Monday 1 June 2015

ഐ ബാള്‍ ആന്‍ഡിയും പ്രഭാതഭേരിയും പിന്നെ ഞാനും.



ബ്രേക്ഫാസ്റ്റ്  കഴിഞ്ഞു,  ഉമ്മറക്കോലായിലിരുന്നു  പത്രവായനയും  പല്ലിട കുത്തലും    ഒരേ സമയം  നിര്‍വ്വഹിച്ചു  കൊണ്ടിരിക്കുമ്പോഴാണ്  ഗേറ്റിന്റെ  ഓരം  ചേര്‍ന്ന് ഒരു  വെള്ള  BMW  കാര്‍  ഇരച്ചു  നിന്നത്..  കാറില്‍ നിന്നും  മൂന്നാല് മധ്യവയസ്കര്‍   മുറ്റത്തേക്ക് ഇറങ്ങി..  മൊട്ടത്തലയെ  വട്ടത്തൊപ്പി കൊണ്ടലങ്കരിച്ച    ആള്‍ ചോദിച്ചു.

"ഇതല്ലേ   പത്മശ്രീ  നായരുടെ  വീട്..  ഫേസ്ബുക്കില്‍  പ്രഭാതഭേരി  അവതരിപ്പിക്കുന്ന ........."

"ങാ..   അത്  ഞാന്തന്ന്യാ..  നിങ്ങളൊക്കെയാരാ  ??  നിയ്ക്ക്  മനസ്സിലായില്ല്യാ ലോ .."


ആറാം  തമ്പുരാനിലെ  മഞ്ജു വാര്യരെ  ചെറുതായൊന്നനുകരിക്കും വിധം  ഞാനൊരു  ചോദ്യം   അങ്ങോട്ടിട്ടു..


"കേറിയിരിക്കുന്നതില്‍  വിരോധോണ്ടാവില്ല്യാ ല്ലോ   ല്ലേ. "  കൂടെ  വന്ന   വേറൊരു  എലുമ്പന്‍  ചോദിച്ചു.  മറുപടിക്ക്  കാത്തു  നില്‍ക്കാതെ  നാലു പേരും  ഉമ്മറത്തെ  സോഫയില്‍   അമര്‍ന്നിരുന്നു. അന്തം വിട്ടു  പല്ലിട കുത്തുന്ന കോലും പിടിച്ചു കൊണ്ടുനില്‍ക്കുന്ന എന്നെ നോക്കി  തൊപ്പിക്കാരന്‍ പറഞ്ഞു.

"ഞങ്ങള്  ഒരു പരസ്യ കമ്പനിയില്‍  നിന്നും   വരുന്നവരാ..  ടി. വി.യില്‍  കണ്ടുകാണുമല്ലോ..   ഐ.ബാള്‍ ആണ്ടിയുടെ  പരസ്യം. ഞാനാണു  അതിന്‍റെ  സംവിധായകന്‍ ."

"ഉം  കണ്ടാലും   പറയും.. "   ഞാന്‍  പിറുപിറുത്തു. 

"ങാ   ഉവ്വുവ്വ്.. കണ്ടിട്ടുണ്ട്  ഒന്നോ  രണ്ടോ തവണ..  എനിക്കാ   നമ്പീശത്തി പെണ്ണിനെ   അത്രയ്ക്ക്  ഇഷ്ടല്ല.. അതോണ്ട്  ഇപ്പൊ  ആ പരസ്യം  വരുമ്പോ  ഞാന്‍   ചാനല്  മാറ്റും. അവള്‍ടെ   ഒരു  പുട്ടും  കടലേം.  "  രമ്യാനമ്പീശനോടുള്ള   അകാരണമായ   അസൂയ   കുറെയൊക്കെ  പ്രതിഫലിപ്പിക്കാന്‍   സാധിച്ച  സന്തോഷത്തില്‍ ഞാന്‍  വിനയാന്വിതയായി.

"ങാ..  ഞങ്ങളൊരു   അഭിപ്രായ  സര്‍വ്വേ  നടത്തിയിരുന്നു..  പലരും  പറഞ്ഞു  ആ  പരസ്യം  കണ്ടു  മടുത്തു.. ഒന്ന്  മോഡിഫൈ   ചെയ്തൂടെന്നു. അതിന്‍റെ  ഭാഗായിട്ടാ  ഞങ്ങളിപ്പോ   ഇവിടെ  വന്നത്.  മോഡിഫൈ   ചെയ്യുന്ന  പുതിയ  പരസ്യത്തില്‍  മാഡത്തിനെ  അഭിനയിപ്പിക്കാനും   പ്രഭാതഭേരിയെ  കൂടി  ഉള്‍പ്പെടുത്താനുമാണ്  ഞങ്ങളുടെ   തീരുമാനം.  മാഡത്തിനു   താല്‍പര്യമുണ്ടെങ്കില്‍ മാത്രം   ഇക്കാര്യത്തെ  കുറിച്ച്   വിശദമായി   സംസാരിക്കാം. ."

ഈസ്രാ..!!!      തലക്കാരോ   കൂടം കൊണ്ടടിച്ചത്  പോലെ  തോന്നിയപ്പോ  ഉറക്കെ   വിളിച്ചു  പോയി..   ഞാനിതെന്താണീ   കേക്കണേ... ന്നെ   പിന്നേം   സില്മേല്‍  എടുക്കാനാണോ   ഇവര്   വന്നത്.  സ്വപ്നമാണോ  യാഥാര്‍ത്ഥ്യമാണോ  ന്നറിയാനായി   പല്ലില്‍  കുത്തുന്ന  കോല്  കൊണ്ട്  ആരും  കാണാതെ  നൈസായിട്ട്    ചന്തീലൊന്നു  കുത്തിനോക്കി ..  ഉവ്വ്..  നോവണുണ്ട്   .  അപ്പൊ   സത്യം   തന്ന്യാ..

"ഉവ്വ്..  താല്പര്യണ്ട്.. താല്പര്യണ്ട്..  വിശദായിട്ടു   സംസാരിച്ചോളൂ.  കുടിക്കാനെന്താ   എടുക്കണ്ടേ?   പാലില്ല.. അല്പം   കാടിവെള്ളം   എടുക്കട്ടെ?..   പറഞ്ഞു  കഴിഞ്ഞപ്പോഴാണ്   അബദ്ധം  മനസ്സിലായത്..

"സോറി..   കാപ്പി വെള്ളം  ന്നാ  ഉദ്യേശിചെ..   ഓവര്‍  എക്സൈറ്റട്  ആയപ്പോ  കാടിവെള്ളം  ന്നു   ആയിപ്പോയതാ."

"ഉം..  സാരല്ല്യ..  സല്‍ക്കാരം   സ്വീകരിക്കാനോക്കെ   ഞങ്ങള്‍  പിന്നീടൊരിക്കല്‍  വന്നോളാം..  ബൈ  ദ ബൈ  മാഡത്തിനു  അഭിനയത്തില്‍ മുന്‍പരിചയം വല്ലതുമുണ്ടോ?ഐ  മീന്‍   നാടകത്തിലോ,  സീരിയലിലോ   പരസ്യത്തിലോ   അങ്ങനെന്തെങ്കിലും?  "

ആവേശം  തല്ലിക്കെടുത്തുന്ന പോലത്തെ   ചോദ്യം  ചോദിച്ച   കൂട്ടത്തിലുള്ള കുള്ളനെ  ഞാന്‍   തറപ്പിച്ചോന്നു   നോക്കി.. വിചാരിക്കാതെ   കേറി വന്ന  സുവര്‍ണ്ണാവസരത്തെ  ആട്ടിയോടിക്കണ്ടല്ലോന്നു   കരുതി   ക്ഷമിച്ചു..  "ഞാനൊന്ന്   സ്റ്റാര്‍ ആയിക്കോട്ടെ..  നിങ്ങളെയൊക്കെ   ക്ഷ.. ഞ്ഞാ..  ട്ടാ..   വരപ്പിക്കും  ട്ടോ ."  ഞാന്‍ ആത്മഗതിച്ചു.

"പരിചയം ണ്ടോ  ന്നു   വെച്ചാ..   ജീവിത  നാടകത്തില്  പത്തു  നാല്‍പ്പത്  കൊല്ലായിട്ട്  അഭിനയിക്കണ്ട്..  പിന്നെ   സ്കൂളില്‍  പഠിക്കുമ്പോ    യുവജനോത്സവത്തിനാണ്  ആദ്യായിട്ട്   തട്ടേല്‍  കേറിയത്.   "കേട്ടില്ലേ  കോട്ടയത്തൊരു  മൂത്ത  പിള്ളേച്ചന്‍....  "   ന്ന  പാട്ടിന്‍റെ   സിനിമാറ്റിക്   ഡാന്‍സ്  കളിക്കാന്‍.   പിന്നണി  പാടാന്‍   വന്ന   പെമ്പിള്ളേര്‍   പാടുന്നതിനു  പകരം  പാട്ട് പറയാന്‍   തുടങ്ങിയപ്പോ , കൂവലിന്റെ  അകമ്പടിയോടെ,  കര്‍ട്ടന്‍  പൊക്കിയതിനേക്കാള്‍   വേഗത്തില്‍   താഴ്ത്തി.  അന്ന്   ശപഥം  ചെയ്തു  സ്റ്റേജ്  വിട്ടിറങ്ങിയതാ   മേലാല്‍   ഇമ്മാതിരി  പണിക്കു   പോവില്ല്യാന്നു..    അത്   സാരല്യ.. ഇതിപ്പോ   സ്റ്റേജ്  അല്ലല്ലോ    പരസ്യല്ലേ..    ഞാന്‍  ചാടുമ്പോ  ക്യാമറേം  കൂടെ   ചാടുവാരിക്കും   ല്ലേ.. " 

"ഞങ്ങടെ  പരസ്യം  മൊബൈല്‍  ഫോണിന്റെയാ..  അതില്  ക്യാമറേം   നിങ്ങളും  ഒന്നും   ചാടേണ്ട   കാര്യോല്ല്യ. "     കുള്ളന്റെ  ഇടയ്ക്കു  കേറിയുള്ള സംസാരം   എനിക്ക്   തീരെ  പിടിച്ചില്ല..

തൊപ്പിക്കാരന്‍ വീണ്ടും  തുടര്‍ന്നു.
"മാഡത്തിന്റെ  ആദ്യ  അഭിനയം  ആയതോണ്ട്  ഈ  പരസ്യത്തിനു  പ്രതിഫലമായി   പണമൊന്നും   തരില്ല..  നിങ്ങള്‍ക്ക്   അഭിനയിക്കാന്‍   ഒരവസരം.. പിന്നെ  പ്രഭാതഭേരിക്ക്   ചുളുവില്‍    ഒരു പ്രൊമോഷന്‍ കൂടിയല്ലേ ..  എന്നാലും   മാഡത്തിനു    ഇഷ്ടമുള്ള  വസ്തു  സമ്മാനമായി  തരാന്‍   തന്നെയാണ്   ഞങ്ങളുടെ   തീരുമാനം..   രണ്ടു  പഴുത്ത   വരിക്കച്ചക്ക,  രണ്ടു  ഇടിച്ചക്ക,  രണ്ടു  കിലോ   ചക്ക   വരട്ടിയത്.

ഈ  പരസ്യം  പോപ്പുലറായാല്‍   ഞങ്ങളുടെ   അടുത്ത  പ്രോജക്റ്റും  മാഡം  തന്നെയാവും   ചെയ്യുന്നത്..  ആ സമയത്ത്   ഇതിന്റെതു  കൂടെ  ചേര്‍ത്ത്  നല്ലൊരു   തുക  തന്നെ   തരും..  സമ്മതമാണെങ്കില്‍   എഗ്രിമെന്റ്   ഒപ്പിട്ട്  റിഹേഴ്സല്‍  ചെയ്യാം..  ഷൂട്ടിംഗ്   രണ്ടു  ദിവസം  കഴിഞ്ഞേ   ഉണ്ടാവൂ.. "   സംവിധായകന്‍   പറഞ്ഞു  നിര്‍ത്തി.

സന്തോഷം  കൊണ്ട്  ഇരിക്കാനും  നിക്കാനും  ഓടാനും   വയ്യാത്ത   അവസ്ഥ.  എല്ലാ   പ്രോജക്റ്റിനും   ചക്ക  മാത്രം   തന്നാല്‍  മതിയെന്ന്   വിളിച്ചു  പറയാന്‍  തോന്നിയെങ്കിലും   അടക്കി.  ആര്‍ത്തി പണ്ടാരമെന്നു  ഇനി  ഇവരെക്കൊണ്ടു കൂടി   പറയിക്കണ്ടല്ലോ. 

"സമ്മതാണ്..  പൂര്‍ണ്ണസമ്മതം..   എവിടോക്കെയാ   ഒപ്പിടേണ്ടത്  ന്നൂ ച്ചാ   പറഞ്ഞോളൂ.."

കുള്ളന്‍  ബ്രീഫ്കേസ്  തുറന്നു   എന്തൊക്കെയോ   പേപ്പര്‍   എടുത്തു..  തൊട്ടു  കാണിച്ചിടത്തക്കെ  ഒപ്പിട്ടു  കൊടുത്തു..

"ന്നാ   ആ  ഡയലോഗ്  ഒന്ന്   പറഞ്ഞു  കൊടുക്കൂ..  തല്‍ക്കാലം   മാഡത്തിന്റെ   ഫോണ്‍  തന്നെ  ഉപയോഗിച്ചാല്‍    മതി.  ഷൂട്ട്‌ ചെയ്യുമ്പോ   ഐ. ബാള്‍ ആണ്ടിയില്‍ ചെയ്യാം.  "

ഞാന്‍  അകത്തു  പോയി   ന്റെ   സാംസംഗ്  ടച്ച്‌ സ്ക്രീന്‍ ഫോണ്‍   എടുത്തുകൊണ്ടു   വന്നു..  ഐ   ബാള്‍  ആണ്ടിയെയും   കുല ദൈവങ്ങളെയും   മനസ്സില്‍   ധ്യാനിച്ച്‌   കുള്ളന്‍   പറഞ്ഞു  തന്ന  ഡയലോഗ്   ഉറക്കെ   പറഞ്ഞു..

"കേരളത്തിന്‍റെ   പുട്ടും  കടലയും   പ്രസിദ്ധമാണ്..
കേരളത്തിന്‍റെ   കായലുകളും  വള്ളംകളിയും  പ്രസിദ്ധമാണ്.
ഇനി  കേരളം  പത്മശ്രീ  നായരുടെ  പ്രഭാതഭേരിയുടെ  പേരിലും  പ്രസിദ്ധമാവും."

അയ്യൊയ്യോഓഓഓഓ...   നടുവിനിട്ടു   ആരോ   ചവിട്ടിയത്  പോലെ..  കണ്ണു  തുറന്നു  നോക്കിയപ്പോള്‍  ലുങ്കിയും  വാരിചുറ്റി  നായരദ്യേം  നിന്നു   കലി  തുള്ളുന്നു..   വിക്കി  വിക്കി  ഞാന്‍   ചോദിച്ചു..

"അവരൊക്കെ   എവിടെ" ???

"അവരൊക്കെ   ചത്തു. ന്തേയ്‌  നെനക്കും  ചാവാണോ?   ഇപ്പൊ  സമയം   എത്രായീന്നു നോക്ക്.. "  നായരദ്യേം കൈ ചൂണ്ടിയ  ഭാഗത്തേക്ക്   ഞാന്‍  നോക്കി.. ക്ലോക്കിലെ  വാച്ചില്‍  സമയം  രാത്രി   രണ്ടു  മണി.

" നട്ട  പാതിരക്കാ    അവളുടെ  ഒരു   പുട്ടും  കടലേം  പ്രഭാതഭേരീം.. മനുഷ്യന്‍  പണിയെടുത്തു  ക്ഷീണിച്ചു വന്നൊന്നു  സമാധാനമായിട്ട്  കിടന്നുറങ്ങാന്‍   സമ്മതിക്കില്ല്യാന്നു   വെച്ചാ  വല്ലാത്ത   കഷ്ടം  തന്നെ. ഇരുപത്തിനാല്  മണിക്കൂറും   ടി. വീം   കണ്ടു,   ഫേസ്ബുക്ക്  നിരങ്ങി   ഇവളുടെയൊക്കെ   സുബോധം   പോയല്ലോ   എന്റീശ്വരാ...  ഇതിനി  എത്രകാലം   ഞാന്‍   സഹിക്കേണ്ടി   വര്വോ..!!!!

കണ്ടതെല്ലാം   സ്വപ്നമായിരുന്നൂന്നു    വിശ്വാസം   വരാതെ ,  അടുക്കളയില്‍ പോയി   ഫ്രിഡ്ജ്   തുറന്നു    ഒരു കുപ്പി  വെള്ളം  മുഴുവന്‍ കുടിച്ചിറക്കി വീണ്ടും   വന്നു  കിടന്നു ..  പിറ്റേ  ദിവസത്തേക്കുള്ള   പ്രഭാതഭേരിക്കുള്ള   വിഷയം   ആലോചിച്ചു   എപ്പോഴോ     ഉറങ്ങിപ്പോയി..