Sunday 29 March 2015

ചന്തമേറും "ചന്ത"യോര്‍മ്മകള്‍ ........!!!




"ഇന്നാ....  ഈ സഞ്ചി   നിറയെ  "കൂട്ടാന്‍   വെക്കാനുള്ളതും"  വാങ്ങി  ബാക്കി   കാശും    കൊണ്ടുവാ.."

സ്കൂളിലേക്കുള്ള   പുസ്തകക്കെട്ടുമായി  തിരക്കിട്ട്   പടിയിറങ്ങുമ്പോഴാണ്  കൈയ്യില്‍  ചുരുട്ടിപ്പിടിച്ച  ഉലുവാ  മണമുള്ള അഞ്ചുരൂപാ  നോട്ടും  സിംഹത്തിന്‍റെ  ചിത്രമുള്ള  കൂട്ടു പെരുംകായത്തിന്റെ  പരസ്യമുള്ള   മഞ്ഞ നിറമുള്ള സഞ്ചിയും  മുഖം  നിറയെ  ചിരിയുമായി അമ്മയുടെ  പിന്‍വിളി.  അഞ്ചു രൂപയ്ക്കു  കൂട്ടാന്‍   വെക്കാന്‍   എന്തുകിട്ടുമെന്നു  വിചാരിച്ചു   വേവലാതിപ്പെടെണ്ട.. അന്ത  കാലത്ത്   അത്രേം  കാശിനു   ഒരുപാടൊക്കെ   കിട്ടുമായിരുന്നു.  നാലണ  കൊടുത്താല്‍   മുറം  വലിപ്പത്തില്‍   നല്ല പഴുത്ത  മത്തങ്ങാ  കഷ്ണം,  എട്ടണക്ക്    ഒരു കുടുംബത്തിനു   മുഴുവന്‍  തിന്നാന്‍   മതിയാവുന്ന  ചക്കപ്പഴത്തുണ്ട് (എന്‍റെ  കാര്യല്ലാട്ടോ..  ഒറ്റയിരുപ്പിനു   ഒരു  ചക്കപ്പഴമാണ്   ന്‍റെ   കണക്ക്) . 

അമ്മയുടെ  കൈയ്യില്‍  നിന്ന്  കാശു  വാങ്ങി  ജ്യോമട്രി  പെട്ടിയില്‍   വെച്ചടച്ചു  ഓടിയും  നടന്നും കളിക്കൂട്ടുകാരന്‍  അപ്പൂട്ടന്റെ   വീടിന്‍റെ  മുന്നിലെത്തി  ഉത്സാഹത്തോടെ   വിളിച്ചു  പറയും. 

"ഡാ  അപ്പൂട്ടാ  ഇന്ന്  ചന്തേല്   പോണം.. സ്കൂള്  വിട്ട്  വരാന്‍   വൈകുംന്നു   നെന്‍റെ  അമ്മയോട്   പറഞ്ഞിട്ട്   വാ"  

ചന്തക്കു   പോണമെന്ന്  കേട്ടത്  പാതി  കേക്കാത്ത  പാതി  അപ്പൂട്ടന്‍   ഇറയത്തെക്ക്   തിരിഞ്ഞോടി   അമ്മയോട്   കാര്യം  പറഞ്ഞു   തിരിച്ചു   വരും.  തൊടിയിലുള്ള  ചേമ്പും  ചേനയും  വാഴക്കയും കുമ്പളങ്ങയും   ചീരയും   താളും  മുരിങ്ങയുമൊക്കെ   തിന്നു   തീരുമ്പോള്‍  മനസ്സില്ലാമനസ്സോടെ ആണെങ്കിലും  കാശു  മുടക്കി   പച്ചക്കറികളും   ഉണക്കമീനും  വാങ്ങാന്‍  പഴമ്പാലക്കോട് ഗ്രാമവാസികള്‍  ആശ്രയിക്കുന്നത്    തിങ്കളാഴ്ച  ചന്തകളെയാണ്.   അന്ന്   ഇന്നത്തെ  പോലെ  മുക്കിനു മുക്കിനു  പച്ചക്കറി പഴക്കടകളോ,  പൊള്ളാച്ചിയില്‍  നിന്നും  ഇറക്കുമതി  ചെയ്ത   മരുന്നടിച്ച  പച്ചക്കറികള്‍   കുത്തിനിറച്ചു  ഉറക്കെ  ഹോണടിച്ചു   വരവറിയിക്കുന്ന  മിനി  ടെമ്പോകളോ   ഉണ്ടായിരുന്നില്ല.

നാലുമണിക്ക്  സ്കൂള്‍  വിട്ട്   ഒരുവിളിപ്പാടകലെയുള്ള   ചന്തയില്‍  പോകുന്നത്  ഒരുപാട്   സന്തോഷമുള്ള  കാര്യമായിരുന്നു.   കാരണം   കുടുംബ  ബജറ്റില്‍ ചന്തചിലവിനു   വകയിരുത്തിയ   അഞ്ചു  രൂപയില്‍  നിന്ന്   ഇരുപത്തഞ്ചു   പൈസ  ഞങ്ങള്  കുട്ടിപ്പട്ടാളങ്ങള്‍ക്കുള്ള    പോക്കറ്റ്  മണിയാണ്.  ഈ  ഫണ്ട്  ഉപയോഗിച്ച്  നാരങ്ങാ മുട്ടായിയോ, കടിച്ചാല്‍ പൊട്ടാത്ത ഇടിപരിപ്പിയോ   വറുത്ത   കടലയോ  ഒക്കെ  കിട്ടുമെങ്കിലും   കൂനന്‍ ചെട്ട്യാരുടെ   ഉള്ളിപ്പൊക്കാവടയോളം   വരില്ല  അതൊന്നും.  ചുമന്നുള്ളിയും   കറിവേപ്പിലയും  പച്ചമുളകുമൊക്കെ  ചേര്‍ത്തു   മൂപ്പിച്ചു മൊരിചെടുക്കുന്ന  പൊക്കാവടയുടെ   മണം   ദൂരെ   നിന്നേ  ചന്തയിലെ   ചെട്ട്യാരുടെ   സാന്നിദ്ധ്യം  വിളിച്ചറിയിക്കും. ചന്തക്കുള്ളിലേക്ക്   കടക്കുന്ന  വഴിയുടെ  തുടക്കത്തില്‍ തന്നെയാണ്  പോക്കാവട  വില്‍ക്കുന്ന  ചെട്ട്യാരുടെ  സ്ഥാനം. അധികം   പൊക്കമില്ലാത്ത ഇളകിയാടുന്ന സ്റ്റൂളിന്റെ   മുകളില്‍  വെച്ച  തകരത്തട്ടിലാണ്   പൊക്കാവട നിറച്ചു  വെച്ചിരിക്കുക.. പൊടിയടിക്കാതിരിക്കാന്‍   തട്ടിനെ   പ്ലാസ്റ്റിക്   കവര്‍  കൊണ്ട്   മൂടിയിട്ടിരിക്കും .  താഴെ  ഒരു കരിങ്കല്‍  കഷ്ണത്തിന്   മുകളില്‍  ചന്തിയൂന്നിയാണ് ചെട്ട്യാര്  പോക്കാവട   വില്‍ക്കുക.

പച്ചക്കറികള്‍  വാങ്ങി  തിരിച്ചു വരുന്ന  വഴി ചെട്ട്യാരുടെ തട്ടിനടുത്തെത്തും.  ഒരു പൈസക്ക്   ഒരെണ്ണമെന്ന  കണക്കില്‍  നാലണക്ക്  ഇരുപത്തഞ്ചു   ഉള്ളിപ്പൊക്കാവട ,  മസിലും  പിടിച്ചു  നില്‍ക്കുന്ന  ജയന്‍റെ  ബ്ലാക്ക് & വൈറ്റ്  ചിത്രമുള്ള   പഴയ   സിനിമാ  നോട്ടീസില്‍   പൊതിഞ്ഞു  ചാക്കു നൂല് കൊണ്ട് കെട്ടിത്തരുന്ന എണ്ണമയമുള്ള  പൊതി, ആളൊഴിഞ്ഞ  ഇടവഴിയിലേക്കിറങ്ങി  അഴിച്ചു  പങ്കിട്ടെടുത്തു  വഴി  നീളെ തിന്നും   കുട്ടി വര്‍ത്തമാനങ്ങള്‍   പറഞ്ഞു   നടന്നതും  പടിയിറങ്ങാന്‍   മടിക്കുന്ന  പടിയിറങ്ങാന്‍ മടിക്കുന്ന ഗൃഹാതുരത്വ  ഓര്‍മ്മകളിൽ ചിലതു മാത്രം.

അങ്ങിനെയൊരു   തിങ്കളാഴ്ച   ചന്ത.  പച്ചക്കറികളും   വാങ്ങി    ചെട്ട്യാരുടെ  പോക്കാവട    തട്ടിനരികില്‍  എത്തി..  സ്ഥിരം   കസ്റ്റമേഴ്സായ  ഞങ്ങള്  നാല്‍വര്‍  സംഘത്തെ  കണ്ടപ്പോള്‍   തന്നെ  കൂനന്‍  ചെട്ട്യാര്    നാലണക്കുള്ള   പൊക്കാവട    സിനിമാ  നോട്ടീസില്‍   പൊതിയാന്‍    തുടങ്ങി.  കാശും  കൊടുത്തു    ചന്തക്കു   പുറത്തു  കടന്നു   ഇടവഴിയിലെക്കിരങ്ങിയപ്പോള്‍   ഉള്ളിപ്പൊക്കാവടയുടെ   വല്ലാത്ത   മണം   മൂക്കിലേക്കടിച്ചു..  നോക്കിയപ്പോള്‍   അപ്പൂട്ടന്‍   പോക്കാവട   തിന്നുന്നു.. 

"ങേ...  നീ   പൊക്കാവട   മേടിക്കുന്നത്  ഞങ്ങളാരും  കണ്ടില്ലല്ലോ.. പിന്നെ    ഇതെങ്ങിനെ  കിട്ടി? "


"ഇത് ഞാൻ ചൂണ്ടീതാ .. നിങ്ങള് ചെട്ട്യാരുടെ പൊക്കാവട തട്ടിൽ മുട്ടിചേർന്നു നിന്നപ്പോ, നിങ്ങടെ ഫ്രോക്കിന്റെ മറവിലൂടെ കയ്യെത്തിച്ച് എടുത്തു."

സത്യാവസ്ഥ വെളിപ്പെടുത്തിയ സത്യസന്ധനായ അപ്പൂട്ടൻ പിന്നീട് പല തവണ ഞങ്ങളുടെ അരപ്പാവാടയുടെ മറവിൽ ഉള്ളിപ്പോക്കാവട ചൂണ്ടൽ ആവർത്തിച്ചു. എട്ടും പൊട്ടും തിരിയാത്ത പിള്ളേരായത് കൊണ്ട് ഇതൊരു കളവായി ഞങ്ങൾക്കൊട്ടു തോന്നിയതുമില്ല ..

പിന്നീടെപ്പോഴോ ചന്തമുക്കിലെ ഉള്ളിപ്പൊക്കവടയുടെ മണം ഇല്ലാതായി. ക്രമേണ ഞങ്ങളുടെ ചന്തയിൽ പോക്കും നിലച്ചു.

അപ്പൂട്ടൻ ഇന്നൊരു വല്യ കമ്പനിയിൽ ഉദ്യോഗസ്ഥനാണ് . ഇക്കഥയെങ്ങാനും കണ്ടാൽ എനിക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുത്താലോന്നു പേടിച്ചാണ് യഥാർത്ഥ പേര് മാറ്റി അപ്പൂട്ടൻ എന്നാക്കിയത്. മാത്രോല്ല ചോണനുറുമ്പുകളെ പോലെ എന്റെ നാട്ടുകാരിൽ ചിലരൊക്കെ ഈ പ്രോഫൈലിലൂടെ അരിച്ചുനടക്കുന്നുണ്ട്. അവരിലാരെങ്കിലും പൊക്കാവട ചെട്ട്യാരുടെ ആളുകളെ തേടിപ്പിടിച്ചു കൊണ്ടുവന്നു പണ്ടു കട്ട് തിന്ന പൊക്കാവടയുടെ വിലയും പലിശയും കൂട്ടുപലിശയുമൊക്കെ ചോദിച്ചാലോ ന്നുള്ളോരു പേടിയും ഇല്ലാതില്ല. പഴയ കേസുകളൊക്കെ പൊന്തിവരുന്ന കാലാണേ ...  





Thursday 5 March 2015

വീണ്ടും ചില വീട്ടുകാര്യങ്ങള്‍


"അതേയ് .. ഒന്നിങ്ങട്‌ വരൂ... കൊറച്ച് കാര്യങ്ങള്‍ പറഞ്ഞേല്പ്പിക്കാനുണ്ട്"
നാലുമണി ചായയും ഒപ്പം ഭര്‍ത്താവിന്‍റെ വീക്നസ്സുമായ ചൂടന്‍ പരിപ്പുവടയും ഡൈനിംഗ് ടേബിളില്‍ എടുത്തു വെച്ച് വിളിച്ചു. (കാര്യം കാണാന്‍ ഞാന്‍ ചിലപ്പോഴൊക്കെ പരിപ്പുവടയേം ആയുധമാക്കാറുണ്ട് ട്ടോ) . പരിപ്പുവടയുടെ മണം മൂക്കിലെക്കെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നിരുന്ന നായരദ്ദ്യേം ടിന്‍റു ലൂക്കയെപ്പോലെ ഒറ്റയോട്ടത്തിനു ഫിനിഷിംഗ് പോയന്റില്‍ എത്തി.


"ങ്ങും? പറ ന്താ കാര്യം ?" ഒരു വടയുടെ പകുതിയിലേറെയും വായിലേക്ക് തള്ളിക്കെറ്റിക്കൊണ്ടാണ് ചോദ്യം.

"അത് പിന്നെ........... പിന്നെ.... ഫ്രിഡ്ജില്‍ ഒരാഴ്ചത്തേക്കുള്ള മാവ് അരച്ചുവെച്ചിട്ടുണ്ട്. ഇഡ്ഡലിയോ ദോശയോ ഊത്തപ്പമോ ന്താ വേണ്ടെച്ചാ ണ്ടാക്കി കഴിക്കണം... ഒരു വല്യ കലം നിറയെ സാമ്പാറും ണ്ടാക്കീട്ടുണ്ട്... പിന്നെ ചോറും ചായേം ഒക്കെ വെക്കാന്‍ ന്നെക്കാള്‍ നന്നായിട്ട് ങ്ങക്കറിയാല്ലോ... ചെലവൊക്കെ നന്നായി ചുരുക്കണേ... പാലുകാരനോടും പലച്ചരക്കുകടക്കാരനോടും ഒക്കെ ഞാന്‍ പറഞ്ഞു നിര്‍ത്തീട്ടുണ്ട് .. പറ്റൊക്കെ മൂന്നാലുമാസം കഴിഞ്ഞു തീര്‍ത്തോളാം ന്ന്.
"ഇതൊക്കെ ന്നോട് പറഞ്ഞേല്‍പ്പിച്ചു നീയിതെങ്ങടാ പോണത്... ങേ? "
ചോദ്യത്തോടൊപ്പം അദ്ദ്യേത്തിന്റെ നോട്ടം ന്‍റെ കഴുത്തിലേക്കു ആഴ്ന്നിറങ്ങുന്നത് കണ്ടപ്പോള്‍ ഞാനൊന്ന് പരുങ്ങി. പ്രതീക്ഷിച്ചപോലെ ദേ പിന്നേം ചോദ്യം.


"നിന്‍റെ കഴുത്തിലെ താലിചെയിന്‍ എവിടെ? "
"അതോ.. അതൊക്കെ പറയാംന്നെ.. ങ്ങക്ക് വട ഇഷ്ട്ടല്ലേ.. ദാ.. രണ്ടെണ്ണം കൂടി കഴിക്കൂ" 
വെടക്കാവാന്‍ തുടങ്ങുന്ന സ്വഭാവത്തെ ഞാന്‍ വട കൊടുത്തു നന്നാക്കാനൊരു ശ്രമം നടത്തി. കണ്ഠശുദ്ധി വരുത്തി, അപ്രതീക്ഷിതമായ ഒരാക്രമണം മുന്നില്‍ കണ്ടുകൊണ്ടു തന്നെ പതിയുടെ അരികത്തു നിന്നും കൈയ്യെത്താ ദൂരത്തേക്കു മാറിയിരുന്നു..

" അതേയ് ഏട്ടാ.. ങ്ങക്കറിയാല്ലോ ഈ വരുന്ന ഫെബ്രുവരി 26 നു, മെല്‍ബോണില്‍ വെച്ച് ഭാരതരത്നം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സച്ചിന്റെ കൂടെ അത്താഴം കഴിക്കാനുള്ള സുവര്‍ണ്ണാവസരം..!!!! നമ്മളിവിടെ എന്നും അത്താഴത്തിനു കഴിക്കണ പോലെ കഞ്ഞീം ചമ്മന്തീം പപ്പടം ചുട്ടതുമൊന്ന്വല്ല.. നല്ല അടിപൊളി ഫൈവ് സ്റ്റാര്‍ ഫുഡ്‌. ഒപ്പം മുന്തിയ ഇനം വൈനും, ബിയറും ഒക്കെ ണ്ടാവും ത്രേ.. കഴിച്ചോണ്ടിരിക്കുമ്പോ സച്ചിനോട് മിണ്ടേം ചോദ്യം ചോദിക്കേം ഒക്കെ ചെയ്യാം. ചെലപ്പോ ഒന്നു തൊട്ടുനോക്കാനും സമ്മയ്ക്ക്യാരിക്കും. വിരുന്നൊക്കെ കഴിഞ്ഞു മടങ്ങുമ്പോ സച്ചിന്റെ ആത്മകഥേടെ ഒരു കോപ്പീം കിട്ടും ത്രേ. " ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ പ്രതിപക്ഷം തുടര്‍ന്നു..

"ഉവ്വോ..!!! ആയ്ക്കോട്ടെ.. ഇതോണ്ടോക്കെ നമ്മക്കെന്താ ഗുണം?" 
എനിക്കാ ചോദ്യം അത്രയ്ക്ക് പിടിച്ചില്ല.. ഇങ്ങനെയുണ്ടോ ഒരരസികന്‍..


"നിങ്ങള് പണ്ടേ സ്വാര്‍ത്ഥനാണ്.. കല്യാണം കഴിഞ്ഞ കാലത്ത് ന്നെ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിര്‍ത്തീട്ട്, സിഗരറ്റ് വാങ്ങാനാന്നും പറഞ്ഞു ഞൊണ്ടി വേലായ്ധന്റെ ചായക്കടെന്നു ചായേം കുടിച്ചിട്ട് വന്ന ആളല്ലേ... ന്നെക്കൊണ്ട് പഴയ കഥയൊന്നും കുത്തിപ്പോക്കിക്കരുത്... ങാ.. നമുക്കെന്തു ഗുണം ണ്ടാവുംന്നല്ല മറ്റുള്ളവര്‍ക്ക് നമ്മളെക്കൊണ്ട് എന്തൊക്കെ ഗുണം ചെയ്യാന്‍ പറ്റും ന്നാ ആലോചിക്കേണ്ടത്.. മന്‍സിലായോ ? "
"ഉവ്വ്.. മന്‍സിലായി.. ന്താച്ചാ ഒന്നു വേം പറഞ്ഞു തൊലക്ക്.." വട തിന്നുകഴിഞ്ഞപ്പോള്‍ ആളുടെ നിറം മാറാന്‍ തുടങ്ങി..
"ഈ അത്താഴ വിരുന്ന് നടത്തിക്കിട്ടുന്ന കാശു "സച്ചിന്‍ ഫൌണ്ടേഷന്റെ " പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണത്രേ ഉപയോഗിക്കാന്‍ പോണത്. ഒരു നല്ല കാര്യത്തിനല്ലേ ന്നു കരുതി ഞാനും പോവാന്‍ തീരുമാനിച്ചു.. ങ്ങള് തടസ്സം പറയരുത്... വെറും ഒരാഴ്ചത്തെ കാര്യല്ലേ ള്ളൂ.. ദാ പോയീ... ദേ വന്നൂ ന്നു പറയുന്ന നേരം കൊണ്ട് ഒരാഴ്ച പോവൂല്ലേ... ഒന്നട്ജസ്റ്റ് ചെയ്യൂന്നേ.. " കാര്യം പകുതി അവതരിപ്പിച്ചു കഴിഞ്ഞ ആശ്വാസം നിയ്ക്ക്.

"ങ്ങാഹാ.... അത്രേള്ളൂ.. ഒരാഴ്ചയല്ല.. ഈ ജീവിതകാലം മുഴുവന്‍ ഞാന്‍ അട്ജസ്റ്റ് ചെയ്തോളാം. സന്തോഷേള്ളൂ.. നീയവിടെത്തന്നെ സ്ഥിരാക്കിക്കോ... പ്രശ്നം അതല്ലല്ലോ.. ഇതിനൊക്കെ പണം വേണ്ടേ... അതും സച്ചിന്‍ തര്വോ.?"
ഉം.. കക്ഷിക്ക് വിവരം വെച്ചൂന്നാ തോന്നണേ... ന്‍റെ വിഷനും മിഷനും ഒക്കെങ്ങട് സക്സസ്സ് ആയാ മത്യാര്‍ന്നു.. ന്‍റെ ഗുര്വായൂരപ്പാ...!!! ധൈര്യം സംഭരിച്ചു ബാക്കി ഭാഗം കൂടി അവതരിപ്പിക്കാനായി ഞാനൊന്നിളകിയിരുന്നു.
"അധികം കാശൊന്നും ആവില്ല്യാന്നെ... ഒരൊന്നൊന്നര ഒന്നേമുക്കാല്‍ ലക്ഷം മതി.. കഴിഞ്ഞ കൊല്ലം ബാങ്കില്‍ ഇട്ട എഫ്.ഡി. ല്ല്യെ.. അത് ഞാന്‍ പിന്‍വലിച്ചു.. പിന്നെ ആപ്പീസീന്നു ഇരുപത്തയ്യായിരം ലോണ്‍ എടുത്തു. അതാവുമ്പോ മാസാമാസം ശമ്പളത്തീന്നു പിടിച്ചോളും. പലിശേം കൊടുക്കണ്ട.. പിന്നെ താലിചെയിനും വളേം കമ്മലും ഒക്കെക്കൂടി പണയം വെച്ച് ത്തിരി കാശോപ്പിച്ചു.. ഇനീപ്പോ ന്‍റെ വഴിച്ചിലവിനും ന്തെലും ഷോപ്പിംഗ് നടത്താനുമൊക്കെയുള്ള കാശുണ്ടാക്ക്യാ മതി... ചെക്കനോട് പറഞ്ഞു ഒരു പത്തായിരം ഉറുപ്യ മേടിച്ചു തര്വോ? ഞാന്‍ ചോദിച്ചാ ചെലപ്പോ ആട്ടാവും കിട്ട്വ.. " കാര്യങ്ങള്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു കഴിഞ്ഞപ്പോള്‍ നല്ല ആശ്വാസം.
വടയുടെ എണ്ണ മെഴുക്കു രോമാവൃതമായ കാലില്‍ തുടച്ചിട്ട് നായരദ്ദ്യേം തുടങ്ങി..

"ഡോ ശ്രീമത്യേ... വടയൊക്കെ അസ്സലായി... ന്നാലും പറയണതോണ്ട് വെഷമോന്നും തോന്നരുത്... ആന മുക്കണത് കണ്ടിട്ട് ആട് മുക്ക്യാല്‍ വല്ലോം നടക്ക്വോ... സ്വന്തം കുടുംബത്തിന്‍റെ അസ്തിവാരം തോണ്ടീട്ട് വേണോ നെനക്ക് സച്ചിന്‍റെ ഫൌണ്ടേഷന് തറക്കല്ലിടാന്‍... കോടികളുടെ ആസ്തിയുള്ള സച്ചിന് സ്വന്തം പണം കൊണ്ട് തന്നെ പാവങ്ങളെ സഹായിക്കാല്ലോ... ഇനീപ്പോ നിനക്ക് പാവങ്ങളെ സഹായിച്ചേ തീരൂ ന്നാണെങ്കില്‍ അതിനു താലിമാല വരെ വിറ്റും ലോണെടുത്തും ബിമാനം കേറി മെല്‍ബോണ്‍ വരെയൊന്നും കഷ്ട്ടപ്പെട്ടു പോണം ന്നില്ല്യ.. മ്മടെ രാജ്യത്തിന്‍റെ ഏറിയ പങ്കും പട്ടിണിപ്പാവങ്ങള്‍ ആണ്.. ഒരു നേരത്തെ കഞ്ഞിക്കു പോലും വകയില്ലാത്തവര്‍, ഉടുതുണിക്ക്‌ മറുതുണിയില്ലാത്തവര്‍, രോഗങ്ങള്കൊണ്ടും അംഗവൈകല്യം കൊണ്ടും ദുരിതം അനുഭവിക്കുന്നവര്‍.. അവരില്‍ ഒരാള്‍ക്കെങ്കിലും ആവുന്ന സഹായം ചെയ്യ്. അല്ലെങ്കിലും നിന്നെപ്പോലെ കുറെയെണ്ണമുണ്ട്... ചുറ്റുമുള്ളവരുടെ ദുരിതങ്ങള്‍ കാണില്ല, അങ്ങ് ഉഗാണ്ടയിലോ അമേരിക്കയിലോ ഒള്ള പാവങ്ങളെയൊക്കെ ഭൂതക്കണ്ണാടി വെച്ച് കണ്ടു പിടിക്കും എന്നിട്ട് സഹായിക്കാന്‍ പരക്കം പായും.

മര്യാദക്ക് പണയം വെച്ച സ്വര്‍ണ്ണവും കാശുമായിട്ട് നാളെ ഇങ്ങോട്ട് വന്നാ മതി.. കേട്ടല്ലോ.. നിന്നെ ഞാന്‍ ഒന്നു രണ്ടിടത്ത് കൊണ്ടോവാം .. പാവങ്ങള്‍ ഉള്ളിടത്തെക്ക്.. അവര്‍ക്ക് ലക്ഷമോന്നും കൊടുക്കണ്ട.. ഒരു നേരത്തെ ആഹാരത്തിനുള്ള വകയോ കുറച്ചു ഉടുതുണിയോ മരുന്ന് വാങ്ങാന്‍ ഇത്തിരി കാശോ കൊടുക്ക്‌.. പുണ്യം കിട്ടും."

ഇത്രേം പറഞ്ഞു മുഖോം വീര്‍പ്പിച്ചു വാതില്‍ ഊക്കോടെ വലിച്ചു തുറന്നു പുറത്തേക്കു പോയി.. ഉം. നല്ല ദേഷ്യത്തിലാ... സാരല്ല്യ.. കൂടിയാല്‍ ഒരു മണിക്കൂര്‍ അതിലപ്പുറം പിണക്കം നീളില്ല.. "മാണിക്യ വീണയുമായെന്‍ മനസ്സിന്‍റെ താമരപ്പൂവിലുണര്‍ന്നവളെ ........." ന്നുള്ള പാട്ടും പാടി നസീര്‍ സ്റ്റൈലില്‍ ഒരൊന്നൊന്നര വരവ് വരുംന്നെ... അതാ പതിവ്.
നായര്‍ക്ക് നാള്‍ക്കുനാള്‍ വെവരം കൂടി വരുന്നതോണ്ട് എന്‍റെ അടവുകളൊന്നും പണ്ടേപോലെ ഫലിക്കുന്നില്ല.. 
grin emoticon