ഒരുപാട് സുഹൃത്തുക്കള്‍ സുന്നത്ത് കല്യാണത്തെക്കുറിച്ചുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കു വെച്ചു കണ്ടിട്ടുണ്ട്..
എങ്കില്‍ പിന്നെ എന്‍റെ വകയും ഇരിക്കട്ടെ ഒരോര്‍മ്മ..
തെറ്റിദ്ധരിക്കേണ്ടാ.. സുന്നത്ത് കല്യാണം എന്റെയല്ല..!!
സുന്നത്ത് കല്യാണം കൂടുന്നതിനു മുമ്പ് ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്താം..
നായന്മാരുമായി മാത്രം ഇടപഴകാന്‍ താല്പര്യമുള്ള ആളായിരുന്നു നാട്ടിലെ സെയ്താലി എന്ന ആലി..
പ്രായം കൂടിയവര്‍ "ഡാ ആല്യേ" ന്നും അല്ലാത്തവര്‍ "ആലിക്കാ" ന്നും വിളിക്കുമ്പോള്‍ ഞാന്‍ "ചെട്ട്യാരിക്കാ" എന്നാണു അന്നും ഇന്നും വിളിക്കാറുള്ളത്.. അതിന്‍റെ ഐതിഹ്യം ഇങ്ങിനെ..
കിണറു കുഴിക്കലായിരുന്നു ആലിക്കായുടെ ഇഷ്ട്ട ജോലി. പഴയ കിണറുകളുടെ മൈന്ടനന്സും .
അതാവുമ്പോള്‍ ജാതിവ്യത്യാസം നോക്കാതെ കരാറെടുത്തു കുഴിച്ചു വെള്ളം കാണിച്ചു കൊടുക്കും.
(അ)മിതമായ കൂലിക്ക് ചെയ്തു കൊടുക്കാറുണ്ട്. കിണറുപണി ഇല്ലാത്ത സമയങ്ങളില്‍ നായന്മാരുടെ വീടുകളില്‍ മാത്രം കിളക്കാനും മറ്റു ജോലികള്‍ക്കും പോവും.
മണ്ണു കോരാനും മറ്റുമായി ആലിക്ക സ്ഥിരമായി ഒരു പെണ്‍- സെക്രട്ടറിയെ നിയമിച്ചിരുന്നു.. ഇരുണ്ട നിറമുള്ള ചെട്ടിച്ചി പെണ്ണ്, 'ചെമ്പകം'..
ദാവണി ചുറ്റി, മുടിയില്‍ കനകാംബരമാല ചൂടി, കാലില്‍ നിറം മങ്ങിയ വെള്ളിക്കൊലുസും, കൈകളില്‍ നിറയെ കുപ്പിവളയും ഇട്ടു, കവിളത്ത് പച്ചമഞ്ഞള് തേച്ചതിന്റെ സ്വര്‍ണ്ണത്തിളക്കവുമായി, ഒക്കത്ത് മണ്ണു കുട്ടയുമായി വരുന്ന ചെമ്പകത്തെ കാണാനൊരു ചന്തമൊക്കെ ഉണ്ടായിരുന്നു..
ഒരിക്കല്‍ എന്‍റെ വീട്ടില്‍ കിണറിലെ ചേറെടുക്കാന്‍ ആലിക്ക ചെമ്പക സമേതനായി വന്നു..
ഇവരുടെ ചലനങ്ങളില്‍ എന്തോ പന്തികേട് മണത്ത ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും ഇവരെ സൂക്ഷ്മ നിരീക്ഷണം നടത്തി കൊണ്ടിരുന്നു.. എന്‍റെ ശ്രമം വിഫലമായില്ല.. ചായക്കപ്പുകള്‍ പരസ്പരം കൈമാറിയും, ചെമ്പകമേ .. ചെമ്പകമേ.. എന്ന തമിഴ്പാട്ടിന്റെ ഈരടികള്‍ പാടിയും, നാലുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി ചെമ്പകത്തിന്റെ സ്ഥാനത്തും അസ്ഥാനത്തും ഇടയ്ക്കിടെ തോണ്ടുന്നതും ഒക്കെ കാണാനുള്ള ഭാഗ്യം ഈയുള്ളവള്‍ക്കുണ്ടായി..
വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു കളിയാക്കി.. അന്നു മുതല്‍ ആലിക്കയെ "ചെട്ട്യാരിക്ക" യാക്കി മാറ്റി..
ചെട്ട്യാരിക്കയുടെ ബീവിയാണ് "ആമിന". ചെട്ട്യാരിക്കയുടെ ബീവി ആവുന്നതിനു മുമ്പ് ആമിന "സരോജിനി" ആയിരുന്നു. നാട്ടില്‍ കോളിളക്കം സൃഷ്ട്ടിച്ച ഒരു കല്യാണമായിരുന്നു. ആമിനയായതോടെ സരോജിനിയെ കുടുംബക്കാര്‍ പുറംതള്ളി..
നിക്കാഹ് കഴിഞ്ഞ കൊല്ലാവസാനം ആയപ്പോഴേക്കും ചെട്ട്യാര്ക്ക- ആമിന ദാമ്പത്യ വല്ലരിയില്‍ ആദ്യത്തെ പൂവിരിഞ്ഞു. പിന്നീട് അവരതൊരു ശീലമാക്കി.. എല്ലാ കൊല്ലവും മുടങ്ങാതെ ആമിന പെറും..
പത്ത്മാസത്തിലൊരിക്കല്‍ അസമയത്ത് ചെട്ട്യാര്ക്കാടെ ഉച്ചത്തിലുള്ള
ബാങ്ക് വിളി കേട്ടാല്‍ അമ്മമ്മ പറയും, ''ങാ..!! ആമിന പെറ്റൂന്ന് തോന്നുണൂ..
ചെട്ട്യാര് കുട്ടീടെ ചെവീല് ബാങ്ക് വിളിക്ക്ണ കേട്ടാ.."
പെറ്റതില്‍ കുറച്ചൊക്കെ ജീവിക്കും.. ഇടയ്ക്കു കുറെയൊക്കെ മയ്യത്താവും..!!!
ശോഷിച്ചു വരുന്ന ആമിനയെ കാണുമ്പോള്‍ ചിലരൊക്കെ ചോദിക്കാറുണ്ട്..
"ഡീ ആമിനോ നെനക്കിന്യെങ്കിലും പേറു നിര്‍ത്തിക്കൂടെ.?"
ആമിനയുടെ മറുപടി ഉത്തരം മുട്ടിക്കും..
"പടച്ചോന്‍ തരണത് രണ്ടു കൈയും നീട്ടി വാങ്ങ്വല്ലാതെ ന്താ ചെയ്യ്വ മ്രാളെ.. നെനക്ക് എത്ര മക്കള് ണ്ടന്നല്ലേ ചോയ്ക്കൂ അല്ലാണ്ട് നെനക്ക് എത്ര സൊത്തു ണ്ടെന്ന് ആരെങ്കിലും ചോയ്ക്ക്വോ.. ഇല്ല്യാലോ? "
ആമിന സ്വയം നയം വ്യക്തമാക്കും. രണ്ടടി നടന്നു പിറുപിറുക്കും.. "ഞാന്‍
പെറ്റാ ഇവര്ക്കെന്താ ചേതം."
എന്തായാലും അംഗനവാടിയിലെ ഉപ്പുമാവിന്റെയും ഉച്ചക്കഞ്ഞിയുടെയും സിംഹഭാഗവും ആമിനയുടെ വീട്ടിലെത്തും.
ചിലവുകുറക്കല്‍ പരിപാടിയുടെ ഭാഗമായിട്ടാവണം ചെട്ട്യാര്ക്ക-ആമിന ദമ്പതിമാരുടെ നാലഞ്ചു ആണ്‍കുട്ടികളുടെ സുന്നത്ത് കല്യാണം ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചു.
ചെട്ട്യാരിക്കയുടെ ബന്ധുക്കളും,കക്ഷി പണിക്ക് പോവുന്ന വീട്ടിലെ നായന്മാരും അവരുടെ കുടുംബക്കാരും ഒക്കെ എത്തി ചേര്‍ന്ന്.. ഞങ്ങളും പോയിരുന്നു..
അകത്തു നിന്നും നെയ്ച്ചോറിന്റേം പോത്തെറച്ചീന്റേം മണം ഗുമുഗുമാന്നു മൂക്കിലേക്ക് അടിക്കുന്നു.. ഞങ്ങള്‍ കുറെ പേര്‍ മുറ്റത്ത് ഇട്ടിരുന്ന പന്തലില്‍ ഇരുന്നു..
ഒസ്സാനും താടി വെച്ച കുറെ ആളുകളും അകത്തേക്ക് കയറി പോവുന്നത് കണ്ടു.. കുറച്ചു കഴിഞ്ഞപ്പോള്‍ പാവം കുട്ടികളുടെ നിലവിളികള്‍ കേട്ടുതുടങ്ങി..!!
നാലു കുട്ടികളുടെ സുന്നത്ത് കഴിഞ്ഞു.. അഞ്ചാമത്തെ നമ്പറായ മൂത്തവന്‍ കബീറിന്‍റെ ഊഴമെത്തി..
അനിയന്മാരുടെ സുനാപ്പികട്ട്ചെയ്യുന്ന 'ഫീ'കരരംഗം കണ്ട കബീര്‍ ഒസ്സാന്‍റെ മധ്യപ്രദേശില്‍ ഒരു ചവിട്ടുംകൊടുത്ത് കലിതീരാതെ കൈത്തണ്ടയില്‍ ഒരു കടിയും കൊടുത്ത് നിലവിളിച്ചു കൊണ്ട് കുതറിയോടി..
വീടിനു ചുറ്റും അഞ്ചാറു വട്ടം ഓടിയ കബീര്‍ ഗത്യന്തരമില്ലാതെ ഉമ്മറത്തെ തൊടിയുടെ മൂലയില്‍ ഉള്ള പുളിമരത്തിലേക്ക് ചാടിക്കേറി..
എന്തൊക്കെ പറഞ്ഞിട്ടും കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങാന്‍ കൂട്ടാക്കിയില്ല.. സ്നേഹത്തോടെയും ചീത്ത പറഞ്ഞും ഒക്കെ നോക്കി.. ചിലര്‍ കല്ലെടുത്തെറിഞ്ഞു വീഴ്ത്താന്‍ നോക്കി.. നടന്നില്ല.. മരത്തിനു മുകളിലേക്ക് കയറി പിടിച്ചു കൊണ്ടുവരാമെന്ന് കൂട്ടത്തില്‍ ആരോ ഒരാള്‍ പറഞ്ഞു.. ഉടനെ താഴെ നിന്നിരുന്ന ഏതോ ഹൈക്കമാണ്ട് അഭിപ്രായപ്പെട്ടു ..
"പുത്തി മോശം കാട്ടണ്ട.. ചെക്കന്‍ പുളീമ്മേല്ന്നു ചാട്യാലോ.. കയിഞ്ഞില്ലേ കാര്യം.."
യാതൊരു നിവര്ത്തിയുമില്ല.. കബീര്‍ മരത്തില്‍ നിന്നും ഇറങ്ങുന്നില്ല.. ഒസ്സാന് പോകാന്‍ ധൃതിയായി.. അതിഥികള്‍ക്ക് നെയ്ച്ചോറിന്റെ മണമടിച്ചു ഇരിക്കപ്പൊറുതി ഇല്ല്യാതായി..
അവസാന ശ്രമമായി ആളുകളെ എല്ലാം ഒതുക്കി നിര്‍ത്തി ആമിനയും ചെട്ട്യാര്ക്കയും കൂടി മരത്തിന്‍റെ മേലോട്ട് നോക്കി വിളിച്ചു..
"എറങ്ങി വാടാ മുത്ത്‌മോനേ.. അന്‍റെ ബാപ്പേം ഉമ്മേം അല്ലേടാ വിളിക്കണേ.. എറങ്ങി വാടാ പുന്നാരമോനേ."
ചെക്കന്‍ മൂക്ക് പിഴിഞ്ഞു താഴേക്കു ഇട്ടു സൗകര്യം നോക്കി നല്ലൊരു പുളിങ്കോമ്പില്‍ ഉറച്ചിരുന്നതല്ലാതെ മൈന്‍ഡ് ചെയ്തില്ല..
പ്രൊഡ്യൂസര്‍മാര്‍ രണ്ടുപേരും കൂടി പഠിച്ചപണി പതിനെട്ടും നോക്കി,
നോ രക്ഷാ..!!
ഒടുവില്‍ സഹികെട്ടു ദേഷ്യവും സങ്കടവുംഒരുമിച്ചുവന്ന
ആമിന ചെട്ട്യാര്ക്കയോട് ഇങ്ങിനെ പിറുപിറുത്തുകൊണ്ട് വീടിന്‍റെ പടികയറി അകത്തോട്ട്പോകുന്നത് പടച്ചോനാണേ ഞമ്മള് കേട്ടിരിക്കിണ്..
"നിങ്ങളിങ്ങട് ബന്നാളീന്‍.. ആ ശേയ്ത്താനെ ബിട്ടു കള.. !!.. ഒരെണ്ണം ഓന്റെ
ബാപ്പാന്‍റെ പോലേം കെടക്കട്ടേ"
ഒസ്സാനും ബാക്കി എല്ലാവരും മൂക്ക് മുട്ടെ നെയ്‌ച്ചോറും,പോത്തെറച്ചീം ബെയ്ച്ച് പോയതിനു ശേഷമേ കബീര്‍ പുളിമരത്തില്‍ നിന്നും ഇറങ്ങിയുള്ളൂ..
വര്‍ഷങ്ങള്‍ കടന്നു പോയി.. സുന്നത്ത് കഴിയാത്ത കബീര്‍ ഇപ്പോള്‍ ഓട്ടോ ഡ്രൈവര്‍ ആണ്.. കൂട്ടത്തില്‍ അല്പം രാഷ്ട്രീയം, മേമ്പൊടിക്ക് പൊതുജന സേവനം ഒക്കെയായി കഴിയുന്നു.. ഇടയ്ക്കു സമയം കിട്ടിയപ്പോള്‍ ഒരു നിക്കാഹും കഴിച്ചു. ഭാര്യക്കിപ്പോ ഏഴാം മാസം.. ബാപ്പാന്റെം ഉമ്മാന്റെം പാത പിന്തുടരുമോ എന്ന് കണ്ടറിയണം..!!
കാരണം സുന്നത്ത് കഴിക്കാത്ത ചെട്ട്യാര്ക്കയുടെ സുന്നത്ത് കഴിക്കാത്ത
സീമന്തപുത്രനനല്ലേ.. കക്ഷി..!!
അതായത് ഈ ചേമ്പ് നട്ടാല് ചെമ്പരത്തിപൂവ് ഉണ്ടാവ്വോന്ന്‍..!!
അദ്ദെന്നേ...
വാല്‍ക്കഷ്ണം:-
അന്നത്തെ ആ സുന്നത്ത് കല്യാണത്തിന് ശേഷം കബീറിനെ നാട്ടുകാര്‍ കളിയാക്കിവിളിച്ചിരുന്ന ഇരട്ടപ്പേരാണ് 'പുളീമ്മെലെ ശെയ്ത്താന്‍'