Tuesday 15 September 2015

** വിസ്ഡം ടീത്ത് അഥവാ വിവര പല്ല്.**




അഞ്ചെട്ടു മാസം  മുമ്പായിരുന്നു  കലശലായ പല്ലു വേദന  വന്നത്.. അന്ന് എന്റേതായ  ചില  വീട്ടു വൈദ്യങ്ങള്‍ പരീക്ഷിച്ചു   ഏല്‍ക്കാതെ  വന്നപ്പോള്‍  ദന്ത ഡോക്ടറെ  കാണാന്‍ ചെന്നതും , ഈ  മധ്യവയസ്സാം  കാലത്ത്  വിവരം  വെച്ച് തുടങ്ങിയപ്പോ മുളച്ചു പൊന്തിയ വിസ്ഡം ടൂത്ത്  ആണതെന്നും  ഉള്ള  കാര്യങ്ങളൊക്കെ  ഞാന്‍  നിങ്ങളോട്  വിശദീകരിചിരുന്നല്ലോ..  എന്‍റെയൊരു  സുഹൃത്തിന്‍റെ മകള്‍  പല്ല്  ഡോക്ടര്‍  ആവാനുള്ള  പഠിത്തത്തില്‍ ആണ്.  മോള്  പഠിച്ചിറങ്ങുമ്പോള്‍  പരീക്ഷണങ്ങള്‍ക്കായി  എന്‍റെയീ  വണ്‍ & ഓണ്‍ലി   വിസ്ഡം  പല്ല്  സംഭാവന  ചെയ്യാമെന്ന്  സമ്മതപത്രം ഒപ്പിട്ടു  കൊടുത്തിട്ടുമുണ്ട്.   അതൊക്കെ  അവിടെ ഇരിക്കട്ടെ..  പറയാന്‍ വന്നത്  അതൊന്നുമല്ല.


അന്നുണ്ടായ  പല്ലുവേദന  മരുന്നൊക്കെ  കഴിച്ചു  സുഖപ്പെടുത്തിയതായിരുന്നു.  ഓഫീസിലെ  റിസപ്ഷനിസ്റ്റിനു  എന്‍റെ  പല്ലുകളില്‍  ഒരു കണ്ണുണ്ടായിരുന്നു. എപ്പോഴും  എന്‍റെ  പല്ലിനെ  കുറിച്ച്  വര്‍ണ്ണിക്കും. അവളുടെ കണ്ണു  പറ്റിയതാണെന്ന്  ശക്തമായ  സംശയം.. മൂന്നാല്  ദിവസം  കൊണ്ട്  സഹിക്കാന്‍  വയ്യാത്ത  പല്ലുവേദന.  ന്‍റെ  വേദന  കണ്ടിരിക്കാന്‍  ത്രാണിയില്ലാതെ   നായരേട്ടന്‍  നിര്‍ബന്ധിച്ചു  ഇന്നലെ  ഡോക്ടറുടെ  അടുക്കല്‍  കൊണ്ടുപോയി.  പരിശോധന  കഴിഞ്ഞപ്പോള്‍  ഡോക്ടര്‍  പറഞ്ഞു.

"ഈ പല്ലിനെ ഇനി തീറ്റിപ്പോറ്റുന്നതില്‍ അര്‍ത്ഥമില്ല. വിസ്ഡം  പല്ലാണെങ്കിലും  വളഞ്ഞ  വഴിക്കാണതിന്‍റെ  പോക്ക്.  മറ്റു  പല്ലുകളോട്  സഹകരിക്കാതെ  നിരയില്‍  നിന്ന്  മാറിയാണു  അത്  പൊന്തി  വരുന്നത്.. ഇത്  പറിച്ചു  കളഞ്ഞേ  പറ്റൂ." 

ഞാനും  നായരദ്യേഹവും     മുഖത്തോട്  മുഖം  നോക്കി..  വിസ്ഡം  പല്ല്  വന്നതിന്‍റെ  പേരില്‍  ഞാന്‍  കുറെ  അഹങ്കരിച്ചിരുന്നു..  "ഇപ്പെന്തായീ"   എന്നായിരുന്നു   അദ്യെത്തിന്‍റെ   നോട്ടത്തിന്‍റെ   അര്‍ത്ഥം.

ഡോകടര്‍  തുടര്‍ന്നു.
"സാധാരണ  പല്ലു  പറിക്കുന്നത്‌  പോലെ  ഈസിയല്ല.  ഇതിത്തിരി  കൊമ്പ്ലിക്കെറ്റഡ്   പല്ലാണ്.. പറിച്ചു  കഴിഞ്ഞാല്‍  സ്റ്റിച്ച്  ഇടേണ്ടി  വരും.. നാലഞ്ചു  ദിവസം  ഫുള്‍ റെസ്റ്റ്  എടുക്കണം..  കട്ടിയുള്ള  ഭക്ഷണമൊന്നും  ചവച്ചു  തിന്നാന്‍ പാടില്ല.. വായിലും മുഖത്തുമൊക്കെ   നീര്  വരും.. സംസാരിക്കാന്‍ കഴിയില്ല .   സമ്മതമാണെങ്കില്‍ നിങ്ങളുടെ സൗകര്യം പോലെ  അപ്പോയിന്റ്മെന്റ്  എടുത്തിട്ടു   വന്നോളൂ.തല്‍ക്കാലം   വേദന  കുറയാന്‍  ഈ  മരുന്ന്  കഴിച്ചാല്‍  മതി.  വെച്ചു  താമസിപ്പിക്കാതെ  എത്രയും  പെട്ടെന്ന്   ആ പല്ലു  പറിക്കണം  എന്നാണു  എന്റെ  അഭിപ്രായം. "

ഫീസും  കൊടുത്തു ഡോക്ടറുടെ  കുറിപ്പടിയും  വാങ്ങി  കണ്‍സള്‍ട്ടിംഗ് റൂമില്‍  നിന്ന്  പുറത്തു  കടന്നു.   വെയിറ്റിംഗ്  റൂമില്‍  പല്ലു  പ്രശ്നവുമായി  വന്ന  നാലഞ്ചു  പേര്‍  ഇരിക്കുന്നുണ്ട്‌.  സോഫയുടെ  അറ്റത്ത്  ഞങ്ങളും  ഇരുന്നു.

"ന്നിട്ടെന്താ  നിന്‍റെ  തീരുമാനം.. ? ഇപ്പൊ  തന്നെ  അപ്പോയിന്റ്മെന്റ്   എടുത്തിട്ട്  പോയാലോ?"    നായരദ്യെത്തിനു  വല്ലാത്ത ധൃതി.

" ങ്ങളൊന്നു  സമാധാനപ്പെട്.  പല്ല്  വേദന  നിയ്ക്കല്ലേ  ങ്ങക്കല്ലല്ലോ .   എനിക്ക് ഓഫീസില്‍  ലീവ്  പറയാതെ  പറ്റില്ല. നാളെ  പോയി ലീവ് പറഞ്ഞിട്ട്  തീരുമാനിക്കാം."      ഞങ്ങള്‍  പോകാനായി എഴുന്നേറ്റു .  വെയിറ്റിംഗ് റൂമിന്‍റെ  ഓരത്ത്  ഒതുങ്ങിക്കൂടി  നില്‍ക്കുന്ന  ക്ലിനിക്  ക്ലീന്‍  ചെയ്യാന്‍  വരുന്ന  പയ്യനോട്  രണ്ടു ഗ്ലാസ്  വെള്ളം  കൊണ്ടുവരാന്‍  പറഞ്ഞു.  തണുത്ത  വെള്ളം  കുടിച്ചപ്പോള്‍  പല്ലുവേദനക്ക് അല്പം  ആശ്വാസം  തോന്നി.  ഗ്ലാസ്‌   തിരിച്ചു  കൊടുക്കുന്നതിനോപ്പം പോക്കറ്റില്‍  നിന്നും  അമ്പത് രൂപയുടെ  നോട്ടെടുത്ത്   നായരദ്യേം  ആ  ചെക്കന്  കൊടുത്തു.   അതെന്തിനാണെന്ന്  എനിക്കൊരു  പിടീം  കിട്ടീല്ല്യ .   ഒരു ഗ്ലാസ്‌  വെള്ളം  എടുത്തു  തന്നതിന്  അമ്പത്  രൂപ  ടിപ്പോ? പത്തിരുപത്തഞ്ചു  കൊല്ലമായി  ഇദ്ദ്യെഹത്തെ  വെള്ളം  കുടിപ്പിക്കുന്ന  എനിക്ക് അഞ്ചു രൂപ  പോലും  ആയിനത്തില്‍   ഇതുവരെ തന്നിട്ടില്ല.   ഇദ്യേം  എപ്പഴാ   അംബാനിയായത്?  പുറത്തിറങ്ങിയ  ഉടനെ  ഞാന്‍  ചോദിച്ചു.

"അതേയ്.. നിങ്ങളെന്തിനാ  ആ  ചെക്കന് അമ്പതുര്‍പ്യ  കൊടുത്തത്? കുടിക്കാനൊരുഗ്ലാസ്‌ വെള്ളമെടുത്തു  തന്നതിനോ?  അതൊക്കെ  അവരുടെ  ജോലിയല്ലേ "

"അതെന്‍റെയൊരു  സന്തോഷത്തിന്".

"ങ്ങാഹാ..  ഞാന്‍  പല്ലുവേദന  സഹിക്കാഞ്ഞു  പൊരിയുമ്പോഴാണോ നിങ്ങക്ക്  സന്തോഷം ല്ലേ...  ത്രേം  ദുഷ്ടത്തരം  മനസ്സില്‍  വെച്ചോണ്ട്  ന്നേം  കൊണ്ട്  ആസ്പത്രിയില്‍   വരണ്ടായിരുന്നു. "

ഓട്ടോക്ക്   വേണ്ടി   കാത്തു നിക്കുന്നതിനിടയില്‍   നായരദ്യേം  പറഞ്ഞു.

"ഡോകടര്  പറഞ്ഞത്  നീയും  കേട്ടതല്ലേ..  പല്ലു  പറിച്ചു  കഴിഞ്ഞാല്‍   നാലഞ്ചു  ദിവസം  റെസ്റ്റ്  എടുക്കണമെന്നും  അത്രേം  ദിവസം  സംസാരിക്കാന്‍ കൂടി  പാടില്ലെന്നും .   നാലഞ്ചു  ദിവസം  ചെവിതല കേട്ട്  ഇത്തിരി സമാധാനത്തോടെ  ജീവിക്കാല്ലോന്നു  വിചാരിച്ച്  സന്തോഷിച്ചു പോയെന്റെ  ഭാര്യെ."

നായരദ്യെത്തിന്‍റെ  മറുപടി  കേട്ട  നിമിഷം,  ആറ്റു നോറ്റു  വയസ്സാം  കാലത്തുണ്ടായ  എന്‍റെ   വിസ്ഡം പല്ലിനെ  വെറുത്തു.  ഈ  ആഴ്ചയില്‍  തന്നെ  അതിനെ  ഞാനെന്റെ  ജീവിതത്തില്‍  നിന്ന്  വേരോടെ പിഴുതെറിയും. ഇപ്പോഴുള്ള   വിവരം  തന്നെ  ധാരാളം.  ഇനി  വിസ്ഡം  പല്ല് ഉണ്ടാക്കി  തരുന്ന  വിവരമൊന്നും  വേണ്ട  ...  അല്ല   പിന്നെ.. 


Friday 11 September 2015

അതിജീവനത്തിന്റെ വഴികളിലൂടെ .. !!! ഒരോര്‍മ്മക്കുറിപ്പ്



"മാഡം.. ഇന്‍കം ടാക്സ്  റിട്ടേണ്‍  ഫയല്‍ കര്‍ണെ  കേലിയെ  സിര്‍ഫ്‌ ദോ ദിന്‍ ബാക്കി ഹൈ. "       പട്ടേല്‍  സംവരണത്തെ  പിന്തുണക്കാത്ത   പട്ടേല് പയ്യന്‍റെ  ഓര്‍മ്മപ്പെടുത്തല്‍ കേട്ടപ്പോഴാണ്   ഞാനും  അതെ  കുറിച്ച് ഓര്‍ത്തത്‌. നാലഞ്ചു  വര്‍ഷമായി  ഇക്കാര്യത്തില്‍   അവന്‍റെ  സേവനം ലഭ്യമാകുന്നുണ്ട്  പകരം ഇടക്കൊക്കെ  ഇഡലിയും ദോശയും   സാമ്പാറുമൊക്കെ   കൊണ്ടുപോയി  കൊടുത്തു  സന്തോഷിപ്പിച്ചാല്‍  മതി. പിറ്റേന്ന്  തന്നെ  FORM-16 നും പാന്‍കാര്‍ഡ്  കോപ്പിയുമൊക്കെ  ഏല്‍പ്പിക്കുമ്പോള്‍ " കൃത്യമായി  നിങ്ങളുടെ  ആദായനികുതി റിട്ടേണ്‍  ഫയല്‍ ചെയ്യൂ..  രാജ്യത്തിന്‍റെ  വികസനത്തില്‍  നിങ്ങളും  പങ്കാളിയാകൂ"  എന്ന  ആദായനികുതി വകുപ്പിന്‍റെ     പരസ്യം ഓര്‍ത്തുപോയി.  വരുമാന പരിധി ഉയര്‍ത്താതെ, അവശ്യ സാധനങ്ങളുടെ  വില മാത്രം വാനോളം ഉയര്‍ത്തി,  നട്ടം  തിരിയുന്ന സാധാരണക്കാരന്‍റെ കീശ  കാലിയാക്കുന്ന  സര്‍ക്കാരിന്‍റെ ടാക്സ് സംവിധാനത്തെ പ്രാകിയെങ്കിലും, ഔദ്യോഗിക ജീവിതത്തിന്‍റെ സ്റ്റാര്‍ട്ടിംഗ്  പോയന്റിലേക്ക്    മനസ്സു കൊണ്ടൊരു മടക്കയാത്ര നടത്തിയപ്പോള്‍  ചില മുഖങ്ങളെ  ഓര്‍ക്കാതിരിക്കാനും  ദൈവത്തോട്  നന്ദി  പറയാതിരിക്കാനും   ആവില്ല.


1992  ജനുവരി മാസം.
ഗുജറാത്തില്‍  എത്തി  രണ്ടാം  ദിവസമാണ് ആദ്യമായി ഇന്റര്‍വ്യൂനു പോകുന്നത്.  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര്  റെജിസ്റ്റര്‍  ചെയ്യാന്‍  പാലക്കാട്ടെ  സിവില്‍  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ഓഫീസും, പിന്നെ  തൊഴിലില്ലായ്മാ  വേതനം  കിട്ടുമോ  എന്നറിയാന്‍  തരൂര്‍  വില്ലേജാപ്പീസിലും  കേറിയിറങ്ങിയിട്ടുണ്ടെന്നല്ലാതെ   ഒരു ഓഫീസിനെ  പറ്റിയോ   അതിന്റെ  നടപടി ക്രമങ്ങളെകുറിച്ചോ  മുന്‍കാല  പരിചയമോ മുന്‍ധാരണകളോ  ഒന്നുമില്ലായിരുന്നു. പോകുന്ന വഴിക്ക്  ഏട്ടന്‍ എന്തൊക്കെയോ ഉപദേശങ്ങള്‍ തരുന്നുണ്ടായിരുന്നെങ്കിലും ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..കെമിക്കല്‍ ഫാക്ടറികള്‍പ്രവര്‍ത്തിക്കുന്ന  ഇന്ടസ്ട്രിയല്‍ ഏരിയയിലൂടെയുള്ള നടവഴിയും അതിലൂടെയുള്ള യാത്രയും ദുസ്സഹമായിരുന്നു.  അവിടുത്തെ  അന്തരീക്ഷത്തിലെ  വായുവിനു  കെമിക്കലിന്റെ  രൂക്ഷ ഗന്ധം.  കര്‍ചീഫ്‌  കൊണ്ട് വായും  മൂക്കും   വരിഞ്ഞു കെട്ടി   നടന്നു.  ഒരു ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനിയിലായിരുന്നു   ഇന്റര്‍വ്യൂ.  എ.സി. മുറിയിലെ  പതുപതുത്ത  സോഫയില്‍  ഇരുന്നു  ചുറ്റിനും  കണ്ണോടിച്ചു.  കൈയ്യിറക്കമുള്ള ബ്ലൌസും നരച്ച  സാരിയും ധരിച്ച്  , കുളിപിന്നലും,  നെറ്റിയിലെ  ചന്ദനക്കുറിയും  സീമന്ത രേഖയിലെ കുങ്കുമപ്പൊട്ടും  കണ്ണുകളിലെ  കണ്ണുകളിലെ  നിസ്സഹായതയും  മുഖത്തെ അമ്പരപ്പും ഒക്കെ  കണ്ടിട്ടാവണം  ഏതോ  ഒരു വിചിത്ര ജീവിയെ കാണുന്നത്  പോലെ  സ്റ്റാഫില്‍  ചിലരൊക്കെ   എന്നെ  തന്നെ നോക്കി  എന്തൊക്കെയോ  പിറുപിറുക്കുന്നുണ്ടായിരുന്നു.  ഭാഷ  അറിയാത്തത്  കൊണ്ട്   ആരെന്തു  പറഞ്ഞാലും  മനസ്സിലാവില്ല   എന്നൊരു  എക്സ്ട്രാ  ക്വാളിറ്റി കൂടി  അക്കാലത്ത്  എനിക്കുണ്ടായിരുന്നു.

"ആപ് കോ  സാബ്  ബുലാരഹെ  ഹൈ."  പ്യൂണ്‍  വന്നു  പറഞ്ഞപ്പോള്‍ "നിന്നെ  വിളിക്കുന്നു "   ഏട്ടന്‍  തര്‍ജ്ജമ  ചെയ്തു  തന്നു.  ഹാന്‍ഡിലില്‍  പിടിച്ചു തിരിച്ചു   വാതില്‍  തുറന്നു അകത്തു   കടക്കുമ്പോള്‍  നെഞ്ചിനുള്ളില്‍  ആരോ  തായമ്പക  കൊട്ടി പഠിക്കുന്നത്‌   വ്യക്തമായി  കേള്‍ക്കാമായിരുന്നു.

കറങ്ങുന്ന  കസേരയിലിരുന്നു ഫോണില്‍  സംസാരിച്ചു കൊണ്ടിരുന്ന  സാര്‍ കൈയ്യാംഗ്യം കാണിച്ചപ്പോള്‍  ഇരിക്കാന്‍  പറഞ്ഞതാണെന്ന്  മനസ്സിലാക്കി ഭവ്യതയോടെ  ഞാന്‍  എതിരെയുള്ള  കസേരയില്‍  ഇരുന്നു.  സംസാരം  അവസാനിപ്പിച്ചു എന്‍റെ നേരെ  തിരിഞ്ഞു  ആദ്യത്തെ  ചോദ്യം.

"വാട്ടീസ്യുവര്‍   നെയിം. "

ങ്ങാഹാ   എന്നോടാ  കളി  എന്ന ഭാവത്തില്‍ അപ്പൊ  തന്നെ  മറുപടീം  പറഞ്ഞു..  "പത്മശ്രീ" .  പിന്നീട്  കറക്കു  കസേരയിലിരുന്നു  കറങ്ങിക്കറങ്ങി    ആ  മാന്യ  ദേഹം  എന്തൊക്കെയോ  ചോദിച്ചു  എന്നെ  വട്ടം  കറക്കി .  ഭാഷയറിയാത്തതു കൊണ്ട്  ഉമിനീര്‍  കുടിച്ചിറക്കി,  അന്തംവിട്ടു, ചോദ്യങ്ങള്‍ക്കൊക്കെ  ബ്ബ ബ്ബാ ബ്ബാ   എന്ന്  മറുപടിയും  പറഞ്ഞു  പുറത്തിറങ്ങി.  ഒരു  ദിവസത്തെ  ഇടവേളയ്ക്കു  ശേഷം  രണ്ടാമത്തെ ഇന്റര്‍വ്യൂ.. ഓഫീസും  ആളുകളും  മാറിയതോഴിച്ചാല്‍  പിന്നീട്  സംഭവിച്ചതൊക്കെ  ആദ്യത്തെതു  പോലെ  തന്നെ.  പുറത്തേക്കുള്ള  വാതില്‍ തുറക്കാന്‍ നേരം  ഏട്ടനോട്  ക്യാബിനില്‍  ഇരുന്നയാള്‍  പുറത്തു  വന്നു  എന്തോ  പറഞ്ഞു.

"നിങ്ങള്‍ക്ക്  പണിയൊന്നുമില്ലെങ്കിലും  ഇവിടുള്ളോര്‍ക്ക്  പണിയുണ്ട്. വെറുതെ മനുഷ്യനെ  മെനക്കെടുത്താന്‍  ഇറങ്ങിത്തിരിക്കരുത്."   ഇതാണത്രേ  പറഞ്ഞത്..  ആ ആ ആ   ആര്‍ക്കറിയാം..  ഇക്കണക്കിന്  പോയാല്‍  പെട്ടെന്നൊന്നും  ജോലി  കിട്ടുന്ന  ലക്ഷണമില്ല..  ഹിന്ദിയോ  ഗുജറാത്തിയോ  കുറച്ചെങ്കിലും  അറിയാതെ  നിവര്‍ത്തിയില്ലെന്ന്  മനസ്സിലായി.  ജീവിക്കാന്‍  വേണ്ടി  കെട്ടും  മുറുക്കി  നാട്  വിട്ടതാണ്..  എങ്ങിനെ  നാട്ടിലേക്ക്  തിരിച്ചു  ചെല്ലും. വരുമാനമില്ലാതെ  ഇവിടെങ്ങിനെ  ജീവിക്കും..   മുന്നില്‍  കുറെ  ചോദ്യ  ചിഹ്നങ്ങള്‍  നിന്ന്  കൊഞ്ഞനം  കുത്താന്‍  തുടങ്ങി.  രണ്ടു  ദിവസം  കഴിഞ്ഞപ്പോള്‍  വീണ്ടുമൊരവസരം കൂടി  വന്നു. ഏട്ടന്‍റെ ഒരു സുഹൃത്ത്‌ രാധാകൃഷ്ണന്‍  ജോലി ചെയ്യുന്ന   സ്ഥാപനം.   പുറപ്പെടാന്‍  നേരം  ഏട്ടന്‍  പറഞ്ഞു.

"ഇതും  കൂടി  നടന്നില്ലെങ്കില്‍  നാളെ  തന്നെ  നാട്ടിലേക്ക് തിരിച്ചു  പോകാനുള്ള  ടിക്കറ്റ്  എടുത്തു  തരാം. ജോലിയില്ലാതെ  ഇവിടെ  കഴിയാന്‍   കഷ്ട്ടാണ്."

റിസപ്ഷനില്‍   എത്തിയപ്പോഴേ   രാധാകൃഷ്ണന്‍  വന്നു  എന്നെ  വിളിച്ചോണ്ട്  പോയി  ഒരു വലിയ  ക്യാബിന്റെ  ഉള്ളിലേക്ക് കടന്നു. അവിടെ രണ്ടു  ഭാഗത്തായി  രണ്ടു  പേര്‍  ഇരിപ്പുണ്ട്.  വലിയ പോസ്റ്റിലുള്ളവരാണെന്ന്  കണ്ടപ്പഴേ  മനസ്സിലായി.

"ഇതാണ്  സര്‍  ഞാന്‍  പറഞ്ഞ  ആള്‍.  ഇത്തിരി കഷ്ടത്തിലാണ്.  എന്തെങ്കിലും  ചെയ്തു  കൊടുക്കണം. നാട്ടില്‍  നിന്ന്  വന്നിട്ട്  ദിവസങ്ങളെ  ആയിട്ടുള്ളൂ.  ഭാഷയൊന്നും   അറിയില്ല  "   മലയാളം  കേട്ടപ്പോള്‍  മനസ്സില്‍  കുളിര്‍മഴ പെയ്തു.  മനസ്സിലുള്ളതൊക്കെ  തുറന്നു പറയാന്‍  കഴിയുമെന്ന   ആശ്വാസം. ഭാഷയും  ആശയവിനിമയവും  ജീവിതത്തിലെ സുപ്രധാന  ഘടകങ്ങളാണെന്ന്‌ മനസ്സിലാക്കിയതും   അന്നായിരുന്നു.

"ദാ  ഇത്  ടൈപ്പ്  ചെയ്തു  കൊണ്ട് വരൂ. "  ഒരു ലെറ്ററിന്റെ  കോപ്പി  എന്‍റെ നേര്‍ക്ക്‌ നീട്ടിക്കൊണ്ടു അയ്യര്  സാര്‍  പറഞ്ഞു.  എന്നെയും   കൂട്ടി  ക്യാബിനിനു  പുറത്തിറങ്ങി  രാധാകൃഷ്ണന്‍  ടൈപ്പ് റൈറ്റര്‍  കാണിച്ചു  തന്നിട്ട്  പറഞ്ഞു.

"ഇതെന്‍റെ സീറ്റാണ്..  എനിക്ക്  പ്രൊമോഷന്‍  കിട്ടിയത് കൊണ്ടാണ്  ഒഴിവു  വന്നത്.  എത്രയും  വേഗം  ജോലിയും  ഭാഷയും ഒക്കെ പഠിക്കാന്‍  നോക്ക്.  എന്‍റെ  പേര്   മോശാക്കരുത്."  പിന്നെ  തൊട്ടു  മുന്നിലെ സീറ്റില്‍  ഇരിക്കുന്ന മദ്ധ്യ വയസ്കനെ   ചൂണ്ടി  പറഞ്ഞു.  " സംശയങ്ങളൊക്കെ  ഇദ്ദ്യെഹത്തോടു   ചോദിച്ചോളൂ..  നമ്മുടെ  നാട്ട്വാരന്‍   തന്ന്യാ  "  പക്ഷെ  മുന്നിലിരിക്കുന്ന  നാട്ട്വാരന്‍ കണ്ട/കേട്ട ഭാവം  നടിച്ചതേയില്ല.

ടൈപ്പ് റൈറ്ററും  ഞാനും  തമ്മിലുള്ള  ബന്ധം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍  ഒരുപാട്  കഴിഞ്ഞിരുന്നത്  കാരണം  ടൈപ്പിംഗ്  സ്പീഡ്  പരിശോധിക്കാന്‍   തന്ന   മാറ്റര്‍ ചെയ്തു തീരുമ്പോഴേക്കും  ഉച്ചയൂണ്  സമയമായി.  ടൈപ്പ്  ചെയ്ത  പേപ്പറില്‍  മുഴുവനും ചുവന്ന മഷി കൊണ്ട്   അയ്യര്  സര്‍ ചെറിയ ചെറിയ   വൃത്തങ്ങള്‍  വരച്ചു.  എന്നിട്ട് എന്നെ  നോക്കി  പറഞ്ഞു.

"നിങ്ങളെ  ഇവിടെ  നിയമിച്ചതോണ്ട്  കമ്പനിക്കൊരു  ഗുണവുമില്ല.. ടൈപ്പിംഗിന്റെ  കാര്യം  തന്നെ  മഹാ  കഷ്ടാ.. അപ്പൊ  പിന്നെ  സ്റ്റെനോഗ്രാഫിയില്‍  ടെസ്റ്റ്‌  ചെയ്തിട്ട്  ഒരു  കാര്യോല്ല്യ. ഞങ്ങള്‍ക്ക്  പണി കൂടും ന്നു  മാത്രം.    ഞാനിപ്പോ  എന്താ  പറയ്യാ..  നിങ്ങടെ  വിഷമങ്ങളൊക്കെ  രാധാകൃഷ്ണന്‍  പറഞ്ഞിട്ടുണ്ട്.   അതോണ്ട് മാത്രം മാസം  അഞ്ഞൂറ്  രൂപ  ശമ്പളം തരാം.    മൂന്നു  മാസത്തെ   സമയവും .. അതിനുള്ളില്‍  എന്തെങ്കിലും  ഇമ്പ്രൂവ്മെന്റ്   ഉണ്ടായില്ലെങ്കില്‍  പിരിച്ചു വിടും.   സമ്മതാണെങ്കില്‍  നാളെ മുതല്‍  വന്നോളൂ."

മുങ്ങിത്താഴാന്‍  പോകുന്ന  ഞങ്ങള്‍ക്ക്  കിട്ടിയ  കച്ചിതുരുമ്പ്  ആയിരുന്നു  ആ  ജോലി. ചെറിയ  കുഞ്ഞായിരുന്ന  മോന്‍, ശാരീരികമായി വിഷമതകള്‍ നേരിടുന്ന ഭര്‍ത്താവ്.  അഞ്ഞൂറ് രൂപ  കൊണ്ട്  ഇരുപത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു  മുമ്പ്  ജീവിതത്തിന്റെ   രണ്ടറ്റം  കൂട്ടിമുട്ടിക്കാന്‍  പെടാപാടു പെട്ടു.  ഒരുപാട്   വഴക്കു  പറയുമായിരുന്നെങ്കിലും  തന്‍റെ ജോലി തിരക്കുകള്‍ക്കിടയിലും  അയ്യര്  സാര്‍  എനിക്ക്  ഒരുപാട് സഹായം  ചെയ്തു തന്നു.  വീട്ടില്‍ നിന്നും  ഇംഗ്ലിഷ്  പത്രം  കൊണ്ടുവന്നു വായിക്കാന്‍ തന്നു. ഒരദ്ധ്യാപകനെ  പോലെ  ജോലി പാഠങ്ങള്‍  പഠിപ്പിച്ചു തന്നു. ദിവസവും ഒന്നോ  രണ്ടോ  എക്സര്‍സൈസ്  ഷോര്‍ട്ട്ഹാന്‍ഡ്   എഴുതി  പ്രാക്ടീസ്  ചെയ്യുവാന്‍ കര്‍ശനം  ചെയ്തു.  ജോലി ഇല്ലാത്ത  ഇടവേളകളില്‍ എന്തെങ്കിലുമൊക്കെ  ടൈപ്പ്  ചെയ്തു  ടൈപ്പിംഗ്  സ്പീഡ്  കൂട്ടാന്‍  നിഷ്കര്‍ഷിച്ചു .  പഞ്ചേന്ദ്രിയങ്ങളും മനസ്സും ഒക്കെ  പ്രവര്‍ത്തന നിരതമായ  കാലം.  പതിയെപ്പതിയെ അത്യാവശ്യം  കാര്യങ്ങളൊക്കെ  പഠിചെടുത്തു. സഹപ്രവര്‍ത്തകരോട്  മുക്കിയും  മൂളിയും   ഹിന്ദി സംസാരിക്കാന്‍  തുടങ്ങി. ഞാനൊഴികെ  മറ്റുള്ള  സ്റ്റാഫ് എല്ലാം  പുരുഷന്മാര്‍  ആയതു  ഒരു കണക്കിന്  ഭാഗ്യമായി.. ഉച്ചയൂണ്‌  സമയത്ത്  ഓഫീസിന്‍റെ  ഇടനാഴിയുടെ അറ്റത്തുള്ള  പാന്‍ട്രിയില്‍  ഒറ്റയ്ക്ക് കയറി  വാതിലടച്ചു, കൂളറിലെ  തണുത്ത  വെള്ളം കൊണ്ട്  മുഖവും  കഴുകി,   വയറു നിറയെ  കുടിച്ചു ഏമ്പക്കം  വിട്ടു  പുറത്തിറങ്ങുമ്പോള്‍ ഉച്ചപ്പട്ടിണിയാണെന്ന് ഞാനല്ലാതെ  മറ്റാരും  അറിഞ്ഞിരുന്നില്ല.   ജോലികള്‍  പഠിക്കുന്നതോടൊപ്പം   ജീവിതവും  പഠിക്കുകയായിരുന്നു ഞാന്‍ . മൂന്നു മാസം  തികയുന്ന  ദിവസം , രാവിലെ മുതല്‍ അങ്കലാപ്പായിരുന്നു. ഇന്നത്തോടെ  ജോലി  തീരുമോ  അതോ  തുടരാനനുവദിക്കുമോ  എന്ന  ഭയം.  വൈകുന്നേരത്തോടെ   അയ്യര്  സാര്‍  ക്യാബിനിലേക്ക്‌  വിളിപ്പിച്ചു  ഒരു കവര്‍  കൈയ്യില്‍  തന്നു. തിരിച്ചു സീറ്റില്‍  വന്നിരുന്നു  കവര്‍  തുറന്നു  നോക്കിയപ്പോള്‍  സന്തോഷം  കൊണ്ട്  കണ്ണു നിറഞ്ഞുപോയി. ശമ്പളം അഞ്ഞൂറ് രൂപയില്‍  നിന്നും  ആയിരം രൂപയായി  ഉയര്‍ത്തി,  ജോലിയില്‍  സ്ഥിരപ്പെടുത്തിയെന്ന  അറിയിപ്പായിരുന്നു  അത്.  

ഒന്നര  വര്‍ഷത്തിനു  ശേഷം  ആദ്യ  കമ്പനിയില്‍  നിന്നും വിട  പറയുമ്പോള്‍  എന്നെ  പോലും  അത്ഭുതപ്പെടുത്തിയ  എന്‍റെ  ആത്മവിശ്വാസം  കൂട്ടിനുണ്ടായിരുന്നു. എന്തിനെയും  നേരിടാനുള്ള  ഉള്‍ക്കരുത്ത്  ഉണ്ടായിരുന്നു.  തരക്കേടില്ലാത്ത   ശമ്പള വര്‍ദ്ധനയോടെ   ആറോ ഏഴോ  കമ്പനികളില്‍  ജോലി  ചെയ്തു.  ഒന്നും  മിണ്ടാതെ  ഒതുങ്ങിക്കൂടി  നടന്നിരുന്ന  നാടന്‍ പെണ്ണിന്‍റെ  വാക്കും  നാക്കും  കരുത്താര്‍ജ്ജിക്കുകയായിരുന്നു.  ഒരിക്കല്‍ അനാവശ്യമായി  മെന്റല്‍ ടോര്‍ച്ചര്‍ ചെയ്ത   ജനറല്‍  മാനേജരുടെ  മുന്നിലേക്ക്‌  രാജിക്കത്ത്   വലിച്ചെറിഞ്ഞു  കൊടുത്തു,പിറ്റത്തെയാഴ്ച മറ്റൊരു കമ്പനിയില്‍ ജോലിനേടിയ വില്ലത്തിയാണ് ഞാന്‍.  അക്കഥ ഇനിയൊരിക്കല്‍ പറയാം.. 

ഇരുപത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു  മുമ്പ്  അഞ്ഞൂറ്  രൂപ   വേതനത്തിന്  ജോലി  ചെയ്ത് കുടുംബം  പോറ്റിയ ഞാന്‍,  ഇന്ന്  ആദായനികുതി  റിട്ടേണ്‍ സബ്മിറ്റ്  ചെയ്തു    രാജ്യത്തിന്‍റെ  വികസനത്തില്‍  പങ്കാളിയാകുന്നു..   ഓര്‍ത്തപ്പോള്‍  ചിരിക്കാനാണ്  തോന്നിയത്.   എന്നെപ്പോലെ  സാധാരണക്കാരന്‍റെ  വരുമാനത്തില്‍  നിന്നും  പിടിച്ചുവാങ്ങുന്ന  പണം  കൊണ്ട്  വികസിക്കുന്നത്  രാജ്യമോ  അതോ  പൊതുജനത്തിനെ  തുരന്നു തിന്നുന്ന  കുറെ  മാന്യതയുടെ  കുപ്പായമിട്ട  കള്ളന്മാരുടെ  പള്ളയോ  എന്ന  സംശയം  മാത്രം ..   ഏതായാലും  ഞാന്‍  കണ്ട  ജീവിതം    ഏണിയും  പാമ്പും  കളി  പോലെയാണ്.  പടവുകള്‍  ചവിട്ടിക്കയറുമ്പോള്‍ ഒരുപക്ഷെ  പ്രതീക്ഷിക്കാതെ  വീഴ്ചകള്‍  സംഭവിച്ചേക്കാം.  ആ വീഴ്ചയില്‍ തളരാതിരിക്കാനും ആര്‍ജ്ജവത്തോടെ ഉയരങ്ങളിലേക്ക്  കയറിപ്പോകാനും ജീവിതാനുഭവങ്ങളുടെ  പടവുകള്‍ കരുത്തേകും  .. തീര്‍ച്ച..

Saturday 5 September 2015

** ബീരാനിക്കാന്‍റെ ഗര്‍ഭം **




"ഖദീസൂ..  ഡീ  ബലാലേ..  ജ്ജ്   ദേവ്ടെ  പോയ്‌  പണ്ടാറടങ്ങീക്ക്വ.. ഞമ്മള്   എത്ര  നേരം  കൊണ്ട്  തൊണ്ട കീറി  ബിളിക്ക്യാണ് .  അന്‍റെ  ചെവ്ട്  പൊട്ട്യാ.. ഇജ്ജ്  ഈ  മീന്‍ വട്ടി  ന്‍റെ  തലേലിക്കൊന്നു  പിടിച്ചു   വെച്ചാണ് ."  സ്നേഹത്തോടെയാണെങ്കിലും   ബീരാനിക്കാക്ക്  ഇങ്ങനൊക്കെ  പറയാനേ   അറിയൂ.

"ഞാമ്പറഞ്ഞാ  ങ്ങളോട്   നെലോളിക്കാന്‍.. ഞാനപ്രത്ത്   ആടിന്    തീറ്റ  കെട്ടി  കൊടുക്കാര്ന്നു. ദാ പിടിക്കീന്‍.. "

ഖദീജ മീന്‍വട്ടി ബീരാനിക്കാന്‍റെ തലയിലേക്ക് പൊക്കി വെക്കാന്‍ സഹായിച്ചു.  ഒണക്കമീന്‍  കച്ചോടം  ചെയ്യുന്ന  ബീരാനിക്കാന്‍റെ  മൂന്നാമത്തെ  ബീവിയാണ്  ഖദീജ.

"നിയ്ക്ക് പത്തമ്പത്  വയസ്സായി. ബയ്യാണ്ടാവണ  കാലത്ത്  ന്‍റെ  മീന്‍വട്ടി ഏല്‍പ്പിക്കാനും  നിയ്ക്കൊരു  തുള്ളി  വെള്ളം  തരാനും  ന്‍റെ ചോരേല്  ണ്ടായ  ഒരു  കുട്ടി  ബേണ്ടെ ?  നിങ്ങള്  പറയീന്‍ "

ആദ്യ ഭാര്യമാരായ നബീസുവിനെയും    ബീപാത്തുവിനെയും  പ്രസവിക്കാത്ത കുറ്റത്തിന് മൊഴി ചൊല്ലാനും  ഖദീജയെ  നിക്കാഹ്  കഴിക്കാനും   പള്ളിക്കാരുടെയും  സമുദായത്തിന്റെയും  മുന്നില്‍ ബീരാനിക്കക്ക്  പറയാനുണ്ടായ ന്യായം അതായിരുന്നു. ബീരാനിക്കാന്‍റെ  ചോദ്യം  ന്യായമായതുകൊണ്ട്  ഏവരും മൌനം  പാലിച്ചു.  ആദ്യ  ഭാര്യമാരെക്കാള്‍  മൊഞ്ചത്തിയാണ്  ഖദീജ. കൂടാതെ മൂന്നാം ക്ലാസ്സുവരെ  പഠിച്ച  കാര്യ വിവരവുമുണ്ട്.  മീന്‍ കച്ചോടം കഴിഞ്ഞു ബീരാനിക്ക  വീട്ടിലെത്തിയാല്‍ അത്താഴമൊക്കെ  കഴിഞ്ഞു  അന്നന്നത്തെ  വിറ്റുവരവ്  കണക്കുകളൊക്കെ  നോക്കുന്നത്  ഖദീജയാണ്.  ചിമ്മിനി വിളക്കിന്‍റെ വെട്ടത്തിലിരുന്നു   തുപ്പലു  തൊട്ടു   നോട്ടെണ്ണുന്ന  ഖദീസുവിനെ  ബീരാനിക്കാ  കണ്ണെടുക്കാതെ  നോക്കിയിരിക്കും. നാല്‍പ്പത്  കഴിഞ്ഞെങ്കിലും  ഖദീസുവിന്റെ  യൌവ്വനത്തിനു  ഒട്ടും  മങ്ങലേറ്റിട്ടില്ല..  കരിമീന്‍  പിടക്കുന്ന കണ്ണുകള്‍, ചുവന്നു തുടുത്ത  കവിളിണകള്‍...വെള്ളിച്ചിറ്റിട്ട  കാതുകള്‍...  ഖദീസുവിനെ നോക്കി  നോക്കിയിരിക്കെ   ബീരാനിക്ക   സുബര്‍ക്കത്തിലെ സുല്‍ത്താനാവും, മനസ്സില്‍  ഒരു കുഞ്ഞു ബീരാനിക്ക പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും. പിന്നെ ഒട്ടും ആലോചിക്കില്ല   ബീരാനിക്കാ   ചിമ്മിനി വിളക്ക് ഊതി കെടുത്തും.

ഖദീസുവിനെ  നിക്കാഹ്  ചെയ്തിട്ട് കൊല്ലം  നാലഞ്ചു  കഴിഞ്ഞിട്ടും  ഓള്  പെറാത്തതില്‍  ബീരാനിക്കക്ക്  നിരാശയുണ്ട്. ഒരിക്കല്‍  ഖദീസുവിനെ   അതിന്‍റെ പേരില്‍  കുറ്റപ്പെടുത്തുക  കൂടി  ചെയ്തപ്പോള്‍  ഖദീജക്ക്   സഹിച്ചില്ല..

"കൊയപ്പം  ങ്ങടെ  തന്ന്യാവും..  അല്ലേല്   വരണ  പെണ്ണുങ്ങളൊക്കെ   പെറാണ്ടിരിക്ക്യോ.  നല്ലോണം  പേറും  പെറപ്പും  ള്ള  കുടുമ്മത്തീന്നു  തന്ന്യാ     നുമ്മ  ബന്നെക്കണത്.  ന്റുമ്മ   പതിനാറാ  പെറ്റെക്കണത്. അറ്യോ  ങ്ങക്ക്  അതോണ്ട്  ന്നെ  ഈക്കാര്യത്തില്  കുറ്റം  പറഞ്ഞാ  മ്മള്  സമ്മയ്ക്കൂലാ."  ബീരാനിക്കാ  പിന്നെ  അധികം  തര്‍ക്കത്തിന്  മുതിരാറില്ല,  എങ്കിലും  ഒരു  കുഞ്ഞിക്കാലു  കാണാനുള്ള  കൊതി  ബീരാനിക്കാക്ക്  ഉള്ളതുപോലെ  തന്നെ  ഖദീസുവിന്റെ  ഉള്ളിലും  ഉണ്ട്.

ദിവസങ്ങള്‍  കൊഴിഞ്ഞടര്‍ന്നുകൊണ്ടിരുന്നു..  ഒരുദിവസം  ബീരാനിക്കാ   മീന്‍ കച്ചോടം  കഴിഞ്ഞു  വന്നത്  പനി  പിടിച്ചായിരുന്നു .  ഖദീസുവിന്റെ   നാടന്‍  ചികിത്സയില്‍  ഫലം  കാണാഞ്ഞതുകൊണ്ട്  അടുത്തുള്ള  ആശുപത്രിയില്‍  പോകേണ്ടിവന്നു..
 
" മൂത്രം  പരിശോധിക്കണം.  റിസള്‍ട്ടുമായിട്ട്  വന്നാല്‍  മരുന്ന്  കുറിച്ച്  തരാം"

ഡോക്ടര്‍  കൊടുത്ത  കുറിപ്പടിയുമായി  ബീരാനിക്കാ   തൊട്ടടുത്ത  ലബോറട്ടറിയില്‍   എത്തി . വെള്ള  കോട്ടിട്ട   പെണ്‍കുട്ടി  കൊടുത്ത  ചെറിയ  കുപ്പിയും  കൊണ്ട്  ബീരാനിക്കാ  മൂത്രപ്പുരയില്‍ കയറി  മൂത്രം  ശേഖരിച്ചു. മൂത്രക്കുപ്പികള്‍  നിരന്നിരിക്കുന്ന മേശപ്പുറത്ത്   ബീരാനിക്കാ   തന്‍റെ  കുപ്പിയും വെച്ചു    വരാന്തയില്‍ റിപ്പോര്‍ട്ടിനായി  കാത്തിരിക്കുന്ന   സ്ത്രീകളും  പുരുഷന്മാരും  കുട്ടികളും  അടങ്ങുന്ന സംഘത്തിലോരാളായി.  

"പേടിക്കാനൊന്നുമില്ല   ബീരാനിക്കാ..  ഇങ്ങള്  ഒരു  ബാപ്പയാവാന്‍  പോണ്."  വെള്ളക്കോട്ടിട്ട  പെണ്‍കുട്ടിയുടെ വാക്കുകളാണ്  ബീരാനിക്കയെ  മയക്കത്തില്‍  നിന്നുണര്‍ത്തിയത്.   കേട്ടത്  പാതി കേക്കാത്ത  പാതി "ന്‍റെ  പടച്ചോനേയ്"  ന്നും   വിളിച്ചു  തലയില്‍  കൈ  വെച്ചോണ്ട്  ബീരാനിക്കാ   പുരയിലെക്കോടി.  ആശുപത്രിയിലേക്ക്   പോയ  ബീരാനിക്കാ  വെടി കൊണ്ട  പന്നിയെ  പോലെ  ഓടി  വരുന്നത്  കണ്ടു  ഖദീജ  ബേജാറായി. കാര്യങ്ങള്‍  പറഞ്ഞപ്പോ  ഖദീജക്ക്   കലി  കയറി.

"ഇങ്ങള്   ദെന്ത്  പിരാന്ത്  ആണ്  പറയണ്‌.. ഇങ്ങടെ  മേത്ത്  സെയ്ത്താന്‍  കൂട്യാ? ആണുങ്ങക്ക്   ഗര്‍ഫോണ്ടാവ്വേ..  അതും  പത്തമ്പത്  ബയസ്സായ  ഇങ്ങക്ക്."   ഖദീജക്ക്  വിശ്വാസം   വന്നില്ല..

"ഡീ  ബലാലേ..  സത്യാണ്.. മൂത്രം  പരിസോദിച്ച  കുറിപ്പട്യാണ്     ന്‍റെ  കൈയില്.. ദാ  നോക്ക്.   ഓള്ക്ക്  വെര്‍തെ  പറയണ്ട  കാര്യന്താണ്."   അത്  ശരിയാണെന്ന്  ഖദീജക്കും   തോന്നി. മാത്രോല്ല..  ഇന്നാളൊരു ദിവസം ബീരാനിക്കാന്റെ  മീന്‍വട്ടി  വൃത്തിയാക്കുമ്പോ  അതിനടിയില്‍  കിടന്നിരുന്ന  പഴയ  പത്രക്കടലാസില്‍ പുറം രാജ്യത്തെവിടെയോ  ഒരു പുരുഷന്‍  ഗര്‍ഭം ധരിച്ചു  പ്രസവിച്ചെന്ന  കൌതുക വാര്‍ത്ത   തപ്പിത്തടഞ്ഞു   വായിച്ച കാര്യവും  ഖദീജ  ഓര്‍ത്തു.  ഏതായാലും  പ്രസവം  കഴിയുന്നതുവരെ   ഇക്കാര്യം    ആരെയും   അറിയിക്കെണ്ടെന്നു  ബീരാനിക്കായും  ബീവിയും  തീരുമാനിച്ചു. ഗര്‍ഭാവസ്ഥയിലും  ബീരാനിക്ക  ഉണക്ക മീന്‍  കച്ചോടം  നിര്‍ത്തിയില്ല. ഖദീജയാവട്ടെ  ബീരാനിക്കയെ    നന്നായി  പരിചരിച്ചു.  ഇഷ്ടം പോലെ മാങ്ങ തീറ്റിച്ചു.  മാങ്ങ  കാ‍ന്താരി മുളകും  കൂട്ടി  ചതച്ചത്,  മാങ്ങ  ചമ്മന്തി , മാങ്ങ  അച്ചാര്‍,  മാങ്ങക്കറി, ഉണക്കമീനും  മാങ്ങയും  കൂട്ടി വെച്ച  കൂട്ടാന്‍..  അങ്ങനെ  മാങ്ങ കൊണ്ടുള്ള  വിഭവങ്ങള്‍   തിന്നു  മടുത്തപ്പോള്‍  ബീരാനിക്ക  ഒരു ദിവസം  അരിശപ്പെട്ടു.

"ന്‍റെ ബീരാനിക്കാ..  ഗര്‍ഫോണ്ടായാല്‍   നല്ലോണം  മാങ്ങ  തിന്നണം.  ന്റുമ്മ   വയറ്റിലുണ്ടായാല്‍  പെറണ വരെ  ഓരോ  വട്ടി മാങ്ങ്യാ  തിന്നു  കേറ്റണത്."   ദിവസങ്ങളും  മാസങ്ങളും  കഴിഞ്ഞു.  ബീരാനിക്കാക്ക്  ഗര്‍ഭാലാസ്യം  ഒന്നും  തോന്നിയിരുന്നില്ല..  വയറും  വീര്‍ക്കുന്നില്ല..  അക്കാര്യം  ഒരു ദിവസം  ഖദീജയോടു  പറയുകയും  ചെയ്തു.

"ഞാനും അതാണ്‌  ആലോയ്ക്കണത്.. ഇതിപ്പോ  ഏഴാം  മാസായില്ലെ.. വയറു  തള്ളീല്ലല്ലോ  ഇത്രേം  ആയിട്ട്..  ന്റുമ്മാക്കൊക്കെ  ചണ്ടോട്ടി  പോലെയാ  വയറു  ബീര്‍ത്തീര്ന്നത്.  ങാ..  ചെലപ്പോ  ആണുങ്ങക്ക്  ബയറ്റിലുണ്ടായാ  ബയര്  ബീര്‍ക്കൂല്ലാരിക്കും.   ങ്ങള്  ബേജാറാവാണ്ടിരിക്കീന്‍  ന്നും." 

ദിവസങ്ങള്‍  പിന്നെയും  കടന്നുപോയി.. ബീരാനിക്കാടെ  ഗര്‍ഭം  ഒമ്പതാം  മാസത്തിലേക്ക്  കടന്നു. ഒരു ദിവസം  മീന്‍ വട്ടിയും  തലയില്‍  ചുമന്നു നടക്കുമ്പോള്‍   വയറിനു  വല്ലാത്തൊരു  അസ്വാസ്ഥ്യം.. രാവിലെ എഴുന്നേല്‍ക്കാന്‍  വൈകിയത്  കൊണ്ട്  പറമ്പില്‍  പോയിരുന്നില്ല..   ആളൊഴിഞ്ഞ  ഒരിടത്ത് എത്തിയപ്പോ  മീന്‍വട്ടി  ഇറക്കി  വെച്ച്    അടുത്തുള്ള  കുറ്റിക്കാട്ടിലേക്ക്  ബീരാനിക്കാ  കയറിപ്പോയി..  തണുത്ത  കാറ്റേറ്റു,  ബീഡിയും  വലിച്ചു   ഒരു മൂളിപ്പാട്ടുമായി  ബീരാനിക്കാ  മതിമറന്നു  കാര്യം  സാധിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍  തൊട്ടു  പുറകില്‍  ഒരനക്കം..   ഞെട്ടിത്തിരിഞ്ഞു  നോക്കിയപ്പോ  വെളുത്തു  പഞ്ഞിക്കെട്ടുപോലെ  ഒരു മുയല്‍ക്കുട്ടി  ബീരാനിക്കാന്‍റെ   തൊട്ടടുത്തുന്നു  പാഞ്ഞു  പോവുന്നത്  കണ്ടു. താന്‍  ഗര്‍ഭണന്‍  ആണെന്ന  കാര്യം  ഓര്‍മ്മ വന്നപ്പോള്  ആ  ഓടിപ്പോവുന്നത്  തന്‍റെ  കുട്ടിയാണെന്ന്  ബീരാനിക്കാക്ക്  തോന്നി  ഉറക്കെ  വിളിച്ചു..

"കള്ള  ഹിമാറെ.. ജ്ജ്  എങ്ങടാണ്   ഓടണത്..  പഹയാ  ഞാന്‍  അന്‍റെ  ബാപ്പ്യാണ്.  ബാപ്പാന്നു  ഒന്ന്  ബിളിച്ചിട്ടു  പൊയ്ക്കൂടെ  അനക്ക്. "  അതുകേള്‍ക്കാന്‍  ആ പരിസരത്തൊന്നും   ആരുമുണ്ടായിരുന്നില്ല..

അന്നത്തെ  കച്ചോടം  മതിയാക്കി അപ്പൊ  തന്നെ   പുരയിലെത്തിയ  ബീരാനിക്കാ  താന്‍  പ്രസവിച്ച  വിവരവും കുട്ടി  ഓടിപ്പോയ വിവരവും  ബീവിയോടു  വിസ്തരിച്ചു  പറഞ്ഞു.  കാര്യമറിഞ്ഞപ്പോള്‍  ഖദീസുവിനും  സങ്കടായി. 'ന്നാലും  ഓന്‍  ഉമ്മാനെ  ഒന്ന്  കാണാണ്ട്  പോയല്ലാ' ..

"യ്യ്  സങ്കടപ്പെടണ്ട  ഖദീസൂ.. മ്മക്ക്  കുട്ട്യോളും  മക്കളും  ഒന്നും മാണ്ട. അനക്ക് ഞാനും  എനിക്ക്  ഇയ്യും  മതി. അല്ലേങ്കി  തന്നെ  കുട്ടീം  മക്കളും  ണ്ടായിട്ട്‌  കാര്യെന്താ.. ബയസ്സു  കാലത്ത്  മ്മളെ  നോക്കും  ന്നു  എന്താ  ഒറപ്പ്.  ഇപ്പൊ  തന്നെ  കണ്ടില്ലേ.. ഒമ്പത് മാസം  ചൊമന്നോണ്ട്  നടന്നിട്ട്  പുറത്തു വന്നപ്പോ  ബാപ്പാ ...  ന്നു  ഒന്ന്  ബിളിക്കാണ്ട്  ഓന്‍  ഓടിപ്പോയീല്ലേ.."

ഖദീജയുടെയും  ബീരാനിക്കയുടെയും  സങ്കടം  കുറച്ചു ദിവസങ്ങള്‍  കഴിഞ്ഞപ്പോള്‍  മാറി.  എങ്കിലും   നമുക്കൊക്കെ  ഒരു സംശയം ഇപ്പോഴും ബാക്കി  നില്‍ക്കുന്നു,  ബീരാനിക്കാക്ക്  എങ്ങനെ  ഗര്‍ഭം  ഉണ്ടായി.  ??

മൂത്രം  പരിശോധിക്കാന്‍ ലബോറട്ടറിയില്‍  കൊടുത്ത  കുപ്പി അശ്രദ്ധ മൂലം  എങ്ങിനെയോ  മാറിപ്പോയതായിരുന്നു  ഈ പ്രശ്നങ്ങള്‍ക്കൊക്കെ   കാരണം.  ഏതോ ഒരു സ്ത്രീയുടെ  ഗര്‍ഭസ്ഥിരീകരണത്തിന് പരിശോധിക്കാന്‍    കൊടുത്ത  മൂത്ര പരിശോധന  റിപ്പോര്‍ട്ട്  ആയിരുന്നു  ബീരാനിക്കക്ക്  കിട്ടിയത്.  മനസ്സിന്‍റെ  തോന്നലുകളാണല്ലോ മനുഷ്യനെക്കൊണ്ട്  ഓരോന്ന്  ചെയ്യിപ്പിക്കുന്നത്..  ഒരു  കുഞ്ഞിനു  വേണ്ടി  കൊതിച്ചിരുന്ന  ബീരാനിക്ക  താന്‍  ബാപ്പയാവാന്‍  പോകുന്നെന്നു  കേട്ടപ്പോ    മറ്റൊന്നും  ആലോചിക്കാതിരുന്നതും   അതുകൊണ്ടാവും.

അതെന്തെങ്കിലുമാവട്ടെ..   ഇതൊരു  കഥ.  കഥയില്‍  ചോദ്യമില്ലാന്നു  പ്രത്യേകിച്ച്  പറയേണ്ടതില്ലല്ലോ..  ഹിഹി..



Monday 31 August 2015

ചെണ്ടുമല്ലിപ്പൂവിന്‍റെ മണമുള്ള "ചിന്ന"


"മഷിക്കുപ്പി,  വൃന്ദാവനം,  മഹാത്മാഗാന്ധി...    എഴുത്യോ? "
ചൂണ്ടുവിരളോളം  നീളമുള്ള  കുഴലുപോലത്തെ  ഡപ്പിയില്‍ നിന്ന് ഇടത്തേ ഉള്ളംകൈയ്യിലേക്ക്   കുടഞ്ഞിട്ട  മൂക്കുപ്പോടിയില്‍  നിന്നും   ഓരോ  നുള്ള് മൂക്കിന്‍റെ  ദ്വാര ദ്വയങ്ങളിലൂടെ   വലിച്ചുകേറ്റി,  ആഞ്ഞു തുമ്മി  താഴ്തിയിട്ട മുണ്ടിന്‍റെ  കോന്തല  പൊക്കി, നാസികാപരിസരവും  നരച്ചു  തുടങ്ങിയ മീശയും    അമര്‍ത്തിത്തുടച്ചു  ഗോവിന്ദന്‍കുട്ടി മാഷ്‌  കുട്ടികളോടായി   ചോദിച്ചു. 3-B യില്‍   കേട്ടെഴുത്ത്  നടക്കുകയാണ്..  

"ഓ...  എഴുതി  മാഷേ."   
സ്ലേറ്റ്‌   മാറോടു ചേര്‍ത്തു  മറച്ചു  പിടിച്ചു   മുഖാമുഖം  തിരിഞ്ഞു  നില്‍ക്കുന്ന കുട്ടികള്‍    ഒരേ  സ്വരത്തില്‍   ഒച്ചയിട്ടു  പറഞ്ഞു..  ചിലര്‍   തലയാട്ടി.. മറ്റു ചിലര്‍  മാഷുടെ   മേശപ്പുറത്തിരിക്കുന്ന   ചൂരലിലേക്ക്  പേടിയോടെ  നോക്കി  ഉമിനീരിറക്കി.

"ഉം..  ഓരോരുത്തരായി   കൊണ്ടുവരീന്‍.. നോക്കട്ടെ.  തെറ്റിച്ചോര്‍ക്ക്   ചുട്ട   അടി  കിട്ടും  ട്ടോ. "  

ഭീഷണിയുടെ സ്വരമുയര്‍ത്തി  ഗോവിന്ദന്‍കുട്ടി  മാഷ്‌   ഗൌരവത്തോടെ   കസേരയില്‍  ചെന്നിരുന്നു.  കേട്ടെഴുത്ത്   തന്ന  പത്തു  വാക്കുകളില്‍ അഞ്ചെണ്ണം   ശരിയാക്കിയവരെ   അടിയില്‍   നിന്നും  ഒഴിവാക്കി,  തെറ്റിയ വാക്കുകള്‍   ഇരുപത്തഞ്ചു  തവണ  വീതം  എഴുതാനുള്ള   ശിക്ഷയും വിധിച്ചു. അടുത്ത ഊഴം   'ചിന്ന'യുടെയാണ്.   വക്കുപൊട്ടിയ   സ്ലേറ്റും  മാറോടു  ചേര്‍ത്ത്  വിറയാര്‍ന്ന കാലുകളോടെ ചിന്ന   മാഷുടെ  അരികിലെത്തി. 

ചിന്ന  സ്ഥിരമായി  സ്കൂളില്‍  വരാറില്ല.   ചങ്കരന്‍  ചെറുമന്റെയും   കുറുമ്പചെറുമിയുടെയും  നാലുമക്കളില്‍   മൂത്തവളാണ്  എഴുവയസ്സുകാരി   ചിന്ന. അപ്പനുമമ്മയും കൊത്താനും  കിളക്കാനും  കൊയ്യാനുമൊക്കെ   പോകുമ്പോള്‍  കുട്ടിത്തം   മാറാത്ത   ചിന്ന   കുടുംബസ്ഥയാവും.  തനിക്കിളയ മൂന്നു   സഹോദരങ്ങളെ  നോക്കണം.   അവരടി  കൂടുമ്പോള്‍  ശാസിക്കുകയും ഗുണദോഷിക്കുകയും ചെയ്യും , കഞ്ഞിവെച്ചു  വിളമ്പിക്കൊടുക്കും, ഉണക്കമീന്‍ ചുട്ടുകൊടുക്കും,   അപ്പിയിട്ടാല്‍  വീടിനടുത്തുകൂടി  ഒഴുകുന്ന    തോട്ടിലിറങ്ങി   കഴുകിക്കും.  ഇതിനുപുറമെ   വീട്ടുപണികള്‍,  മുറ്റമടിക്കണം, കഞ്ഞിക്കലവും പിഞ്ഞാണങ്ങളും   തേച്ചുകഴുകണം,  ദൂരേയുള്ള   കിണറ്റില്‍  നിന്ന്   പാളതൊട്ടി കൊണ്ട്   വെള്ളം  കോരി  നിറയ്ക്കണം,   ആടിന്  തീറ്റ   കൊടുക്കണം,  പുഴുങ്ങിയ  നെല്ലു    മുറ്റത്തിട്ട്   ചിക്കിയുണക്കണം.  അങ്ങിനെ   നൂറുകൂട്ടം   പണിയുണ്ട്   ചിന്നക്ക്.  അമ്മ  കുറുമ്പക്ക്  പണിയില്ലാത്ത ദിവസങ്ങളില്‍ അവളും  ഒരു കൊച്ചുകുട്ടിയാവും .  വക്കുപൊട്ടിയ  സ്ലേറ്റും തുണ്ടു പെന്‍സിലും,  ഉച്ചക്കഞ്ഞിക്കുള്ള  ചോറ്റുപാത്രവുമായി   സ്കൂളിലെത്തും.   ഹുക്കിളകിപ്പോയ  പഴകിപ്പിഞ്ഞിയ, പിന്‍ഭാഗം  തുറന്നു മലച്ച  ഉടുപ്പ്‌,  സ്വര്‍ണ്ണ കമ്മലിനു പകരം കാതിലെ  തുള തൂര്‍ന്നു പോവാതിരിക്കാന്‍ അമ്മ  കുറുമ്പചെറുമി ചെറിയ ഈര്‍ക്കില്‍തുണ്ട്ചെത്തിമിനുക്കി തിരുകിക്കയറ്റിയിട്ടുണ്ടാവും,   എണ്ണമയമില്ലാത്ത   അഴുക്കുപുരണ്ട   ചപ്രതലമുടി   ചുരുണ്ടുകൂടിയ   ചുവന്ന   റിബ്ബണ്‍ കൊണ്ട്  കെട്ടിമുറുക്കി  ഇടയില്‍  ഒരു മഞ്ഞ ചെണ്ടുമല്ലിപ്പൂവും   തിരുകിയിട്ടുണ്ടാവും.  അതുകൊണ്ടാവാം   കാഴ്ചക്ക്   വൃത്തിക്കുറവു   തോന്നുമെങ്കിലും  ചിന്നക്ക്   ചെണ്ടുമല്ലിപ്പൂവിന്റെ  ഗന്ധമായിരുന്നു.

ഗോവിന്ദന്കുട്ടിമാഷ്  ചിന്നയുടെ സ്ലേറ്റിലെക്കും  പേടിച്ചരണ്ടുനില്‍ക്കുന്ന   അവളുടെ  മുഖത്തേക്കും    മാറി  മാറി   നോക്കി.  ഒന്നും   എഴുതാത്ത   സ്ലേറ്റു   കണ്ടു  മാഷ്‌   അലറി..

"എന്താ  ഇതിലൊന്നും   എഴുതീട്ടില്ലല്ലോ .. നീയൊക്കെ  പിന്നെന്തിനാ   ഇങ്ങോട്ടെഴുന്നള്ള്ണത്."

"നിയ്ക്ക്    എഴുതാനറീല്ലാ   മാഷേ "   ചിന്ന  വിക്കിക്കൊണ്ട്   പറഞ്ഞൊപ്പിച്ചു.

മാഷ്‌  കസേരയില്‍  നിന്നെഴുന്നേറ്റു.  മേശപ്പുറത്തിരുന്ന   ചൂരല്‍   വടി കൊണ്ട്  ചിന്നയുടെ   ഉടുപ്പ് പൊക്കി  ചന്തിയില്‍    രണ്ടുമൂന്നടി.   അടി  കൊണ്ട് പുളഞ്ഞു  അലറിക്കരയുന്ന   ചിന്നയുടെ   കവിളിലൂടെയും , കുഞ്ഞു കണങ്കാലുകളിലൂടെയും    ചുടുനീരൊലിച്ചിറങ്ങുമ്പോള്‍  അവളുടെ  നഗ്നമായ ചന്തി  കണ്ടു   ക്ലാസ്സില്‍   കൂട്ടച്ചിരിയുയര്‍ന്നു..

"എഴുതാനും   വായിക്കാനുമറിയില്ല..   പിന്നെ  നിനക്കെന്താ    അറിയ്യ്വ ?"   ആറാത്ത  ദേഷ്യത്തോടെ   മാഷ്‌   വീണ്ടും.

"നിയ്ക്ക്  കഞ്ഞി  വെക്കാനറിയ്യ്വാം ,  വെള്ളം  കോരാനും   മുറ്റമടിക്കാനും  മാന്തള്   ചുടാനും   മുള്ളന്‍ വര്‍ക്കാനും  അറിയ്യാം."   തേങ്ങിക്കൊണ്ട്‌    ചിന്ന  പറഞ്ഞൊപ്പിച്ചു.

"ന്നാ   ഒറക്കെ പ്പറ    എങ്ങന്യാ  മുള്ളന്‍  വര്‍ക്ക്വാന്നു.   ഇവരും   കൂടി   കേക്കട്ടെ."  മാഷുടെ   ആജ്ഞ.

ചിന്ന  ക്ലാസ്സിലെ  കുട്ടികളുടെ  മുഖങ്ങളിലേക്ക്  നോക്കി. എല്ലാവരുടെ  മുഖത്തും  പരിഹാസം. തേങ്ങലിനോപ്പം   മുറിഞ്ഞ  വാക്കുകളും  കൈയ്യാംഗ്യവും  കാണിച്ചു    ചിന്ന മുള്ളന്‍   വറുത്തു.

"ആദ്യം   മുള്ളന്‍   അമ്മീല്  വെച്ച്   ചതക്ക്വ. പിന്നെ  കഴുകീട്ടു  ഉള്ളീം  മെളകും   കൂടി    അരച്ചു പെരട്ട്വ.  ന്നിട്ട്    ചീഞ്ചട്ടീല്   എണ്ണ  വീത്തീട്ട്  മീന്‍   അയ്ലിക്കിട്വ. ത്തിരി   കയിഞ്ഞിട്ട്‌     മറിച്ചിട്വ.  ന്നട്ട്     പിന്നേം   ലേശം   എണ്ണ   വീത്ത്വ..   ത്രേള്ളൂ."

വാക്കുകള്‍  കൊണ്ട്   മീന്‍   വറുത്തു  കഴിഞ്ഞപ്പോഴേക്കും   ചിന്നയുടെ   തേങ്ങല്‍  നേര്‍ത്ത്‌ നേര്‍ത്തില്ലാതായി    പകരം   ചുണ്ടില്‍   നനുത്തൊരു  ചിരി പടര്‍ന്നിരുന്നു. നിങ്ങള്‍ക്കറിയാത്തതൊക്കെ  എനിക്കറിയാമെന്ന് അര്‍ത്ഥംവെച്ചുള്ള ചിരി.    പൂത്തിരി കത്തിയപോലെ  നിഷ്ക്കളങ്കമായൊരു   ചിരി.

"ഇനി   മുതല്‍   ഇങ്ങട്   വരണ്ട..  കഞ്ഞീം   വെച്ച്   മുള്ളനും  വറുത്തു   ചാളേല്‍ ഇരുന്നാ  മതി.  എഴുത്തും  വായനേം  പഠിക്കണം  ന്നുള്ളോരു    വന്നാ മതി   ഇങ്ങട്"

ഗോവിന്ദന്‍കുട്ടി മാഷ്‌   അങ്ങനെ  പറഞ്ഞെങ്കിലും  അമ്മ  കുറുമ്പക്കു   പണിയില്ലാത്ത   ദിവസങ്ങളിലും   കര്‍ക്കിടക   വറുതികളിലും   ഉച്ചക്കഞ്ഞിക്കുള്ള    തൂക്കുപാത്രവുമായി,   ചപ്രത്തലമുടിയില്‍   ചെണ്ടുമല്ലിപ്പൂ  തിരുകി  ചിന്ന   പല  തവണ   സ്കൂളിലെത്തി.  ഋതുഭേദങ്ങള്‍ മാറി   മറിയുന്നതോടൊപ്പം   ചിന്നയും  വളര്‍ന്നു.  പിഞ്ഞിക്കീറിയ ഹുക്ക് പൊട്ടിയ  ഉടുപ്പില്‍ നിന്നും ഇറക്കമുള്ള പുള്ളിപ്പാവാടയിലെക്കും,  പിന്നെ ഒറ്റമുണ്ടിലെക്കും  വേഷം മാറ്റി.   കേട്ടെഴുത്ത്   എഴുതാഞ്ഞതിനു  മറ്റു   കുട്ടികളുടെ മുന്നില്‍   വെച്ച്  തന്‍റെ   നഗ്നതയില്‍  ചൂരല്‍ കൊണ്ടടിച്ചു വേദനിപ്പിച്ചതിന്റെയും   അപമാനിച്ചതിന്റെയും  ഖേദം  തീര്‍ക്കാനായിട്ടാവാം,   വയസ്സറിയിച്ചത് മുതല്‍ ചിന്ന  ഒറ്റമുണ്ടിനടിയില്‍   ഒന്നരയുടുത്തു  ശീലിച്ചത്. (നീളമുള്ള  മല്‍മല്‍ മുണ്ട് കൊണ്ട്  തറ്റ് ഉടുക്കുന്നതിനെയാണ്  ഒന്നരയുടുക്കുക  എന്നു  പറഞ്ഞിരുന്നത്. അക്കാലത്ത്  നായര്‍ സ്ത്രീകള്‍ മാത്രമേ അങ്ങിനെ ഉടുത്തിരുന്നുള്ളൂ).

പതിനേഴിന്റെ  പടിവാതില്‍ക്കലെത്തും  മുമ്പേ   ചിന്ന  വേലന്റെ ചെറുമിയായി,  കുടുംബനാഥയായി,  മൂന്നു  കുട്ടികളുടെ   അമ്മയായി,   യൌവ്വനത്തിന്റെ   പാതി   വഴിയില്‍  വെച്ച്    വിഷം  തീണ്ടി ചത്ത വേലന്‍ ചെറുമന്റെ   വിധവയുമായി.

കുനിഞ്ഞുനിന്ന്‌  ഞാറു നടുന്ന  പെണ്ണുങ്ങള്‍ക്കിടയിലും   കതിരണിഞ്ഞ  പാടങ്ങളുടെ  നടവരമ്പിലൂടെ  നെല്‍ക്കറ്റ  ചുമന്നു പോകുന്ന  കൊയ്ത്തുകാരി പെണ്ണാള്കള്‍ക്കിടയിലും     ദൂരെ നിന്നെ ചിന്നയെ  തിരിച്ചറിയുന്നത്‌   മേല്മുണ്ടിന്റെ  അടിയിലൂടെ  കണങ്കാലിനെ  തൊട്ടുരുമ്മിക്കളിക്കുന്ന  ഒന്നരയുടെ    തുമ്പു  കാണുമ്പോഴാണ്.

ചിന്നയുടെ  ഓര്‍മ്മകളുമായി വയലേലകളെ  തഴുകി തലോടിയെത്തുന്ന  പാലക്കാടന്‍  കാറ്റിനു  ചെണ്ടുമല്ലിപ്പൂവിന്റെ   ഗന്ധം.

                                                                     *************

പറയര്‍ക്കും  പുലയര്‍ക്കും   മറ്റു  കീഴ്ജാതിക്കാര്‍ക്കും   അയിത്തം കല്പ്പിച്ചിരുന്നൊരു  കാലഘട്ടത്തെക്കുറിച്ച്  ആഴത്തില്‍  അറിഞ്ഞത്  എം. മുകുന്ദന്റെ  "പുലയപ്പാട്ട് "  എന്ന   നോവല്‍  വായിച്ചപ്പോഴാണ്.   അധ:കൃത വര്‍ഗ്ഗത്തോടുള്ള  അവഗണനയുടെയും    ക്രൂരതയുടെയും  മേലാള മുഖങ്ങള്‍   തുറന്നുകാട്ടിയ  ആ   നോവല്‍  വായിച്ചപ്പോഴാണ്  ചാരം   മൂടിക്കിടന്നിരുന്ന ചിന്നയുടെ  ഓര്‍മ്മകള്‍   തെളിഞ്ഞതും  ഇങ്ങനെയൊരു   കുറിപ്പെഴുതാന്‍   പ്രചോദനമായതും .

ഞാന്‍  ചിന്നയെ  കണ്ടിട്ട്  ഒരുപാട്  വര്‍ഷങ്ങളായി. രണ്ടു മാസങ്ങള്‍ക്ക്  മുമ്പ്  ഈ  ഓര്‍മ്മക്കുറിപ്പ്‌  എന്‍റെ ഫേസ്ബുക്ക്  പേജില്‍  പോസ്റ്റ്‌  ചെയ്യുകയും, എന്‍റെ സഹപാഠിയും  സുഹൃത്തുമായ  ഒരാള്‍  അത് വായിക്കാനിടയാവുകയും അയാള്‍  വഴി  ഈ കുറിപ്പ്  ചിന്നയിലെക്കെത്തുകയും  ചെയ്തു. അവള്‍ക്കുപോലും  അന്യമായ ഓര്‍മ്മകള്‍ ഇപ്പോഴും  ഞാന്‍  സൂക്ഷിച്ചുവെച്ചതറിഞ്ഞു  അന്നവള്‍  ഒരുപാട്  കരഞ്ഞതായി  അറിഞ്ഞു.  ഇക്കഴിഞ്ഞ   അവധിക്കു  നാട്ടില്‍  പോയപ്പോള്‍  ചിന്നയെ  കാണാന്‍   ശ്രമിച്ചു.  രോഗം ബാധിച്ചു   ആശുപത്രിയിലായതിനാല്‍  കാണാന്‍  കഴിഞ്ഞില്ല  എങ്കിലും  ഫോണിലൂടെ  ഞങ്ങള്‍  കുറെയേറെ   നേരം  സംസാരിച്ചു.

അക്ഷരങ്ങളിലൂടെ  കുറിച്ചിടുന്ന  കഥാപാത്രങ്ങള്‍ നമ്മളെ തേടിവരുമ്പോള്‍ഉണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്.  അത്തരം ഒരനുഭവമാണ് ഈ ഓര്‍മ്മക്കുറിപ്പിലൂടെ ഞാന്‍  അനുഭവിച്ചത്.  


നാത്തൂനേ... ന്‍റെ മുണ്ട്.. !!!



"നാത്തൂനേ    ... കണ്ണപ്പേട്ടന്റെ    മകന്‍റെ  കല്യാണം   കെട്ടാന്‍   പോണ്ടേ ന്നും  ?"

ചാണകം  മെഴുകിയ   തിണ്ണയില്‍  തൂണും   ചാരി    എന്തോ  കുനിഷ്ടു   ചിന്തയിലായിരുന്ന ദാക്ഷായണിയേടത്തിയെ    പടികടന്നു   വന്ന   രുക്കുവിന്റെ  ചോദ്യമാണ്   ഉണര്‍ത്തിയത്. 

"പോണം  ന്നുണ്ടടി   രുക്ക്വോ..  ന്‍റെ   ചെക്കന്‍റെ  കല്യാണം   വിളിച്ചപ്പോ   വന്നു   ഇരുപത്തഞ്ചുര്‍പ്യ   ബന്ധുമ   തന്നീര്‍ന്നു..  അത്   മടക്കി  കൊടുത്തില്ലെങ്കി  മോസല്ലേ   ഡീ   പെണ്ണെ.  പക്ഷെ    കല്യാണത്തിന്   ഉടുത്തോണ്ട്  പൂവാന്‍   നെറോള്ള   മുണ്ട്   ഒന്നൂല്ല്യ.   കഴിഞ്ഞ   തിര്വോണത്തിനു    ന്‍റെ   ചെക്കന്‍   ഒരു  കരമുണ്ട്   വേടിച്ചു   തന്നീര്‍ന്നു.   രണ്ടീസം  മുമ്പ് വക്കാണം  കൂടി  പോമ്പോ   ആ  മൂധേവി..  ങാ    അവന്‍റെ   കെട്ട്യോള്    അയ്‌  മുണ്ടിനേം   വാരിക്കെട്ടി   കൊണ്ടോയടി   പെണ്ണേ..  ഇങ്ങനൊരു   ജമ്മം   ഈ   കുടീലിക്ക്    വന്നു  കേറീല്ലോ  ന്‍റെ    തമ്പുരാനേയ്  .." 

മരുമോളോടുള്ള   അരിശം    അതിന്‍റെ   പരമാവധി   പ്രകടിപ്പിക്കാനായി തലേല്  രണ്ടും  കൈയും  വെച്ച്,   മുറ്റത്തിന്റെ   വടക്കേ  കോണില്‍  നില്‍ക്കുന്ന  മുരിങ്ങച്ചോട്ടിലെക്ക്    ത്ഫൂ    ന്ന  ശബ്ദത്തോടെ   ദാക്ഷായണി   നീട്ടിത്തുപ്പി. 

"ങ്ങാഹാ..   അവള്  പിന്നേം  പോയാ?  ഇത്തവണ  പൂവാന്‍   ന്താ  ന്നും   നാത്തൂനേ കാരണം.?" 

രുക്കുവിന്    രസം  പിടിച്ചു.. ഇത്തിരി   വെയില്  കൊണ്ടായാലും    വന്നത്  വെറുതെയായില്ല  ന്നു   മനസ്സില്‍  നിനച്ചു   തിണ്ണയിലെ  പൊടി  കൈകൊണ്ടു   തുടച്ചു,  രുക്കു   ദാക്ഷായണിയുടെ   അടുത്തിരുന്നു. 

ഉള്ളതും   ഇല്ലാത്തതും   പ്രാധാന്യമുള്ളതും   അല്ലാത്തതുമായ   മരുമകളുടെ കുറ്റങ്ങളും കുറവുകളും   കുറെ   പറഞ്ഞുകഴിഞ്ഞപ്പോള്‍   ദാക്ഷായണിക്കും,  അതിനേക്കാള്‍   സന്തോഷം    പരദൂഷണം   കേട്ട   രുക്കുവിനും.   ആ സന്തോഷത്തില്‍   മതിമറന്നു   രുക്കു   ദാക്ഷായണിക്ക്     ഒരു മെഗാ ഓഫര്‍   നല്‍കി.  

"മ്മക്ക്   കല്യാണം  കൂടാന്‍   പൂവാന്നും   നാത്തൂനേ  ..  ന്റെല്   ഒരു  മുണ്ടുണ്ട്.. ഞാന്തരാം..  ങ്ങള്  പൊറപ്പെട്ടോളീ  ന്നും " 

പിറ്റേന്ന്    രാവിലെ   തന്നെ   രുക്കു   മുണ്ടുമായി  വന്നു.   രുക്കു   നല്‍കിയ സെറ്റ് മുണ്ടൊക്കെ  ഉടുത്തു  നാട്ടു  വര്‍ത്തമാനവും  പറഞ്ഞു  നടന്നു.. അര   മണിക്കൂറിനു  ശേഷം   വന്ന   ബസ്സു  കൈകാണിച്ചു  നിര്‍ത്തി   രണ്ടുപേരും   കയറിപ്പറ്റി.  ആദ്യം  കണ്ണില്‍ പെട്ട  സീറ്റില്‍  ഇരിക്കാന്‍  ദാക്ഷായണി   നടു   വളച്ചതെയുള്ളൂ..  പെട്ടെന്ന്   രുക്കുവിന്റെ   വിളി.. 

"നാത്തൂനേ..  ന്‍റെ   മുണ്ട്..!!   സീറ്റിലപ്പടി   പൊട്യാണ്.   ന്‍റെ മുണ്ടില്   ചെള്യാവും.  ങ്ങള്   ദാ  ഈ  കമ്പീമ്മേ   പിടിച്ചു   നിന്നോളീ.." 

ഇരിക്കാനുള്ള   അവകാശം    നിഷ്കരുണം   നിഷേധിച്ചു    ആ  സീറ്റില്‍     രുക്കു   കേറിയിരുന്നു. രണ്ടു  ബസ്സിലേക്കുള്ള   യാത്രക്കാരെ  കുത്തി നിറച്ച ബസ്സ്‌   ഒരു   വളവു  തിരിഞ്ഞപ്പോള്‍   ഒന്നാടിയുലഞ്ഞു. ഒപ്പം   ദാക്ഷായണിയും   ഒന്നാടി..  വീഴാതിരിക്കാന്‍  തൊട്ടടുത്ത  സീറ്റിലെ   കമ്പിയില്‍ ഒന്നു   ചാരി.  അപ്പൊ    ദേ   പിന്നേം.. 

"നാത്തൂനേ    ന്‍റെ  മുണ്ട്...  ആ കമ്പീമ്മേ    ചാരണ്ടാ   ട്ടോളീന്‍..   തുരുമ്പുണ്ടാവും..  ന്‍റെ   മുണ്ടില്   കറ   പിടിക്ക്യോള്ളൂ.". 

ഓടുന്ന   വണ്ടിയായത്  കൊണ്ടും    യാത്രക്കാരുടെ    തിരക്കു  കൊണ്ടും   എങ്ങാനും   കേട്ടില്ലെങ്കിലോ  എന്ന്  കരുതി    രുക്കു   അല്‍പ്പം   ഉറക്കെതന്നെയാണ്   പറഞ്ഞതും,   ദാക്ഷായണിയെ   കൂടാതെ    ചുറ്റുമുള്ള യാത്രക്കാര്‍   കേള്‍ക്കുകയും    ദാക്ഷായണി  ഉടുത്തിരുന്ന    മുണ്ട്   രുക്കുവിന്റെതാണെന്നു    അവരൊക്കെ   മനസ്സിലാക്കുകയും,   എല്ലാം    നിമിഷ നേരം  കൊണ്ടായിരുന്നു. 

ദാക്ഷായണിക്ക്     ദേഷ്യം   വന്നു   തുടങ്ങിയെങ്കിലും    കണ്ട്രോള്‍   വിട്ടില്ല. 
കല്യാണവീട്ടിലെത്തി,    നാരങ്ങാ   വെള്ളം  കുടിയും,    തുടര്‍ന്നു   കല്യാണ   ചടങ്ങുകളും   കഴിഞ്ഞു.  ഇതിനിടയില്‍   പലവട്ടം   ദാക്ഷായണിയുടെ   ചന്തിയില്‍    തോണ്ടി,   രുക്കു    തന്‍റെ    മുണ്ടിന്‍റെ   കാര്യം   ഓര്‍മ്മപ്പെടുത്തി. 

സദ്യക്ക്   ഇലയിട്ടു..  അന്നത്തെക്കാലത്ത്‌   ഇന്നത്തെപ്പോലെ    മേശയും   കസേരയുമോന്നും   ഇട്ടല്ല   സദ്യ ഉണ്ടിരുന്നത്.   പുല്ലു  ചെത്തി   വൃത്തിയാക്കിയ  മുറ്റത്തും    തൊടിയിലുമൊക്കെ   പന്തലിട്ടു,    താഴെ   പന്തിപ്പായ   വിരിച്ചു    അതില്‍   ചമ്രം   പടിഞ്ഞിരുന്നായിരുന്നു    സദ്യ യൂണ്. ചരിഞ്ഞിരുന്നു    രണ്ടുകാലും   വളച്ചു   വെച്ച്,   ഇടതുകൈ   നിലത്തു കുത്തി,   പരിപ്പും  സാമ്പാറും   പപ്പടവും   കൂട്ടിക്കുഴച്ചു   ആദ്യത്തെ   ഉരുള   വായിലെക്കിടാന്‍     തുടങ്ങിയതേയുള്ളൂ   ദാക്ഷായണി..

"യ്യോ    നാത്തൂനേ...  ന്‍റെ   മുണ്ട്..  ങ്ങള്   ഇങ്ങനെ   പടിഞ്ഞിരുന്നാ    ന്‍റെ   മുണ്ടില്   ചള്യാവില്ല്യെ ന്നും.   ങ്ങള്    കുന്തിച്ചിരുന്നിട്ടു    ചോറുണ്ണീ  ട്ടോളീന്‍.." 

വായിലെത്തെണ്ട ചോറുരുള  രുക്കുവിനോടുള്ള  പ്രതിഷേധം   അറിയിച്ചുകൊണ്ട്‌  ദാക്ഷായണിയുടെ കൈയ്യില്‍   നിന്നും   ഇലയിലേക്ക്   എടുത്തുചാടി.   വിളമ്പുകാരും   സഹ ഊണുകാരും   തമ്മില്‍   തമ്മില്‍   നോക്കി    അടക്കം   പറഞ്ഞു   ചിരിച്ചു.  കഠിനമായ   വിശപ്പു കൊണ്ടും   വിഭവ സമൃദ്ധമായ   സദ്യ  ഉപേക്ഷിക്കാന്‍   മനസ്സില്ലാത്തത്  കൊണ്ടും   മാത്രം  ദാക്ഷായണി   കുന്തിച്ചിരുന്നു     വയറു നിറച്ചും    ഊണ്  കഴിച്ചു.  

മടക്കയാത്രയിലുടനീളം കല്യാണപ്പെണ്ണിന്‍റെ, കഷ്ട്ടപ്പെട്ടു കണ്ടെത്തിയ കുറവുകളും    സദ്യവട്ടങ്ങളുടെ  പോരായ്മകളെയും  കുറിച്ച്   വാ  തോരാതെ  സംസാരിച്ച    രുക്കുവിനെ    ദാക്ഷായണി    മൈന്‍ഡ്    ചെയ്തില്ല.   മറുപടികള്‍ വെറും   മൂളലുകളില്‍ മാത്രമൊതുക്കി    എന്ന്  മാത്രമല്ല,  ബസ്സില്‍   സീറ്റുണ്ടായിരുന്നിട്ടു കൂടി    ദാക്ഷായണിയേടത്തി    ഇരിക്കാന്‍  കൂട്ടാക്കിയില്ല.  

ബസ്സിറങ്ങി    ആദ്യം   കണ്ട പെട്ടിക്കടയില്‍  നിന്നും   501   ബാര്‍  സോപ്പിന്‍റെ   രണ്ടു  കഷണവും   വാങ്ങിയാണ്   ദാക്ഷായണി    വീട്ടിലെത്തിയത്.  പിറ്റേന്ന്   രാവിലെ   തന്നെ  അലക്കി  വെളുപ്പിച്ചു,  കഞ്ഞി  പിഴിഞ്ഞുണക്കിയ മുണ്ടുമായി   ദാക്ഷായണിയെടത്തി    രുക്കുവിന്റെ   വീട്ടിലെത്തി..

"ഡീ   രുക്ക്വോ    ന്നാ   നെന്‍റെ   മുണ്ട്.  നെന്‍റെ    ഇരവല്   മുണ്ടും  ഉടുത്തു     നിന്‍റെ കൂടെ    കല്യാണത്തിന്    വന്നതോണ്ട്   ഞാന്‍  ഒരൂട്ടൊക്കെ  പഠിച്ചു ട്ടോ . ഇല്ല്യാച്ചാ ഇല്ലാത്ത  പാട്ടിലിരിക്ക്യ..  ന്നാലും   ആരാന്‍റെ   സാനം ഇരവല്   വാങ്ങ്യാ   നാണോം  മാനോം  ഒക്കെ   കെടും  ന്നു  മനസ്സിലായി..   തന്തോസായി ട്ടോ "

മുണ്ട്    രുക്കുവിന്റെ   കൈയ്യില്‍   പിടിപ്പിച്ചു  ശരവേഗത്തില്‍   ദാക്ഷായണിയേടത്തി  നടന്നു..  പാടവരമ്പിലൂടെ     രുക്കുവിനെ  മുറുമുറുത്തു  കൊണ്ട്  ദാക്ഷായണി  മുറ്റത്തേക്ക്   കാലെടുത്തു വെച്ചപ്പോ    ചായേം  പലഹാരോം   ഒരുക്കി   തിണ്ണയില്‍  കാത്തിരിക്കുന്ന    മരുമോളെയാണ്   കണ്ടത്.  ഗമ   വിടാതെ   അകത്തേക്ക്   കയറിയ  അമ്മായിയമ്മയുടെ   കൈയ്യില്‍ പിടിച്ചു  മരുമകള്‍   ഒരു പൊതി    വെച്ച്   കൊടുത്തെന്നും ദാക്ഷായണിയേടത്തി  പൊതി  തുറന്നു   നോക്കിയപ്പോള്‍    നല്ല  ഒന്നാംതരം   കുത്താമ്പുള്ളി   കസവ്  മുണ്ടും  നേര്യതുമാണ്   പൊതിക്കകത്ത്‌   ഉണ്ടായിരുന്നത്   എന്നും    ഐതിഹ്യത്തില്‍   പറയുന്നു.

---------------------

ഒരുച്ച  നേരത്ത്   വൈദ്യശാലയില്‍  നിന്നും   കഷായവും   അരിഷ്ട്ടവും   വാങ്ങി   വരുന്ന  വഴി   വീട്ടിലേക്കു   കയറിയ   കുണ്ടാപ്പെട്ടനോട്‌  "ഇനീപ്പോ   ഒരുപിടി   ചോറുണ്ടിട്ട്   പോയാ  മതി"   എന്നമ്മ   പറഞ്ഞപ്പോള്‍,  ഊണ്   കാലാവണ   ഇടവേളയില്‍    കുണ്ടാപ്പേട്ടന്‍ വലിച്ചുനീട്ടി   പറഞ്ഞു   തന്ന   കഥയുടെ   പ്രസക്തഭാഗമാണ്   മുകളില്‍   വിവരിച്ചത്.   മുപ്പത്തിയാറു  ഭാഷകളിലായി വിവിധ രാജ്യങ്ങളില്‍ ഈ കഥ പ്രചാരത്തിലുണ്ട്  എന്നൊരു   മഹാ  പുളുവടി  കൂടി   സമ്മാനിച്ചിട്ടാണ്   കുണ്ടാപ്പേട്ടന്‍   അന്ന്  സ്ഥലം വിട്ടത്.

സംഗതി   പുളുവടിയാണെങ്കിലും   കഥയില്‍,  നമുക്ക്    ഉള്‍ക്കൊള്ളാവുന്നൊരു  ഉപദേശമുണ്ട്.

"ഇരന്നു  വാങ്ങി   നാണം  കെടുന്നതിനേക്കാള്‍   അന്തസ്സുണ്ട്   ഇല്ലായ്മക്ക്."  

Sunday 30 August 2015

വൈകി വന്ന വസന്തം.


നീന...
നീന  പട്ടേല്‍ .. അതായിരുന്നു   അവളുടെ മുഴുവന്‍  പേര്.
എന്‍റെ  സഹപ്രവര്‍ത്തകയായിരുന്നു, അവിവാഹിതയായ   നീന.  പുതിയ ഓഫീസിലെ അപരിചിതത്ത്വത്തിന്റെ മനം  മടുപ്പിക്കുന്ന  അന്തരീക്ഷത്തില്‍   ഏറെ  ആശ്വാസമായിരുന്നു  നീനയുമായുള്ള സൗഹൃദം. പ്രായം  കൊണ്ട്  എന്നെക്കാള്‍ ചെറുപ്പം  ആയിരുന്നെങ്കിലും   പത്മ  എന്നാണെന്നെ   വിളിച്ചിരുന്നത്.  അതുകൊണ്ടു തന്നെ  എന്തും  തുറന്നു  സംസാരിക്കാനുള്ള  സ്വാതന്ത്ര്യം  ഞങ്ങള്‍ക്കിടയില്‍  ഉണ്ടായിരുന്നു.   HR  ഡിവിഷനില്‍  അസിസ്റ്റന്റ്‌  മാനേജര്‍  ആയിരുന്നു  നീന.. ജോലിയോടൊപ്പം തന്നെ, എപ്പോഴും  കലപില കൂട്ടി തുള്ളി  തെറിച്ചു നടക്കുന്ന  ഒരു കുസൃതി പെണ്ണ്. തുറന്നു  സംസാരിക്കുന്ന  പ്രകൃതം. ഓഫീസിലെ  ഏറ്റവും  പ്രായം കുറഞ്ഞ സ്റ്റാഫ്  ആയതിനാല്‍  മറ്റു  സഹപ്രവര്‍ത്തകര്‍ക്കൊക്കെ  ഒരനിയത്തിക്കുട്ടിയോടെന്ന പോലെ   വാത്സല്യമായിരുന്നു  നീനയോട്.      ഗോതമ്പിന്‍റെ  നിറം.   പട്ടുപോലെ  മൃദുലമായ  ചെമ്പിച്ച  തലമുടി,  വെള്ളാരം  കണ്ണുകള്‍  ഒക്കെയുള്ള  ഇരുപത്തിമൂന്നുകാരിയായ   സുന്ദരിപ്പെണ്ണ്‍. ഫ്രോക്കും ജീന്‍സും  ടോപ്പും  ഒക്കെ   അവള്‍ക്കിണങ്ങുന്ന  വേഷങ്ങളായിരുന്നു.   മലയാളി ഭക്ഷണത്തോടുള്ള  അവളുടെ  താല്പര്യം, മിക്ക  ദിവസങ്ങളിലും  എന്‍റെ  ടിഫിന്‍ ബോക്സിനെ  കടന്നാക്രമിക്കും, ഇഡലിയും  ദോശയും,  സാമ്പാറും, പുളിശ്ശേരിയും അവിയലുമൊക്കെ  അവള്‍ക്കൊരുപാടിഷ്ടമായിരുന്നു.

അച്ഛനുമമ്മയും   ഒരനിയനും   അടങ്ങുന്ന  മിഡില്‍  ക്ലാസ് ഗുജറാത്തി    ഫാമിലിയായിരുന്നു   നീനയുടെ.   പരിചയപ്പെട്ടു  കുറച്ചു ദിവസം  കഴിഞ്ഞപ്പോഴാണ്  അവളുടെ   വിവാഹം   തീരുമാനിച്ച  കാര്യം  പറയുന്നത്.  വിവാഹത്തിന്  ഇനി   മൂന്നുമാസം  കൂടിയെയുള്ളൂ . വരന്‍ രാഗേഷ്.    മാതാപിതാക്കളുടെ  ഒരേയൊരു   മകന്‍.. ഗുജറാത്ത്   ആസ്ഥാനമായ  ഒരു മള്‍ട്ടി  നാഷണല്‍  കമ്പനിയുടെ   വാളയാര്‍  ബ്രാഞ്ചില്‍   ബ്രാഞ്ച്  മാനേജര്‍   ആയി   ജോലി ചെയ്യുന്നു.  നല്ല  ശമ്പളം..  കാണാനും   സുന്ദരന്‍. വിവാഹ   വസ്ത്രങ്ങളും  വരന്  നല്‍കാനുള്ള വിവാഹമോതിരവും മറ്റു  സമ്മാനങ്ങളുമെല്ലാം   അവളുടെ  ഇഷ്ടപ്രകാരം   തന്നെ തിരഞ്ഞെടുത്തു. വിവാഹം   ആര്‍ഭാടമായി  തന്നെ   നടന്നു.   നവോഡയുടെ   വേഷത്തില്‍  നീന കൂടുതല്‍  സുന്ദരിയായിരുന്നു.

"എല്ലാ   പൊരുത്തവും  ഒത്തിണങ്ങിയ   ജോഡികള്‍,  നീനയുടെ  ഭാഗ്യം"  അതായിരുന്നു  നവ ദമ്പതിമാരെ കുറിച്ചുള്ള   എല്ലാവരുടെയും  അഭിപ്രായം.. 

ഒരാഴ്ചക്ക്   ശേഷം ഒരുച്ച  നേരത്ത്  നീനയുടെ   ഫോണ്‍ കോള്‍..  ഭര്‍ത്താവിനോടൊപ്പം   പാലക്കാട്ടേക്ക്   പോകുന്നു.. യാത്ര  പറയാന്‍  വിളിച്ചതായിരുന്നു. എന്തുകൊണ്ടോ   നീനയുടെ   സ്വരത്തിന്   പഴയ  പ്രസരിപ്പു തോന്നിയില്ല..  അതോ എനിക്ക്   വെറുതെ   തോന്നിയതാവുമോ?   പിന്നീട്   നീനയുമായി  സംസാരിക്കാനും    കഴിഞ്ഞില്ല.

ആറു  മാസങ്ങള്‍ക്ക്   ശേഷം..
ഒരു സുഹൃത്തിന്‍റെ   അമ്മയെ   ആശുപത്രിയില്‍  അഡ്മിറ്റ്‌  ചെയ്തതറിഞ്ഞു  വിവരമന്വേഷിക്കാന്‍   ചെന്നതായിരുന്നുഞാന്‍ .  ഫാര്‍മസിയുടെ മുന്നില്‍   മരുന്ന് വാങ്ങാനുള്ളവരുടെ   ക്യൂവില്‍  നില്‍ക്കുന്ന   ചുരിദാര്‍  ധരിച്ച  ഒരു  പെണ്‍കോലത്തില്‍ കണ്ണുകള്‍  ഉടക്കി.  സംശയം   തീര്‍ക്കാനായി   അടുത്തേക്ക്   ചെന്നു.

തിളക്കം  നഷ്ടപ്പെട്ട   കണ്ണുകള്‍.. കരുവാളിച്ച  കവിള്‍ത്തടങ്ങള്‍,   വരണ്ടുണങ്ങിയ  ചുണ്ടുകള്‍,  ഓജസ്സു  നഷ്ടമായ   നീനയുടെ  മെലിഞ്ഞുണങ്ങിയ  ശരീരം .  എനിക്ക്  വിശ്വാസം   വന്നില്ല.. 

"നീനാ ..  നീയെന്താ  ഇവിടെ?  പാലക്കാട്ട്  നിന്നും  എപ്പോ  വന്നു? "

വിളറിയ  ഒരു ചിരിയോടെ  നീന  പറഞ്ഞു.

"അച്ഛനെ ഇന്നലെ മുതല്‍   ഇവിടെ  അഡ്മിറ്റ്‌  ചെയ്തിട്ടുണ്ട്.. അറ്റാക്ക്   ആയിരുന്നു.  ഈ മരുന്നും  ഇന്‍ജെക്ഷനും  നേഴ്സിനെ   ഏല്‍പ്പിച്ചിട്ട്  പത്തു  മിനിട്ടിനുള്ളില്‍ ഞാന്‍ വരാം. "

നീന വരുമ്പോഴേക്കും   സുഹൃത്തിന്‍റെ  അമ്മയുടെ  സുഖ വിവരങ്ങള്‍  തിരക്കി  ഞാനും  തിരിച്ചെത്തി.    ആശുപത്രി   വരാന്തയുടെ ആളൊഴിഞ്ഞ   കോണില്‍ തൂണും   ചാരി  നിന്നു  നീന തന്‍റെ  ദാമ്പത്യ ദുരന്തത്തിന്‍റെ   ഭാണ്ഡക്കെട്ടഴിച്ചു.

മനസ്സ് നിറയെ സ്വപ്നങ്ങളും  മോഹങ്ങളുമായ്    ഏഴഴകുള്ള  വര്‍ണ്ണത്തേരില്‍ ആദ്യ രാത്രിയില്‍   മണിയറയില്‍  വന്നിറങ്ങിയ നീനയെ  കണ്ണീര്‍ക്കയത്തിലേക്കായിരുന്നു  രാഗേഷ്   തള്ളിയിട്ടത്.

"ദാ   നോക്ക്..  ഇതുവരെ   നടന്നതെല്ലാം  മറന്നേക്കുക. ഞാനാരാണെന്ന്  നീയറിഞ്ഞിരിക്കണം..എന്‍റെ  ജീവിതത്തില്‍  മറ്റൊരു   സ്ത്രീയുണ്ട്.   എനിക്കവളില്ലാതെ  ജീവിക്കാനാവില്ല.   അച്ഛനമ്മമാരുടെ  ഭീഷണിക്കും നിര്‍ബന്ധത്തിനും   വഴങ്ങിയാണ്   ഞാന്‍  നിന്നെ  വിവാഹം  കഴിച്ചത്.  എന്‍റെ  ജീവിതം  എന്‍റെ  ഇഷ്ടത്തിന്  ജീവിക്കാനാണ്. നിനക്കും  നിന്റെതായ  തീരുമാനങ്ങളെടുക്കാം.   ഉറക്കം   വരുമ്പോള്‍  ലൈറ്റ്  അണച്ചു  കിടന്നോളൂ. "


താന്‍  സ്വപ്നങ്ങള്‍  കൊണ്ട്  പണിതുയര്‍ത്തിയ  ചില്ലു ഗോപുരം  ഒറ്റ  നിമിഷം  കൊണ്ട്  തകര്‍ന്നടിയുന്നതറിഞ്ഞു ഒന്നു   പൊട്ടിക്കരയാന്‍  പോലും  സ്വാതന്ത്ര്യമില്ലാതെ  റീന  കാല്‍മുട്ടുകള്‍ക്കിടയില്‍   മുഖം പൂഴ്ത്തിവച്ചു   തേങ്ങിത്തേങ്ങി   നേരം   വെളുപ്പിച്ചു.   വിവാഹജീവിതത്തിലേക്ക്  കാലെടുത്തു  വെക്കുന്നതിനു  മുമ്പ്  അമ്മ   നല്‍കിയ  ഉപദേശങ്ങള്‍   അവളോര്‍ത്തു..

"ഒരു പുരുഷനെ  നല്ലവനും  ചീത്തയും   ആക്കാന്‍  ഭാര്യക്ക്  കഴിയും. പരസ്പര  വിശ്വാസത്തിലൂടെയും  വിട്ടു വീഴ്ചകളിലൂടെയും  മാത്രമേ  ദാമ്പത്യം  വിജയിക്കൂ."

ഉറക്കം  തളം കെട്ടിയ  കണ്ണുകളുമായി  പിറ്റേന്ന്  പുലരിയില്‍  കിടപ്പറ  തുറന്നു പുറത്തു  കടക്കുമ്പോള്‍,  കൃത്രിമമായ   നാണം  മുഖത്ത്  വാരിതേക്കാന്‍  നീന മറന്നില്ല.  ആരും  ഒന്നും   അറിയരുത്..  രാഗേഷിനെ  തിരുത്താനും  തന്നിലേക്ക്  മടക്കി  കൊണ്ടുവരാനും കഴിയുമെന്നു  തന്നെ   അവള്‍  ഉറച്ചു  വിശ്വസിച്ചു.  ഒരാഴ്ചക്ക്   ശേഷം  മാതാപിതാക്കളെയും    കുടുംബത്തെയും  പിരിഞ്ഞു  ഭര്‍ത്താവിനോടൊത്ത്  അവള്‍  പാലക്കാട്ടേക്ക്   യാത്രയായി.

വീട്ടു  വാതില്‍ക്കല്‍  അക്ഷമയോടെ  നില്‍ക്കുന്ന   മലയാളി  സ്ത്രീയെ  പരിചയപ്പെടുത്തേണ്ട   ആവശ്യം  ഉണ്ടായിരുന്നില്ല..  താന്‍ ഊഹിച്ചത്  പോലെ  തന്നെ തന്‍റെ  ജീവിതത്തിലെ  കരിനിഴലായ  മീരയാണു   അതെന്നു   രാഗേഷിനോടുള്ള   ഇടപെടലില്‍  നിന്നും  മനസ്സിലായി.

മുറിയില്‍  എത്തിയ ഉടനെ  രാഗേഷ് ഒരിക്കല്‍ക്കൂടി   ഓര്‍മ്മപ്പെടുത്തി.

"പറഞ്ഞതെല്ലാം  ഓര്‍മ്മയുണ്ടല്ലോ..   എന്‍റെ  വ്യക്തിപരമായ  കാര്യങ്ങളില്‍  ഇടപെടരുത്.  മടുക്കുമ്പോള്‍  നിനക്ക്  തിരിച്ചു  പോകാം"

പരിചയമില്ലാത്ത  അന്തരീക്ഷം.. അന്യമായ  ഭാഷ. ഭര്‍ത്താവിനെ  കാണാന്‍  കിട്ടുന്ന  അവസരങ്ങള്‍  തന്നെ  വളരെ  വിരളം..  ദിവസങ്ങള്‍ കൊണ്ട്  തന്നെ  അവള്‍  മടുത്തു പോയി.  കൂടുതല്‍  നേരവും   അടുക്കളയില്‍  ചിലവഴിച്ചു.  തികച്ചും  കൂട്ടിലിട്ട   പഞ്ചവര്‍ണ്ണക്കിളിയായി  മാറുകയായിരുന്നു  നീന.

രാത്രിയില്‍  തൊട്ടടുത്ത മുറിയില്‍ നിന്നുയരുന്ന ഞരക്കങ്ങളും  സീല്‍ക്കാരങ്ങളും   അടക്കിപ്പിടിച്ച   ചിരിയും    അവളുടെ  രാത്രികളെ   അസ്വസ്ഥമാക്കി.  തന്‍റെ  ഭര്‍ത്താവിനെ  തന്നിലേക്ക് അടുപ്പിക്കാന്‍   കഴിയില്ലെന്ന്   അവള്‍  വേദനയോടെ  മനസ്സിലാക്കി..  ഒരവസാന  ശ്രമം  എന്ന  നിലക്ക്  ഒരു ദിവസം  അവള്‍ മീരയോട്‌  അപേക്ഷിച്ചു..

"എനിക്ക്  ജീവിക്കണം..  എന്‍റെ ജീവിതം  എനിക്ക്  തിരിച്ചു  തരണം. എന്‍റെയും  രാഗേഷിന്റെയും  ജീവിതത്തില്‍  ഇനി മുതല്‍ മീര  ഉണ്ടാവരുത്.."

പുച്ഛം  കലര്‍ന്ന  ഒരു ചിരിയോടെ  മീര  പറഞ്ഞു.
"ഞാനാരെയും   പിടിച്ചു  വെച്ചിട്ടില്ല..  അയാള്‍   വരുമെങ്കില്‍  നീ  കൊണ്ടുപൊയ്ക്കോ".

നീനക്ക്  മനസ്സിലായി  തന്‍റെ ഭര്‍ത്താവ്  മീരയെന്ന  സ്ത്രീയുടെ  നീരാളിപിടുത്തത്തിലാണെന്ന്.. മീരയോട്‌   സംസാരിച്ചത്  അറിഞ്ഞ  ആ രാത്രിയില്‍  അവള്‍ക്കു   ഏറെ  ദേഹ പീഡനം  ഏല്‍ക്കേണ്ടി വന്നു.  ഇനിയും   ഇവിടെ  തുടരാന്‍   വയ്യ.  അന്ന് രാത്രി അവള്‍  എന്തൊക്കെയോ  തീരുമാനങ്ങള്‍   എടുത്തു.  പിറ്റേന്ന്  തന്നെ  അവള്‍  ഗുജറാത്തിലേക്ക്   വണ്ടി  കയറി.  

ഭര്‍ത്താവിന്‍റെ  മാതാപിതാക്കളെ  കാണാനാണ്   അവള്‍  ആദ്യം  പോയത്. രാഗേഷും  മീരയുമായുള്ള  ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍   അവരില്‍  പ്രത്യേകിച്ച്  ഭാവഭേദങ്ങള്‍  ഒന്നും  കാണാത്തത്  അവളെ   അമ്പരപ്പിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച  മീരയുമായുള്ള മകന്‍റെ  വഴിവിട്ട  ബന്ധം   അവര്‍ക്ക്  നേരത്തെ   അറിയാമായിരുന്നുവത്രേ .   ഒരു വിവാഹത്തിലൂടെ  അവനെ  അവളില്‍  നിന്നു  മോചിപ്പിക്കാന്‍ കഴിയുമെന്ന്  കരുതി,  മനപൂര്‍വ്വം   നീനയെയോ   അവളുടെ  കുടുംബത്തെയോ   അറിയിച്ചില്ല.   ഒരുപക്ഷെ  എല്ലാ  മാതാപിതാക്കളെയും  പോലെ  മക്കളുടെ  കാര്യത്തില്‍  ഉള്ള  സ്വാര്‍ത്ഥതയാവാം..   പിന്നീട്   നീനക്ക്  മുമ്പില്‍  ഒറ്റ  വഴിയെ  ഉണ്ടായിരുന്നുള്ളൂ..  വിവാഹ മോചനം. അയാള്‍ക്കും   അതില്‍  എതിര്‍പ്പൊന്നും   ഉണ്ടാവാതിരുന്നത്‌  കൊണ്ട്   അധികം   വൈകാതെ  തന്നെ  കോടതി  വിവാഹ മോചനം   അനുവദിച്ചു.  വിവാഹിതയായ  ഒരു കന്യകയുടെ  വിവാഹ  മോചനം..

നീന പറഞ്ഞു  നിര്‍ത്തുമ്പോള്‍   ഞാനവളുടെ  മുഖഭാവം   ശ്രദ്ധിച്ചു.. ഒരു  നിര്‍വികാരതയാണ്‌   എനിക്ക്  കാണാന്‍  കഴിഞ്ഞത്..  ഒരു  ജന്മത്തിലേക്കുള്ളതു  മുഴുവന്‍   കരഞ്ഞു  തീര്‍ത്തതിനാലാവാം,   അവളുടെ  കണ്ണുകളില്‍  ഇത്തിരി  പോലും   ഈറന്‍  പൊടിഞ്ഞിരുന്നില്ല.   ഒരു ദീര്‍ഘ നിശ്വാസത്തോടെ   അവള്‍  തുടര്‍ന്നു..

"എന്‍റെ കാര്യത്തില്‍   അച്ഛനുമമ്മയും   വളരെ   ദുഃഖിതരാണ്..  ഞാനിനിയും  ഇവിടെ  നിന്നാല്‍   അവരുടെ   സങ്കടം  കൂടുകയേ  ഉള്ളൂ..  എന്‍റെയൊരു  കൂട്ടുകാരിയുണ്ട്   മുംബൈയില്‍..  അടുത്തയാഴ്ച  ഞാനങ്ങോട്ടു   പോവുന്നു..   നല്ലൊരു  ജോലി  ചെയ്തു  ജീവിക്കാന്‍   ആവശ്യമായ  വിദ്യാഭ്യാസവും പിന്നെ  ആത്മവിശ്വാസവും ഉണ്ട് കൈമുതലായി."

തളര്‍ന്ന  ശബ്ദത്തിലും   നീനയുടെ  വാക്കുകളില്‍  നിശ്ചയദാര്‍ഢ്യത്തിന്‍റെ  മുഴക്കമുണ്ടായിരുന്നു.

"വിഷമിക്കണ്ട.. എല്ലാം  നല്ലതിനാണെന്ന്  കരുതി  ആശ്വസിക്കൂ.. നിനക്കൊരു  നല്ല ഭാവി  ഉണ്ടാവും.  എന്‍റെ  മനസ്സ്   അങ്ങിനെ  തന്നെ  പറയുന്നു.. സമാധാനമായിരിക്ക്."        ആ  സമയത്ത്   എനിക്കങ്ങനെയോക്കെയെ   അവളെ  ആശ്വസിപ്പിക്കാന്‍  കഴിയുമായിരുന്നുള്ളൂ.. 

അന്ന്  ഞങ്ങള്‍  കണ്ടു  പിരിഞ്ഞിട്ടിപ്പോള്‍  വര്‍ഷം  അഞ്ചെട്ടു കഴിഞ്ഞു. 

അന്നൊരു  ഞായറാഴ്ചയായിരുന്നു..    ഷോപ്പിംഗ് മാളിലെ   തിരക്കിനിടയിലൂടെ   ഷെല്‍ഫുകളില്‍  നിന്നും   സാധനങ്ങള്‍  എടുത്തു  ട്രോളിയിലേക്ക്‌ ഇടുന്നതിനിടയില്‍  വെളുത്തുരുണ്ട   മനോഹരമായ  ഒരു  കൈ  എന്‍റെ തോളിലമര്‍ന്നു..

"ഹായ്  പത്മ ... മുജെ പെഹ്ച്ചാനാ"??   ഒരു  നിമിഷം ..  ഞാനാ ശബ്ദത്തെ  തിരിച്ചറിയാന്‍   ശ്രമിക്കുകയായിരുന്നു . 

അതെ  ആ  ശബ്ദത്തിലൂടെ  മാത്രമേ  എനിക്കവളെ  തിരിച്ചറിയാന്‍  കഴിയുമായിരുന്നുള്ളൂ..  നീനയുടെ  രൂപം   അത്രയ്ക്ക്  മാറിപ്പോയിരിക്കുന്നു.. ആദ്യമായി  ഞാന്‍  കണ്ട,   ചുറുചുറുക്കോടെ  ഓടി നടന്നു  ജോലി  ചെയ്തിരുന്ന  വെള്ളാരം  കണ്ണുകളുള്ള    വെളുത്ത പെണ്‍കുട്ടിയായിരുന്നില്ല,   ആശുപത്രി   വരാന്തയില്‍  വെച്ച്  തകര്‍ന്നടിഞ്ഞ ദാമ്പത്യത്തിന്റെ കഥ  പറഞ്ഞ  ശോഷിച്ച പെണ്‍കോലവുമായിരുന്നില്ല. 

അല്പം  വൈകിയാണെങ്കിലും കാലം  അവളില്‍  വീണ്ടും  വസന്തം  വിടര്‍ത്തിയിരിക്കുന്നു..  തിളങ്ങുന്ന  കണ്ണുകളില്‍   ആത്മ  സംതൃപ്തിയുടെ   ഒരു  കടല്‍  ഒളിപ്പിച്ചു  വെച്ചിട്ടുണ്ട്.  കവിള്‍ത്തടങ്ങള്‍ക്ക്  സിന്ധൂരസന്ധ്യയുടെ   ചുവപ്പ്.  കണ്ണെടുക്കാതെ  നോക്കി  നിന്നു  പോയി  നിമിഷങ്ങളോളം.. 

"മമ്മീ."    ഒരു നാലു വയസ്സുകാരന്‍റെ  വിളിയാണ്  എന്നെ   ഉണര്‍ത്തിയത്.   സുന്ദരനായ   ഒരു ചെറുപ്പക്കാരന്റെ  കൈയ്യില്‍ തൂങ്ങി   കളിപ്പാട്ടങ്ങളും  പിടിച്ചു  കൊണ്ട്  മിടുക്കനായ്  ഒരാണ്‍കുട്ടി. 

"ഇത്  വിവേക്..  എന്‍റെ  ഭര്‍ത്താവ്.  ഇവന്‍  ശ്യാം.. ഞങ്ങളുടെ  ഒരേയൊരു  മോന്‍"

ഞാന്‍  വിവേകിനെ  നോക്കി  പ്രത്യഭിവാദ്യം  ചെയ്തു.  കുസൃതിയോടെ  ഓടിപ്പോയ  മകനെ  വിളിച്ചു   വിവേക്  അകന്നപ്പോള്‍  റീന  തുടര്‍ന്നു.

"മുംബൈയില്‍  വെച്ച്  പരിചയപ്പെട്ടതാണ് വിവേകിനെ. എന്‍റെ   സഹപ്രവര്‍ത്തകനായിരുന്നു, പിന്നീട്  വിശ്വസ്തനായ  നല്ലൊരു  സുഹൃത്തായി. ഒടുവില്‍ ഇരുവീട്ടുകാരുടെയും  സമ്മതത്തോടെയും അനുഗ്രഹത്തോടെയും എന്നെ ജീവിതസഖിയുമാക്കി.    ഞാനിന്നു     സംതൃപ്തയായ ഒരു ഭാര്യയാണ്, അമ്മയാണ്  ഒരുത്തമ  കുടുംബിനിയാണ്, ഉത്തരവാദിത്വമുള്ള ഒരുദ്യോഗസ്ഥയുമാണ്‌ .   കഴിഞ്ഞതെല്ലാം ഇപ്പോഴെനിക്ക്‌  ഒരു ദുസ്വപ്നം പോലെ  തോന്നുന്നു.   ഒരുപക്ഷെ  അന്നങ്ങിനെയൊക്കെ   സംഭവിച്ചില്ലായിരുന്നെങ്കില്‍   എനിക്ക്  വിവേകിന്‍റെ  സ്നേഹം  അനുഭവിക്കാന്‍  കഴിയുമായിരുന്നോ?   എനിക്കൊരമ്മയാവാന്‍  കഴിയുമായിരുന്നോ..   ദൈവത്തിന്  നന്ദി."

"ഇതൊക്കെ   ജീവിതത്തിലെ  ഓരോ  പരീക്ഷണങ്ങള്‍   ആണ്  കുട്ടീ.. ആത്മധൈര്യം  ആര്‍ജ്ജിക്കാനുള്ള  ഓരോ പരീക്ഷണം..  എല്ലാം  നല്ലതിനെന്ന്  കരുതുക.. നിനക്ക്  നല്ലതേ   വരൂ."   സന്തോഷത്തോടെ   നീന  യാത്ര  പറഞ്ഞു.

ആള്‍ക്കൂട്ടത്തില്‍അലിഞ്ഞില്ലാതാവുന്ന നീനയുടെ സന്തുഷ്ടകുടുംബത്തെ കണ്ണിമക്കാതെ നോക്കി നിന്നപ്പോള്‍ ഞാനോര്‍ത്തു.

ഇത് നീനയുടെ പുതിയ ജന്മം. തോല്‍ക്കാന്‍  മടിക്കുന്ന സ്ത്രീ  ശക്തി.
തളര്‍ച്ചയില്‍ നിന്നും ശക്തിയാര്‍ജ്ജിച്ചു വളര്‍ച്ചയിലേക്കുള്ള സ്ത്രീയുടെ കുതിപ്പ് ആര്‍ക്കുമെന്നല്ല അവള്‍ക്കു പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ക്ഷമയുടെ, സഹനത്തിന്റെ, അദ്ധ്വാനത്തിന്റെ, സ്നേഹത്തിന്‍റെ പ്രതീകമായ സ്ത്രീ കുടുംബത്തിന്‍റെ മാത്രമല്ല ഒരു സമൂഹത്തിന്‍റെ തന്നെ അഭിമാനമാണ്.




 











Wednesday 26 August 2015

** റിസ്റ്റ് വാച്ച് ** ഓര്‍മ്മയില്‍ ഒരോണസമ്മാനം..




റിസ്റ്റ് വാച്ച്  കെട്ടാന്‍ ഏറെ  കൊതിച്ചിരുന്നൊരു  കാലമുണ്ടായിരുന്നു  എനിക്ക്.വളരെ  ചെറിയ  കുട്ടിയായിരുന്നപ്പോള്‍  നാട്ടിലെ  വിഷുവേല  ഉത്സവത്തിനു, കൈനീട്ടം  കിട്ടിയ കാശു കൊടുത്ത്  പീപ്പിയും  ബലൂണുമൊക്കെ  വില്‍ക്കുന്ന വഴിവാണിഭക്കാരുടെ  കൈയ്യില്‍  നിന്നും ഒരു രൂപക്ക് കിട്ടുന്ന  വര്‍ണ്ണ  സ്ട്രാപ്പുള്ള,  അക്കങ്ങള്‍  അടയാളപ്പെടുത്തിയ  ഓടാത്ത  പ്ലാസ്റ്റിക് വാച്ച്   മേടിച്ചു  കെട്ടുമായിരുന്നു.  ഇടക്കൊക്കെ  പച്ചത്തെങ്ങോല ചീന്തി  കളിവാച്ചുണ്ടാക്കി  കെട്ടിത്തരുമായിരുന്നു  അമ്മ.   സ്കൂളില്‍  പഠിക്കുന്ന കാലത്ത്  കൂട്ടുകാരികളില്‍   ചിലര്‍  വാച്ച്  കെട്ടി  വരുമ്പോള്‍  കൌതുകത്തോടെ  അവരുടെ  കൈത്തണ്ട  പിടിച്ചു  നോക്കും.  പിന്നീട്  പൂര്‍ത്തീകരിക്കാനാവാത്ത  ആഗ്രഹങ്ങളുടെ  ചവറ്റുകൊട്ടയിലേക്ക്  വാച്ചിനോടുള്ള  മോഹവും  വലിച്ചെറിഞ്ഞു.  അതവിടെ നിന്നും  പിന്നെയും   ഏന്തി വലിഞ്ഞു  എന്നിലെക്കെത്തിയത്   എന്‍റെ കല്യാണ  സമയത്തായിരുന്നു.

"അവള്‍ക്കു   വാച്ചുണ്ടോ? ഇല്ലെങ്കില്‍   ഞാന്‍  കൊണ്ടുവരാം. "  ചെറ്യമ്മ  പറഞ്ഞപ്പോള്‍ അമ്മ  ആശ്വസിച്ചത്    അത്രേം  കാശുണ്ടെങ്കില്‍   വേറെന്തെങ്കിലും   കാര്യത്തിനാകുമല്ലോ   എന്നോര്‍ത്തിട്ടാവാം.  സാമ്പത്തികമായി  ഞങ്ങളെക്കാള്‍  ഏറെ  മുന്നിലായിരുന്നു ചെറ്യമ്മയുടെ  കുടുംബം. അപ്പോള്‍  വാച്ചും  നല്ലതായിരിക്കുമെന്ന്  കരുതി ഞാനും  സന്തോഷിച്ചു.  കല്യാണ  തലേന്ന്  വന്ന  ചെറ്യമ്മ  കൈയ്യില്‍  വെച്ച് തന്നത്  അക്കങ്ങള്‍  മിന്നിത്തെളിയുന്ന  കറുത്ത  സ്ട്രാപ്പ് ഉള്ള  ഒരു ഇലക്ട്രോണിക്  വാച്ചായിരുന്നു. കഷ്ടിച്ചു  ഒരുമാസം  ഓടിയപ്പോഴേക്കും  വാച്ചു  തളര്‍ന്നു. രവിയേട്ടന്‍  അതെടുത്തു  പൊന്തകാട്ടിലേക്ക്  വലിച്ചെറിഞ്ഞു.

കാലമെന്ന  ഘടികാരത്തിലെ  സൂചികള്‍  ഓടിക്കൊണ്ടേയിരുന്നു. ജന്മനാട്ടില്‍  നിന്നും  ഗുജറാത്തിലേക്ക്  ചേക്കേറിയ കാലം.  ഉള്ളംകൈയില്‍  മുറുക്കിപ്പിടിച്ച  പ്രാരാബ്ദങ്ങള്‍  മാത്രമേ  കൈവശം  ഉണ്ടായിരുന്നുള്ളൂ.  ഒറ്റ മുറിയുള്ള വാടക വീട്ടിലായിരുന്നു  താമസം.   തൊട്ടടുത്തായിരുന്നു  നരോഡ   റെയില്‍വേ സ്റ്റേഷന്‍. പാസഞ്ചര്‍ ലോക്കല്‍ വണ്ടികളും  ഇടയ്ക്കു  ചരക്കു  വണ്ടികളും കടന്നു  പോകുന്ന  ചെറിയൊരു  സ്റ്റേഷന്‍.   ഇടവിട്ടുള്ള  തീവണ്ടിയുടെ  ചൂളംവിളികള്‍.  എത്രയോ രാത്രികളില്‍   തീവണ്ടിയുടെ  ചൂളംവിളി  വിളി കേട്ടു  ഞെട്ടിയുണര്‍ന്നു  കുഞ്ഞായിരുന്ന  മോന്‍  പേടിച്ചു  കരഞ്ഞിട്ടുണ്ട്.  റെയില്‍വേ ട്രാക്കിന്‍റെ  ഓരം  പറ്റി  നടന്നാല്‍  അര മണിക്കൂര്‍  കൊണ്ട് എളുപ്പവഴിയിലൂടെ  ഓഫീസിലെത്താം. പത്തുമണിയാണ്  ഓഫീസിലെത്തേണ്ട  സമയം.  വാച്ചില്ലാത്തതുകൊണ്ട്   സമയമറിയാന്‍  മാര്‍ഗ്ഗമില്ല. ഒന്നുകില്‍  നേരത്തെ  എത്തും  അല്ലെങ്കില്‍   അഞ്ചോ  പത്തോ  മിനിറ്റ്  വൈകി.  കുറച്ചു  ദിവസം കഴിഞ്ഞപ്പോള്‍    ഒരു ട്രെയിന്‍  കൃത്യമായി  ഒരേ  സമയത്ത്   സ്റ്റേഷനില്‍  എത്തുന്നത്‌ ശ്രദ്ധയില്‍ പെട്ടു.  ആ സമയത്ത്  ഇറങ്ങിയപ്പോള്‍   കൃത്യസമയത്തിന്  ഓഫീസില്‍  എത്താനും  കഴിഞ്ഞു. ഒരു വഴിപോക്കനോടു   അറിയാവുന്ന  ഹിന്ദിയില്‍   സമയം  ചോദിച്ചപ്പോള്‍  അയാള്‍  തന്റെ  വാച്ചില്‍  നോക്കി  പറഞ്ഞു.

"സവാ  നൌ "  (ഒമ്പതേകാല്‍) .  പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടു ജോലികള്‍ വേഗം   തീര്‍ത്തു, മോനെ  നോക്കാന്‍ ഏര്‍പ്പാടാക്കിയ   വീട്ടില്‍  കൊണ്ടുചെന്നാക്കി, വീടും  പൂട്ടി,  ആ  സമയത്ത്  വരുന്ന   വണ്ടിയുടെ  ചൂളംവിളി  കാതോര്‍ത്തിരിക്കും.ചുരുക്കിപ്പറഞ്ഞാല്‍  തീവണ്ടിയുടെ കിതപ്പായിരുന്നു  എന്‍റെ വേഗതയും  സമയവും  നിശ്ചയിച്ചിരുന്നത്.

ഒരു ദിവസം  ചൂളംവിളിച്ചുകൊണ്ട്  വണ്ടി  കിതപ്പോടെ സ്റ്റേഷനില്‍  എത്തിയപ്പോള്‍  വീടുപൂട്ടി  ഞാനും  ഇറങ്ങി.  അന്നത്തെ  സൂര്യന്  പതിവിലും  കൂടുതല്‍  ചൂടുണ്ടെന്നു  തോന്നി.  സാരിത്തുമ്പ്  കൊണ്ട്  ഇടയ്ക്കിടെ  വിയര്‍പ്പൊപ്പി  റെയില്‍വേ ട്രാക്കിന്‍റെ   ഓരം  ചേര്‍ന്ന്  നടന്നു  ഓഫീസിന്‍റെ  ഗേറ്റിലെത്തി.  ടെമ്പററി ജീവനക്കാര്‍   സമയമെഴുതി  ഒപ്പിടുന്ന   അറ്റെന്‍ഡന്‍സ്‌  രെജിസ്റ്റര്‍   കാണുന്നില്ല.

"റെജിസ്റ്റര്‍  സാബ്  കെ പാസ്  ബേജ്ദിയാ ബെഹന്ജീ. ആജ് ആപ് ബഹുത്ത്  ലേറ്റ് ഹോഗയീ  ഹൈ "

സെക്യൂരിറ്റി ജീവനക്കാരന്‍റെ പറച്ചിലില്‍  എന്‍റെ  ഉള്ളൊന്നാളി. ഓഫീസില്‍  വൈകിയെത്തുന്നവരെ ഒരിക്കലും  വെച്ചു പൊറുപ്പിക്കാത്ത  അയ്യരു സാറിന്‍റെ   കാബിനിലേക്ക്‌  വിറയ്ക്കുന്ന  കാലുകളോടെ  കയറി ചെന്നു.

"എന്തിനാ   ഇത്രേം  നേരത്തേ  ഇങ്ങോട്ടു  വന്നത്.  വീട്ടില്‍  തന്നെ  ഇരുന്നാല്‍  പോരെ.അത്യാവശ്യം  വല്ലതുമുണ്ടെങ്കില്‍  ആളെ  പറഞ്ഞു  വിടുമായിരുന്നല്ലോ. സമയമെത്രയായീന്നാ   വിചാരം.  അഞ്ചോ  പത്തോ  മിനിറ്റാണ്   വൈകിയതെങ്കില്‍  പോട്ടേ  ന്നു  വെക്കാം..  ഞാന്‍  മാത്രമല്ല  ഇതൊക്കെ  ശ്രദ്ധിക്കാന്‍   എന്നെ കൂടാതെ  ഡിപ്പാര്‍ട്ട്മെന്റില്‍  വേറേം  ആളുകളുണ്ട്.  ലേറ്റ്  കമിംഗിന്‍റെ  പേരില്‍   തുച്ഛമായി  കിട്ടുന്ന  ശമ്പളത്തില്‍  നിന്ന് കാശു   കട്ട്  ചെയ്‌താല്‍  എനിക്കൊന്നും  ചെയ്യാന്‍  പറ്റില്ല.   മേലാല്‍  ആവര്‍ത്തിക്കരുത്..  സൈന്‍  ചെയ്തിട്ട്  സീറ്റില്‍  പോയിരുന്നു  ജോലി  ചെയ്യ്. "

രെജിസ്റ്ററില്‍  ഒപ്പിട്ടിട്ട്  നിറഞ്ഞ  കണ്ണുകളോടെ  കാബിനില്‍  നിന്നും  പുറത്തു കടക്കുമ്പോള്‍   ചുമരില്‍ തൂക്കിയ  ക്ലോക്കിലേക്ക്  നോക്കി..  പതിനൊന്നു  മണി കഴിഞ്ഞിരിക്കുന്നു.  സമയമറിയിച്ചുകൊണ്ടു സ്ഥിരമായി വരാറുള്ള    വണ്ടി  ഒരു  മണിക്കൂര്‍   വൈകിയാണ്  വന്നതെന്നു  അപ്പോഴാണ്‌  ഞാനറിഞ്ഞത്.  വൈകുന്നേരം  വീട്ടിലെത്തി,  അന്ന്  നടന്ന  സംഭവം  പറഞ്ഞപ്പോള്‍  രവിയേട്ടന്റെ  മുഖം  മ്ലാനമാവുന്നത്  ഞാന്‍  ശ്രദ്ധിച്ചു.. എന്റെ ഒഴിഞ്ഞ  കൈത്തണ്ടയില്‍ ഒന്ന്  തടവിയിട്ടു  ഒന്നും  മിണ്ടാതെ അകത്തേക്ക്  പോയി.  ഒന്നും  പറയേണ്ടിയിരുന്നില്ലെന്ന്  പിന്നീടെനിക്ക്  തോന്നി.

ഗുജറാത്തിലെ  മണ്ണില്‍  പാകിയ  ജീവിതത്തിന്‍റെ  വിത്ത്  മുളച്ചു വളരാന്‍  കുറച്ചധികം  സമയം  വേണ്ടിവന്നു.  ഇതുപോലെ  ഒരോണക്കാലം..  മോനുള്ള  ഓണക്കോടി  ജനല്‍പ്പടിയില്‍  വെച്ചിട്ടു  രവിയേട്ടന്‍  എന്നോട്  പറഞ്ഞു.

"നീയാ   കൈയ്യൊന്ന്  നീട്ട്."   എന്തിനെന്നു  പോലും  ചോദിക്കാതെ  ഞാന്‍ വലതു  കൈ നീട്ടിക്കാണിച്ചു .  ചതുരാകൃതിയിലുള്ള  ചെറിയൊരു പെട്ടി  തുറന്നു  സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍  മെറ്റല്‍  സ്ട്രാപ്പ് ഉള്ള  TITAN ന്‍റെ  ഒരു ലേഡീസ്  റിസ്റ്റ് വാച്ച്  എന്‍റെ  കൈത്തണ്ടയില്‍  കെട്ടി തന്നു.

"ഇഷ്ടായോ?   കുറച്ചുകാലം  ഇത്  കെട്ടൂ.  കാശുണ്ടാവുമ്പോ  ഇതിനേക്കാള്‍  നല്ലൊരു  വാച്ച്  വാങ്ങിത്തരാ ട്ടോ. "

അപ്പോഴത്തെ   എന്‍റെ  മനോവികാരം  എന്തെന്ന്  എനിക്ക്  പറഞ്ഞറിയിക്കാന്‍ കഴിയില്ല.ഇടനെഞ്ചില്‍  വല്ലാത്തൊരു  വിമ്മിഷ്ടം.  സന്തോഷത്താലാണോ  സങ്കടം  കൊണ്ടാണോ   എന്‍റെ  കണ്ണുകള്‍  നിറഞ്ഞൊഴുകി.

"വാച്ച്  വാങ്ങാനോക്കെ  ഇപ്പെവിടുന്നാ   പണം " ചോദിക്കാതിരിക്കാനായില്ല.

"ഓവര്‍ ടൈം  ചെയ്ത  വകയില്‍  ഈ മാസം  ഇത്തിരി  കാശു  കൂടുതല്‍  കിട്ടി. ഓഫീസില്‍  പോണ  നിനക്ക്  ഒരു വാച്ച്   അത്യാവശ്യമാണ്."

ഒരുപാട്  വര്‍ഷങ്ങള്‍ക്കു   ശേഷം  വാച്ചു  കെട്ടാനുള്ള  മോഹം  പൂവണിഞ്ഞത്  ആ  ഓണക്കാലത്തായിരുന്നു.  ജീവിത പങ്കാളിയുടെ  വിയര്‍പ്പിന്‍റെ  മണമായിരുന്നു  ആ  വാച്ചിന്.  വര്‍ഷത്തിലൊരിക്കല്‍  സെല്‍ മാറ്റുന്നതല്ലാതെ  ഒരിക്കല്‍ പോലും  റിപ്പയര്‍ ചെയ്യാതെ   ഒമ്പത്  വര്‍ഷത്തോളം  ഞാനാ വാച്ച്  ഉപയോഗിച്ചു. അതിനു  ശേഷം വ്യത്യസ്ത മോഡലുകളില്‍     എത്രയോ  വാച്ചുകള്‍ എന്‍റെ  കൈത്തണ്ടക്ക് അലങ്കാരമായി .   ഗള്‍ഫില്‍  നിന്ന് രവിയേട്ടന്‍  ഓരോ  തവണ അവധിക്കു   വരുമ്പോഴും  എനിക്കൊരു  വാച്ചുണ്ടാവും. കഴിഞ്ഞ  തവണ  ഹരിക്കുട്ടന്‍   വരുമ്പോഴും  കൊണ്ടുവന്നു അച്ഛനുമമ്മക്കും  വേണ്ടി  ഒരേ പോലുള്ള  കപ്പിള്‍ വാച്ച്..

പണമില്ലാത്തവന്റെ  ആഗ്രഹങ്ങളുടെ  പൂര്‍ത്തീകരണത്തിന്  സമയം  നിശ്ചയിക്കുന്നത്  കാലമാണ്. കാലത്തിന്‍റെ ഘടികാരത്തിലെ  സൂചി  ഓടിയോടി   ഒടുവില്‍  ആ  സമയം  എത്തുമ്പോഴേക്കും മിക്കവാറും  ആഗ്രഹങ്ങള്‍ അസ്തമിക്കാറായിട്ടുണ്ടാവും.  ഒരു റിസ്റ്റ്  വാച്ചിനു  വേണ്ടി  ഒരുപാടാഗ്രഹിച്ച   എനിക്ക്  കാലം  പോകെ  കിട്ടിയത്  അനവധി  വാച്ചുകള്‍. പക്ഷെ അപ്പോഴേക്കും  വാച്ചിനോടുള്ള ആഗ്രഹം  കുറഞ്ഞുകൊണ്ടിരുന്നു.    വാച്ചുകളുടെ  എണ്ണം  കൂടിയിട്ടും അന്നുമിന്നും  സമയത്തിന് ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ഇരുപത്തിനാലു  മണിക്കൂര്‍  മാത്രമായി  ഒതുങ്ങുന്നു.  ഇതൊക്കെ  എപ്പോ  കെട്ടിതീര്‍ക്കാനാണല്ലേ..  ചിലപ്പോള്‍  സ്വയം  ആലോചിച്ചു   ചിരിക്കാറുണ്ട്  ഞാന്‍.

പുതുമയുള്ള പുതിയ വാച്ചുകള്‍  എത്രയോയെണ്ണം   എനിക്ക് കിട്ടി.  എങ്കിലും  ആദ്യമായി  കിട്ടിയ  ആ  വാച്ചിനോടു എനിക്കുള്ള  ആത്മബന്ധമാവാം   ഞാനതിന്നും  സൂക്ഷിക്കുന്നു. കാരണം   ജീവിതപങ്കാളിയുടെ  വിയര്‍പ്പിന്‍റെ  വില, അതൊഴുക്കിയ സമയത്തിന്‍റെ  വില, അതിനൊന്നും   വിലയിടാന്‍ കഴിയില്ല.  ഇടക്കൊക്കെ  നടന്നു തീര്‍ത്ത   ദുര്‍ഘടം പിടിച്ച  ജീവിത  വഴിയിലേക്ക്  ഞാനൊന്ന്  തിരിഞ്ഞു നോക്കാറുണ്ട്.  വന്ന  വഴി മറക്കാതിരിക്കാനായി  ചില അടയാളപ്പെടുത്തലുകളും.  പെയിന്‍റ്  അടര്‍ന്ന  ഇരുമ്പുപെട്ടിയും   ഓണ സമ്മാനമായ  ഈ വാച്ചും   ഒക്കെ അത്തരം  അടയാളപ്പെടുത്തലുകളില്‍   ചിലതു മാത്രം.

കടന്നു  പോകുന്ന ഓരോ  ഓണക്കാലത്തും  ഈ  റിസ്റ്റ് വാച്ചിന്‍റെ  ഓര്‍മ്മകളെ ഞാന്‍  പൊടിതട്ടിയെടുക്കും..   വരികളായി  കുറിക്കാനുള്ള   അവസരം  കിട്ടിയത്  ഈ  ഓണക്കാലത്താണ്.   എല്ലാത്തിനും   അതിന്‍റെതായ  സമയമുണ്ടെന്ന്  പറയുന്നതെത്ര   ശരിയാണ്  അല്ലേ..

ഓര്‍മ്മപുസ്തകത്തില്‍   ഇനിയുമുണ്ട് ചീന്തിയെടുക്കാന്‍  നോവും നൊമ്പരവും  ആഹ്ലാദവും   നിറഞ്ഞ താളുകള്‍.. സമയം  പോലെ  കുറിച്ചിടാം  പങ്കിടാന്‍  എന്‍  പ്രിയ സൌഹൃദങ്ങളും  കൂടെയുണ്ടെങ്കില്‍..  :)

എല്ലാവര്ക്കും   എന്റെ  ഹൃദയം  നിറഞ്ഞ ഓണാശംസകള്‍  ..!!!




Monday 1 June 2015

ഐ ബാള്‍ ആന്‍ഡിയും പ്രഭാതഭേരിയും പിന്നെ ഞാനും.



ബ്രേക്ഫാസ്റ്റ്  കഴിഞ്ഞു,  ഉമ്മറക്കോലായിലിരുന്നു  പത്രവായനയും  പല്ലിട കുത്തലും    ഒരേ സമയം  നിര്‍വ്വഹിച്ചു  കൊണ്ടിരിക്കുമ്പോഴാണ്  ഗേറ്റിന്റെ  ഓരം  ചേര്‍ന്ന് ഒരു  വെള്ള  BMW  കാര്‍  ഇരച്ചു  നിന്നത്..  കാറില്‍ നിന്നും  മൂന്നാല് മധ്യവയസ്കര്‍   മുറ്റത്തേക്ക് ഇറങ്ങി..  മൊട്ടത്തലയെ  വട്ടത്തൊപ്പി കൊണ്ടലങ്കരിച്ച    ആള്‍ ചോദിച്ചു.

"ഇതല്ലേ   പത്മശ്രീ  നായരുടെ  വീട്..  ഫേസ്ബുക്കില്‍  പ്രഭാതഭേരി  അവതരിപ്പിക്കുന്ന ........."

"ങാ..   അത്  ഞാന്തന്ന്യാ..  നിങ്ങളൊക്കെയാരാ  ??  നിയ്ക്ക്  മനസ്സിലായില്ല്യാ ലോ .."


ആറാം  തമ്പുരാനിലെ  മഞ്ജു വാര്യരെ  ചെറുതായൊന്നനുകരിക്കും വിധം  ഞാനൊരു  ചോദ്യം   അങ്ങോട്ടിട്ടു..


"കേറിയിരിക്കുന്നതില്‍  വിരോധോണ്ടാവില്ല്യാ ല്ലോ   ല്ലേ. "  കൂടെ  വന്ന   വേറൊരു  എലുമ്പന്‍  ചോദിച്ചു.  മറുപടിക്ക്  കാത്തു  നില്‍ക്കാതെ  നാലു പേരും  ഉമ്മറത്തെ  സോഫയില്‍   അമര്‍ന്നിരുന്നു. അന്തം വിട്ടു  പല്ലിട കുത്തുന്ന കോലും പിടിച്ചു കൊണ്ടുനില്‍ക്കുന്ന എന്നെ നോക്കി  തൊപ്പിക്കാരന്‍ പറഞ്ഞു.

"ഞങ്ങള്  ഒരു പരസ്യ കമ്പനിയില്‍  നിന്നും   വരുന്നവരാ..  ടി. വി.യില്‍  കണ്ടുകാണുമല്ലോ..   ഐ.ബാള്‍ ആണ്ടിയുടെ  പരസ്യം. ഞാനാണു  അതിന്‍റെ  സംവിധായകന്‍ ."

"ഉം  കണ്ടാലും   പറയും.. "   ഞാന്‍  പിറുപിറുത്തു. 

"ങാ   ഉവ്വുവ്വ്.. കണ്ടിട്ടുണ്ട്  ഒന്നോ  രണ്ടോ തവണ..  എനിക്കാ   നമ്പീശത്തി പെണ്ണിനെ   അത്രയ്ക്ക്  ഇഷ്ടല്ല.. അതോണ്ട്  ഇപ്പൊ  ആ പരസ്യം  വരുമ്പോ  ഞാന്‍   ചാനല്  മാറ്റും. അവള്‍ടെ   ഒരു  പുട്ടും  കടലേം.  "  രമ്യാനമ്പീശനോടുള്ള   അകാരണമായ   അസൂയ   കുറെയൊക്കെ  പ്രതിഫലിപ്പിക്കാന്‍   സാധിച്ച  സന്തോഷത്തില്‍ ഞാന്‍  വിനയാന്വിതയായി.

"ങാ..  ഞങ്ങളൊരു   അഭിപ്രായ  സര്‍വ്വേ  നടത്തിയിരുന്നു..  പലരും  പറഞ്ഞു  ആ  പരസ്യം  കണ്ടു  മടുത്തു.. ഒന്ന്  മോഡിഫൈ   ചെയ്തൂടെന്നു. അതിന്‍റെ  ഭാഗായിട്ടാ  ഞങ്ങളിപ്പോ   ഇവിടെ  വന്നത്.  മോഡിഫൈ   ചെയ്യുന്ന  പുതിയ  പരസ്യത്തില്‍  മാഡത്തിനെ  അഭിനയിപ്പിക്കാനും   പ്രഭാതഭേരിയെ  കൂടി  ഉള്‍പ്പെടുത്താനുമാണ്  ഞങ്ങളുടെ   തീരുമാനം.  മാഡത്തിനു   താല്‍പര്യമുണ്ടെങ്കില്‍ മാത്രം   ഇക്കാര്യത്തെ  കുറിച്ച്   വിശദമായി   സംസാരിക്കാം. ."

ഈസ്രാ..!!!      തലക്കാരോ   കൂടം കൊണ്ടടിച്ചത്  പോലെ  തോന്നിയപ്പോ  ഉറക്കെ   വിളിച്ചു  പോയി..   ഞാനിതെന്താണീ   കേക്കണേ... ന്നെ   പിന്നേം   സില്മേല്‍  എടുക്കാനാണോ   ഇവര്   വന്നത്.  സ്വപ്നമാണോ  യാഥാര്‍ത്ഥ്യമാണോ  ന്നറിയാനായി   പല്ലില്‍  കുത്തുന്ന  കോല്  കൊണ്ട്  ആരും  കാണാതെ  നൈസായിട്ട്    ചന്തീലൊന്നു  കുത്തിനോക്കി ..  ഉവ്വ്..  നോവണുണ്ട്   .  അപ്പൊ   സത്യം   തന്ന്യാ..

"ഉവ്വ്..  താല്പര്യണ്ട്.. താല്പര്യണ്ട്..  വിശദായിട്ടു   സംസാരിച്ചോളൂ.  കുടിക്കാനെന്താ   എടുക്കണ്ടേ?   പാലില്ല.. അല്പം   കാടിവെള്ളം   എടുക്കട്ടെ?..   പറഞ്ഞു  കഴിഞ്ഞപ്പോഴാണ്   അബദ്ധം  മനസ്സിലായത്..

"സോറി..   കാപ്പി വെള്ളം  ന്നാ  ഉദ്യേശിചെ..   ഓവര്‍  എക്സൈറ്റട്  ആയപ്പോ  കാടിവെള്ളം  ന്നു   ആയിപ്പോയതാ."

"ഉം..  സാരല്ല്യ..  സല്‍ക്കാരം   സ്വീകരിക്കാനോക്കെ   ഞങ്ങള്‍  പിന്നീടൊരിക്കല്‍  വന്നോളാം..  ബൈ  ദ ബൈ  മാഡത്തിനു  അഭിനയത്തില്‍ മുന്‍പരിചയം വല്ലതുമുണ്ടോ?ഐ  മീന്‍   നാടകത്തിലോ,  സീരിയലിലോ   പരസ്യത്തിലോ   അങ്ങനെന്തെങ്കിലും?  "

ആവേശം  തല്ലിക്കെടുത്തുന്ന പോലത്തെ   ചോദ്യം  ചോദിച്ച   കൂട്ടത്തിലുള്ള കുള്ളനെ  ഞാന്‍   തറപ്പിച്ചോന്നു   നോക്കി.. വിചാരിക്കാതെ   കേറി വന്ന  സുവര്‍ണ്ണാവസരത്തെ  ആട്ടിയോടിക്കണ്ടല്ലോന്നു   കരുതി   ക്ഷമിച്ചു..  "ഞാനൊന്ന്   സ്റ്റാര്‍ ആയിക്കോട്ടെ..  നിങ്ങളെയൊക്കെ   ക്ഷ.. ഞ്ഞാ..  ട്ടാ..   വരപ്പിക്കും  ട്ടോ ."  ഞാന്‍ ആത്മഗതിച്ചു.

"പരിചയം ണ്ടോ  ന്നു   വെച്ചാ..   ജീവിത  നാടകത്തില്  പത്തു  നാല്‍പ്പത്  കൊല്ലായിട്ട്  അഭിനയിക്കണ്ട്..  പിന്നെ   സ്കൂളില്‍  പഠിക്കുമ്പോ    യുവജനോത്സവത്തിനാണ്  ആദ്യായിട്ട്   തട്ടേല്‍  കേറിയത്.   "കേട്ടില്ലേ  കോട്ടയത്തൊരു  മൂത്ത  പിള്ളേച്ചന്‍....  "   ന്ന  പാട്ടിന്‍റെ   സിനിമാറ്റിക്   ഡാന്‍സ്  കളിക്കാന്‍.   പിന്നണി  പാടാന്‍   വന്ന   പെമ്പിള്ളേര്‍   പാടുന്നതിനു  പകരം  പാട്ട് പറയാന്‍   തുടങ്ങിയപ്പോ , കൂവലിന്റെ  അകമ്പടിയോടെ,  കര്‍ട്ടന്‍  പൊക്കിയതിനേക്കാള്‍   വേഗത്തില്‍   താഴ്ത്തി.  അന്ന്   ശപഥം  ചെയ്തു  സ്റ്റേജ്  വിട്ടിറങ്ങിയതാ   മേലാല്‍   ഇമ്മാതിരി  പണിക്കു   പോവില്ല്യാന്നു..    അത്   സാരല്യ.. ഇതിപ്പോ   സ്റ്റേജ്  അല്ലല്ലോ    പരസ്യല്ലേ..    ഞാന്‍  ചാടുമ്പോ  ക്യാമറേം  കൂടെ   ചാടുവാരിക്കും   ല്ലേ.. " 

"ഞങ്ങടെ  പരസ്യം  മൊബൈല്‍  ഫോണിന്റെയാ..  അതില്  ക്യാമറേം   നിങ്ങളും  ഒന്നും   ചാടേണ്ട   കാര്യോല്ല്യ. "     കുള്ളന്റെ  ഇടയ്ക്കു  കേറിയുള്ള സംസാരം   എനിക്ക്   തീരെ  പിടിച്ചില്ല..

തൊപ്പിക്കാരന്‍ വീണ്ടും  തുടര്‍ന്നു.
"മാഡത്തിന്റെ  ആദ്യ  അഭിനയം  ആയതോണ്ട്  ഈ  പരസ്യത്തിനു  പ്രതിഫലമായി   പണമൊന്നും   തരില്ല..  നിങ്ങള്‍ക്ക്   അഭിനയിക്കാന്‍   ഒരവസരം.. പിന്നെ  പ്രഭാതഭേരിക്ക്   ചുളുവില്‍    ഒരു പ്രൊമോഷന്‍ കൂടിയല്ലേ ..  എന്നാലും   മാഡത്തിനു    ഇഷ്ടമുള്ള  വസ്തു  സമ്മാനമായി  തരാന്‍   തന്നെയാണ്   ഞങ്ങളുടെ   തീരുമാനം..   രണ്ടു  പഴുത്ത   വരിക്കച്ചക്ക,  രണ്ടു  ഇടിച്ചക്ക,  രണ്ടു  കിലോ   ചക്ക   വരട്ടിയത്.

ഈ  പരസ്യം  പോപ്പുലറായാല്‍   ഞങ്ങളുടെ   അടുത്ത  പ്രോജക്റ്റും  മാഡം  തന്നെയാവും   ചെയ്യുന്നത്..  ആ സമയത്ത്   ഇതിന്റെതു  കൂടെ  ചേര്‍ത്ത്  നല്ലൊരു   തുക  തന്നെ   തരും..  സമ്മതമാണെങ്കില്‍   എഗ്രിമെന്റ്   ഒപ്പിട്ട്  റിഹേഴ്സല്‍  ചെയ്യാം..  ഷൂട്ടിംഗ്   രണ്ടു  ദിവസം  കഴിഞ്ഞേ   ഉണ്ടാവൂ.. "   സംവിധായകന്‍   പറഞ്ഞു  നിര്‍ത്തി.

സന്തോഷം  കൊണ്ട്  ഇരിക്കാനും  നിക്കാനും  ഓടാനും   വയ്യാത്ത   അവസ്ഥ.  എല്ലാ   പ്രോജക്റ്റിനും   ചക്ക  മാത്രം   തന്നാല്‍  മതിയെന്ന്   വിളിച്ചു  പറയാന്‍  തോന്നിയെങ്കിലും   അടക്കി.  ആര്‍ത്തി പണ്ടാരമെന്നു  ഇനി  ഇവരെക്കൊണ്ടു കൂടി   പറയിക്കണ്ടല്ലോ. 

"സമ്മതാണ്..  പൂര്‍ണ്ണസമ്മതം..   എവിടോക്കെയാ   ഒപ്പിടേണ്ടത്  ന്നൂ ച്ചാ   പറഞ്ഞോളൂ.."

കുള്ളന്‍  ബ്രീഫ്കേസ്  തുറന്നു   എന്തൊക്കെയോ   പേപ്പര്‍   എടുത്തു..  തൊട്ടു  കാണിച്ചിടത്തക്കെ  ഒപ്പിട്ടു  കൊടുത്തു..

"ന്നാ   ആ  ഡയലോഗ്  ഒന്ന്   പറഞ്ഞു  കൊടുക്കൂ..  തല്‍ക്കാലം   മാഡത്തിന്റെ   ഫോണ്‍  തന്നെ  ഉപയോഗിച്ചാല്‍    മതി.  ഷൂട്ട്‌ ചെയ്യുമ്പോ   ഐ. ബാള്‍ ആണ്ടിയില്‍ ചെയ്യാം.  "

ഞാന്‍  അകത്തു  പോയി   ന്റെ   സാംസംഗ്  ടച്ച്‌ സ്ക്രീന്‍ ഫോണ്‍   എടുത്തുകൊണ്ടു   വന്നു..  ഐ   ബാള്‍  ആണ്ടിയെയും   കുല ദൈവങ്ങളെയും   മനസ്സില്‍   ധ്യാനിച്ച്‌   കുള്ളന്‍   പറഞ്ഞു  തന്ന  ഡയലോഗ്   ഉറക്കെ   പറഞ്ഞു..

"കേരളത്തിന്‍റെ   പുട്ടും  കടലയും   പ്രസിദ്ധമാണ്..
കേരളത്തിന്‍റെ   കായലുകളും  വള്ളംകളിയും  പ്രസിദ്ധമാണ്.
ഇനി  കേരളം  പത്മശ്രീ  നായരുടെ  പ്രഭാതഭേരിയുടെ  പേരിലും  പ്രസിദ്ധമാവും."

അയ്യൊയ്യോഓഓഓഓ...   നടുവിനിട്ടു   ആരോ   ചവിട്ടിയത്  പോലെ..  കണ്ണു  തുറന്നു  നോക്കിയപ്പോള്‍  ലുങ്കിയും  വാരിചുറ്റി  നായരദ്യേം  നിന്നു   കലി  തുള്ളുന്നു..   വിക്കി  വിക്കി  ഞാന്‍   ചോദിച്ചു..

"അവരൊക്കെ   എവിടെ" ???

"അവരൊക്കെ   ചത്തു. ന്തേയ്‌  നെനക്കും  ചാവാണോ?   ഇപ്പൊ  സമയം   എത്രായീന്നു നോക്ക്.. "  നായരദ്യേം കൈ ചൂണ്ടിയ  ഭാഗത്തേക്ക്   ഞാന്‍  നോക്കി.. ക്ലോക്കിലെ  വാച്ചില്‍  സമയം  രാത്രി   രണ്ടു  മണി.

" നട്ട  പാതിരക്കാ    അവളുടെ  ഒരു   പുട്ടും  കടലേം  പ്രഭാതഭേരീം.. മനുഷ്യന്‍  പണിയെടുത്തു  ക്ഷീണിച്ചു വന്നൊന്നു  സമാധാനമായിട്ട്  കിടന്നുറങ്ങാന്‍   സമ്മതിക്കില്ല്യാന്നു   വെച്ചാ  വല്ലാത്ത   കഷ്ടം  തന്നെ. ഇരുപത്തിനാല്  മണിക്കൂറും   ടി. വീം   കണ്ടു,   ഫേസ്ബുക്ക്  നിരങ്ങി   ഇവളുടെയൊക്കെ   സുബോധം   പോയല്ലോ   എന്റീശ്വരാ...  ഇതിനി  എത്രകാലം   ഞാന്‍   സഹിക്കേണ്ടി   വര്വോ..!!!!

കണ്ടതെല്ലാം   സ്വപ്നമായിരുന്നൂന്നു    വിശ്വാസം   വരാതെ ,  അടുക്കളയില്‍ പോയി   ഫ്രിഡ്ജ്   തുറന്നു    ഒരു കുപ്പി  വെള്ളം  മുഴുവന്‍ കുടിച്ചിറക്കി വീണ്ടും   വന്നു  കിടന്നു ..  പിറ്റേ  ദിവസത്തേക്കുള്ള   പ്രഭാതഭേരിക്കുള്ള   വിഷയം   ആലോചിച്ചു   എപ്പോഴോ     ഉറങ്ങിപ്പോയി.. 




 





Saturday 23 May 2015

ഋതുഭേദങ്ങളിലൂടെ ......



കുളി കഴിഞ്ഞു, ഏറെ പ്രിയമുള്ള കറുത്ത കരയുള്ള മുണ്ടും നേര്യതും ഉടുത്തു..ഇഷ്ട്ടദൈവത്തിനു മുന്നില്‍ വിളക്ക് കൊളുത്തി, മുകുളിതകരങ്ങള്‍ക്കൊപ്പം മിഴികളും കൂമ്പിയടഞ്ഞു.. ആവശ്യപ്പെടാനൊന്നുമില്ല, അല്ലെങ്കില്‍  തന്നെ ആഗ്രഹിച്ചതൊക്കെ  എന്നില്‍നിന്നും ചീന്തിയെടുക്കുകയല്ലാതെ ഒന്നും ഇതുവരെ തന്നനുഗ്രഹിച്ചിട്ടില്ലല്ലോ. എല്ലാം നിന്‍റെ തീരുമാനത്തിന്  ഞാനെന്നേ   വിട്ടു  തന്നിരിക്കുന്നു  എന്ന് മനസ്സില്‍പറഞ്ഞു.  അത് കേട്ടിട്ടെന്നോണം കള്ള കൃഷ്ണന്‍ ഒന്ന്  മന്ദഹസിച്ചോ  . 

നെറ്റിയില്‍  കളഭക്കുറി വരച്ചു ,   നിലകണ്ണാടിക്ക്  മുന്നില്‍ നിന്നു.  മുടിയില്‍  ചുറ്റിക്കെട്ടിയ ഈറന്‍  തോര്‍ത്ത്‌  അഴിച്ചപ്പോഴേക്കും   ജാലകവിരിക്കിടയില്‍  പതുങ്ങി നിന്ന  ഇളംകാറ്റ്  അവളുടെ  മുടിയിഴകള്‍ക്കിടയിലൂടെ   വിരലുകളോടിച്ചു    രണ്ടു മൂന്നു   വെള്ളി നൂലിഴകളെ  നെറ്റിയിലേക്ക്  പറത്തിവിട്ടു  കുസൃതിയോടെ  ഓടിപ്പോയി.

"കണ്‍തടങ്ങളില്‍  ഇരുള്‍  പരക്കാന്‍  തുടങ്ങിയിരിക്കുന്നു. ഇപ്പൊ  ദാ   തലമുടിയിലും  വെള്ളിത്തിളക്കം.  യാത്ര   തുടങ്ങിയിട്ട്  കുറെയായി. ഒന്നും  അറിഞ്ഞില്ല്യാന്നുണ്ടോ? "   കണ്ണാടിയിലെ   തന്‍റെ  നിഴലിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് അവള്‍  വെറുതെ  ചിരിച്ചു. 

"ഒന്ന്  കാതോര്‍ക്കൂ..  വാര്‍ദ്ധക്യത്തിന്‍റെ പദനിസ്വനം   അടുത്തുവരുന്നതുപോലെ   തോന്നുന്നില്ലേ.. അതിങ്ങടുത്തെത്തും    അധികം   വൈകാതെ. " 

മുറ്റത്തെ   ആര്യവേപ്പിന്റെ  കാറ്റേറ്റ്, പൂമുഖത്തിണ്ണയിലെ  ചാരുകസേരയിലേക്ക്   ചാഞ്ഞു  കിടന്നവള്‍  ഓര്‍ത്തു.  പിഞ്ഞിക്കീറിയ  ഷിമ്മിയിട്ടു, കണ്ണി മാങ്ങ  പെറുക്കി, കൊതാംകല്ല് കളിച്ചു,  കഴുത്തില്‍  തോര്‍ത്തുമുണ്ട്  കെട്ടി  തോട്ടിലിറങ്ങി    പരല്‍മീനിനെ  പിടിച്ച കാലം, ആര്‍ത്തലച്ചു പെയ്യുന്ന  കര്‍ക്കിടമഴയില്‍ വരിവെള്ളത്തിലൂടെ   കടലാസ്  തോണി  ഒഴുക്കി കൈകൊട്ടി  ചിരിച്ച , നൊട്ടി നുണഞ്ഞു  മതിവരാത്ത കുട്ടിക്കാലം..

പിന്നീടെപ്പോഴോ  കാലം പുള്ളിപ്പാവാടയില്‍  ചോരപ്പൊട്ടുകള്‍ കൊണ്ട്  ചിത്രം  വരച്ചു. അഞ്ചാം നാള്‍  തൊട്ട് അരുതുകളുടെ ഘോഷയാത്രകള്‍ ഒന്നിനു പിറകെ  ഒന്നായി ..  ഉറക്കെ  ചിരിക്കരുത്,  കാലുരച്ചു  നടക്കരുത്, ആണ്‍കുട്ടികളോട് മിണ്ടരുത്..    മോഹവല്ലരികള്‍ക്ക്  പടര്‍ന്നു കയറാന്‍  കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തളിരിട്ട  മോഹങ്ങളൊക്കെയും  നുള്ളിയെറിഞ്ഞു.  വെച്ചു നീട്ടിയ  സ്നേഹത്തെ പെട്ടകത്തിലിട്ടു  പൂട്ടി  മനസ്സിന്‍റെ  തട്ടിന്‍പുറത്തിട്ടു.       കാലത്തിനൊപ്പം   മുന്നോട്ട്..  

കെട്ടുതാലിയില്‍ മുറുകെപ്പിടിച്ച്‌  കത്തിക്കാളുന്ന  വിശപ്പിനെ   തല്ലിക്കെടുത്താനുള്ള   തത്രപ്പാടില്‍    മനപ്പൂര്‍വ്വം  മറന്ന  യൌവ്വന കാലം . 

ഇപ്പോഴിതാ   വാര്‍ദ്ധക്യത്തിന്റെ  കാലൊച്ചക്ക് കാതോര്‍ത്ത് ..  അടുത്തെത്തും മുമ്പ്  ഒരിത്തിരി  കടമകള്‍ കൂടി  ചെയ്തുതീര്‍ക്കാനുണ്ട്.  അതുകഴിഞ്ഞാല്‍..  പോകാം  കാലത്തിന്റെ  കൈപിടിച്ച്  എങ്ങോട്ടെന്നില്ലാതെ   ഒരു യാത്ര.  ഒടുവില്‍ പുഴുക്കള്‍ക്ക്  ആഹാരമാവാന്‍ , അല്ലെങ്കില്‍  കത്തിയമര്‍ന്നു   ഒരു പിടി  ചാരമാവാനുള്ള    ദേഹത്തെയോര്‍ത്ത് എന്തിനു   വെറുതെ  വേവലാതിപ്പെടണം..   എന്തൊക്കെ  നേടി   എന്നൊരു  കണക്കെടുപ്പിനു  ഇതുവരെ  തുനിഞ്ഞിട്ടില്ല  എങ്കിലും   നഷ്ടങ്ങളൊക്കെ  ഓര്‍മ്മകളായി  കൂടെത്തന്നെയുണ്ട്‌..

ഞെട്ടറ്റു  വീഴാനൊരുങ്ങിയ   കണ്ണീര്‍മുത്തുകളെ  നേര്യതിന്റെ  കോന്തലകൊണ്ടു  ഒപ്പിയെടുത്ത്  വിദൂരതയിലേക്ക്  മിഴികള്‍  നട്ട് ആരെയോ  പ്രതീക്ഷിച്ചിട്ടെന്ന പോലെ   അവളിരുന്നു..  ചുറ്റിതിരിഞ്ഞെത്തിയ  ഇളം  കാറ്റ്   അവളെ തഴുകിയുറക്കി.