Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Saturday, 23 May 2015

ഋതുഭേദങ്ങളിലൂടെ ......



കുളി കഴിഞ്ഞു, ഏറെ പ്രിയമുള്ള കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്തു..ഇഷ്ട്ടദൈവത്തിനു മുന്നില്‍ വിളക്ക് കൊളുത്തി, മുകുളിതകരങ്ങള്‍ക്കൊപ്പം മിഴികളും കൂമ്പിയടഞ്ഞു.. ആവശ്യപ്പെടാനൊന്നുമില്ല, അല്ലെങ്കില്‍  തന്നെ ആഗ്രഹിച്ചതൊക്കെ  എന്നില്‍നിന്നും ചീന്തിയെടുക്കുകയല്ലാതെ ഒന്നും ഇതുവരെ തന്നനുഗ്രഹിച്ചിട്ടില്ലല്ലോ. എല്ലാം നിന്‍റെ തീരുമാനത്തിന്  ഞാനെന്നേ   വിട്ടു  തന്നിരിക്കുന്നു  എന്ന് മനസ്സില്‍പറഞ്ഞു.  അത് കേട്ടിട്ടെന്നോണം കള്ള കൃഷ്ണന്‍ ഒന്ന്  മന്ദഹസിച്ചോ  . 

നെറ്റിയില്‍  കളഭക്കുറി വരച്ചു ,   നിലകണ്ണാടിക്ക്  മുന്നില്‍ നിന്നു.  മുടിയില്‍  ചുറ്റിക്കെട്ടിയ ഈറന്‍  തോര്‍ത്ത്‌  അഴിച്ചപ്പോഴേക്കും   ജാലകവിരിക്കിടയില്‍  പതുങ്ങി നിന്ന  ഇളംകാറ്റ്  അവളുടെ  മുടിയിഴകള്‍ക്കിടയിലൂടെ   വിരലുകളോടിച്ചു    രണ്ടു മൂന്നു   വെള്ളി നൂലിഴകളെ  നെറ്റിയിലേക്ക്  പറത്തിവിട്ടു  കുസൃതിയോടെ  ഓടിപ്പോയി.

"കണ്‍തടങ്ങളില്‍  ഇരുള്‍  പരക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇപ്പൊ  ദാ   തലമുടിയിലും  വെള്ളിത്തിളക്കം.  യാത്ര   തുടങ്ങിയിട്ട്  കുറെയായി. ഒന്നും  അറിഞ്ഞില്ല്യാന്നുണ്ടോ? "   കണ്ണാടിയിലെ   തന്‍റെ  നിഴലിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് അവള്‍  വെറുതെ  ചിരിച്ചു. 

"ഒന്ന്  കാതോര്‍ക്കൂ..  വാര്‍ദ്ധക്യത്തിന്‍റെ പദനിസ്വനം   അടുത്തുവരുന്നതുപോലെ   തോന്നുന്നില്ലേ.. അതിങ്ങടുത്തെത്തും    അധികം   വൈകാതെ. " 

മുറ്റത്തെ   ആര്യവേപ്പിന്റെ  കാറ്റേറ്റ്, പൂമുഖത്തിണ്ണയിലെ  ചാരുകസേരയിലേക്ക്   ചാഞ്ഞു  കിടന്നവള്‍  ഓര്‍ത്തു.  പിഞ്ഞിക്കീറിയ  ഷിമ്മിയിട്ടു, കണ്ണി മാങ്ങ  പെറുക്കി, കൊതാംകല്ല് കളിച്ചു,  കഴുത്തില്‍  തോര്‍ത്തുമുണ്ട്  കെട്ടി  തോട്ടിലിറങ്ങി    പരല്‍മീനിനെ  പിടിച്ച കാലം, ആര്‍ത്തലച്ചു പെയ്യുന്ന  കര്‍ക്കിടമഴയില്‍ വരിവെള്ളത്തിലൂടെ   കടലാസ്  തോണി  ഒഴുക്കി കൈകൊട്ടി  ചിരിച്ച , നൊട്ടി നുണഞ്ഞു  മതിവരാത്ത കുട്ടിക്കാലം..

പിന്നീടെപ്പോഴോ  കാലം പുള്ളിപ്പാവാടയില്‍  ചോരപ്പൊട്ടുകള്‍ കൊണ്ട്  ചിത്രം  വരച്ചു. അഞ്ചാം നാള്‍  തൊട്ട് അരുതുകളുടെ ഘോഷയാത്രകള്‍ ഒന്നിനു പിറകെ  ഒന്നായി ..  ഉറക്കെ  ചിരിക്കരുത്,  കാലുരച്ചു  നടക്കരുത്, ആണ്‍കുട്ടികളോട് മിണ്ടരുത്..    മോഹവല്ലരികള്‍ക്ക്  പടര്‍ന്നു കയറാന്‍  കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളിരിട്ട  മോഹങ്ങളൊക്കെയും  നുള്ളിയെറിഞ്ഞു.  വെച്ചു നീട്ടിയ  സ്നേഹത്തെ പെട്ടകത്തിലിട്ടു  പൂട്ടി  മനസ്സിന്‍റെ  തട്ടിന്‍പുറത്തിട്ടു.       കാലത്തിനൊപ്പം   മുന്നോട്ട്..  

കെട്ടുതാലിയില്‍ മുറുകെപ്പിടിച്ച്‌  കത്തിക്കാളുന്ന  വിശപ്പിനെ   തല്ലിക്കെടുത്താനുള്ള   തത്രപ്പാടില്‍    മനപ്പൂര്‍വ്വം  മറന്ന  യൌവ്വന കാലം . 

ഇപ്പോഴിതാ   വാര്‍ദ്ധക്യത്തിന്റെ  കാലൊച്ചക്ക് കാതോര്‍ത്ത് ..  അടുത്തെത്തും മുമ്പ്  ഒരിത്തിരി  കടമകള്‍ കൂടി  ചെയ്തുതീര്‍ക്കാനുണ്ട്.  അതുകഴിഞ്ഞാല്‍..  പോകാം  കാലത്തിന്റെ  കൈപിടിച്ച്  എങ്ങോട്ടെന്നില്ലാതെ   ഒരു യാത്ര.  ഒടുവില്‍ പുഴുക്കള്‍ക്ക്  ആഹാരമാവാന്‍ , അല്ലെങ്കില്‍  കത്തിയമര്‍ന്നു   ഒരു പിടി  ചാരമാവാനുള്ള    ദേഹത്തെയോര്‍ത്ത് എന്തിനു   വെറുതെ  വേവലാതിപ്പെടണം..   എന്തൊക്കെ  നേടി   എന്നൊരു  കണക്കെടുപ്പിനു  ഇതുവരെ  തുനിഞ്ഞിട്ടില്ല  എങ്കിലും   നഷ്ടങ്ങളൊക്കെ  ഓര്‍മ്മകളായി  കൂടെത്തന്നെയുണ്ട്‌..

ഞെട്ടറ്റു  വീഴാനൊരുങ്ങിയ   കണ്ണീര്‍മുത്തുകളെ  നേര്യതിന്റെ  കോന്തലകൊണ്ടു  ഒപ്പിയെടുത്ത്  വിദൂരതയിലേക്ക്  മിഴികള്‍  നട്ട് ആരെയോ  പ്രതീക്ഷിച്ചിട്ടെന്ന പോലെ   അവളിരുന്നു..  ചുറ്റിതിരിഞ്ഞെത്തിയ  ഇളം  കാറ്റ്   അവളെ തഴുകിയുറക്കി.





Sunday, 21 December 2014

പാടാന്‍ വൈകിയ താരാട്ട്...




"മേ.. ഐ  കമിന്‍  മാഡം ?"

വര്‍ഷാ രാജേന്ദ്രന്റെ  കിലുക്കാംപെട്ടി  ശബ്ദം  ശ്രീദേവിയെ  ചീറിപ്പായുന്ന തീവണ്ടിയോര്‍മ്മകളില്‍  നിന്ന്  ചങ്ങല  വലിച്ചു നിര്‍ത്തി.
  
"ഉം.  വര്‍ഷ  ഇരിക്കൂ"    എതിരെയുള്ള  കസേര ചൂണ്ടിക്കാട്ടി  ശ്രീദേവി പറഞ്ഞു..


"യ്യോ   വേണ്ട.. ഇനീം  വര്‍ക്ക്  കുറെ  തീര്‍ക്കാനുണ്ട്... ഇന്നും ലേറ്റ്  ആയാല്‍ ഹോസ്റ്റലിലേക്ക് വരേണ്ടെന്നാ   വാര്‍ഡന്‍  രാക്ഷസിയുടെ   കല്പന.  ങാ... മാഡം കണ്ടോ   ന്‍റെ  അച്ഛനേം അമ്മേം... ഞങ്ങള് മൂന്നാളും  ഒരുമിച്ചുള്ള  ഒരേയൊരു   ഫോട്ടോയാ.. ഇതിലൂടെ  മാത്രേ  എനിക്ക്  അച്ഛനെ  ഓര്‍ക്കാന്‍  കഴിയാറുള്ളൂ.. " 

മുഴുമിപ്പിക്കുന്നതിനു  മുമ്പേ   വര്‍ഷയുടെ  തൊണ്ടയിടറി.

വര്‍ഷയുടെ  മുഖത്ത്  നിന്നും  കണ്ണെടുക്കാതെ,   ശ്രീദേവി ഒരു  സ്വപ്നാടനത്തിലെന്ന പോലെ ഇരിപ്പിടത്തില്‍  നിന്നെഴുന്നേറ്റു വര്‍ഷയുടെ   അടുത്തെത്തി. രണ്ടുപേര്‍ക്കുമിടയില്‍ ഒരു ശ്വാസത്തിന്‍റെ  അകലം മാത്രം.  ശ്രീദേവിയുടെ   കണ്ണുകളില്‍  നിന്ന്  നീര്‍ത്തുള്ളികള്‍ അടര്‍ന്നു വീണു.. ഒപ്പം കൈയ്യിലിരുന്ന   പഴയ ഫോട്ടോയും..

"മോളേ.. അമ്മൂ..!!!  ഏതോ  ഉള്‍പ്രേരണയാലെന്ന വണ്ണം   ശ്രീദേവി  വര്‍ഷയെ ആലിംഗനം  ചെയ്തു.  ഒരന്ധാളിപ്പിലായിരുന്നു  വര്‍ഷ.. മാഡത്തിനു  ഇതെന്തു പറ്റി? ഓഫീസ് മുറിയാണെന്ന  ബോധം വന്നപ്പോള്‍  വര്‍ഷ  ശ്രീദേവിയുടെ  പിടിയില്‍ നിന്നകന്നുമാറി.. കാര്‍പെറ്റില്‍  വീണു കിടക്കുന്ന  ഫോട്ടോയും കുനിഞ്ഞെടുത്തു ക്യാബിനില്‍  നിന്ന് പുറത്തു കടക്കുമ്പോള്‍  വര്‍ഷയുടെ  മനസ്സിനെ   ഒരു ചോദ്യം വല്ലാതലട്ടുന്നുണ്ടായിരുന്നു.   അമ്മ മാത്രമേ   തന്നെ  "അമ്മൂ" ന്നു  വിളിച്ചിരുന്നുള്ളൂ. പക്ഷെ ഇപ്പോള്‍ ശ്രീദേവി മാഡം  തന്നെ അമ്മൂ എന്ന് വിളിച്ചിരിക്കുന്നു. മേലുദ്യോഗസ്ഥയാണെങ്കിലും  അവരുടെ സാമീപ്യം ഒരമ്മയോടെന്നപോലെ  തന്നെ അവരിലെക്കടുപ്പിക്കുന്നു.    മനസ്സില്‍  ചോദ്യങ്ങളുടെ   തിരമാലകള്‍   ഒന്നിന് പിറകെ മറ്റൊന്നായി   അലയടിച്ചു.

മനസ്സാകെ   അസ്വസ്ഥമായിരിക്കുന്നു...  കാര്‍  പാര്‍ക്ക്  ചെയ്തതും, ലിഫ്റ്റിലൂടെ   നാലാം നിലയിലെത്തിയതും  വാതില്‍  തുറന്നതും   എല്ലാം യാന്ത്രികമായിട്ടായിരുന്നു.. കിടപ്പുമുറിയിലെത്തി  ഹാന്‍ഡ് ബാഗ്  ബെഡ്ഡിലേക്ക് എറിഞ്ഞു    വാര്‍ഡ്‌റോബ് തുറന്നു. പത്തിരുപതു വര്‍ഷങ്ങളായി  നിധി  പോലെ സൂക്ഷിച്ചു വെച്ചൊരു പൊതിക്കെട്ട്. അമ്മിഞ്ഞപ്പാല്  മണമുള്ളൊരു    കുട്ടിയുടുപ്പ്.. വാസനിച്ചു  നോക്കി.. ഉവ്വ്.. ഇപ്പോഴും  അമ്മിഞ്ഞപ്പാല്  കുടിച്ചു  ശര്‍ദ്ദിലിന്റെ   മണം   മൂക്കിലേക്ക്   എത്തുന്നു..  ഉടുപ്പ്   നിവര്‍ത്തി  ശ്രീദേവി  തന്‍റെ  തോളിലെക്കിട്ടു..  ഒരു രണ്ടു വയസ്സുകാരി  കുഞ്ഞിനെയെന്ന  പോലെ...  ഓര്‍മ്മകളുടെ  സൂപ്പര്‍  ഫാസ്റ്റ്  ചൂളം വിളിച്ചു   പാഞ്ഞ് തുടങ്ങി.

ട്രെയിന്‍  ഒരു മണിക്കൂര്‍  ലേറ്റ്  ആണെന്നറിയിച്ചു കൊണ്ടുള്ള   സ്ത്രീ ശബ്ദം ഉച്ചഭാഷിണിയിലൂടെ  ഉയര്‍ന്നപ്പോള്‍  ശേഖരമ്മാവനെ  നിര്‍ബന്ധിച്ചു   തിരിച്ചയച്ചു.

"അമ്മാമ  പൊയ്ക്കോളൂ..  ഇവടെ  ത്രേം   ആള്‍ക്കാരുണ്ടല്ലോ... പിന്നെന്തിനാ പേടിക്കണേ.. ഞാനെത്തീട്ട്   വിളിക്കാം."
                                         

ഒരാഴ്ചയിലേറെയുള്ള    ആസ്പത്രി  വാസം..  ശരീരത്തെയും  മനസ്സിനെയും ഒരുപോലെ  തളര്‍ത്തി. അതിലേറെ  പ്രയാസം   ആദ്യമായി  ഉണ്ണിയെ പിരിഞ്ഞിരിക്കേണ്ടി   വന്നതില്‍. കൂടെ കൂട്ടാന്‍  മുതിര്‍ന്നപ്പോള്‍    ദേവേട്ടനാണ് വിലക്കിയത്.

"ദേവി സുഖവാസത്തിനോന്ന്വോല്ലല്ലോ   പോണത്..  അമ്മക്ക്  വയ്യാണ്ടിരിക്ക്യല്ലേ.. ആസ്പത്രിക്കും   വീട്ടിലിക്കും  ള്ള  ഓട്ടത്തിനിടക്ക്   ഉണ്ണിടെ  കാര്യം   ശ്രദ്ധിക്കാന്‍ പറ്റീന്ന്  വരില്ല്യ..  താന്‍  സമാധാനായിട്ട്  പൊയ്ക്കോളൂ..  ഇവടത്തെ  കാര്യൊക്കെ ഞാന്‍  മാനേജ്  ചെയ്തോളാം."


നാട്ടിലെ   രണ്ടാഴ്ചക്കാലം..  ഒരുതരത്തില്‍  അതൊരനുഗ്രഹമായിരുന്നു.. ശ്വാസം മുട്ടുന്ന നഗരജീവിതത്തില്‍  നിന്ന് താല്‍ക്കാലികമെങ്കിലും   ഒരു മോചനം. പുകതുപ്പി പായുന്ന  വാഹനങ്ങളുടെ ഒച്ച  കേട്ടുണരുന്നതിനു  പകരം, അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ നിന്നുയരുന്ന  ശബരിഗിരീശ സുപ്രഭാതത്തിന്‍റെ   ദിവ്യാനുഭൂതി. കിളികളുടെ   കളകളാരവം.. മുട്ടോളമെത്തുന്ന  മുണ്ടിന്‍റെ  കോന്തല  ഇടുപ്പില്‍ തിരുകി  ചൂലിന്‍റെ ഈര്‍ക്കില്‍  ഉള്ളം കൈയ്യില്‍  കുത്തിയോതുക്കി മുറ്റമടിക്കുന്നതിനിടയില്‍   കാളിത്തള്ളയുടെ  കുശലം  പറച്ചില്‍..

"ദേവൂട്ടിക്കു  ഇപ്പൊ  ഇവടത്തെ  ശീലൊന്നും  പിടിക്ക്യാണ്ടാവില്ല്യ   ഉവ്വോ.. ടൌണിലൊക്കെ  നല്ല സൌകര്യല്ലേ... ആ പടിഞ്ഞാക്കരെലെ   മാധോന്നായര്ടെ മര്വോള്..  വന്നാ  തൊടങ്ങും  പൂവ്വാ  പൂവ്വാ  ന്നു .. ഇവടത്തെ   ചിട്ടോളോന്നും   ആ കുട്ടിക്ക്   പറ്റില്ല്യാത്രേ..  ത്തിരി   പത്രാസുള്ള  കൂട്ടത്തിലാ..  ന്നെ  കണ്ടാ  ഒന്നു ചിറിക്കും  കൂടില്ല്യ.."

"കാളിതള്ള  മുറ്റടിച്ചിട്ടു   വടക്കോറത്തക്ക്  പോന്നോളൂ.. ചായ കുടിക്കാം.. നിയ്ക്ക്   അടുക്കളെലെ  പണി  ഒതുക്കീട്ടു   ആസ്പത്രീ   പോണം.  അമ്മേ  ഇന്ന് വീട്ടിലേക്കു കൊണ്ടുവരാം ന്നാ   ഡോക്ടര്‍  പറഞ്ഞേക്കണേ.. "  കാളിതള്ളയുടെ   ഏഷണി പറച്ചിലിന്  കാതു   കൊടുക്കാന്‍  തോന്നിയില്ല.

അമ്മയോട്    യാത്ര   പറയാന്‍   നേരം   തൊണ്ടയിടറി..  കണ്ണീരു  കാഴ്ച മറച്ചു...  ഉത്തരം  എപ്പോഴത്തെയും  പോലെ   ആകുമെന്നറിയാമായിരുന്നിട്ടും   ചോദിച്ചു..

അമ്മക്ക്  കുറെ  നാള്‍  എന്‍റെ കൂടെ  വന്നു  നിന്നാലെന്താ..  എന്‍റെ  ഉണ്ണിക്കുട്ടന്   കഥകള്‍  പറഞ്ഞു കൊടുക്കാനൊരു  മുത്തശ്ശി..

"നിക്ക്  പറ്റില്ല  ദേവൂട്ട്യെ..  ഫ്ലാറ്റിന്‍റെ   ഉള്ളിലെ  ജീവിതം  നിക്ക് തിക്കുമുട്ടുണ്ടാക്കും. മാത്രോല്ല.. ന്‍റെ  ചിട്ടോളൊക്കെ   ഇവട്യെ  പറ്റൂ.."



തീവണ്ടിയുടെ ചൂളം  വിളി  ചിന്തകളില്‍  നിന്നുണര്‍ത്തി..  കിതപ്പണക്കാന്‍ പാടുപെടുന്ന   വണ്ടിയിലേക്ക്  ആളുകളുടെ  തള്ളിക്കയറ്റം.. അവരില്‍ ഒരാളായി താനും.  പെട്ടിയും ബാഗും  സീറ്റിനടിയിലേക്ക്‌   തള്ളിവെച്ചു.. തന്‍റെ  ഇഷ്ട്ടം പോലെ തന്നെ  ഇത്തവണയും  സൈഡ് സീറ്റ്  തന്നെ  കിട്ടി.. പായുന്ന   വണ്ടിയിലിരുന്നു   കാഴ്ചകള്‍  കാണുന്ന  കാര്യത്തില്‍  ഇപ്പോഴും തനിക്കു  കുട്ടികളുടെ  മനസ്സാണ്.   ചൂളം  വിളിച്ചും  പാളങ്ങളെ തോണ്ടി കരയിച്ചും    വണ്ടി  പുറപ്പാടറിയിച്ചു പതിയെ  നീങ്ങിത്തുടങ്ങിയപ്പോഴാണ്    അവള്‍  വന്നു   തനിക്കെതിരെയുള്ള സീറ്റില്‍ ഇരുന്നത്..  തോളത്തു   രണ്ടു വയസ്സ് പ്രായം  തോന്നിപ്പിക്കുന്ന   ഒരു സുന്ദരി പെണ്‍കുഞ്ഞു. കുലീനത്വമുള്ള   മുഖമാണെങ്കിലും   എന്തൊക്കെയോ  ആകുലതകള്‍ മറച്ചു  വെക്കാന്‍  പാടുപെടുന്നത്  പോലെ  തോന്നി.. തീഷ്ണമായ ജീവിതാനുഭവങ്ങള്‍   കണ്ണുകളില്‍  ഒളിപ്പിച്ചു  വെച്ചതുപോലെ   .  ലഗ്ഗെജുകള്‍ സീറ്റിനടിയിലേക്ക്‌  തള്ളിക്കയറ്റി വെച്ചു.  അവരുടെ  ഭാവങ്ങളും  പെരുമാറ്റവും മിതത്വം  പുലര്‍ത്തുന്ന  സംസാര രീതിയും  ഏറെ  ഇഷ്ട്ടമായി..

“ഈ കമ്പാര്‍ട്ട്മെന്റില്‍   അധികം  ആളില്ലെന്ന്  തോന്നുന്നു. "

" അടുത്തുള്ള   സ്റ്റെഷനുകളില്‍   നിന്നും  കേറുമായിരിക്കും. സീസണ്‍  അല്ലാത്തത് കൊണ്ട് പൊതുവേ തിരക്ക്  കുറവാണ്."

ജനലഴികളില്‍  പിടിച്ചു   പുറത്തെ  കാഴ്ചകള്‍  കണ്ടു  തുള്ളിച്ചാടുന്ന   കൊച്ചു മിടുക്കി  പെട്ടെന്ന്  അമ്മിഞ്ഞക്ക്  വേണ്ടി  ചിണുങ്ങാന്‍   തുടങ്ങി.  അപ്പോഴാണ്‌ താന്‍   അവളെ  ആഴത്തില്‍   ശ്രദ്ധിച്ചത്.. കാണാനെന്തൊരു  കൌതുകം..  ഒരു പാവക്കുട്ടിയെ  പോലെ.. സ്വര്‍ണ്ണ അലുക്കുകള്‍  തുന്നിപ്പിടിച്ച   റോസ്  നിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്നു..  ചുവന്നു തുടുത്ത  കവിളുകള്‍.. .. കൊച്ചരിമുല്ലപോലത്തെ പല്ലുകള്‍  കാട്ടിയുള്ള  ചിരി  അതീവ ഹൃദ്യം.. നിഷ്കളങ്കതയുടെ   ഒരു കടല്‍   തന്നെ ഒളിപ്പിച്ചു  വെച്ച കണ്ണുകള്‍..   മഞ്ഞുതുള്ളികള്‍  പറ്റിപ്പിടിച്ചിരിക്കുന്ന പാതിവിടര്‍ന്നൊരു  കുഞ്ഞു  റോസാപൂ  പോലെ.  അവളില്‍  നിന്ന്  കണ്ണുകള്‍ പറിച്ചെടുക്കാന്‍  കഴിയുന്നില്ല..  ഏതോ  ഒരു കാന്തിക ശക്തി    തന്നെ അവളിലേക്ക്‌ തന്നെ വലിച്ചടുപ്പിക്കുന്നു.


"എന്താ  മോളുടെ പേര്? "


"അമ്മു"  പറഞ്ഞുകൊണ്ട്  തന്നെ  അവള്‍ ബ്ലൗസിന്റെ  താഴത്തെ   രണ്ടു കുണ്‌ക്കുകള്‍  വിടുവിച്ച്  അവള്‍ക്കു  കുടിക്കാന്‍  പാകത്തിലാക്കി  മുലക്കണ്ണ്‍   അമ്മുവിന്‍റെ  വായിലേക്ക്  തിരുകി കൊടുത്തു.അമ്മിഞ്ഞ നുണയുന്നതിനിടയില്‍   തന്നെ നോക്കി    ആ കൊച്ചു കുറുമ്പി   കുസൃതിയോടെ  ചിരിക്കുന്നു. കൊതിയോടെ നോക്കിയിരുന്നപ്പോള്‍    തന്‍റെ  മാറിടം  വിങ്ങിയോ?

ഒരു പെണ്‍കുഞ്ഞിനെ  പ്രസവിച്ചു  പാലൂട്ടി  വളര്‍ത്താനുള്ള  അടങ്ങാത്ത അഭിനിവേശം..  പെണ്‍കുട്ടികളോട്  എന്നും  തനിക്കു  ഇഷ്ട്ടമായിരുന്നു..  തന്‍റെ കുസൃതി നിറഞ്ഞ   നിറമുള്ള  കുട്ടിക്കാലം   തന്‍റെ  മകളിലൂടെ  ആസ്വദിക്കാമെന്ന മോഹം  കരിഞ്ഞുണങ്ങി പോയി. ഉണ്ണിക്ക്  അഞ്ചു  വയസ്സ്  തികയുന്നതിനിടക്ക്   മൂന്ന്  അബോര്‍ഷന്‍..  ഒടുവില്‍  ഗൈനക്കോളജിസ്റ്റ്   വസുന്ധരാ  ഗോപാലിന്‍റെ കാര്‍ക്കശ്യം  കലര്‍ത്തിയ   ഉപദേശം..


"ശ്രീദേവീ...  ഇനിയൊരു ഗര്‍ഭധാരണം  സംഭവിക്കാതിരിക്കുന്നതാണ്  നല്ലത്.. അമ്മയ്ക്കും  കുഞ്ഞിനും   അത് ദോഷമേ  ചെയ്യൂ.. ചിലപ്പോള്‍  ജീവന്‍  വരെ നഷ്ട്ടമായെക്കാം  അറിഞ്ഞുകൊണ്ട്   ഒരു റിസ്ക്‌ എടുക്കണോ? മക്കളില്ലാത്ത   എത്രയോ പേരില്ലേ..  നിങ്ങള്ക്ക്  ഒരു മകനെങ്കിലും  ഉണ്ടല്ലോ.  നമ്മള്‍ കുറെയൊക്കെ വിധിക്ക്  കീഴടങ്ങിയെ  മതിയാവൂ. മിസ്റ്റര്‍  ദേവദാസ്   വൈഫിനെ   പറഞ്ഞു മനസ്സിലാക്കണം."


പക്ഷെ  മനസ്സ്  വിധിക്ക്  കീഴടങ്ങിയില്ല.  ഉറക്കം  വരാതെ  തിരിഞ്ഞും  മറിഞ്ഞും കിടന്ന  രാവുകളില്‍  താന്‍  എത്രയോ തവണ  ഗര്‍ഭാലസ്യം അറിഞ്ഞു.  ഒരു പെണ്പൂവിനെ  പ്രസവിച്ചു, പാലൂട്ടി,  പാടാത്ത  താരാട്ട്  പാടിയുറക്കി, കുഞ്ഞുടുപ്പുകള്‍ തുന്നി,  കുഞ്ഞു വിരല്‍ തുമ്പില്‍  പിടിച്ചു അവളെ നടത്താന്‍  പഠിപ്പിച്ചു. മാനത്തമ്പിളിയെ  ചൂണ്ടിക്കാണിച്ചു കൊടുത്തു  മാമമൂട്ടി..   പൂക്കാതെ പോയ    ആ സ്വപ്നങ്ങള്‍  ഒന്നിച്ചു  പൂത്തിറങ്ങിയത്  പോലെ  അമ്മുവെന്ന പെണ്പൂവ്   തന്‍റെ മുന്നില്‍ പൂത്തുനില്‍ക്കുന്നു. 

"എന്താ  ഇയാള്‍ടെ  പേര്?  എവിടെക്കാ  പോവേണ്ടത്?  കൂടെ  വേറെ  ആരുമില്ലേ? "

" ശ്രീലത..  ലതാന്നാ   എല്ലാരും  വിളിക്ക്യാ..  അമ്മൂന്റച്ചന്‍   ശ്രീ  ന്നു  വിളിച്ചിരുന്നു."

"വിളിച്ചിരുന്നു" എന്ന വാക്കു  മനസ്സില്‍  ഉടക്കി.. അപ്പോള്‍...ചോദ്യത്തിന് വിലങ്ങിട്ട് ലതയുടെ  സ്വരം..  സൂററ്റിലേക്കാ  പോണത്.."

"ആഹാ.. അപ്പോള്‍  നമ്മള്‍  രണ്ടു ദിവസം   ഒരുമിച്ചുണ്ടാവുമല്ലോ..  എനിക്ക് ബറോഡയിലാണ്  ഇറങ്ങേണ്ടത്.. ഞാനും   തനിച്ചേ ള്ളൂ..  അമ്മക്ക്   സുഖമില്ലാന്നറിഞ്ഞപ്പോള്‍  പെട്ടെന്ന്  വന്നതാണ്..  കുറച്ചു  കാലായി  ബറോഡയില്‍.. 
ഒരു ജോലീണ്ട്..  ദേവേട്ടനും  പിന്നെ ഞങ്ങളുടെ  ഉണ്ണിക്കുട്ടനും..  ചെറ്യേ  കുടുംബം. "
ട്രെയിനിന്‍റെ  കുലുക്കത്തിലും  അമ്മയുടെ  തലോടലിലും,  അമ്മിഞ്ഞ  നുണഞ്ഞു കൊണ്ട് തന്നെ അമ്മു  ഉറക്കത്തിലേക്കു   വഴുതി  വീണു..

"മോളെ  ഒന്നു  ശ്രദ്ധിക്ക്വോ... അവളുടെ  കുറച്ചു  തുണികള്‍   ബാത്രൂമില്‍  ചെന്ന് കഴുകിയിട്ട്  വരാം.  ദാ  ന്‍റെ  ടിക്കറ്റ്.. ചെലപ്പോ  ടി. ടി. ആര്‍   ചെക്കിങ്ങിനു   വരും "

"അയ്നെന്താ.. ലത പൊക്കോളൂ..  മോളെ  ഞാന്‍  നോക്കിക്കോളാം."  കുറച്ചു നേരത്തേക്കെങ്കിലും   അവള്‍  തന്‍റെ  സ്വന്തമാവുമല്ലോ  എന്ന   സന്തോഷം..

പത്തുമിനിറ്റിനുള്ളില്‍    വണ്ടി    ഒരു ചെറിയ  സ്റ്റേഷനില്‍  നിന്നു..  ചായയും കാപ്പിയും   വില്‍ക്കാന്‍   വരുന്നവരുടെ   വിളിച്ചു ചൊല്ലലിന്റെ  ബഹളം.. തങ്ങളുടെ  കോച്ചുകളിലേക്ക്  എത്താനുള്ള   യാത്രക്കാരുടെ  തിടുക്കം.. ബഹളത്തിനിടക്ക്   അമ്മു  ഉണര്‍ന്നു.. ചുറ്റുപാടും  കണ്ണോടിച്ചു   അമ്മയെ കാണാത്തതിലുള്ള  പരിഭ്രമം  ആ കുഞ്ഞു മുഖത്ത് കാണാം.. ഒരു കരച്ചിലിനുള്ള വട്ടം കൂട്ടുകയാണ്..    അവളെ  വാരിയെടുത്തു  മടിയിലിരുത്തി. ഭാഗ്യത്തിന്   അപ്പോള്‍ അതുവഴി  കളിപ്പാട്ടം   വില്‍ക്കുന്ന  ഒരു  തമിഴത്തി   സ്ത്രീ വന്നു. കളിപ്പാട്ടങ്ങള്‍ വലിയൊരു  സഞ്ചിയിലും   കൈകളിലുമായി   ഓരോരുത്തരുടെ  മുഖത്തേക്കും നോക്കുന്നു.  തോളില്‍ ഞാന്നു കിടക്കുന്ന   പഴംതുണി  തൊട്ടിലില്‍   കഷ്ട്ടിച്ചു   ഒരു വയസ്സ്  തോന്നിക്കുന്ന   ക്ഷീണിച്ച  ഒരു കുട്ടി..   ഒന്നു  രണ്ടു വട്ടം  വിളിച്ചിട്ടും കേള്‍ക്കാഞ്ഞപ്പോള്‍  തമിഴത്തിയുടെ  കൈത്തണ്ടയില്‍   തോണ്ടി വിളിച്ചു..  കൈയ്യില്‍ പാടുപെട്ടു  ഒതുക്കിപ്പിടിച്ച   കളിപ്പാട്ടങ്ങള്‍  നീട്ടിക്കൊണ്ടു   ചില  ഒച്ചപ്പാടുകള്‍ ഉണ്ടാക്കി.. പാവം..  ഊമയാണ്..   ജീവിക്കാനുള്ള  പെടാപ്പാട്..

കളിപ്പാട്ടങ്ങള്‍  കണ്ടപ്പോള്‍  അമ്മു തുള്ളിച്ചാടാന്‍  തുടങ്ങി..   അവള്‍  തൊട്ടു കാണിച്ചതൊക്കെ  വാങ്ങിക്കൂട്ടി.   തമിഴത്തിയുടെ   തോളില്‍  തൂങ്ങിയാടുന്ന   കുഞ്ഞിനും  ഒരു നേരത്തിനുള്ള  അന്നത്തിനുള്ള   വക  കിട്ടട്ടെ.

വണ്ടി ഓടിത്തുടങ്ങി...  അല്‍പ്പം കഴിഞ്ഞപ്പോള്‍  ലത  നനച്ചു പിഴിഞ്ഞ   തുണികളുമായെത്തി.

"അല്ലാ   ഇതെന്താണ്..  എന്തിനാ  ഇത്രയൊക്കെ  മേടിച്ചത്.. ശ്ശോ  വേണ്ടായിരുന്നു." ശ്രീലതയുടെ  മുഖത്ത്  വല്ലായ്മ..

"ഉച്ചയായി..   എനിക്ക്  വിശക്കുന്നുണ്ട്..   ലത ഭക്ഷണം  കൊണ്ടുവന്നിട്ടുണ്ടോ?"

ഇല്ലെന്നു   തലയാട്ടി..  ഏറെ  നിര്‍ബന്ധിച്ച  ശേഷം   തന്‍റെ  പൊതിച്ചോറു   പങ്കിട്ടു  കഴിച്ചപ്പോള്‍ വല്ലാത്ത  സംതൃപ്തി..  അമ്മുവിനെ  മടിയിലിരുത്തി കുഞ്ഞുരുളകള്‍  വാരിക്കൊടുക്കുമ്പോള്‍   വല്ലാത്ത  നിര്‍വൃതി അനുഭവിക്കുകയായിരുന്നു.

വായിക്കാന്‍  പുസ്തകങ്ങള്‍  കരുതിയിട്ടുണ്ടെങ്കിലും   ഒരിഷ്ട്ടം  തോന്നുന്നില്ല..  കുറെ നേരം  പുറത്തേക്കു  നോക്കിയിരുന്നു..   പറങ്കിമാവിന്‍  തോട്ടങ്ങളും   കുന്നുകളും പാറക്കൂട്ടങ്ങളും   ഓടി മറയുന്നു.  അമ്മുവിനെ   എടുത്തു   മടിയിലിരുത്തി.. ഇപ്പോള്‍  അവള്‍  തന്നോട്  വല്ലാതെ   അടുത്തിരിക്കുന്നു..  ഏതോ മുജ്ജന്മ ബന്ധം പോലെ..  പക്ഷെ  ഇനിയുമെത്ര  നേരം ..ഓര്‍ത്തപ്പോള്‍  മനസ്സ്  വല്ലാതെ  പിടഞ്ഞു..

"അമ്മൂന്റെ  അച്ഛന്‍?"  


നിമിഷങ്ങള്‍  നീണ്ടുനിന്ന  മൌനത്തിനു  ശേഷമുള്ള മറുപടി  ഒരു തേങ്ങലായിരുന്നു.. താന്‍  വല്ലാതായി.. ആരെങ്കിലും   ശ്രദ്ധിക്കുന്നുണ്ടോ  എന്ന്  ചുറ്റുപാടും  നോക്കി..

"വിഷമിപ്പിക്കാനായി   ചോദിച്ചതല്ല..  സോറി."

ലത  സീറ്റില്‍ നിന്നും  എഴുന്നേറ്റു  പോയി..വാഷ് ബേസിനില്‍  മുഖം  കഴുകി തുടച്ചു വന്നിരുന്നു..

"എന്‍റെ ജീവിതം. ഉത്തരം  കിട്ടാത്ത  കടംകഥപോലെയാണ്  ശ്രീദേവീ."   

ഓര്‍മ്മ  വെക്കുന്നതിനു മുമ്പ്  അമ്മയും   തനിക്കു  പത്തു  വയസ്സുള്ളപ്പോള്‍   അച്ഛനും   മരിച്ചു.. കൂടപ്പിറപ്പുകള്‍  ഇല്ലാതിരുന്ന  ലതയെ  പിന്നീട്   വളര്‍ത്തിയത്‌ മക്കളില്ലാത്ത   അമ്മാവനായിരുന്നു.. വാതം  പിടിച്ചു  കിടപ്പിലായിരുന്ന അമ്മായിയും മരിച്ചതോടെ   അമ്മാവനും  താനും  വീണ്ടും  ഒറ്റപ്പെട്ടു..  സര്‍ക്കാര്‍  ജോലിയില്‍ നിന്നും വിരമിച്ച  ശേഷം  കിട്ടുന്ന  പെന്‍ഷന്‍  തുക  കൊണ്ട്  ഒരുവിധം  ജീവിച്ചു പോന്നു.. കോളേജില്‍  ചേര്‍ത്തു  പഠിപ്പിക്കണമെന്ന്   അമ്മാവനായിരുന്നു  നിര്‍ബന്ധം. കോളേജില്‍  വെച്ചാണ്  ഡിഗ്രി  അവസാന വര്‍ഷ വിദ്യാര്‍ഥിയായ  രാജേന്ദ്രനെ പരിചയപ്പെട്ടത്‌.  കോളേജ്  ഡേക്ക്   താനവതരിപ്പിച്ച  കവിതയിലൂടെ   തങ്ങളുടെ ഹൃദയങ്ങള്‍ തമ്മില്‍  കോര്‍ത്തിണക്കി.  പിന്നീട്  തീവ്ര പ്രണയത്തിന്‍റെ   അഞ്ചു വര്‍ഷങ്ങള്‍.. വിവാഹക്കമ്പോളത്തില്‍    രാജേന്ദ്രന്  വിലപേശല്‍   തുടങ്ങിയപ്പോള്‍ തങ്ങളുടെ  ബന്ധം  വീട്ടിലറിയിച്ചു..  പ്രതീക്ഷിച്ചത്  പോലെ തന്നെ  നാനാഭാഗത്തു നിന്നും  പൊട്ടിത്തെറികള്‍. എതിര്‍പ്പിന്‍റെ  പഞ്ചാഗ്നിയില്‍   രണ്ടു ജീവിതങ്ങള്‍  വെന്തു നീറി.. ഗദ്യന്തരമില്ലാതായപ്പോള്‍  ചില  സുഹൃത്തുക്കളുടെ  സാന്നിദ്ധ്യത്തില്‍   രെജിസ്ടര്‍  മാര്യേജ്  ചെയ്തു.. പ്രശ്നങ്ങള്‍  അവിടെ തീര്‍ന്നില്ല.. ഭീഷണിയും   പതിയിരുന്നുള്ള   ആക്രമണവും   പതിവായപ്പോള്‍ രണ്ടുപേരും   തിരുവനന്തപുരത്തേക്ക്  യാത്രയായി..  നല്ല  മനസ്സുള്ള  ചിലരുടെ  സഹായത്തോടെ രാജേന്ദ്രന്  നല്ലൊരു  ജോലിയും  സാമാന്യം സൌകര്യമുള്ള  വാടക വീടും തരപ്പെട്ടു.. ഇതിനിടക്ക്‌  ഭൂമിയില്‍  തനിക്കാകെ  ഉണ്ടായിരുന്ന  ബന്ധം   അമ്മാവനും  മരിച്ചു.

സന്തോഷകരമായ  ദാമ്പത്യവല്ലരിയില്‍  ആദ്യത്തെ  പെണ്പൂവ്  വിരിഞ്ഞു. ഈ കഴിഞ്ഞ മൂന്നു മാസം  മുമ്പ്   വിധിയും   ഞങ്ങളോട്     ക്രൂരത  കാണിച്ചു.   ഓഫീസിലേക്ക്  ഇറങ്ങിയ  രാജേന്ദ്രന്‍  ഒരു ബൈക്ക്  അപകടത്തില്‍ അത്യാസന്നനിലയിലായി.. വിവരമറിഞ്ഞ്  രാജേന്ദ്രന്റെ  വീട്ടുകാരും  എത്തി. അടുത്തു ചെന്ന്  ഒന്നു കാണാനുള്ള  അവകാശം  പോലും  തന്നില്ല. എപ്പോഴോ  ബോധം വന്നപ്പോള്‍   തന്നെയും  മോളെയും  കാണണം  എന്ന്  ആവശ്യപ്പെട്ടതനുസരിച്ചു   ഒന്നു കാണാന്‍  അനുവാദം  കിട്ടി..

"നമ്മുടെ  സ്നേഹത്തിന്‍റെ  അടയാളം.. അമ്മൂനെ നന്നായി  വളര്‍ത്തണം ."  

അവ്യക്തമായ  സ്വരത്തിലൂടെ   അമ്മുവിനെ   എന്നെ ഏല്‍പ്പിച്ചു  ഈ ലോകത്തോട് യാത്ര  പറഞ്ഞു.  പുറത്തു നില്‍ക്കുന്നവരുടെ  ശാപ വാക്കുകളും   വെറുപ്പോടെയുള്ള  നോട്ടവും .  താന്‍ കരഞ്ഞില്ല. ബുദ്ധിയും  ഹൃദയവും ഒക്കെ മരവിച്ചവളുടെ   കണ്ണില്‍  നിന്നും  കണ്ണീര്‍  പോലും  ഉറവയെടുത്തില്ല.  വാടകവീട് ഒഴിഞ്ഞു കൊടുത്തു  നാട്ടിലുള്ള  അമ്മാവന്‍റെ  വീട്ടിലെത്തി..   അവിടെയും  ജീവിതം ദുഷ്കരമാവുകയായിരുന്നു..  പകല്‍ സമയങ്ങളില്‍   അവജ്ഞയോടെ  നോക്കുന്ന കണ്ണുകളില്‍  സന്ധ്യ മയങ്ങുമ്പോള്‍  കാമത്തിന്‍റെ തീഗോളങ്ങളുടെ  പിടപ്പ്, വെറുപ്പുളവാക്കുന്ന  വഷളന്‍  ചിരികള്‍ വാരിതേച്ചു കുശലാന്വേഷണത്തിനു പടിക്കലെത്തുന്നവര്‍..  യൌവ്വനം  വറ്റാന്‍  ഇനിയും  കാലമേറെ കാത്തിരിക്കണം. അതുവരെ  തന്റെയീ    ശരീരം  സൂക്ഷിക്കാന്‍   ഈ   നാട്ടില്‍  കഴിയില്ല  എന്ന് തിരിച്ചറിഞ്ഞപ്പോള്‍,  അകന്ന  ബന്ധത്തിലുള്ള  വിധവയായ   ഒരു  ചേച്ചിയുടെ സഹായം  തേടിയുള്ള   യാത്രയാണിത്.


"ഇതുപോലെ  ചീറിപ്പാഞ്ഞു വരുന്ന  ഏതെങ്കിലും   വണ്ടിക്ക്   ഞങ്ങളുടെ  ജീവിതം എറിഞ്ഞു കൊടുത്തേനെ.. പക്ഷെ   രാജുവിന്‍റെ  ആത്മാവ്  അത്  സഹിക്കില്ല. അദ്യെഹത്തിനു  കൊടുത്ത  വാക്കു  എനിക്ക്  പാലിക്കണം..  എന്നാല്‍  കഴിയും വിധം  അമ്മുവിനെ   വളര്‍ത്തണം. "    ശ്രീലത   വിതുമ്പി.


ആശ്വസിപ്പിക്കാന്‍   വാക്കുകള്‍ക്കു  വേണ്ടി  പരതുമ്പോള്‍   ഒരു ഫോട്ടോ  തനിക്കു നേരെ നീട്ടി.

"ആറു മാസം  മുമ്പ്  ഞങ്ങളൊരുമിച്ചുള്ള  ചിത്രം..  എന്‍റെ  മോള്‍ക്ക്‌  അവളുടെ അച്ഛന്‍  ബാക്കി  വെച്ചിട്ട്  പോയ ഓര്‍മ്മകള്‍"

ആ ഫോട്ടോയിലേക്ക്‌  നോക്കി.. എത്ര  നല്ല  കുടുംബം..   നല്ലതിന്  അധികം നിലനില്‍പ്പില്ലെന്നു  പറയുന്നത്   എത്ര വാസ്തവം..

"എന്ത് പറഞ്ഞു  ആശ്വസിപ്പിക്കണം  എന്നെനിക്കറിയില്ല..  ദൈവഹിതം  എന്ന് കരുതി സമാധാനിക്കൂ..  ജീവിത പാതയില്‍  ഭാരങ്ങള്‍  ഇറക്കിവെക്കാന്‍  എവിടെങ്കിലും ഒരത്താണി   ഉണ്ടാവാതിരിക്കില്ല"

അമ്മയുടെ   ഹൃദയവേദനകള്‍  മനസ്സിലാവാതെ  അമ്മു   കളിപ്പാട്ടങ്ങളുമായി കലപില കൂട്ടിക്കൊണ്ടിരുന്നു.

 ഇരുട്ടിനു  കനം  വെച്ചു തുടങ്ങി. വൈദ്യുത വിളക്കുകള്‍  രാത്രിക്ക്  നക്ഷത്രമാലകള്‍ അണിയിച്ചു.  പാന്‍ട്രിയില്‍  നിന്നും  ഭക്ഷണ സാധനങ്ങള്‍  എത്തി  തുടങ്ങി.. ശ്രീലത ഭക്ഷണത്തിനു   പറഞ്ഞിട്ടിലെന്നുള്ളത്   ഞാന്‍   ശ്രദ്ധിച്ചു..  വിശന്നിട്ടവാം   അമ്മു മോള്‍ കരച്ചില്  തുടങ്ങി. ബാഗ് തുറന്നു  ബിസ്കറ്റ് പൊതി അഴിക്കാന്‍ തുടങ്ങിയപ്പോള്‍  താന്‍  വിലക്കി.

"വേണ്ട.  ഭക്ഷണം  ഞാന്‍  കൊണ്ടുവന്നിട്ടുണ്ട്.. നമുക്കൊരുമിച്ചു  കഴിക്കാം."

ശ്രീലത  നിരസിച്ചില്ല..   ഇപ്പോള്‍   തങ്ങള്‍ക്കിടയില്‍  അപരിചിതത്വത്തിന്റെ നേരിയ മറ  പോലും  ഇല്ലാതായിരിക്കുന്നു.    ഓടുന്ന  തീവണ്ടിക്കൊപ്പം   ഓടിയെത്താന്‍   പാടുപെടുന്ന  അമ്പിളിമാമനെ ചൂണ്ടിക്കാണിച്ചു, കൊഞ്ചിച്ചു കൊഞ്ചിച്ചു അമ്മുവിനെ   തന്‍റെ  മടിയിലിരുത്തി   ചോറുരുള വാരിക്കൊടുക്കുമ്പോള്‍ എത്രയോ  രാത്രികളില്‍ താന്‍  കണ്ട  സ്വപ്‌നങ്ങള്‍  താല്‍ക്കാലികമായെങ്കിലും സഫലമാവുകയായിരുന്നു. കുസൃതിയോടെ  ഭക്ഷണം  കഴിക്കുന്ന  അമ്മുവിനെ കണ്ടപ്പോള്‍    ഉണ്ണിക്കുട്ടന്‍   മനസ്സിലേക്കോടിയെത്തി.   എന്തൊക്കെ   കോപ്രായങ്ങള്‍   കാട്ടിയാലാണ്   തന്‍റെ ഉണ്ണിക്കുട്ടന്‍  ഇത്തിരി ഭക്ഷണം  കഴിക്കുക.. ചിലപ്പോള്‍  നല്ല അടി  വെച്ച് കൊടുക്കേം  ചെയ്യും  താന്‍..  തന്‍റെ   ഉണ്ണീടെ കളിയും  കുസൃതിത്തരങ്ങളും കാണാതെ   എത്ര  ദിവസായി..  എത്രേം വേഗം അവന്‍റെ  അടുത്തെത്താന്‍ മനസ്സ് വെമ്പി.

പുറത്തു   തണുത്ത കാറ്റു വീശുന്നു.. എല്ലാവരും  ഉറങ്ങാനുള്ള   ഒരുക്കത്തിലാണ്..

"അമ്മൂട്ട്യെ   ഇന്നെന്‍റെ   കൂടെ  കിടത്തി  ഉറക്കിക്കോട്ടേ? "

"ഉറക്കത്തില്   മൂത്രമൊഴിക്കണ   ശീലണ്ട്..  ബുദ്ധിമുട്ടാവും"

 പുതപ്പിനുള്ളില്‍   അമ്മുവിനെ   മാറോടു  ചേര്‍ത്തു    കുഞ്ഞു  തുടയില്‍  താളം പിടിച്ചു   ഉറക്കുമ്പോള്‍  ഒരു ദിവസത്തേക്കാണെങ്കില്‍  കൂടി   ഇങ്ങിനൊരു  ഭാഗ്യം ഉണ്ടായതില്‍  ദൈവത്തിനോട്  നന്ദി  പറയുകയായിരുന്നു.. അച്ഛന്‍  നഷ്ട്ടപ്പെട്ടതും അമ്മയുടെ   യാതനകളും   ഒന്നും   അറിയാതെ  വിരല്‍ കുടിച്ചു   ഉറങ്ങുന്ന അമ്മുവിന്‍റെ  നിഷ്കളങ്ക  മുഖം..    ജീവിക്കാനോ  മരിക്കാനോ  ആവാതെ , നിസ്സഹായത ടിക്കറ്റെടുത്ത  ജീവിതത്തിന്‍റെ  അനിശ്ചിതത്വങ്ങളെ , നിവര്‍ത്തികേടിന്റെ നിശ്വാസങ്ങളില്‍   തളച്ചിടുന്ന  നിരാലംബരായ  ഒരമ്മയും  കുഞ്ഞും. ശ്രീലതയുടെ മനസ്സ്  ദിശയറിയാത്ത   പാളങ്ങളിലൂടെ  ഓടിക്കൊണ്ടിരിക്കുകയാണെന്നു   എതിര്‍ സീറ്റില്‍  നിന്നുയരുന്ന  നിശ്വാസങ്ങളില്‍   നിന്നറിയുന്നു..

ജീവിത ഭാണ്ഡവും   പേറി   ഓരോ സ്റ്റെഷനുകളില്‍   നിന്നും  ആളുകള്‍ ഇറങ്ങുകയും  കയറുകയും   ചെയ്യുന്നു..   തങ്ങള്‍ക്കിടയില്‍   സംസാരിക്കാന്‍ വിഷയമില്ലാതായിരിക്കുന്നു..  കുറച്ചു  മണിക്കൂറുകള്‍  കഴിയുമ്പോള്‍   അമ്മുവിന്‍റെ സാമീപ്യവും   തനിക്കു   അന്യമാവും..  അതോര്‍ത്തപ്പോള്‍    ഹൃദയത്തില്‍   ഒരു പിടച്ചില്‍..

ഉച്ച കഴിഞ്ഞതോടെ  ലതക്ക്  ഇറങ്ങേണ്ട  സമയമായി..  വണ്ടി  കിതപ്പോടെ  നിന്നു. പ്ലാറ്റ്ഫോമില്‍   നല്ല തിരക്ക്.. ലഗ്ഗേജുമായി  ലത   ഇറങ്ങി.. അമ്മുവിനെ  എടുത്തു പുറകെ താനും.. ആള്‍ത്തിരക്കില്‍    നിന്നും   കാത്തു  നിന്നിരുന്ന  ചേച്ചിയെ   ശ്രീലത   തിരിച്ചറിഞ്ഞു..  ഒരു  മധ്യവയസ്കയായ സ്ത്രീ.   താല്ക്കാലികമാണെങ്കിലും ലതക്കും   കുഞ്ഞിനും    സഹായഹസ്തം  നല്‍കിയ  അവരോടു   ബഹുമാനം   തോന്നി.  നന്മ  വറ്റാത്ത  ചില മനസ്സുകള്‍   ദൈവത്തിന്‍റെ   പ്രതിരൂപങ്ങളായി ഭൂമിയില്‍   എവിടൊക്കെയോ   സഞ്ചരിക്കുന്നുണ്ട്..  പുറപ്പാടറിയിച്ചു  കൊണ്ട്   വണ്ടി  ചൂളം  വിളിച്ചു..   അമ്മു   തന്‍റെ  കഴുത്തിലൂടെ   വട്ടം ചുറ്റിപ്പിടിചിരിക്കുന്നു  അടര്‍ത്തിയെടുക്കാന്‍   കഴിയാത്ത വിധം.  ഇങ്ങിനെയൊരു നിമിഷം  പ്രതീക്ഷിച്ചതാണ്..  പക്ഷെ  അത്  അമ്മുവില്‍  നിന്നായിരുന്നില്ല... 

പുറത്തു  തലങ്ങും  വിലങ്ങും  പായുന്ന  ട്രെയിനുകള്‍ പാളങ്ങളില്‍   കൂട്ടക്കരച്ചില്‍ നടത്തുമ്പോഴും   അമ്മുവിന്‍റെ   കരച്ചില്‍   പിന്നീടുള്ള  ദിവസങ്ങളില്‍   തന്‍റെ സ്വസ്ഥത  നശിപ്പിച്ചു..  തിരികെ  സീറ്റില്‍  വന്നിരുന്നപ്പോള്‍  ജീവിതത്തില്‍  ഇന്നോളം അനുഭവപ്പെടാത്ത  ശൂന്യത..   ബാഗില്‍  മനപ്പൂര്‍വ്വം   ഒളിപ്പിച്ചു   വെച്ച   അമ്മുവിന്‍റെ   റോസ് ഉടുപ്പ്  വലിച്ചു  പുറത്തെടുത്തു  മുഖത്തമര്‍ത്തി    തികട്ടി വന്ന   തേങ്ങലോതുക്കി.

വര്‍ഷങ്ങള്‍ക്കു  ശേഷം  ഈ കുഞ്ഞുടുപ്പിന്റെ  അവകാശിയെ ഇന്ന്  താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അവളിന്നനാഥയാണ്..  രണ്ടു  വര്‍ഷങ്ങള്‍ക്കു  മുമ്പ്   അമ്മയും  അവളെ വിട്ടകന്നു. അമ്മയില്‍  നിന്നും പകര്‍ന്നു കിട്ടിയ  ആര്‍ജ്ജവവും   ജീവിതത്തെ  കുറിച്ചുള്ള  കാഴ്ചപ്പാടുകളും  കൈമുതലാക്കി  പട്ടണത്തില്‍  ജോലി ചെയ്തു ജീവിക്കുന്നു.

കാളിംഗ് ബെല്ലിന്‍റെ  ശബ്ദം ശ്രീദേവിയെ  ചിന്തകളില്‍  നിന്നുണര്‍ത്തി.. ദേവേട്ടന്‍   വരുന്ന സമയം ആയതു പോലും അറിഞ്ഞില്ല.   കൈയിലിരിക്കുന്ന കുഞ്ഞുടുപ്പിലെക്കും വിഷാദം  വിങ്ങുന്ന തന്‍റെ  മുഖത്തേക്കും  ചോദ്യചിഹ്നമെറിഞ്ഞു   മാറി മാറി നോക്കുന്നത്  കണ്ടപ്പോള്‍   ശ്രീദേവി   കരയാതിരിക്കാന്‍   പാടുപെട്ടു   തലകുനിച്ചു.

മുഖം  പിടിച്ചുയര്‍ത്തി,  അരുമയോടെ   ചേര്‍ത്തു  നിര്‍ത്തി   ചോദിച്ചു.

"തനിക്കിതെന്തു  പറ്റി? ഇന്നെന്താ  ഓഫീസില്‍  നിന്ന്  നേരത്തെ ? "

ഈയിടെയായി   തങ്ങളുടെ  സായാഹ്ന  സല്ലാപങ്ങള്‍ക്കിടയില്‍ തന്‍റെ  അസിസ്റ്റന്റ് ആയി  ഓഫീസില്‍ ജോയിന്‍  ചെയ്ത  വര്‍ഷയായിരുന്നു  പ്രധാന വിഷയം. ആത്മവിശ്വാസത്തോടെ  ഇന്റെര്‍വ്യൂവിന്  തന്‍റെ  മുന്നിലിരുന്ന ദിവസം മുതല്‍ക്കുള്ള എല്ലാ കാര്യങ്ങളും  ഇന്ന്    പത്തിരുപതു   വര്ഷം മുമ്പ്  ഒരു തീവണ്ടി യാത്രക്കിടയില്‍  തന്‍റെ  മനസ്സിലൊരു തൊട്ടില്‍ കെട്ടിത്തന്ന്,    കരഞ്ഞകന്നു  പോയ കുഞ്ഞാണ്  വര്‍ഷയെന്നറിഞ്ഞപ്പോള്‍ അദ്യേഹവും  അതിശയപ്പെട്ടു പോയി. രാത്രിയില്‍ ഉറക്കം  തന്നോട്  പിണക്കം നടിച്ചു.  ഇരുട്ടിനേക്കാള്‍  കനമുള്ള മൗനത്തിന്റെ മതിലുകള്‍  തുളച്ചു പുറത്തുചാടിയ തന്‍റെ   നിശ്വാസങ്ങളെ  തടഞ്ഞുനിര്‍‍ത്തി ദേവേട്ടന്റെ  സ്വരം.  

"ദേവിയെന്താ   ആലോചിക്കുന്നത്? "

എപ്പോഴത്തെയും  പോലെ   അദ്ദ്യേഹം   തന്‍റെ  മനസ്സ്  വായിച്ചിരിക്കുന്നു.. ഈ ചോദ്യം പോലും   തന്‍റെ  മൌനത്തെ  കുടഞ്ഞെറിയാന്‍   വേണ്ടി  മാത്രമുള്ളതാണ്.  

വാക്കുകള്‍   പുറത്തേക്കു  വരാന്‍   മടിച്ചു..  അഭിപ്രായങ്ങളും   ആഗ്രഹങ്ങളും പങ്കുവെക്കാന്‍   ഇതിനുമുമ്പ്  ഒരിക്കലും  ഉണ്ടായിട്ടില്ലാത്ത   പരവേശം. ഒരിത്തിരി വെള്ളം  കുടിക്കണമെന്നു  തോന്നിയ  നിമിഷം , തൊട്ടടുത്ത  മേശപ്പുറത്ത്   നിറച്ചു വെച്ച  ജാറില്‍  നിന്നും   ഗ്ലാസ്സിലേക്ക്‌ പകര്‍ന്ന  വെള്ളവുമായി  ദേവേട്ടന്റെ  കൈ തന്നിലേക്ക്  നീണ്ടുവന്നു.

"ദേവിക്ക്  എന്നോടെന്തോ  പറയാനുണ്ടല്ലേ."?

"ഉം"   മൂളലിന്റെ  പിന്‍ബലത്തില്‍  മനസ്സിലുള്ളതെല്ലാം  ദേവേട്ടന്റെ  മുന്നിലേക്ക്‌ കുടഞ്ഞിട്ടു.

"ഒരു പെണ്‍കുട്ടിക്ക്  വേണ്ടുന്ന  എല്ലാ ഗുണങ്ങളും  ഞാന്‍  വര്‍ഷയില്‍  കാണുന്നു. അനാഥത്വമെന്ന ദുര്‍വ്വിധിയെ  ഒരു ന്യൂനതയായി   കാണുന്നില്ലെങ്കില്‍ ,  ഒരു മോളായി, നമ്മുടെ  ഉണ്ണിയുടെ  ജീവിതസഖിയായി   അമ്മുവിനെ  നമുക്ക് സ്വന്തമാക്കിക്കൂടെ? "

ദേവദാസില്‍ നിന്ന്  മറുപടിയൊന്നും  ഉണ്ടായില്ല.

"ദേവി  ലൈറ്റ് അണച്ചു  കിടന്നോളൂ..  നേരം  ഒരുപാടായി."   ഭര്‍ത്താവിന്‍റെ പ്രകൃതം  അറിയാവുന്നത് കൊണ്ട്  മുഷിവൊന്നും   തോന്നിയില്ല.  തീരുമാനങ്ങള്‍   വൈകുമെങ്കിലും   എടുക്കുന്ന  തീരുമാനങ്ങള്‍  ഉറച്ചതും  വ്യക്തതയുള്ളതും   ആവുമെന്ന്  മറ്റെല്ലാവരേക്കാള്‍   തനിക്കറിയാം.. എന്നാലും  മനസ്സിലൊരു  വിങ്ങല്‍.. തന്‍റെ  ആഗ്രഹം   അദ്ദ്യേഹത്തെ  വേദനിപ്പിച്ചിരിക്കുമോ?  നേരം  വെളുത്തിട്ടും ഭര്‍ത്താവിനെ  അഭിമുഖീകരിക്കാന്‍   വൈഷമ്യം  തോന്നി.   

ഓഫീസിലേക്ക്  പോകാന്‍  തയ്യാറായി  നില്‍ക്കുന്ന  ഭര്‍ത്താവിന്‍റെ  കൈയ്യിലേക്ക് ലഞ്ച് ബോക്സ്   കൊടുത്തു  പിന്തിരിയുന്നതിനിടയില്‍  പുറകില്‍  നിന്നും  പിടിച്ചു നിര്‍ത്തി.

"ദേവീ"   ദേവദാസിന്റെ സ്നേഹം   നിറഞ്ഞു തുളുമ്പുന്ന   സ്വരം..  

തിരിഞ്ഞു നിന്ന ശ്രീദേവിയുടെ  ഇരുകൈകളും കൂട്ടിപ്പിടിച്ചു സ്നേഹപൂര്‍വ്വം ഒന്നമര്‍ത്തി  നേര്‍ത്തൊരു  മന്ദഹാസത്തിന്റെ  അകമ്പടിയോടെ  കണ്ണിമകള്‍ പൂട്ടിതുറന്നു. നെഞ്ചോട്‌  ചേര്‍ത്തു നിര്‍ത്തി മൂര്‍ദ്ധാവില്‍  ഒരു മൃദുചുംബനം. അതെ. നാല് ജീവിതങ്ങള്‍  ഒരു കൂരക്കു കീഴില്‍ ഒതുക്കാനുള്ള തന്‍റെ ആഗ്രഹത്തിന്  തുല്യം ചാര്‍ത്തിയ  സമ്മതപത്രം. 

ഭര്‍ത്താവിന്‍റെ  മാറിലേക്ക്‌  ശ്രീദേവി  ആനന്ദപ്പെരുമഴയായ് പെയ്തിറങ്ങി.

"എനിക്കറിയാം  എന്‍റെ  ദേവീടെ മനസ്സ്..  സ്നേഹം  തിരഞ്ഞെടുക്കുന്നതിലും സ്നേഹം പകരുന്നതിലും   നിനക്ക്  തെറ്റ്  പറ്റില്ലെന്നും  അറിയാം..  വര്‍ഷ  ഇനി അനാഥയല്ല.. നമ്മുടെ  അമ്മു മോളാണ്.  അവള്‍  നമുക്കായി  ജനിച്ചവളാണ് "


ഭര്‍ത്താവിന്‍റെ നെഞ്ചിലെ സ്നേഹചൂട് ഏറ്റുവാങ്ങി,  മുടിയിഴകള്‍ക്കിടയിലൂടിഴയുന്ന വിരല്‍സ്പര്‍ശത്തിന്‍റെ  അനുഭൂതി നുകരവേ,  ശ്രീദേവിയിലെ അമ്മ മനസ്സിന്‍റെ തംബുരുവില്‍   പാടാന്‍   വൈകിയൊരു താരാട്ടുപാട്ടിന്‍റെ   ഈരടികള്‍ക്ക്   ശ്രുതി ചേര്‍ക്കുകയായിരുന്നു  അമ്മു. 





-പത്മശ്രീ  നായര്‍ - 












Monday, 12 May 2014

സ്വവര്‍ഗനിര്‍വേദം..!!



ബാറിലെ അരണ്ട വെളിച്ചത്തില്‍ ബെയററോടു  ഒരു ലാര്‍ജ്ജിനു കൂടി ഓര്‍ഡര്‍ കൊടുത്ത്, നന്ദകുമാര്‍ കൈത്തലത്തില്‍ മുഖം താങ്ങി ഇരുന്നു.. എ. സി. യുടെ തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു..  എതിരെ ഇരുന്ന സുഹൃത്ത്‌ രാജീവ്‌ മെല്ലെ  നന്ദന്റെ തോളില്‍ പിടിച്ചുലച്ചു..

"എന്താടാത് ..  ഇനി വേണ്ട. ഇപ്പൊ തന്നെ കൂടുതലായി."

നന്ദന്‍ രാജീവിനെ നോക്കി  വിളറി ചിരിച്ചു.

"ഉം.  പോകാം. ദാ  ഇതൂടി."

ബെയറര്‍ കൊണ്ടുവെച്ച  മദ്യം വലിച്ചു കുടിച്ചു കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തി തുടച്ചു നന്ദകുമാര്‍ എഴുന്നേറ്റു.. ബില്ല് പേ ചെയ്തു, ബാക്കി വാങ്ങാന്‍ കാത്തുനില്‍ക്കാതെ അയാള്‍ വിറയ്ക്കുന്ന കാലുകളെ വലിച്ചിഴച്ചു ബാറിനു പുറത്തു കടന്നു..

"ഈ കണ്ടീഷനില്‍ നീ ഡ്രൈവ് ചെയ്യണ്ട.. കേറ്‌  ഞാന്‍ ഡ്രോപ്പ് ചെയ്യാം."

നന്ദകുമാര്‍ പിന്‍സീറ്റില്‍ ചാരിക്കിടന്നു മയങ്ങി. അയാളുടെ മനസ്സ് പ്രക്ഷുബ്ധമായൊരു കടലാണെന്ന്  മുഖത്ത് നിന്നും വായിച്ചെടുക്കാം.  ആറു വര്‍ഷമായി ഒരേ ഹോസ്പിറ്റലില്‍  ജോലി ചെയ്യുന്നു..  ആരെയും മുഷിപ്പിക്കാതെ, കൃത്യമായ അകലത്തില്‍ കോര്‍ത്തിണക്കിയ സൗഹൃദങ്ങളാണ് നന്ദന് അധികവും.. പക്ഷെ തന്നോട് മാത്രം എന്തോ ഒരു പ്രത്യേക സ്നേഹമാണ്.. തനിക്കും അതുപോലെ തന്നെ. ഒഴിവു സമയങ്ങളില്‍ പരസ്പരം മനസ്സ് തുറക്കും..  പക്ഷെ മൂന്നാല് മാസമായി നന്ദനില്‍ മാറ്റങ്ങള്‍ കാണുന്നു..  എല്ലാവരില്‍ നിന്നും അകന്നുമാറി  തന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നു.  മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ നിന്ന് നേരെ ബാറിലേക്ക്..  ഇതിങ്ങനെ വിടാന്‍ പറ്റില്ല..  നന്ദന്‍ തനിക്ക് വെറുമൊരു സുഹൃത്തല്ല..  അവന്റെയീ പോക്ക് അപകടത്തിലേക്കാണ്.. അവനെ രക്ഷിക്കാനുള്ള ബാദ്ധ്യത ഒരാത്മാര്‍ത്ഥ സുഹൃത്ത്‌ എന്ന നിലക്ക് തനിക്കുണ്ട്..

കാര്‍ വളവു തിരിഞ്ഞു  പൂമാര്‍ക്കറ്റിലേക്കുള്ള വഴിയിലൂടെ നീങ്ങി.. മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്‍റെയും മാദക ഗന്ധം മൂക്കിലേക്കിരച്ചു കയറിയപ്പോള്‍ നന്ദന്‍ പിടഞ്ഞെഴുന്നേറ്റു..

"നിര്‍ത്തു.. വണ്ടി നിര്‍ത്തു." ഓ..!! ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട് അല്ലേ?.. ഗുഡ്.. യെസ്.. ഐ വില്‍ സ്റ്റോപ്പ്‌.

കാര്‍ ഒരു പൂക്കടയുടെ ഓരം ചേര്‍ന്ന് നിന്നു.. നന്ദന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ കുടമുല്ലപൂവുമായി  തിരിച്ചു വന്നു..

"ഉം.. പോവാം. "

രാജീവിന്‍റെ മുഖത്തിപ്പോള്‍ മരുന്നിന് കുറിപ്പടിയെഴുതിക്കഴിഞ്ഞ ഒരു ഡോക്ടറുടെ ഭാവം., 'എങ്ങിനെ ഡീല്‍ ചെയ്യണമെന്ന് ഇനിയും ഞാന്‍ പ്രത്യേകം ആവര്‍ത്തിക്കെണ്ടതില്ലല്ലോ.. അല്ലേ?..

മറുപടി ഒരു വിളറിയ ചിരിയിലൊതുക്കി.

.നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട്  ഹോം നേഴ്സ്  നാന്‍സി  വന്ന് ഗേറ്റ് തുറന്നു.. അവളെ കണ്ടതേ  പെരുവിരല്‍ തൊട്ട് പെരുപ്പ് കേറാന്‍ തുടങ്ങിയത് പൊട്ടിത്തെറിയാവാതിരിക്കാന്‍  നന്ദന്‍ നന്നേ പണിപ്പെട്ടു..

"ഗുഡ് നൈറ്റ്‌ രാജീവ്‌..  നാളെ കാണാം.. ബൈ "

ബെഡ് റൂമിലെത്തി, പതിവുപോലെ മുല്ലപ്പൂ ശ്യാമയെ ഏല്‍പ്പിച്ചു. മുറിയിലാകെ വിലകൂടിയ സെന്റിന്റെ മനം മടുപ്പിക്കുന്ന മണം. ശ്യാമയുടെ മുഖത്തും അസഹ്യത നിഴലിച്ചു.

"നാന്‍സീ  ഇത് പൂജാമുറിയിലെക്ക്  വെക്കൂ."

ശ്യാമയുടെ കൈയ്യില്‍ നിന്ന് മുല്ലപ്പൂവുമായി മുറിക്കു പുറത്തിറങ്ങുമ്പോള്‍ നാന്‍സിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി  വിടര്‍ന്നത് നന്ദന്‍ അരിശത്തോടെ  തട്ടിത്തെറിപ്പിച്ചു..

"നന്ദന്‍ ഫുഡ്‌ കഴിച്ചോ? ഡൈനിങ്ങ്‌ ടേബിളില്‍ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. എനിക്കുറക്കം വരുന്നു.. വല്ലാത്ത ക്ഷീണം. "

നന്ദന് പുതുമയൊന്നും തോന്നിയില്ല.. ഈ പതിവ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങള്‍ ആയിരിക്കുന്നു.  കൂമ്പിയ താമരമൊട്ടു പോലെ, വിരല്‍ നുണഞ്ഞുറങ്ങുന്ന  ഒന്നര വയസ്സുകാരി അമ്മൂട്ടിയുടെ നെറ്റിയില്‍ വാത്സല്യത്തോടെ അമര്‍ത്തി ചുംബിച്ചിട്ടു നന്ദന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍  ഹോം നഴ്സ് നാന്‍സി , താന്‍ ശ്യാമക്ക്  വാങ്ങിക്കൊടുത്ത അവള്‍ക്കിഷ്ട്ടപ്പെട്ട റോസ് നിറമുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ചു മുറിക്കകത്ത് കയറി വാതിലടച്ചു.

തപിക്കുന്ന മനസ്സുമായി നന്ദന്‍ സ്വന്തം മുറിയിലെത്തി കട്ടിലിലേക്ക് വീണു. അശാന്തിയുടെ മഴക്കാറുകള്‍ മനസ്സിലുരുണ്ടുകൂടി പെയ്യാന്‍ വിതുമ്പി നില്‍ക്കുന്നതിനിടയില്‍   ജാലകപ്പഴുതിലൂടെ മിന്നല്‍പ്പിണരുകള്‍ തിക്കിത്തിരക്കി കയറി വരുന്നു. മനസ്സിലെ കടുത്ത വേനലില്‍, വരണ്ടുണങ്ങിയ ആശകളില്‍ ശുഭപ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍, ഈ പുതുമഴത്തുള്ളികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍.. ഘോരമായ ഇടിമുഴക്കത്തിന്റെ അവസാന ഇരമ്പത്തില്‍  പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു.. വേനല്‍ മഴയ്ക്ക് ഇടിമിന്നലുകളുടെ അകമ്പടി എന്തിനാവാം ?   അതെ.. കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും  ഇടിമിന്നലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കണം.. അതൊരു അനിവാര്യമായ നിയോഗമാവാം..

ചിന്തകളുടെ വേലിയേറ്റത്തില്‍, നഷ്ട്ടങ്ങളുടെ ചാകരക്കൊയ്ത്തിന്‍റെ വിളവെടുക്കാന്‍, തകര്‍ത്തു പെയ്യുന്ന മഴയുടെ സാരഥ്യം സ്വീകരിക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു.. ദീര്‍ഘ നിശ്വാസത്തിനു ശേഷം പുതുമഴയെ പുണര്‍ന്ന മണ്ണിന്‍റെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്തന്നെ
നന്ദന്‍  എഴുന്നേറ്റു ഫോണെടുത്തു അമ്മയെ വിളിച്ചു..  മനസ്സ് ചുട്ടു പഴുക്കുമ്പോള്‍  ഒരു കുളിര്‍മഴയായി പെയ്തിറങ്ങാന്‍  എന്നും അമ്മയുടെ  വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്..

"നീയിനീം  ഒറങ്ങീല്ല്യെ കുട്ട്യേ.. ന്തേ  ഈ നേരത്ത്."

"ഹേയ് ഒന്നൂല്ല്യാ.. അമ്മേടെ ശബ്ദം കേക്കാന്‍ തോന്നി.. വിളിച്ചു. അത്രേള്ളൂ"

"നെനക്ക്  ലീവ് കിട്ട്വെങ്കില്  ശ്യാമേം അമ്മൂട്ടീം  കൂട്ടീട്ടു  വാ.. ശ്ശി  ദിവസായി  ന്‍റെ കുട്ട്യോളെ കണ്ടിട്ട്."

ഉം.  വരാമ്മേ.. അമ്മക്ക് സുഖല്ലേ.

"ങാ.. നിക്കൊരു ബുദ്ധിമുട്ടൂം ല്ല്യാടാ.. ന്നാ നീ കെടന്നൊറങ്ങിക്കോ..  ങാ  പിന്നെ കുളി കഴിഞ്ഞു നെറുകില് രാസ്നാദി പൊടി തിരുമ്മാന്‍ മറക്കണ്ടാ ട്ടോ.  വെയര്‍പ്പും തണുപ്പും നെനക്ക് പണ്ടേ  ചേരില്ല്യ.  കാച്ച്യെ എണ്ണയെ തേക്കാവൂ.. അലോപ്പതി ഡോക്ടറായ തന്നോട് അമ്മയുടെ ആയുര്‍വേദസിദ്ധാന്തങ്ങളുടെ വാത്സല്യത്തില്‍പ്പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍...

ശ്യാമ്യോടും പറയ്‌.  ചീരാപ്പ്‌ പിടിച്ചാ വല്ല്യ കഷ്ട്ടാ.. മൊല കുടിക്കണതോണ്ടു അമ്മൂട്ടിക്കും വയ്യാണ്ടാവും. "

ഹും.  ശ്യാമ..  പറയാന്‍ തികട്ടി വന്ന വാക്കുകളെ  തൊണ്ടക്കുഴിയില്‍ വെച്ച് തന്നെ ഞെരിച്ചു കൊന്നു.  വേണ്ട.. അമ്മയൊന്നും അറിയണ്ട..  സംഭാഷണം നിര്‍ത്തി കിടക്കയിലേക്ക് വീഴുമ്പോള്‍, പെയ്തൊഴിഞ്ഞ മഴയ്ക്ക് പിന്നാലെ   തത്തിക്കളിചെത്തിയ  ഇളം കാറ്റിനു മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നില്‍  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന തീവെട്ടിപ്പന്തത്തില്‍ നിന്നുയരുന്ന പുകയുടെയും, കര്‍പ്പൂരം കത്തിയമര്‍ന്ന ഭസ്മത്തിന്‍റെയും, കൃഷ്ണതുളസിയുടെയുമൊക്കെ  കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു. മദ്യലഹരി മസ്തിഷ്കത്തെയും ശരീരത്തെയും തളര്‍ത്തിക്കിടത്തിയപ്പോള്‍ നന്ദന്റെ മനസ്സ് ലഹരിക്ക് പിടി കൊടുക്കാതെ വര്‍ഷങ്ങള്‍ പുറകിലേക്ക് കുതറിയോടുകയായിരുന്നു.

നാട്ടിന്‍പുറത്തെ നന്മകള്‍  ആവോളം  ആസ്വദിച്ചാണ് നന്ദകുമാര്‍ വളര്‍ന്നത്‌.. നാഗക്കാവും നടുമുറ്റവും നിറയെ ആളുകളുമുള്ള കൂട്ടുകുടുംബം.. പുല്ലാനിക്കാട്ട് തറവാട്.  അമ്പലക്കുളവും ആല്‍ത്തറയും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,  ഹൃദയം തുറന്നു സ്നേഹിക്കുന്ന കുറെ   കൂട്ടുകാരും നന്ദന്റെ സ്വന്തമായിരുന്നു. അമ്പലത്തിലെ ഉത്സവത്തിനു തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍  ആളിക്കത്തുന്ന തീവെട്ടിയില്‍ നിന്നുയരുന്ന പുകയുടെ ഗന്ധവും,  ചുറ്റമ്പലത്തിലെ  ചിരാതുകളില്‍ നിന്നുയരുന്ന  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന ദീപനാളത്തിന്‍റെ ഗന്ധവും  എന്തുകൊണ്ടോ നന്ദനെന്നും പ്രിയമേറിയതായിരുന്നു.    മെഡിക്കല്‍കോളേജ്‌ വിദ്യാഭ്യാസത്തിനായി തിരക്കേറിയ നഗരത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍  ഹൃദയം പിടഞ്ഞത് കുറച്ചൊന്നുമായിരുന്നില്ല.  പിറ്റത്തെ ആഴ്ച തന്നെ ബാഗും തൂക്കി തറവാടിന്റെ ഒതുക്കു കല്ലുകള്‍ കയറി ചെന്നപ്പോള്‍ അമ്മാവന്മാരുടെ മുഖത്ത് നീരസം..  അമ്മയുടെ മുഖത്ത് ദയനീയത..

തലമുടിയിലൂടെ വിരലുകളോടിച്ചു അമ്മ പറഞ്ഞു.

"ഇങ്ങനെ തുടങ്ങ്യാലെങ്ങനാ  ന്‍റെ നന്ദൂ..  പഠിച്ചു പാസായി നല്ലൊരു ഹോസ്പിറ്റലില്‍ പ്രാക്ടീസ് ഒക്കെ നേടി സ്വന്തം കാലില്‍ നിക്കണ്ടേ.. അമ്മക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത്.. നമ്മളെ തനിചാക്കീട്ടു അച്ഛന്‍ നേരത്തെ പോയില്ല്യെ.. ഈ സങ്കടോക്കെ കുറച്ചു ദിവസം കഴീമ്പോ മാറും..  അതോണ്ട് ന്‍റെ കുട്ടി നാളെ തന്നെ പോണം.. കോളേജ്  അവധി കിട്ടുമ്പോഴൊക്കെ  വരാല്ലോ."

അമ്മയുടെ വാക്കുകള്‍ കരുത്തേകി.  നഷ്ട്ടങ്ങള്‍ നന്ദന് എന്നും കൂട്ടുണ്ടായിരുന്നല്ലോ..  പിന്നീട് കുറേശ്ശെ കുറേശ്ശെയായി  ജീവിതത്തെ നഗരത്തില്‍ ലയിപ്പിക്കുകയായിരുന്നു..

ഒരു കോളേജ്‌ അവധിക്കാലത്താണ്  നന്ദിനിയെ പരിചയപ്പെട്ടത്. തുമ്പു കെട്ടിയ മുടിക്കിടയില്‍ മന്ദാരപ്പൂ  ചൂടിയ തുളസിക്കതിര്‍ പോലുള്ള  പെണ്‍കുട്ടി.. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞെത്തി, ദീപാരാധന തൊഴുതു മടങ്ങവെയാണ്  ആലത്തറക്കരികില്‍  വെച്ച് നന്ദിനി പറഞ്ഞത്..

"നന്ദൂ  എന്‍റെ കല്യാണം ഒറപ്പിച്ചു.. കല്‍ക്കട്ടയിലാ ചെക്കന്‍.. അടുത്ത മാസം ണ്ടാവും.."

അത് പറയുമ്പോള്‍ അവളുടെ കരിങ്കൂവള മിഴികളില്‍ നനവ്‌ പടര്‍ന്നിരുന്നു.. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന രണ്ടു മിഴിനീര്‍ത്തുള്ളികള്‍. തന്‍റെ ഹൃദയത്തിലും മുള്ളു കൊണ്ട  നീറ്റല്‍..  പറയാന്‍ മറന്ന  പ്രണയത്തിന്‍റെ  വിതുമ്പലുകള്‍.. അവസാനമായി യാത്ര പറഞ്ഞു വഴി പിരിയുമ്പോള്‍, മനസ്സിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിക്ക്  നന്ദിനിയുടെ രൂപവും ഭാവവും വന്നത് യാദൃശ്ചികമായിരിക്കാം.. 

പക്ഷെ വലതുകാല്‍ വെച്ച് തന്റെ ജീവിതത്തിലേക്ക് കയറിവന്ന ശ്യാമ  ഏറെ വ്യത്യസ്തയായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ പ്രകൃതം. എന്തിനും ഏതിനും പിടിവാശി. ചിണുങ്ങിക്കരച്ചില്‍, കൊഞ്ചിപ്പറച്ചില്‍.. എല്ലാം നന്ദന്‍ ആസ്വദിച്ചു.. അവളുടെ ലോകത്തേക്ക് അവനിറങ്ങിച്ചെന്നു. സുന്ദരമായ ദാമ്പത്യത്തിന്‍റെ   നീലതടാകത്തില്‍  നീന്തിത്തിമിര്‍ക്കുന്ന രണ്ടു ഇണയരയന്നങ്ങള്‍. ശ്യാമയും നന്ദനും..  വിവാഹത്തിന്‍റെ ആറാം മാസത്തിലോരുനാളിലുണ്ടായ തലചുറ്റലില്‍ നിന്നും ഉണര്‍ന്നെണീറ്റപ്പോള്‍ ശ്യാമയുടെ കവിളിണകളില്‍ ആയിരം സൂര്യകാന്തിപ്പൂക്കള്‍ ഒരുമിച്ചു പൂത്തുലഞ്ഞു.. തന്‍റെ ഉദരത്തില്‍ വളരുന്ന തുടിപ്പിന്റെ അവകാശിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.. പ്രസവത്തിനു സ്വന്തം വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട  ശ്യാമ നന്ദന്‍റെ   മാറില്‍ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു.

"എന്താ മോളൂ ഇങ്ങനെ. നീ വിഷമിച്ചാല്‍  വയറ്റില്‍ കിടക്കുന്ന നമ്മുടെ വാവയ്ക്ക് സങ്കടാവില്ല്യെ.. എപ്പോ വിളിച്ചാലും ഞാനാ നിമിഷം  പറന്നെത്തിയിരിക്കും. കേട്ടോ "

ഭാര്യയെ സാന്ത്വനിപ്പിചെങ്കിലും ശ്യാമയുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാത്ത വീട് നന്ദന് അസഹ്യമായിരുന്നു.  ദിവസങ്ങള്‍ തള്ളിനീക്കി . ശ്യാമ പ്രസവിച്ച വിവരം അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ നന്ദന്‍ ആശുപത്രിയില്‍ ഓടിയെത്തി..  കണ്ണടച്ചുറങ്ങുന്ന ആദ്യത്തെ കണ്മണിയെ കണ്ണിമയ്ക്കാതെ  എത്ര സമയം നോക്കിയിരുന്നെന്നു ഓര്‍മ്മയില്ല..   ശ്യാമയെ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നു.  ലോകത്തിലേക്ക്‌ വെച്ചേറ്റവും  വലിയ ഭാഗ്യവാന്‍ താനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി നന്ദന്.

പെട്ടെന്ന് മുറിയിലേക്ക്  കയറി വന്ന ചെറുപ്പക്കാരിയെ  നന്ദന് പരിചയപ്പെടുത്തി..

"നന്ദു.. ഇത് നാന്‍സി..  നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു.  ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. "

പക്ഷെ നന്ദന് എന്തോ പന്തികെടാണ് തോന്നിയത്.. നാന്‍സിയുടെ മട്ടും ഭാവവും, സംസാര രീതിയും നന്ദന് ഒട്ടും ദഹിച്ചില്ല.  ആ തോന്നലുകള്‍ പിന്നീട് യാഥാര്‍ത്യമായി മാറുകയായിരുന്നു.  ഒരു നിമിഷം പോലും തന്നെ പിരിഞ്ഞു കഴിയാന്‍ വയ്യെന്ന് പറഞ്ഞ ശ്യാമ  അമ്മൂട്ടിക്കു ഒരു വയസായിട്ടും തിരിച്ചു വരാന്‍ താല്പര്യം കാണിച്ചില്ല.  ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു മടുത്തപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി   തിരിച്ചു വന്നു. കൂടെ നാന്‍സിയും.

ശ്യാമക്ക് നന്ദനോടുള്ള പെരുമാറ്റത്തില്‍   അസാധാരണതത്വം അനുഭവപ്പെടാന്‍ തുടങ്ങി. തന്നെക്കാള്‍ കൂടുതല്‍ അവള്‍ നാന്സിക്ക് പ്രാധാന്യം കൊടുക്കുന്നു.  സദാസമയവും  അവളോടോത് കഴിയാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു. സാവധാനത്തില്‍ കിടപ്പുമുറിയില്‍ നിന്നും നന്ദന്‍ പുറത്തായി. അതിനു നിരത്തിയ കാരണമോ  രാത്രിയില്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ നാന്‍സി കൂടെ തന്നെ വേണമെന്നും.

നന്ദന്റെ മനസ്സ് ഉമിത്തീ പോലെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ഒരു ഭര്‍ത്താവിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.. യാദൃശ്ചികമായി ഒരു ദിവസം ഓഫീസില്‍ നിന്നും നേരത്തെയെത്തിയ നന്ദന്‍ കണ്ടത് ഒരിക്കലും കാണാന്‍ പാടാത്ത കാഴ്ചയായിരുന്നു.. സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ വികൃതമായ മുഖം. തന്‍റെ ഭാര്യ നാന്‍സിയുടെ നീരാളിപ്പിടുത്തത്തില്‍  അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയെന്ന യാഥാര്‍ത്ഥ്യം.. സ്നിഗ്ദ്ധതയുടെയും സ്വപ്നാത്മകത്ത്വത്തിന്റെയും  രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരായി  അവര്‍ മാറി..   നന്ദന്‍ തന്‍റെ ദുഃഖങ്ങള്‍ നുരഞ്ഞു പൊന്തുന്ന മദ്യത്തില്‍ ലയിപ്പിച്ചു..  നാന്‍സിയും ശ്യാമയും അവരുടെതായ ലോകത്തും.

ഇന്ന് ഏറെ നിര്‍ബന്ധിച്ചപ്പോള്‍  രാജീവിന്‍റെ മുന്നില്‍ മനസ്സ് തുറക്കേണ്ടി വന്നു..  മാസങ്ങളോളമായി മനസ്സില്‍ ചിറ കെട്ടി നിര്‍ത്തിയ സങ്കടപ്പുഴ കുത്തിയൊലിച്ചപ്പോള്‍ ഇത്തിരി ആശ്വാസമായി.

"നീ വിഷമിക്കണ്ട. എന്തെങ്കിലും വഴിയുണ്ടോന്നു നോക്കാം.. ചെറിയൊരു  പരീക്ഷണത്തിന്‌ മുതിരേണ്ടി വരും. ചിലപ്പോള്‍ നിനക്ക് നിന്റെ പഴയ ശ്യാമയെ തിരിച്ചു കിട്ടും."

രാജീവിന്‍റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.മനുഷ്യമനസ്സിന്‍റെ വ്യാപാരങ്ങളെ തന്‍റെ ഉള്ളംകൈയിലിട്ട് അമ്മാനമാടി പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കുന്ന തന്‍റെ സ്നേഹിതന്‍,സൈക്ക്യാട്രിക് വിദഗ്ദന്‍. 
നാന്‍സിയെ വിദഗ്ദമായി കിച്ചണിലെ സ്റ്റോര്‍റൂമിലിട്ട് പൂട്ടി താക്കോല്‍ ഒളിപ്പിക്കാന്‍ അല്പം പണിപ്പെട്ടു.

അതെ,ഈ രാത്രി തന്നെയാണ് രാജീവ് നിര്‍ദേശിച്ച ആ ശാന്തിമുഹൂര്‍ത്തം.. പുറത്തു മഴ, തന്റെ വികാരമടക്കാനാവാതെ തകര്‍ത്തു പെയ്യുന്നു.. മുളംകൂട്ടങ്ങള്‍ കാറ്റിലാടിയുലഞ്ഞു.. ഇലച്ചാര്‍ത്തുകള്‍ മഴയുടെ ആവേശത്തുള്ളികള്‍ ആര്‍ത്തിയോടെ നുണഞ്ഞിറക്കി.  ഈ സമയം കുളിമുറിയില്‍ നിന്നും റോസ് നിറത്തിലുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ച്, കൈവിരലിലെ നഖങ്ങളില്‍ ചായവും പുരട്ടി പുറത്തിറങ്ങിയ നന്ദന് നാന്‍സിയുടെ ഗന്ധമായിരുന്നു.  മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, ചാരിയിട്ട വാതില്‍  പതിയെ തുറന്നകത്തു വരുന്ന സ്ത്രീ രൂപത്തെ, ശ്യാമ അതിശയത്തോടെ നോക്കിക്കണ്ടു.നാന്‍സിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധവുമായി തന്‍റെയരികില്‍ ശയിക്കുന്ന നന്ദന്‍റെ ശരീരത്തിലേയ്ക്ക് ഒരു മുല്ലവള്ളിപോലെ അവള്‍ പടര്‍ന്നുകയറി..!

മഴയുടെ വികാരം കൊടുമ്പിരിക്കൊണ്ടു.. അങ്ങകലെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകള്‍ കാറ്റിലാടിയുലയുമ്പോള്‍, സര്‍പ്പക്കാവിലെ ഇലഞ്ഞിച്ചോട്ടിലേക്ക് തന്‍റെ ഇണയെ തേടി നാഗകന്യക പടം പൊഴിച്ചിഴഞ്ഞെത്തി.  കുളിര്‍മഴയില്‍ കെട്ടുപിണഞ്ഞിഴുകിച്ചേര്‍ന്ന അവരുടെ രതിസംഗമത്തിനു പ്രകൃതി  സാക്ഷിയായപ്പോള്‍, നന്ദനും ശ്യാമയും  അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.  പ്രിയതമയുടെ നെറ്റിയിലുരുണ്ടുകൂടിയ സ്വേദമണികളെ അധരത്താലൊപ്പിയെടുക്കുമ്പോള്‍, ശ്യാമ നന്ദന്‍റെതു മാത്രമായി ആലസ്യത്തിലേക്ക് വഴുതി വീണു.

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെത്തി, ക്ഷേത്രത്തിലെ  ദീപാരാധന തൊഴുതു നില്‍ക്കുമ്പോള്‍, ശ്യാമയുടെ തോളില്‍ , നന്ദന്റെ വിരലില്‍ തൂങ്ങിക്കളിക്കുന്ന അമ്മൂട്ടിയെ നോക്കി   പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു അവളുടെ കുഞ്ഞനിയന്‍... നന്ദന്‍റെ  തനിപ്പകര്‍പ്പ്...