Monday 14 March 2016

പുത്രസൂക്തം



"പുത്രസൂക്തം"
ജന്മ പരമ്പരകളുടെ ആഴങ്ങള്‍ തേടി ഒരു യാത്ര - എന്‍റെ വായനാനുഭവം.

"ഒരച്ഛന്റെ വേദന  മനസ്സിലാവണമെങ്കില്‍ നീയും ഒരച്ഛനാവുന്ന  കാലം വരണം."   തലമുറകളായി  മാറ്റമില്ലാതെ കേട്ടുകൊണ്ടിരിക്കുന്ന വാചകമാണിത്.  ഒരിക്കല്‍ ഭാരതിയമ്മയും പ്രഭാകരനോട് മറ്റൊരു തരത്തില്‍  ഇങ്ങനെ  ആവര്‍ത്തിച്ചു. " നീയൊരിക്കലും ഒരു നല്ല മകനായിരുന്നില്ല. ഇപ്പോള്‍ നീ നല്ലൊരു അച്ഛനുമല്ല" .   സ്നേഹത്തിന്‍റെ ബന്ധനങ്ങളെ തിരിച്ചറിയാതെ  അച്ഛനെ ശത്രുവായി  കാണുന്ന  മകന്‍,  കാലത്തിന്‍റെ കുത്തൊഴുക്കില്‍ അച്ഛനായി തീരുമ്പോഴാണ് സ്വന്തം അച്ഛന്റെ മഹത്വത്തെ  തിരിച്ചറിയുന്നുണ്ടാവുക. പക്ഷെ അപ്പോഴേക്കും കാലത്തിന്‍റെ സൂര്യന്‍ അസ്തമയത്തിലേക്ക് അടുത്തിരിക്കും. കര്‍മ്മ ബന്ധങ്ങളുടെ തുടര്‍ച്ചയെന്നോണം  മക്കളുടെയും പേരക്കുട്ടികളുടെയും ധാര്‍ഷ്ട്യത്തിനും അവഗണനക്കും മുമ്പില്‍ നിസ്സഹായനായി മൌനം പാലിക്കുമ്പോള്‍ കാലത്തിന്‍റെ പക പോക്കലെന്നോ   വിധിയെന്നോ   ഒക്കെ ആശ്വസിച്ച് ഒറ്റയ്ക്ക്  ഉരുകി നീറുന്നുണ്ടാവാം വര്‍ത്തമാനകാലത്തിലെ ഓരോ അച്ഛനും.  ഭൂരിപക്ഷം ജീവിതങ്ങളും ഇങ്ങനെയൊരു  പരിണാമ ചക്രത്തിലൂടെ കടന്നുപോകുന്നു.  വിധിയുടെ  പകരം വീട്ടലും അനുഭവങ്ങളുടെ  തിരിച്ചറിവും നിസ്സഹായതയും ഉദ്വേഗവും ഒക്കെയായി തലമുറകളിലൂടെയുള്ള ഒരു യാത്രയാണ്  പുത്രസൂക്തതിലൂടെ  ശ്രീ  രാജീവ് ശിവശങ്കര്‍  പറഞ്ഞുവെക്കുന്നത്.

പ്രമേയത്തില്‍ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും കാലാനുസൃതമായി  തലമുറകളിലൂടെ  പടര്‍ന്നുപിടിച്ച് വര്‍ത്തമാനകാലത്തിലെത്തി നില്‍ക്കുന്ന പുതുതലമുറയുടെ ചിന്തകളും മനോഭാവങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ നിഷേധിക്കാനോ ചോദ്യം ചെയ്യാനോ അംഗീകരിക്കാനോ വയ്യാത്ത അവസ്ഥയിലാവുന്നു . ഐതിഹ്യങ്ങളിലൂടെയും  ചരിത്രത്തിലൂടെയും  തുടര്‍ന്നു കൊണ്ടിരുന്ന പിതൃ പുത്ര ബന്ധത്തിന്‍റെ ഇരുണ്ട മുഖങ്ങള്‍ പ്രഭാകരനിലൂടെ  പേരക്കുട്ടി മാധവനില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ കുറിപ്പിലെ  ആദ്യവാചകത്തിന്‍റെ അര്‍ത്ഥം വെളിപ്പെടുന്നു.  സ്ഥലകാലങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഓരോ വായനക്കാരനിലും വൈകാരികമായ ചലനമുണ്ടാക്കുവാന്‍  പുത്രസൂക്തത്തിനു  കഴിഞ്ഞിട്ടുണ്ട്.

മൂന്നുവയസ്സു പ്രായമുള്ള പേരക്കുട്ടി  മാധവനും മുത്തച്ഛനായ പ്രഭാകരനും  തമ്മിലുള്ള ബന്ധത്തിലാണ്  കഥയുടെ തുടക്കവും ഒടുക്കവും. ഒരു ചെറിയ കുട്ടിയുടെ  കുസൃതികള്‍ എന്നതിനപ്പുറത്തെക്ക് മാധവന്‍റെ കടുത്ത അക്രമവാസനകള്‍  പ്രഭാകരന്‍റെ നേര്‍ക്ക്‌ ഒന്നിനു പിറകെ ഒന്നായി തുടരുമ്പോള്‍,  അവന്‍റെ നോട്ടവും ശരീരചലനങ്ങളിലെ സാമ്യതയും  തിരിച്ചറിഞ്ഞപ്പോള്‍,   സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്ന,  താന്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത,  നീറുന്ന ഓര്‍മ്മയായി തന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന തന്‍റെ അച്ഛന്റെ പുനര്‍ജ്ജന്മമാണോ എന്നുപോലും  ഒരുവേള പ്രഭാകരന്‍ ഭയപ്പെട്ട് പോകുന്നു.

"ഇരട്ടവരക്കുള്ളിലെ ജീവിതം പോലെ, നേര്‍രേഖയിലൂടെ ഒരേ വേഗത്തിലോടുന്ന തീവണ്ടി പോലെ, സ്വിച്ചിട്ടാല്‍ കത്തുന്ന  വിളക്കു പോലെ, എന്നും ഒരേ ദിക്കിലുദിക്കുന്ന നക്ഷത്രം പോലെ" ഇതൊക്കെയായിരുന്നു പ്രഭാകരന്‍റെ അച്ഛന്റെ ജീവിതം.  ശരികള്‍ മാത്രമെഴുതിയിട്ട പുസ്തകമാണ് അച്ഛനെന്നറിഞ്ഞിട്ടും  പ്രഭാകരന്‍ അച്ഛനെ  വെറുത്തു.  ബാല്യകാലത്തിലെ അച്ഛന്റെ തണലും സുരക്ഷിതത്ത്വവും  കൌമാരത്തിന്‍റെ പടവുകള്‍ കയറിത്തുടങ്ങിയപ്പോള്‍ പ്രഭാകരന്  അവഗണിച്ചു .  അച്ഛനറിഞ്ഞാല്‍ ശാസിക്കാനിടയുള്ള കാര്യങ്ങള്‍ ഒളിവോടെ മറവോടെയും  ചെയ്തുകൂട്ടുമ്പോഴൊക്കെയും  അച്ഛനോടുള്ള വെറുപ്പും  ശത്രുതയും  കൂടിക്കൂടി വന്നു. പഠിക്കാനായി  വീട്ടുകാരില്‍  നിന്നകന്നു നഗരത്തിലെത്തിയ പ്രഭാകരന്‍റെ ജീവിതം ചരടുപൊട്ടിയപട്ടംപോലെ പാറിനടന്നു.എല്ലാം  നഷ്ടപ്പെട്ട പ്രഭാകരന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും, താങ്ങാനാവാത്ത കുടുംബഭാരത്താല്‍ അച്ഛന്റെ മാനസികനിലതന്നെ  തെറ്റിയിരുന്നു.  എല്ലാം  തിരിച്ചറിഞ്ഞപ്പോള്‍ പ്രഭാകരന്‍ ജീവിതത്തിന്‍റെ അര്‍ത്ഥവും നിലനില്‍പ്പും തേടിയുള്ള യാത്രയായി. സഹോദരിയുടെ സഹായത്താല്‍ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി  ഒരദ്ധ്യാപകന്‍റെ മേലങ്കിയണിയുന്നു. എതിര്‍പ്പുകള്‍ വകവെക്കാതെ ജലജയെ പ്രണയവിവാഹം ചെയ്യുകയും അവര്‍ക്കൊരു മകള്‍ ജനിക്കുകയും, സ്നേഹവും സ്വാതന്ത്ര്യവും വേണ്ടുവോളം നല്‍കി  സുഹൃത്തിനെ പോലെ പരിഗണിച്ചു വളര്‍ത്തിയ  ഒരേയൊരു മകള്‍ ശാന്തി  അച്ഛന്റെ പഴഞ്ചന്‍ ചിന്തകളെയും നിലപാടുകളെയും വിമര്‍ശിക്കുകയും, അന്യമതസ്ഥനായ  ചെറുപ്പക്കാരനെ വിവാഹം ചെയ്യുകയും  ചെയ്യുമ്പോള്‍,  ജന്മ പരമ്പരകളിലൂടെ  ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന  അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഓടിയെത്താനാവാത്ത ദൂരത്തെ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവോടെ, നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വരുന്നു.  ഒരിക്കല്‍ അച്ഛനെ നിഷേധിച്ച താന്‍ ഇന്ന് സ്വന്തം മകളുടെ മുന്നില്‍ തിരസ്ക്കരിക്കപ്പെട്ടവനായി നില്‍ക്കുമ്പോള്‍ പാപപുണ്യങ്ങളുടെ ഫലങ്ങള്‍ മക്കളിലൂടെയോ മക്കളുടെ മക്കളിലൂടെയോ തങ്ങളിലേക്ക്  തന്നെ തിരിച്ചുവരുമെന്ന  യാഥാര്‍ത്ഥ്യന്‍റെ മുന്നില്‍ പ്രഭാകരന്‍ പകച്ചു പോകുന്നു.

കണ്ണാടിപ്പുഴയെന്ന ഗ്രാമത്തിന്‍റെ ചാരുതയില്‍ വര്‍ണ്ണാഭമായിരുന്ന പ്രഭാകരന്റെ ബാല്യകാലവും,  മുഖം മിനുക്കിയ നഗരത്തിന്‍റെ നിര്‍വ്വികാരതയും,  കാലത്തിനനനുസരിച്ചു  മാറുന്ന ജീവിതശൈലിയും കാഴ്ചപ്പാടുകളുമെല്ലാം അതിഭാവുകത്വത്തിന്റെ  കടന്നുകയറ്റമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ കഥാകൃത്ത്‌  വരച്ചിട്ടിരിക്കുന്നു.   നേരത്തെ പരാമര്‍ശിച്ചതുപോലെ പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും  നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ സംഭവ വികാസങ്ങള്‍, ചില തിരിച്ചറിവുകളുടെ പാഠങ്ങള്‍ പുത്രസൂക്തത്തില്‍ ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്നു .  ഒരു സാമൂഹ്യ ഉത്തരവാദിത്തമാണ് ഈ രചനയിലൂടെ  എഴുത്തുകാരന്‍ ഏറ്റെടുത്തിരിക്കുന്നത്.  പുതുതലമുറയ്ക്ക് അച്ഛനമ്മമാരോടുള്ള കടപ്പാടും  ജീവിതത്തോടുള്ള കൃത്യമായ  കാഴ്ചപ്പാടുകള്‍ക്കും പുറമേ വ്യക്തിശുദ്ധീകരണത്തിനുള്ള വഴിയൊരുക്കുകയും കൂടിയാണ് പുത്രസൂക്തത്തിലൂടെ കഥാകൃത്ത്‌ ചെയ്തിരിക്കുന്നത്.

ആദര്‍ശത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് ജീവിച്ചു മരിച്ച ശിവരാജന്‍ നായരും, അടുക്കളക്കുള്ളില്‍ കരിപുരണ്ട ജീവിതവുമായി പൊരുത്തപ്പെട്ടുപോയ ഭാര്യ ഭാരതിയമ്മയും, മകന്‍ പ്രഭാകരനും,  സഹോദരിമാരായ  സുമിത്രയും സുമതിയും റാണിയും.  ഈ കഥാപാത്രങ്ങളൊക്കെ നമുക്ക് ചുറ്റും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്‌. ഒരിക്കല്‍ മകനെക്കുറിച്ചു  ഏറെ  അഹങ്കാരത്തോടെ അഭിമാനിച്ചിരുന്ന ശ്രീധരന്‍ മാഷ്‌  വാര്‍ദ്ധക്ക്യത്തില്‍ ഭാര്യയുടെ മരണശേഷം  ഒരു മടക്കയാത്ര ആഗ്രഹിക്കാതെ തീര്‍ത്ഥാടനത്തിന്‍റെ വഴിയിലൂടെ മരണത്തെ വരവേല്‍ക്കാന്‍   വേച്ച് വേച്ചു നടന്നു നീങ്ങുന്നതു കാണാം  പുത്രസൂക്തതിന്റെ മറ്റൊരിടവഴിയിലൂട... !!!





തമോവേദം, പ്രാണസഞ്ചാരം, കല്‍പ്രമാണം എന്നീ  നോവലുകള്‍ക്കും  ദൈവമരത്തിലെ ഇല   എന്ന കഥാസമാഹരത്തിനും  ശേഷം   സ്വതസിദ്ധമായ ശൈലിയില്‍  ജന്മപരമ്പരകളുടെ  ദിക്കറിയാത്ത വഴികളിലൂടെ  സഞ്ചരിക്കുകയാണ് ശ്രീ രാജീവ് ശിവശങ്കര്‍  എന്ന എന്‍റെ  ഇഷ്ട എഴുത്തുകാരന്‍.  അദ്ദേഹത്തിന്‍റെ  തൂലികയില്‍ നിന്നും  ഇനിയുമിനിയും നല്ല രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ...

ആശംസകളോടെ... !!!

11 comments:

  1. പരിചയപ്പെടുത്തല്‍ ഇഷ്ടായി.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി റാംജി.

      Delete
  2. This comment has been removed by the author.

    ReplyDelete
  3. റിവ്യൂ വായിച്ചു കഴിഞ്ഞപ്പോൾ നല്ലൊരു സംതൃപ്തി തോന്നി .. തീര്ത്തും നല്ലൊരു ചിത്രം പുസ്തകത്തെ കുറിച്ച് കിട്ടി ..ഉള്ളടക്കം ഒട്ടും ചോരാതെ അടക്കമുള്ള, ഔന്ന്യത്വമുള്ള ഭാഷാഭംഗിയോടെ ഒപ്പോളിന്റെ മറ്റൊരു നല്ലെഴുത്ത്. വായിക്കാനുള്ള ആകാംക്ഷയെ കൂട്ടുന്നു എന്ന് മാത്രമല്ല അവശ്യം വായിച്ചിരിക്കേണ്ട ഒന്നാണ് പുത്രസൂക്തം എന്ന് തോന്നി .

    പുത്രസൂക്തം എന്ന് കേട്ടപ്പോൾ തന്നെ അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു പിതൃപര്വ്വത്തെ കാണാൻ കഴിഞ്ഞു ..പൊതുവെ അമ്മയെകുറിച്ച് വാചാലരാവുന്ന നമ്മൾ അച്ഛനെന്ന നിശബ്ദ സ്നേഹത്തെ വാഴ്ത്താൻ വിട്ടുപോവാറുണ്ട് .മനപൂർവമല്ലത് നെടുംതൂണ്‌പോലെ കരുത്താര്ന്ന ആ തണലാണ് അമ്മയുടെ പുഞ്ചിരിതിളക്കത്തിനുപോലും ആധാരം എന്നറിയാഞ്ഞിട്ടുമല്ല .. നമുക്കുവേണ്ടി എന്നും ഒരേ ദിക്കിലുദിക്കുന്ന സൂര്യനെപോലെ, ആ സുരക്ഷിതത്വം പകരുന്ന ബലമാണ്‌ ജീവിതത്തിന്റെ ഈണവും ശക്തിയും തന്നെ എന്നിരിക്കെ അച്ഛൻ എല്ലാ വാക്കുകള്ക്കും മീതെയാണ് എന്നത് തന്നെയാവാം!...വായിക്കുന്തോറും അർത്ഥമേറുന്ന കവിത പോലെ അച്ഛൻ !

    കാലത്തിന്റെ കണക്കുപുസ്തകം സമതുലനം ചെയ്യാൻ നിയോഗിക്കപ്പെട്ട കരുക്കള് മാത്രമല്ലേ നമ്മളൊക്കെ.. ജന്മ നിയോഗങ്ങളെ,കര്മ്മഫലങ്ങളെ ,കൂട്ടിയും ഗുണിച്ചും ഹരിച്ചും വിധിച്ച് കാലം അതിന്റെ ദൌത്യം പൂർത്തിയാക്കുന്നു. അമ്പരപ്പിക്കുന്നതാണ് ആ സൂത്രവാക്യം..!

    ഓരോരുത്തര്ക്കും അവനവനിലെയ്ക്ക് എത്തിനോക്കാൻ ഒരു വഴികാട്ടി ആവുന്നു പുസ്തകം എന്ന് തോന്നി .. തിരിച്ചറിവുകളുടെ പാഠങ്ങൾ ഉള്കൊണ്ടുകൊണ്ട്..
    നന്ദി ഓപ്പോള് നല്ല വായന തന്നതിന്!

    രാജീവ് സാറിന്റെ തന്നെ തമോവേദം , കൽപ്രമാണം എന്നീ രണ്ടു കൃതികളുടെ ഉള്ളടക്കവും ഒപ്പോളിന്റെ നിരൂപണത്തിൽ നിന്ന് തന്നെ അറിയാൻ കഴിഞ്ഞതാണ് .. അതിലും സാമുഹ്യപരമായ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില് കഥാകൃത്ത്‌ പ്രാധാന്യം കൊടുത്തിരിക്കുന്നതായി കാണുന്നു ..പുസ്തകത്തെ വളരെ അടുത്തറിയാൻ കഴിഞ്ഞ നിരൂപണങ്ങളായിരുന്നു രണ്ടും. ആ വായനയുടെ ആകാംക്ഷയിലാണ് "ദൈവമരത്തിലെ ഇല" ഇവിടെ കിട്ടിയപ്പോൾ വേഗം വാങ്ങിയതും...
    അനുഭവങ്ങളെ വേറിട്ട വീക്ഷണകോണുകളിലൂടെ രസകരമായി ചിത്രീകരിക്കുന്ന ശൈലി. ( ടി.വിയിൽ ആകാശദൂത് സിനിമ കണ്ടു കരഞ്ഞു കണ്ണ് കലങ്ങി അയ്യയ്യോ നട തുറക്കാറായല്ലോ എന്ന്ധൃതിപെട്ടു ദൈവം ശ്രീകോവിലിലേയ്ക്ക് നടയ്ക്കുകയായിരുന്നു!) കൃത്യനിർവഹണത്തിൽ സദാ ശ്രദ്ധാലുവായിരിക്കുന്നതിനിടയിലും ദൈവത്തിന്റെ ഇങ്ങനെയുള്ള ചില ബദ്ധപാടുകള് രസകരമായി അവതരിപ്പിക്കുന്ന ഭാവനാ വിസ്മയം! . സമാനതകളില്ലാത്ത ആ രചനാ ശൈലിയുടെ മാന്ത്രികതയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ അറിയാതെ അതിനു അടിമപ്പെട്ടുപോകുന്ന അനുഭവമാണ് ഉണ്ടാവുന്നത്

    ആ തൂലികയിൽ ഇനിയും ഇനിയും വിസ്മയങ്ങൾ വിടരട്ടെ ..ആശംസകൾ..

    ReplyDelete
    Replies
    1. എന്റെ സുഷൂ നമിച്ചു. റിവ്യൂവിനെയും തോൽപ്പിച്ചു കളഞ്ഞ കമന്റ് റിവ്യൂ . സുഷമയുടെ വിരൽത്തുമ്പിലൂടൂർന്നൊഴുകുന്ന അക്ഷരങ്ങൾ എനിക്കെന്നും വിസ്മയമാണ്. അക്ഷരങ്ങൾ കൊണ്ടമ്മാനമാടാനുള്ള ദൈവീകമായ ആ കഴിവിനെ എപ്പോഴുമാദരിക്കുന്നവളാണ് ഞാൻ.

      കുറച്ചു കാലമായി കാര്യമായിട്ടൊന്നും എഴുതാൻ കഴിയാറില്ല. കാരണമെന്തെന്നു ചോദിച്ചാലൊന്നും പറയാനുമില്ല. ആരോ കെട്ടിയിട്ട പോലൊരു തോന്നൽ. അങ്ങിനെയിരിക്കുമ്പോഴാണ് പുത്ര സൂക്തം വായിക്കുന്നതും അതേക്കുറിച്ച് സുഷുവിനോട് പറഞ്ഞതും. രാജീവ് സാറിന്റെ മുമ്പത്തെ പുസ്തകങ്ങളെക്കുറിച്ച് ഞാനെഴുതിയ റിവ്യൂ ഓർമ്മപ്പെടുത്തിക്കൊണ്ടും, പുത്ര സൂക്തത്തിന്റെ റിവ്യൂ എഴുതിയേ മതിയാവൂ എന്ന് സുഷു എന്നോട് ശഠിച്ചതുമാണ് ഇങ്ങിനെയൊരു റിവ്യൂ എഴുതാനുണ്ടായ ഏക പ്രചോദനം എന്ന് ഞാനിവിടെ തുറന്നു പറയാനാഗ്രഹിക്കുന്നു. എഴുത്തിന്റെ വഴികളിൽ എന്നും എനിക്കു മുമ്പിൽ വിളക്കുമായി കൂട്ടു വരുന്ന എന്റെ പ്രിയ കൂട്ടുകാരീ ... ഇതിൽ കൂടുതൽ ഞാനെന്തു പറയാൻ. എന്റെ മനസ്സു വായിക്കാനറിയാമല്ലോ .. എല്ലാം ഞാനതിൽ കുറിച്ചിട്ടിട്ടുണ്ട് നിനക്കായ് ...

      Delete
  4. പുസ്തകം വായിക്കാനുള്ള ത്വരയുണര്‍ത്തുന്ന പരിചയപ്പെടുത്തല്‍...
    തീര്‍ച്ചയായും,മാര്‍ച്ച്19മുതല്‍21വരെ തൃശൂര്‍ ടാഗോര്‍ ഹാളില്‍വെച്ചുനടക്കുന്ന പുസ്തകമേളയില്‍നിന്ന് 'പുത്രസൂക്തം'വാങ്ങിക്കുന്നതാണ്...
    ആശംസകള്‍

    ReplyDelete
    Replies
    1. തീർച്ചയായും വായിക്കണം സർ. സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റൊരു നോവലാണ് ശ്രീ രാജീവ് ശിവശങ്കറിന്റെ കൽപ്രമാണം. ഒരിക്കൽ ഈ എഴുത്തുകാരനെ വായിച്ചറിഞ്ഞാൽ പിന്നീട് അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കായുള്ള കാത്തിരിപ്പ് തുടങ്ങും എന്നാണെന്റെ അനുഭവം.

      ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായത്തിനും വളരെ നന്ദി .

      Delete
  5. ഹ്രൂദൃമായി.

    ReplyDelete
  6. ഹ്രൂദൃമായി.

    ReplyDelete
  7. പരിചയപ്പെടുത്തല്‍ ugran

    ReplyDelete