Sunday, 10 August 2014

പട്ടിബിസ്കറ്റ് കൊണ്ടൊരു സല്‍ക്കാരം..



ലീവ് തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം.. മോഹനന്‍ മാഷുടെയും തുളസി ടീച്ചറുടെയും വീടുകളില്‍പോകാമെന്ന് വാക്ക് കൊടുത്തിരുന്നു.. തകര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴ ദിനങ്ങള്‍ക്കിടക്കൊരു ദിവസം സൂര്യന്‍ ഇത്തിരി ഇളിച്ചു കാണിച്ചപ്പോള്‍ ഇരുചക്ര ശകടത്തില്‍ ഭര്‍തൃസമേതയായ് മാഷുടെ വീട് ലക്ഷ്യമാക്കി വെച്ച് പിടിച്ചു. (നോട്ട് ദ പോയിന്റ്‌.. പുറപ്പെടും മുമ്പ് ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു).

പത്തിരിപ്പാല ജങ്ങ്ഷന്‍ വരെ ചോയ്ച്ചു ചോയ്ച്ചു പോയി.. അവിടുന്നങ്ങോട്ട് മാഷുടെ സ്വന്തം പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെയും, കിറുകിറുത്യം നാലുമണിക്ക് തന്നെ മാഷുടെ വീടിന്റെ ഉമ്മറപ്പടിയില്‍ ആദ്യം വലതുകാലും പിന്നെ ഇടതുകാലും വെച്ചു കയറി.. വീട്ടില്‍ മാഷുടെ ധര്‍മ്മപത്നി ഉണ്ടായിരുന്നില്ല (ഇപ്പോഴൊന്നും ഇങ്ങോട്ട് വരണ്ട എന്നു പറഞ്ഞോ എന്നു സംശയിക്കുന്നു)  വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പിന്നെ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും സംസാരിച്ചു തീര്‍ന്നിട്ടും ടീച്ചര് മാത്രം വന്നില്ല.. ചുമരിലുള്ള ക്ലോക്കിലേക്ക് നോക്കി പപ്പു സ്റ്റൈലില്‍ "ദാ ഇപ്പൊ വരും ദാ ഇപ്പൊ വരും" എന്നു ഇടയ്ക്കിടയ്ക്ക് മാഷ്‌ പറയുന്നുമുണ്ട്.

സമയത്തെ പോലെ മഴയും ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാറില്ലല്ലോ.. കര്‍ക്കിടക മഴ അതിന്‍റെ എല്ലാ രൌദ്ര ഭാവത്തോടും കൂടി തകര്‍ത്തു പെയ്യാനും തുടങ്ങി. ഇടക്കൊരു കാര്യം പറഞ്ഞോട്ടെ.. നാട്ടില്‍ ചെന്നാല്‍ എനിക്ക് വിശപ്പിന്റെ അസുഖം വല്ലാതെ കൂടും.. എന്തെങ്കിലും എപ്പോഴും തിന്നുകൊണ്ടേ ഇരിക്കണം... എക്സ്- പ്രവാസിയുടെയും പ്രസന്റ് പ്രവാസിയുടെയും കത്തിയടിക്കിടക്ക് വീടിനകമോക്കെ ചുറ്റിക്കാണാന്‍ എന്ന വ്യാജേന ഞാന്‍ മാഷുടെ അടുക്കളയിലേക്ക് വലിഞ്ഞു..

ഡൈനിങ്ങ്‌ ഹാളിലെ മേശപ്പുറത്തു രണ്ടുമൂന്നു മണ്‍ചട്ടികള്‍ അടച്ചു വെച്ചിരിക്കുന്നു.. കൂടാതെ അച്ചാര്‍ കുപ്പികളും കരിഞ്ഞാലിയിട്ട് തിളപ്പിച്ച വെള്ളം നിറച്ച ജാറും ഒക്കെ ഉണ്ട്.. ആര്‍ത്തിയോടെ ഒന്നാമത്തെ കലം തുറന്നു നോക്കിയപ്പോള്‍ എന്റെ കണ്ണും മൂക്കും ഒരുമിച്ചു വികസിച്ചു.. വറുത്ത വറ്റല്‍മുളകും കറിവേപ്പിലയും കടുകും പാറിക്കളിക്കുന്ന അടിപൊളി "രസം". അടുത്ത കലവും അതിനടുത്ത കലവും തുറന്നു നോക്കിയപ്പോള്‍ വികസിച്ചിരുന്ന എന്‍റെ മോന്ത കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയായി. രണ്ടും ശൂന്യം... "മാഷ്‌ക്ക് ഈ ചട്ടികള്‍ കൊണ്ട് പോയി ഷോകേസില്‍ വെക്കുകയോ അല്ലെങ്കില്‍ മണ്ണ് നിറച്ചു റോസാ ചെടി നടുകയോ ചെയ്തൂടെ?" എന്ന്‍ ആത്മഗതിച്ചു തിരിച്ചു ഹാളിലെത്തി..

"മാഷേ... അടുത്ത മഴയ്ക്ക് മുമ്പ് ഞങ്ങള്‍ക്ക് വീടെത്തണം. ടീച്ചറേ കാണുന്നുമില്ല.. ഒരു ചായ കിട്ട്യാരുന്നെന്കില്‍......"

പറഞ്ഞു തീരുന്നതിനു മുമ്പേ മാഷ്‌ ചാടിയെഴുന്നേറ്റു..

"ഓ..ഓ.. ആയ്ക്കോട്ടെ.. ദാ ഇപ്പോ താരാ ട്ടോ." എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി പി. ടി. ഉഷയെ തോല്‍പ്പിക്കും വിധം അടുക്കളയിലേക്ക് ഒരോട്ടം... "തരാത്ത നായരോട് വിടാതെ എരക്ക്വ" എന്നൊരു ചൊല്ലില്ലേ... സന്ദര്‍ഭമറിഞ്ഞു അത് ഞാനിവിടെ പ്രയോഗിച്ചു ന്നേ ള്ളൂ ട്ടോ..

ദാ....ന്നു പറയുന്ന നേരം കൊണ്ട് ആവി പറക്കുന്ന കാപ്പിയും പ്ലേറ്റില്‍ ബിസ്കറ്റും നിരന്നു..

"ന്‍റെ മാഷേ.. ഇതൊക്കെ എന്നെ കൊണ്ട് ചോയ്പ്പിച്ചിട്ടു വേണോ തരാന്‍.. വിശന്നിട്ടെന്റെ വയറിനകത്ത്കൂടി എലി പായാന്‍ തുടങ്ങി" മനസ്സില്‍ പറഞ്ഞത് എങ്ങിനെയോ അടുത്തിരുന്ന എന്‍റെ നായരദ്യേം കേട്ടോ എന്നൊരു ഡൌട്ട്.. വിശപ്പിന് അല്പം ആശ്വാസം ആയപ്പോള്‍ "മതി" എന്ന് പറഞ്ഞു ഞാന്‍ തീറ്റ നിര്‍ത്തി.. ബാക്കിയുള്ള കാപ്പിയും ഊതിക്കുടിക്കുന്നതിനിടക്ക് ബിസ്കറ്റ് പൊട്ടിച്ച കവര്‍ അലസമായൊന്നു മറിച്ചു നോക്കി...

ന്‍റെ ഭഗോതീ...!!! ന്നുള്ള വിളി ശബ്ദം പുറത്തു വന്നപ്പോള്‍ ട്രാന്‍സിലെഷന്‍ ചെയ്ത മാതിരി ബൌ ..ബൌ.. എന്നായിപ്പോയി.. നിര്‍ത്താതെ കുര തന്നെ.. എന്താ കാര്യം.. മാഷ്‌ മാറി തന്നത് പട്ടിക്ക് കൊടുക്കാനിരുന്ന ബിസ്കറ്റ്‌ ആയിരുന്നു.. പ്ലേറ്റില്‍ ബാക്കി വന്ന ബിസ്കറ്റും എടുത്തു കൊണ്ട് മാഷ്‌ പട്ടിക്കൂടിനടുത്തെക്ക് പോയപ്പോള്‍ സംഗതി ഉറപ്പായി..

മാഷുടെ വീട്ടില്‍ നിന്നും തുടങ്ങിയ ബൌ .. ബൌ കുര ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള "ഹരിപ്രിയ"യില്‍ എത്തി Thulasi Keralassery തുളസി ടീച്ചര്‍ തന്ന കാപ്പിയും ഉഴുന്ന് വടയും കഴിച്ചപ്പോഴാണ് നിന്നത്.

എന്തു പറയേണ്ടൂ... വല്ലപ്പോഴും പാര്‍ലെ-ജി ബിസ്കറ്റ് കഴിക്കാറുണ്ടായിരുന്ന ഞാന്‍... ഇപ്പോള്‍ ഏതു ബിസ്കറ്റ് കണ്ടാലും ബൌ.. ബൌ എന്നു കുരക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ ബിസ്കറ്റ് തീറ്റ ഉപേക്ഷിച്ചു..

നാട്ടില്‍ വന്നാല്‍ ആനെ തരാം ചേനെ തരാം.. ചക്കേം മാങ്ങേം ചേമ്പും കാച്ചിലും ഒക്കെ ഇഷ്ട്ടം പോലെ തരാം എന്നു പറഞ്ഞു കൊതിപ്പിച്ചതും വിശ്വസിച്ചു ഹാന്‍ഡ്‌ ബാഗില്‍ കുത്തിത്തിരുകിയ ചാക്കില്‍ തിരിച്ചു പോരും വഴി, തിരുവില്വാമലയില്‍ നിന്ന് ഫാക്ടംഫോസ് വാങ്ങി വീട്ടിലെ തെങ്ങിന് വളമിട്ടു.. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാവണ്ടേ... യേത്... 
-----------------------
മോഹനന്‍ മാഷേ... കഴിഞ്ഞത് കഴിഞ്ഞു.. ഇനിയെങ്കിലും സത്യം പറയൂ.. മാഷ്‌ മനപൂര്‍വ്വമാണോ അതോ ഒരു കൈയ്യബദ്ധം ആയിട്ടാണോ എനിക്ക് പട്ടി ബിസ്കറ്റ് തന്നത്.. ? 
Padmashree Nair's photo.

കര്‍ക്കിടക സ്മൃതികള്‍...!!!!



 ഒരല്‍പ്പം നൊസ്റ്റാള്‍ജിയ ആവാല്ലേ.. :)

കര്‍ക്കിടകം എന്നാല്‍ എല്ലാവരും ആധിയോടെ, വേവലാതികളോടെ വരവേറ്റിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു. രാപകല്‍ നിര്‍ത്താതെ പെയ്യുന്ന കര്‍ക്കിടക മഴയില്‍ പാടവും തോടും കിണറും കുളവുമൊക്കെ നിറഞ്ഞൊഴുകി, അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാവും.. പഞ്ഞമാസമെന്നും വറുതിക്കാലമെന്നും ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ മാസത്തില്‍ മിക്കവാറും വീടുകളില്‍ തീ പുകയാറുണ്ടായിരുന്നില്ല .

കള്ളക്കര്‍ക്കിടകത്തെ കുറിച്ച് ഒരുപാടോരുപാടോര്‍മ്മകള്‍ ഇന്നുമെന്റെ മനസ്സില്‍ ഈര്‍പ്പം മാറാതെ കിടക്കുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍, ഓടു പൊട്ടിയ മേല്‍ക്കൂരയിലൂടെ മഴവെള്ളം തട്ടു നിരത്താത്ത ഇടനാഴിയിലേക്ക്‌ വീഴുമ്പോള്‍, ചോര്‍ച്ചയുടെ വണ്ണമളന്ന് പാത്രങ്ങള്‍ നിരത്താന്‍ മിടുക്കി ഞാന്‍ തന്നെയായിരുന്നു.. ഗ്ലാസ്സ് മുതല്‍ ചെമ്പ് കുടം വരെ ഇടനാഴിയിലും അടുക്കളയിലുമായി ഓടി നടന്നു നിരത്തും. ഒരാഴ്ചയായിട്ടും പുഴുങ്ങിയിട്ട നെല്ല് ഉണങ്ങാതെ പൂപ്പല് പിടിച്ചു കിടക്കുമ്പോള്‍ അമ്മ മഴയെ ശപിക്കുന്നത് കേള്‍ക്കാം

"രണ്ടീസത്തെക്കുള്ള അര്യെ ള്ളൂ.. ഈ നശിച്ച മഴ ഇങ്ങനെ നിന്നാല്‍ ഞാനെന്താ ചെയ്യാ.."

തീ കത്തിക്കാന്‍ വിറകില്ലാത്ത മഴക്കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്നെ തിരുവാതിരക്കാലത്ത് മുള്ള് വേലി കെട്ടാന്‍ വരുന്നവരോട് അമ്മ പറയും.... "വേലായുധാ അടുപ്പിച്ചടുപ്പിച്ചു തറി ഇട്ടോ ട്ടോ.. കര്‍ക്കട മാസ്ത്തില് വെറക് ഇല്ല്യാണ്ടാവുമ്പോ വേലിത്തറി ഊരി കത്തിക്കാല്ലോ."

മുടിയഴിച്ചാടുന്ന കര്‍ക്കിടക മഴയെ വക വെക്കാതെ അമ്പലക്കുളത്തില്‍ നീന്തി തുടിച്ചു കുളിച്ചു വരുമ്പോഴേക്കും തലേ രാത്രി തന്നെ ചൂടുള്ള അടുപ്പിന്റെ മുകളില്‍ നിരത്തി വെച്ചിരിക്കുന്ന നനഞ്ഞ വിറകിനു മുകളില്‍ ഇട്ടു പാതി ഉണക്കി വെച്ച പുകചൂരുള്ള പെറ്റിക്കോട്ടും അരപാവാടയും ഇട്ടു, പ്ലാസ്റ്റിക്‌ കടലാസില്‍ കറുത്ത വലിയ റബ്ബര്‍ ബാണ്ട് ഇട്ടു പൊതിഞ്ഞെടുത്ത പുസ്തകക്കെട്ടും മാറത്തടുക്കി ഒരു കുടക്കീഴില്‍ അനിയത്തിയെയും ചേര്‍ത്തു പിടിച്ചു, കെട്ടിക്കിടക്കുന്ന മഴ വെള്ളത്തെ ചവിട്ടിത്തെറിപ്പിച്ചു, കൂട്ടുകാരോടൊപ്പം സ്കൂളിലേക്കുള്ള യാത്ര.

ഇറവെള്ളം ഒത്തുകൂടി ഒഴുകിയോലിക്കുന്ന മഴച്ചാലുകളില്‍ അമ്മ കാണാതെ പുസ്തകത്താള് കീറി, കളിവഞ്ചി ഒഴുക്കാന്‍ എന്ത് രസമായിരുന്നു. ഉമ്മറത്തിണ്ണയിലുരുന്നു ഇറയത്തെക്ക് കാലു നീട്ടി ഓടിലൂടെ ഒഴുകി വരുന്ന മഴ നൂലുകള്‍ കൊലുസ്സിടാത്ത കുഞ്ഞിക്കാലുകളെ നനയിച്ചു നിര്‍വൃതിയടഞ്ഞിട്ടുണ്ടാവാം.. കൂട്ടുകാരോടൊപ്പം ഒത്തിരി ദൂരം ഇടവഴികളിലൂടെ നടന്നു, കൊള്ളിക്കിഴങ്ങും (കപ്പ) വാങ്ങി, തോട്ടക്കാരന്‍ വെറുതെ തരുന്ന നുള്ള് നുറുമ്പ് കിഴങ്ങുകള്‍, നിവര്‍ത്തി പിടിച്ച കുടയുടെ കമ്പിയിലൂടെ ഒഴുകി വരുന്ന മഴ വെള്ളത്തില്‍ മണ്ണ് കഴുകി, തോല് കടിച്ചു കളഞ്ഞു പച്ചക്ക് തിന്നു നടക്കാന്‍ ഇനിയീ ജന്മത്തില്‍ കഴിയില്ലല്ലോ.

ഇന്ന് കാലം മാറി. കര്‍ക്കിടകത്തെ ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് മാലോകര്‍. പട്ടിണിയും പരിവട്ടവുമില്ല. ക്ഷേത്രദര്‍ശനവും വഴിപാടുകളും രാമായണ- പാരായണവുമൊക്കെയായി, പണ്ടത്തെ വറുതിക്കാലം ഇന്ന് പുണ്യമാസമായി മാറിക്കഴിഞ്ഞു.

ഇത്തവണ നാട്ടില്‍ ചെന്ന് മഴയോട് പണ്ടത്തെ വിശേഷം പറഞ്ഞിരിക്കുമ്പോള്‍ വെറുതെ ഒരു കുസൃതി തോന്നി.. പണ്ട് മഴ തകര്‍ക്കുമ്പോള്‍ അടുപ്പിലെ കനലില്‍ മൂടി ചുട്ടെടുത്ത പുളിങ്കുരു കടിച്ചു പൊട്ടിച്ചു മഴത്താളത്തിനു മേനി കൂട്ടിയിരുന്നു.. മനസ്സിലുള്ള ഓര്‍മ്മ ആഗ്രഹമായി അമ്മയോട് പറഞ്ഞപ്പോള്‍ ചായ്പ്പില്‍ എവിടെയോ അലസമായി വെച്ചിരുന്ന പുളിങ്കുരു, ഉണക്കചകിരി കത്തിച്ചു ചട്ടിയിലിട്ടു വറുത്തു തന്നു.. അതിന്‍റെ ചിത്രം കൂടി ഈ നൊസ്റ്റാള്‍ജിയക്ക് നിറം പകരാന്‍ ചേര്‍ക്കുന്നു..
------------------


-പദ്മശ്രീനായര്‍-





കളിയില്‍ അല്‍പ്പം "കഞ്ഞി"ക്കാര്യം.!!!





"കഞ്ഞി" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ട്ഡോഗും, നൂഡില്‍സും, ബര്‍ഗ്ഗറും പിസ്സയും ഇഷ്ട്ട ഭക്ഷണമാക്കിയ ന്യൂ ജനറേഷന്‍ നെറ്റി ചുളിക്കും..

"കഞ്ഞിയൊക്കെ നിങ്ങളെ പോലുള്ള കഞ്ഞികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന്" എന്‍റെ ഏക സന്താനം പലവട്ടം പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്. ദഹിക്കാനെളുപ്പവും, ഇത്തിരി കടുമാങ്ങയോ കനലില്‍ ചുട്ട പപ്പടമോ കൂട്ടിനുണ്ടെങ്കില്‍ കഞ്ഞിയെന്നെ ലളിത ഭക്ഷണം ഫൈവ്സ്റ്റാര്‍ ഫുഡിനെ വെല്ലുന്നതാണ് എന്നാണു ഈ എളിയവളുടെ അഭിപ്രായം.

പത്തിരുനൂറു പറക്ക് കൃഷി നടത്തിയിരുന്ന വല്ല്യൊരു തറവാടിയായിരുന്നു എന്‍റെ മുത്തശ്ശന്‍. തവിടു കളയാത്ത ഒന്നാംതരം തവളക്കണ്ണന്‍ കുത്തരി കൊണ്ടുണ്ടാക്കിയ പാല്‍ക്കഞ്ഞിയും ചുട്ട പപ്പടവും കണ്ണിമാങ്ങയും ആയിരുന്നു മുത്തശ്ശന്‍റെ സ്ഥിരമായ രാത്രി ഭക്ഷണം.. മുത്തശ്ശനു വേഗം വയറു നിറയണെ, പാത്രത്തില്‍ പാല്‍ക്കഞ്ഞി ബാക്കി വരണേ എന്ന പ്രാര്‍ത്ഥനയുമായി കുട്ടികളായിരുന്ന ഞങ്ങള്‍ ഇടനാഴിയുടെ വാതിലിനു മറവില്‍ നിന്നെത്തിനോക്കിയിരുന്നൊരു കാലം. തൊണ്ണൂറു വയസ്സ് കഴിഞ്ഞിട്ടും, ഒരു പല്ലു പോലും പൊഴിയാതെ മരണം വരെ ആരോഗദൃഡഗാത്രന്‍ ആയിരുന്നു മുത്തശ്ശന്‍.. കാരണം പാല്‍ക്കഞ്ഞിയുടെ വൈഭവം തന്നെ.

"നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല. ......

തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ തല തൊട്ടപ്പനായ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ നായന്മാരുടെ മുന്‍ശുണ്ഠിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതും മഹത്തായ കഞ്ഞി പ്രയോഗത്തിലൂടെയല്ലേ..

പണ്ടുകാലത്ത് പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണാലോചനകള്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ ന്യായമായ ഡിമാന്റുകള്‍ ഇത്ര മാത്രം.

- ന്‍റെ കുട്ടിക്ക് പോണ വീട്ടില് നാഴി കഞ്ഞിക്ക് മുട്ടുണ്ടാവാന്‍ പാടില്ല്യ.
- ന്‍റെ കുട്ടിക്ക് പണിയെടുത്തു കഞ്ഞി കൊടുക്കാന്‍ ത്രാണീള്ളോനാണോ.. ന്നാ പിന്നെ ഒന്നും നോക്കാനില്ല്യ. എന്നൊക്കെയായിരുന്നു.. ദാമ്പത്യത്തിന്റെ അടിത്തറ തന്നെ കഞ്ഞിയില്‍ നിക്ഷിപ്തമായിരുന്നൊരു കാലം.

അതു പോലെ പണ്ടു കാലത്ത്‌ പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്, പടി കടന്നു വരുമ്പോള്‍ തന്നെ കാണാന്‍ പാകത്തില്‍ മുറ്റത്ത്‌ വലിയൊരു വൈക്കോല്‍ കൂന ഉണ്ടാവുമായിരുന്നത്രേ.. വൈക്കോല്‍ കൂന കാണുമ്പോഴേ പെണ്ണ് കാണാന്‍ വരുന്നവര്‍ കരുതിക്കൊളുമത്രേ "പെണ്ണിന്‍റെ വീട്ടില് "കഞ്ഞിക്കുള്ള വകയൊക്കെ ഉണ്ടെന്ന്.

പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഇരിക്കപ്പൊറുതി കിട്ടാത്ത തങ്കമ്മ വേലിക്കല്‍ വന്നു നീട്ടി വിളിക്കും... ഡീ . ചിന്നമണിയേ... കഞ്ഞ്യൂടിച്ച് വന്നിട്ട് ന്‍റെ തലേമ്മല് ഒന്ന് നോക്കി തരണം ട്ടാ.. പേന്‍ കടിച്ചിട്ട് പാങ്ങില്ല്യ .

പനി പിടിച്ചു തുള്ളിവിറക്കുന്നവര്‍ക്ക് പ്രണയം തോന്നുന്നത് ചൂടുള്ള പൊടിയരിക്കഞ്ഞിയോടല്ലാതെ മറ്റെന്തിനോടാണ്..

സുഖചികിത്സയുടെ ഭാഗമായ കര്‍ക്കിടക കഞ്ഞിയും മരുന്നു കഞ്ഞിയും കഞ്ഞി വിരോധികളായ കഞ്ഞികള്‍ പോലും ഒഴിവാക്കാറില്ല ..

സ്കൂളുകളിലെ ഉച്ചക്കഞ്ഞി എത്രയോ പാവപ്പെട്ട കുട്ടികളുടെ വിശപ്പ് മാറ്റുന്നു.

"ഉച്ചക്കഞ്ഞിക്ക് തല മറിഞ്ഞാല്‍ ഊരു തെണ്ടി പിന്നെ നിലത്തല്ല" എന്ന് അഹങ്കാരികളായ ചിലരെ കുറിച്ച് അസൂയക്കാരുടെ ഭാഷ്യവുമുണ്ട്. എന്‍റെ കഞ്ഞിയില്‍ പാറ്റയിടല്ലേ.. എന്‍റെ കഞ്ഞികുടി മുട്ടിക്കല്ലേ ഇഷ്ട്ടാ എന്നൊക്കെയുള്ള പതം പറച്ചിലുകളിലും കഞ്ഞി തന്നെ മുഖ്യന്‍.

പള്ളിയുറക്കത്തിനു സമയമായി. പള്ളിക്കഞ്ഞി കുടിച്ചു നോം പള്ളിയറയിലേക്ക് പോവട്ടെ.. കഞ്ഞി മാഹാത്മ്യത്തിന്റെ പുതിയൊരു എപ്പിസോടുമായി വീണ്ടും കാണുന്നത് വരെ...


-പത്മശ്രീ നായര്‍-

Wednesday, 28 May 2014

ദേവുഅംബ്രാളും, ജാനുവും..



ദേവ്വ്വോമ്മ്രാളെ ... വ്ടാരൂല്ല്യെ.. ദേവ്വ്വോമ്മ്രാളെ . കൂയ്‌.."

"ആരാദ്.." ദേവ്വ്വോമ്മ പൂമുഖ കോലായില്‍ കിടന്നു കൊണ്ട് വിളി കേട്ടു..

"ഞാനാന്നും അമ്മ്രാളെ.. ജാനു.. കുന്നുംപൊറത്തെ വേലായ്‌ദന്‍റെ പെണ്ണ്‍."

"ഇത്യേ ഉമ്മറത്തിക്ക് വാ ജാന്വോ.. ഞാംബടെ കെടക്ക്വ."

ജാനു വടക്കേ മുറ്റത്ത്‌ കൂടി നടന്നു ഉമ്മറക്കോലായില്‍ എത്തി.

" ജാന്വോ.. ആ പരമ്പിലെ നെല്ലൊന്നു ചിക്കീട്ടു ഇബടെ ഇരുന്നോ. നിക്ക് ഇന്നത്ര സുഗം പോര.. തല ചിറ്റ്ണൂ.. രാവിലെ ആ ജമീലപെണ്ണ് വന്നപ്പോ നെല്ല് കോരി പരമ്പില് ഇടീച്ചു.. കണ്ണ് തെറ്റ്യാ നാട്ട്വാരുടെ കോഴ്യോള് വന്നു അപ്പടി തിന്നും.. ഇബടെ അങ്ങട് കെടന്നാ കോഴ്യോളെ ആട്ടാം.. മൂച്ചീടെ നല്ല കാറ്റ് ണ്ട്. "

"ആവൂ.. ഇരിക്കാന്‍ നേരല്ല്യാ മ്മ്രാളെ.. നിക്കൊരു സഗായം ചെയ്യ്വോ.. അയ്നാ ഞാന്‍ വന്നത്."

"ന്തേ.. ഞാനിപ്പോ എന്ത് സഗായാ ജാനൂനു ചെയ്യണ്ടേ? " ദേവ്വ്വോമ്മ അത്ര രസിക്കാത്ത മട്ടില്‍ കിടന്ന കിടപ്പില്‍ ചോദിച്ചു..

"ണ്ടെങ്കില്‍ ഒരമ്പത് ഉര്‍പ്യ തര്വോ അമ്മ്രാളെ.. റേഷന്‍ പീട്യേല് പഞ്ചാര കൊടുക്ക്‌ണ്ട്.. ഇന്ന് പോയില്ലെങ്കില് ഈ മാസത്തെ പഞ്ചാര കിട്ടില്ല്യ. രണ്ടീസം കഴിഞ്ഞിട്ട് മടക്കി തരാം. "

"അയ്യോ ന്‍റെ ജാന്വോ.. ഒരു പാങ്ങൂല്ല്യാ ട്ടോ.. ഞാനി ശ്ശി ബുദ്ധിമുട്ടിലാ.. ആയിരൂര്‍പ്യ എടുത്തു വെച്ചിട്ടുണ്ട് . പാടത്ത് പണിക്കാരുണ്ടെയ്.. വൈന്നേരം കൂലി കൊടുക്കാന്ള്ളതാ.. വേറെ ന്റെല് കാലണടെ കാശില്ല്യ ട്ക്കാന്‍. കാശൊക്കെ ഞാന്‍ നാട്ട്വാര്ക്ക് ദാനം കൊടുക്ക്വാന്നും പറഞ്ഞിട്ട് ന്‍റെ മകന്‍ രണ്ടു മാസായിട്ടു കാശയക്കുണൂല്ല്യ.. ഒരു നിവര്‍ത്തീല്ല്യാലോ ജാന്വോ."

ഈയമ്മയോട് നേരായ വഴി നടക്കില്ലെന്നറിഞ്ഞ . ജാനു റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു .. പിടിച്ചൂന്നല്ല.. ദേവ്വ്വോമ്മയുടെ വീക്നെസ്സില്‍ തന്നെ കേറി പിടിച്ചു.. ജാനു പതുക്കെ എഴുന്നേറ്റു.

"ന്നാ ശരി.. ഞാമ്പോട്ടെ മ്മ്രാളെ.."

"നീപ്പോ പോണ വഴിക്ക് ന്താണാവോ. ബഹളോക്കെ ഒതുങ്ങ്യോ ന്തോ ? മനുഷ്യര്‍ക്ക് ഒരൂട്ടം നാണോം മാനോം ഒക്കെ വേണ്ടേ.. " ജാനു ഉച്ചത്തില്‍ ആത്മഗതിച്ചു.

ജാനുവിന്റെ ആത്മഗതം കേട്ട ദേവ്വ്വോമ്മ കിടന്ന കിടപ്പില്‍ നിന്നും ആരുടെയോ പ്രേതം ആവേശിച്ച പോലെ, സടകുടഞ്ഞെഴുന്നേറ്റു. അഴിഞ്ഞ മുടി വാരിക്കെട്ടി. പിന്നിലൂടെ കൈയ്യെത്തിച്ച് അയഞ്ഞ ഒന്നരയുടെ തുമ്പ് വലിച്ചുമുറുക്കി കുത്തി. ചുട്ടിതോര്‍ത്ത്‌ ഒന്നൂടി കുടഞ്ഞു മാറ് മറച്ചു.

"ന്താ ജാന്വോ? ആര്‍രോട്യാ ബഹളം?"

ജാനു ഉഷാറായി..
"ഒന്നും പറയണ്ടാ ന്‍റെ മ്മ്രാളെ. ആ കുമാരന്‍റെ വീട്ടിലെ കാര്യോന്നും പറയാണ്ടിരിക്ക്യാ ഭേതം. എന്നും അടീം കുത്തും വഴക്കും വക്കാണോ തന്ന്യാ.. നിക്ക് ന്‍റെ വീടിന്‍റെ വടക്കോറത്തു ജനാല തൊറന്നിട്ടാ സ്സലായിട്ട് കേക്കാം."

"കുമാരന് ഒരു പെങ്കുട്ടീല്ല്യെ.. അയ്നെ പറ്റി എന്തൊക്ക്യോ കേട്ടീരുന്നൂ ലോ.. ന്നാള് പാടത്ത് പണിയണ പെണ്ണുങ്ങള് കൂട്ടം കൂടണതു കേട്ടു.."

"ങാ.. അയ്ന്റെ കാര്യന്നാ.."... ജാനു തിണ്ണയിലെ പൊടി കൈയ്യോണ്ട് തട്ടി ഒന്നമര്‍ന്നിരുന്നു.

"ആ കുമാരന്‍റെ മൂത്ത മഗളെ.. ആ പെണ്ണ് തുന്നല് പടിക്കാനോക്കെ പോണുണ്ടാര്‍ന്നു.. ഏതോ എഴുത്തച്ചന്‍ ചെക്കന്റെ കൂടെ ലോഗ്യത്തിലാര്‍ന്നൂ ന്നൊക്കെ ആരോക്ക്യോ പറഞ്ഞു കേട്ടീര്‍ന്നു ന്നും മ്മ്രാളെ. ഒരാഴ്ച്യായിട്ട് പെണ്ണിനെ പൊറത്തോന്നും കാണാനൂല്ല്യ.. ഞാനിങ്ങനെ വേലിറമ്പിക്കൂടി ചുള്ളല് പെറുക്കി നടക്ക്വാര്‍ന്നു അമ്മ്രാളെ.. കുമാരന്‍റെ കെട്ട്യോളെ കണ്ടപ്പോ ന്തേ നെന്റെ പെണ്ണ് ന്നു ചോയ്ച്ചു.. അവളാ ന്നെ തുറിച്ചു നോക്കി കടിച്ചു കീറാന്‍ വന്നു മ്മ്രാളെ.. ഓഒ അവള്‍ടെ വായേല് നാവ് സഹിക്കില്ല്യ..

ന്നാള് കൊളത്തില് കുളിക്കാമ്പോയപ്പോ മ്മടെ ദാഷായിണി പറയെ.. ജാന്വോ നെനക്കറിയ്യ്വോ ആ കുമാരന്‍റെ പെണ്ണില്ല്യെ.. അത് എന്തൊക്ക്യോ ഒപ്പിച്ചിട്ടുണ്ട് വേ ന്നു.. തിരുപ്പൂരില് ആരോ ബന്ധുക്കാര് ണ്ടത്രേ.. അവടെ കൊണ്ടാക്കീരിക്ക്ക്യാ ന്നാ പറഞ്ഞു കേട്ടത്.. ആ എഴുത്തച്ചന്‍ ചെക്കന്‍ പെണ്ണിനെ വിളിച്ചോണ്ട് പൂവാന്‍ വന്നൂന്നോ ബഹളം വെച്ചൂ ന്നൊക്കെ കേട്ടു.. "

ജാനു തുടര്‍ന്നു..
"ശരി അമ്മ്രാളെ ഞാമ്പോണു .. ഇതൊന്നും ആരിനോടും പറയണ്ടാ ട്ടോളീ.. നിക്ക് കണ്ടതും കേട്ടതും അവടെം ഇവ്ടെം പറഞ്ഞു നടക്കണ ശീലല്ല്യ.. പിന്നെ അമ്മ്രാളോടായതോണ്ടു പറഞ്ഞൂന്നെ ള്ളൂ.. നമ്മക്കെന്തു കിട്ടാനാ ആരാന്‍റെ വീട്ട്ളെ കാര്യം പറഞ്ഞു നടന്നിട്ട്"

"ന്നിട്ട്‌ എന്തുണ്ടായി ജാന്വോ? ആ ചെക്കന്‍ വന്നു ഇപ്പളും ബഹളം ണ്ടാക്കാറുണ്ടോ " ? ദേവ്വ്വോമ്മക്ക് ഇന്ട്രസ്റ്റ്‌ ആയി. ജാനു പൊടിപ്പും തൊങ്ങലും വെച്ച് കുറെ നുണക്കഥകള്‍ ദേവ്വ്വോമ്മയുടെ കാതിലേക്ക് കോരിയൊഴിച്ചു.. ദേവ്വോമ്മയുടെ തല ചുറ്റലും ക്ഷീണവും ഒക്കെ പമ്പ കടന്നു.

"അവനു ഒരു ചെക്കന്‍ ല്ല്യെ.. അതെവിട്യാ ജാന്വോ?"

"അയിന്റെ കാര്യം അയിലും വഷളാ ന്‍റെ അമ്മ്രാളെ.. കള്ളും കുടിച്ചു തല്ലൂം അടീം ണ്ടാക്കി നടക്ക്വന്നെ."

ദേവ്വ്വോമ്മ പതുക്കെ നിലത്ത് കൈ കുത്തി എണീറ്റു.. അകത്തു പോയി ചുരുട്ടി പിടിച്ച നൂറിന്‍റെ നോട്ടുമായി വന്നു.

" ജാന്വോ.. അവടെ നിക്ക്.. ന്നാ.. കൂലി കൊടുക്കാന്‍ വെച്ചീര്‍ന്ന കാശാ.. നൂറുറുപ്യെണ്ട്.. ദിപ്പോ നീ മടക്ക്യോന്നും തരണ്ടാ ട്ടോ. അപ്പ്രത്തൂടെ ചായ്പ്പിലിക്ക് ബാ.. രണ്ടു മൂന്നു നാള്യെരം തരാ.. അവടെ ഒരു ചക്ക ണ്ടാവും. അതും നീയെടുത്തോ.. രാവിലെ അടിച്ചു വാരാന്‍ വരണ പെണ്ണ് കൊണ്ട തന്നതാ.. നിക്ക് ഒരാള്‍ക്ക്‌ ന്തിനാപ്പോ ഒരു ചക്ക്യൊക്കെ.. ന്‍റെ വെപ്പും തീന്വോക്കെ കണക്കന്നെ.. നീ കൊണ്ടോക്കോ..

എടക്ക് നേരം കിട്ടുമ്പോ വായോ ട്ടോ..

" ശരി അമ്മ്രാളെ.. ഞാന്‍ വരാ.. മ്മക്ക് ന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ.. ന്‍റെ ആള് രാവിലെ പണിക്ക് പോയാ പിന്നെ മോന്ത്യായിട്ടെ വര്വോള്ളൂ.. ഞാനും അവടെ ഒറ്റക്കന്നെ.."

ജാനു ചക്കേം തെങ്ങേം മടിക്കുത്തില്‍ നൂറു ഉറുപ്യേം തിരുകി പടി കടക്കുമ്പോള്‍ മനസ്സില് പറഞ്ഞു.

"ഇത് പോലുള്ള ആള്‍ക്കാര്‍ ഉള്ളിടത്തോളം കാലം നമ്മക്ക് കാശിനോ കൂട്ടാന്‍ വെക്കാനോ മുട്ട് വരില്ല്യ.. ഇത്തിരി പരദൂഷണം പറയണം ന്നല്ലേ ള്ളൂ.. " ജാനുവിന്റെ ആത്മഗതം.

അമ്പതു ഉറുപ്യ കടമായി ചോദിച്ചു വന്ന ജാനു നൂറു ഉറുപ്യ ഫ്രീ ആയി ഒപ്പിച്ചു.. ചക്കേം നാള്യെരോം വേറെ..

ഇതുപോലുള്ള കഥാപാത്രങ്ങള്‍ നിങ്ങള്ക്ക് ചുറ്റും കാണാമായിരിക്കും ല്ലേ.. എന്തായാലും ശരി.. കൊതീം നുണയും പറഞ്ഞു, കാര്യം സാധിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല ട്ടോ.. 





പദ്മശ്രീനായര്‍-

Monday, 12 May 2014

സ്വവര്‍ഗനിര്‍വേദം..!!



ബാറിലെ അരണ്ട വെളിച്ചത്തില്‍ ബെയററോടു  ഒരു ലാര്‍ജ്ജിനു കൂടി ഓര്‍ഡര്‍ കൊടുത്ത്, നന്ദകുമാര്‍ കൈത്തലത്തില്‍ മുഖം താങ്ങി ഇരുന്നു.. എ. സി. യുടെ തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു..  എതിരെ ഇരുന്ന സുഹൃത്ത്‌ രാജീവ്‌ മെല്ലെ  നന്ദന്റെ തോളില്‍ പിടിച്ചുലച്ചു..

"എന്താടാത് ..  ഇനി വേണ്ട. ഇപ്പൊ തന്നെ കൂടുതലായി."

നന്ദന്‍ രാജീവിനെ നോക്കി  വിളറി ചിരിച്ചു.

"ഉം.  പോകാം. ദാ  ഇതൂടി."

ബെയറര്‍ കൊണ്ടുവെച്ച  മദ്യം വലിച്ചു കുടിച്ചു കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തി തുടച്ചു നന്ദകുമാര്‍ എഴുന്നേറ്റു.. ബില്ല് പേ ചെയ്തു, ബാക്കി വാങ്ങാന്‍ കാത്തുനില്‍ക്കാതെ അയാള്‍ വിറയ്ക്കുന്ന കാലുകളെ വലിച്ചിഴച്ചു ബാറിനു പുറത്തു കടന്നു..

"ഈ കണ്ടീഷനില്‍ നീ ഡ്രൈവ് ചെയ്യണ്ട.. കേറ്‌  ഞാന്‍ ഡ്രോപ്പ് ചെയ്യാം."

നന്ദകുമാര്‍ പിന്‍സീറ്റില്‍ ചാരിക്കിടന്നു മയങ്ങി. അയാളുടെ മനസ്സ് പ്രക്ഷുബ്ധമായൊരു കടലാണെന്ന്  മുഖത്ത് നിന്നും വായിച്ചെടുക്കാം.  ആറു വര്‍ഷമായി ഒരേ ഹോസ്പിറ്റലില്‍  ജോലി ചെയ്യുന്നു..  ആരെയും മുഷിപ്പിക്കാതെ, കൃത്യമായ അകലത്തില്‍ കോര്‍ത്തിണക്കിയ സൗഹൃദങ്ങളാണ് നന്ദന് അധികവും.. പക്ഷെ തന്നോട് മാത്രം എന്തോ ഒരു പ്രത്യേക സ്നേഹമാണ്.. തനിക്കും അതുപോലെ തന്നെ. ഒഴിവു സമയങ്ങളില്‍ പരസ്പരം മനസ്സ് തുറക്കും..  പക്ഷെ മൂന്നാല് മാസമായി നന്ദനില്‍ മാറ്റങ്ങള്‍ കാണുന്നു..  എല്ലാവരില്‍ നിന്നും അകന്നുമാറി  തന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നു.  മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ നിന്ന് നേരെ ബാറിലേക്ക്..  ഇതിങ്ങനെ വിടാന്‍ പറ്റില്ല..  നന്ദന്‍ തനിക്ക് വെറുമൊരു സുഹൃത്തല്ല..  അവന്റെയീ പോക്ക് അപകടത്തിലേക്കാണ്.. അവനെ രക്ഷിക്കാനുള്ള ബാദ്ധ്യത ഒരാത്മാര്‍ത്ഥ സുഹൃത്ത്‌ എന്ന നിലക്ക് തനിക്കുണ്ട്..

കാര്‍ വളവു തിരിഞ്ഞു  പൂമാര്‍ക്കറ്റിലേക്കുള്ള വഴിയിലൂടെ നീങ്ങി.. മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്‍റെയും മാദക ഗന്ധം മൂക്കിലേക്കിരച്ചു കയറിയപ്പോള്‍ നന്ദന്‍ പിടഞ്ഞെഴുന്നേറ്റു..

"നിര്‍ത്തു.. വണ്ടി നിര്‍ത്തു." ഓ..!! ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട് അല്ലേ?.. ഗുഡ്.. യെസ്.. ഐ വില്‍ സ്റ്റോപ്പ്‌.

കാര്‍ ഒരു പൂക്കടയുടെ ഓരം ചേര്‍ന്ന് നിന്നു.. നന്ദന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ കുടമുല്ലപൂവുമായി  തിരിച്ചു വന്നു..

"ഉം.. പോവാം. "

രാജീവിന്‍റെ മുഖത്തിപ്പോള്‍ മരുന്നിന് കുറിപ്പടിയെഴുതിക്കഴിഞ്ഞ ഒരു ഡോക്ടറുടെ ഭാവം., 'എങ്ങിനെ ഡീല്‍ ചെയ്യണമെന്ന് ഇനിയും ഞാന്‍ പ്രത്യേകം ആവര്‍ത്തിക്കെണ്ടതില്ലല്ലോ.. അല്ലേ?..

മറുപടി ഒരു വിളറിയ ചിരിയിലൊതുക്കി.

.നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട്  ഹോം നേഴ്സ്  നാന്‍സി  വന്ന് ഗേറ്റ് തുറന്നു.. അവളെ കണ്ടതേ  പെരുവിരല്‍ തൊട്ട് പെരുപ്പ് കേറാന്‍ തുടങ്ങിയത് പൊട്ടിത്തെറിയാവാതിരിക്കാന്‍  നന്ദന്‍ നന്നേ പണിപ്പെട്ടു..

"ഗുഡ് നൈറ്റ്‌ രാജീവ്‌..  നാളെ കാണാം.. ബൈ "

ബെഡ് റൂമിലെത്തി, പതിവുപോലെ മുല്ലപ്പൂ ശ്യാമയെ ഏല്‍പ്പിച്ചു. മുറിയിലാകെ വിലകൂടിയ സെന്റിന്റെ മനം മടുപ്പിക്കുന്ന മണം. ശ്യാമയുടെ മുഖത്തും അസഹ്യത നിഴലിച്ചു.

"നാന്‍സീ  ഇത് പൂജാമുറിയിലെക്ക്  വെക്കൂ."

ശ്യാമയുടെ കൈയ്യില്‍ നിന്ന് മുല്ലപ്പൂവുമായി മുറിക്കു പുറത്തിറങ്ങുമ്പോള്‍ നാന്‍സിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി  വിടര്‍ന്നത് നന്ദന്‍ അരിശത്തോടെ  തട്ടിത്തെറിപ്പിച്ചു..

"നന്ദന്‍ ഫുഡ്‌ കഴിച്ചോ? ഡൈനിങ്ങ്‌ ടേബിളില്‍ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. എനിക്കുറക്കം വരുന്നു.. വല്ലാത്ത ക്ഷീണം. "

നന്ദന് പുതുമയൊന്നും തോന്നിയില്ല.. ഈ പതിവ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങള്‍ ആയിരിക്കുന്നു.  കൂമ്പിയ താമരമൊട്ടു പോലെ, വിരല്‍ നുണഞ്ഞുറങ്ങുന്ന  ഒന്നര വയസ്സുകാരി അമ്മൂട്ടിയുടെ നെറ്റിയില്‍ വാത്സല്യത്തോടെ അമര്‍ത്തി ചുംബിച്ചിട്ടു നന്ദന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍  ഹോം നഴ്സ് നാന്‍സി , താന്‍ ശ്യാമക്ക്  വാങ്ങിക്കൊടുത്ത അവള്‍ക്കിഷ്ട്ടപ്പെട്ട റോസ് നിറമുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ചു മുറിക്കകത്ത് കയറി വാതിലടച്ചു.

തപിക്കുന്ന മനസ്സുമായി നന്ദന്‍ സ്വന്തം മുറിയിലെത്തി കട്ടിലിലേക്ക് വീണു. അശാന്തിയുടെ മഴക്കാറുകള്‍ മനസ്സിലുരുണ്ടുകൂടി പെയ്യാന്‍ വിതുമ്പി നില്‍ക്കുന്നതിനിടയില്‍   ജാലകപ്പഴുതിലൂടെ മിന്നല്‍പ്പിണരുകള്‍ തിക്കിത്തിരക്കി കയറി വരുന്നു. മനസ്സിലെ കടുത്ത വേനലില്‍, വരണ്ടുണങ്ങിയ ആശകളില്‍ ശുഭപ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍, ഈ പുതുമഴത്തുള്ളികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍.. ഘോരമായ ഇടിമുഴക്കത്തിന്റെ അവസാന ഇരമ്പത്തില്‍  പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു.. വേനല്‍ മഴയ്ക്ക് ഇടിമിന്നലുകളുടെ അകമ്പടി എന്തിനാവാം ?   അതെ.. കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും  ഇടിമിന്നലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കണം.. അതൊരു അനിവാര്യമായ നിയോഗമാവാം..

ചിന്തകളുടെ വേലിയേറ്റത്തില്‍, നഷ്ട്ടങ്ങളുടെ ചാകരക്കൊയ്ത്തിന്‍റെ വിളവെടുക്കാന്‍, തകര്‍ത്തു പെയ്യുന്ന മഴയുടെ സാരഥ്യം സ്വീകരിക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു.. ദീര്‍ഘ നിശ്വാസത്തിനു ശേഷം പുതുമഴയെ പുണര്‍ന്ന മണ്ണിന്‍റെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്തന്നെ
നന്ദന്‍  എഴുന്നേറ്റു ഫോണെടുത്തു അമ്മയെ വിളിച്ചു..  മനസ്സ് ചുട്ടു പഴുക്കുമ്പോള്‍  ഒരു കുളിര്‍മഴയായി പെയ്തിറങ്ങാന്‍  എന്നും അമ്മയുടെ  വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്..

"നീയിനീം  ഒറങ്ങീല്ല്യെ കുട്ട്യേ.. ന്തേ  ഈ നേരത്ത്."

"ഹേയ് ഒന്നൂല്ല്യാ.. അമ്മേടെ ശബ്ദം കേക്കാന്‍ തോന്നി.. വിളിച്ചു. അത്രേള്ളൂ"

"നെനക്ക്  ലീവ് കിട്ട്വെങ്കില്  ശ്യാമേം അമ്മൂട്ടീം  കൂട്ടീട്ടു  വാ.. ശ്ശി  ദിവസായി  ന്‍റെ കുട്ട്യോളെ കണ്ടിട്ട്."

ഉം.  വരാമ്മേ.. അമ്മക്ക് സുഖല്ലേ.

"ങാ.. നിക്കൊരു ബുദ്ധിമുട്ടൂം ല്ല്യാടാ.. ന്നാ നീ കെടന്നൊറങ്ങിക്കോ..  ങാ  പിന്നെ കുളി കഴിഞ്ഞു നെറുകില് രാസ്നാദി പൊടി തിരുമ്മാന്‍ മറക്കണ്ടാ ട്ടോ.  വെയര്‍പ്പും തണുപ്പും നെനക്ക് പണ്ടേ  ചേരില്ല്യ.  കാച്ച്യെ എണ്ണയെ തേക്കാവൂ.. അലോപ്പതി ഡോക്ടറായ തന്നോട് അമ്മയുടെ ആയുര്‍വേദസിദ്ധാന്തങ്ങളുടെ വാത്സല്യത്തില്‍പ്പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍...

ശ്യാമ്യോടും പറയ്‌.  ചീരാപ്പ്‌ പിടിച്ചാ വല്ല്യ കഷ്ട്ടാ.. മൊല കുടിക്കണതോണ്ടു അമ്മൂട്ടിക്കും വയ്യാണ്ടാവും. "

ഹും.  ശ്യാമ..  പറയാന്‍ തികട്ടി വന്ന വാക്കുകളെ  തൊണ്ടക്കുഴിയില്‍ വെച്ച് തന്നെ ഞെരിച്ചു കൊന്നു.  വേണ്ട.. അമ്മയൊന്നും അറിയണ്ട..  സംഭാഷണം നിര്‍ത്തി കിടക്കയിലേക്ക് വീഴുമ്പോള്‍, പെയ്തൊഴിഞ്ഞ മഴയ്ക്ക് പിന്നാലെ   തത്തിക്കളിചെത്തിയ  ഇളം കാറ്റിനു മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നില്‍  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന തീവെട്ടിപ്പന്തത്തില്‍ നിന്നുയരുന്ന പുകയുടെയും, കര്‍പ്പൂരം കത്തിയമര്‍ന്ന ഭസ്മത്തിന്‍റെയും, കൃഷ്ണതുളസിയുടെയുമൊക്കെ  കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു. മദ്യലഹരി മസ്തിഷ്കത്തെയും ശരീരത്തെയും തളര്‍ത്തിക്കിടത്തിയപ്പോള്‍ നന്ദന്റെ മനസ്സ് ലഹരിക്ക് പിടി കൊടുക്കാതെ വര്‍ഷങ്ങള്‍ പുറകിലേക്ക് കുതറിയോടുകയായിരുന്നു.

നാട്ടിന്‍പുറത്തെ നന്മകള്‍  ആവോളം  ആസ്വദിച്ചാണ് നന്ദകുമാര്‍ വളര്‍ന്നത്‌.. നാഗക്കാവും നടുമുറ്റവും നിറയെ ആളുകളുമുള്ള കൂട്ടുകുടുംബം.. പുല്ലാനിക്കാട്ട് തറവാട്.  അമ്പലക്കുളവും ആല്‍ത്തറയും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,  ഹൃദയം തുറന്നു സ്നേഹിക്കുന്ന കുറെ   കൂട്ടുകാരും നന്ദന്റെ സ്വന്തമായിരുന്നു. അമ്പലത്തിലെ ഉത്സവത്തിനു തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍  ആളിക്കത്തുന്ന തീവെട്ടിയില്‍ നിന്നുയരുന്ന പുകയുടെ ഗന്ധവും,  ചുറ്റമ്പലത്തിലെ  ചിരാതുകളില്‍ നിന്നുയരുന്ന  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന ദീപനാളത്തിന്‍റെ ഗന്ധവും  എന്തുകൊണ്ടോ നന്ദനെന്നും പ്രിയമേറിയതായിരുന്നു.    മെഡിക്കല്‍കോളേജ്‌ വിദ്യാഭ്യാസത്തിനായി തിരക്കേറിയ നഗരത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍  ഹൃദയം പിടഞ്ഞത് കുറച്ചൊന്നുമായിരുന്നില്ല.  പിറ്റത്തെ ആഴ്ച തന്നെ ബാഗും തൂക്കി തറവാടിന്റെ ഒതുക്കു കല്ലുകള്‍ കയറി ചെന്നപ്പോള്‍ അമ്മാവന്മാരുടെ മുഖത്ത് നീരസം..  അമ്മയുടെ മുഖത്ത് ദയനീയത..

തലമുടിയിലൂടെ വിരലുകളോടിച്ചു അമ്മ പറഞ്ഞു.

"ഇങ്ങനെ തുടങ്ങ്യാലെങ്ങനാ  ന്‍റെ നന്ദൂ..  പഠിച്ചു പാസായി നല്ലൊരു ഹോസ്പിറ്റലില്‍ പ്രാക്ടീസ് ഒക്കെ നേടി സ്വന്തം കാലില്‍ നിക്കണ്ടേ.. അമ്മക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത്.. നമ്മളെ തനിചാക്കീട്ടു അച്ഛന്‍ നേരത്തെ പോയില്ല്യെ.. ഈ സങ്കടോക്കെ കുറച്ചു ദിവസം കഴീമ്പോ മാറും..  അതോണ്ട് ന്‍റെ കുട്ടി നാളെ തന്നെ പോണം.. കോളേജ്  അവധി കിട്ടുമ്പോഴൊക്കെ  വരാല്ലോ."

അമ്മയുടെ വാക്കുകള്‍ കരുത്തേകി.  നഷ്ട്ടങ്ങള്‍ നന്ദന് എന്നും കൂട്ടുണ്ടായിരുന്നല്ലോ..  പിന്നീട് കുറേശ്ശെ കുറേശ്ശെയായി  ജീവിതത്തെ നഗരത്തില്‍ ലയിപ്പിക്കുകയായിരുന്നു..

ഒരു കോളേജ്‌ അവധിക്കാലത്താണ്  നന്ദിനിയെ പരിചയപ്പെട്ടത്. തുമ്പു കെട്ടിയ മുടിക്കിടയില്‍ മന്ദാരപ്പൂ  ചൂടിയ തുളസിക്കതിര്‍ പോലുള്ള  പെണ്‍കുട്ടി.. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞെത്തി, ദീപാരാധന തൊഴുതു മടങ്ങവെയാണ്  ആലത്തറക്കരികില്‍  വെച്ച് നന്ദിനി പറഞ്ഞത്..

"നന്ദൂ  എന്‍റെ കല്യാണം ഒറപ്പിച്ചു.. കല്‍ക്കട്ടയിലാ ചെക്കന്‍.. അടുത്ത മാസം ണ്ടാവും.."

അത് പറയുമ്പോള്‍ അവളുടെ കരിങ്കൂവള മിഴികളില്‍ നനവ്‌ പടര്‍ന്നിരുന്നു.. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന രണ്ടു മിഴിനീര്‍ത്തുള്ളികള്‍. തന്‍റെ ഹൃദയത്തിലും മുള്ളു കൊണ്ട  നീറ്റല്‍..  പറയാന്‍ മറന്ന  പ്രണയത്തിന്‍റെ  വിതുമ്പലുകള്‍.. അവസാനമായി യാത്ര പറഞ്ഞു വഴി പിരിയുമ്പോള്‍, മനസ്സിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിക്ക്  നന്ദിനിയുടെ രൂപവും ഭാവവും വന്നത് യാദൃശ്ചികമായിരിക്കാം.. 

പക്ഷെ വലതുകാല്‍ വെച്ച് തന്റെ ജീവിതത്തിലേക്ക് കയറിവന്ന ശ്യാമ  ഏറെ വ്യത്യസ്തയായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ പ്രകൃതം. എന്തിനും ഏതിനും പിടിവാശി. ചിണുങ്ങിക്കരച്ചില്‍, കൊഞ്ചിപ്പറച്ചില്‍.. എല്ലാം നന്ദന്‍ ആസ്വദിച്ചു.. അവളുടെ ലോകത്തേക്ക് അവനിറങ്ങിച്ചെന്നു. സുന്ദരമായ ദാമ്പത്യത്തിന്‍റെ   നീലതടാകത്തില്‍  നീന്തിത്തിമിര്‍ക്കുന്ന രണ്ടു ഇണയരയന്നങ്ങള്‍. ശ്യാമയും നന്ദനും..  വിവാഹത്തിന്‍റെ ആറാം മാസത്തിലോരുനാളിലുണ്ടായ തലചുറ്റലില്‍ നിന്നും ഉണര്‍ന്നെണീറ്റപ്പോള്‍ ശ്യാമയുടെ കവിളിണകളില്‍ ആയിരം സൂര്യകാന്തിപ്പൂക്കള്‍ ഒരുമിച്ചു പൂത്തുലഞ്ഞു.. തന്‍റെ ഉദരത്തില്‍ വളരുന്ന തുടിപ്പിന്റെ അവകാശിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.. പ്രസവത്തിനു സ്വന്തം വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട  ശ്യാമ നന്ദന്‍റെ   മാറില്‍ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു.

"എന്താ മോളൂ ഇങ്ങനെ. നീ വിഷമിച്ചാല്‍  വയറ്റില്‍ കിടക്കുന്ന നമ്മുടെ വാവയ്ക്ക് സങ്കടാവില്ല്യെ.. എപ്പോ വിളിച്ചാലും ഞാനാ നിമിഷം  പറന്നെത്തിയിരിക്കും. കേട്ടോ "

ഭാര്യയെ സാന്ത്വനിപ്പിചെങ്കിലും ശ്യാമയുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാത്ത വീട് നന്ദന് അസഹ്യമായിരുന്നു.  ദിവസങ്ങള്‍ തള്ളിനീക്കി . ശ്യാമ പ്രസവിച്ച വിവരം അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ നന്ദന്‍ ആശുപത്രിയില്‍ ഓടിയെത്തി..  കണ്ണടച്ചുറങ്ങുന്ന ആദ്യത്തെ കണ്മണിയെ കണ്ണിമയ്ക്കാതെ  എത്ര സമയം നോക്കിയിരുന്നെന്നു ഓര്‍മ്മയില്ല..   ശ്യാമയെ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നു.  ലോകത്തിലേക്ക്‌ വെച്ചേറ്റവും  വലിയ ഭാഗ്യവാന്‍ താനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി നന്ദന്.

പെട്ടെന്ന് മുറിയിലേക്ക്  കയറി വന്ന ചെറുപ്പക്കാരിയെ  നന്ദന് പരിചയപ്പെടുത്തി..

"നന്ദു.. ഇത് നാന്‍സി..  നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു.  ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. "

പക്ഷെ നന്ദന് എന്തോ പന്തികെടാണ് തോന്നിയത്.. നാന്‍സിയുടെ മട്ടും ഭാവവും, സംസാര രീതിയും നന്ദന് ഒട്ടും ദഹിച്ചില്ല.  ആ തോന്നലുകള്‍ പിന്നീട് യാഥാര്‍ത്യമായി മാറുകയായിരുന്നു.  ഒരു നിമിഷം പോലും തന്നെ പിരിഞ്ഞു കഴിയാന്‍ വയ്യെന്ന് പറഞ്ഞ ശ്യാമ  അമ്മൂട്ടിക്കു ഒരു വയസായിട്ടും തിരിച്ചു വരാന്‍ താല്പര്യം കാണിച്ചില്ല.  ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു മടുത്തപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി   തിരിച്ചു വന്നു. കൂടെ നാന്‍സിയും.

ശ്യാമക്ക് നന്ദനോടുള്ള പെരുമാറ്റത്തില്‍   അസാധാരണതത്വം അനുഭവപ്പെടാന്‍ തുടങ്ങി. തന്നെക്കാള്‍ കൂടുതല്‍ അവള്‍ നാന്സിക്ക് പ്രാധാന്യം കൊടുക്കുന്നു.  സദാസമയവും  അവളോടോത് കഴിയാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു. സാവധാനത്തില്‍ കിടപ്പുമുറിയില്‍ നിന്നും നന്ദന്‍ പുറത്തായി. അതിനു നിരത്തിയ കാരണമോ  രാത്രിയില്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ നാന്‍സി കൂടെ തന്നെ വേണമെന്നും.

നന്ദന്റെ മനസ്സ് ഉമിത്തീ പോലെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ഒരു ഭര്‍ത്താവിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.. യാദൃശ്ചികമായി ഒരു ദിവസം ഓഫീസില്‍ നിന്നും നേരത്തെയെത്തിയ നന്ദന്‍ കണ്ടത് ഒരിക്കലും കാണാന്‍ പാടാത്ത കാഴ്ചയായിരുന്നു.. സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ വികൃതമായ മുഖം. തന്‍റെ ഭാര്യ നാന്‍സിയുടെ നീരാളിപ്പിടുത്തത്തില്‍  അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയെന്ന യാഥാര്‍ത്ഥ്യം.. സ്നിഗ്ദ്ധതയുടെയും സ്വപ്നാത്മകത്ത്വത്തിന്റെയും  രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരായി  അവര്‍ മാറി..   നന്ദന്‍ തന്‍റെ ദുഃഖങ്ങള്‍ നുരഞ്ഞു പൊന്തുന്ന മദ്യത്തില്‍ ലയിപ്പിച്ചു..  നാന്‍സിയും ശ്യാമയും അവരുടെതായ ലോകത്തും.

ഇന്ന് ഏറെ നിര്‍ബന്ധിച്ചപ്പോള്‍  രാജീവിന്‍റെ മുന്നില്‍ മനസ്സ് തുറക്കേണ്ടി വന്നു..  മാസങ്ങളോളമായി മനസ്സില്‍ ചിറ കെട്ടി നിര്‍ത്തിയ സങ്കടപ്പുഴ കുത്തിയൊലിച്ചപ്പോള്‍ ഇത്തിരി ആശ്വാസമായി.

"നീ വിഷമിക്കണ്ട. എന്തെങ്കിലും വഴിയുണ്ടോന്നു നോക്കാം.. ചെറിയൊരു  പരീക്ഷണത്തിന്‌ മുതിരേണ്ടി വരും. ചിലപ്പോള്‍ നിനക്ക് നിന്റെ പഴയ ശ്യാമയെ തിരിച്ചു കിട്ടും."

രാജീവിന്‍റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.മനുഷ്യമനസ്സിന്‍റെ വ്യാപാരങ്ങളെ തന്‍റെ ഉള്ളംകൈയിലിട്ട് അമ്മാനമാടി പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കുന്ന തന്‍റെ സ്നേഹിതന്‍,സൈക്ക്യാട്രിക് വിദഗ്ദന്‍. 
നാന്‍സിയെ വിദഗ്ദമായി കിച്ചണിലെ സ്റ്റോര്‍റൂമിലിട്ട് പൂട്ടി താക്കോല്‍ ഒളിപ്പിക്കാന്‍ അല്പം പണിപ്പെട്ടു.

അതെ,ഈ രാത്രി തന്നെയാണ് രാജീവ് നിര്‍ദേശിച്ച ആ ശാന്തിമുഹൂര്‍ത്തം.. പുറത്തു മഴ, തന്റെ വികാരമടക്കാനാവാതെ തകര്‍ത്തു പെയ്യുന്നു.. മുളംകൂട്ടങ്ങള്‍ കാറ്റിലാടിയുലഞ്ഞു.. ഇലച്ചാര്‍ത്തുകള്‍ മഴയുടെ ആവേശത്തുള്ളികള്‍ ആര്‍ത്തിയോടെ നുണഞ്ഞിറക്കി.  ഈ സമയം കുളിമുറിയില്‍ നിന്നും റോസ് നിറത്തിലുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ച്, കൈവിരലിലെ നഖങ്ങളില്‍ ചായവും പുരട്ടി പുറത്തിറങ്ങിയ നന്ദന് നാന്‍സിയുടെ ഗന്ധമായിരുന്നു.  മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, ചാരിയിട്ട വാതില്‍  പതിയെ തുറന്നകത്തു വരുന്ന സ്ത്രീ രൂപത്തെ, ശ്യാമ അതിശയത്തോടെ നോക്കിക്കണ്ടു.നാന്‍സിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധവുമായി തന്‍റെയരികില്‍ ശയിക്കുന്ന നന്ദന്‍റെ ശരീരത്തിലേയ്ക്ക് ഒരു മുല്ലവള്ളിപോലെ അവള്‍ പടര്‍ന്നുകയറി..!

മഴയുടെ വികാരം കൊടുമ്പിരിക്കൊണ്ടു.. അങ്ങകലെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകള്‍ കാറ്റിലാടിയുലയുമ്പോള്‍, സര്‍പ്പക്കാവിലെ ഇലഞ്ഞിച്ചോട്ടിലേക്ക് തന്‍റെ ഇണയെ തേടി നാഗകന്യക പടം പൊഴിച്ചിഴഞ്ഞെത്തി.  കുളിര്‍മഴയില്‍ കെട്ടുപിണഞ്ഞിഴുകിച്ചേര്‍ന്ന അവരുടെ രതിസംഗമത്തിനു പ്രകൃതി  സാക്ഷിയായപ്പോള്‍, നന്ദനും ശ്യാമയും  അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.  പ്രിയതമയുടെ നെറ്റിയിലുരുണ്ടുകൂടിയ സ്വേദമണികളെ അധരത്താലൊപ്പിയെടുക്കുമ്പോള്‍, ശ്യാമ നന്ദന്‍റെതു മാത്രമായി ആലസ്യത്തിലേക്ക് വഴുതി വീണു.

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെത്തി, ക്ഷേത്രത്തിലെ  ദീപാരാധന തൊഴുതു നില്‍ക്കുമ്പോള്‍, ശ്യാമയുടെ തോളില്‍ , നന്ദന്റെ വിരലില്‍ തൂങ്ങിക്കളിക്കുന്ന അമ്മൂട്ടിയെ നോക്കി   പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു അവളുടെ കുഞ്ഞനിയന്‍... നന്ദന്‍റെ  തനിപ്പകര്‍പ്പ്... 





Friday, 11 April 2014

"പ്രാണസഞ്ചാരം" .... വായനയിലൂടെ..!!!




മനുഷ്യര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍, തൊഴില്‍പരമായ തകര്‍ച്ചകള്‍, മാറാരോഗം, വിവാഹത്തിനുള്ള തടസ്സങ്ങള്‍,  പഠനത്തില്‍ പെട്ടെന്നുണ്ടാകുന്ന താല്‍പര്യക്കുറവ്, വരുമാനത്തില്‍ ബര്‍ക്കത്ത് ഇല്ലായ്മ, കെട്ടിടം വില്‍ക്കാനുള്ള വൈഷമ്യങ്ങള്‍, കുടുംബപരമായ പ്രശ്നങ്ങള്‍, സ്നേഹിക്കുന്നവരുടെ അകന്നു മാറല്‍,  വിദേശ യാത്രക്കുള്ള തടസ്സങ്ങള്‍ അങ്ങിനെയങ്ങിനെ നിത്യജീവിതത്തില്‍ ഓരോരുത്തരും  നേരിടുന്ന  പ്രശ്നങ്ങള്‍ നിരവധി..

ഒരു ശരാശരി മലയാളിക്ക്, അവനെത്ര സാക്ഷരനാണെങ്കിലും  ഒരിക്കലെങ്കിലും വാസ്തു, ജ്യോതിഷം, മന്ത്രവാദം, കൈനോട്ടം, ജാതകം നോക്കല്‍ തുടങ്ങിയ ഏതുമായെങ്കിലും  ബന്ധപ്പെടാതിരിക്കാനാകാത്ത  അവസ്ഥ ഉണ്ടായേക്കാം. നിരീശ്വരവാദവും യുക്തിവാദവും ഒക്കെ കൈമുതലാക്കിയവരും, ചില വിഷമഘട്ടങ്ങളില്‍,  മേല്‍പ്പറഞ്ഞ വഴികളിലൂടെ  സഞ്ചരിക്കാതിരിക്കില്ല..

സമൂഹത്തിന്റെ അരികുകളിലും മനുഷ്യ മനസ്സുകളിലെ ഇരുളുകളിലും വസിക്കുന്ന ചില വിശ്വാസങ്ങളെ പുറത്തു കൊണ്ടുവരുകയാണ് "പ്രാണസഞ്ചാരം"  എന്ന നോവലിലൂടെ  പ്രശസ്ത നോവലിസ്റ്റ്   ശ്രീ രാജീവ്‌ ശിവശങ്കര്‍.ആശയത്തിലും,ആഖ്യാനത്തിലും ഏറെ വ്യത്യസ്തതയും,പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ സൃഷ്ടി "തമോവേദ" ത്തിനു ശേഷം ശ്രീ രാജീവ്‌  ശിവശങ്കറിന്‍റെ തൂലികയില്‍ നിന്നും പിറവിയെടുത്ത  ശക്തമായ നോവല്‍ ആണ്.

ആനന്ദന്‍ പുരുഷോത്തമന്‍ എന്ന ചെറുപ്പക്കാരനാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ജോലിയിലെ ആത്മാര്‍ഥതയും മിടുക്കും കേട്ടറിഞ്ഞു, ആകര്‍ഷകമായ ശംബളം വാഗ്ദാനം ചെയ്തു ഫിന്‍ലൈഫ്‌ എന്ന ധനകാര്യ സ്ഥാപനം ആനന്ദനെ  തങ്ങളുടെ സ്വന്തമാക്കുന്നു.. പുതിയ ഓഫീസില്‍ ചാര്‍ജ്ജെടുത്തു,  മേലുദ്യോഗസ്ഥനെ കാണാന്‍ ചെല്ലുക എന്ന  സാമാന്യ മര്യാദകള്‍ പാലിച്ചില്ലെന്ന  പേരിലായിരുന്നു   പ്രശ്നങ്ങളുടെ  തുടക്കം. അവിടെ തന്നെ ജോലി ചെയ്യുന്ന രണ്ടു പേര്‍ വിലക്കിയതിന്റെ പേരിലാണ് താന്‍ ബോസ്സിനെ കാണാന്‍ വരാതിരുന്നത് എന്ന് പറഞ്ഞപ്പോള്‍ മേലധികാരി വീണ്ടും  ക്ഷോഭിച്ചു.. കാരണം ആനന്ദന്‍ പറഞ്ഞ ആ രണ്ടു പേരും മാസങ്ങള്‍ക്ക് മുമ്പ് അപകടത്തിലും ആത്മഹത്യചെയ്തും മരിച്ചു പോയവരായിരുന്നു. പിന്നീടങ്ങോട്ട്  യൂണിയന്‍ നേതാവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ.   പലരുടെയും  കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും   വെളിച്ചത്തു വരുമെന്നായപ്പോള്‍, സഹപ്രവര്‍ത്തകരില്‍  ചിലര്‍  ഒറ്റക്കെട്ടായി ആനന്ദന്റെ നിഗൂഡതകള്‍   തേടി യാത്രയായി.. ചെന്നെത്തിപ്പെട്ടത്‌ ആനന്ദനെ ചികിത്സിക്കുന്ന ഡോക്ടര്‍ രാജമൂര്‍ത്തിയുടെ മുന്നിലായിരുന്നു..   ചികിത്സയുടെ ഭാഗമായി, വികാര വിചാരങ്ങളും  അനുഭവങ്ങളും  കുറിച്ചിട്ട  ഡയറിയിലൂടെ, ആനന്ദനെന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കും  അതുവഴി ജ്യോതിഷത്തിലും മന്ത്രവാദത്തിലും ഹൈക്കുലസ്സിഹാമെന്ന അറബി മാന്ത്രികത്തിലും  അന്ധമായി വിശ്വസിച്ചു  അധപതിച്ചു പോയ കുറെ മനുഷ്യ മനസ്സുകളുടെ വിഭ്രാത്മകമായ വഴികളിലൂടെ  വായനക്കാരെ കൊണ്ട് പോകുന്നു..

ഇനി ആനന്ദനെ  പരിചയപ്പെടാം.
അച്ഛനും അമ്മയും  അനിയത്തിയും അമ്മൂമ്മയും അപ്പൂപ്പനും അമ്മാവന്മാരും ഒക്കെ അടങ്ങുന്ന  ഭേദപ്പെട്ട തറവാട്ടിലെ ഒരു കൂട്ട് കുടുംബത്തിലായിരുന്നു  ആനന്ദന്‍ വളര്‍ന്നത്‌.  കടുക്കാച്ചി മാവിന്‍ ചോട്ടിലും, പാടത്തും പറമ്പിലും പുഴയോരത്തും  തുള്ളിത്തെറിച്ചു  നടന്നിരുന്ന ബാല്യവും കൌമാരവും.  കൌമാര കാലത്തിന്‍റെ അവസാന നാളുകളില്‍ ഒരു ദിവസമാണ്  അയല്‍പക്കത്തെ  പെണ്‍കുട്ടിയില്‍ നിന്നും  ഓജോ ബോര്‍ഡ്‌ വഴി മരിച്ചു പോയവരുടെ ആത്മാവുമായി സംവദിക്കുന്ന കൗതുക  ലോകത്തെ കുറിച്ച് അറിയുന്നത്.

കോളജ്‌ പഠനകാലത്തെ കൂട്ടുകാരന്‍  പീറ്ററിലൂടെയാണ്,  ഉഗ്രമൂര്‍ത്തികളെന്നു  പറയപ്പെടുന്ന വടുകഭൈരവന്‍, വീരഭദ്രന്‍, കര്‍ണ്ണപിശാചിനി  എന്നീ ദുര്‍ദേവതകളെ ഉപാസിച്ചിരുന്ന  പീറ്ററിന്റെ അപ്പൂപ്പനെ കുറിച്ച് അറിയുന്നത്.  പക്ഷെ ആനന്ദന്റെ ജീവിതം മാറ്റി മറിച്ചത് ഇതൊന്നുമായിരുന്നില്ല.

ആനന്ദന്റെ ചെറിയമ്മാവന്‍ ആയിരുന്നു ഭാര്‍ഗ്ഗവന്‍ പിള്ള.. സുന്ദരനും സുശീലനുമായിരുന്ന ചെറുപ്പക്കാരന്‍..  സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ഭാര്‍ഗ്ഗവന്‍ ചെറുപ്പത്തിലെ തന്നെ സ്വന്തം  മുറി ഒരു പരീക്ഷണശാലയാക്കി മാറ്റിയിരുന്നു..  അമ്മാവനും അദ്ധേഹത്തിന്റെ  പുതിയ പുതിയ കണ്ടുപിടുത്തങ്ങളും ആനന്ദന്റെ കൌതുകമായിരുന്നു. വലിയമ്മാവന്‍ ചന്ദ്രശേഖരന്‍   കവിതാരചനയും   അല്പസ്വല്പം രാഷ്ട്രീയവുമായി  നടക്കുന്നയാള്‍. എല്ലാം കൊണ്ടും സമാധാനപരമായൊരു കുടുംബാന്തരീക്ഷം..

വരാനിരിക്കുന്ന ദുര്‍ഗ്ഗതികളുടെ മുന്നോടിയായിട്ടാവാം, ആ കുടുംബത്തെ ഉലച്ച  ആ സംഭവം.. ഭാര്‍ഗ്ഗവന്‍ പ്രേമിച്ചിരുന്ന  രാധ എന്ന പെണ്‍കുട്ടി, പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ ആത്മഹത്യ ചെയ്തു.  പ്രേമത്തിന്‍റെ പേരില്‍  പഠിത്തം ഉഴപ്പാതിരിക്കാന്‍ വേണ്ടി ഇരു കുടുംബങ്ങളും  തീരുമാനിച്ചതായിരുന്നു പരീക്ഷയില്‍ രണ്ടുപേരും   ഫസ്റ്റ് ക്ലാസ്സില്‍ ജയിച്ചാല്‍ മാത്രമേ   വിവാഹം നടത്തുകയുള്ളൂ  എന്ന്. പരീക്ഷാഫലം വന്നപ്പോള്‍ രാധ   തോറ്റു.. ഭാര്‍ഗ്ഗവനെ നഷ്ട്ടപ്പെടുമെന്നോര്‍ത്തു  രാധ  ഒരു തുണ്ടു കയറില്‍ ജീവിതം അവസാനിപ്പിച്ചു..   ഈ സംഭവം ഭാര്‍ഗ്ഗവനെയും കുടുംബത്തെയും വല്ലാതെ പിടിച്ചുലച്ചു.. പ്രണയിനിയുടെ  നഷ്ട്ടം താങ്ങാനാവാതെ,  വല്ല്യേട്ടന്  ഒരു കുറിപ്പ്  എഴുതി വെച്ച് ഭാര്‍ഗ്ഗവന്‍  നാടു വിട്ടു..

നീണ്ട ഇരുപതു വര്‍ഷങ്ങള്‍.. ഇതിനിടയില്‍  ആനന്ദന്റെ  കുഞ്ഞനിയത്തി മരണപ്പെട്ടു..   വല്യമ്മാവന്‍  ശ്യാമളമ്മായിയെ  വിവാഹം കഴിച്ചു.. കുടുംബത്തില്‍ എന്തൊക്കെയോ ദുസ്സൂചനകള്‍ കാണാന്‍ തുടങ്ങി..  നാടുവിട്ടു പോയ  ഭാര്‍ഗ്ഗവന്‍  ഒരു സിദ്ധന്‍ ആയി തിരിച്ചെത്തി.  ചുറുചുറുക്കോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായിരുന്ന  പഴയ ആ ചെറുപ്പക്കാരന്റെ  സ്ഥാനത്തു, താടിയും മുടിയും നീട്ടി വളര്‍ത്തിയ,  അത്യാവശ്യത്തിനു അളന്നു തൂക്കി മാത്രം അക്ഷരങ്ങള്‍ പുറത്തേക്കു തുപ്പി തെറിപ്പിക്കുന്ന , കണ്ണുകളില്‍  കടലോളം  നിഗൂഡതകള്‍  ഒളിപ്പിച്ചു  വെച്ച  മഹാ മന്ത്രവാദി.

പ്രേതബാധ ഒഴിപ്പിക്കാന്‍ വേണ്ടിയും, ശത്രുക്കള്‍ക്കെതിരെ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യാനും ഒക്കെയായി,  ആളുകളുടെ നീണ്ട നിര  തറവാട്ടിന്റെ മുറ്റത്ത്‌ കാത്തു നിന്നു. സമാധാനപരമായ  അന്തരീക്ഷം കുടുംബത്തിന് നഷ്ട്ടമായി..  ഹരിനാമകീര്‍ത്തനവും നാരായണീയവും സന്ധ്യാനാമവും  ഒക്കെ ഉയര്‍ന്നു കേട്ട അകത്തളങ്ങളില്‍ നിന്ന്   ചാത്തന്‍ സേവയുടെയും കര്‍ണ്ണപിശാനി മന്ത്രങ്ങളും,  രക്തക്കുരുതിയുടെ  മനം മടുപ്പിക്കുന്ന  ഗന്ധവും, പുകയും,  പ്രേതം ബാധിച്ചവരുടെ  അട്ടഹാസങ്ങളും മാത്രം..  എന്തിനും ഏതിനും ഭാര്‍ഗ്ഗവന്‍ മന്ത്രവാദിയുടെ  സഹായിയായി  കാര്‍പ്പരകന്‍ എന്ന ഭീകരത തോന്നിക്കുന്ന മുഖമുള്ള മനുഷ്യനും.

എതിര്‍ത്തവരെയും  ചോദ്യം ചെയ്തവരെയും  രക്തബന്ധം പോലും മറന്നു   ഒന്നൊന്നായി ഭാര്‍ഗ്ഗവന്‍  തളര്‍ത്തിയിട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നട്ടെല്ലുകള്‍   വീട്ടു വളപ്പിലെ  പട്ടടകളില്‍  പൊട്ടിത്തെറിച്ചു.   അപ്പൂപ്പന്‍,  അമ്മൂമ്മ, അമ്മ, അച്ഛന്‍,  അങ്ങിനെ ഓരോരുത്തരെയായി  ആനന്ദന് നഷ്ട്ടമായി.  കാമകേളികള്‍ക്കായി ജ്യേഷ്ഠസഹോദരന്‍റെ  ഭാര്യ ശ്യാമളയെ  വശീകരിച്ചു  ഭാര്‍ഗ്ഗവന്‍ തന്റെ സ്വന്തമാക്കി.   തകര്‍ന്നു പോയ വല്യമ്മാവന്‍ എവിടൊക്കെയോ അലഞ്ഞുതിരിഞ്ഞു.  അവസാനത്തെ ഊഴം ആനന്ദന്റെ ആയിരുന്നു. മന്ത്രവാദപ്പുരയില്‍ നിന്നും ഉയര്‍ന്നു വന്ന മനം മടുപ്പിക്കുന്ന ഗന്ധം മൂക്കിലടിച്ചപ്പോള്‍ വാതില്‍പ്പഴുതിലൂടെ ഒളിഞ്ഞു നോക്കിയ ആനന്ദനെ  ഭാര്‍ഗ്ഗവനമ്മാവന്‍   എന്ന മന്ത്രവാദി, തന്‍റെ  ആഭിചാര മന്ത്രശക്തിക്കിരയാക്കി.     നീണ്ട ഒരു മയക്കത്തില്‍ നിന്നും ആനന്ദന്‍ ഉണര്‍ന്നെണീറ്റത് മറ്റൊരു ലോകത്തായിരുന്നു. അമ്മാവന്‍റെ മന്ത്രവാദത്തിനിരയായ ആനന്ദന് പിന്നെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും  തമ്മില്‍ വേര്‍തിരിച്ചു  അറിയാന്‍ കഴിഞ്ഞില്ല.  

പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കുള്ള അഭിരുചി നിര്‍ണ്ണയ ചോദ്യാവലിയില്‍ ഭാര്യയുടെ പേരിന്‍റെ സ്ഥാനത്ത്   എഴുതി ചേര്‍ത്ത യാമിനി എന്ന പേരിന്‍റെ ഉടമ പോലും ആനന്ദനെ കണ്ണിനും മനസ്സിനും മാത്രം ദൃശ്യമാണെന്നു പറയുമ്പോള്‍,  വിശ്വസിക്കാന്‍ പ്രയാസം തോന്നും..  മരിച്ചവരെയും  ജീവിച്ചിരിക്കുന്നവരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍,   പല അവസരത്തിലും മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യനാവുമ്പോള്‍   ആനന്ദന്‍ വായനക്കാരുടെ മനസ്സില്‍  ഒരു നൊമ്പരമായി മാറുന്നു.

യുക്തിവാദിയും നിരീശ്വരവാദിയുമായ കൊച്ചച്ചന്‍,  നേരെ വിപരീതമായി അന്ധവിശ്വാസിയായ  സുഭദ്രക്കുഞ്ഞമ്മ,    ചാത്തന്‍ സേവ നടത്തി പ്രശസ്തനായി ,  അവസാനം ഭാര്‍ഗ്ഗവന്‍ പിള്ളയുടെ ആഭിചാരത്തിനു ഇരയായി തളര്‍ന്നു പോയ മിഞ്ചിക്കാട്ടെ നാരായണന്‍,  ഇങ്ങിനെ ഒട്ടനവധി കഥാപാത്രങ്ങള്‍  ഈ നോവലിലൂടെ  കടന്നു പോകുന്നു. 

ഈ നോവലിന്‍റെ രചനയ്ക്കായി മന്ത്രവാദികള്‍, ജ്യോത്സ്യന്മാര്‍, മന:ശാസ്ത്രജ്ഞര്‍   എന്നിവരെ കൂടാതെ മന്ത്രവാദത്തെ   അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായരുടെ അനുഭവങ്ങള്‍ തേടിപ്പോകേണ്ടി വന്നിട്ടുണ്ടെന്നും, മന്ത്രവാദ സംബന്ധമായ കുറിപ്പുകള്‍ക്ക് ഡോ.എം. ആര്‍. രാജേഷ്‌ ഉള്‍പ്പെടെയുള്ളവരുടെ വിലപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിച്ചിട്ടുണ്ടെന്നും  നോവലിസ്റ്റ്  വെളിപ്പെടുത്തുന്നു.. 

പ്രശസ്ത  മലയാള  സാഹിത്യകാരനും അദ്ധ്യാപകനും  പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ ഡി. സി. ബുക്സിന്റെ സ്ഥാപകനുമായ   ഡി. സി. കിഴക്കേമുറി എന്ന ഡൊമിനിക്‌ ചാക്കോ കിഴക്കെമുറിയുടെ ജന്മ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ഡി. സി. സാഹിത്യോത്സവത്തില്‍, തിരഞ്ഞെടുത്ത നൂറു എഴുത്തുകാരുടെ നൂറു കൃതികളില്‍  ഇടംനേടിയ  നോവല്‍  കൂടിയാണ്  "പ്രാണസഞ്ചാരം"  

ആഖ്യാനശൈലി കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കുന്ന  ശ്രീ രാജീവ്‌ ശിവശങ്കറിന്റെ  കിരീടത്തില്‍  "പ്രാണസഞ്ചാരം"  എന്ന ഈ നോവല്‍  ഒരു പൊന്‍തൂവല്‍  കൂടി ചാര്‍ത്തുന്നു.    കഥാകൃത്തിന് ഭാവുകങ്ങള്‍ നേരുന്നു.. !!


- പത്മശ്രീ നായര്‍ -












Friday, 7 March 2014

വനിതാദിനാശംസകള്‍...



1994 ല്‍  ആണെന്ന് തോന്നുന്നു പാലക്കാട്‌  റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭര്‍ത്താവിന്‍റെ ഇടതു കൈയ്യില്‍ പിടിച്ചു  ഗുജറാത്തിലേക്ക്  തീവണ്ടി കയറി..  ജീവിതം കരുപ്പിടിപ്പിക്കാനുള്ള മോഹവും തോളത്തു  തളര്‍ന്നു കിടന്നുറങ്ങുന്ന രണ്ടു വയസ്സുകാരന്‍ മകനും,  പെയിന്റ് അടര്‍ന്ന തകരപ്പെട്ടിയില്‍  അത്യാവശ്യം തുണികളും  വണ്ടിയില്‍ കഴിക്കാന്‍ അമ്മ തന്നു വിട്ട പൊതിച്ചോറും മാത്രമായിരുന്നു ലഗ്ഗേജ്..

മകളെ ഒരു ജോലിക്കാരിയായി കാണാനുള്ള  ഒരമ്മയുടെ ആഗ്രഹവും, എന്തെങ്കിലും ഒരു ജോലി കിട്ടിയാല്‍ ജീവിതം പതിയെ ഇഴ ചേര്‍ത്തെടുക്കാമെന്നുള്ള മോഹവുമായിരുന്നു   ഗ്രാമത്തെയും ഗ്രാമഭംഗിയെയും സ്നേഹിച്ചു കൊതി തീരാത്ത ഒരു നാട്ടിന്‍ പുറത്തുകാരിയെ  കേരളത്തില്‍ നിന്നും മറ്റൊരു ദേശത്തെക്ക് പറിച്ചു നടാന്‍ പ്രേരിപ്പിച്ച ഘടകം. ഒരു പറിച്ചു നടല്‍ ഇഷ്ട്ടപ്പെടാതിരുന്നിട്ടും  എന്‍റെയും വീട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി  കൂടെ  വരാന്‍ സമ്മതിച്ചതിന്റെ  മുറുമുറുപ്പ് ഭര്‍ത്താവില്‍ നിന്നും ഏറെ കാലം ഏറ്റുവാങ്ങേണ്ടി വന്നു..

ഗ്രാമത്തിന്‍റെ  വിശുദ്ധിയും ,  അമ്പലക്കുളവും,  പാടവും അന്തിമാളന്‍ ക്ഷേത്രവും   വിഷുവേലയും  ഓണവും  ഒക്കെയാണ്  ലോകവും ജീവിതവും എന്ന് തെറ്റിദ്ധരിച്ച  എനിക്ക് അഹമ്മദാബാദില്‍  വണ്ടിയിറങ്ങിയപ്പോള്‍ മൊത്തത്തില്‍ അന്ധാളിപ്പ് ആയിരുന്നു.. കരിമ്പുക  തുപ്പുന്ന വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ  പാതകള്‍,  പല തരത്തിലുള്ള ആള്‍ക്കാര്‍, ഒന്നും മനസ്സിലാവാത്ത ഭാഷ..  സഹോദരന്‍റെയും കുടുംബത്തിന്‍റെയും കൂടെ ഒറ്റമുറിയുള്ള വാടക വീടിലുള്ള താമസം.. ചുറ്റുപാടുമുള്ള സ്ത്രീകള്‍ ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ ചോദിക്കുമ്പോള്‍  നിര്‍വികാരതയോടെ, മറുപടി പറയാനാവാതെ,  നിറമില്ലാത്ത ചിരി ചിരിച്ചു തിരിഞ്ഞു നടക്കുമായിരുന്നു.

അഹമ്മദാബാദില്‍ എത്തിയതിന്‍റെ  പിറ്റേന്ന് മുതല്‍  ഇന്റര്‍വ്യൂവിനു പോയി തുടങ്ങി.. അധികമൊന്നും അലയേണ്ടി വന്നില്ല.. രണ്ടു കമ്പനിയില്‍ നിന്നും അപ്പോള്‍ തന്നെ കിട്ടിയ മറുപടി  ഏട്ടന്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു തന്നു.. "ഭാഷയൊക്കെ നന്നായി പഠിച്ചതിനു ശേഷം വരൂ.. അപ്പോള്‍ വേക്കന്‍സി ഉണ്ടെങ്കില്‍  നിയമിക്കാം."

രണ്ടു ദിവസം കഴിഞ്ഞു ഏട്ടന്റെ ഒരു സുഹൃത്ത്‌ വഴി മറ്റൊരു ഓഫീസില്‍ എത്തി. പേടിച്ചു വിറച്ചു മാനേജരുടെ ക്യാബിനില്‍ എത്തി..   ഗ്രാമീണരെ മാത്രം കണ്ടു പരിചയിച്ച, ഗ്രാമ്യ ഭാഷ മാത്രം കേട്ട് ശീലിച്ച  എനിക്ക്, ഒരു ഓഫീസും  ജോലിക്കാരും ഒക്കെ പുതിയൊരു അനുഭവം ആയിരുന്നു..  ഭാഗ്യത്തിന് അവിടെ ഉണ്ടായിരുന്ന മാനേജര്‍  പാലക്കാട്ടുകാരന്‍ അയ്യര്‍ സര്‍   എന്‍റെ ദയനീയാവസ്ഥ  മനസ്സിലാക്കി   ടൈപ്പിസ്റ്റ്‌  ആയി നിയമിച്ചു.  വെറും അഞ്ഞൂറ് രൂപ ശമ്പള ത്തിനു.. മുങ്ങിത്താഴാന്‍ പോകുമ്പോള്‍ കിട്ടുന്നൊരു കച്ചിത്തുരുമ്പ്.. അതായിരുന്നു എനിക്കാ ജോലി..  അതെ ഓഫീസില്‍ ജോലിയുള്ള രണ്ടു മൂന്നു മലയാളികള്‍ വേറെയും ഉണ്ടായിരുന്നു.. സ്ത്രീ ആയിട്ട് ഞാന്‍ മാത്രം..  അയ്യര്‍ സാര്‍,   ഒരു മകളെ പോലെ എനിക്ക് വേണ്ടുന്ന ഉപദേശങ്ങള്‍  തന്നു..  ഓരോ ജോലികളും  ചെയ്യാന്‍ പ്രാപ്തയാക്കി, എന്‍റെ ജീവിതത്തില്‍ എക്കാലവും സ്മരിക്കപ്പെടെണ്ട വ്യക്തി അയ്യര്‍ സാര്‍ മാത്രമാണ്..

ഇതിനിടയില്‍, ആകസ്മികമായി ഭര്‍ത്താവിനു ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരികയും കുറെ കാലത്തേക്ക്  ജോലിയൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായി .  പുതിയ നാടും കാലാവസ്ഥയും യോജിക്കാതതിനാല്‍   എപ്പോഴും  രോഗം  വന്നു കൊണ്ടിരിക്കുന്ന  മകന്‍,  ഇതിനൊക്കെ ഇടയില്‍ ഞാന്‍ എന്നെകുറിച്ച് ആലോചിക്കാറേ  ഇല്ലായിരുന്നു..   പണ്ടെങ്ങോ മടങ്ങിപ്പോയ ശ്വാസം മുട്ടല്‍ നഗരജീവിതം തുടങ്ങിയപ്പോള്‍  വീണ്ടും എന്നിലേക്ക് തന്നെ തിരിച്ചു വന്നു..   പലപ്പോഴും ജീവിതം ദുസ്സഹമായി..  അപ്പോഴും ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു  ഏതോ ഒരജ്ഞാത ശക്തി  എന്നെ നിയന്ത്രിക്കുന്നുണ്ടെന്നു,  നിന്നെ കാത്ത് നല്ലൊരു ജീവിതം ഉണ്ടെന്നു ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ..

പണമില്ലാത്തവരെ സ്വന്തക്കാര്‍ക്കു പോലും വേണ്ടെന്നു തിരിച്ചറിഞ്ഞ നാളുകള്‍.. ബന്ധങ്ങള്‍ ബന്ധനങ്ങളും ബാധ്യതയുമായി.. തുടര്‍ന്നുള്ള നാളുകളില്‍  ജീവിതത്തെ   ശത്രുസ്ഥാനത്ത് നിര്‍ത്തി വാശിയോടെ നേരിട്ടു.   മുഖം കറുപ്പിച്ചു എന്തെങ്കിലും പറഞ്ഞാല്‍ മുറിയുടെ മൂലക്കിരുന്നു കരഞ്ഞിരുന്ന നാടന്‍ പെണ്ണിന് മാറ്റങ്ങള്‍ വന്നു തുടങ്ങി.. ഒരു പക്ഷെ മാറിയെ തീരൂ എന്നവള്‍ തിരിച്ചറിഞ്ഞു തുടങ്ങി. മുന്നോട്ടു വെച്ച ചുവടുകള്‍ പരാജയം ഏറ്റുവാങ്ങി പുറകോട്ടു എടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ. എക്സ്പീരിയന്‍സ് കൂടുന്നതിനനുസരിച്ച്  ശമ്പളക്കയറ്റത്തോടെ അഞ്ചോ  ആറോ കമ്പനികളില്‍ മാറി മാറി ജോലി ചെയ്തു.

ഏറ്റവും വലിയ ശത്രുവും ഏറ്റവും വലിയ യുദ്ധക്കളവും ജീവിതം തന്നെയെന്ന് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ പഠിച്ചു.  ഇണങ്ങിയും പിണങ്ങിയും സുഖദുഃഖങ്ങള്‍ പങ്കിട്ടും രണ്ടുപേരും കൂടി ആഞ്ഞു തുഴഞ്ഞു ജീവിതത്തോണി ഒരുവിധം കരക്കടുപ്പിച്ചു..   പന്ത്രണ്ടു വര്‍ഷമായി, ഞങ്ങളുടെ ദാമ്പത്യം പ്രവാസത്തിനിടക്ക് രണ്ടു വര്‍ഷത്തിലൊരിക്കല്‍  വീണു കിട്ടുന്ന രണ്ടു മാസത്തെ അവധിക്കാലമായി ചുരുങ്ങി.

സ്ത്രീ അബലയല്ല..  അവള്‍ ജീവിക്കുന്ന സാഹചര്യമാണ് അവളെ അബലയോ ദുര്‍ബ്ബലയോ ഒക്കെ ആക്കി തീര്‍ക്കുന്നത്.    ജീവിതത്തോട് മല്ലിട്ട് നേടിയതൊന്നും ഒരു നേട്ടമായി ഞാന്‍ വിശ്വസിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ മനസ്ഥൈര്യവും, ആത്മവിശ്വാസവും  ഒഴികെയുള്ള  ഒരു നേട്ടവും ശാശ്വതമല്ലല്ലോ..

പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍ ഏറെയുണ്ട്.. ഒന്നുമില്ലായ്മയില്‍ നിന്നും സ്വന്തം പരിശ്രമത്തിലൂടെ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു.. "നീയില്ലെങ്കില്‍  ഇന്ന് നമ്മുടെ കുടുംബം ഈ നിലക്ക് എത്തുകയില്ല"  എന്ന   ഇണയുടെ ഹൃദയത്തില്‍ നിന്നും വരുന്ന വാക്കുകള്‍ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നു.  കഷ്ട്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഉലയില്‍ വെച്ച് ഊതിക്കാച്ചിയെടുത്ത പൊന്നാണ് എന്‍റെ ജീവിതം.  ആ തിരിച്ചറിവ് മാത്രം മതി സ്ത്രീ എന്ന നിലയില്‍ എനിക്കഭിമാനിക്കാന്‍.

തളരരുത്.. ഏതു പ്രതിസന്ധിയെയും ആത്മ വിശ്വാസത്തോടെ നേരിടുക.. തീര്‍ച്ചയായും വിജയിക്കും.  കാരണം സ്ത്രീ ഒരു ശക്തിയാണ്.. സ്ത്രീയാണ് ശക്തി..

എല്ലാ കൂട്ടുകാരികള്‍ക്കും ലോക വനിതാ ദിനത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍...

-പത്മശ്രീനായര്‍-