Thursday 28 August 2014

സെല്‍ഫി കഥ..


സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സെല്‍ഫി തരംഗങ്ങള്‍ അലയടിക്കുകയാണല്ലോ.. സീസണ്‍ അവസാനിക്കുമ്പോഴേക്കും ഞാനും എന്‍റെ സെല്‍ഫി ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടിട്ടു വരാം. 

ഒരു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ്, വെറുതെയിരുന്നു ബോറടിച്ച വൈകുന്നെരങ്ങളിലൊന്നില്‍ ഫേസ്ബുക്ക് എന്ന മായികലോകത്തിലെക്കൊന്നു എത്തി നോക്കാന്‍ മോഹമുദിച്ചു. ആഗ്രഹം അരുമ സന്താനത്തിനോട് ഉണര്ത്തിച്ചപ്പോള്‍ കിട്ടിയ മറുപടി ഇങ്ങനെ.. 

"തള്ളമാര്‍ക്കൊക്കെ ഫേസ്ബുക്കില്‍ എന്താ കാര്യം? വല്ല രാമായണോ ഭാഗവതോ എടുത്തു വെച്ച് വായിച്ചൂടെ? അതുമല്ലെങ്കില്‍ ഡിസ്കവറി ചാനെല്‍ കാണ്."

ഞാന്‍ നിരാശയായില്ല. ജീവിതത്തില്‍ മുന്നോട്ടു വെച്ച കാല്‍ ഇന്നുവരെ പരാജയപ്പെട്ടു പിന്നോട്ടെടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയിട്ടില്ല. ആ എന്നോടാ കളി. ആരോരുമറിയാതെ ഒരവധി ദിവസം, സുക്കര്‍ സായ്പ്പ് ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ സത്യസന്ധമായി മറുപടി പറഞ്ഞു, പത്മശ്രീ നായര്‍ എന്ന പ്രൊഫൈലുമായി, ഫേസ്ബുക്ക്‌ തറവാടിന്റെ പടിപ്പുര വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി. ഈ മായികലോകത്തില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനുള്ള പ്രായമാകാത്തത് കൊണ്ടും, കല്യാണം കഴിഞ്ഞു ആദ്യമായി ഭര്‍ത്താവിന്റെ വീട്ടിലേക്കു ചെന്നുകയറുന്ന പുതുപ്പെണ്ണിന്റെ അങ്കലാപ്പ് പോലുള്ള ഒരുതരം വികാരം എന്നെ ഭരിച്ചിരുന്നത് കൊണ്ടും പ്രൊഫൈല്‍ ഫോട്ടോ ഒന്നും അപ്ലോഡ് ചെയ്തില്ല. ആ സ്ഥാനത്ത് സുക്കര്‍ സായ്പ്പ് അനുവദിച്ചു തന്ന ഒരു വെളുത്ത നിഴല്‍ മാത്രം.

ഫേസ്ബുക്കിന്റെ ഇറയത്തെക്ക് കയറി ചെന്നപ്പോള്‍ ഒന്നിരിക്കാന്‍ പറയാനോ കുടിക്കാനിത്തിരി സംഭാരം തരാനോ ആരുമില്ല. ഐ മീന്‍ ഫ്രണ്ട്സ് ഒന്നും ഉണ്ടായിരുന്നില്ല എന്ന്. കംബ്യൂട്ടര്‍ സ്ക്രീനിന്‍റെ വലതു ഭാഗത്ത്‌ നോക്കിയപ്പോള്‍ "പ്യൂപ്പിള്‍ യു മെ നോ" എന്ന് മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു കൊണ്ട് കുറെ പേര് കാല്‍നട ജാഥയായി പോകുന്നു.

"പിന്നില്ലാ.. അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ ഞങ്ങള് തമ്മിലറിയും" എന്നൊരു നുണയും കാച്ചി ജാഥ യില്‍ നിന്നും ഒരെട്ടു പേരെ നിയമിച്ചു. പണി കിട്ടുകയാണെങ്കില്‍ എട്ടിന്റെ പണി തന്നെ കിട്ടിക്കോട്ടേ എന്നൊരു ഉദ്യേശവും ഉണ്ടായിരുന്നു ആ എട്ടംഗ സംഘത്തിന്‍റെ നിയമനത്തിന് പിന്നില്‍. തെലുങ്ങനും തമിഴനും, കന്നഡക്കാരനും ഒരു മലയാളിയും അടങ്ങുന്ന എട്ടംഗ സംഘത്തില്‍ ബാക്കി ഉണ്ടായിരുന്നവരൊക്കെ ഞാന്‍ വേള്‍ഡ് മാപ്പില്‍ പോലും കാണാത്ത രാജ്യത്ത് ഉള്ളവരായിരുന്നു. എങ്ങിനോക്കെയോ കറങ്ങി തിരിഞ്ഞു മൂന്നു മാസം കൊണ്ട് ഒരു ഗ്രൂപ്പില്‍ എത്തിപ്പെട്ടു. ആദ്യകാലങ്ങളില്‍ ചാറ്റ് ഓഫ് ചെയ്യുന്നത് എങ്ങിനെ എന്നൊന്നും അറിയില്ലായിരുന്നു.. പുത്തകം തുറന്നാല്‍ ഉടനെ ഹായ്.. കൂയ്.. ഹല്ലോ.. ഫുഡിയോ എന്നൊക്കെ പറഞ്ഞു നാനാഭാഗത്ത്‌ നിന്നും ചാറ്റ് വീരന്മാര്‍ ആക്രമിച്ചു. ഗ്രൂപ്പില്‍ സജീവമായതോടെ എന്‍റെ വിരസ സായാഹ്ന്നങ്ങളെ ഞാന്‍ നിഷ്കരുണം ആട്ടിപ്പായിച്ചു ഒപ്പം നേരത്തെ നിയമിച്ച എട്ടംഗ സംഘത്തെയും അച്ചുമാമന്‍ സ്റ്റൈലില്‍ വെട്ടി നിരത്തി സായൂജ്യമടഞ്ഞു.

പ്രൊഫൈല്‍ ഫോട്ടോ ഇല്ലാതിരുന്നത് കൊണ്ടാവാം, പലരും എന്നെ ഒരു മെയില്‍ ആയി തെറ്റിദ്ധരിച്ചു.. ഡാ നായരേ, നായരേട്ടോ, നായരമ്മാവോ എന്നൊക്കെ ചിലര്‍ വിളിച്ചപ്പോള്‍, ഏതോ നായര്‍ക്കു പത്മശ്രീ ബഹുമതി കിട്ടിയതാവാം എന്ന് കരുതി പക്വത കൈവന്ന ചിലര്‍ ബഹുമാനപുരസ്സരം "നായര്‍ സാബ്" എന്നും അഭിസംബോധന ചെയ്തു വന്നു. അന്നും ഇന്നും ഞാനൊരു ഫേക്ക് ആണെന്ന് കരുതുന്നവരും കുറവല്ല.

ദിവസങ്ങള്‍ കൊഴിഞ്ഞു പോകെ, ഗ്രൂപ്പിലുള്ള മഹിളാമണികള്‍, ചാഞ്ഞും ചെരിഞ്ഞും, നവരസങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയും ഉള്ള ഫോട്ടോകള്‍ അപ്‌ലോഡ്‌ ചെയ്തു ലൈക്‌ മേടിക്കുന്നത് കണ്ടപ്പോള്‍, എന്‍റെ നിഴലിനോട്‌ എനിക്കിത്തിരി വെറുപ്പ്‌ തോന്നി. ആഗ്രഹങ്ങളല്ലേ മനുഷ്യര്‍ക്ക്‌ ജീവിക്കാനുള്ള പ്രചോദനം നല്‍കുന്നത്.. പേരിലെങ്കിലും ഒരു പത്മശ്രീയും വിരൂപമല്ലാത്ത ഒരു മുഖവും ഉണ്ടെന്നുള്ള അഹങ്കാരത്താല്‍ പ്രൊഫൈലില്‍ ഫോട്ടോ ഇടാന്‍ എനിക്കും മോഹമുദിച്ചു. കൈയ്യില്‍ ഫോട്ടോസ് ഒന്നുമില്ല എന്ന് അപ്പോഴാണ്‌ ഓര്‍ത്തത്. ഞാനാരാ മോള്. കംബ്യൂട്ടറില്‍ ഉള്ള വെബ്കാം ഉപയോഗിച്ച് ഒരു പരീക്ഷണത്തിന്‌ ഒരുങ്ങി. ആ പരീക്ഷണത്തിന്റെ ഫലമായി, കണ്ണാടി ഫിറ്റ്‌ ചെയ്ത്, മുടി ഒരു വശത്തുകൂടി മുന്നിലെക്കിട്ടു, പച്ച ഡ്രസ്സില്‍ എന്‍റെ ആദ്യത്തെ സെല്‍ഫിക്ക് ജന്മം നല്‍കി. നാല് മാസത്തിനു ശേഷം നിഴലിന്‍റെ സ്ഥാനം എന്‍റെ സെല്‍ഫി കൈയ്യേറി. പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തു കുറച്ചു കഴിഞ്ഞപ്പോള്‍ ഡാ നായരേ, നായരേട്ടാ, നായരമ്മാവോ എന്നൊക്കെയുള്ള വിളികള്‍ പത്മേച്ചി, പപ്പേച്ചി എന്നുള്ള വിളികള്‍ക്ക് വഴിമാറി. നായര്‍ സാബ് , നായര്‍ മാം ആയും മിസ്സിസ് നായരായും പരിണമിച്ചു.

ഇത്രയുമായപ്പോഴേക്കും എന്‍റെ ആത്മവിശ്വാസം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു.. സെല്‍ഫി എടുക്കാനുള്ള മോഹം പിന്നേം. വീണ്ടും അടുത്ത പരീക്ഷണം.. ബോര്‍ഡര്‍ സാരിയൊക്കെ ഉടുത്തു, അത്യാവശ്യം ആഭരണം ഒക്കെ ഇട്ടു അടുത്ത സെല്‍ഫി വീണ്ടും ഒരു മൂന്നു മാസങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്തു. പിന്നീടങ്ങോട്ടുള്ള എന്‍റെ സെല്‍ഫി ഗ്രാഫ് ഉയര്ച്ചയുടെത് ആയിരുന്നു. രണ്ടായിരത്തില്‍ കൂടുതല്‍ ലൈകുമായി, മമ്മൂട്ടിയുടെ ഉപദേശ പ്രകാരം സൌന്ദര്യത്തെയും കാത്തു വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഏറ്റവും ഒടുവിലത്തെ സെല്‍ഫി ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.

വിവിധ പോസുകളിലുള്ള സെല്‍ഫികള്‍ ഇട്ടു ലൈക് മേടിക്കുന്നതൊക്കെ ആനന്ദമുണ്ടാക്കുന്ന  കാര്യൊക്കെ തന്നെയാണ്.. പക്ഷെ സ്ഥലകാലബോധം ഒട്ടുമില്ലാതെ,, കുലംകുത്തിയൊഴുകുന്ന പുഴയുടെ മടിത്തട്ടിലും, ചീറിപ്പാഞ്ഞു വരുന്ന ട്രെയിനിന്‍റെ മുന്നില്‍ ചാടിയും, ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയും ഒക്കെ സെല്‍ഫിയെടുത്ത് ജീവന്‍ നഷ്ട്ടപ്പെടുത്തരുത്. നിങ്ങളുടെ ജീവന്, നിങ്ങളെക്കാള്‍ വില കല്‍പ്പിക്കുന്നുണ്ട് നിങ്ങള്ക്ക് ജന്മം തന്നു കഷ്ട്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും പിന്നെ കൂടപ്പിറപ്പുകളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ..

വെറുമൊരു കൌതുകമായ സെല്‍ഫിയുടെ പിന്നാലെ പാഞ്ഞ് ഉറ്റവരെയും ഉടയവരെയും കണ്ണീര്‍ക്കായലിന്റെ നിലയില്ലാ കയത്തിലേക്ക് തള്ളി വിടരുത് എന്ന അഭ്യര്‍ത്ഥനയോടെ .... എന്‍റെ സെല്‍ഫി ചരിതം ഇവിടെ പൂര്‍ണ്ണമാവുന്നു. ....

- പത്മശ്രീ നായര്‍ -



എന്‍റെ ആദ്യകാല സെല്‍ഫികള്‍  ആണ് ചുവടെ.. 





6 comments:

  1. ente slfiekal mattullavarekond eduppikkunnatha pathiv :P

    ReplyDelete
  2. ഇനിയും ഉയരട്ടെ വാനോളം..
    എല്ലാ ആയുരാരോഗ്യസൗഖ്യവും ഉണ്ടാകട്ടെ എന്നും.

    ReplyDelete
  3. എഴുത്ത് നന്നായി.. പക്ഷെ സെൽഫി കാട്ടി പേടിപ്പിച്ചു

    ReplyDelete
  4. This comment has been removed by the author.

    ReplyDelete