ദാവണി ചുറ്റി, മുടിയില്‍ കനകാംബരമാല ചൂടി, കാലില്‍ നിറം മങ്ങിയ വെള്ളിക്കൊലുസും, കൈകളില്‍ നിറയെ കുപ്പിവളയും ഇട്ടു, കവിളത്ത് പച്ചമഞ്ഞള് തേച്ചതിന്റെ സ്വര്‍ണ്ണത്തിളക്കവുമായി,  ഒക്കത്ത്   മണ്ണു കുട്ടയുമായി വരുന്ന ചെമ്പകത്തെ കാണാനൊരു ചന്തമൊക്കെ  ഉണ്ടായിരുന്നു..

ഒരിക്കല്‍ എന്‍റെ വീട്ടില്‍ കിണറിലെ ചേറെടുക്കാന്‍ ആലിക്ക  ചെമ്പക സമേതനായി വന്നു..
ഇവരുടെ ചലനങ്ങളില്‍ എന്തോ പന്തികേട് മണത്ത ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തി കൊണ്ടിരുന്നു.. എന്‍റെ ശ്രമം വിഫലമായില്ല.. ചായക്കപ്പുകള്‍ പരസ്പരം കൈമാറിയും,  ചെമ്പകമേ .. ചെമ്പകമേ.. എന്ന തമിഴ്പാട്ടിന്റെ ഈരടികള്‍ പാടിയും, നാലുപാടും  നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി  ചെമ്പകത്തിന്റെ സ്ഥാനത്തും അസ്ഥാനത്തും ഇടയ്ക്കിടെ തോണ്ടുന്നതും ഒക്കെ കാണാനുള്ള ഭാഗ്യം ഈയുള്ളവള്‍ക്കുണ്ടായി..
 വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു കളിയാക്കി.. അന്നു മുതല്‍ ആലിക്കയെ  "ചെട്ട്യാരിക്ക" യാക്കി മാറ്റി..

ചെട്ട്യാരിക്കയുടെ ബീവിയാണ് "ആമിന".  ചെട്ട്യാരിക്കയുടെ ബീവി ആവുന്നതിനു മുമ്പ് ആമിന  "സരോജിനി" ആയിരുന്നു. നാട്ടില്‍ കോളിളക്കം സൃഷ്ട്ടിച്ച ഒരു കല്യാണമായിരുന്നു. ആമിനയായതോടെ  സരോജിനിയെ കുടുംബക്കാര്‍ പുറംതള്ളി..

നിക്കാഹ് കഴിഞ്ഞ കൊല്ലാവസാനം ആയപ്പോഴേക്കും ചെട്ട്യാര്ക്ക- ആമിന ദാമ്പത്യ വല്ലരിയില്‍ ആദ്യത്തെ പൂവിരിഞ്ഞു.  പിന്നീട് അവരതൊരു   ശീലമാക്കി.. എല്ലാ കൊല്ലവും മുടങ്ങാതെ ആമിന  പെറും..
പത്ത്മാസത്തിലൊരിക്കല്‍ അസമയത്ത് ചെട്ട്യാര്ക്കാടെ ഉച്ചത്തിലുള്ള
ബാങ്ക് വിളി കേട്ടാല്‍ അമ്മമ്മ പറയും, ''ങാ..!! ആമിന പെറ്റൂന്ന് തോന്നുണൂ..
ചെട്ട്യാര് കുട്ടീടെ ചെവീല് ബാങ്ക് വിളിക്ക്ണ കേട്ടാ.."

പെറ്റതില്‍ കുറച്ചൊക്കെ ജീവിക്കും.. ഇടയ്ക്കു കുറെയൊക്കെ മയ്യത്താവും..!!!
ശോഷിച്ചു വരുന്ന ആമിനയെ കാണുമ്പോള്‍ ചിലരൊക്കെ ചോദിക്കാറുണ്ട്..

"ഡീ ആമിനോ  നെനക്കിന്യെങ്കിലും  പേറു  നിര്‍ത്തിക്കൂടെ.?"

ആമിനയുടെ മറുപടി ഉത്തരം മുട്ടിക്കും..

"പടച്ചോന്‍ തരണത് രണ്ടു കൈയും നീട്ടി വാങ്ങ്വല്ലാതെ ന്താ ചെയ്യ്വ മ്രാളെ.. നെനക്ക് എത്ര മക്കള് ണ്ടന്നല്ലേ  ചോയ്ക്കൂ  അല്ലാണ്ട് നെനക്ക് എത്ര സൊത്തു  ണ്ടെന്ന്  ആരെങ്കിലും ചോയ്ക്ക്വോ.. ഇല്ല്യാലോ? "

ആമിന സ്വയം  നയം വ്യക്തമാക്കും. രണ്ടടി നടന്നു പിറുപിറുക്കും.. "ഞാന്‍
പെറ്റാ ഇവര്ക്കെന്താ ചേതം."

എന്തായാലും അംഗനവാടിയിലെ ഉപ്പുമാവിന്റെയും ഉച്ചക്കഞ്ഞിയുടെയും സിംഹഭാഗവും ആമിനയുടെ വീട്ടിലെത്തും.

ചിലവുകുറക്കല്‍ പരിപാടിയുടെ ഭാഗമായിട്ടാവണം ചെട്ട്യാര്ക്ക-ആമിന ദമ്പതിമാരുടെ നാലഞ്ചു ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു.
ചെട്ട്യാരിക്കയുടെ ബന്ധുക്കളും,കക്ഷി  പണിക്ക് പോവുന്ന വീട്ടിലെ നായന്മാരും അവരുടെ കുടുംബക്കാരും ഒക്കെ എത്തി ചേര്‍ന്ന്.. ഞങ്ങളും പോയിരുന്നു..
അകത്തു നിന്നും നെയ്ച്ചോറിന്റേം പോത്തെറച്ചീന്റേം   മണം ഗുമുഗുമാന്നു മൂക്കിലേക്ക് അടിക്കുന്നു.. ഞങ്ങള്‍ കുറെ പേര്‍ മുറ്റത്ത്‌ ഇട്ടിരുന്ന പന്തലില്‍ ഇരുന്നു..

ഒസ്സാനും താടി വെച്ച കുറെ ആളുകളും അകത്തേക്ക് കയറി പോവുന്നത് കണ്ടു.. കുറച്ചു കഴിഞ്ഞപ്പോള്‍   പാവം കുട്ടികളുടെ നിലവിളികള്‍ കേട്ടുതുടങ്ങി..!!




നാലു കുട്ടികളുടെ സുന്നത്ത് കഴിഞ്ഞു.. അഞ്ചാമത്തെ നമ്പറായ മൂത്തവന്‍ കബീറിന്‍റെ ഊഴമെത്തി..
അനിയന്മാരുടെ   സുനാപ്പികട്ട്ചെയ്യുന്ന 'ഫീ'കരരംഗം കണ്ട കബീര്‍   ഒസ്സാന്‍റെ മധ്യപ്രദേശില്‍ ഒരു ചവിട്ടുംകൊടുത്ത് കലിതീരാതെ കൈത്തണ്ടയില്‍ ഒരു കടിയും കൊടുത്ത് നിലവിളിച്ചു കൊണ്ട് കുതറിയോടി..
 വീടിനു ചുറ്റും അഞ്ചാറു വട്ടം ഓടിയ കബീര്‍  ഗത്യന്തരമില്ലാതെ  ഉമ്മറത്തെ തൊടിയുടെ മൂലയില്‍ ഉള്ള  പുളിമരത്തിലേക്ക് ചാടിക്കേറി..

എന്തൊക്കെ പറഞ്ഞിട്ടും  കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല.. സ്നേഹത്തോടെയും ചീത്ത പറഞ്ഞും ഒക്കെ നോക്കി..  ചിലര്‍ കല്ലെടുത്തെറിഞ്ഞു വീഴ്ത്താന്‍ നോക്കി..  നടന്നില്ല..  മരത്തിനു മുകളിലേക്ക് കയറി പിടിച്ചു കൊണ്ടുവരാമെന്ന് കൂട്ടത്തില്‍ ആരോ ഒരാള്‍ പറഞ്ഞു..  ഉടനെ താഴെ നിന്നിരുന്ന ഏതോ ഹൈക്കമാണ്ട് അഭിപ്രായപ്പെട്ടു ..

"പുത്തി മോശം കാട്ടണ്ട.. ചെക്കന്‍ പുളീമ്മേല്ന്നു ചാട്യാലോ.. കയിഞ്ഞില്ലേ കാര്യം.."

യാതൊരു നിവര്ത്തിയുമില്ല.. കബീര്‍ മരത്തില്‍ നിന്നും ഇറങ്ങുന്നില്ല.. ഒസ്സാന് പോകാന്‍ ധൃതിയായി..  അതിഥികള്‍ക്ക് നെയ്ച്ചോറിന്റെ  മണമടിച്ചു ഇരിക്കപ്പൊറുതി ഇല്ല്യാതായി..

അവസാന ശ്രമമായി  ആളുകളെ എല്ലാം ഒതുക്കി നിര്‍ത്തി ആമിനയും ചെട്ട്യാര്ക്കയും കൂടി  മരത്തിന്‍റെ മേലോട്ട് നോക്കി വിളിച്ചു..

"എറങ്ങി വാടാ മുത്ത്‌മോനേ.. അന്‍റെ ബാപ്പേം ഉമ്മേം അല്ലേടാ വിളിക്കണേ.. എറങ്ങി വാടാ പുന്നാരമോനേ."

ചെക്കന്‍ മൂക്ക് പിഴിഞ്ഞു താഴേക്കു ഇട്ടു   സൗകര്യം നോക്കി  നല്ലൊരു പുളിങ്കോമ്പില്‍  ഉറച്ചിരുന്നതല്ലാതെ  മൈന്‍ഡ്‌ ചെയ്തില്ല..
പ്രൊഡ്യൂസര്‍മാര്‍ രണ്ടുപേരും കൂടി പഠിച്ചപണി പതിനെട്ടും നോക്കി,
നോ രക്ഷാ..!!
ഒടുവില്‍ സഹികെട്ടു ദേഷ്യവും സങ്കടവുംഒരുമിച്ചുവന്ന
ആമിന ചെട്ട്യാര്ക്കയോട് ഇങ്ങിനെ പിറുപിറുത്തുകൊണ്ട് വീടിന്‍റെ പടികയറി അകത്തോട്ട്പോകുന്നത് പടച്ചോനാണേ ഞമ്മള് കേട്ടിരിക്കിണ്..
"നിങ്ങളിങ്ങട് ബന്നാളീന്‍.. ആ ശേയ്ത്താനെ  ബിട്ടു കള.. !!.. ഒരെണ്ണം ഓന്റെ
ബാപ്പാന്‍റെ പോലേം കെടക്കട്ടേ"

ഒസ്സാനും ബാക്കി എല്ലാവരും  മൂക്ക് മുട്ടെ നെയ്‌ച്ചോറും,പോത്തെറച്ചീം ബെയ്ച്ച് പോയതിനു ശേഷമേ കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങിയുള്ളൂ..

വര്‍ഷങ്ങള്‍ കടന്നു പോയി..  സുന്നത്ത് കഴിയാത്ത കബീര്‍ ഇപ്പോള്‍  ഓട്ടോ ഡ്രൈവര്‍ ആണ്.. കൂട്ടത്തില്‍ അല്പം രാഷ്ട്രീയം, മേമ്പൊടിക്ക് പൊതുജന സേവനം ഒക്കെയായി കഴിയുന്നു.. ഇടയ്ക്കു സമയം കിട്ടിയപ്പോള്‍ ഒരു നിക്കാഹും കഴിച്ചു.  ഭാര്യക്കിപ്പോ  ഏഴാം മാസം..  ബാപ്പാന്റെം ഉമ്മാന്റെം പാത പിന്തുടരുമോ  എന്ന് കണ്ടറിയണം..!!
കാരണം സുന്നത്ത് കഴിക്കാത്ത ചെട്ട്യാര്ക്കയുടെ സുന്നത്ത് കഴിക്കാത്ത
സീമന്തപുത്രനനല്ലേ.. കക്ഷി..!!
അതായത് ഈ ചേമ്പ് നട്ടാല് ചെമ്പരത്തിപൂവ് ഉണ്ടാവ്വോന്ന്‍..!!
അദ്ദെന്നേ...

വാല്‍ക്കഷ്ണം:-

അന്നത്തെ ആ സുന്നത്ത് കല്യാണത്തിന് ശേഷം കബീറിനെ നാട്ടുകാര്‍ കളിയാക്കിവിളിച്ചിരുന്ന ഇരട്ടപ്പേരാണ് 'പുളീമ്മെലെ ശെയ്ത്താന്‍'




അയ്യപ്പനും അവധിക്കാല ഓര്‍മ്മകളും..!!!!

പതിവു പോലെ ഈ ഞായറാഴ്ചയും ഒമ്പത്  മണിക്ക് അമ്മയും  മകളും പങ്കെടുക്കുന്ന  ടെലഫോണിക്  നാട്ടുവിശേഷം പരിപാടി. ഒരുമണിക്കൂറില്‍ അധികം നീണ്ടു പോയ വിശേഷങ്ങള്‍ക്കിടയില്‍  അമ്മ പറഞ്ഞു..

"ങാ.. പറയാന്‍ മറന്നു.. നമ്മുടെ അയ്യപ്പന്‍ മരിച്ചൂ ട്ടോ.  കുറെ കാലായി സുഖല്ല്യാതെ  കിടപ്പിലായിരുന്നു.."

മനസ്സ് വര്‍ഷങ്ങള്‍ പുറകോട്ടു  തിരിച്ചു നടന്നു.

കട്ടുറുമ്പും  കുഴിയാനയും മേഞ്ഞു നടന്നിരുന്ന അമ്മ വീടിന്‍റെ തിരുമുറ്റം.
പേരു കേട്ട തറവാട്ടിലെ, പത്തിരുനൂറു പറക്കു കൃഷി നടത്തിയിരുന്ന,  പണിക്കാര്‍ക്ക് കൂലി കൊടുക്കേണ്ട സമയത്ത് കൃത്യമായി നെഞ്ചു വേദന അഭിനയിക്കുന്ന ധനാഡ്യന്‍ ആയ   മുത്തശ്ശന്‍.

ഭര്‍ത്താവിനെ ഭയഭക്തി ബഹുമാനത്തോടെ "പിന്നേയ്" എന്നഭിസംബോധന ചെയ്തിരുന്ന അമ്മമ്മ.. അവിവാഹിതയായ വല്യമ്മ.. പിന്നെ അമ്മാമന്‍.

വര്‍ഷത്തിലൊരിക്കല്‍ വേനലവധിക്ക്  ഞങ്ങളും ചെറ്യമ്മയുടെ മക്കളും ഒക്കെ ഒത്തുകൂടുന്നിടം. 'കുട്ടികളൊന്നും കക്കൂസ് വൃത്തികേടാക്കണ്ട.. കുളതൊടിയില്‍ പോയാ മതി' എന്ന് നേരത്തെ തന്നെ വല്യമ്മയുടെ ഓര്‍ഡര്‍ ഉള്ളത് കൊണ്ട് രാവിലെ എഴുന്നേറ്റു അഞ്ചാറു പേരും സംഘം ചേര്‍ന്ന് ഉമിക്കരിയും ഈര്‍ക്കിലയും ആയി കുളതൊടിയിലേക്ക്..

പോകുന്ന വഴിക്ക്  വീണു കിടക്കുന്ന  ഞാവല്‍പ്പഴങ്ങള്‍ പെറുക്കി കൂട്ടി പറ്റിപ്പിടിചിരിക്കുന്ന മണ്ണ് കുളക്കടവില്‍ ഇരുന്നു കഴുകി വൃത്തിയാക്കുമ്പോള്‍  വരുന്നു അയ്യപ്പന്‍...

ഉണ്ണ്യേളെ .. അതിലപ്പടി മണ്ണല്ലേ.. തിന്നാനാകാ..  തെരക്ക്‌ ഇത്തിരി ഒഴിയട്ടെ  ഐപ്പന്‍ മരത്തീ കേറി  ഞാറംമ്പഴം പറിച്ചു തരാട്ടോ.

വീട്ടിലെ സ്ഥിരം ജോലിക്കാരനാണ്  അവിവാഹിതനായ  അയ്യപ്പന്‍. കറുത്ത് കുറുകിയ അയ്യപ്പന്  തെങ്ങ് ചെത്തായിരുന്നു പണി. ഒരിക്കല്‍ തെങ്ങില്‍ നിന്ന് വീണു അപകടം പറ്റിയതിനു ശേഷം ആ പണി ഉപേക്ഷിച്ചു. എങ്കിലും കള്ളുകുടി ഉപേക്ഷിച്ചില്ല.

പശുവിനെ  കറക്കലും പാല് കൊണ്ടുപോയി കൊടുക്കലും അങ്ങാടിയില്‍ പോക്കും ഒക്കെയായി ഐപ്പന്‍ ഏതു സമയത്തും വീട്ടില്‍ കാണും..

ചാണകത്തിന്‍റെയും തെങ്ങിന്പൂക്കുലയുടെയും കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു ഐപ്പന്. വീട്ടിലുള്ളവരെല്ലാം ഉച്ചമയക്കത്തില്‍ ആണ്ടിരിക്കുമ്പോള്‍,  ആയ കാലത്ത് തെങ്ങില്‍ കേറിയതും,  അടുത്ത വീട്ടിലെ മിലിട്ടറിക്കാരന്‍ ഗോപ്യാരുടെ വീട്ടില്‍ കേറിക്കൂടിയ മൂര്‍ഖന്‍ പാമ്പിനെ  ഒറ്റയ്ക്ക് തല്ലിക്കൊന്ന വീര സാഹസിക കഥകള്‍ ഒക്കെ പറയും.. മൂര്‍ഖനെ തല്ലിക്കൊന്ന  സംഭവത്തിന്‌ ശേഷം ഗോപ്യാരുടെ ഭാര്യ വിലാസിനിയെടത്തിക്ക്‌ ഐപ്പനോട് ഭയങ്കര ആരാധന ആണത്രേ..

 " ഇടക്കൊക്കെ  ഈ വഴിക്ക് പോമ്പോ ഇങ്ങട് കേറീട്ട് ഒരു ചായ കുടിച്ചിട്ട് പൊക്കൂടെ ഐപ്പാ"  എന്ന് ചോദിക്ക്വോത്രേ  വിലാസിനിയേടത്തി..

ഒരിക്കല്‍ വൈക്കോല്‍  കൂനയില്‍ കള്ളുകുടം ഒളിപ്പിച്ചു വെച്ച് മദ്യപിച്ചു കൊണ്ടിരുന്ന   ഐപ്പനെ മുത്തശ്ശന്‍ കൈയ്യോടെ പിടി കൂടി.. കുറെ തല്ലി.. ബൂര്‍ഷ്വാ മുതലാളിമാര്‍ പണ്ടും അങ്ങനെയായിരുന്നല്ലോ.. നിസ്സഹായതയുടെ പര്യായം പോലെ ഐപ്പന്‍ നിന്നുകൊണ്ടു.

ഐപ്പന് വേദനിച്ചോ?
 " ഹേയ്.. ഇല്ല്യ ഉണ്ണ്യേ.." അങ്ങിനെ പറഞ്ഞെങ്കിലും ഐപ്പന്റെ വാക്കുകളില്‍ വേദനയുണ്ടായിരുന്നു..

"ഐപ്പെട്ടോ  .. ങ്ങളെ കഞ്ഞി കുടിക്കാന്‍ വിളിക്കണ് അമ്മ്രാള്".. ഖദീജയുടെ കളമൊഴി.

"ഖദീസു  എപ്പ വന്നു..? " ഖദീജയെ കണ്ടപ്പോള്‍ ഐപ്പന്റെ മുഖത്ത് ആയിരം സൂര്യ ശോഭ.

"ഞാന്‍ ദാ ഇപ്പൊ വന്നേള്ളൂ ഐപ്പേട്ടാ .. ഉമ്മാനേം കൊണ്ട് ആസൂത്രീ പോയി. റേഷന്‍ പീട്യെ പോയപ്പോ അരീം മണ്ണെണ്ണയും കിട്ടീതൂല്ല്യ.. ഇത്തവണേം മഹാപാപ്യേള്  മറിച്ചു വിറ്റൂന്നാ തോന്നണെ. ഗതി പിടിക്കില്ല ഇവറ്റോള്."

"ങ്ങള് അപ്രത്തക്ക് വന്നോളീന്‍.. നിക്ക് കൊറേ പണീണ്ട്.. അരി ഇടിക്കണം. "

നെല്ലു പുഴുങ്ങാനും അരി ഇടിക്കാനും  മറ്റു വല്ല പണികളും ഉണ്ടെങ്കില്‍ ആളെ വിട്ടു വിളിപ്പിക്കും ഖദീജയെ..  കുട്ടികളുടെ ഖദീജാത്താ.. നിറയെ മുടിയുള്ള വെളുത്തു കൊലുന്നനെയുള്ള,  വെള്ള നൂല് കൊണ്ട് തുന്നിക്കൂട്ടിയ ഇറക്കമുള്ള  പുള്ളി പാവാടയും  ബ്ലൌസും ധരിക്കുന്ന   തട്ടമിടാത്ത  മൊഞ്ചത്തി.. പാട വരമ്പത്ത് നിന്ന് കൈയ്യോന്നി പറിച്ചെടുത്തു ചാറെടുത്ത് എണ്ണ കാച്ചി തരുന്ന, ചുണ്ടില്‍  മാപ്പിളപ്പാട്ടിന്റെ ഇശലുമായി നടക്കുന്ന സുന്ദരി. ചന്ദ്രികാ സോപ്പിന്റെ മണമുള്ള , സുറുമ എഴുതിയ സുന്ദര മിഴികളുടെ അവകാശി ഖദീജാത്ത..


ഖദീജാത്തയുടെ ബാപ്പ മഞ്ഞപ്പിത്തം വന്നു മരിച്ചു. അതിനു ശേഷം ഉമ്മക്ക് വയ്യാണ്ടായി..  അതോടെ നാലാം ക്ലാസ്സില്‍ ഖദീജാത്ത പഠിത്തം നിര്‍ത്തി.   ഒരാങ്ങള ഉള്ളത്  വയനാട്ടില്‍ പണിക്ക് പോയി അന്യജാതിയിലുള്ള പെണ്ണിനെ സ്നേഹിച്ചു കെട്ടി എന്നൊക്കെ നാട്ടുകാര് പറയുന്നത് കേട്ടു..

അമ്മിക്കല്ലും ആട്ടുകല്ലും ഒക്കെ ഇട്ടിരിക്കുന്ന ചായ്പ്പില്‍ ഇരുന്നു  ഐപ്പന്‍ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.. എന്തോ ഒരു പ്രത്യേകത.. ഒരിക്കല്‍ ചോദിച്ചു "  ചമ്മന്തി കൂട്ടീട്ടു  ഒരു ഒരുള തര്വോ? "  ഐപ്പന്‍ പേടിച്ചു..

"യ്യോ  കുട്ടിക്ക്   ന്നെ മുത്തശ്ശന്‍റെ കൈയ്യോണ്ട് ഇനീം തല്ലു കൊള്ളിക്കണോ?"   വിഷമത്തോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങ്യപ്പോ  ഐപ്പന്റെ വിളി.. "ന്നാ  വേം കഴിച്ചോ.. ആരും കാണണ്ട.  നമ്മള് രണ്ടാളേം  കൊല്ലും ".  പിന്നീട് പല തവണ ഐപ്പന്‍ ഉരുള വായില്‍ വെച്ച് തന്നിട്ടുണ്ട്..

ഐപ്പന്‍  ഉള്ളിടത്തോക്കെ ഖദീജാത്തയും ചുറ്റി പറ്റി നില്‍ക്കുന്നത് കാണാം ..

"ഖദീജോ. പിണ്ണാക്ക് വെള്ളതില്ട്ട്വോ.  പശുക്കള്‍ക്ക്  കൊടുക്കാനുള്ള വെള്ളം തൊഴുത്തു പെരേല് കൊണ്ട് വെച്ച്വോടുക്ക്.. കറക്കാറാമ്പോ  ഐപ്പന്‍ കൊടുത്തോളും.  പിന്നെ അരി ഇടിച്ചു കഴിഞ്ഞൂച്ചാല്‍ അപ്പത്തിനുള്ള വെല്ലം പാവ് കാച്ചി വെക്ക്."  ഉച്ചമയക്കത്തിനുള്ള  തയ്യാറെടുപ്പില്‍ അമ്മമ്മയുടെ ആഞ്ജ ..

"ഞാന്‍ കൊണ്ട് വെച്ചോളാം.."

'കുട്ട്യോളെ നോക്കിക്കോ.. ഉച്ചാമ്പോ  ഒരിടത് കെടക്കാന്‍ പറഞ്ഞാലും കേക്കില്ല.."  

"ഞാന്‍ നോക്കിക്കോളാം  മ്മ്രാളെ.. " ഖദീജാത്ത മൊഴിഞ്ഞു.

ഇനി  കണ്ണാരം പൊത്തിക്കളി. മുത്തശ്ശന്‍ ഉണര്‍ന്നാല്‍ നടക്കില്ല.. . ഞാനെണ്ണാ൦  നിങ്ങള്‍ ഒളിച്ചോ.. ഒന്ന്.. രണ്ടു.. മൂന്നു.. നാല്..  മുറ്റത്തെ ചക്കര മാവിന്‍റെ തടിയോടു ചേര്‍ന്ന് നിന്ന് ഓട്ടക്കണ്ണ്‍ ഇട്ടു   പത്തു വരെ എണ്ണി തീര്‍ന്നു..  ഒളിച്ചവരെ കണ്ടു പിടിക്കാനായി നടന്നു നടന്നു തൊഴുത്ത് പുരയുടെ അടുത്തുള്ള വൈക്കോല്‍ കൂനകളുടെ ഇടയില്‍ എത്തി..

പെട്ടെന്ന് തൊട്ടടുത്ത വൈക്കോല്‍ കൂനക്ക് അപ്പുറത്ത് നിന്നും ഒരു അടക്കം പറച്ചില്‍.. കുപ്പിവളയുടെ കിലുക്കം.. ഒളിച്ചവരെ കണ്ടു പിടിക്കാനുള്ള വ്യഗ്രതയില്‍ ഒച്ചയുണ്ടാക്കാതെ വൈക്കോല്‍ക്കൂനയുടെ അപ്പുറത്ത് കടന്നു..

ഖദീജത്താനെ  ഐപ്പന്‍ ചേര്‍ത്തു പിടിച്ചു നെഞ്ചില്‍ തിരുമ്മുന്നു  !!!  എന്നെ കണ്ടതും തിരുമ്മല്‍ നിര്‍ത്തി  ഐപ്പന്‍  പശുവിന്  വെള്ളം കൊടുക്കാന്‍ തൊഴുത്തിലേക്ക് പോയി.. ഓട്ടു മൊന്തയിലെ വെള്ളം കമഴ്ത്തിക്കളഞ്ഞു  ഖദീജാത്ത  അടുക്കളയിലേക്കും.. പോകുന്ന വഴിക്ക് എനിക്ക് കേള്‍ക്കാന്‍ പാകത്തില്‍ ഖദീജാത്ത പിറുപിറുത്തു.

"പെട്ടെന്നൊരു നെഞ്ചു വേദന.. പാവം ഐപ്പെട്ടന്‍ തിരുമ്മി തന്നതാ. ഇപ്പൊ വേദന കൊറഞ്ഞു."

അരിയിടിക്കുന്ന ഖദീജാത്തക്ക്  അപ്പോള്‍  ഐപ്പന്റെ മണമായിരുന്നു.. വിയര്‍പ്പിന്റെയും തെങ്ങിന്പൂക്കുലയുടെയും മണം.. !!!

"കുട്ടി ഇതാരോടും പറയണ്ടാട്ടോ.. ഉണ്ണ്യപ്പം ണ്ടാക്കുമ്പോ ഞാന്‍ കൂടുതല് തരാം ആരും കാണാതെ.."

പിറ്റേന്ന്  അങ്ങാടിയില്‍ പലവ്യഞ്ജനം വാങ്ങാന്‍ പോയി വന്നപ്പോള്‍ ഐപ്പന്‍ ഒരു പോപ്പിന്‍സ്‌ എന്റെ കൈവെള്ളയില്‍ വെച്ച് തന്നു.

പിന്നീട് പലവട്ടം ഖദീജാത്താക്ക് നെഞ്ചുവേദന  വന്നു.  ഐപ്പന്‍ തിരുമ്മി കൊടുക്കുന്നത് യാദൃശ്ചികമായി കാണേണ്ടിയും വന്നു.. അപ്പോഴെല്ലാം പോപ്പിന്സും അച്ചപ്പവും എന്നെ തേടി വന്നു..


ഒരിക്കല്‍  കുളത്തില്‍ തുണി അലക്കി കൊണ്ടിരുന്ന ഖദീജാത്തയുടെ പിന്‍കഴുത്തില്‍ ചുവന്നു  തിണര്‍ത്തു കിടക്കുന്ന പാടു കണ്ടു നിഷ്കളങ്കമായി ചോദിച്ചു..  "ഇതും ഖദീജാത്തക്ക് നെഞ്ചു വേദന വന്നപ്പോ ഐപ്പെട്ടന്‍ തിരുമ്മി തന്നപ്പോള്‍ നഖം കൊണ്ട പാടാ ?? "

കൈക്കുടന്നയില്‍ വെള്ളമെടുത്ത്  എന്‍റെ ദേഹത്തേക്ക് കുടഞ്ഞു കൊണ്ട് നാണത്തോടെ ഖദീജാത്ത പറഞ്ഞു..  "ഒന്ന് മിണ്ടാതിരി കുട്ടീ.. "

വേനലവധി കഴിഞ്ഞു ഓരോരുത്തരും അവരവരുടെ താവളങ്ങളിലേക്ക് തിരിച്ചു പോയി.. മാസങ്ങള്‍ക്ക് ശേഷം അറിഞ്ഞതിങ്ങനെ..

ഖദീജയുടെ നിക്കാഹ് കഴിഞ്ഞു.. ഇറച്ചിവെട്ടുകാരന്‍ സെയ്തുമുഹമ്മദായിരുന്നു പുത്യാപ്ല... ഖദീജാത്താന്‍റെ  ഭാഗ്യം. പണ്ടോം   പണോം  ഒന്നും  വാങ്ങീല്ല്യാത്രേ.. നല്ല സ്നേഹാത്രേ. എട്ടാം മാസത്തില് ഖദീജാത്ത  പെറ്റു. നല്ല എണ്ണ കറുപ്പുള്ള ഒരാങ്കുട്ടി..

എന്‍റെ മനസ്സ് എന്നോട് തന്നെ വെറുതെ ചോദിച്ചു.. ഖദീജാത്തയുടെ കുട്ടിക്കും തെങ്ങിന്പൂക്കിലയുടെ മണം ആയിരിക്ക്വോ?? !!!!!!  പിന്നീടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു.. ഖദീജാത്തക്ക്  ആ ഒരു ആണ്‍കുട്ടി മാത്രേ ഉള്ളൂ എന്ന്..

അയ്യപ്പന്‍ മരിച്ചിരിക്കുന്നു !!!

പുളിയുറുമ്പ് കൂടുകൂട്ടിയ  ചക്കര മാവില്‍ കേറി പഴുത്ത മാമ്പഴം പറിച്ചു തന്ന ഐപ്പനെ..

മണ്ണു പുരളാത്ത  ഞാവല്‍പ്പഴം  കൊണ്ട് തന്ന  ഐപ്പനെ..

വിലാസിനിയെടത്തി വിളിച്ചിട്ടും ചായ കുടിക്കാന്‍ ചെല്ലാതിരുന്ന ,മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്ന വീരനായകന്‍ ഐപ്പനെ..

ഖദീജാത്തയുടെ നെഞ്ചു വേദന തിരുമ്മി ഭേദമാക്കിയത് കണ്ടുപിടിച്ചതിനു എനിക്ക് പോപ്പിന്‍സ്‌  മുട്ടായി കൈക്കൂലിയായി തന്ന ഐപ്പനെ

തറവാട്ടു തൊടിയിലൂടെ പശുവിനെയും കൊണ്ട് ഒരു ഹീറോയെ പോലെ നടന്നു നീങ്ങിയിരുന്ന അയ്യപ്പന്‍ ....

ഐയ്യപ്പന്‍ എന്ന ഐപ്പന്  എന്‍റെ സ്മരണാഞ്ജലി.. !!!!

-പത്മശ്രീ നായര്‍-

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ..





പണ്ടുപണ്ട്.. വളരെ പണ്ട് പിന്നേം കുറെ പണ്ട്.. ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. കഴുത്തറ്റം മുടി ക്രോപ്പ് ചെയ്തു, മൂക്കള ഒലിപ്പിച്ച്, സദാ സമയവും ങീ ങീ ന്നു മോങ്ങി കരഞ്ഞു കൊണ്ട് അമ്മയുടെ സാരി തുമ്പില്‍ നിന്നും പിടിവിടാതെ നടക്കുന്ന കുട്ടിയുടുപ്പിട്ട ഒരു രണ്ടര വയസ്സുകാരി.. അമ്മയല്ലാതെ ആരായിട്ടും ആ കുട്ടിക്ക് സൌഹൃദമില്ല.. എന്തെങ്കിലും തിന്നാന്‍ കൊടുത്താല്‍ അതുമായി വാതിലിന്റെ മറവു പറ്റി മുക്കിലിരിക്കും.. അല്ലാത്ത സമയങ്ങളില്‍ മോങ്ങി കൊണ്ടിരിക്കും.. ആ അമ്മ ഈ കുട്ടിയേയും വെച്ച് വല്ലാതെ വിഷമിച്ചു.. വെള്ളം കോരാന്‍ പോവുമ്പോള്‍ ഒരു ഒക്കത്ത് കുടവും മറ്റേ ഒക്കത്ത് കുട്ടിയും.. എന്തിനേറെ പറയുന്നു കക്കൂസില്‍ പോവുമ്പോള്‍ വരെ അമ്മ ആ കുട്ടിയെ മുതുകത്ത് ഇരുത്തിയിട്ടായിരുന്നത്രേ.. എന്തൊരു കഷ്ട്ടാല്ലേ.. 





ഒരു ദിവസം ആ അമ്മ ഈ മോങ്ങി കുട്ടിയേയും കൂട്ടി കുറച്ചു ദൂരെയുള്ള കുളത്തില്‍ കുളിക്കാന്‍ പോയി. ഉച്ച സമയം ആയത് കൊണ്ട് കുളത്തില്‍ വേറെ ആരും ഇല്ല.. താമരപൂ വിരിഞ്ഞു നില്‍ക്കുന്ന അത്ര ചെറുതല്ലാത്ത ഒരു കുളം.. കുളക്കരയില്‍, പാതി വളഞ്ഞു മേലോട്ട് ഉയര്‍ന്നു നില്‍ക്കുന്ന ഒരു കരിമ്പനയുടെ ചുവട്ടില്‍ ഈ കുട്ടിയെ ഇരുത്തി അമ്മ കുളത്തിലെക്കിറങ്ങി.. അമ്മ തുണി നനക്കുന്നതും ആസ്വദിച്ചു ഈ കുട്ടി എന്തൊക്കെയോ പിറുപിറുത്തു അങ്ങിനെ ഇരുന്നു.. മുങ്ങി കുളിക്കാനായി അമ്മ കുളത്തിന്‍റെ ആഴത്തിലെക്കിറങ്ങി.. മുങ്ങി നിവര്‍ന്നു കൈയ്യെത്തും ദൂരത്തുള്ള ഒരു താമരയും പൊട്ടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ കരിമ്പന ചുവട്ടില്‍ കുട്ടിയില്ല.. അമ്മക്ക് വേവലാതിയായി.. പത്തേ.. പത്തേ.. എന്ന് അലറി വിളിച്ചു.. അമ്മയുടെ നിലവിളി കേട്ട് ആരൊക്കെയോ ഓടി വന്നു.. ഒടുവില്‍ ആരുടെയോ ശ്രദ്ധയില്‍ പെട്ടു.. കുളത്തില്‍ നിന്നും കുമിളകള്‍ പൊന്തുന്നു..

ഒട്ടും വൈകിയില്ല.. രണ്ടുമൂന്നു പേര് കുളത്തിലേക്ക്‌ ചാടി. വെള്ളം കുടിച്ചു വീര്‍ത്ത വയറുമായി അബോധാവസ്ഥയില്‍ ആയ കുട്ടിയുമായി കരക്ക് കയറി. ആശുപത്രിയിലെക്കോടി.. പിന്നീടങ്ങോട്ട് ആ അമ്മക്ക് ഉറക്കമില്ലാത്ത ദിന രാത്രങ്ങള്‍ ആയിരുന്നു.. ഒന്നര മാസത്തോളം ആശുപത്രിയില്‍.. കുട്ടിക്ക് ഇടയ്ക്കു ബോധം വരും പോവും.. നീരു വന്നു വീര്‍ത്ത ശരീരം.. കണ്ണ് തുറന്നു നോക്കാന്‍ പോലും ആവാതെ.. പെറ്റ വയറിന്‍റെ പുണ്യവും നാട്ടുകാരുടെ പ്രാര്‍ഥനയും കൂടി ചേര്‍ന്നപ്പോള്‍ ആ കുട്ടിക്ക് ഒരു രണ്ടാം ജന്മം ദൈവം അനുവദിച്ചു കൊടുത്തു.. ഇടതു കൈയ്യിലെ മുറിഞ്ഞു കിടക്കുന്ന ആയുര്‍രേഖ കാണുന്ന ഏതു കൈനോട്ടക്കാരനും ചോദിക്കും ഇതൊരു രണ്ടാം ജന്മം അല്ലേ എന്ന്.






ആ കുട്ടി വളര്‍ന്നു വലുതായി. കുട്ടിക്കൊരു കുട്ടിയായി.. ഒരഞ്ചാറ് കൊല്ലം കൂടി കഴിയുമ്പോള്‍ പേരക്കുട്ടികളും ആവും.. അന്ന് കുളത്തില്‍ വീണു, മരണത്തില്‍ നിന്നും രക്ഷപ്പെട്ട ആ കുട്ടിയുടെ രണ്ടാം ജന്മം.. ഇന്ന് പത്മശ്രീ നായരായി, ഓപ്പോളായി, പപ്പിയും പപ്പേച്ചിയും പപ്പിക്കുട്ടിയും പപ്പേടത്തിയും ഒക്കെയായി സുഹൃത്തുക്കളുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങി കൊണ്ട് മുഖപുസ്തകത്തില്‍ തന്‍റെ സാന്നിദ്ധ്യം അറിയിക്കുന്നു..

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ... ഊണും ഉറക്കവും ഉപേക്ഷിച്ചു കണ്ണിലെണ്ണയൊഴിച്ചു മകളുടെ ജീവനു വേണ്ടി പോരാടിയ ഒരമ്മയോടോ? ഭിക്ഷയായി ഒരു രണ്ടാം ജന്മം വെച്ചു നീട്ടിയ ദൈവത്തോടോ.. രണ്ടു പേരോടും ആവട്ടെ.. ഒരമ്മയുടെ പ്രാര്‍ത്ഥനകള്‍ ഇല്ലാതെ ഒരു ദൈവവും കനിയില്ല.. കാരണം ദൈവത്തിന്‍റെ പ്രതിരൂപമാണ് അമ്മ..

ഈ പോസ്റ്റ്‌ മക്കളുടെ നന്മ ആഗ്രഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും ആയി സമര്‍പ്പിക്കുന്നു..

- പത്മശ്രീ നായര്‍ 


മലയാളിമേനോന് വണക്കം




"പുത്തനച്ചി പുരപ്പുറം തൂക്കും" എന്നൊരു ബനാന ടാക്ക് കേട്ടിട്ടില്ലേ.. അതാണിപ്പോ എന്‍റെ ആപ്പീസിലെ അവസ്ഥ.. കാര്യം മറ്റൊന്നുമല്ല. എച്ച്. ആര്‍. ഡിപ്പാര്ട്ട്മെന്‍റില്‍ പുതിയൊരു വൈസ് പ്രസിഡന്റ്‌ സ്ഥാനമേറ്റു.. കക്ഷി മ്മടെ മലയാളി മേനോന്‍ ആണ്. കാഴ്ചയില്‍ അത്രയ്ക്ക് സുന്ദരന്‍ ഒന്നുമല്ലെങ്കിലും (ഇനീപ്പോ സുന്ദരന്‍ ആണെങ്കിലും എനിക്കെന്താ.. അല്ല പിന്നെ.) ഒരു ആറേഴടി പൊക്കം കാണും.. ഉന്തുവണ്ടി തള്ളുന്നത് പോലെയാണ് നടത്തം.. എന്റെയൊക്കെ പ്രായമേ കാണൂ.. എന്ന് വെച്ച് സംശയിക്ക്യൊന്നും വേണ്ടാട്ടോ.. ഞാന്‍ ആള് ഡീസന്‍റ് ആണ് വിക്രമാദിത്യന്റെ തോളിലെ വേതാളത്തെ അനുസ്മരിപ്പിക്കും വിധം വല്ല്യൊരു ഫാന്‍സി ബാഗ് വലത്തേ തോളില്‍ ഞാന്നു കിടക്കും സദാസമയവും ..

ഇനി കാര്യത്തിലേക്ക് കടക്കാം..എച്ച്. ആര്‍. പ്രസിഡന്റ്‌ ആണെങ്കിലും പുള്ളിയുടെ ഭാവം കണ്ടാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന് തോന്നും.. വന്ന അന്ന് തുടങ്ങീതാണ് കമ്പനിയില്‍ നടത്തെണ്ടുന്ന പുതിയ ഭരണ പരിഷ്ക്കാരങ്ങളെ പറ്റി എം. ഡി. യുടെ ചെവിയില്‍ തലയണമന്ത്രം ഓതാന്‍..തലയണമന്ത്രം ഏറെ ഇഷ്ട്ടപ്പെടുന്ന അച്ഛന്‍ എം. ഡി. യും മകന്‍ എം. ഡി. യും സ്റ്റാഫിന് ഗുണകരമല്ലാത്ത എന്ത് പരിഷ്ക്കാരം വേണമെങ്കിലും നടത്താനുള്ള അനുമതി പത്രം ഒപ്പിട്ടു കൊടുത്തു എന്നാണു അറിയാന്‍ കഴിഞ്ഞത്.. അതിന്‍റെ മുന്നോടിയായി ആപ്പീസങ്കണത്തില്‍ വെച്ച് ഒരു പ്രാര്‍ഥനായോഗം സംഘടിപ്പിച്ചു.. പത്തുപതിനഞ്ചു മിനിറ്റ് ആ വിഷയത്തില്‍ പോകുന്നു..

ആദ്യത്തെ രണ്ടു മൂന്നു ദിവസമൊക്കെ ആളുകള്‍ ഓടിപ്പിടഞ്ഞെത്തി.. ക്രമേണ അംഗസംഖ്യ കുറഞ്ഞു തുടങ്ങിയപ്പോള്‍ മേനോന്‍ പണി തുടങ്ങി.. കൃത്യം പത്തു മണിക്ക് പ്രാര്‍ത്ഥന തുടങ്ങും. ആ സമയം ഗേറ്റില്‍ വെച്ചിരിക്കുന്ന അറ്റന്‍ഡന്‍സ് രേഖപ്പെടുത്താനുള്ള യന്ത്രത്തിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെക്കും.. മാത്രമല്ല ഗേറ്റ് പൂട്ടിയിടാന്‍ സെക്യൂരിറ്റിയെ ചട്ടം കെട്ടിയിട്ടും ഉണ്ടത്രേ.. പ്രാര്‍ഥനയും, തുടര്‍ന്നു വായിക്കുന്ന വിഷനും മിഷനും ഒക്കെ കഴിയുമ്പോഴേക്കും സമയം 10.15. അതിനു ശേഷം പഞ്ച് ചെയ്യുന്ന ആളെ ലേറ്റ് കമര്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് അര മണിക്കൂറിനുള്ളില്‍ ഇ-മെയില്‍ സന്ദേശം ബഹുമാനപ്പെട്ട ലേറ്റ് കമറിനും കോപ്പി ടു വല്ല്യ എം. ഡി. ആന്‍ഡ്‌ ചെറ്യ എം. ഡി. ക്കും മറ്റു എച്ച്. ഒ. ഡി. ക്കും എത്തിയിരിക്കും.. നന്ദി സൂചകമായി ലെറ്റ് കമറിന്‍റെ അര ദിവസത്തെ ശമ്പളം സ്വാഹാ..!!!

കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി കാണുമല്ലോ നിങ്ങള്‍ക്ക്.. ദേ.. ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം പറയാം.. ഇന്നലെ ഗേറ്റിനു വെളിയില്‍ നില്‍ക്കേണ്ടി വന്നു.. അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി എന്ന് പറഞ്ഞത് പോലെ നീര്‍ക്കൊലിയുടെ രൂപത്തില്‍ മേനോന്‍ എത്തിയിരിക്കുന്നു.. അധിക ദിവസം ഒന്നും കാണില്ല മേനോന്‍റെ ഷൈന്‍ ചെയ്യല്‍.. കൊക്കെത്ര കുളം കണ്ടിരിക്കുന്നു കുളമെത്ര കൊക്കിനെ കണ്ടിരിക്കുന്നു.. പത്തു പതിനഞ്ചു കൊല്ലമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഇന്നലെ വന്ന മേനോന് അറിയ്യ്വോ.. അധികം താമസിയാതെ തോളില്‍ തൂക്കിയ ഫാന്‍സി ബാഗുമായി ഓടുന്നത് കാണാം.. ഇതെന്‍റെ മാത്രം അഭിപ്രായം അല്ലാട്ടോ.. മൊത്തം സ്റ്റാഫിന്റെ മുറുമുറുപ്പ് ആണ്.. 






സ്കൂളില്‍ പഠിക്കുന്ന കാലത്ത്, അതിരാവിലെ നെല്ലു കുത്താന്‍ മില്ലില്‍ പോയി, ധൃതിയില്‍ കുളിച്ചൊരുങ്ങി, കട്ടന്‍ കാപ്പിയും വലിച്ചു കുടിച്ചു കടലാസില്‍ പൊതിഞ്ഞെടുത്ത കപ്പ പുഴുങ്ങിയതും വഴിനീളെ തിന്നു (ഇരുന്നു തിന്നാന്‍ സമയമില്ലാത്തതു കൊണ്ടാണേ ) പുസ്തകക്കെട്ടും മാറത്തടുക്കി ഓടി തളര്‍ന്നു സ്കൂളില്‍ എത്തുമ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങിയിരിക്കും.. അകത്തു കയറാന്‍ ടീച്ചറുടെ അനുമതി കിട്ടാതെ ക്ലാസ്സ്‌ മുറിക്കു അകത്തിരിക്കുന്ന കുട്ടികളുടെ പരിഹാസകൂരമ്പുകള്‍ പോലുള്ള നോട്ടത്തെ ജാള്യതയോടെ നേരിട്ടിരുന്ന പന്ത്രണ്ടു വയസ്സുള്ള പാവടക്കാരിയാവാന്‍ ഇന്നെനിക്ക് മനസ്സില്ല.. മേനോനുള്ളത് വഴിയേ കിട്ടിക്കോളും.. അന്നും ഇതുപോലുള്ള ഒരു പോസ്റ്റ്‌ നിങ്ങള്‍ക്കായി ഞാന്‍ സംഭാവന ചെയ്യും.. ടോട്ടലി ഫ്രീ..


Saturday 16 November 2013

കല്ല്യാണ ഓര്‍മ്മകളിലെ പൈനാപ്പിള്‍ പച്ചടി..!!




പാലടയും പൈനാപ്പിള്‍ പച്ചടിയും  പണ്ടും ഇന്നും എനിക്കിഷ്ട്ടപ്പെട്ട വിഭവങ്ങള്‍ ആണ്.. ഏതെങ്കിലും സദ്യക്ക് പോയിട്ട്  ഇതിലേതെങ്കിലും  കിട്ടിയില്ലെങ്കില്‍ ഞാന്‍ വല്ലാതെ വയലന്റ് ആവും.. പിന്നെ സയലന്റ്റ്‌ ആക്കാന്‍  വളരെ പ്രയാസപ്പെടേണ്ടി വരും..








ഒരു പാലട /പൈനാപ്പിള്‍ പച്ചടി ഓര്‍മ്മകള്‍  എന്‍റെ കല്യാണസംഭവത്തില്‍ നിന്ന് തന്നെ ആവട്ടെ ല്ലേ..

എന്‍റെ കല്യാണത്തിന് മൂന്നു നാല് ദിവസങ്ങള്‍ മാത്രം ബാക്കി.. ഏപ്രില്‍ ഏഴിനായിരുന്നു വിവാഹം.. വീട്ടില്‍ നല്ല തിരക്ക്.. അമ്മയും അച്ഛനുമൊക്കെ ഓരോ കാര്യങ്ങള്‍ക്കായി  ഓടി നടക്കുന്നു.. വീട്ടിലെ കാര്യങ്ങളൊക്കെ ഞാന്‍ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്നു.  വീട് വൈറ്റ് വാഷ്‌ ചെയ്യുന്നവരും, പന്തല്‍ പണിക്കാരും, ടീ പാര്‍ട്ടിക്ക് വേണ്ട ലഡ്ഡുവും മിക്സ്ച്ചരും മൈസൂര്‍ പാവും ഉണ്ടാക്കുന്നവരുടെ തിരക്കും.. ഇവര്‍ക്കൊക്കെയുള്ള ആഹാരം പാകം ചെയ്തു കൊടുക്കണം..




ഇതിനിടക്ക്‌  കല്യാണത്തിന്  ക്ഷണിച്ചവരുടെ കുശലാന്വേഷണങ്ങള്‍ക്കായുള്ള വരവ്.. (അങ്ങിനെയൊരു ചടങ്ങ് നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായിരുന്നു.).. അവരെ സ്വീകരിക്കണം.. കല്യാണപുടവയും ആഭരണങ്ങളും കാണിചു കൊടുക്കണം.  അവര് പോയാല്‍  അടുത്ത ടീമിന്‍റെ വരവ്. ഇതിനിടക്ക്‌ ഇവരുടെ കൂടെ വരുന്ന കുട്ടിപ്പട്ടാളങ്ങളുടെ കൂടെയും വേണം ഒരു കണ്ണ്.. അല്ലെങ്കില്‍ കൈയ്യില്‍ കിട്ടിയത് അടിച്ചു മാറ്റും.  പത്തു കണ്ണും പത്തു കൈയും ഉണ്ടായാലും മതിയാവാത്ത  അവസ്ഥ.

ഈ തിരക്കുകല്‍ക്കിടയിലാണ് അച്ഛന്‍റെ ജോലി സ്ഥലത്ത് നിന്നും ഘട്ടം ഘട്ടമായി കുറെ അണ്ണാച്ചിപ്പടകള്‍ എത്തുന്നത്‌.. പിന്നെ അവരുടെ ഇഷ്ട്ടാനിഷ്ട്ടങ്ങളും നോക്കണം..

പാപ്പാ..  ഇങ്കെ കൊഞ്ചം കൂടി സാമ്പാറ് കൊടുമ്മ

അടുത്തയാള്.. "ഇഡ്ഡലി സാപ്പിടറതുകക്  വെങ്കായ  തുവയല്‍ ഇറുക്കാ '?

വേറൊരു അണ്ണാച്ചി ഭാര്യക്ക് വക്കാലത്തു മായി " പാപ്പാ   എന്‍ പോണ്ടാട്ടിക്ക് പാലില് ഹോര്‍ലിക്സ് പോട്ട് കുടിച്ചാ താന്‍ തൂക്കം വരും..  അവ  തൂങ്കലെ ന്നാ  എനക്കും തൂങ്ക മുടിയാത്..  കൊഞ്ചം തയ്യാര്‍ പണ്ണി കൊടുത്തിരപ്പ."



വേറൊരു തമിഴന്‍.." സാപ്പാട്ടുക്ക് അപ്രം വെത്തല പോടണം.. റോജ പാക്ക് ഇറുക്ക?"

അണ്ണാച്ചിമാര് ഇറുക്കി ഇറുക്കി എനിക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി.. എന്ത് ചെയ്യാന്‍ അതിഥി ദേവോ   ഭവ:  എന്നല്ലേ   പ്രമാണം.. നേരെ ചൊവ്വേ  വയര് നിറച്ചു ഭക്ഷണം കഴിക്കാന്‍ കൂടി കഴിഞ്ഞില്ല ആ ദിവസങ്ങളില്‍.

ഏപ്രില്‍ ഏഴ്.. ബന്ധുമിത്രാദികള്‍ എല്ലാം നേരത്തെ എത്തി നേരെ അടുക്കളയിലേക്കു പോയി ഉപ്പുമാവും പഴവും കഴിച്ചു സംതൃപ്തരായി ഏമ്പക്കം വിട്ടു.  കൃത്യ സമയത്ത് തന്നെ വധുവിനെയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പല കാറുകളിലായി  തിരുവില്വാമല വില്വാദ്രിനാഥ തിരുസന്നിധിയിലേക്ക്  തിരിച്ചു.. നിശ്ചയിച്ച ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ ബന്ധുമിത്രാദികളുടെ അനുഗ്രഹാശിസ്സുകളോടെ പത്മശ്രീ നായര്‍ രവീന്ദ്രന്‍ നായരുടെ ഭാര്യയായി.

അടുത്ത കലാപരിപാടി കല്യാണ സദ്യ..



 "കല്യാണപ്പെണ്ണിനു എന്തൊരാക്രാന്തം" എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കില്ലെന്നും  കുറച്ചു എക്സ്ട്ര ഡീസന്റ് ആകണമെന്നും ഞാന്‍ നേരത്തെ  തീരുമാനിച്ചിരുന്നു..  ഇലയില്‍ വിളമ്പിയ സദ്യവട്ടങ്ങളിലൂടെ കണ്ണുകള്‍ കൊണ്ടൊരു ഓട്ടപ്രദക്ഷിണം നടത്തി..  പെട്ടെന്നെന്റെ കണ്ണുകള്‍ ഓട്ടം നിര്‍ത്തി.. ദാണ്ടെ ഇരിക്കുന്നു  എന്റെ ഫേവറിറ്റ്  പൈനാപ്പിള്‍  പച്ചടി.. !!! ഡീസന്റ് ആവാനുള്ള തീരുമാനമോക്കെ ഫൂ ന്നു ഊതി  കാറ്റില്‍ പറത്തി  ഒറ്റയടിക്ക്‌ പച്ചടി  വാരി അകത്താക്കി.. ചോറില്‍ വിരലുകൊണ്ട് വെറുതെ ഞെരടി കൊണ്ടിരിക്കുമ്പോ  ദാ വീണ്ടും വരണു  കാവി മുണ്ടുടുത്ത ചെറുപ്പക്കാരനായ പച്ചടി വിളമ്പുകാരന്‍.. എന്‍റെ അടുത്തെത്തിയപ്പോള്‍  ആരും കാണാതെ കക്ഷിയുടെ മുഖത്തേക്ക് നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു.. പുള്ളിക്ക് സംഗതി പിടി കിട്ടി.. എന്‍റെ ഇലയിലേക്ക് വീണ്ടും പച്ചടി വന്നു..  കാവിമുണ്ടുകാരന്‍ ഒന്ന് കറങ്ങി തിരിഞ്ഞു വീണ്ടും വന്നു..  കണ്ണിറുക്കലും പച്ചടി വിളമ്പും മൂന്നാല് വട്ടം ആവര്‍ത്തിച്ചപ്പോള്‍  അപ്പുറമിപ്പുറം ഇരുന്നുണ്ണുന്നവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പുതുകണവന്‍ ഇതൊന്നും അറിയാതെ പാലട  കേറ്റുന്നു..  പൈനാപ്പിള്‍ പച്ചടിയില്‍  സ്ഥലകാലബോധം നഷ്ട്ടപ്പെട്ട  വധു   പാലട വിളമ്പി പോയതൊന്നും അറിഞ്ഞില്ല..  അറിഞ്ഞപ്പോഴേക്കും ഓരോരുത്തരായി എഴുന്നേറ്റു പോയി തുടങ്ങി.. പാലട കിട്ടാത്ത സങ്കടത്തില്‍ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു കൈ കഴുകാനായി പുറത്തെത്തിയപ്പോള്‍ കണ്ടതോ.. ദാണ്ടെ  കല്യാണ ചെക്കന്‍  ദേഹണ്ണക്കാരെ സോപ്പിട്ട് പിന്നേം പാലട വാങ്ങി കുടിക്കുന്നു..  വേണോന്നൊരു ഭംഗിക്ക് പോലും ചോദിച്ചില്ല..

എല്ലാം കഴിഞ്ഞു.. അതിഥികള്‍ ഓരോരുത്തരായി  പിരിഞ്ഞു പോയി..  രാത്രിയായി.. ഭക്ഷണം കഴിച്ചു.. ക്ഷീണം കൊണ്ട് ഇടനാഴിയില്‍ ഒരു മൂലയ്ക്ക് ഇരുന്നു ഉറക്കം തൂങ്ങിയിരുന്ന എന്നെ അമ്മായിയുടെ കൈകള്‍ ശക്തിയായി പിടിച്ചു കുലുക്കിയിട്ട്  ഒരു കള്ളച്ചിരിയോടെ പറഞ്ഞു..

 " എണീക്ക്  ഈ പാലും കൊണ്ട് റൂമിലേക്ക്‌ പൊയ്ക്കോ".

ഉറക്കച്ചടവുള്ള കണ്ണുകള്‍ തിരുമ്മി പാല് ഗ്ലാസ്സുമായി വലതു കാലു വെച്ച് മണിയറയിലേക്ക്   കയറിയപ്പോള്‍ പിന്നില്‍ വാതില് അടയുന്ന ശബ്ദം കേട്ടു.. മീനമാസത്തിലെ കൊടും ചൂട്..വൈദ്യുതിയും അന്ന് പണിമുടക്കില്‍..!! ജനലുകളും വാതിലുകളും അടച്ചിട്ട മുറിയില്‍ ഇരുന്നു ഉഷ്ണിച്ചു വിയര്‍ത്തോഴുകുകയായിരുന്നു.   വിറയാര്‍ന്ന പാദങ്ങളോടെ കട്ടിലിന്നരികിലേക്ക് നടന്നു ചെന്ന് നാണത്തോടെ പാല്‍ നിറച്ച ഗ്ലാസ്‌  ഭര്‍ത്താവിനു നേരെ നീട്ടി.  വാങ്ങി ഒറ്റ വലിക്ക് കുടിക്കാന്‍ തുടങ്ങി.. പകുതിയിലധികം കുടിച്ചു തീര്‍ത്തിട്ട് എന്‍റെ നേര്‍ക്ക്‌ നീട്ടി..  ദാ കുടിച്ചോളൂ..  ഒരു ഫോര്മാലിട്ടിക്ക് ഞാന്‍ പറഞ്ഞു  " വേണ്ട".. കേള്‍ക്കേണ്ട താമസം  ബാക്കിയുള്ളതും   കക്ഷി അകത്താക്കി..

ഞാനന്തം വിട്ടു ആലോചിച്ചു പോയി.. ഉച്ചക്ക് പാലട.. ഇപ്പൊ ദേ  പാല്.. ഹീശ്വരാ  ഇങ്ങേര്‍ക്ക് ആരെങ്കിലും   പാലിലും പാലടയിലും  കൈവിഷം കൊടുത്തിട്ടുണ്ടാവ്വോ ...

മണിയറ ദീപം അണഞ്ഞു.. !!!  പ്ലിംഗ്.. ഇന്റര്‍വെല്‍നു ശേഷമുള്ള  ഭാഗങ്ങള്‍ 'നിറം മാറി'  എന്നു പറഞ്ഞു സെന്‍സര്‍ബോര്‍ഡ്  കത്തി വെച്ചു.. !!!!!!! സോറി ട്ടോ..

വല്ലപ്പോഴും  ഇക്കാര്യങ്ങള്‍ പറഞ്ഞു ചിരിക്കുന്നതിനിടക്ക്  ആദ്യരാത്രിയില്‍  ഭര്‍ത്താവ് കുടിച്ച പാലിന്‍റെ പകുതി തരാത്തതില്‍ ഉള്ള ഖേദം പറയുമ്പോള്‍   എനിക്ക് കിട്ടുന്ന  മറുപടി ഇതാണ്..

"കഴിഞ്ഞതൊക്കെ കഴിഞ്ഞു..കാലമിത്രയോക്കെ ആയില്ലേ..  ഇനീപ്പോ അതൊന്നും ഒരു ഇശ്യൂ ആക്കണ്ട.."

പ്ലിംഗ്.. പ്ലിംഗ്..


-പദ്മശ്രീ നായര്‍-




Sunday 10 November 2013

വിഗ്ഗിന്റെ കഥ..

മുടികൊഴിച്ചില്‍.. അതിരൂക്ഷമായ  മുടി കൊഴിച്ചില്‍ .. നീളവും അതിനൊത്ത വണ്ണവും അത്യാവശ്യം ഈരും പേനും ഒക്കെ ഉള്ള ഇടതൂര്‍ന്ന, പിടിച്ചാല്‍ പിടിയില്‍ ഒതുങ്ങാത്തത്ര മുടി ഉണ്ടായിരുന്നതാണ്.. എല്ലാമേ പോച്ച്.. എലിവാല് പോലുള്ള മുടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ സഹിക്കണില്ല്യാ..

"ചന്തി മറഞ്ഞു കിടക്കുന്ന നിന്‍റെ തലമുടി കണ്ടിട്ടാ അല്ലാതെ ഈ ചളുങ്ങിയ മോന്ത കണ്ടിട്ടോന്നുമല്ല നിന്നെ കെട്ട്യെ" ന്നു  മിസ്റ്റര്‍ നായര്‍ മധുവിധു  നാളുകളിലും ഇപ്പോഴും  ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്താറുണ്ട്..  അവധിക്കു വരുമ്പോള്‍  വീടിനുള്ളിലെ  എന്‍റെ കൊഴിഞ്ഞു വീണ മുടി പെറുക്കലാണ് പ്രധാന പണി.

'ഭക്ഷണത്തീന്നെങ്ങാനും മുടി കിട്ട്യാ  അന്നു നിന്നെ ഡിവോര്‍സ് ചെയ്യും' എന്നൊരു ഭീഷണി നില നില്‍ക്കുന്നതിനാല്‍  എക്സ്ട്രാ ലാര്‍ജ്‌ ദാമ്പത്യം  ലക്‌ഷ്യം വെച്ച്  എല്ലാ തിങ്കളാഴ്ചയും കുളിച്ചു  (ബാക്കിയുള്ള ദിവസങ്ങളില്‍ കുളിക്കാറില്ലേ  എന്ന കുനിഷ്ടു ചോദ്യം ചോദിക്കരുത്) മൂന്നു നേരം മൃഷ്ട്ടാന്നമായി ഭക്ഷണം കഴിച്ചു തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നു..

തീരെ സഹികെടുമ്പോള്‍ ചിലപ്പോള്‍ തോന്നും മൊട്ടയടിച്ചു   ഒരു വിഗ്ഗ് വെച്ചാലോന്നു..  ങാ.. വിഗ്ഗിന്റെ കാര്യം പറഞ്ഞപ്പഴാ  സ്കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായ ഒരു സംഭവം ഓര്‍ക്കുന്നത്..  ഹൈസ്കൂളില്‍ കണക്ക് പഠിപ്പിക്കുന്ന, ലേശം  കോങ്കണ്ണുള്ള , പാലാക്കാരന്‍ നമ്പൂരി മാഷ്‌..  ആണ്‍കുട്ടികളെ കക്ഷത്തിലും തുടയിലും ഒരഞ്ചാറ് വട്ടം പിച്ചിത്തിരുമ്മി ആ പ്രദേശത്തെ ഇത്തിരി ദശ കൂടി നുള്ളിയെടുത്ത്  പിള്ളേരുടെ കണ്ണീന്നു പൊന്നീച്ച പറപ്പിച്ചും, പെണ്‍കുട്ടികളെ  ബോര്‍ഡില്‍ എഴുതുന്ന ചോക്കു കഷ്ണം കൊണ്ട് തലക്കിട്ടു കുത്തിയും മാഷ്‌ തന്‍റെ തനതായ ശൈലിയില്‍ ശിക്ഷാ വിധികള്‍ രൂപപ്പെടുത്തി എടുത്തത്‌..

ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും അവധിയെടുത്ത് നമ്പൂരി മാഷ്‌ പത്നീസമേതനായി പാലായ്ക്ക് പോവും.. റബ്ബര്‍ തോട്ടത്തില്‍ പാലെടുത്ത കണക്ക് നോക്കാനും തേങ്ങ ഇടീക്കാനും ഒക്കെയാണ് പോവുന്നതെന്നു പൊതുജന സംസാരം.. എട്ടോ പത്തോ ദിവസം കഴിഞ്ഞേ തിരിച്ചെത്തൂ.  ഇടക്കിടക്കുള്ള ഈ പാലാ യാത്രയുടെ അനന്തരഫലം അനുഭവിക്കുന്നതോ ഞങ്ങള് പാവം പിള്ളേരും..  പരീക്ഷക്ക്‌ മുമ്പേ പോര്‍ഷന്‍ തീരാതായാല്‍  ശനിയും ഞായറും സ്പെഷ്യല്‍ ക്ലാസ്സ്‌ വെക്കും.. സ്വാതന്ത്ര്യമായിട്ടു ഇത്തിരി കളിക്കാനും  ഗുസ്തി പിടിക്കാനും ഒക്കെ കിട്ടുന്ന ആകെ രണ്ടു ദിവസങ്ങളാണ്.. അതീ പാലാക്കാരന്‍ മാഷ്‌ സ്പെഷ്യല്‍ ക്ലാസ്സിലൂടെ കുളമാക്കും..

A, B, C, D  എന്നീ നാല് ഡിവിഷനിലും കണക്ക് പഠിപ്പിച്ചിരുന്നത് ഈ നമ്പൂരി മാഷ്‌ തന്നെ.. അതിനാല്‍ ഈ നാല് ഡിവിഷനെയും കംബൈന്‍ ചെയ്തു, ക്ലാസ്‌ മുറിയില്‍ ഒതുക്കാന്‍ പറ്റാത്തത് കൊണ്ടും സ്കൂളിന്‍റെ പിന്‍വശത്തുള്ള പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിന്‍ ചോട്ടിലെ തണലില്‍ വെച്ചാണ്  സ്പെഷ്യല്‍ ക്ലാസ്സെന്ന മാമാങ്കം  അരങ്ങേറാറുള്ളത്.

ബി ഡിവിഷനില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.. വെളുത്തു മെലിഞ്ഞു ഉയരം കൂടിയ, മിഡിയും ടോപ്പും ഒക്കെ ഇട്ടു വരുന്ന സേതുലക്ഷ്മി..  ആ കുട്ടി വിഗ്ഗ് വെച്ചിരുന്നു. കുറച്ചു പേര്‍ക്ക് മാത്രമേ ആ വിവരം അറിയാവൂ..





അങ്ങിനെ ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ ദിവസം.. (a+b)2 - (a-b)2 പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയം. നമ്പൂരി മാഷിന്‍റെ കണ്ണുകള്‍ എവിടൊക്കെയോ അലഞ്ഞുതിരിയുന്നുണ്ടായിരുന്നു..  ഒടുവില്‍ മാഷിന്‍റെ നോട്ടം എന്നില്‍ തറച്ചു.. ഹീശ്വരാ..  എന്‍റെ നെഞ്ചിടിപ്പിനു സ്പീഡ്‌ കൂടി. കാരണം കണക്കില്‍ ഞാന്‍ അന്നും കണക്കായിരുന്നു.. ചെറിയ ക്ലാസ്സില്‍ സരസ്വതി ടീച്ചറുടെ തല്ലു കൊണ്ടിട്ടൊന്നും ഒരു ഗുണവും ഉണ്ടായിരുന്നില്ല..   മാഷിന്‍റെ നോട്ടം എത്തി നിന്നത് എന്നിലാണെങ്കിലും   കൈയ്യുയര്‍ത്തി വിളിച്ചത് സേതുലക്ഷ്മിയെയായിരുന്നു.. മാഷിനു കോങ്കണ്ണ് ഉണ്ടായത് എന്‍റെ ഭാഗ്യം..

"സേതു ലക്ഷ്മീ   ഇവിടെ വരൂ"..

മറ്റേതോ സ്വപ്നലോകത്തില്‍ ആയിരുന്ന പാവം സേതുലക്ഷ്മി മാഷ്‌ വിളിച്ചത് കേട്ടില്ല.  മുന്നിലിരുന്ന ഞാന്‍ ഒന്ന് തിരിഞ്ഞു അവളെ തോണ്ടി ഉണര്‍ത്തി.  , വായിലിട്ടു ചവച്ചു കൊണ്ടിരിക്കുന്ന ബബിള്‍ഗം തോണ്ടിയെടുത്ത് പെന്‍സില്‍ ബോക്സില്‍ നിക്ഷേപിച്ച ശേഷം  മിഡിയും ടോപ്പും ഒന്നൂടി വലിച്ചു നേരെയാക്കി മാഷിന്‍റെ മുന്നില്‍ ചെന്ന് വിനീതയായി  നിന്നു..

"കുട്ടി അവിടെ എന്തെടുക്ക്വാ.. ഇവിടെ പറയുന്നത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ? "

ഉണ്ട് സര്‍..

"ഉവ്വോ.. ന്നാ പറയൂ.. റൂട്ടിന്റെ  വിലയെന്താ?  "

റബ്ബര്‍ ഷീറ്റിന്റെ വിലനിലവാരം ചോദിക്കുന്ന ലാഘവത്തോടെയുള്ള മാഷിന്‍റെ ചോദ്യം കേട്ട്, ആരോറൂട്ടിന്റെ വിലയെന്താണെന്നു പോലും അറിയാത്ത  സീതാലക്ഷ്മി പരുങ്ങി..  ഒപ്പം ഞാനടക്കമുള്ള കണക്കില്‍ കണക്കായ എല്ലാ കുട്ടികളും തമ്മില്‍ തമ്മില്‍ നോക്കാന്‍ തുടങ്ങി..

വിക്കി വിക്കി സേതു ലക്ഷ്മി പറഞ്ഞൊപ്പിച്ചു..  "അറിയില്ല സര്‍ "

സേതുലക്ഷ്മിയുടെ മറുപടി കേട്ടതോടെ മാഷിനു ദേഷ്യം കൊണ്ട്  മൂക്ക് ചുവന്നു ..

" അല്ലാ.. എനിക്ക് നേര്‍ച്ചയൊന്നുമില്ല.. ശനിയും ഞായറും എനിക്ക് വീട്ടില്‍ പണിയില്ലാഞ്ഞിട്ടല്ല ഞാനീ പണിക്ക് വന്നത്.. വല്ലോം രണ്ടക്ഷരം പഠിച്ചു നന്നായിക്കൊട്ടെന്നു വിചാരിച്ചാ  ഞാനീ വായിട്ടലക്കുന്നത്. നിങ്ങള് പഠിച്ചാലും ഇല്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും..  മെനക്കെടുത്താനായി വന്നോളും  ഓരോന്ന്.. പോയിരിക്കവിടെ.."

ഇത്രേം പറഞ്ഞു സേതുലക്ഷ്മിയുടെ  തലയില്‍, മാഷ്‌ തന്റെ കൈയ്യിലിരുന്ന ചോക്ക് കഷ്ണം  കൊണ്ട്  ശക്തിയായി  ഒരു കുത്ത് കുത്തി..

വീണിതല്ലോ കിടക്കുന്നൂ ധരണിയില്‍
സേതുലക്ഷ്മിതന്‍ സുന്ദരമായ വിഗ്ഗ് അയ്യോ ശിവ.. ശിവ..!!!

നമ്പൂരി മാഷിന്‍റെ ചോക്ക് പ്രയോഗത്തില്‍ സേതുലക്ഷ്മിയുടെ വിഗ്ഗൂരി വീണു..  ഇത് കണ്ട കുട്ടികള്‍ ഓരോരുത്തരായി അടക്കി ചിരിച്ചു ക്രമേണ അതൊരു കൂട്ടച്ചിരിയായി മാറി..  വിഷണ്ണയായി നില്‍ക്കുന്ന സേതുലക്ഷ്മിയുടെ നിറ കണ്ണുകള്‍ ആരും കണ്ടില്ല..  മാവിന്‍ ചോട്ടില്‍  ചിരിയുടെ നീളം കൂടിയതോടെ  മാഷ്‌ മേശപ്പുറത്തു രണ്ടു മൂന്നിടി ഇടിച്ചു  ഉച്ചത്തില്‍ പറഞ്ഞു..

"സൈലന്‍സ്.. സൈലന്‍സ് "

പൊടുന്നനെ  മാവിന്ചോട്ടിലെ കൂട്ടച്ചിരി നിന്നു.  മണ്ണില്‍ വീണു കിടക്കുന്ന വിഗ്ഗെടുത്തു   അതില്‍ പറ്റിപ്പിടിച്ച പൊടി തട്ടി വീണ്ടും തലയില്‍ ഫിറ്റ് ചെയ്ത ശേഷം  സീതാലക്ഷ്മി  തന്‍റെ  ഇരിപ്പിടത്തിലേക്ക് പതിയെ നടന്നകലുമ്പോള്‍  ഞാന്‍ ആലോചിച്ചു പോയി.. ഈ നിമിഷം ഇവളനുഭവിച്ച നാണക്കേടിനും സങ്കടത്തിനും  എത്ര റൂട്ടിന്റെ  വിലയുണ്ടാവും?

ഈ സംഭവത്തോടെ പാലാക്കാരന്‍ റബ്ബറു മുതലാളി നമ്പൂരി മാഷ്‌ പെണ്‍കുട്ടികളെ   ചോക്ക് കൊണ്ട് മണ്ടക്ക് കുത്തുന്ന പ്രയോഗം നിര്‍ത്തി.. പകരം ചോക്ക് കഷ്ണം  കൊണ്ട് ഏറു തുടങ്ങി.. ആദ്യമൊക്കെ ഉന്നം പിഴച്ചെങ്കിലും  ക്രമേണ  ഏറു കൊള്ളേണ്ടയാള്‍ക്ക് കൊള്ളേണ്ടിടത്തോക്കെ കൃത്യമായി കൊണ്ടിട്ടുണ്ട്..

വിഗ്ഗ് കഥ ഇവിടെ പൂര്‍ണ്ണമാവുന്നു എങ്കിലും എന്റെ മുടികൊഴിച്ചിലും മൊട്ടയടിക്കണോ വിഗ്ഗ് വെക്കണോ എന്ന വികാര വിചാരങ്ങള്‍ക്ക് ഒരു തീരുമാനവുമാവാതെ  തുടരുന്നു..  :)

വാല്‍ക്കഷണം: -
ഇത് 916  ബി. ഐ. എസ്. മുദ്രയുള്ള സംഭവ കഥയാണെങ്കിലും ഇതിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പേര് ഇതല്ല..  സോഷ്യല്‍ മീഡിയ എന്ന   അണ്ഡകടാഹത്തിന്‍റെ ഏതെങ്കിലും കോണിലിരുന്ന് വിഗ്ഗുകാരി ഈ കഥ കാണുകയാണെങ്കില്‍  എന്നെ ഓടിച്ചിട്ട്‌ പിടിച്ചു ബാക്കിയുള്ള എന്‍റെ എലിവാല് പോലുള്ള മുടി കൂടി പിഴുതെടുക്കും.. വെറുതെ എന്തിനാ ഓരോ വയ്യാവേലി..  ആസ്മേടെ  അസ്കിത ഉള്ളതാണെയ്.. വലിക്കാന്‍ വയ്യ..

-: പത്മശ്രീ നായര്‍ :-





Tuesday 5 November 2013

ചമ്മന്തിയും നാരായണസ്വാമിയും..



ചമ്മന്തി എനിക്ക് വല്ല്യ ഇഷ്ട്ടാണ്.  ഇപ്പോഴും  സാമ്പാറും അവിയലും ഒക്കെ കൂട്ടി ഊണ് കഴിക്കുമ്പോഴും ഇത്തിരി ചമ്മന്തി ഉണ്ടെങ്കിലെ ഊണിനു സുഖമുള്ളൂ.. ചമ്മന്തി കണ്ടാല്‍ അപ്പോള്‍ എനിക്ക് നാരായണസ്വാമിയെ ഓര്‍മ്മ വരും . എന്താണ് നാരായണസ്വാമിക്ക് ചമ്മന്തിയുമായുള്ള ബന്ധം എന്നല്ലേ.. പറയാം. അതിനു മുമ്പ് നാരായണ സ്വാമിയെ ഒന്ന് പരിചയപ്പെടൂ..

സ്കൂളില്‍ പഠിക്കുന്ന കാലത്താണ്.. ഏഴിലോ എട്ടിലോ പഠിക്കുന്ന സമയം. ഓരോ ക്ലാസിലും  രണ്ടോ മൂന്നോ വര്ഷം  പഠിച്ചു  എല്ലാ വിദ്യാര്‍ഥികളുടെ സഹപാഠി ആവുന്ന നാരായണസ്വാമി അക്കൊല്ലം എന്‍റെ ക്ലാസ്സിലുമെത്തി.. നേരത്തെ തന്നെ സ്കൂള്‍ പരിസരത്തോക്കെ കണ്ടിട്ടുണ്ടെങ്കിലും  സാമിയെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു.. മാഷ്‌ ആയിരിക്കുമെന്നാണ്  ആദ്യം കരുതിയത്‌.. ട്രൌസര്‍ ഇട്ടു നടക്കുന്ന ആണ്‍ കുട്ടികള്‍ക്കിടയില്‍   ഡബിള്‍ മുണ്ടും മുറിക്കൈയ്യന്‍ ഷര്‍ട്ടും ഇട്ടു വരുന്ന ഒരേ ഒരു വിദ്യാര്‍ഥി.. ശരപഞ്ജരത്തിലെ  ജയനെ ഓര്‍മ്മിപ്പിക്കുന്ന  ആകാര വടിവ്..  കറുത്ത നിറം. വട്ട മുഖം..   പെമ്പിള്ളേരെ കാണുമ്പോള്‍  " ദേ പിന്നാലെ പട്ടി വരണൂ, ദേ പാമ്പ്  വരണൂ  ഓടിക്കോ"   എന്നൊക്കെ പറഞ്ഞു പേടിപ്പെടുത്തി,   നാവു കടിച്ചു ഒരു കള്ളചിരിയും  പാസാക്കും, അത്യാവശ്യം  നിര്‍ദ്ദോഷമായ കമന്റുകള്‍ അടിക്കും.. 

അറ്റെന്ടന്‍സിന്‍റെ കാര്യത്തില്‍ വളരെ കൃത്യനിഷ്ഠ ഉള്ളവനെങ്കിലും രണ്ടക്ഷരം പഠിക്കുക എന്നത് നാരായണ സ്വാമിയുടെ നിഘണ്ടുവില്‍ ഇല്ല..സ്പോര്‍ട്സിലും  എന്‍. സി. സി. യിലും മാത്രമായിരുന്നു താല്പര്യം..   നാരായണ സ്വാമി കാഴ്ചക്ക് അതികായനെങ്കിലും ഇടതും വലതും നടക്കുന്ന അംഗരക്ഷകര്‍  പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും  ചട്ടുകാലന്‍ ചെന്താമാരാക്ഷനും ആണ്.. ഉച്ചക്കുള്ള ഇന്റര്‍വെല്‍ സമയത്ത് സ്കൂള്‍ വളപ്പിലുള്ള മാവ്, നെല്ലി, പുലി, പേര മരം ഇവയിലൊക്കെ ചാടിക്കേറി  പുളിയും മാങ്ങയും പേരക്കയും പറിച്ചു   പെണ്‍കുട്ടികള്‍ക്ക് ഫ്രീയായി വിതരണം ചെയ്തു  സാമി  പെണ്പിള്ളേര്‍ക്കിടയില്‍ ഹീറോ ആയി.. 

കയറു പൊട്ടി വീണ തൊട്ടിയും, ഊണ് കഴിഞ്ഞു കൈ കഴുകാനായി കിണറ്റു കരയില്‍ വെച്ച് അബദ്ധത്തില്‍ കൈ തട്ടി  കിണറ്റിലേക്ക് വീഴുന്ന ചോറ്റു പാത്രങ്ങളും, കിണറ്റിലേക്ക് ഇറങ്ങി മുങ്ങിത്തപ്പി തിരിചെല്പ്പിക്കാന്‍  നാരായണസാമി മാത്രേ ഉണ്ടായിരുന്നുള്ളൂ.. 

പ്യൂണുമാരായ   അച്യുതനോ രാമങ്കുട്ടിയോ   ലീവിലായ ദിവസങ്ങളില്‍  സ്കൂള്‍ വരാന്തയില്‍ കെട്ടിത്തൂക്കിയിട്ട കനമുള്ള ഇരുമ്പു പാളത്തില്‍ ഊക്കോടെ   സമയാസമയങ്ങളില്‍ മണിയടിക്കുന്ന ദൌത്യവും ക്ലാസ്‌ മുറികളില്‍ ഹെഡ് മാസ്റ്റര്‍ കൊടുത്തയക്കുന്ന മെമ്മോകളില്‍ അധ്യാപകരുടെ ഒപ്പു ശേഖരിച്ചു  തിരിചെല്പ്പിക്കുന്ന പണിയും ഈ സാമിയില്‍ നിക്ഷിപ്തമാണ്.. അതുകൊണ്ട് തന്നെ  പഠിച്ചില്ല എന്ന പേരില്‍  സാമിയെ ശിക്ഷയില്‍ നിന്ന് ഒഴിവാകിയിരുന്നു.. 

ജനലുകള്‍ ഇല്ലാത്ത ക്ലാസ്‌ മുറിയില്‍ മൂലക്കിട്ടിരിക്കുന്ന അവസാനത്തെ നിരയിലെ ബെഞ്ചിലായിരുന്നു  സാമിയുടെ ആസ്ഥാനം.. ഇടതും വലതും  പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും ചട്ടുകാലന്‍ ചെന്താമാരാക്ഷനും.. ജനല്‍ ഇല്ലാത്തതോണ്ട്  അത് വഴി കാക്കകള്‍ വന്നു  ചീനാന്തിയില്‍ ഇരിക്കും.. ഒരിക്കലൊരു സുന്ദരന്‍ കാക്ക  സാമിയുടെ തലയില്‍ തൂറി.. കണ്ടവര് കണ്ടവര് ചിരിച്ചു ചിരിച്ചു ക്ലാസ്സ്‌ മുറിയില്‍  കൂട്ടച്ചിരിയായി.. നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വെളുത്ത കാക്ക കാഷ്ട്ടം നോട്ടു പുസ്തകത്തിന്‍റെ ഏട് കീറി തുടക്കുന്നതിനിടയില്‍ ചമ്മിയ ചിരിയോടെ സാമിയുടെ തിരുവായില്‍ നിന്നൊരു  ഡയലോഗ്  തെറിച്ചു വീണു.. വിശ്വസിച്ചാലും ഇല്ലെങ്കിലും  "കാക്ക തൂറി" എന്ന വിശ്വ വിഖ്യാതമായ ഡയലോഗ്  അങ്ങിനെയാണ് പിറവിയെടുത്തത്.

ഇപ്പോള്‍ നാരായണ സ്വാമിയുടെ ഒരേകദേശരൂപം പിടി കിട്ടി കാണുമല്ലോ..  ഇനി ഈ അതികായന്‍ ചമ്മന്തിയുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയാം. 
വീട്ടില്‍ നിന്നും അര മണിക്കൂര്‍ നടന്നു വേണം സ്കൂളില്‍ എത്താന്‍.. മിക്കവാറും ദിവസങ്ങളില്‍ രാവിലെ നേരത്ത് കൂട്ടാനോന്നും ഉണ്ടാവില്ല.. ഈയം പൂശിയ  പിച്ചള തൂക്കു പാത്രത്തില്‍, മോരോഴിച്ചു കുഴച്ച ചോറില്‍, പയറു കൊണ്ടാട്ടമോ,  ഉള്ളി ചമ്മന്തിയോ ഒക്കെ ആവും.. വാട്ടിയ വാഴയില ചീന്തിനു മുകളില്‍ വെച്ച  പച്ച വെളിച്ചെണ്ണയൊഴിച്ച ചമ്മന്തിക്ക് നല്ല സ്വാദാണ് ട്ടോ. തേങ്ങയുടെയും മാങ്ങയുടെയും ലഭ്യതക്കനുസരിച്ച്  ചമ്മന്തിയും മാറികൊണ്ടിരിക്കും.. പുതുമ മായാത്ത സ്റ്റീലിന്റെ  വട്ടത്തിലുള്ള ടിഫിന്‍ ബോക്സിന്‍റെ മൂടി ടീച്ചേഴ്സ് ക്വാര്‍ട്ടെഴ്സില്‍ ഉള്ള കിണറ്റില്‍ വീണു പോയതിനെ ശിക്ഷ ആയിട്ടാണ് പിന്നീട് പിച്ചള ചോറ്റുപാത്രത്തില്‍ ചോറ് കൊണ്ടുപോകേണ്ടി വന്നത്.. ക്ളാസ് റൂമിന്‍റെ ജനല്‍ തിട്ടയില്‍ വെച്ച കൂട്ടുകാരുടെ സ്റ്റീല്‍ പാത്രങ്ങളുടെ ഇടയില്‍ എന്‍റെ ഈയം പൂശിയ പിച്ചള തൂക്കുപാത്രം തെല്ല് ജാള്യതയോടെ ഇരുന്നു ചിരിക്കും..





ആദ്യത്തെ രണ്ടു പീരിയഡ്നു ശേഷം  ചെറിയൊരു ഇടവേള.. മൂത്രപ്പുരയില്‍ പോവാനും  മണിയന്നായരുടെ പീടികയില്‍ നിന്നും മഷി നിറയ്ക്കാനും നോട്ടു ബുക് വാങ്ങാനും സ്കൂള്‍ പടിക്കല്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ജമന്തി പൂവ്‌ വാങ്ങാനും കടിച്ചാല്‍ പൊട്ടാത്ത ഇടിപരിപ്പി  വാങ്ങാനും ഒക്കെയായി ഈ സമയത്ത് കുട്ടികള്‍ പുറത്തു പോവും.. ഈ  ഇടവേളകളില്‍ ആയിരിക്കണം നാരായണ സ്വാമിയും അംഗ രക്ഷകരും  ചോറ്റു പാത്രങ്ങള്‍ തുറന്നു നോക്കുന്നത്..  എന്തായാലും ഉച്ചക്ക് ഊണ് കഴിക്കാനിരുന്നാല്‍  ചമ്മന്തി ഉള്ള പാത്രങ്ങളിലോന്നും  ചമ്മന്തി കാണില്ല..  പകരം, വീരപ്പന്‍ ആന വേട്ട നടത്തി ആനക്കൊമ്പ് ഊരിയെടുത്തു, ആനയുടെ ദേഹത്ത് ഒരു അടയാളം കുറിച്ചിടുന്നതു പോലെ, ചമ്മന്തിക്ക് പകരം മനോഹരമായ ഒരു ചോറുരുള  ഉരുട്ടി വെച്ചിരിക്കും.. മിക്കവാറും  ചമ്മന്തി ആയത് കൊണ്ട് സാമിയുടെ ക്രൂരതക്ക് ഇരയാവുന്നത്  ഞാന്‍ തന്നെയാവും..  വിശപ്പ് കത്തിക്കാളുന്ന സമയം  ആയതുകൊണ്ട്  സാമിയുടെ ഉരുള പുറത്തേക്കു മാറ്റി വെച്ച്  സാമിയെ  പ്രാകി കൊണ്ട്, ബാക്കിയുള്ള മോരോഴിച്ച വെറും ചോറ്  വാരി വാരി തിന്നും.. ചിലപ്പോള്‍ കൂട്ടുകാരികളുടെ കറികളില്‍ നിന്ന്  എന്തെങ്കിലും കിട്ടും.. 

നാരായണ സാമിയാണ് ചമ്മന്തി കക്കുന്നത് എന്ന് പരസ്യമായ രഹസ്യം ആണെങ്കിലും  തൊണ്ടി സഹിതം പിടിക്കാന്‍ കഴിഞ്ഞിട്ടില്ല ഒരിക്കലും. 

" ഡാ  നാരേണസാമീ  നീയാണ് ഇവരുടെ ചമ്മന്തി കട്ടു തിന്നെന്നു  പറയണൂ.. ശര്യാണോ" എന്ന് ചോദിച്ചാല്‍  ആണെന്നോ അല്ലെന്നോ പറയില്ല.. ചുണ്ടില്‍ വിരിയുന്ന കുസൃതി ചിരിയില്‍ ഒതുക്കും  മറുപടി.. ഒരിക്കല്‍ ഞാന്‍ സഹികെട്ടു  പരസ്യമായി  "ചമ്മന്തിക്കള്ള" ന്നു വിളിച്ചപ്പോള്‍  മറുപടി ഒരു മറു ചോദ്യം ആയിരുന്നു.. "പുള്ളേച്ചന്‍റെ കല്യാണം ഒക്കെ കഴിഞ്ഞോ?" ന്ന്..  

യൂത്ത്‌ ഫെസ്റ്റിവലിന് ഡാന്‍സ് പ്രോഗ്രാമ്മിനു  തട്ടില്‍ കേറി നാണം കെട്ടിറങ്ങിയപ്പോള്‍  വായില്‍ വിരലിട്ടു ഉച്ചസ്ഥായിയില്‍ കൂക്കി വിളിച്ചു കോറസ് കൂക്കാന്‍ ആളെ കൂട്ടിയത്    ഈ ആസാമിയായിരുന്നു.. അങ്ങനെ പിടിക്കപ്പെടാതെ ആ അധ്യയന വര്‍ഷം നാരായണസ്വാമി കുറെ പേരുടെ ചമ്മന്തി അടിച്ചു മാറ്റി.. കൂടുതലും  എന്‍റെതായിരുന്നു.. 

അക്കൊല്ലത്തെ അധ്യയന വര്‍ഷം അവസാനിച്ചു. ഞാനടക്കം എല്ലാവര്ക്കും അടുത്ത  സ്റ്റാന്‍ഡേര്‍ഡിലേക്ക്    പ്രമോഷന്‍ ആയി.. ഓരോ  വര്‍ഷവും രണ്ടു കൊല്ലം വീതം എന്ന കണക്കനുസരിച്ച് നാരായണസ്വാമിക്ക് അക്കൊല്ലം അവിടെ തന്നെ തുടരേണ്ടി വന്നു..  സാമിയുടെ അംഗരക്ഷകര്‍ ആയി പഠിത്തത്തില്‍ ഉഴപ്പിയ പെന്‍സില്‍ മാര്‍ക്ക്‌ അപ്പുവും  ചട്ടുകാലന്‍ ചെന്താമരാക്ഷനും ആ കൊല്ലം തോറ്റു.. അതിനാല്‍ സാമിക്ക് പുതിയ തോഴരെ  തേടേണ്ടി വന്നില്ല..

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു.. ചമ്മന്തി കാണുമ്പോള്‍  മാത്രം നാരായണസ്വാമിയുടെ കുസൃതി തുളുമ്പുന്ന കള്ള നോട്ടവും ചുണ്ടില്‍ വിരിയുന്ന കള്ളച്ചിരിയും    പിച്ചള  ചോറ്റു പാത്രവും  സാമി ഉരുട്ടി വെച്ച ഉരുളയും ഒക്കെ ഓര്‍മ്മ വരും.. 

അഞ്ചാറു വര്‍ഷം മുമ്പ് നാട്ടില്‍ പോയപ്പോള്‍  പഴയൊരു കൂട്ടുകാരിയെ കണ്ടു മുട്ടി.. സംസാരത്തിനിടയില്‍ നാരായണസ്വാമിയുടെ കാര്യം വന്നു..  സാമി ഇപ്പോള്‍ മിലിട്ടറിയില്‍  ആണത്രേ.. കേട്ടപ്പോള്‍ സന്തോഷം തോന്നി..  കുടുംബം ഒക്കെ ആയെന്നാണ്  അറിഞ്ഞത്.. 

ചമ്മന്തിയും കട്ട് തിന്നു, വേലത്തരങ്ങള്‍ കാണിച്ചു നടന്ന അന്നത്തെ  വികൃതി ചെക്കന്‍  ഇന്ന് ഭാരതാംബയുടെ രക്ഷക്കായി  കാവല്‍ നില്‍ക്കുന്ന ധീര ജവാന്‍ ആയിരിക്കുന്നു.. ധീര ജവാനായ ഒരു സതീര്‍ത്ഥ്യനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.. എന്നെങ്കിലും നേരില്‍ കാണാന്‍ ഭാഗ്യമുണ്ടാവുമ്പോള്‍ ഒരുപക്ഷെ പരസ്പരം തിരിച്ചറിയില്ലായിരിക്കും.. എങ്കിലും ആ കള്ളനോട്ടവും ചുണ്ടിലെ കുസൃതി ചിരിയും  കൊണ്ട് എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും.. "ചമ്മന്തിക്കള്ളാ" എന്ന വിളി കേള്‍ക്കുമ്പോള്‍ നീയും എന്നെ തിരിച്ചറിയും..  തീര്‍ച്ച..  

രാജ്യസ്നേഹികളായ  എല്ലാ ധീര ജവാന്മാര്‍ക്കും  എന്റെ അഭിവാദ്യങ്ങള്‍..  !!!!


- പത്മശ്രീ നായര്‍ -


പ്രണയം.. ഒരു നിര്‍വചനം..

 കാലഭേദമില്ലാതെ, പ്രായഭേദമില്ലാതെ പ്രണയിക്കുകയും, നഷ്ടപ്രണയം 

പ്രിയമായും പ്രാണനായും ഹൃദയതളികയില്‍ പൂവിട്ടു പൂജിച്ചു കൊണ്ട് 

നടക്കുന്ന തരളിതഹൃദയര്‍ക്ക് സമര്‍പ്പണം.. 
----------------------------------------------------------------------------------

ഇരു ഹൃദയങ്ങള്‍ ഇഴുകിചേരുന്നതാണ് പ്രണയം..

മൂന്നാമതൊരാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവാത്ത എന്തോ ഒന്നാണത്..

വാക്കുകളാല്‍ പകര്‍ത്താനാവാത്ത അനുഭൂതിയാണത്.. 

പെയ്തു തീരാത്ത പുതുമഴയായും പൂതി മാറാത്ത നറുവസന്തമായും 

ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന സുഖമുള്ള, നോവുള്ള സാന്ത്വനം .
പകരുമ്പോഴും നുകരുമ്പോഴും മനസ്സിന്‍റെ അഗാധതലങ്ങളില്‍ അനുഭവിക്കുന്ന 

ആനന്ദമാണ് പ്രണയം.. ഓരോ വാക്കിലും നോക്കിലും ശ്വാസോച്ഛ്വാസത്തിലും 

പുഞ്ചിരിയിലും രണ്ടാള്‍ക്കു മാത്രമറിയുന്ന അര്‍ത്ഥങ്ങള്‍ ഒളിച്ചു വെക്കുന്ന 

ചങ്ങാത്തമാണ് പ്രണയം.. എത്ര കേട്ടാലും കണ്ടാലും ആര്‍ത്തിയടങ്ങാത്ത, 

മനസ്സിന്‍റെ തന്ത്രികളില്‍ ഓരോ നിമിഷവും പുതിയ ഈണങ്ങള്‍ വിടരുന്ന 

അപൂര്‍വ്വരാഗമാണ് പ്രണയം..

കണ്ണുകള്‍ കണ്ണുകളോടു വിട പറഞ്ഞാലും, ദേഹം ദേഹത്തോട് വിട 

പറഞ്ഞാലും യാത്ര പറഞ്ഞു പിരിയാനാകാത്ത, പ്രാണനെക്കാള്‍ പ്രിയമായ, 

പ്രിയമുള്ളതെല്ലാം പരസ്പരം പണയം വെക്കുന്ന  പ്രിയത്തില്‍ നിന്നും 

പ്രാണനില്‍ നിന്നും പണയത്തില്‍ നിന്നും കടംകൊണ്ട അനശ്വരപദം.... 

                                               പ്രണയം..!!! 






Sunday 13 October 2013

വിജയദശമി ഓര്‍മ്മകളിലൂടെ....!!




വിജയദശമിയും പൂജ വെയ്പ്പും ഒക്കെ  സമ്മാനിച്ചതു  മറക്കാനാവാത്ത കുറെ  ബാല്യകാല സ്മരണകള്‍ ആണ്..  കുട്ടിക്കാലത്ത്  ഏറെ  സന്തോഷിച്ച ദിവസങ്ങളായിരുന്നു  പുസ്തക പൂജ  ദിവസങ്ങള്‍..





"തെണ്ടി നടക്കാതെ പോയിരുന്നു  വല്ലോം രണ്ടക്ഷരം  പഠിക്കാന്‍ നോക്കെടീ"  എന്ന അമ്മേടെ തെരുതെരെ ഉള്ള ചീത്ത  കേക്കണ്ടല്ലോ  എന്നതാണ് വല്ല്യ സന്തോഷം.. 

വാഗ്ദേവിക്ക് വിശ്രമം കൊടുക്കുന്ന ആ നാളുകള്‍  വളരെ സുന്ദരമായിരുന്നു.. 
ദേവീ പൂജക്ക് ഒഴിച്ച് കൂടാന്‍  പറ്റാത്തതാണല്ലോ അവില്‍.. അന്ന് അവില്‍ ഇടിക്കുന്ന മില്ല്  അടുത്തൊന്നും ഉണ്ടായിരുന്നില്ല.. കിലോമീറ്ററുകള്‍ക്കപ്പുറത്ത്  പട്ടിപ്പറമ്പ്  എന്ന സ്ഥലത്താണ്  ആകെ ഒരു  മില്‍  ഉള്ളത്.. അവിടേക്ക് ഞങ്ങള്‍ അഞ്ചാറു കുട്ടികള്‍ , രണ്ടുമൂന്നു ദിവസം കുതിര്‍ത്തു വാരി വെച്ച  നെല്ലുമായി  അതിരാവിലെ നടന്നു പോവും.. നല്ല തിരക്കായിരിക്കും.  വൈകുന്നെരതോടെയെ തിരിച്ചു വരാന്‍ പറ്റൂ..  അതുകൊണ്ട് മില്ലില്‍ ഇരുന്നു കഴിക്കാനായി എന്തെങ്കിലും   അമ്മ പൊതിഞ്ഞു തരും..

നെല്ലുമായി   വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അമ്മ ഓര്‍മ്മിപ്പിക്കും..  
"അത് പൂജക്കുള്ളതാണ്..  വാരിത്തിന്ന്  എച്ചിലാക്കാന്‍ പാടില്ല്യാട്ടോ". 

ദൈവകോപം ഉണ്ടായാലോ എന്ന പേടി കൊണ്ടും ചൂടുള്ള അവില് ഒന്ന് രുചിച്ചു നോക്കാതെ   തലയില്‍ ചുമന്നു കൊണ്ട് വരാനുള്ള മനസ്സില്ലാത്തത് കൊണ്ടും  മില്ലില്‍ വെച്ച് തന്നെ  വഴിച്ചിലവിനുള്ള  അവില് വേറൊരു കവറില്‍ ആക്കും..  വഴിക്ക് കാണുന്ന  കടയില്‍ കേറി  ശര്‍ക്കരയും തേങ്ങാപ്പൂളും  വാങ്ങി  അവിലും കൂട്ടി തിന്നു വയറു വീര്‍പ്പിച്ചു  നാല് മണിയോടെ  മുഖത്ത് കൃത്രിമ ക്ഷീണം വരുത്തി  എച്ചിലാക്കാത്ത അവിലുമായി  നല്ല കുട്ടികളായി വീട്ടിലെത്തും.. 

ആദ്യമൊക്കെ തറവാട്ടില്‍  ആയിരുന്നു പുസ്തകം പൂജക്ക് വെച്ചിരുന്നത്.. വേറെയും കുട്ടികള്‍  അവിടെ വരും. മൂന്നു ദിവസത്തെ പൂജക്ക്, അവിലോ മലരോ പഴമോ  മറ്റു പൂജാ സാധനങ്ങളോ ഒക്കെ കൊണ്ട് പോണം.. കോമരം ഉറയുന്ന കൃഷ്ണന്‍ കുട്ടി മാമയായിരുന്നു  പൂജിച്ചിരുന്നതും  ചെറിയ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നതും.. പൂജക്കൊടുവില്‍ പ്രസാദം പങ്കിടുന്ന സമയത്ത്  അമ്മാമ  പക്ഷഭേദം കാണിക്കും.. സ്വന്തം വീട്ടിലെ കുട്ടികള്‍ക്ക് ഇല നിറയെ പ്രസാദം കൊടുക്കുമ്പോള്‍,   ഞങ്ങള്‍ക്കൊക്കെ  കൈ നിറയെ പ്രസാദം വാരുന്നു എന്ന്  കഷ്ട്ടപ്പെട്ട് വരുത്തുന്ന  മുഖഭാവവും  ഇലചീന്തില്‍  ഒരിത്തിരി പ്രസാദവും മാത്രേ തരൂ..  ഈ പരിപാടി തുടര്‍ന്നപ്പോള്‍   അവിടെ കൊണ്ട് പോയി പുസ്തകം വെക്കുന്ന  പരിപാടി നിര്‍ത്തി..  തൊട്ടടുത്തുള്ള അമ്പലത്തില്‍ ആക്കി.. 

പഴയ മനോരമ പത്രത്തില്‍  പൊതിഞ്ഞു  വെള്ളക്കടലാസില്‍ അമ്മയുടെ വടിവൊത്ത  കൈയ്യക്ഷരങ്ങളാല്‍   പേരെഴുതി ഒട്ടിച്ച പുസ്തക കെട്ടില്‍  ഏറ്റവും മുകളില്‍ കണക്ക് പുസ്തകം തന്നെ ആയിരിക്കും.. കണക്കില്‍ അന്നും ഇന്നും കണക്കായ ഞാന്‍,  കണക്ക് പഠിപ്പിച്ചിരുന്നത് ഒട്ടും ദയയില്ലാതെ പിള്ളേരെ  തല്ലി മൂത്രമൊഴിപ്പിച്ചിരുന്ന   സരസ്വതി എന്ന പേരുള്ള ടീച്ചര്‍ ആയിരുന്നിട്ടും കണക്കിന്റെ കാര്യത്തില്‍   സരസ്വതി ദേവി  എന്നെ അനുഗ്രഹിക്കാന്‍ മടി കാണിച്ചു..  എങ്ങാനും കനിവ് കാണിച്ചെങ്കിലോ എന്ന് കരുതിയാണ് കണക്ക് പുസ്തകം മുകളില്‍ തന്നെ വെക്കുന്നത്.. 

വൈകുന്നേരത്തെ  പൂജക്ക് മാത്രേ  പോവാറുള്ളൂ  കാരണം അപ്പഴേ  പ്രസാദം തിന്നാന്‍ കിട്ടൂ..  അമ്പലത്തിലെ അഗ്രശാലയില്‍  മറ്റു കുട്ടികളോടൊപ്പം    മലരിലെ നെല്ല് പെറുക്കിയും   പൂജക്കുള്ള പൂക്കള്‍ വൃത്തിയാക്കിയും   ചന്ദന മുട്ടി കല്ലില്‍ ഉരച്ചു ചന്ദനം ഉണ്ടാക്കി കൊടുത്തും ചുറ്റമ്പലത്തിനു ചുറ്റും വെച്ച ചിരാതുകളില്‍ എണ്ണയും തിരിയുമിട്ടു ദീപം തെളിയിച്ചും  പൂജാകാലം ആഘോഷമാക്കിയിരുന്നു..  വിജയദശമി ദിവസം പൂജയെടുപ്പ്..  ദക്ഷിണ കൊടുത്തു പൂജാരിയില്‍ നിന്നും പുസ്തക കെട്ടു വാങ്ങുമ്പോള്‍ .. അന്നും ഇന്നും  എന്നും  മനസ്സില്‍ നിന്നും വരുന്ന പ്രാര്‍ഥനാ മന്ത്രം  "കൃഷ്ണാ  ഗുരുവായൂരപ്പാ   രക്ഷിക്കണേ.."  എന്ന് മാത്രം..  കരഞ്ഞു നിലവിളിച്ചും കൈകാലിട്ടടിച്ചും  അനുസരണയോടും അനുസരണക്കേട്‌ കാണിച്ചും  കുടുംബത്തിലെ ശ്രീധരമ്മാമയുടെ മടിയില്‍ ഇരുന്നു സ്വര്‍ണ്ണ മോതിരത്താല്‍  നാവിലും മനസ്സിലും ആദ്യാക്ഷരം കുറിക്കുന്ന  കുരുന്നുകള്‍.. 

വര്‍ഷങ്ങള്‍ക്കു ശേഷവും മഹാനവമിയും വിജയദശമിയും ആഘോഷിക്കുന്ന ഈ അവസരത്തില്‍  എന്‍റെ  ഗതകാല  പൂജാ സ്മൃതികള്‍ക്ക് തുളസിയുടെയും തെച്ചിപ്പൂവിന്റെയും കളഭത്തിന്റെയും കര്‍പ്പൂര ദീപ ധൂപത്തിന്‍റെയും സുഗന്ധം..  അവിലും മലരും  പഴവും ശര്‍ക്കരയും തേങ്ങയും പയറു പുഴുക്കും കൂട്ടി കുഴച്ച ഇലചീന്തില്‍  വിളമ്പുന്ന തീര്‍ത്ഥം തളിച്ച പ്രസാദത്തിന്‍റെ  രുചി നാവിന്‍ തുമ്പില്‍...




ഈ ഓര്‍മ്മകുറിപ്പ്‌ എഴുതുമ്പോള്‍  വാഗ്ദേവിയുടെ അനുഗ്രഹം കുറച്ചൊക്കെ എനിക്കും  ഉണ്ടെന്നുള്ള വിശ്വാസം.  അതില്ലെങ്കില്‍ എനിക്കിത് എഴുതാന്‍ കഴിയില്ലല്ലോ.. 

ക്ഷിപ്രപ്രസാദി ഭഗവാന്‍ ഗണ നായകോ മേ 
വിഘ്നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം 
സര്‍വാര്‍ത്ഥകാരിണീ സരസ്വതീ ദേവി വന്നെന്‍ 
നാവില്‍ കളിക്ക കുമുദേഷു നിലാവു പോലെ...
                                            
വെള്ളപ്പ ളുങ്കു നിറമൊത്ത വിദഗ്ദ്ധ രൂപീ 
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ 
വെള്ളത്തിലെ തിരകള്‍ തള്ളിവരും കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക സരസ്വതീ നീ.. 

.. എല്ലാ കൂട്ടുകാര്‍ക്കും  വിജയദശമി  ആശംസകള്‍..


-പദ്മശ്രീനായര്‍....





Friday 11 October 2013

ബാല്യത്തിലെ സമരമുറകളിലൂടെ....!!




കുട്ടിക്കാലത്ത് സഹോദരങ്ങളുമായി തല്ലുണ്ടാക്കിയാലോ അമ്മെടെന്നു തല്ലു കിട്ടിയാലോ ഒക്കെ എന്‍റെ സമര മുറ അത്താഴ പട്ടിണി കിടക്കുക എന്നതായിരുന്നു. ഉണ്ണാന്‍ സമയമായാല്‍ അമ്മ വിളിക്കും.. പക്ഷെ ഞാന്‍ പോവില്ല.. ഇത്തിരി മസില് പിടിക്കും. പണ്ടേ ഒരഭിമാനി ആണേ.. എനിക്ക് വേണ്ടെന്നും പറഞ്ഞു ഇടനാഴിയുടെ ഒരറ്റത്ത് എനിക്കായി പട്ടയം പതിച്ചു തന്ന സ്ഥലത്ത് കിടക്ക വിരിച്ചു കിടക്കും.. പക്ഷെ വയറിനു ഇതൊന്നും അറിയില്ലല്ലോ.. 






അടുക്കളെന്നു തട്ടും മുട്ടുമൊക്കെ കേള്‍ക്കാം.. മീന്‍ വറുത്തത് ഒന്നൂടി തിന്നോടീ.. നിനക്ക് ഇനി മീന്‍ വേണോടാ എന്നൊക്കെ അമ്മ അവരോടു ചോദിക്കുന്ന കേള്‍ക്കുമ്പോള്‍ കലിയിളകും.. ഇവര്‍ക്ക് ഒരിക്കല്‍ കൂടി എന്നെ നിര്‍ബന്ധിച്ചു വിളിച്ചാലെന്താ ചേതം എന്നൊക്കെ മനസ്സില്‍ പ്രാകും..

ഒരിക്കല്‍ കൂടി വിളിക്ക്വാണെങ്കില്‍, വിസിലടി കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കുന്ന അത്ലറ്റിനെ പോലെ അടുക്കളയിലേക്കു എണീറ്റ് ഓടാന്‍ തെയ്യാറായിട്ടാവും ഞാനിരിക്ക്യ.. എബടെ.. എല്ലാരും മൂക്ക് മുട്ടെ തിന്നു വെള്ളോം കുടിച്ചു എമ്പക്കോം വിട്ടു അവനവന്‍റെ സ്ഥാനത്ത് കിടപ്പാവും.. നേരം വെളുത്താല്‍ ഇവര്‍ക്ക് തൂറ്റല് പിടിക്കണേ ന്നു പ്രാവീട്ടും വിശപ്പു കത്തിക്കാളുന്ന വയറും അമര്‍ത്തി പിടിച്ചു കമഴ്ന്നങ്ങു കിടക്കും.. കുറച്ചു നേരം കഴിയുമ്പോള്‍ വയറു പൊട്ടെ തിന്നു കേറ്റിയ നിര്‍വൃതിയില്‍ അവിടന്നും ഇവടന്നും ഒക്കെ കൂര്‍ക്കം വലി കേള്‍ക്കാം.. അവരുടെ കൂര്‍ക്കം വലിയും എന്‍റെ വിശപ്പിന്റെ വിളിയും കൂടി ചേര്‍ത്താല്‍ നല്ലൊരു റീമിക്സ് ഗാനത്തിന് പിറവി ആയി.

അധികം പിടിച്ചു നിക്കാന്‍ വയ്യ.. പതുക്കെ ശബ്ദം കേള്‍പ്പിക്കാതെ റാന്തല്‍ വിളക്കിന്റെ തിരി തെളിച്ചു ഊണ്തളത്തിലേക്കുള്ള വാതില് ഒച്ചയുണ്ടാക്കാതെ തുറന്നു അടുക്കളേല്‍ കേറി, ബാക്കിയുള്ള വെള്ളമൊഴിച്ചു വെച്ച ചോറ് കുറെ വിളമ്പി ഉപ്പും ഇട്ടു, കഴുകി കമഴ്ത്തി വെച്ചിരിക്കുന്ന കറിപാത്രവും മീന്‍ വറുത്തതിന്റെ കരിഞ്ഞു പിടിച്ച മെഴുക്ക് ഇളക്കാന്‍ വെള്ളം ഒഴിച്ച് വെച്ചിരിക്കുന്ന ചീനച്ചട്ടിയെയും നോക്കി നെടുവീര്‍പ്പിട്ടു, രണ്ടു മൂന്നു ചുവന്നുള്ളിയും കടിച്ചു ആക്രാന്തത്തിന്റെ അകമ്പടിയോടെ ചോറുണ്ടു ശബ്ദമില്ലാതെ ഏമ്പക്കം വിടുമ്പോള്‍ വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ട സുഖം ആയിരുന്നു.. ഭക്ഷണത്തിന്‍റെ രുചി വിശപ്പ്‌ ആണെന്ന് പിന്നീടാണ് തിരിച്ചറിവുണ്ടായത്.

ഒരിക്കല്‍ ആക്രാന്തം പിടിച്ചു തിന്നുമ്പോള്‍ വറ്റ് മൂക്കില്‍ കേറി തുമ്മലും ചുമയും ഒക്കെ ആയി.. അന്ന് പാതിരാക്കുള്ള കട്ടു തീറ്റ കൈയ്യോടെ പിടി കൂടി. ആകെ ചമ്മി നാശായി.. അതോടെ എത്രയൊക്കെ തല്ലു കൂടിയാലും അത്താഴ പട്ടിണി കിടക്കില്ല..

നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാവുമല്ലേ ഇത്തരം ഓര്‍മ്മകള്‍.. ..,...



-പദ്മശ്രീനായര്‍....

Tuesday 8 October 2013

നവരാത്രി




അഹമ്മദാബാദില്‍ നവരാത്രി ആഘോഷങ്ങള്‍ തകര്‍ക്കുന്നു.

ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി പൂജ..






ഞങ്ങളുടെ ഫ്ലാറ്റിലും വൈകുന്നേരം എട്ടു മണിയോടെ തുടങ്ങും. ദീപാലങ്കാരങ്ങളുടെ വര്‍ണ്ണ വിസ്മയം. വൈകുന്നേരം ദേവിക്ക് ആരതി. തുടര്‍ന്ന് സ്ത്രീ പുരുഷ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ദാണ്ടിയ ഡാന്‍സ്‌.. പുലര്‍ച്ചെ മൂന്നു മണി വരെ നീളും.. അവസാന നാളുകളില്‍ പുലരുവോളം.. ചുരുക്കി പറഞ്ഞാല്‍ ശബ്ദ കൊലാഹലങ്ങല്‍ക്കിടക്കു ഈ ദിവസങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ കഴിയാറുള്ളൂ..
പത്താം ദിവസം വിജയദശമി നാള്‍. അന്ന് യാഗ ശാലയും ഹോമകുണ്ഡവും മന്ത്രോച്ചാരണങ്ങളുടെ പ്രവാഹവുമായി ഭക്തി നിര്‍ഭരമായ ഒരന്തരീക്ഷം..




എല്ലാം കൊണ്ടും ഒരുത്സവ പ്രതീതി തോന്നിക്കുന്നു.. ഓരോ ആഘോഷവും അതിന്റേതായ പ്രാധാന്യം നല്‍കി ആഘോഷിക്കാന്‍ ഈ നാട്ടുകാര്‍ നമ്മള്‍ മലയാളികളേക്കാള്‍ മുന്നിലാണ്..
അവസാന ദിവസമായ വിജയദശമി നാളിലെ വൈകുന്നേരത്തെ ആരതിയും തുടര്‍ന്ന് നടക്കുന്ന പ്രസാദ ഊട്ടും കഴിഞ്ഞാല്‍ അക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴുകയായി.. പിന്നെ ദീപാവലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി.
ഞാന്‍ പറയാന്‍ ഉദ്യേശിച്ചതു ഇതൊന്നുമല്ല. എന്‍റെയൊരു സംശയം ആണേ.. ദേവീ ജപവും ആരതിയും (ദീപാരാധന) താളമേളങ്ങളോടെ അതിന്റെ പാരമ്യതയില്‍ എത്തുമ്പോള്‍ ചില സ്ത്രീകള്‍ക്ക് വിറയല്‍ വരാറുണ്ട്. പിന്നീടത് ഉറഞ്ഞുതുള്ളലായി മാറും. മൂന്നാലാളുകള്‍ കിണഞ്ഞു ശ്രമിച്ചാലും അവരെ പിടിച്ചു നിര്‍ത്താന്‍ നന്നേ പ്രയാസപ്പെടേണ്ടി വരും. അവസാനം ദേവിയുടെ മുമ്പില്‍ വെച്ചിരിക്കുന്ന തീര്‍ത്ഥത്തില്‍ നിന്നൊരിത്തിരി തീര്‍ത്ഥം തളിച്ച് നെറ്റിയില്‍ ഒരു നുള്ള് കുങ്കുമം തൊടുവിക്കുന്നതോടെ വിറയലുകാരി 'ശാന്ത 'യാവുന്നു. ഇതൊരു ശുഭ ലക്ഷണമായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.. പൂജയില്‍ തൃപ്തയായി 'മാതാജി' തന്‍റെ ചൈതന്യം അറിയിച്ചു എന്നാണു പറയുന്നത്..
എന്‍റെ സംശയം അതല്ല.. എന്തു കൊണ്ട് സ്ത്രീകളുടെ ശരീരത്തില്‍ മാത്രം ഈ മാതാജി വരുന്നത്.. ദേവീ പ്രാധാന്യം ഉള്ളത് കൊണ്ടാണോ 'പിതാജി'യെ കൂട്ടാതെ മാതാജി മാത്രം തനിച്ചു വരുന്നത്.. അങ്ങിനെയെങ്കില്‍ ശ്രീകൃഷ്ണ ജയന്തിക്കും ശിവരാത്രിക്കും ഒക്കെ നടക്കുന്ന പൂജകളില്‍ പുരുഷന്മാരുടെ ശരീരത്തില്‍ പിതാജി സന്നിവേശിക്കെണ്ടതല്ലേ..
ഇവിടെയും സ്ത്രീകളുടെ ആധിപത്യം തെളിയിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാം ല്ലേ...
ജയ്‌ മാതാജി..

-പദ്മശ്രീനായര്‍.

Tuesday 1 October 2013

ഓണക്കാലം... ഓര്‍മ്മകളിലൂടെ




ഓണക്കാലത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍  കുട്ടിക്കാലമാണ്  ഓര്‍മ്മയില്‍ തെളിയുക. കൂട്ടുകാരോടൊത്ത് പൂക്കള്‍ പറിക്കാന്‍ പോയതും ചാണകം കൊണ്ട് വട്ടത്തില്‍  കളം ഇട്ടു, തുമ്പയും തെച്ചിയും കാക്കപ്പൂവും ചെമ്പരത്തിയും നിത്യകല്യാണിയും അരളിയും ഇടകലര്‍ത്തി  വര്‍ണ്ണശബളമായ പൂക്കളം.. പുത്തനുടുപ്പും  പുത്തരിയും.. ഓര്‍മ്മകള്‍ ആയി മാറി എങ്കിലും  ഓര്‍മ്മകല്‍ക്കെന്തു  സുഗന്ധം..

ഓണക്കാലത്തെ മറ്റൊരു പ്രത്യേകത വിളവെടുപ്പ് കാലം കൂടി ആണ് എന്നത് തന്നെ.. മലയാള സംസ്കാരത്തിന്‍റെ ഭാഗമായ കൊയ്ത്തും മെതിയും, നിറ പുത്തരിയും..




എന്‍റെ കുട്ടിക്കാലത്ത് ഒട്ടു മിക്ക നായന്മാര്‍ക്കും നെല്‍ കൃഷി ഉണ്ടായിരുന്നു. ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. അന്നത്തെ പ്രധാന വരുമാന മാര്‍ഗ്ഗം ആയിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടത്തു നിന്നും  വര്‍ക്കത്തുള്ള  ഒരു പണിക്കാരി  നിറവള്ളി  ചുറ്റിക്കെട്ടിയ ആദ്യത്തെ കറ്റയുമായി പടി കടന്നു വരുമ്പോള്‍ ഉമ്മറ കോലായില്‍ നിലവിളക്ക് കൊളുത്തി വെക്കും. പിന്നെ ഒന്നിന് പുറകെ ഒന്നായി വരുന്ന നെല്‍കറ്റകള്‍. ,. അവസാനത്തെ  കറ്റയും മുറ്റത്ത്‌ എത്തിക്കഴിഞ്ഞാല്‍ പിന്നെ മെതി  തുടങ്ങി. ഓരോ ചുരുട്ടും കല്ലില്‍ തല്ലി തങ്ക നിറമുള്ള നെന്മണികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍  കല്ലിനോ നെല്ലിനോ വേദനിക്കാറില്ല.  തല്ലി ഉതിര്‍ത്ത നെന്മണികള്‍ കളമുറം കൊണ്ട് കോരി തലയ്ക്കു മുകളില്‍ വരെ ഉയര്‍ത്തി പിടിച്ചു  കാറ്റിന്റെ ഗതിക്കനുസരിച്ച് കുടഞ്ഞു കുടഞ്ഞു നെല്ലും പതിരും വേര്‍തിരിക്കുന്നു. മുറ്റത്ത്‌ നെല്ക്കൂനകള്‍ പെരുകുമ്പോള്‍  നിറയുന്നത് കൃഷി ഉടമയുടെയും തൊഴിലാളികളുടെയും മനസ്സുകളാണ്..

ഒടുവില്‍ പൊലി അളക്കാനുള്ള സമയം ആയി.  ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു പൊലി അളക്കാന്‍ കൂട്ടത്തില്‍ മിടുക്കന്‍ ചെമ്പന്‍ ചെറുമന്‍  തന്നെ.. തങ്കയും യശോദയും ജാനുവും വള്ളിയും ഒക്കെ മാറി മാറി കളമുറം കൊണ്ട്  പറയിലേക്ക് കോരി നിറക്കുന്ന നെല്ല് കുത്തിയമര്‍ത്തി പൊലി അളക്കാന്‍ തുടങ്ങും..

പൊലിയേഏഏഏഏഏഏഏ ഒന്ന്...   പൊലിയേ  ഒന്ന്.
പൊലിയേഏഏഏഏഏഏഏ രണ്ട് ...   പൊലിയേ  രണ്ട്

പത്താമത്തെ പറക്കും  തുടര്‍ന്നുള്ള എല്ലാ പത്തുകളുടെ പൊലിക്കും  പൊലിയേ  വലിയാ പൊലി  എന്ന് പറഞ്ഞു അളക്കും.  ഇത്രയും ഉറക്കെ പൊലി അളക്കുന്നത്  വിളവു തന്ന ഭൂമി ദേവി കേട്ട് സംതൃപ്തി അടയാന്‍ വേണ്ടിയാണെന്ന്  വിശ്വാസം.

അധ്വാനത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും കൂട്ടായ്മയുടെയും ഫലമായിരുന്നു കൃഷിയും വിളവെടുപ്പും  ഒക്കെ.. കൃഷിയുടമയുടെ പത്തായം മാത്രമല്ല മണ്ണില്‍ പണിയെടുത്ത പണിയാളന്മാരുടെയും  അറയും മനസ്സും നിറയുന്ന കാലം..

ആ കാലമൊക്കെ പൊയ്പ്പോയി. കാറ്റ് തിരിഞ്ഞു വീശാന്‍ തുടങ്ങി.. ആര്‍ക്കാണ് എവിടെയാണ് ചുവടുകള്‍ പിഴച്ചത്?  പുളിയിലക്കര മുണ്ടും നേര്യതും ഉടുത്ത്, കാശുമാലയും  കഴുത്തിലണിഞ്ഞു, ശീലക്കുടയും ചൂടി, പാട വരമ്പത്ത്  പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന നായമ്മാരമ്മമാരെയും, കുടവയറിനു മുകളില്‍  മടക്കി കുത്തിയ അലക്കി വെളുപ്പിച്ച മല്‍മല്‍ മുണ്ടും തോളില്‍ ചുട്ടി തോര്‍ത്തും ഇട്ടു മുറുക്കി ചുവപ്പിച്ചു നില്‍ക്കുന്ന നായര് കാരണവരെയും  ഇന്ന് കാണുന്നില്ല.

പാട്ടു പാടിയും  പാഴ്യാരം പറഞ്ഞും,  തലേന്ന് രാത്രി കെട്ട്യോന്‍ കള്ളും കുടിച്ചു വന്നു പൊതിരെ തല്ലി  അവസാനം കള്ളിന്റെ കേട്ട് വിട്ടപ്പോള്‍  മടിക്കുത്തില്‍ തിരുക പരിപ്പുവട " ഇന്നാടീ ജാന്വോ.. നെനക്ക് വേണ്ടി ഷാപ്പീന്നു  വാങ്ങ്യതാ" ന്നു പറഞ്ഞു തീറ്റിച്ച കഥകളും  പങ്കു വെച്ച് പാടത്ത് പണിയെടുത്തിരുന്ന  നാണിയും യശോദയും  തങ്കയും ചെമ്പനും  ഒക്കെ ഓര്‍മ്മകള്‍ ആയിരിക്കുന്നു.  അവരുടെയൊക്കെ പാദസ്പര്‍ശമേറ്റ്  പുളകിതമായ  പാടശേഖരങ്ങളില്‍ പലതും  ഒരു വാശി തീര്‍ക്കാനെന്നത് പോലെ  അവരുടെ പിന്‍തലമുറക്കാര്‍ വില കൊടുത്തു സ്വന്തമാക്കി കഴിഞ്ഞു.

എടുത്താലും കൊടുത്താലും തീരാത്തത്ര നെല്ലുണ്ടായിരുന്ന  നായര്‍ തറവാടുകളിലെ  പത്തായങ്ങള്‍  ഇപ്പോള്‍ നെല്ലൊഴിഞ്ഞ   വെറും എലിപ്പത്തായങ്ങള്‍  ആയി മാറിക്കഴിഞ്ഞു.  മുറ്റം നിറയെ വൈക്കോല്‍കൂനകള്‍ നിന്നിരുന്ന സ്ഥാനത്തിപ്പോള്‍ മുത്തങ്ങ പുല്ലു പടര്‍ന്നിരിക്കുന്നു.   ആഡ്യത്ത്വത്തിന്‍റെ  അടയാളമായി  പൂമുഖ കോലായിലും നടുത്തളങ്ങളിലും  തൂക്കിയിട്ടിരുന്ന കതിര്‍ക്കുലകളുടെ  സ്ഥാനം  വില കുറഞ്ഞ അലങ്കാര വിളക്കുകള്‍  കൈയ്യടക്കി.

തീര്‍ന്നില്ല.. പത്തു കൂട്ടം കറികളും പായസവും കൂട്ടി കത്തിച്ചു വെച്ച നിലവിളക്കിനു മുന്നില്‍  ഇരുന്നു  പുത്തരി ഉണ്ണേണ്ട  നായര്‍ തറവാടുകളിലെ പിന്‍ തലമുറക്കാര്‍ ചുരുട്ടി പിടിച്ച ബി.പി. എല്‍.   റേഷന്‍ കാര്‍ഡുമായി,    സര്‍ക്കാര്‍ അനുവദിച്ച  തങ്ങളുടെ അരി വിഹിതവും വഹിച്ചുകൊണ്ടുള്ള പാണ്ടി ലോറിയുടെ ഇരമ്പലിനായി കാതോര്‍ത്തു റേഷന്‍ പീടിക വരാന്തയില്‍ കുത്തിയിരിക്കുന്നു.

സുകൃതക്ഷയമാണോ, അഭ്യസ്തവിദ്യരാണെന്നുള്ള അഹങ്കാരമോ, മണ്ണില്‍ പണിഎടുക്കുന്നത്  അന്തസ്സിനു നിരക്കാത്തതാണെന്ന് എന്നുള്ള ദുര്‍ചിന്തകളോ  എന്താണീ അവസ്ഥക്ക് കാരണം.. ആവോ.. അറിയില്ല..

കാരണം എന്തു തന്നെ ആയാലും  ഒരോണക്കാലത്തു എനിക്ക് പോണം.. ചാണകം കൊണ്ട് കളമെഴുതി  പൂക്കളം തീര്‍ക്കണം.  കൊയ്ത്തു കഴിഞ്ഞ  പാടത്തെ  ചേറില്‍ ഇറങ്ങി കതിര് പെറുക്കണം,  ഇളം മധുരമുള്ള  പച്ച വൈക്കോല്‍ തണ്ടു മുറിച്ചു കുഴലാക്കി കുപ്പി ഗ്ലാസ്സില്‍ നിന്നും കട്ടന്‍ കാപ്പി വലിച്ചു കുടിച്ചു രസിക്കണം..നെറുകില്‍ നിറയെ വെളിച്ചെണ്ണ പൊത്തി തറവാട്ടു കുളത്തിലെ തെളിനീരില്‍  ഒന്ന് മുങ്ങിക്കുളിക്കണം,  അങ്ങിനെയെങ്കിലും  എനിക്കെന്‍റെ ബാല്യം ഒരിത്തിരിയെങ്കിലും  തിരിച്ചു പിടിക്കണം..

-പദ്മശ്രീ നായര്‍-