Wednesday 29 January 2014

ഇഡ്ഡലിപുരാണം....






ആവി വരുന്ന ഇഡ്ഡലി പാത്രത്തിന്റെ മൂടി കയ്ക്കലത്തുണി കൂട്ടിപിടിച്ചു വലിച്ചു തുറന്നു, കൈ കൊണ്ട് ഒരു കുടന്ന തണുത്ത വെള്ളം തളിച്ച്, ചൂണ്ടുവിരല്‍ കൊണ്ട് ഇഡ്ഡലിയുടെ മര്‍മ്മം നോക്കി ഒരു കുത്തു കുത്തി വേവ് ഉറപ്പാക്കുമ്പോള്‍, മനസ്സില്‍ നിന്നും ഒരു ഏഴു വയസ്സുകാരി പിടഞ്ഞെണീറ്റു വര്‍ഷങ്ങള്‍ക്കപ്പുറത്തെക്ക് ഓടിപ്പോയി, ഇഡ്ഡലി വില്‍ക്കുന്ന വള്ളിചെട്ടിച്ച്യാരുടെ മുന്നില്‍ കിതപ്പോടെ നിന്നു.. 

വാലിട്ടു ചേല ചുറ്റിയ, വെഞ്ചാമരം പോലത്തെ തലമുടിയുള്ള, തമിഴ്‌ ചുവക്കുന്ന മലയാളം പറയുന്ന വള്ളി ചെട്ടിച്ച്യാര്‍.. തലയിലെ വട്ടിയില്‍ നിറച്ച ചൂട്‌ ഇഡ്ഡലിയും വലതു കൈയ്യില്‍ കടലയും തേങ്ങയും ചേര്‍ത്തരച്ച ചട്ണി നിറച്ച വലിയ തൂക്കുപാത്രവുമായി, പാടത്ത് പണിയെടുക്കുന്നവര്‍ക്ക് വില്‍ക്കാനുള്ള ഇഡ്ഡലിയുമായി രാവിലെ പത്തു മണിയോടെ വീടിനു മുന്നിലൂടെ ചെട്ടിച്യാര് പോകുന്നത് നിത്യ കാഴ്ചയാണ്. 

പാടത്ത് പണിയുന്ന പെണ്ണുങ്ങള്‍, വരമ്പത്ത് ഇരുന്നു സൊറ പറഞ്ഞു ഇഡ്ഡലി തിന്നുന്നത് പലപ്പോഴായി കണ്ടു കണ്ടു, കുഞ്ഞു മനസ്സിലും ചെട്ടിച്യാരുടെ ഇഡ്ഡലി തിന്നാന്‍ കൊതിയൂറി.. ഒരു ദിവസം വീട്ടുകാരുടെ കണ്ണു വെട്ടിച്ചു ചെട്ടിച്ച്യാരുടെ പുറകെ കൂടി.. തന്നെ ഫോളോ ചെയ്യുകയാണെന്ന് മനസ്സിലാക്കിയ ചെട്ടിച്ച്യാര് "എന്ന വേണം കുട്ടീ" എന്ന് ചോദിച്ചു.. കള്ള ലക്ഷണവും പരുങ്ങലും കണ്ടപ്പോള്‍ ചെട്ടിച്ച്യാര്‍ക്ക് എന്‍റെ മനസ്സിലിരുപ്പ് പിടി കിട്ടി. തലയില്‍ നിന്നും ഇഡ്ഡലി കുട്ട വരമ്പത്ത് ഇറക്കി വെച്ച്, പഴുത്ത് അറ്റം ഉണങ്ങി തുടങ്ങിയ വാഴയില ചീന്ത് ചെട്ടിച്ച്യാര് തന്‍റെ നിതംബത്തില്‍ തുടച്ചു വൃത്തിയാക്കി, ഒരു ഇഡ്ഡലിയും ഒരു സ്പൂണ്‍ ഇഡ്ഡലിപൊടിയും വെച്ച് എന്‍റെ നേര്‍ക്ക്‌ നീട്ടി പറഞ്ഞു " ഇന്താ.. തിന്നുക്കോ"..

ഇളം പുല്ലുകള്‍ നിറഞ്ഞ വരമ്പത്ത് ഇരുന്നു പാടത്തേക്ക് കാലാട്ടി, പൊടിയില്‍ മുക്കി ഇഡ്ഡലി തിന്നുന്നത്, ഏതോ സാമദ്രോഹി പൊടിപ്പും തൊങ്ങലും വെച്ച് അമ്മയുടെ ചെവിയില്‍ എത്തിച്ചു. 

ഇഡ്ഡലി തീറ്റയും കഴിഞ്ഞു പാടത്ത് കൈ കഴുകി, ഒന്നുമറിയാത്ത ഭാവത്തില്‍ "ഒന്നാനാം കുന്നിന്മേല്‍ ഒരാടി മണ്ണില്‍ മേല്‍ ഒരായിരം കിളി കൂടു വെച്ചു" എന്ന പദ്യ ശകലവും ഈണത്തില്‍ പാടി, പടി കടന്നു ചെന്ന എന്നെ സ്വീകരിച്ചത് അസ്സല് പുളിവാറു കൊണ്ടുള്ള അടിയായിരുന്നു. പെട്ടെന്നുള്ള അറ്റാക്ക് ആയത് കൊണ്ട് കൃത്യമായി എണ്ണാന്‍ പറ്റിയില്ല. ആരോടൊക്കെയോ ഉള്ള ദേഷ്യം മുഴുവന്‍ അമ്മ എന്‍റെ ദേഹത്ത് തീര്‍ത്തു. നീറ്റല്‍ അനുഭവപ്പെട്ടപ്പോഴാണ് കാല്‍വണ്ണയില്‍ ചോര പൊടിഞ്ഞത് അറിഞ്ഞത്. 

നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അടിയുടെ വേദനയും, കമ്മ്യൂണിസ്റ്റ് പച്ചയുടെ ചാറു പിഴിഞ്ഞ് ഒഴിച്ചത് കൊണ്ട് അടിയുടെ പാടും മാറിക്കിട്ടി . പക്ഷെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും വള്ളി ചെട്ടിച്ച്യാര് ചന്തിയില്‍ തുടച്ച പഴുത്ത വാഴയില ചീന്തില്‍ വെച്ചു തന്ന ഇഡ്ഡലിയുടെയും പൊടിയുടെയും രുചി നാവിന്‍തുമ്പില്‍ നിന്നും മായുന്നില്ല.. അതങ്ങിനെയാണ്.. ഓര്‍മ്മകള്‍ വീഞ്ഞു പോലെയാണ്.. പഴകുന്തോറും രുചിയേറും.. വീര്യവും കൂടും..!!!!!

-പദ്മശ്രീനായര്‍-

Thursday 23 January 2014

ചില കലോത്സവചിന്തകള്‍..







കലാപ്രതിഭകള്‍ പൂത്തുലഞ്ഞു സുഗന്ധപൂരിതമാക്കിയ പാലക്കാടന്‍ കലോത്സവ വേദി. കരിമ്പനക്കാറ്റിന്‍റെ തലോടലേറ്റ്, വയലേലകളുടെ വര്‍ണ്ണക്കാഴ്ചകളുമായി, ലോകപ്രശസ്തമായ ഖസാക്കിന്റെ ഇതിഹാസ ഭൂമി, എന്‍റെ സ്വന്തം പാലക്കാട്‌ ആതിഥ്യമേകുന്നു. വര്‍ണ്ണിക്കാനിനിയും പാലക്കാടിന് മഹിമകള്‍ ഏറെ..!!!

കലോത്സവ മൈതാനിയില്‍  വിവിധ വേദികളിലായി ആയിരക്കണക്കിന് പ്രതിഭകള്‍ തങ്ങളുടെ കഴിവിന്‍റെ മാറ്റുരക്കുമ്പോഴും കലാസ്വാദകരുടെ ഉള്ളില്‍ നിന്നും ഒരുപാട് ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അലഞ്ഞുതിരിയുന്നു. 

അവതരിപ്പിച്ചു ഫലിപ്പിക്കാമെന്ന  ആത്മ വിശ്വാസത്തോടെ ഒരു കുട്ടി ഒരു കല തിരഞ്ഞെടുത്ത്, അതില്‍ പരിശീലനം നേടി വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ - അത് ഭരതനാട്യമോ, കുചിപ്പുടിയോ, തിരുവാതിരക്കളിയോ, ഒപ്പനയോ, ഓട്ടംതുള്ളലോ, അര്‍ബനമുട്ടോ എന്തുമാവട്ടെ, കുറഞ്ഞ പക്ഷം ആ കലയുടെ ഉത്ഭവത്തെപ്പറ്റിയോ, അതിന്‍റെ അടിസ്ഥാനതലങ്ങളെ കുറിച്ചോ ജ്ഞാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.  ഇത്തരം കലോത്സവങ്ങളില്‍ ഭാഗഭാക്കാവുമ്പോള്‍  പ്രത്യേകിച്ചും.  ജനപങ്കാളിത്തം ഏറെയുള്ള ഇത്തരം കലോത്സവങ്ങളില്‍, കാഴ്ചക്കാരായ ആസ്വാദകരുടെ മുഖഭാവങ്ങള്‍ വരെ ക്യാമറാകണ്ണുകള്‍ ഒപ്പിയെടുത്തു, അവരുടെ അഭിപ്രായങ്ങളും ദൃശ്യ മാധ്യമങ്ങളിലൂടെയും പത്ര മാധ്യമങ്ങള്‍ വഴിയും ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തുന്നുണ്ട്. ശക്തമായ വിലയിരുത്തലുകള്‍ നടക്കുന്നുണ്ട്.  ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട് വേണം  ഓരോ കുട്ടിക്കും പരിശീലനം കൊടുക്കേണ്ടതും അവരെ വേദിയില്‍ എത്തിക്കേണ്ടതും.. ഇക്കാര്യത്തില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വം ഗുരുനാഥന്മാര്‍ക്കും രക്ഷിതാക്കള്‍ക്കും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.. 

ഈയൊരു കുറിപ്പ് എഴുതാനുണ്ടായ കാരണം ഇതാണ്. കലോത്സവം തുടങ്ങിയ നാള്‍ മുതല്‍ ദിവസേന കുറച്ചു സമയം ഞാനും ടി. വി. ചാനലുകളിലൂടെ കലോത്സവ മൈതാനിയില്‍ നടക്കുന്ന സംഭവങ്ങള്‍ വീക്ഷിക്കാറുണ്ട്. ഇന്നു രാവിലെ ഒരു തിരുവാതിരക്കളി ടീമിനോട് ഒരു ചാനല്‍ പ്രവര്‍ത്തക ചോദിച്ച ചോദ്യങ്ങള്‍ക്ക് കുട്ടികളുടെ പ്രതികരണം കേട്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയില്‍  ഇരുന്നു പോയി.  "എന്താണ് ദശപുഷ്പം എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലവിധം.. ഒറ്റപ്പൂവ്, ഏതെങ്കിലും പത്തു പൂവ്, മുല്ല, ചെമ്പകം, ചെമ്പരത്തിയെയും    ശംഖുപുഷ്പത്തെയും വരെ ഒഴിവാക്കിയില്ല.   "ഒരു ക്ലൂ തരാമോ" എന്ന്  ചോദിച്ചവരും  ഉണ്ടായിരുന്നു ടീമില്‍.  

"പാതിരാപൂ ചൂടല്‍" എന്തെന്ന ചോദ്യത്തിനും  ഉടനടിയുണ്ടായി ഉത്തരം.
"പാതിരാത്രിക്ക് വിരിയുന്ന ഒരു പൂവ് പറിച്ചെടുത്തു തലയില്‍ വെക്ക്വ.. അത്രേന്നേ" ..  എന്തു രസകരമായ ഉത്തരം അല്ലെ.. ?  മുത്തശ്ശിക്കഥകളിലൂടെയും പുരാണേതിഹാസങ്ങളിലൂടെയും കേട്ടു തഴമ്പിച്ച നമ്മുടെ കേരളത്തിന്‍റെ സ്വന്തം കലയായ തിരുവാതിരക്കളിയെ കുറിച്ച്  പുതു തലമുറയിലെ കലാകാരികള്‍ക്ക് ഉള്ള   അറിവ് ദയനീയം എന്നല്ലാതെ എന്തു പറയാന്‍..!!!

സംസ്കൃതത്തിലും ഉറുദുവിലും മനോഹരമായി ഗാനം ആലപിച്ച ടീം അംഗങ്ങളില്‍ ഒരു കുട്ടിക്ക് പോലും ഒരു വരിയുടെയെങ്കിലും  അര്‍ത്ഥം അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്നതും വ്യസനത്തോടെയേ കാണാന്‍ കഴിഞ്ഞുള്ളു.  ഇത്തരം അവസ്ഥകള്‍ക്ക് ആരാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികള്‍..? 

ഇത്തരം കലാമേളകള്‍ വെറും മത്സരവേദികളായി മാറി കൊണ്ടിരിക്കുമ്പോള്‍ പോയിന്‍റുകള്‍ വാരിക്കൂട്ടാന്‍ മാത്രം വ്യഗ്രതപ്പെടുമ്പോള്‍ അവിടെ കലയുടെ ആത്മാവിനു നാശം സംഭവിക്കുന്നു..  തകര്‍ന്നടിയുന്ന കലയുടെ മൂല്യച്യുതിയോര്‍ത്ത് ഒരു കൂട്ടര്‍ വിലപിക്കുന്നുണ്ടെന്നുള്ള വസ്തുത സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.. ഒരായുഷ്ക്കാലം മുഴുവന്‍ കലയെ ഉപാസിച്ച, ഊണും ഉറക്കവും ഉപേക്ഷിച്ചു കലയെ ഊട്ടി വളര്‍ത്തിയ കലോപാസകര്‍, ഗുരുനാഥന്‍മാര്‍.. അവരുടെ കലാഹൃദയം ഇതെല്ലാം കണ്ടു തേങ്ങുന്നുണ്ടാവാം, എങ്ങലടിക്കുന്നുണ്ടാവാം , നിശ്വാസങ്ങളു-തിര്‍ക്കുന്നുണ്ടാവാം.. 

കലാവാസന ജന്മസിദ്ധമാണ്, ദൈവീകമാണ്. അത്തരം കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കഴിവിനെ പരിപോഷിപ്പിച്ചു കലാലോകത്തിന് സമര്‍പ്പിക്കേണ്ടത് ഗുരുനാഥന്മാരുടെയും രക്ഷിതാക്കളുടെയും കടമയാണ്.. ചമയങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന തങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ജനങ്ങളുടെ മുന്നിലെത്തിക്കാനും, മെഡലുകള്‍ സ്വീകരണമുറികളിലെ ചില്ലുകൂട്ടില്‍ പ്രദര്‍ശനവസ്തുവാക്കി മാറ്റാനും വേണ്ടി, കൈക്കൂലി കൊടുത്തും ഉന്നതന്മാരില്‍ സ്വാധീനം ചെലുത്തിയും വിധി കര്‍ത്താക്കളെ വിലക്കെടുക്കുന്ന മാതാപിതാക്കളും,  നാണയകിലുക്കത്തില്‍ അന്ധരും ബധിരരും ആയി സ്വന്തം മനസ്സാക്ഷിയെ പണയപ്പെടുത്തുന്ന വിധി കര്‍ത്താക്കളും ഓര്‍ക്കേണ്ട ഒരു വസ്തുതയുണ്ട്.. കല.. അതൊരു കച്ചവട ചരക്കല്ല.. മൂല്യ നിര്‍ണ്ണയം കലയോടാവണം, കലകാരിയോടോ/ കലകാരനോടോ ആവരുത്.   കലക്ക് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വിവേചനമില്ല.  

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുപാട് മിടുക്കന്മാരും മിടുക്കികളും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. കാലില്‍ ചിലങ്കയണിയാന്‍ കൊതിക്കുന്ന, വാദ്യോപകരണങ്ങളില്‍ വിസ്മയം തീര്‍ക്കാന്‍ കൊതിക്കുന്ന, പണത്തിന്‍റെ അഭാവത്തില്‍ തങ്ങളുടെ മോഹങ്ങള്‍ മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ വിധിക്കപ്പെട്ട ഒട്ടനവധി പ്രതിഭകള്‍..  ചാരം മൂടി കിടക്കുന്ന അത്തരം  രത്നങ്ങളെ കണ്ടെത്തി, ചെത്തി മിനുക്കി കലാലോകത്തിന് സംഭാവന ചെയ്യാന്‍ വേണ്ടി കൂടിയാവട്ടെ ഇത്തരം കലോത്സവങ്ങള്‍.. 

നൂപുരധ്വനികള്‍ ഉയരട്ടെ, താളമേളങ്ങള്‍ അലയടിക്കട്ടെ  മലയാളക്കരയിലും മലയാളി മനസ്സുകളിലും..  !!!

എല്ലാ  മത്സരാര്‍ത്ഥികള്‍ക്കും, വിജയികള്‍ക്കും കലാകേരളത്തിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍..!!!!

- പത്മശ്രീനായര്‍.