Thursday, 28 August 2014

സെല്‍ഫി കഥ..


സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സെല്‍ഫി തരംഗങ്ങള്‍ അലയടിക്കുകയാണല്ലോ.. സീസണ്‍ അവസാനിക്കുമ്പോഴേക്കും ഞാനും എന്‍റെ സെല്‍ഫി ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടിട്ടു വരാം. 

ഒരു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്, വെറുതെയിരുന്നു ബോറടിച്ച വൈകുന്നെരങ്ങളിലൊന്നില്‍ ഫേസ്ബുക്ക് എന്ന മായികലോകത്തിലെക്കൊന്നു എത്തി നോക്കാന്‍ മോഹമുദിച്ചു. ആഗ്രഹം അരുമ സന്താനത്തിനോട് ഉണര്ത്തിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ.. 

"തള്ളമാര്‍ക്കൊക്കെ ഫേസ്ബുക്കില്‍ എന്താ കാര്യം? വല്ല രാമായണോ ഭാഗവതോ എടുത്തു വെച്ച് വായിച്ചൂടെ? അതുമല്ലെങ്കില്‍ ഡിസ്കവറി ചാനെല്‍ കാണ്."

ഞാന്‍ നിരാശയായില്ല. ജീവിതത്തില്‍ മുന്നോട്ടു വെച്ച കാല്‍ ഇന്നുവരെ പരാജയപ്പെട്ടു പിന്നോട്ടെടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടില്ല. ആ എന്നോടാ കളി. ആരോരുമറിയാതെ ഒരവധി ദിവസം, സുക്കര്‍ സായ്പ്പ് ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായി മറുപടി പറഞ്ഞു, പത്മശ്രീ നായര്‍ എന്ന പ്രൊഫൈലുമായി, ഫേസ്ബുക്ക്‌ തറവാടിന്റെ പടിപ്പുര വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി. ഈ മായികലോകത്തില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനുള്ള പ്രായമാകാത്തത് കൊണ്ടും, കല്യാണം കഴിഞ്ഞു ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേക്കു ചെന്നുകയറുന്ന പുതുപ്പെണ്ണിന്റെ അങ്കലാപ്പ് പോലുള്ള ഒരുതരം വികാരം എന്നെ ഭരിച്ചിരുന്നത് കൊണ്ടും പ്രൊഫൈല്‍ ഫോട്ടോ ഒന്നും അപ്ലോഡ് ചെയ്തില്ല. ആ സ്ഥാനത്ത് സുക്കര്‍ സായ്പ്പ് അനുവദിച്ചു തന്ന ഒരു വെളുത്ത നിഴല്‍ മാത്രം.

ഫേസ്ബുക്കിന്റെ ഇറയത്തെക്ക് കയറി ചെന്നപ്പോള്‍ ഒന്നിരിക്കാന്‍ പറയാനോ കുടിക്കാനിത്തിരി സംഭാരം തരാനോ ആരുമില്ല. ഐ മീന്‍ ഫ്രണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല എന്ന്. കംബ്യൂട്ടര്‍ സ്ക്രീനിന്‍റെ വലതു ഭാഗത്ത്‌ നോക്കിയപ്പോള്‍ "പ്യൂപ്പിള്‍ യു മെ നോ" എന്ന് മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ട് കുറെ പേര് കാല്‍നട ജാഥയായി പോകുന്നു.

"പിന്നില്ലാ.. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ ഞങ്ങള് തമ്മിലറിയും" എന്നൊരു നുണയും കാച്ചി ജാഥ യില്‍ നിന്നും ഒരെട്ടു പേരെ നിയമിച്ചു. പണി കിട്ടുകയാണെങ്കില്‍ എട്ടിന്റെ പണി തന്നെ കിട്ടിക്കോട്ടേ എന്നൊരു ഉദ്യേശവും ഉണ്ടായിരുന്നു ആ എട്ടംഗ സംഘത്തിന്‍റെ നിയമനത്തിന് പിന്നില്‍. തെലുങ്ങനും തമിഴനും, കന്നഡക്കാരനും ഒരു മലയാളിയും അടങ്ങുന്ന എട്ടംഗ സംഘത്തില്‍ ബാക്കി ഉണ്ടായിരുന്നവരൊക്കെ ഞാന്‍ വേള്‍ഡ് മാപ്പില്‍ പോലും കാണാത്ത രാജ്യത്ത് ഉള്ളവരായിരുന്നു. എങ്ങിനോക്കെയോ കറങ്ങി തിരിഞ്ഞു മൂന്നു മാസം കൊണ്ട് ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടു. ആദ്യകാലങ്ങളില്‍ ചാറ്റ് ഓഫ് ചെയ്യുന്നത് എങ്ങിനെ എന്നൊന്നും അറിയില്ലായിരുന്നു.. പുത്തകം തുറന്നാല്‍ ഉടനെ ഹായ്.. കൂയ്.. ഹല്ലോ.. ഫുഡിയോ എന്നൊക്കെ പറഞ്ഞു നാനാഭാഗത്ത്‌ നിന്നും ചാറ്റ് വീരന്മാര്‍ ആക്രമിച്ചു. ഗ്രൂപ്പില്‍ സജീവമായതോടെ എന്‍റെ വിരസ സായാഹ്ന്നങ്ങളെ ഞാന്‍ നിഷ്കരുണം ആട്ടിപ്പായിച്ചു ഒപ്പം നേരത്തെ നിയമിച്ച എട്ടംഗ സംഘത്തെയും അച്ചുമാമന്‍ സ്റ്റൈലില്‍ വെട്ടി നിരത്തി സായൂജ്യമടഞ്ഞു.

പ്രൊഫൈല്‍ ഫോട്ടോ ഇല്ലാതിരുന്നത് കൊണ്ടാവാം, പലരും എന്നെ ഒരു മെയില്‍ ആയി തെറ്റിദ്ധരിച്ചു.. ഡാ നായരേ, നായരേട്ടോ, നായരമ്മാവോ എന്നൊക്കെ ചിലര്‍ വിളിച്ചപ്പോള്‍, ഏതോ നായര്‍ക്കു പത്മശ്രീ ബഹുമതി കിട്ടിയതാവാം എന്ന് കരുതി പക്വത കൈവന്ന ചിലര്‍ ബഹുമാനപുരസ്സരം "നായര്‍ സാബ്" എന്നും അഭിസംബോധന ചെയ്തു വന്നു. അന്നും ഇന്നും ഞാനൊരു ഫേക്ക് ആണെന്ന് കരുതുന്നവരും കുറവല്ല.

ദിവസങ്ങള്‍ കൊഴിഞ്ഞു പോകെ, ഗ്രൂപ്പിലുള്ള മഹിളാമണികള്‍, ചാഞ്ഞും ചെരിഞ്ഞും, നവരസങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയും ഉള്ള ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തു ലൈക്‌ മേടിക്കുന്നത് കണ്ടപ്പോള്‍, എന്‍റെ നിഴലിനോട്‌ എനിക്കിത്തിരി വെറുപ്പ്‌ തോന്നി. ആഗ്രഹങ്ങളല്ലേ മനുഷ്യര്‍ക്ക്‌ ജീവിക്കാനുള്ള പ്രചോദനം നല്‍കുന്നത്.. പേരിലെങ്കിലും ഒരു പത്മശ്രീയും വിരൂപമല്ലാത്ത ഒരു മുഖവും ഉണ്ടെന്നുള്ള അഹങ്കാരത്താല്‍ പ്രൊഫൈലില്‍ ഫോട്ടോ ഇടാന്‍ എനിക്കും മോഹമുദിച്ചു. കൈയ്യില്‍ ഫോട്ടോസ് ഒന്നുമില്ല എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്. ഞാനാരാ മോള്. കംബ്യൂട്ടറില്‍ ഉള്ള വെബ്കാം ഉപയോഗിച്ച് ഒരു പരീക്ഷണത്തിന്‌ ഒരുങ്ങി. ആ പരീക്ഷണത്തിന്റെ ഫലമായി, കണ്ണാടി ഫിറ്റ്‌ ചെയ്ത്, മുടി ഒരു വശത്തുകൂടി മുന്നിലെക്കിട്ടു, പച്ച ഡ്രസ്സില്‍ എന്‍റെ ആദ്യത്തെ സെല്‍ഫിക്ക് ജന്മം നല്‍കി. നാല് മാസത്തിനു ശേഷം നിഴലിന്‍റെ സ്ഥാനം എന്‍റെ സെല്‍ഫി കൈയ്യേറി. പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോള്‍ ഡാ നായരേ, നായരേട്ടാ, നായരമ്മാവോ എന്നൊക്കെയുള്ള വിളികള്‍ പത്മേച്ചി, പപ്പേച്ചി എന്നുള്ള വിളികള്‍ക്ക് വഴിമാറി. നായര്‍ സാബ് , നായര്‍ മാം ആയും മിസ്സിസ് നായരായും പരിണമിച്ചു.

ഇത്രയുമായപ്പോഴേക്കും എന്‍റെ ആത്മവിശ്വാസം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു.. സെല്‍ഫി എടുക്കാനുള്ള മോഹം പിന്നേം. വീണ്ടും അടുത്ത പരീക്ഷണം.. ബോര്‍ഡര്‍ സാരിയൊക്കെ ഉടുത്തു, അത്യാവശ്യം ആഭരണം ഒക്കെ ഇട്ടു അടുത്ത സെല്‍ഫി വീണ്ടും ഒരു മൂന്നു മാസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്തു. പിന്നീടങ്ങോട്ടുള്ള എന്‍റെ സെല്‍ഫി ഗ്രാഫ് ഉയര്ച്ചയുടെത് ആയിരുന്നു. രണ്ടായിരത്തില്‍ കൂടുതല്‍ ലൈകുമായി, മമ്മൂട്ടിയുടെ ഉപദേശ പ്രകാരം സൌന്ദര്യത്തെയും കാത്തു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഏറ്റവും ഒടുവിലത്തെ സെല്‍ഫി ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

വിവിധ പോസുകളിലുള്ള സെല്‍ഫികള്‍ ഇട്ടു ലൈക് മേടിക്കുന്നതൊക്കെ ആനന്ദമുണ്ടാക്കുന്ന  കാര്യൊക്കെ തന്നെയാണ്.. പക്ഷെ സ്ഥലകാലബോധം ഒട്ടുമില്ലാതെ,, കുലംകുത്തിയൊഴുകുന്ന പുഴയുടെ മടിത്തട്ടിലും, ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിന്‍റെ മുന്നില്‍ ചാടിയും, ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയും ഒക്കെ സെല്‍ഫിയെടുത്ത് ജീവന്‍ നഷ്ട്ടപ്പെടുത്തരുത്. നിങ്ങളുടെ ജീവന്, നിങ്ങളെക്കാള്‍ വില കല്‍പ്പിക്കുന്നുണ്ട് നിങ്ങള്ക്ക് ജന്മം തന്നു കഷ്ട്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും പിന്നെ കൂടപ്പിറപ്പുകളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ..

വെറുമൊരു കൌതുകമായ സെല്‍ഫിയുടെ പിന്നാലെ പാഞ്ഞ് ഉറ്റവരെയും ഉടയവരെയും കണ്ണീര്‍ക്കായലിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളി വിടരുത് എന്ന അഭ്യര്‍ത്ഥനയോടെ .... എന്‍റെ സെല്‍ഫി ചരിതം ഇവിടെ പൂര്‍ണ്ണമാവുന്നു. ....

- പത്മശ്രീ നായര്‍ -



എന്‍റെ ആദ്യകാല സെല്‍ഫികള്‍  ആണ് ചുവടെ.. 





Sunday, 24 August 2014

മധുര നൊമ്പരങ്ങള്‍...


സുഖിയന്‍ -




ചെറുപയറു പുഴുങ്ങി  തെങ്ങേം ശര്‍ക്കരേം ഒക്കെ ചേര്‍ത്ത് ഉരുളയാക്കി മാവില്‍ മുക്കി വറുത്തെടുക്കുന്ന  സുഖിയന്‍ കുട്ടിക്കാലം മുതല്‍ക്കേ എന്‍റെയൊരു വീക്നസ്സ് ആണ്.   നെല്ലുകുത്ത് മില്ലിലെക്കും  പലചരക്ക് കടയില്‍ സാധനം വാങ്ങാന്‍ പോകുമ്പോഴും  വഴിയരികിലുള്ള   ചിന്നപ്പയ്യന്‍ ചെട്ട്യാരുടെ ചായക്കടയിലുള്ള ചില്ലലമാരിയില്‍  ഗര്‍വ്വോടെ ഇരിക്കുന്ന സുഖിയന്‍ ഉണ്ടകളെ  ഒരു നിമിഷം നിന്ന് നോക്കി വെള്ളമിറക്കിയിട്ടേ പോവാറുണ്ടായിരുന്നുള്ളൂ..

ചെറുപ്പത്തില്‍  സ്കൂള്‍ അവധി ദിവസങ്ങളില്‍ അച്ഛന്‍ പെങ്ങളുടെ  വീട്ടില്‍ പോവുമായിരുന്നു.. ഒരു ചെറിയ ഹോട്ടല്‍ ഒക്കെ ഉണ്ടായിരുന്നു അവര്‍ക്ക്. അതിഥിയായ്‌ ചെല്ലുന്ന ഞങ്ങള്‍ക്ക്  ചായേം ബോണ്ടേം വടേം ഒക്കെ കിട്ടും.. ഓരോന്നെ തരൂ ട്ടോ.. സുഖിയന്‍ കിട്ടുന്ന ദിവസം  പിന്നേം ചില്ലലമാരയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കി അവിടൊക്കെ ചുറ്റി പറ്റി നിക്കും.. നോ രക്ഷ.. പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്ന പോലെ, അച്ഛന്‍ പെങ്ങളുടെ മകനോ മകളോ ഒക്കെ  അവിടെ കാവലുണ്ടാവും. വൈകുന്നേരം തിരിച്ചു വീട്ടിലേക്കു പോകാന്‍ നേരം, കുറച്ചു ദൂരം യാത്രയയക്കാന്‍   കൂടെ വരുന്ന മുത്തശ്ശന്‍, മടിയില്‍ തിരുകിയ മുറുക്കാന്‍ പൊതി തുറന്നു  ഇടക്കെപ്പോഴോ  ചൂണ്ടി വെച്ച സുഖിയന്‍ ഞങ്ങള്‍ക്ക് തരും..  ഇതൊക്കെ സുഖിയനെ കുറിച്ചുള്ള  സുഖമുള്ള ഓര്‍മ്മകള്‍..  മായാത്ത, സുഖമുള്ള  ഓര്‍മ്മകള്‍ ബാക്കി വെച്ചു പോയ മുത്തശ്ശനെ കുറിച്ചും.  പക്ഷെ പറയാന്‍ വന്നത് വേറൊരു സുഖിയനെ കുറിച്ചുള്ള അത്രയ്ക്ക് സുഖമില്ലാത്ത  കഥ.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.. എന്‍റെ മകന് അസുഖമൊക്കെയായി ആയുര്‍വേദ ചികിത്സ ചെയ്തു കൊണ്ടിരിക്കുന്ന സമയം. അതിരാവിലെ മുതല്‍ നാലഞ്ചു നേരം കൃത്യമായി മരുന്നുകള്‍ കൊടുക്കണം.. ഒന്നര വര്‍ഷമെങ്കിലും മുറക്ക്  മരുന്ന് കഴിക്കണം എന്നാണു ഡോക്ടര്‍  പറഞ്ഞത്. കൂടാതെ ഭക്ഷണത്തില്‍ കര്‍ശനമായ പഥ്യം പാലിക്കണം. ഞാന്‍ ആകെ വിഷമത്തിലായി. എനിക്ക് ഓഫീസില്‍ പോകാതെ പറ്റില്ല.. മകന്‍റെ കാര്യവും നോക്കണം. ജോലി വേണ്ടെന്നു വെക്കാന്‍ വരെ തീരുമാനിച്ചു. അപ്പോഴാണ്‌  രവിയെട്ടന്‍ പറഞ്ഞത്.

"ജോലി കളയാന്‍ വരട്ടെ.. ഞാന്‍ അമ്മയോടോന്നു ചോദിച്ചു നോക്കാം.
കുറച്ചു നാള്‍ ഇവിടെ വന്നു നിക്കാമോന്ന്."

നാട്ടിന്‍പുറത്തിനപ്പുറത്തു ഒരു ലോകമുണ്ടെന്ന്  അറിയാത്ത പഴ മനസ്സ്. അമ്മായിയമ്മ  വരുമെന്ന് എനിക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. നാലര വെളുപ്പിന് ഉണര്‍ന്നു അമ്പലക്കുളത്തില്‍  മുങ്ങിക്കുളിച്ചു, ഈറനുടുത്തു  അമ്പലം പ്രദക്ഷിണം വെക്കലും, നാടന്‍ ഭക്ഷണവും ഒക്കെ ശീലമാക്കി എഴുപതില്‍ എത്തി നില്‍ക്കുന്ന അമ്മായിയമ്മ നഗരജീവിതവുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസമാണെന്ന് എനിക്കറിയാമായിരുന്നു.. അതുമാത്രമല്ല.. പ്രസ്തുത അമ്മായിയമ്മ, സ്വഭാവ ഗുണം കൊണ്ട്   ആദ്യകാലത്ത് പുലിയും   വയസ്സാവാന്‍ തുടങ്ങിയതിനു ശേഷം  ക്രമേണ രൂപാന്തരം പ്രാപിച്ചു പൂച്ചയായി മാറിയതും ആണ് .

കുചേലന്‍  കൃഷ്ണഭഗവാനെ കാണാന്‍  അവല്‍ പൊതിയുമായി ദ്വാരകക്ക്  പുറപ്പെട്ടത്‌ പോലെ   എന്‍റെ ഭര്‍ത്താവ്  ടിയാന്റെ അമ്മക്ക്   സെറ്റ്‌ മുണ്ടും കൊട്ടന്‍ചുക്കാദി കുഴമ്പും ധാന്വന്തരം കുഴമ്പും ഒക്കെയായി   നാട്ടിലേക്ക്  യാത്ര തിരിച്ചു. . ഭാഗ്യമെന്നു പറയട്ടെ.. മദര്‍ ഇന്‍ ലോ   മകന്‍റെ കൂടെ അഹമ്മദാബാദില്‍ എത്തി. മദര്‍ ഇന്‍ ലോയുടെ മകന്‍  ലീവ് കഴിഞ്ഞു തിരിച്ചു പോയി..

അങ്ങനെ ഞാനും  എന്‍റെ മകനും മദര്‍ ഇന്‍ ലോയും സസുഖം വാണീടുന്ന കാലത്തോരു ഞായറാഴ്ച.. സംസാരത്തിനിടെ സുഖിയന്‍ കടന്നു വന്നു..

"അമ്മക്ക് സുഖിയന്‍ ഉണ്ടാക്കനറിയ്യ്വോ? ഞാന്‍ കൊറേ നോക്കീതാ..  എന്തൊക്കെ ചെയ്തിട്ടും ഉരുള പിടിക്കാന്‍ പറ്റണില്ല്യ. രണ്ടു മൂന്നു പ്രാവശ്യം ഞാന്‍ നോക്കീതാ.. അങ്ങട് ശര്യാവണില്ല്യ.. ഇപ്പൊ  ചെയ്യാറൂല്ല്യ.. വെറ്തെ ന്തിനാ  സാനം കേടു വരുത്തണെ. "

അമ്മായിയമ്മയ്ക്ക് സുഖിയനെന്നു കേട്ടപ്പോഴേ  സുഖിച്ചു.. മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു.. ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ തോന്നിച്ചു..

" നിക്ക്  സുഗിയണ്ടാക്കാനറിയാ  പത്മം.  ന്‍റെ ചെര്‍പ്പത്തിലേയ്.. ന്‍റ്ച്ചന്  ചായക്കട  ണ്ടാര്‍ന്നുചായക്കടെര്‍ന്ന് ..  അപ്പൊ സുഗിയന്‍ ണ്ടാക്കുമ്പോ ഞാനെര്‍ന്ന്  ഉണ്ട പിടിച്ചീര്‍ന്നത്. "

സുഖിയ നിര്‍മ്മാണത്തില്‍  തന്റെ പ്രവര്‍ത്തി പരിചയം ടിയാത്തി വ്യക്തമാക്കി.

"നീയ്‌  ചെറുപയര്‍  വേവിച്ചു തന്നിട്ട്  പോയിത്തിരി കെടന്നൊറങ്ങിക്കോ..ഞാന്‍ സുഗിയന്‍ ണ്ടാക്കി  ചായേം വെച്ചിട്ട്  വിളിക്കാം."

മദര്‍ ഇന്‍ ലോയുടെ  സ്നേഹപ്രകടനത്തില്‍ ഹര്‍ഷ പുളകിതയായി സുഖിയനെയും ദിവാസ്വപ്നം കണ്ടു നന്നായൊന്നു മയങ്ങി.

"പത്മം ഒന്നടുക്കളെലിക്ക് വര്വോ "

സുഖിയ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന മദര്‍ ഇന്‍ ലോയുടെ അത്ര സുഖമില്ലാത്ത  ശബ്ദം  എന്നെ സുഖിയ സ്വപ്നത്തില്‍ നിന്നുണര്‍ത്തി..  തലമുടി കോതിക്കെട്ടി  ആര്‍ത്തിയോടെ സുഖിയന്‍  തിന്നാന്‍ അടുക്കലയിലെക്കോടിയെത്തിയ ഞാന്‍ കണ്ടത് അഴകൊഴാ പരുവത്തിലായി  സുഖിയ മിശ്രിതം..

"ഇത് ഉരുള പിടിക്കാന്‍ പറ്റണില്ല്യാ പത്മം.. ന്താ പറ്റീതാവോ?
ഞാന്‍ ചെര്‍പ്പത്തില് നല്ലോണം ഉരുട്ടീര്‍ന്നതാ ട്ടോ. "

അഴകൊഴാന്നായ സുഖിയന്‍ മിശ്രിതത്തിന്‍റെ അപ്പുറമിപ്പുറം ഇരുന്നു രണ്ടു മൂന്നു ദിവസം  അമ്മായിയമ്മയും മരുമോളും താടിക്ക് കൈ കൊടുത്തു കൊണ്ട്  ആലോചിച്ചു.

രണ്ടു ദിവസത്തിന് ശേഷം ഓഫീസില്‍ നിന്നും ക്ഷീണിതയായി  വീട്ടില്‍ എത്തിയപ്പോള്‍,, ചായയും പലഹാരം നിറച്ച കിണ്ണവുമായി മദര്‍ ഇന്‍ ലോ  സുസ്മേരവദനയായി പറഞ്ഞു.

"അവന്‍ അന്യനാട്ടി പോയി കഷ്ട്ടപ്പെട്ട് ണ്ടാക്കണ കാശല്ലേ.. നശിപ്പിച്ചു കളയാന്‍ പാട്ണ്ടോ..  എങ്ങനായാലും   വയറ്റിലിക്കല്ലേ  പോണേ..  ന്നാ കഴിച്ചോ."

ഈശ്വരാ....!!!  സുഖിയന്‍  മധുരമുള്ള ഇഡ്ഡലിയും  ദോശയുമായി എന്‍റെ മുന്നില്‍ ഇരുന്നു കണ്ണിറുക്കി കാണിക്കുന്നു.. അമ്മായിയമ്മയുടെ പാചക വൈദഗ്ദ്യത്തെ അത്ഭുതത്തോടെ നോക്കിയിരിക്കെ  ഫോണ്‍ ബെല്ലടിച്ചു..

കൈയ്യിലുരുന്ന  റിമോട്ട്  സോഫയിലേക്ക് എറിഞ്ഞു  പുത്രന്‍ ഫോണ്‍ എടുത്തു  ഉറക്കെ പറയുന്നത് കേട്ടു..

"അച്ഛാ  ഈ മാസം പൈസ അയക്കണ്ടാ ട്ടോ.. അമ്മേം അച്ചമ്മേം  കൂടി സുഖിയന്‍ ണ്ടാക്കി കളിക്ക്യാ.. കൊറേ സാനങ്ങള്  നശിപ്പിച്ചു. "

അമ്മായിയമ്മേം  മരുമോളും കണ്ണില്‍ക്കണ്ണില്‍  നോക്കിയിരുന്നു..
-----------------
മുറുക്കാന്‍ പൊതിയില്‍ സുഖിയന്‍  ഒളിപ്പിച്ചു വെച്ച് തന്നിരുന്ന മുത്തശ്ശനും, സുഖിയനെ ദോശയും ഇഡ്ഡലിയുമാക്കി മാറ്റിയ  മദര്‍ ഇന്‍ ലോയും  സ്വര്‍ഗ്ഗത്തില്‍ ഇരുന്നു കാണുന്നുണ്ടാവും ഇതൊക്കെ.. ആത്മാവ്വോള് രാത്രീല് സുഖിയനും പോതിഞ്ഞോണ്ട് വന്നു പേടിപ്പിക്കാഞ്ഞാല്‍ മത്യാരുന്നു.. 

-പത്മശ്രീ നായര്‍-


Sunday, 10 August 2014

പട്ടിബിസ്കറ്റ് കൊണ്ടൊരു സല്‍ക്കാരം..



ലീവ് തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം.. മോഹനന്‍ മാഷുടെയും തുളസി ടീച്ചറുടെയും വീടുകളില്‍പോകാമെന്ന് വാക്ക് കൊടുത്തിരുന്നു.. തകര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴ ദിനങ്ങള്‍ക്കിടക്കൊരു ദിവസം സൂര്യന്‍ ഇത്തിരി ഇളിച്ചു കാണിച്ചപ്പോള്‍ ഇരുചക്ര ശകടത്തില്‍ ഭര്‍തൃസമേതയായ് മാഷുടെ വീട് ലക്ഷ്യമാക്കി വെച്ച് പിടിച്ചു. (നോട്ട് ദ പോയിന്റ്‌.. പുറപ്പെടും മുമ്പ് ഫോണില്‍ വിളിച്ചു അറിയിച്ചിരുന്നു).

പത്തിരിപ്പാല ജങ്ങ്ഷന്‍ വരെ ചോയ്ച്ചു ചോയ്ച്ചു പോയി.. അവിടുന്നങ്ങോട്ട് മാഷുടെ സ്വന്തം പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെയും, കിറുകിറുത്യം നാലുമണിക്ക് തന്നെ മാഷുടെ വീടിന്റെ ഉമ്മറപ്പടിയില്‍ ആദ്യം വലതുകാലും പിന്നെ ഇടതുകാലും വെച്ചു കയറി.. വീട്ടില്‍ മാഷുടെ ധര്‍മ്മപത്നി ഉണ്ടായിരുന്നില്ല (ഇപ്പോഴൊന്നും ഇങ്ങോട്ട് വരണ്ട എന്നു പറഞ്ഞോ എന്നു സംശയിക്കുന്നു)  വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പിന്നെ സൂര്യന് താഴെയുള്ള എല്ലാ കാര്യങ്ങളും സംസാരിച്ചു തീര്‍ന്നിട്ടും ടീച്ചര് മാത്രം വന്നില്ല.. ചുമരിലുള്ള ക്ലോക്കിലേക്ക് നോക്കി പപ്പു സ്റ്റൈലില്‍ "ദാ ഇപ്പൊ വരും ദാ ഇപ്പൊ വരും" എന്നു ഇടയ്ക്കിടയ്ക്ക് മാഷ്‌ പറയുന്നുമുണ്ട്.

സമയത്തെ പോലെ മഴയും ആര്‍ക്കും വേണ്ടി കാത്തു നില്‍ക്കാറില്ലല്ലോ.. കര്‍ക്കിടക മഴ അതിന്‍റെ എല്ലാ രൌദ്ര ഭാവത്തോടും കൂടി തകര്‍ത്തു പെയ്യാനും തുടങ്ങി. ഇടക്കൊരു കാര്യം പറഞ്ഞോട്ടെ.. നാട്ടില്‍ ചെന്നാല്‍ എനിക്ക് വിശപ്പിന്റെ അസുഖം വല്ലാതെ കൂടും.. എന്തെങ്കിലും എപ്പോഴും തിന്നുകൊണ്ടേ ഇരിക്കണം... എക്സ്- പ്രവാസിയുടെയും പ്രസന്റ് പ്രവാസിയുടെയും കത്തിയടിക്കിടക്ക് വീടിനകമോക്കെ ചുറ്റിക്കാണാന്‍ എന്ന വ്യാജേന ഞാന്‍ മാഷുടെ അടുക്കളയിലേക്ക് വലിഞ്ഞു..

ഡൈനിങ്ങ്‌ ഹാളിലെ മേശപ്പുറത്തു രണ്ടുമൂന്നു മണ്‍ചട്ടികള്‍ അടച്ചു വെച്ചിരിക്കുന്നു.. കൂടാതെ അച്ചാര്‍ കുപ്പികളും കരിഞ്ഞാലിയിട്ട് തിളപ്പിച്ച വെള്ളം നിറച്ച ജാറും ഒക്കെ ഉണ്ട്.. ആര്‍ത്തിയോടെ ഒന്നാമത്തെ കലം തുറന്നു നോക്കിയപ്പോള്‍ എന്റെ കണ്ണും മൂക്കും ഒരുമിച്ചു വികസിച്ചു.. വറുത്ത വറ്റല്‍മുളകും കറിവേപ്പിലയും കടുകും പാറിക്കളിക്കുന്ന അടിപൊളി "രസം". അടുത്ത കലവും അതിനടുത്ത കലവും തുറന്നു നോക്കിയപ്പോള്‍ വികസിച്ചിരുന്ന എന്‍റെ മോന്ത കാറ്റഴിച്ചു വിട്ട ബലൂണ്‍ പോലെയായി. രണ്ടും ശൂന്യം... "മാഷ്‌ക്ക് ഈ ചട്ടികള്‍ കൊണ്ട് പോയി ഷോകേസില്‍ വെക്കുകയോ അല്ലെങ്കില്‍ മണ്ണ് നിറച്ചു റോസാ ചെടി നടുകയോ ചെയ്തൂടെ?" എന്ന്‍ ആത്മഗതിച്ചു തിരിച്ചു ഹാളിലെത്തി..

"മാഷേ... അടുത്ത മഴയ്ക്ക് മുമ്പ് ഞങ്ങള്‍ക്ക് വീടെത്തണം. ടീച്ചറേ കാണുന്നുമില്ല.. ഒരു ചായ കിട്ട്യാരുന്നെന്കില്‍......"

പറഞ്ഞു തീരുന്നതിനു മുമ്പേ മാഷ്‌ ചാടിയെഴുന്നേറ്റു..

"ഓ..ഓ.. ആയ്ക്കോട്ടെ.. ദാ ഇപ്പോ താരാ ട്ടോ." എന്നും പറഞ്ഞു മുണ്ടും മടക്കിക്കുത്തി പി. ടി. ഉഷയെ തോല്‍പ്പിക്കും വിധം അടുക്കളയിലേക്ക് ഒരോട്ടം... "തരാത്ത നായരോട് വിടാതെ എരക്ക്വ" എന്നൊരു ചൊല്ലില്ലേ... സന്ദര്‍ഭമറിഞ്ഞു അത് ഞാനിവിടെ പ്രയോഗിച്ചു ന്നേ ള്ളൂ ട്ടോ..

ദാ....ന്നു പറയുന്ന നേരം കൊണ്ട് ആവി പറക്കുന്ന കാപ്പിയും പ്ലേറ്റില്‍ ബിസ്കറ്റും നിരന്നു..

"ന്‍റെ മാഷേ.. ഇതൊക്കെ എന്നെ കൊണ്ട് ചോയ്പ്പിച്ചിട്ടു വേണോ തരാന്‍.. വിശന്നിട്ടെന്റെ വയറിനകത്ത്കൂടി എലി പായാന്‍ തുടങ്ങി" മനസ്സില്‍ പറഞ്ഞത് എങ്ങിനെയോ അടുത്തിരുന്ന എന്‍റെ നായരദ്യേം കേട്ടോ എന്നൊരു ഡൌട്ട്.. വിശപ്പിന് അല്പം ആശ്വാസം ആയപ്പോള്‍ "മതി" എന്ന് പറഞ്ഞു ഞാന്‍ തീറ്റ നിര്‍ത്തി.. ബാക്കിയുള്ള കാപ്പിയും ഊതിക്കുടിക്കുന്നതിനിടക്ക് ബിസ്കറ്റ് പൊട്ടിച്ച കവര്‍ അലസമായൊന്നു മറിച്ചു നോക്കി...

ന്‍റെ ഭഗോതീ...!!! ന്നുള്ള വിളി ശബ്ദം പുറത്തു വന്നപ്പോള്‍ ട്രാന്‍സിലെഷന്‍ ചെയ്ത മാതിരി ബൌ ..ബൌ.. എന്നായിപ്പോയി.. നിര്‍ത്താതെ കുര തന്നെ.. എന്താ കാര്യം.. മാഷ്‌ മാറി തന്നത് പട്ടിക്ക് കൊടുക്കാനിരുന്ന ബിസ്കറ്റ്‌ ആയിരുന്നു.. പ്ലേറ്റില്‍ ബാക്കി വന്ന ബിസ്കറ്റും എടുത്തു കൊണ്ട് മാഷ്‌ പട്ടിക്കൂടിനടുത്തെക്ക് പോയപ്പോള്‍ സംഗതി ഉറപ്പായി..

മാഷുടെ വീട്ടില്‍ നിന്നും തുടങ്ങിയ ബൌ .. ബൌ കുര ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള "ഹരിപ്രിയ"യില്‍ എത്തി Thulasi Keralassery തുളസി ടീച്ചര്‍ തന്ന കാപ്പിയും ഉഴുന്ന് വടയും കഴിച്ചപ്പോഴാണ് നിന്നത്.

എന്തു പറയേണ്ടൂ... വല്ലപ്പോഴും പാര്‍ലെ-ജി ബിസ്കറ്റ് കഴിക്കാറുണ്ടായിരുന്ന ഞാന്‍... ഇപ്പോള്‍ ഏതു ബിസ്കറ്റ് കണ്ടാലും ബൌ.. ബൌ എന്നു കുരക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ ബിസ്കറ്റ് തീറ്റ ഉപേക്ഷിച്ചു..

നാട്ടില്‍ വന്നാല്‍ ആനെ തരാം ചേനെ തരാം.. ചക്കേം മാങ്ങേം ചേമ്പും കാച്ചിലും ഒക്കെ ഇഷ്ട്ടം പോലെ തരാം എന്നു പറഞ്ഞു കൊതിപ്പിച്ചതും വിശ്വസിച്ചു ഹാന്‍ഡ്‌ ബാഗില്‍ കുത്തിത്തിരുകിയ ചാക്കില്‍ തിരിച്ചു പോരും വഴി, തിരുവില്വാമലയില്‍ നിന്ന് ഫാക്ടംഫോസ് വാങ്ങി വീട്ടിലെ തെങ്ങിന് വളമിട്ടു.. ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാവണ്ടേ... യേത്... 
-----------------------
മോഹനന്‍ മാഷേ... കഴിഞ്ഞത് കഴിഞ്ഞു.. ഇനിയെങ്കിലും സത്യം പറയൂ.. മാഷ്‌ മനപൂര്‍വ്വമാണോ അതോ ഒരു കൈയ്യബദ്ധം ആയിട്ടാണോ എനിക്ക് പട്ടി ബിസ്കറ്റ് തന്നത്.. ? 
Padmashree Nair's photo.

കര്‍ക്കിടക സ്മൃതികള്‍...!!!!



 ഒരല്‍പ്പം നൊസ്റ്റാള്‍ജിയ ആവാല്ലേ.. :)

കര്‍ക്കിടകം എന്നാല്‍ എല്ലാവരും ആധിയോടെ, വേവലാതികളോടെ വരവേറ്റിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു. രാപകല്‍ നിര്‍ത്താതെ പെയ്യുന്ന കര്‍ക്കിടക മഴയില്‍ പാടവും തോടും കിണറും കുളവുമൊക്കെ നിറഞ്ഞൊഴുകി, അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാവും.. പഞ്ഞമാസമെന്നും വറുതിക്കാലമെന്നും ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ മാസത്തില്‍ മിക്കവാറും വീടുകളില്‍ തീ പുകയാറുണ്ടായിരുന്നില്ല .

കള്ളക്കര്‍ക്കിടകത്തെ കുറിച്ച് ഒരുപാടോരുപാടോര്‍മ്മകള്‍ ഇന്നുമെന്റെ മനസ്സില്‍ ഈര്‍പ്പം മാറാതെ കിടക്കുന്നു. തകര്‍ത്തു പെയ്യുന്ന മഴയില്‍, ഓടു പൊട്ടിയ മേല്‍ക്കൂരയിലൂടെ മഴവെള്ളം തട്ടു നിരത്താത്ത ഇടനാഴിയിലേക്ക്‌ വീഴുമ്പോള്‍, ചോര്‍ച്ചയുടെ വണ്ണമളന്ന് പാത്രങ്ങള്‍ നിരത്താന്‍ മിടുക്കി ഞാന്‍ തന്നെയായിരുന്നു.. ഗ്ലാസ്സ് മുതല്‍ ചെമ്പ് കുടം വരെ ഇടനാഴിയിലും അടുക്കളയിലുമായി ഓടി നടന്നു നിരത്തും. ഒരാഴ്ചയായിട്ടും പുഴുങ്ങിയിട്ട നെല്ല് ഉണങ്ങാതെ പൂപ്പല് പിടിച്ചു കിടക്കുമ്പോള്‍ അമ്മ മഴയെ ശപിക്കുന്നത് കേള്‍ക്കാം

"രണ്ടീസത്തെക്കുള്ള അര്യെ ള്ളൂ.. ഈ നശിച്ച മഴ ഇങ്ങനെ നിന്നാല്‍ ഞാനെന്താ ചെയ്യാ.."

തീ കത്തിക്കാന്‍ വിറകില്ലാത്ത മഴക്കാലത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്നെ തിരുവാതിരക്കാലത്ത് മുള്ള് വേലി കെട്ടാന്‍ വരുന്നവരോട് അമ്മ പറയും.... "വേലായുധാ അടുപ്പിച്ചടുപ്പിച്ചു തറി ഇട്ടോ ട്ടോ.. കര്‍ക്കട മാസ്ത്തില് വെറക് ഇല്ല്യാണ്ടാവുമ്പോ വേലിത്തറി ഊരി കത്തിക്കാല്ലോ."

മുടിയഴിച്ചാടുന്ന കര്‍ക്കിടക മഴയെ വക വെക്കാതെ അമ്പലക്കുളത്തില്‍ നീന്തി തുടിച്ചു കുളിച്ചു വരുമ്പോഴേക്കും തലേ രാത്രി തന്നെ ചൂടുള്ള അടുപ്പിന്റെ മുകളില്‍ നിരത്തി വെച്ചിരിക്കുന്ന നനഞ്ഞ വിറകിനു മുകളില്‍ ഇട്ടു പാതി ഉണക്കി വെച്ച പുകചൂരുള്ള പെറ്റിക്കോട്ടും അരപാവാടയും ഇട്ടു, പ്ലാസ്റ്റിക്‌ കടലാസില്‍ കറുത്ത വലിയ റബ്ബര്‍ ബാണ്ട് ഇട്ടു പൊതിഞ്ഞെടുത്ത പുസ്തകക്കെട്ടും മാറത്തടുക്കി ഒരു കുടക്കീഴില്‍ അനിയത്തിയെയും ചേര്‍ത്തു പിടിച്ചു, കെട്ടിക്കിടക്കുന്ന മഴ വെള്ളത്തെ ചവിട്ടിത്തെറിപ്പിച്ചു, കൂട്ടുകാരോടൊപ്പം സ്കൂളിലേക്കുള്ള യാത്ര.

ഇറവെള്ളം ഒത്തുകൂടി ഒഴുകിയോലിക്കുന്ന മഴച്ചാലുകളില്‍ അമ്മ കാണാതെ പുസ്തകത്താള് കീറി, കളിവഞ്ചി ഒഴുക്കാന്‍ എന്ത് രസമായിരുന്നു. ഉമ്മറത്തിണ്ണയിലുരുന്നു ഇറയത്തെക്ക് കാലു നീട്ടി ഓടിലൂടെ ഒഴുകി വരുന്ന മഴ നൂലുകള്‍ കൊലുസ്സിടാത്ത കുഞ്ഞിക്കാലുകളെ നനയിച്ചു നിര്‍വൃതിയടഞ്ഞിട്ടുണ്ടാവാം.. കൂട്ടുകാരോടൊപ്പം ഒത്തിരി ദൂരം ഇടവഴികളിലൂടെ നടന്നു, കൊള്ളിക്കിഴങ്ങും (കപ്പ) വാങ്ങി, തോട്ടക്കാരന്‍ വെറുതെ തരുന്ന നുള്ള് നുറുമ്പ് കിഴങ്ങുകള്‍, നിവര്‍ത്തി പിടിച്ച കുടയുടെ കമ്പിയിലൂടെ ഒഴുകി വരുന്ന മഴ വെള്ളത്തില്‍ മണ്ണ് കഴുകി, തോല് കടിച്ചു കളഞ്ഞു പച്ചക്ക് തിന്നു നടക്കാന്‍ ഇനിയീ ജന്മത്തില്‍ കഴിയില്ലല്ലോ.

ഇന്ന് കാലം മാറി. കര്‍ക്കിടകത്തെ ഇന്ന് ആഘോഷമാക്കി മാറ്റുകയാണ് മാലോകര്‍. പട്ടിണിയും പരിവട്ടവുമില്ല. ക്ഷേത്രദര്‍ശനവും വഴിപാടുകളും രാമായണ- പാരായണവുമൊക്കെയായി, പണ്ടത്തെ വറുതിക്കാലം ഇന്ന് പുണ്യമാസമായി മാറിക്കഴിഞ്ഞു.

ഇത്തവണ നാട്ടില്‍ ചെന്ന് മഴയോട് പണ്ടത്തെ വിശേഷം പറഞ്ഞിരിക്കുമ്പോള്‍ വെറുതെ ഒരു കുസൃതി തോന്നി.. പണ്ട് മഴ തകര്‍ക്കുമ്പോള്‍ അടുപ്പിലെ കനലില്‍ മൂടി ചുട്ടെടുത്ത പുളിങ്കുരു കടിച്ചു പൊട്ടിച്ചു മഴത്താളത്തിനു മേനി കൂട്ടിയിരുന്നു.. മനസ്സിലുള്ള ഓര്‍മ്മ ആഗ്രഹമായി അമ്മയോട് പറഞ്ഞപ്പോള്‍ ചായ്പ്പില്‍ എവിടെയോ അലസമായി വെച്ചിരുന്ന പുളിങ്കുരു, ഉണക്കചകിരി കത്തിച്ചു ചട്ടിയിലിട്ടു വറുത്തു തന്നു.. അതിന്‍റെ ചിത്രം കൂടി ഈ നൊസ്റ്റാള്‍ജിയക്ക് നിറം പകരാന്‍ ചേര്‍ക്കുന്നു..
------------------


-പദ്മശ്രീനായര്‍-





കളിയില്‍ അല്‍പ്പം "കഞ്ഞി"ക്കാര്യം.!!!





"കഞ്ഞി" എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹോട്ട്ഡോഗും, നൂഡില്‍സും, ബര്‍ഗ്ഗറും പിസ്സയും ഇഷ്ട്ട ഭക്ഷണമാക്കിയ ന്യൂ ജനറേഷന്‍ നെറ്റി ചുളിക്കും..

"കഞ്ഞിയൊക്കെ നിങ്ങളെ പോലുള്ള കഞ്ഞികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന്" എന്‍റെ ഏക സന്താനം പലവട്ടം പുച്ഛത്തോടെ പറഞ്ഞിട്ടുണ്ട്. ദഹിക്കാനെളുപ്പവും, ഇത്തിരി കടുമാങ്ങയോ കനലില്‍ ചുട്ട പപ്പടമോ കൂട്ടിനുണ്ടെങ്കില്‍ കഞ്ഞിയെന്നെ ലളിത ഭക്ഷണം ഫൈവ്സ്റ്റാര്‍ ഫുഡിനെ വെല്ലുന്നതാണ് എന്നാണു ഈ എളിയവളുടെ അഭിപ്രായം.

പത്തിരുനൂറു പറക്ക് കൃഷി നടത്തിയിരുന്ന വല്ല്യൊരു തറവാടിയായിരുന്നു എന്‍റെ മുത്തശ്ശന്‍. തവിടു കളയാത്ത ഒന്നാംതരം തവളക്കണ്ണന്‍ കുത്തരി കൊണ്ടുണ്ടാക്കിയ പാല്‍ക്കഞ്ഞിയും ചുട്ട പപ്പടവും കണ്ണിമാങ്ങയും ആയിരുന്നു മുത്തശ്ശന്‍റെ സ്ഥിരമായ രാത്രി ഭക്ഷണം.. മുത്തശ്ശനു വേഗം വയറു നിറയണെ, പാത്രത്തില്‍ പാല്‍ക്കഞ്ഞി ബാക്കി വരണേ എന്ന പ്രാര്‍ത്ഥനയുമായി കുട്ടികളായിരുന്ന ഞങ്ങള്‍ ഇടനാഴിയുടെ വാതിലിനു മറവില്‍ നിന്നെത്തിനോക്കിയിരുന്നൊരു കാലം. തൊണ്ണൂറു വയസ്സ് കഴിഞ്ഞിട്ടും, ഒരു പല്ലു പോലും പൊഴിയാതെ മരണം വരെ ആരോഗദൃഡഗാത്രന്‍ ആയിരുന്നു മുത്തശ്ശന്‍.. കാരണം പാല്‍ക്കഞ്ഞിയുടെ വൈഭവം തന്നെ.

"നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍
കായക്കഞ്ഞിക്കരിയിട്ടില്ല. ......

തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ തല തൊട്ടപ്പനായ നമ്മുടെ കുഞ്ചന്‍ നമ്പ്യാര്‍ നായന്മാരുടെ മുന്‍ശുണ്ഠിയെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയതും മഹത്തായ കഞ്ഞി പ്രയോഗത്തിലൂടെയല്ലേ..

പണ്ടുകാലത്ത് പുരനിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് കല്യാണാലോചനകള്‍ തുടങ്ങുമ്പോള്‍ രക്ഷിതാക്കളുടെ ന്യായമായ ഡിമാന്റുകള്‍ ഇത്ര മാത്രം.

- ന്‍റെ കുട്ടിക്ക് പോണ വീട്ടില് നാഴി കഞ്ഞിക്ക് മുട്ടുണ്ടാവാന്‍ പാടില്ല്യ.
- ന്‍റെ കുട്ടിക്ക് പണിയെടുത്തു കഞ്ഞി കൊടുക്കാന്‍ ത്രാണീള്ളോനാണോ.. ന്നാ പിന്നെ ഒന്നും നോക്കാനില്ല്യ. എന്നൊക്കെയായിരുന്നു.. ദാമ്പത്യത്തിന്റെ അടിത്തറ തന്നെ കഞ്ഞിയില്‍ നിക്ഷിപ്തമായിരുന്നൊരു കാലം.

അതു പോലെ പണ്ടു കാലത്ത്‌ പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീട്ടില്, പടി കടന്നു വരുമ്പോള്‍ തന്നെ കാണാന്‍ പാകത്തില്‍ മുറ്റത്ത്‌ വലിയൊരു വൈക്കോല്‍ കൂന ഉണ്ടാവുമായിരുന്നത്രേ.. വൈക്കോല്‍ കൂന കാണുമ്പോഴേ പെണ്ണ് കാണാന്‍ വരുന്നവര്‍ കരുതിക്കൊളുമത്രേ "പെണ്ണിന്‍റെ വീട്ടില് "കഞ്ഞിക്കുള്ള വകയൊക്കെ ഉണ്ടെന്ന്.

പരദൂഷണം പറഞ്ഞില്ലെങ്കില്‍ ഇരിക്കപ്പൊറുതി കിട്ടാത്ത തങ്കമ്മ വേലിക്കല്‍ വന്നു നീട്ടി വിളിക്കും... ഡീ . ചിന്നമണിയേ... കഞ്ഞ്യൂടിച്ച് വന്നിട്ട് ന്‍റെ തലേമ്മല് ഒന്ന് നോക്കി തരണം ട്ടാ.. പേന്‍ കടിച്ചിട്ട് പാങ്ങില്ല്യ .

പനി പിടിച്ചു തുള്ളിവിറക്കുന്നവര്‍ക്ക് പ്രണയം തോന്നുന്നത് ചൂടുള്ള പൊടിയരിക്കഞ്ഞിയോടല്ലാതെ മറ്റെന്തിനോടാണ്..

സുഖചികിത്സയുടെ ഭാഗമായ കര്‍ക്കിടക കഞ്ഞിയും മരുന്നു കഞ്ഞിയും കഞ്ഞി വിരോധികളായ കഞ്ഞികള്‍ പോലും ഒഴിവാക്കാറില്ല ..

സ്കൂളുകളിലെ ഉച്ചക്കഞ്ഞി എത്രയോ പാവപ്പെട്ട കുട്ടികളുടെ വിശപ്പ് മാറ്റുന്നു.

"ഉച്ചക്കഞ്ഞിക്ക് തല മറിഞ്ഞാല്‍ ഊരു തെണ്ടി പിന്നെ നിലത്തല്ല" എന്ന് അഹങ്കാരികളായ ചിലരെ കുറിച്ച് അസൂയക്കാരുടെ ഭാഷ്യവുമുണ്ട്. എന്‍റെ കഞ്ഞിയില്‍ പാറ്റയിടല്ലേ.. എന്‍റെ കഞ്ഞികുടി മുട്ടിക്കല്ലേ ഇഷ്ട്ടാ എന്നൊക്കെയുള്ള പതം പറച്ചിലുകളിലും കഞ്ഞി തന്നെ മുഖ്യന്‍.

പള്ളിയുറക്കത്തിനു സമയമായി. പള്ളിക്കഞ്ഞി കുടിച്ചു നോം പള്ളിയറയിലേക്ക് പോവട്ടെ.. കഞ്ഞി മാഹാത്മ്യത്തിന്റെ പുതിയൊരു എപ്പിസോടുമായി വീണ്ടും കാണുന്നത് വരെ...


-പത്മശ്രീ നായര്‍-

Wednesday, 28 May 2014

ദേവുഅംബ്രാളും, ജാനുവും..



ദേവ്വ്വോമ്മ്രാളെ ... വ്ടാരൂല്ല്യെ.. ദേവ്വ്വോമ്മ്രാളെ . കൂയ്‌.."

"ആരാദ്.." ദേവ്വ്വോമ്മ പൂമുഖ കോലായില്‍ കിടന്നു കൊണ്ട് വിളി കേട്ടു..

"ഞാനാന്നും അമ്മ്രാളെ.. ജാനു.. കുന്നുംപൊറത്തെ വേലായ്‌ദന്‍റെ പെണ്ണ്‍."

"ഇത്യേ ഉമ്മറത്തിക്ക് വാ ജാന്വോ.. ഞാംബടെ കെടക്ക്വ."

ജാനു വടക്കേ മുറ്റത്ത്‌ കൂടി നടന്നു ഉമ്മറക്കോലായില്‍ എത്തി.

" ജാന്വോ.. ആ പരമ്പിലെ നെല്ലൊന്നു ചിക്കീട്ടു ഇബടെ ഇരുന്നോ. നിക്ക് ഇന്നത്ര സുഗം പോര.. തല ചിറ്റ്ണൂ.. രാവിലെ ആ ജമീലപെണ്ണ് വന്നപ്പോ നെല്ല് കോരി പരമ്പില് ഇടീച്ചു.. കണ്ണ് തെറ്റ്യാ നാട്ട്വാരുടെ കോഴ്യോള് വന്നു അപ്പടി തിന്നും.. ഇബടെ അങ്ങട് കെടന്നാ കോഴ്യോളെ ആട്ടാം.. മൂച്ചീടെ നല്ല കാറ്റ് ണ്ട്. "

"ആവൂ.. ഇരിക്കാന്‍ നേരല്ല്യാ മ്മ്രാളെ.. നിക്കൊരു സഗായം ചെയ്യ്വോ.. അയ്നാ ഞാന്‍ വന്നത്."

"ന്തേ.. ഞാനിപ്പോ എന്ത് സഗായാ ജാനൂനു ചെയ്യണ്ടേ? " ദേവ്വ്വോമ്മ അത്ര രസിക്കാത്ത മട്ടില്‍ കിടന്ന കിടപ്പില്‍ ചോദിച്ചു..

"ണ്ടെങ്കില്‍ ഒരമ്പത് ഉര്‍പ്യ തര്വോ അമ്മ്രാളെ.. റേഷന്‍ പീട്യേല് പഞ്ചാര കൊടുക്ക്‌ണ്ട്.. ഇന്ന് പോയില്ലെങ്കില് ഈ മാസത്തെ പഞ്ചാര കിട്ടില്ല്യ. രണ്ടീസം കഴിഞ്ഞിട്ട് മടക്കി തരാം. "

"അയ്യോ ന്‍റെ ജാന്വോ.. ഒരു പാങ്ങൂല്ല്യാ ട്ടോ.. ഞാനി ശ്ശി ബുദ്ധിമുട്ടിലാ.. ആയിരൂര്‍പ്യ എടുത്തു വെച്ചിട്ടുണ്ട് . പാടത്ത് പണിക്കാരുണ്ടെയ്.. വൈന്നേരം കൂലി കൊടുക്കാന്ള്ളതാ.. വേറെ ന്റെല് കാലണടെ കാശില്ല്യ ട്ക്കാന്‍. കാശൊക്കെ ഞാന്‍ നാട്ട്വാര്ക്ക് ദാനം കൊടുക്ക്വാന്നും പറഞ്ഞിട്ട് ന്‍റെ മകന്‍ രണ്ടു മാസായിട്ടു കാശയക്കുണൂല്ല്യ.. ഒരു നിവര്‍ത്തീല്ല്യാലോ ജാന്വോ."

ഈയമ്മയോട് നേരായ വഴി നടക്കില്ലെന്നറിഞ്ഞ . ജാനു റൂട്ട് ഒന്ന് മാറ്റിപ്പിടിച്ചു .. പിടിച്ചൂന്നല്ല.. ദേവ്വ്വോമ്മയുടെ വീക്നെസ്സില്‍ തന്നെ കേറി പിടിച്ചു.. ജാനു പതുക്കെ എഴുന്നേറ്റു.

"ന്നാ ശരി.. ഞാമ്പോട്ടെ മ്മ്രാളെ.."

"നീപ്പോ പോണ വഴിക്ക് ന്താണാവോ. ബഹളോക്കെ ഒതുങ്ങ്യോ ന്തോ ? മനുഷ്യര്‍ക്ക് ഒരൂട്ടം നാണോം മാനോം ഒക്കെ വേണ്ടേ.. " ജാനു ഉച്ചത്തില്‍ ആത്മഗതിച്ചു.

ജാനുവിന്റെ ആത്മഗതം കേട്ട ദേവ്വ്വോമ്മ കിടന്ന കിടപ്പില്‍ നിന്നും ആരുടെയോ പ്രേതം ആവേശിച്ച പോലെ, സടകുടഞ്ഞെഴുന്നേറ്റു. അഴിഞ്ഞ മുടി വാരിക്കെട്ടി. പിന്നിലൂടെ കൈയ്യെത്തിച്ച് അയഞ്ഞ ഒന്നരയുടെ തുമ്പ് വലിച്ചുമുറുക്കി കുത്തി. ചുട്ടിതോര്‍ത്ത്‌ ഒന്നൂടി കുടഞ്ഞു മാറ് മറച്ചു.

"ന്താ ജാന്വോ? ആര്‍രോട്യാ ബഹളം?"

ജാനു ഉഷാറായി..
"ഒന്നും പറയണ്ടാ ന്‍റെ മ്മ്രാളെ. ആ കുമാരന്‍റെ വീട്ടിലെ കാര്യോന്നും പറയാണ്ടിരിക്ക്യാ ഭേതം. എന്നും അടീം കുത്തും വഴക്കും വക്കാണോ തന്ന്യാ.. നിക്ക് ന്‍റെ വീടിന്‍റെ വടക്കോറത്തു ജനാല തൊറന്നിട്ടാ സ്സലായിട്ട് കേക്കാം."

"കുമാരന് ഒരു പെങ്കുട്ടീല്ല്യെ.. അയ്നെ പറ്റി എന്തൊക്ക്യോ കേട്ടീരുന്നൂ ലോ.. ന്നാള് പാടത്ത് പണിയണ പെണ്ണുങ്ങള് കൂട്ടം കൂടണതു കേട്ടു.."

"ങാ.. അയ്ന്റെ കാര്യന്നാ.."... ജാനു തിണ്ണയിലെ പൊടി കൈയ്യോണ്ട് തട്ടി ഒന്നമര്‍ന്നിരുന്നു.

"ആ കുമാരന്‍റെ മൂത്ത മഗളെ.. ആ പെണ്ണ് തുന്നല് പടിക്കാനോക്കെ പോണുണ്ടാര്‍ന്നു.. ഏതോ എഴുത്തച്ചന്‍ ചെക്കന്റെ കൂടെ ലോഗ്യത്തിലാര്‍ന്നൂ ന്നൊക്കെ ആരോക്ക്യോ പറഞ്ഞു കേട്ടീര്‍ന്നു ന്നും മ്മ്രാളെ. ഒരാഴ്ച്യായിട്ട് പെണ്ണിനെ പൊറത്തോന്നും കാണാനൂല്ല്യ.. ഞാനിങ്ങനെ വേലിറമ്പിക്കൂടി ചുള്ളല് പെറുക്കി നടക്ക്വാര്‍ന്നു അമ്മ്രാളെ.. കുമാരന്‍റെ കെട്ട്യോളെ കണ്ടപ്പോ ന്തേ നെന്റെ പെണ്ണ് ന്നു ചോയ്ച്ചു.. അവളാ ന്നെ തുറിച്ചു നോക്കി കടിച്ചു കീറാന്‍ വന്നു മ്മ്രാളെ.. ഓഒ അവള്‍ടെ വായേല് നാവ് സഹിക്കില്ല്യ..

ന്നാള് കൊളത്തില് കുളിക്കാമ്പോയപ്പോ മ്മടെ ദാഷായിണി പറയെ.. ജാന്വോ നെനക്കറിയ്യ്വോ ആ കുമാരന്‍റെ പെണ്ണില്ല്യെ.. അത് എന്തൊക്ക്യോ ഒപ്പിച്ചിട്ടുണ്ട് വേ ന്നു.. തിരുപ്പൂരില് ആരോ ബന്ധുക്കാര് ണ്ടത്രേ.. അവടെ കൊണ്ടാക്കീരിക്ക്ക്യാ ന്നാ പറഞ്ഞു കേട്ടത്.. ആ എഴുത്തച്ചന്‍ ചെക്കന്‍ പെണ്ണിനെ വിളിച്ചോണ്ട് പൂവാന്‍ വന്നൂന്നോ ബഹളം വെച്ചൂ ന്നൊക്കെ കേട്ടു.. "

ജാനു തുടര്‍ന്നു..
"ശരി അമ്മ്രാളെ ഞാമ്പോണു .. ഇതൊന്നും ആരിനോടും പറയണ്ടാ ട്ടോളീ.. നിക്ക് കണ്ടതും കേട്ടതും അവടെം ഇവ്ടെം പറഞ്ഞു നടക്കണ ശീലല്ല്യ.. പിന്നെ അമ്മ്രാളോടായതോണ്ടു പറഞ്ഞൂന്നെ ള്ളൂ.. നമ്മക്കെന്തു കിട്ടാനാ ആരാന്‍റെ വീട്ട്ളെ കാര്യം പറഞ്ഞു നടന്നിട്ട്"

"ന്നിട്ട്‌ എന്തുണ്ടായി ജാന്വോ? ആ ചെക്കന്‍ വന്നു ഇപ്പളും ബഹളം ണ്ടാക്കാറുണ്ടോ " ? ദേവ്വ്വോമ്മക്ക് ഇന്ട്രസ്റ്റ്‌ ആയി. ജാനു പൊടിപ്പും തൊങ്ങലും വെച്ച് കുറെ നുണക്കഥകള്‍ ദേവ്വ്വോമ്മയുടെ കാതിലേക്ക് കോരിയൊഴിച്ചു.. ദേവ്വോമ്മയുടെ തല ചുറ്റലും ക്ഷീണവും ഒക്കെ പമ്പ കടന്നു.

"അവനു ഒരു ചെക്കന്‍ ല്ല്യെ.. അതെവിട്യാ ജാന്വോ?"

"അയിന്റെ കാര്യം അയിലും വഷളാ ന്‍റെ അമ്മ്രാളെ.. കള്ളും കുടിച്ചു തല്ലൂം അടീം ണ്ടാക്കി നടക്ക്വന്നെ."

ദേവ്വ്വോമ്മ പതുക്കെ നിലത്ത് കൈ കുത്തി എണീറ്റു.. അകത്തു പോയി ചുരുട്ടി പിടിച്ച നൂറിന്‍റെ നോട്ടുമായി വന്നു.

" ജാന്വോ.. അവടെ നിക്ക്.. ന്നാ.. കൂലി കൊടുക്കാന്‍ വെച്ചീര്‍ന്ന കാശാ.. നൂറുറുപ്യെണ്ട്.. ദിപ്പോ നീ മടക്ക്യോന്നും തരണ്ടാ ട്ടോ. അപ്പ്രത്തൂടെ ചായ്പ്പിലിക്ക് ബാ.. രണ്ടു മൂന്നു നാള്യെരം തരാ.. അവടെ ഒരു ചക്ക ണ്ടാവും. അതും നീയെടുത്തോ.. രാവിലെ അടിച്ചു വാരാന്‍ വരണ പെണ്ണ് കൊണ്ട തന്നതാ.. നിക്ക് ഒരാള്‍ക്ക്‌ ന്തിനാപ്പോ ഒരു ചക്ക്യൊക്കെ.. ന്‍റെ വെപ്പും തീന്വോക്കെ കണക്കന്നെ.. നീ കൊണ്ടോക്കോ..

എടക്ക് നേരം കിട്ടുമ്പോ വായോ ട്ടോ..

" ശരി അമ്മ്രാളെ.. ഞാന്‍ വരാ.. മ്മക്ക് ന്തെങ്കിലും മിണ്ടീം പറഞ്ഞും ഇരിക്കാലോ.. ന്‍റെ ആള് രാവിലെ പണിക്ക് പോയാ പിന്നെ മോന്ത്യായിട്ടെ വര്വോള്ളൂ.. ഞാനും അവടെ ഒറ്റക്കന്നെ.."

ജാനു ചക്കേം തെങ്ങേം മടിക്കുത്തില്‍ നൂറു ഉറുപ്യേം തിരുകി പടി കടക്കുമ്പോള്‍ മനസ്സില് പറഞ്ഞു.

"ഇത് പോലുള്ള ആള്‍ക്കാര്‍ ഉള്ളിടത്തോളം കാലം നമ്മക്ക് കാശിനോ കൂട്ടാന്‍ വെക്കാനോ മുട്ട് വരില്ല്യ.. ഇത്തിരി പരദൂഷണം പറയണം ന്നല്ലേ ള്ളൂ.. " ജാനുവിന്റെ ആത്മഗതം.

അമ്പതു ഉറുപ്യ കടമായി ചോദിച്ചു വന്ന ജാനു നൂറു ഉറുപ്യ ഫ്രീ ആയി ഒപ്പിച്ചു.. ചക്കേം നാള്യെരോം വേറെ..

ഇതുപോലുള്ള കഥാപാത്രങ്ങള്‍ നിങ്ങള്ക്ക് ചുറ്റും കാണാമായിരിക്കും ല്ലേ.. എന്തായാലും ശരി.. കൊതീം നുണയും പറഞ്ഞു, കാര്യം സാധിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല ട്ടോ.. 





പദ്മശ്രീനായര്‍-

Monday, 12 May 2014

സ്വവര്‍ഗനിര്‍വേദം..!!



ബാറിലെ അരണ്ട വെളിച്ചത്തില്‍ ബെയററോടു  ഒരു ലാര്‍ജ്ജിനു കൂടി ഓര്‍ഡര്‍ കൊടുത്ത്, നന്ദകുമാര്‍ കൈത്തലത്തില്‍ മുഖം താങ്ങി ഇരുന്നു.. എ. സി. യുടെ തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു..  എതിരെ ഇരുന്ന സുഹൃത്ത്‌ രാജീവ്‌ മെല്ലെ  നന്ദന്റെ തോളില്‍ പിടിച്ചുലച്ചു..

"എന്താടാത് ..  ഇനി വേണ്ട. ഇപ്പൊ തന്നെ കൂടുതലായി."

നന്ദന്‍ രാജീവിനെ നോക്കി  വിളറി ചിരിച്ചു.

"ഉം.  പോകാം. ദാ  ഇതൂടി."

ബെയറര്‍ കൊണ്ടുവെച്ച  മദ്യം വലിച്ചു കുടിച്ചു കര്‍ച്ചീഫ് കൊണ്ട് മുഖം അമര്‍ത്തി തുടച്ചു നന്ദകുമാര്‍ എഴുന്നേറ്റു.. ബില്ല് പേ ചെയ്തു, ബാക്കി വാങ്ങാന്‍ കാത്തുനില്‍ക്കാതെ അയാള്‍ വിറയ്ക്കുന്ന കാലുകളെ വലിച്ചിഴച്ചു ബാറിനു പുറത്തു കടന്നു..

"ഈ കണ്ടീഷനില്‍ നീ ഡ്രൈവ് ചെയ്യണ്ട.. കേറ്‌  ഞാന്‍ ഡ്രോപ്പ് ചെയ്യാം."

നന്ദകുമാര്‍ പിന്‍സീറ്റില്‍ ചാരിക്കിടന്നു മയങ്ങി. അയാളുടെ മനസ്സ് പ്രക്ഷുബ്ധമായൊരു കടലാണെന്ന്  മുഖത്ത് നിന്നും വായിച്ചെടുക്കാം.  ആറു വര്‍ഷമായി ഒരേ ഹോസ്പിറ്റലില്‍  ജോലി ചെയ്യുന്നു..  ആരെയും മുഷിപ്പിക്കാതെ, കൃത്യമായ അകലത്തില്‍ കോര്‍ത്തിണക്കിയ സൗഹൃദങ്ങളാണ് നന്ദന് അധികവും.. പക്ഷെ തന്നോട് മാത്രം എന്തോ ഒരു പ്രത്യേക സ്നേഹമാണ്.. തനിക്കും അതുപോലെ തന്നെ. ഒഴിവു സമയങ്ങളില്‍ പരസ്പരം മനസ്സ് തുറക്കും..  പക്ഷെ മൂന്നാല് മാസമായി നന്ദനില്‍ മാറ്റങ്ങള്‍ കാണുന്നു..  എല്ലാവരില്‍ നിന്നും അകന്നുമാറി  തന്നിലേക്ക് തന്നെ ചുരുണ്ട് കൂടുന്നു.  മിക്ക ദിവസങ്ങളിലും ഹോസ്പിറ്റലില്‍ നിന്ന് നേരെ ബാറിലേക്ക്..  ഇതിങ്ങനെ വിടാന്‍ പറ്റില്ല..  നന്ദന്‍ തനിക്ക് വെറുമൊരു സുഹൃത്തല്ല..  അവന്റെയീ പോക്ക് അപകടത്തിലേക്കാണ്.. അവനെ രക്ഷിക്കാനുള്ള ബാദ്ധ്യത ഒരാത്മാര്‍ത്ഥ സുഹൃത്ത്‌ എന്ന നിലക്ക് തനിക്കുണ്ട്..

കാര്‍ വളവു തിരിഞ്ഞു  പൂമാര്‍ക്കറ്റിലേക്കുള്ള വഴിയിലൂടെ നീങ്ങി.. മുല്ലപ്പൂവിന്റെയും ചെമ്പകത്തിന്‍റെയും മാദക ഗന്ധം മൂക്കിലേക്കിരച്ചു കയറിയപ്പോള്‍ നന്ദന്‍ പിടഞ്ഞെഴുന്നേറ്റു..

"നിര്‍ത്തു.. വണ്ടി നിര്‍ത്തു." ഓ..!! ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയുണ്ട് അല്ലേ?.. ഗുഡ്.. യെസ്.. ഐ വില്‍ സ്റ്റോപ്പ്‌.

കാര്‍ ഒരു പൂക്കടയുടെ ഓരം ചേര്‍ന്ന് നിന്നു.. നന്ദന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ കുടമുല്ലപൂവുമായി  തിരിച്ചു വന്നു..

"ഉം.. പോവാം. "

രാജീവിന്‍റെ മുഖത്തിപ്പോള്‍ മരുന്നിന് കുറിപ്പടിയെഴുതിക്കഴിഞ്ഞ ഒരു ഡോക്ടറുടെ ഭാവം., 'എങ്ങിനെ ഡീല്‍ ചെയ്യണമെന്ന് ഇനിയും ഞാന്‍ പ്രത്യേകം ആവര്‍ത്തിക്കെണ്ടതില്ലല്ലോ.. അല്ലേ?..

മറുപടി ഒരു വിളറിയ ചിരിയിലൊതുക്കി.

.നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട്  ഹോം നേഴ്സ്  നാന്‍സി  വന്ന് ഗേറ്റ് തുറന്നു.. അവളെ കണ്ടതേ  പെരുവിരല്‍ തൊട്ട് പെരുപ്പ് കേറാന്‍ തുടങ്ങിയത് പൊട്ടിത്തെറിയാവാതിരിക്കാന്‍  നന്ദന്‍ നന്നേ പണിപ്പെട്ടു..

"ഗുഡ് നൈറ്റ്‌ രാജീവ്‌..  നാളെ കാണാം.. ബൈ "

ബെഡ് റൂമിലെത്തി, പതിവുപോലെ മുല്ലപ്പൂ ശ്യാമയെ ഏല്‍പ്പിച്ചു. മുറിയിലാകെ വിലകൂടിയ സെന്റിന്റെ മനം മടുപ്പിക്കുന്ന മണം. ശ്യാമയുടെ മുഖത്തും അസഹ്യത നിഴലിച്ചു.

"നാന്‍സീ  ഇത് പൂജാമുറിയിലെക്ക്  വെക്കൂ."

ശ്യാമയുടെ കൈയ്യില്‍ നിന്ന് മുല്ലപ്പൂവുമായി മുറിക്കു പുറത്തിറങ്ങുമ്പോള്‍ നാന്‍സിയുടെ ചുണ്ടില്‍ ഒരു പരിഹാസച്ചിരി  വിടര്‍ന്നത് നന്ദന്‍ അരിശത്തോടെ  തട്ടിത്തെറിപ്പിച്ചു..

"നന്ദന്‍ ഫുഡ്‌ കഴിച്ചോ? ഡൈനിങ്ങ്‌ ടേബിളില്‍ എല്ലാം എടുത്തു വെച്ചിട്ടുണ്ട്. എനിക്കുറക്കം വരുന്നു.. വല്ലാത്ത ക്ഷീണം. "

നന്ദന് പുതുമയൊന്നും തോന്നിയില്ല.. ഈ പതിവ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങള്‍ ആയിരിക്കുന്നു.  കൂമ്പിയ താമരമൊട്ടു പോലെ, വിരല്‍ നുണഞ്ഞുറങ്ങുന്ന  ഒന്നര വയസ്സുകാരി അമ്മൂട്ടിയുടെ നെറ്റിയില്‍ വാത്സല്യത്തോടെ അമര്‍ത്തി ചുംബിച്ചിട്ടു നന്ദന്‍ മുറിക്കു പുറത്തിറങ്ങുമ്പോള്‍  ഹോം നഴ്സ് നാന്‍സി , താന്‍ ശ്യാമക്ക്  വാങ്ങിക്കൊടുത്ത അവള്‍ക്കിഷ്ട്ടപ്പെട്ട റോസ് നിറമുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ചു മുറിക്കകത്ത് കയറി വാതിലടച്ചു.

തപിക്കുന്ന മനസ്സുമായി നന്ദന്‍ സ്വന്തം മുറിയിലെത്തി കട്ടിലിലേക്ക് വീണു. അശാന്തിയുടെ മഴക്കാറുകള്‍ മനസ്സിലുരുണ്ടുകൂടി പെയ്യാന്‍ വിതുമ്പി നില്‍ക്കുന്നതിനിടയില്‍   ജാലകപ്പഴുതിലൂടെ മിന്നല്‍പ്പിണരുകള്‍ തിക്കിത്തിരക്കി കയറി വരുന്നു. മനസ്സിലെ കടുത്ത വേനലില്‍, വരണ്ടുണങ്ങിയ ആശകളില്‍ ശുഭപ്രതീക്ഷകളുടെ പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍, ഈ പുതുമഴത്തുള്ളികള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍.. ഘോരമായ ഇടിമുഴക്കത്തിന്റെ അവസാന ഇരമ്പത്തില്‍  പുറത്തു മഴ പെയ്തു തുടങ്ങിയിരിക്കുന്നു.. വേനല്‍ മഴയ്ക്ക് ഇടിമിന്നലുകളുടെ അകമ്പടി എന്തിനാവാം ?   അതെ.. കാലം തെറ്റി പെയ്യുന്ന മഴയും ഗതി മാറിയൊഴുകുന്ന മനസ്സും  ഇടിമിന്നലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കണം.. അതൊരു അനിവാര്യമായ നിയോഗമാവാം..

ചിന്തകളുടെ വേലിയേറ്റത്തില്‍, നഷ്ട്ടങ്ങളുടെ ചാകരക്കൊയ്ത്തിന്‍റെ വിളവെടുക്കാന്‍, തകര്‍ത്തു പെയ്യുന്ന മഴയുടെ സാരഥ്യം സ്വീകരിക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നു.. ദീര്‍ഘ നിശ്വാസത്തിനു ശേഷം പുതുമഴയെ പുണര്‍ന്ന മണ്ണിന്‍റെ ഗന്ധം ഉള്ളിലേക്ക് ആവാഹിച്ചുകൊണ്ട്തന്നെ
നന്ദന്‍  എഴുന്നേറ്റു ഫോണെടുത്തു അമ്മയെ വിളിച്ചു..  മനസ്സ് ചുട്ടു പഴുക്കുമ്പോള്‍  ഒരു കുളിര്‍മഴയായി പെയ്തിറങ്ങാന്‍  എന്നും അമ്മയുടെ  വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്..

"നീയിനീം  ഒറങ്ങീല്ല്യെ കുട്ട്യേ.. ന്തേ  ഈ നേരത്ത്."

"ഹേയ് ഒന്നൂല്ല്യാ.. അമ്മേടെ ശബ്ദം കേക്കാന്‍ തോന്നി.. വിളിച്ചു. അത്രേള്ളൂ"

"നെനക്ക്  ലീവ് കിട്ട്വെങ്കില്  ശ്യാമേം അമ്മൂട്ടീം  കൂട്ടീട്ടു  വാ.. ശ്ശി  ദിവസായി  ന്‍റെ കുട്ട്യോളെ കണ്ടിട്ട്."

ഉം.  വരാമ്മേ.. അമ്മക്ക് സുഖല്ലേ.

"ങാ.. നിക്കൊരു ബുദ്ധിമുട്ടൂം ല്ല്യാടാ.. ന്നാ നീ കെടന്നൊറങ്ങിക്കോ..  ങാ  പിന്നെ കുളി കഴിഞ്ഞു നെറുകില് രാസ്നാദി പൊടി തിരുമ്മാന്‍ മറക്കണ്ടാ ട്ടോ.  വെയര്‍പ്പും തണുപ്പും നെനക്ക് പണ്ടേ  ചേരില്ല്യ.  കാച്ച്യെ എണ്ണയെ തേക്കാവൂ.. അലോപ്പതി ഡോക്ടറായ തന്നോട് അമ്മയുടെ ആയുര്‍വേദസിദ്ധാന്തങ്ങളുടെ വാത്സല്യത്തില്‍പ്പൊതിഞ്ഞ നിര്‍ദ്ദേശങ്ങള്‍...

ശ്യാമ്യോടും പറയ്‌.  ചീരാപ്പ്‌ പിടിച്ചാ വല്ല്യ കഷ്ട്ടാ.. മൊല കുടിക്കണതോണ്ടു അമ്മൂട്ടിക്കും വയ്യാണ്ടാവും. "

ഹും.  ശ്യാമ..  പറയാന്‍ തികട്ടി വന്ന വാക്കുകളെ  തൊണ്ടക്കുഴിയില്‍ വെച്ച് തന്നെ ഞെരിച്ചു കൊന്നു.  വേണ്ട.. അമ്മയൊന്നും അറിയണ്ട..  സംഭാഷണം നിര്‍ത്തി കിടക്കയിലേക്ക് വീഴുമ്പോള്‍, പെയ്തൊഴിഞ്ഞ മഴയ്ക്ക് പിന്നാലെ   തത്തിക്കളിചെത്തിയ  ഇളം കാറ്റിനു മുല്ലപ്പൂവിന്റെയും കാച്ചെണ്ണയുടെയും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നില്‍  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന തീവെട്ടിപ്പന്തത്തില്‍ നിന്നുയരുന്ന പുകയുടെയും, കര്‍പ്പൂരം കത്തിയമര്‍ന്ന ഭസ്മത്തിന്‍റെയും, കൃഷ്ണതുളസിയുടെയുമൊക്കെ  കൂടിക്കുഴഞ്ഞ ഗന്ധമായിരുന്നു. മദ്യലഹരി മസ്തിഷ്കത്തെയും ശരീരത്തെയും തളര്‍ത്തിക്കിടത്തിയപ്പോള്‍ നന്ദന്റെ മനസ്സ് ലഹരിക്ക് പിടി കൊടുക്കാതെ വര്‍ഷങ്ങള്‍ പുറകിലേക്ക് കുതറിയോടുകയായിരുന്നു.

നാട്ടിന്‍പുറത്തെ നന്മകള്‍  ആവോളം  ആസ്വദിച്ചാണ് നന്ദകുമാര്‍ വളര്‍ന്നത്‌.. നാഗക്കാവും നടുമുറ്റവും നിറയെ ആളുകളുമുള്ള കൂട്ടുകുടുംബം.. പുല്ലാനിക്കാട്ട് തറവാട്.  അമ്പലക്കുളവും ആല്‍ത്തറയും, അര്‍ദ്ധനാരീശ്വര ക്ഷേത്രവും,  ഹൃദയം തുറന്നു സ്നേഹിക്കുന്ന കുറെ   കൂട്ടുകാരും നന്ദന്റെ സ്വന്തമായിരുന്നു. അമ്പലത്തിലെ ഉത്സവത്തിനു തിടമ്പേറ്റിയ ഗജവീരന്റെ മുന്നില്‍  ആളിക്കത്തുന്ന തീവെട്ടിയില്‍ നിന്നുയരുന്ന പുകയുടെ ഗന്ധവും,  ചുറ്റമ്പലത്തിലെ  ചിരാതുകളില്‍ നിന്നുയരുന്ന  നല്ലെണ്ണയില്‍ കുതിര്‍ന്നു കത്തുന്ന ദീപനാളത്തിന്‍റെ ഗന്ധവും  എന്തുകൊണ്ടോ നന്ദനെന്നും പ്രിയമേറിയതായിരുന്നു.    മെഡിക്കല്‍കോളേജ്‌ വിദ്യാഭ്യാസത്തിനായി തിരക്കേറിയ നഗരത്തിലേക്ക് ജീവിതം പറിച്ചുനട്ടപ്പോള്‍  ഹൃദയം പിടഞ്ഞത് കുറച്ചൊന്നുമായിരുന്നില്ല.  പിറ്റത്തെ ആഴ്ച തന്നെ ബാഗും തൂക്കി തറവാടിന്റെ ഒതുക്കു കല്ലുകള്‍ കയറി ചെന്നപ്പോള്‍ അമ്മാവന്മാരുടെ മുഖത്ത് നീരസം..  അമ്മയുടെ മുഖത്ത് ദയനീയത..

തലമുടിയിലൂടെ വിരലുകളോടിച്ചു അമ്മ പറഞ്ഞു.

"ഇങ്ങനെ തുടങ്ങ്യാലെങ്ങനാ  ന്‍റെ നന്ദൂ..  പഠിച്ചു പാസായി നല്ലൊരു ഹോസ്പിറ്റലില്‍ പ്രാക്ടീസ് ഒക്കെ നേടി സ്വന്തം കാലില്‍ നിക്കണ്ടേ.. അമ്മക്ക് നീയല്ലാതെ വേറെ ആരാ ഉള്ളത്.. നമ്മളെ തനിചാക്കീട്ടു അച്ഛന്‍ നേരത്തെ പോയില്ല്യെ.. ഈ സങ്കടോക്കെ കുറച്ചു ദിവസം കഴീമ്പോ മാറും..  അതോണ്ട് ന്‍റെ കുട്ടി നാളെ തന്നെ പോണം.. കോളേജ്  അവധി കിട്ടുമ്പോഴൊക്കെ  വരാല്ലോ."

അമ്മയുടെ വാക്കുകള്‍ കരുത്തേകി.  നഷ്ട്ടങ്ങള്‍ നന്ദന് എന്നും കൂട്ടുണ്ടായിരുന്നല്ലോ..  പിന്നീട് കുറേശ്ശെ കുറേശ്ശെയായി  ജീവിതത്തെ നഗരത്തില്‍ ലയിപ്പിക്കുകയായിരുന്നു..

ഒരു കോളേജ്‌ അവധിക്കാലത്താണ്  നന്ദിനിയെ പരിചയപ്പെട്ടത്. തുമ്പു കെട്ടിയ മുടിക്കിടയില്‍ മന്ദാരപ്പൂ  ചൂടിയ തുളസിക്കതിര്‍ പോലുള്ള  പെണ്‍കുട്ടി.. അവസാന വര്‍ഷ പരീക്ഷ കഴിഞ്ഞെത്തി, ദീപാരാധന തൊഴുതു മടങ്ങവെയാണ്  ആലത്തറക്കരികില്‍  വെച്ച് നന്ദിനി പറഞ്ഞത്..

"നന്ദൂ  എന്‍റെ കല്യാണം ഒറപ്പിച്ചു.. കല്‍ക്കട്ടയിലാ ചെക്കന്‍.. അടുത്ത മാസം ണ്ടാവും.."

അത് പറയുമ്പോള്‍ അവളുടെ കരിങ്കൂവള മിഴികളില്‍ നനവ്‌ പടര്‍ന്നിരുന്നു.. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന രണ്ടു മിഴിനീര്‍ത്തുള്ളികള്‍. തന്‍റെ ഹൃദയത്തിലും മുള്ളു കൊണ്ട  നീറ്റല്‍..  പറയാന്‍ മറന്ന  പ്രണയത്തിന്‍റെ  വിതുമ്പലുകള്‍.. അവസാനമായി യാത്ര പറഞ്ഞു വഴി പിരിയുമ്പോള്‍, മനസ്സിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിക്ക്  നന്ദിനിയുടെ രൂപവും ഭാവവും വന്നത് യാദൃശ്ചികമായിരിക്കാം.. 

പക്ഷെ വലതുകാല്‍ വെച്ച് തന്റെ ജീവിതത്തിലേക്ക് കയറിവന്ന ശ്യാമ  ഏറെ വ്യത്യസ്തയായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ പ്രകൃതം. എന്തിനും ഏതിനും പിടിവാശി. ചിണുങ്ങിക്കരച്ചില്‍, കൊഞ്ചിപ്പറച്ചില്‍.. എല്ലാം നന്ദന്‍ ആസ്വദിച്ചു.. അവളുടെ ലോകത്തേക്ക് അവനിറങ്ങിച്ചെന്നു. സുന്ദരമായ ദാമ്പത്യത്തിന്‍റെ   നീലതടാകത്തില്‍  നീന്തിത്തിമിര്‍ക്കുന്ന രണ്ടു ഇണയരയന്നങ്ങള്‍. ശ്യാമയും നന്ദനും..  വിവാഹത്തിന്‍റെ ആറാം മാസത്തിലോരുനാളിലുണ്ടായ തലചുറ്റലില്‍ നിന്നും ഉണര്‍ന്നെണീറ്റപ്പോള്‍ ശ്യാമയുടെ കവിളിണകളില്‍ ആയിരം സൂര്യകാന്തിപ്പൂക്കള്‍ ഒരുമിച്ചു പൂത്തുലഞ്ഞു.. തന്‍റെ ഉദരത്തില്‍ വളരുന്ന തുടിപ്പിന്റെ അവകാശിയെ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.. പ്രസവത്തിനു സ്വന്തം വീട്ടിലേക്കു പോകാന്‍ പുറപ്പെട്ട  ശ്യാമ നന്ദന്‍റെ   മാറില്‍ മുഖം പൂഴ്ത്തി ഏങ്ങിക്കരഞ്ഞു.

"എന്താ മോളൂ ഇങ്ങനെ. നീ വിഷമിച്ചാല്‍  വയറ്റില്‍ കിടക്കുന്ന നമ്മുടെ വാവയ്ക്ക് സങ്കടാവില്ല്യെ.. എപ്പോ വിളിച്ചാലും ഞാനാ നിമിഷം  പറന്നെത്തിയിരിക്കും. കേട്ടോ "

ഭാര്യയെ സാന്ത്വനിപ്പിചെങ്കിലും ശ്യാമയുടെ ഒച്ചയനക്കങ്ങള്‍ ഇല്ലാത്ത വീട് നന്ദന് അസഹ്യമായിരുന്നു.  ദിവസങ്ങള്‍ തള്ളിനീക്കി . ശ്യാമ പ്രസവിച്ച വിവരം അമ്മ വിളിച്ചു പറഞ്ഞപ്പോള്‍ നന്ദന്‍ ആശുപത്രിയില്‍ ഓടിയെത്തി..  കണ്ണടച്ചുറങ്ങുന്ന ആദ്യത്തെ കണ്മണിയെ കണ്ണിമയ്ക്കാതെ  എത്ര സമയം നോക്കിയിരുന്നെന്നു ഓര്‍മ്മയില്ല..   ശ്യാമയെ അതേപടി പകര്‍ത്തിവെച്ചിരിക്കുന്നു.  ലോകത്തിലേക്ക്‌ വെച്ചേറ്റവും  വലിയ ഭാഗ്യവാന്‍ താനാണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നു തോന്നി നന്ദന്.

പെട്ടെന്ന് മുറിയിലേക്ക്  കയറി വന്ന ചെറുപ്പക്കാരിയെ  നന്ദന് പരിചയപ്പെടുത്തി..

"നന്ദു.. ഇത് നാന്‍സി..  നമ്മുടെ വാവ വലുതാവുന്നത് വരെ അവളുടെ കാര്യങ്ങള്‍ ഒക്കെ നോക്കാന്‍ പപ്പ ഏര്‍പ്പെടുത്തിയതാ. കുറച്ചു കാലം ഗള്‍ഫില്‍ ആയിരുന്നു.  ഭര്‍ത്താവ് ഉപേക്ഷിച്ചതാണത്രേ.. പാവാണെന്നു തോന്നുന്നു. "

പക്ഷെ നന്ദന് എന്തോ പന്തികെടാണ് തോന്നിയത്.. നാന്‍സിയുടെ മട്ടും ഭാവവും, സംസാര രീതിയും നന്ദന് ഒട്ടും ദഹിച്ചില്ല.  ആ തോന്നലുകള്‍ പിന്നീട് യാഥാര്‍ത്യമായി മാറുകയായിരുന്നു.  ഒരു നിമിഷം പോലും തന്നെ പിരിഞ്ഞു കഴിയാന്‍ വയ്യെന്ന് പറഞ്ഞ ശ്യാമ  അമ്മൂട്ടിക്കു ഒരു വയസായിട്ടും തിരിച്ചു വരാന്‍ താല്പര്യം കാണിച്ചില്ല.  ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു മടുത്തപ്പോള്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്തിനു വഴങ്ങി   തിരിച്ചു വന്നു. കൂടെ നാന്‍സിയും.

ശ്യാമക്ക് നന്ദനോടുള്ള പെരുമാറ്റത്തില്‍   അസാധാരണതത്വം അനുഭവപ്പെടാന്‍ തുടങ്ങി. തന്നെക്കാള്‍ കൂടുതല്‍ അവള്‍ നാന്സിക്ക് പ്രാധാന്യം കൊടുക്കുന്നു.  സദാസമയവും  അവളോടോത് കഴിയാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു. സാവധാനത്തില്‍ കിടപ്പുമുറിയില്‍ നിന്നും നന്ദന്‍ പുറത്തായി. അതിനു നിരത്തിയ കാരണമോ  രാത്രിയില്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കാന്‍ നാന്‍സി കൂടെ തന്നെ വേണമെന്നും.

നന്ദന്റെ മനസ്സ് ഉമിത്തീ പോലെ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു. ഒരു ഭര്‍ത്താവിന്‍റെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു.. യാദൃശ്ചികമായി ഒരു ദിവസം ഓഫീസില്‍ നിന്നും നേരത്തെയെത്തിയ നന്ദന്‍ കണ്ടത് ഒരിക്കലും കാണാന്‍ പാടാത്ത കാഴ്ചയായിരുന്നു.. സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ വികൃതമായ മുഖം. തന്‍റെ ഭാര്യ നാന്‍സിയുടെ നീരാളിപ്പിടുത്തത്തില്‍  അറിഞ്ഞോ അറിയാതെയോ അകപ്പെട്ടുപോയെന്ന യാഥാര്‍ത്ഥ്യം.. സ്നിഗ്ദ്ധതയുടെയും സ്വപ്നാത്മകത്ത്വത്തിന്റെയും  രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരായി  അവര്‍ മാറി..   നന്ദന്‍ തന്‍റെ ദുഃഖങ്ങള്‍ നുരഞ്ഞു പൊന്തുന്ന മദ്യത്തില്‍ ലയിപ്പിച്ചു..  നാന്‍സിയും ശ്യാമയും അവരുടെതായ ലോകത്തും.

ഇന്ന് ഏറെ നിര്‍ബന്ധിച്ചപ്പോള്‍  രാജീവിന്‍റെ മുന്നില്‍ മനസ്സ് തുറക്കേണ്ടി വന്നു..  മാസങ്ങളോളമായി മനസ്സില്‍ ചിറ കെട്ടി നിര്‍ത്തിയ സങ്കടപ്പുഴ കുത്തിയൊലിച്ചപ്പോള്‍ ഇത്തിരി ആശ്വാസമായി.

"നീ വിഷമിക്കണ്ട. എന്തെങ്കിലും വഴിയുണ്ടോന്നു നോക്കാം.. ചെറിയൊരു  പരീക്ഷണത്തിന്‌ മുതിരേണ്ടി വരും. ചിലപ്പോള്‍ നിനക്ക് നിന്റെ പഴയ ശ്യാമയെ തിരിച്ചു കിട്ടും."

രാജീവിന്‍റെ വാക്കുകളില്‍ ആത്മവിശ്വാസം നിഴലിട്ടു.മനുഷ്യമനസ്സിന്‍റെ വ്യാപാരങ്ങളെ തന്‍റെ ഉള്ളംകൈയിലിട്ട് അമ്മാനമാടി പരിഹാരക്രിയകള്‍ നിര്‍ദ്ദേശിക്കുന്ന തന്‍റെ സ്നേഹിതന്‍,സൈക്ക്യാട്രിക് വിദഗ്ദന്‍. 
നാന്‍സിയെ വിദഗ്ദമായി കിച്ചണിലെ സ്റ്റോര്‍റൂമിലിട്ട് പൂട്ടി താക്കോല്‍ ഒളിപ്പിക്കാന്‍ അല്പം പണിപ്പെട്ടു.

അതെ,ഈ രാത്രി തന്നെയാണ് രാജീവ് നിര്‍ദേശിച്ച ആ ശാന്തിമുഹൂര്‍ത്തം.. പുറത്തു മഴ, തന്റെ വികാരമടക്കാനാവാതെ തകര്‍ത്തു പെയ്യുന്നു.. മുളംകൂട്ടങ്ങള്‍ കാറ്റിലാടിയുലഞ്ഞു.. ഇലച്ചാര്‍ത്തുകള്‍ മഴയുടെ ആവേശത്തുള്ളികള്‍ ആര്‍ത്തിയോടെ നുണഞ്ഞിറക്കി.  ഈ സമയം കുളിമുറിയില്‍ നിന്നും റോസ് നിറത്തിലുള്ള നൈറ്റ്‌ ഗൌണ്‍ ധരിച്ച്, കൈവിരലിലെ നഖങ്ങളില്‍ ചായവും പുരട്ടി പുറത്തിറങ്ങിയ നന്ദന് നാന്‍സിയുടെ ഗന്ധമായിരുന്നു.  മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, ചാരിയിട്ട വാതില്‍  പതിയെ തുറന്നകത്തു വരുന്ന സ്ത്രീ രൂപത്തെ, ശ്യാമ അതിശയത്തോടെ നോക്കിക്കണ്ടു.നാന്‍സിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധവുമായി തന്‍റെയരികില്‍ ശയിക്കുന്ന നന്ദന്‍റെ ശരീരത്തിലേയ്ക്ക് ഒരു മുല്ലവള്ളിപോലെ അവള്‍ പടര്‍ന്നുകയറി..!

മഴയുടെ വികാരം കൊടുമ്പിരിക്കൊണ്ടു.. അങ്ങകലെ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തിലെ തൂക്കുവിളക്കുകള്‍ കാറ്റിലാടിയുലയുമ്പോള്‍, സര്‍പ്പക്കാവിലെ ഇലഞ്ഞിച്ചോട്ടിലേക്ക് തന്‍റെ ഇണയെ തേടി നാഗകന്യക പടം പൊഴിച്ചിഴഞ്ഞെത്തി.  കുളിര്‍മഴയില്‍ കെട്ടുപിണഞ്ഞിഴുകിച്ചേര്‍ന്ന അവരുടെ രതിസംഗമത്തിനു പ്രകൃതി  സാക്ഷിയായപ്പോള്‍, നന്ദനും ശ്യാമയും  അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു.  പ്രിയതമയുടെ നെറ്റിയിലുരുണ്ടുകൂടിയ സ്വേദമണികളെ അധരത്താലൊപ്പിയെടുക്കുമ്പോള്‍, ശ്യാമ നന്ദന്‍റെതു മാത്രമായി ആലസ്യത്തിലേക്ക് വഴുതി വീണു.

ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം തറവാട്ടിലെത്തി, ക്ഷേത്രത്തിലെ  ദീപാരാധന തൊഴുതു നില്‍ക്കുമ്പോള്‍, ശ്യാമയുടെ തോളില്‍ , നന്ദന്റെ വിരലില്‍ തൂങ്ങിക്കളിക്കുന്ന അമ്മൂട്ടിയെ നോക്കി   പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു അവളുടെ കുഞ്ഞനിയന്‍... നന്ദന്‍റെ  തനിപ്പകര്‍പ്പ്...