Friday 11 September 2015

അതിജീവനത്തിന്റെ വഴികളിലൂടെ .. !!! ഒരോര്‍മ്മക്കുറിപ്പ്



"മാഡം.. ഇന്‍കം ടാക്സ്  റിട്ടേണ്‍  ഫയല്‍ കര്‍ണെ  കേലിയെ  സിര്‍ഫ്‌ ദോ ദിന്‍ ബാക്കി ഹൈ. "       പട്ടേല്‍  സംവരണത്തെ  പിന്തുണക്കാത്ത   പട്ടേല് പയ്യന്‍റെ  ഓര്‍മ്മപ്പെടുത്തല്‍ കേട്ടപ്പോഴാണ്   ഞാനും  അതെ  കുറിച്ച് ഓര്‍ത്തത്‌. നാലഞ്ചു  വര്‍ഷമായി  ഇക്കാര്യത്തില്‍   അവന്‍റെ  സേവനം ലഭ്യമാകുന്നുണ്ട്  പകരം ഇടക്കൊക്കെ  ഇഡലിയും ദോശയും   സാമ്പാറുമൊക്കെ   കൊണ്ടുപോയി  കൊടുത്തു  സന്തോഷിപ്പിച്ചാല്‍  മതി. പിറ്റേന്ന്  തന്നെ  FORM-16 നും പാന്‍കാര്‍ഡ്  കോപ്പിയുമൊക്കെ  ഏല്‍പ്പിക്കുമ്പോള്‍ " കൃത്യമായി  നിങ്ങളുടെ  ആദായനികുതി റിട്ടേണ്‍  ഫയല്‍ ചെയ്യൂ..  രാജ്യത്തിന്‍റെ  വികസനത്തില്‍  നിങ്ങളും  പങ്കാളിയാകൂ"  എന്ന  ആദായനികുതി വകുപ്പിന്‍റെ     പരസ്യം ഓര്‍ത്തുപോയി.  വരുമാന പരിധി ഉയര്‍ത്താതെ, അവശ്യ സാധനങ്ങളുടെ  വില മാത്രം വാനോളം ഉയര്‍ത്തി,  നട്ടം  തിരിയുന്ന സാധാരണക്കാരന്‍റെ കീശ  കാലിയാക്കുന്ന  സര്‍ക്കാരിന്‍റെ ടാക്സ് സംവിധാനത്തെ പ്രാകിയെങ്കിലും, ഔദ്യോഗിക ജീവിതത്തിന്‍റെ സ്റ്റാര്‍ട്ടിംഗ്  പോയന്റിലേക്ക്    മനസ്സു കൊണ്ടൊരു മടക്കയാത്ര നടത്തിയപ്പോള്‍  ചില മുഖങ്ങളെ  ഓര്‍ക്കാതിരിക്കാനും  ദൈവത്തോട്  നന്ദി  പറയാതിരിക്കാനും   ആവില്ല.


1992  ജനുവരി മാസം.
ഗുജറാത്തില്‍  എത്തി  രണ്ടാം  ദിവസമാണ് ആദ്യമായി ഇന്റര്‍വ്യൂനു പോകുന്നത്.  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍ പേര്  റെജിസ്റ്റര്‍  ചെയ്യാന്‍  പാലക്കാട്ടെ  സിവില്‍  സ്റ്റേഷനില്‍  പ്രവര്‍ത്തിക്കുന്ന ഓഫീസും, പിന്നെ  തൊഴിലില്ലായ്മാ  വേതനം  കിട്ടുമോ  എന്നറിയാന്‍  തരൂര്‍  വില്ലേജാപ്പീസിലും  കേറിയിറങ്ങിയിട്ടുണ്ടെന്നല്ലാതെ   ഒരു ഓഫീസിനെ  പറ്റിയോ   അതിന്റെ  നടപടി ക്രമങ്ങളെകുറിച്ചോ  മുന്‍കാല  പരിചയമോ മുന്‍ധാരണകളോ  ഒന്നുമില്ലായിരുന്നു. പോകുന്ന വഴിക്ക്  ഏട്ടന്‍ എന്തൊക്കെയോ ഉപദേശങ്ങള്‍ തരുന്നുണ്ടായിരുന്നെങ്കിലും ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല..കെമിക്കല്‍ ഫാക്ടറികള്‍പ്രവര്‍ത്തിക്കുന്ന  ഇന്ടസ്ട്രിയല്‍ ഏരിയയിലൂടെയുള്ള നടവഴിയും അതിലൂടെയുള്ള യാത്രയും ദുസ്സഹമായിരുന്നു.  അവിടുത്തെ  അന്തരീക്ഷത്തിലെ  വായുവിനു  കെമിക്കലിന്റെ  രൂക്ഷ ഗന്ധം.  കര്‍ചീഫ്‌  കൊണ്ട് വായും  മൂക്കും   വരിഞ്ഞു കെട്ടി   നടന്നു.  ഒരു ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനിയിലായിരുന്നു   ഇന്റര്‍വ്യൂ.  എ.സി. മുറിയിലെ  പതുപതുത്ത  സോഫയില്‍  ഇരുന്നു  ചുറ്റിനും  കണ്ണോടിച്ചു.  കൈയ്യിറക്കമുള്ള ബ്ലൌസും നരച്ച  സാരിയും ധരിച്ച്  , കുളിപിന്നലും,  നെറ്റിയിലെ  ചന്ദനക്കുറിയും  സീമന്ത രേഖയിലെ കുങ്കുമപ്പൊട്ടും  കണ്ണുകളിലെ  കണ്ണുകളിലെ  നിസ്സഹായതയും  മുഖത്തെ അമ്പരപ്പും ഒക്കെ  കണ്ടിട്ടാവണം  ഏതോ  ഒരു വിചിത്ര ജീവിയെ കാണുന്നത്  പോലെ  സ്റ്റാഫില്‍  ചിലരൊക്കെ   എന്നെ  തന്നെ നോക്കി  എന്തൊക്കെയോ  പിറുപിറുക്കുന്നുണ്ടായിരുന്നു.  ഭാഷ  അറിയാത്തത്  കൊണ്ട്   ആരെന്തു  പറഞ്ഞാലും  മനസ്സിലാവില്ല   എന്നൊരു  എക്സ്ട്രാ  ക്വാളിറ്റി കൂടി  അക്കാലത്ത്  എനിക്കുണ്ടായിരുന്നു.

"ആപ് കോ  സാബ്  ബുലാരഹെ  ഹൈ."  പ്യൂണ്‍  വന്നു  പറഞ്ഞപ്പോള്‍ "നിന്നെ  വിളിക്കുന്നു "   ഏട്ടന്‍  തര്‍ജ്ജമ  ചെയ്തു  തന്നു.  ഹാന്‍ഡിലില്‍  പിടിച്ചു തിരിച്ചു   വാതില്‍  തുറന്നു അകത്തു   കടക്കുമ്പോള്‍  നെഞ്ചിനുള്ളില്‍  ആരോ  തായമ്പക  കൊട്ടി പഠിക്കുന്നത്‌   വ്യക്തമായി  കേള്‍ക്കാമായിരുന്നു.

കറങ്ങുന്ന  കസേരയിലിരുന്നു ഫോണില്‍  സംസാരിച്ചു കൊണ്ടിരുന്ന  സാര്‍ കൈയ്യാംഗ്യം കാണിച്ചപ്പോള്‍  ഇരിക്കാന്‍  പറഞ്ഞതാണെന്ന്  മനസ്സിലാക്കി ഭവ്യതയോടെ  ഞാന്‍  എതിരെയുള്ള  കസേരയില്‍  ഇരുന്നു.  സംസാരം  അവസാനിപ്പിച്ചു എന്‍റെ നേരെ  തിരിഞ്ഞു  ആദ്യത്തെ  ചോദ്യം.

"വാട്ടീസ്യുവര്‍   നെയിം. "

ങ്ങാഹാ   എന്നോടാ  കളി  എന്ന ഭാവത്തില്‍ അപ്പൊ  തന്നെ  മറുപടീം  പറഞ്ഞു..  "പത്മശ്രീ" .  പിന്നീട്  കറക്കു  കസേരയിലിരുന്നു  കറങ്ങിക്കറങ്ങി    ആ  മാന്യ  ദേഹം  എന്തൊക്കെയോ  ചോദിച്ചു  എന്നെ  വട്ടം  കറക്കി .  ഭാഷയറിയാത്തതു കൊണ്ട്  ഉമിനീര്‍  കുടിച്ചിറക്കി,  അന്തംവിട്ടു, ചോദ്യങ്ങള്‍ക്കൊക്കെ  ബ്ബ ബ്ബാ ബ്ബാ   എന്ന്  മറുപടിയും  പറഞ്ഞു  പുറത്തിറങ്ങി.  ഒരു  ദിവസത്തെ  ഇടവേളയ്ക്കു  ശേഷം  രണ്ടാമത്തെ ഇന്റര്‍വ്യൂ.. ഓഫീസും  ആളുകളും  മാറിയതോഴിച്ചാല്‍  പിന്നീട്  സംഭവിച്ചതൊക്കെ  ആദ്യത്തെതു  പോലെ  തന്നെ.  പുറത്തേക്കുള്ള  വാതില്‍ തുറക്കാന്‍ നേരം  ഏട്ടനോട്  ക്യാബിനില്‍  ഇരുന്നയാള്‍  പുറത്തു  വന്നു  എന്തോ  പറഞ്ഞു.

"നിങ്ങള്‍ക്ക്  പണിയൊന്നുമില്ലെങ്കിലും  ഇവിടുള്ളോര്‍ക്ക്  പണിയുണ്ട്. വെറുതെ മനുഷ്യനെ  മെനക്കെടുത്താന്‍  ഇറങ്ങിത്തിരിക്കരുത്."   ഇതാണത്രേ  പറഞ്ഞത്..  ആ ആ ആ   ആര്‍ക്കറിയാം..  ഇക്കണക്കിന്  പോയാല്‍  പെട്ടെന്നൊന്നും  ജോലി  കിട്ടുന്ന  ലക്ഷണമില്ല..  ഹിന്ദിയോ  ഗുജറാത്തിയോ  കുറച്ചെങ്കിലും  അറിയാതെ  നിവര്‍ത്തിയില്ലെന്ന്  മനസ്സിലായി.  ജീവിക്കാന്‍  വേണ്ടി  കെട്ടും  മുറുക്കി  നാട്  വിട്ടതാണ്..  എങ്ങിനെ  നാട്ടിലേക്ക്  തിരിച്ചു  ചെല്ലും. വരുമാനമില്ലാതെ  ഇവിടെങ്ങിനെ  ജീവിക്കും..   മുന്നില്‍  കുറെ  ചോദ്യ  ചിഹ്നങ്ങള്‍  നിന്ന്  കൊഞ്ഞനം  കുത്താന്‍  തുടങ്ങി.  രണ്ടു  ദിവസം  കഴിഞ്ഞപ്പോള്‍  വീണ്ടുമൊരവസരം കൂടി  വന്നു. ഏട്ടന്‍റെ ഒരു സുഹൃത്ത്‌ രാധാകൃഷ്ണന്‍  ജോലി ചെയ്യുന്ന   സ്ഥാപനം.   പുറപ്പെടാന്‍  നേരം  ഏട്ടന്‍  പറഞ്ഞു.

"ഇതും  കൂടി  നടന്നില്ലെങ്കില്‍  നാളെ  തന്നെ  നാട്ടിലേക്ക് തിരിച്ചു  പോകാനുള്ള  ടിക്കറ്റ്  എടുത്തു  തരാം. ജോലിയില്ലാതെ  ഇവിടെ  കഴിയാന്‍   കഷ്ട്ടാണ്."

റിസപ്ഷനില്‍   എത്തിയപ്പോഴേ   രാധാകൃഷ്ണന്‍  വന്നു  എന്നെ  വിളിച്ചോണ്ട്  പോയി  ഒരു വലിയ  ക്യാബിന്റെ  ഉള്ളിലേക്ക് കടന്നു. അവിടെ രണ്ടു  ഭാഗത്തായി  രണ്ടു  പേര്‍  ഇരിപ്പുണ്ട്.  വലിയ പോസ്റ്റിലുള്ളവരാണെന്ന്  കണ്ടപ്പഴേ  മനസ്സിലായി.

"ഇതാണ്  സര്‍  ഞാന്‍  പറഞ്ഞ  ആള്‍.  ഇത്തിരി കഷ്ടത്തിലാണ്.  എന്തെങ്കിലും  ചെയ്തു  കൊടുക്കണം. നാട്ടില്‍  നിന്ന്  വന്നിട്ട്  ദിവസങ്ങളെ  ആയിട്ടുള്ളൂ.  ഭാഷയൊന്നും   അറിയില്ല  "   മലയാളം  കേട്ടപ്പോള്‍  മനസ്സില്‍  കുളിര്‍മഴ പെയ്തു.  മനസ്സിലുള്ളതൊക്കെ  തുറന്നു പറയാന്‍  കഴിയുമെന്ന   ആശ്വാസം. ഭാഷയും  ആശയവിനിമയവും  ജീവിതത്തിലെ സുപ്രധാന  ഘടകങ്ങളാണെന്ന്‌ മനസ്സിലാക്കിയതും   അന്നായിരുന്നു.

"ദാ  ഇത്  ടൈപ്പ്  ചെയ്തു  കൊണ്ട് വരൂ. "  ഒരു ലെറ്ററിന്റെ  കോപ്പി  എന്‍റെ നേര്‍ക്ക്‌ നീട്ടിക്കൊണ്ടു അയ്യര്  സാര്‍  പറഞ്ഞു.  എന്നെയും   കൂട്ടി  ക്യാബിനിനു  പുറത്തിറങ്ങി  രാധാകൃഷ്ണന്‍  ടൈപ്പ് റൈറ്റര്‍  കാണിച്ചു  തന്നിട്ട്  പറഞ്ഞു.

"ഇതെന്‍റെ സീറ്റാണ്..  എനിക്ക്  പ്രൊമോഷന്‍  കിട്ടിയത് കൊണ്ടാണ്  ഒഴിവു  വന്നത്.  എത്രയും  വേഗം  ജോലിയും  ഭാഷയും ഒക്കെ പഠിക്കാന്‍  നോക്ക്.  എന്‍റെ  പേര്   മോശാക്കരുത്."  പിന്നെ  തൊട്ടു  മുന്നിലെ സീറ്റില്‍  ഇരിക്കുന്ന മദ്ധ്യ വയസ്കനെ   ചൂണ്ടി  പറഞ്ഞു.  " സംശയങ്ങളൊക്കെ  ഇദ്ദ്യെഹത്തോടു   ചോദിച്ചോളൂ..  നമ്മുടെ  നാട്ട്വാരന്‍   തന്ന്യാ  "  പക്ഷെ  മുന്നിലിരിക്കുന്ന  നാട്ട്വാരന്‍ കണ്ട/കേട്ട ഭാവം  നടിച്ചതേയില്ല.

ടൈപ്പ് റൈറ്ററും  ഞാനും  തമ്മിലുള്ള  ബന്ധം ഇല്ലാതായിട്ട് വര്‍ഷങ്ങള്‍  ഒരുപാട്  കഴിഞ്ഞിരുന്നത്  കാരണം  ടൈപ്പിംഗ്  സ്പീഡ്  പരിശോധിക്കാന്‍   തന്ന   മാറ്റര്‍ ചെയ്തു തീരുമ്പോഴേക്കും  ഉച്ചയൂണ്  സമയമായി.  ടൈപ്പ്  ചെയ്ത  പേപ്പറില്‍  മുഴുവനും ചുവന്ന മഷി കൊണ്ട്   അയ്യര്  സര്‍ ചെറിയ ചെറിയ   വൃത്തങ്ങള്‍  വരച്ചു.  എന്നിട്ട് എന്നെ  നോക്കി  പറഞ്ഞു.

"നിങ്ങളെ  ഇവിടെ  നിയമിച്ചതോണ്ട്  കമ്പനിക്കൊരു  ഗുണവുമില്ല.. ടൈപ്പിംഗിന്റെ  കാര്യം  തന്നെ  മഹാ  കഷ്ടാ.. അപ്പൊ  പിന്നെ  സ്റ്റെനോഗ്രാഫിയില്‍  ടെസ്റ്റ്‌  ചെയ്തിട്ട്  ഒരു  കാര്യോല്ല്യ. ഞങ്ങള്‍ക്ക്  പണി കൂടും ന്നു  മാത്രം.    ഞാനിപ്പോ  എന്താ  പറയ്യാ..  നിങ്ങടെ  വിഷമങ്ങളൊക്കെ  രാധാകൃഷ്ണന്‍  പറഞ്ഞിട്ടുണ്ട്.   അതോണ്ട് മാത്രം മാസം  അഞ്ഞൂറ്  രൂപ  ശമ്പളം തരാം.    മൂന്നു  മാസത്തെ   സമയവും .. അതിനുള്ളില്‍  എന്തെങ്കിലും  ഇമ്പ്രൂവ്മെന്റ്   ഉണ്ടായില്ലെങ്കില്‍  പിരിച്ചു വിടും.   സമ്മതാണെങ്കില്‍  നാളെ മുതല്‍  വന്നോളൂ."

മുങ്ങിത്താഴാന്‍  പോകുന്ന  ഞങ്ങള്‍ക്ക്  കിട്ടിയ  കച്ചിതുരുമ്പ്  ആയിരുന്നു  ആ  ജോലി. ചെറിയ  കുഞ്ഞായിരുന്ന  മോന്‍, ശാരീരികമായി വിഷമതകള്‍ നേരിടുന്ന ഭര്‍ത്താവ്.  അഞ്ഞൂറ് രൂപ  കൊണ്ട്  ഇരുപത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു  മുമ്പ്  ജീവിതത്തിന്റെ   രണ്ടറ്റം  കൂട്ടിമുട്ടിക്കാന്‍  പെടാപാടു പെട്ടു.  ഒരുപാട്   വഴക്കു  പറയുമായിരുന്നെങ്കിലും  തന്‍റെ ജോലി തിരക്കുകള്‍ക്കിടയിലും  അയ്യര്  സാര്‍  എനിക്ക്  ഒരുപാട് സഹായം  ചെയ്തു തന്നു.  വീട്ടില്‍ നിന്നും  ഇംഗ്ലിഷ്  പത്രം  കൊണ്ടുവന്നു വായിക്കാന്‍ തന്നു. ഒരദ്ധ്യാപകനെ  പോലെ  ജോലി പാഠങ്ങള്‍  പഠിപ്പിച്ചു തന്നു. ദിവസവും ഒന്നോ  രണ്ടോ  എക്സര്‍സൈസ്  ഷോര്‍ട്ട്ഹാന്‍ഡ്   എഴുതി  പ്രാക്ടീസ്  ചെയ്യുവാന്‍ കര്‍ശനം  ചെയ്തു.  ജോലി ഇല്ലാത്ത  ഇടവേളകളില്‍ എന്തെങ്കിലുമൊക്കെ  ടൈപ്പ്  ചെയ്തു  ടൈപ്പിംഗ്  സ്പീഡ്  കൂട്ടാന്‍  നിഷ്കര്‍ഷിച്ചു .  പഞ്ചേന്ദ്രിയങ്ങളും മനസ്സും ഒക്കെ  പ്രവര്‍ത്തന നിരതമായ  കാലം.  പതിയെപ്പതിയെ അത്യാവശ്യം  കാര്യങ്ങളൊക്കെ  പഠിചെടുത്തു. സഹപ്രവര്‍ത്തകരോട്  മുക്കിയും  മൂളിയും   ഹിന്ദി സംസാരിക്കാന്‍  തുടങ്ങി. ഞാനൊഴികെ  മറ്റുള്ള  സ്റ്റാഫ് എല്ലാം  പുരുഷന്മാര്‍  ആയതു  ഒരു കണക്കിന്  ഭാഗ്യമായി.. ഉച്ചയൂണ്‌  സമയത്ത്  ഓഫീസിന്‍റെ  ഇടനാഴിയുടെ അറ്റത്തുള്ള  പാന്‍ട്രിയില്‍  ഒറ്റയ്ക്ക് കയറി  വാതിലടച്ചു, കൂളറിലെ  തണുത്ത  വെള്ളം കൊണ്ട്  മുഖവും  കഴുകി,   വയറു നിറയെ  കുടിച്ചു ഏമ്പക്കം  വിട്ടു  പുറത്തിറങ്ങുമ്പോള്‍ ഉച്ചപ്പട്ടിണിയാണെന്ന് ഞാനല്ലാതെ  മറ്റാരും  അറിഞ്ഞിരുന്നില്ല.   ജോലികള്‍  പഠിക്കുന്നതോടൊപ്പം   ജീവിതവും  പഠിക്കുകയായിരുന്നു ഞാന്‍ . മൂന്നു മാസം  തികയുന്ന  ദിവസം , രാവിലെ മുതല്‍ അങ്കലാപ്പായിരുന്നു. ഇന്നത്തോടെ  ജോലി  തീരുമോ  അതോ  തുടരാനനുവദിക്കുമോ  എന്ന  ഭയം.  വൈകുന്നേരത്തോടെ   അയ്യര്  സാര്‍  ക്യാബിനിലേക്ക്‌  വിളിപ്പിച്ചു  ഒരു കവര്‍  കൈയ്യില്‍  തന്നു. തിരിച്ചു സീറ്റില്‍  വന്നിരുന്നു  കവര്‍  തുറന്നു  നോക്കിയപ്പോള്‍  സന്തോഷം  കൊണ്ട്  കണ്ണു നിറഞ്ഞുപോയി. ശമ്പളം അഞ്ഞൂറ് രൂപയില്‍  നിന്നും  ആയിരം രൂപയായി  ഉയര്‍ത്തി,  ജോലിയില്‍  സ്ഥിരപ്പെടുത്തിയെന്ന  അറിയിപ്പായിരുന്നു  അത്.  

ഒന്നര  വര്‍ഷത്തിനു  ശേഷം  ആദ്യ  കമ്പനിയില്‍  നിന്നും വിട  പറയുമ്പോള്‍  എന്നെ  പോലും  അത്ഭുതപ്പെടുത്തിയ  എന്‍റെ  ആത്മവിശ്വാസം  കൂട്ടിനുണ്ടായിരുന്നു. എന്തിനെയും  നേരിടാനുള്ള  ഉള്‍ക്കരുത്ത്  ഉണ്ടായിരുന്നു.  തരക്കേടില്ലാത്ത   ശമ്പള വര്‍ദ്ധനയോടെ   ആറോ ഏഴോ  കമ്പനികളില്‍  ജോലി  ചെയ്തു.  ഒന്നും  മിണ്ടാതെ  ഒതുങ്ങിക്കൂടി  നടന്നിരുന്ന  നാടന്‍ പെണ്ണിന്‍റെ  വാക്കും  നാക്കും  കരുത്താര്‍ജ്ജിക്കുകയായിരുന്നു.  ഒരിക്കല്‍ അനാവശ്യമായി  മെന്റല്‍ ടോര്‍ച്ചര്‍ ചെയ്ത   ജനറല്‍  മാനേജരുടെ  മുന്നിലേക്ക്‌  രാജിക്കത്ത്   വലിച്ചെറിഞ്ഞു  കൊടുത്തു,പിറ്റത്തെയാഴ്ച മറ്റൊരു കമ്പനിയില്‍ ജോലിനേടിയ വില്ലത്തിയാണ് ഞാന്‍.  അക്കഥ ഇനിയൊരിക്കല്‍ പറയാം.. 

ഇരുപത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു  മുമ്പ്  അഞ്ഞൂറ്  രൂപ   വേതനത്തിന്  ജോലി  ചെയ്ത് കുടുംബം  പോറ്റിയ ഞാന്‍,  ഇന്ന്  ആദായനികുതി  റിട്ടേണ്‍ സബ്മിറ്റ്  ചെയ്തു    രാജ്യത്തിന്‍റെ  വികസനത്തില്‍  പങ്കാളിയാകുന്നു..   ഓര്‍ത്തപ്പോള്‍  ചിരിക്കാനാണ്  തോന്നിയത്.   എന്നെപ്പോലെ  സാധാരണക്കാരന്‍റെ  വരുമാനത്തില്‍  നിന്നും  പിടിച്ചുവാങ്ങുന്ന  പണം  കൊണ്ട്  വികസിക്കുന്നത്  രാജ്യമോ  അതോ  പൊതുജനത്തിനെ  തുരന്നു തിന്നുന്ന  കുറെ  മാന്യതയുടെ  കുപ്പായമിട്ട  കള്ളന്മാരുടെ  പള്ളയോ  എന്ന  സംശയം  മാത്രം ..   ഏതായാലും  ഞാന്‍  കണ്ട  ജീവിതം    ഏണിയും  പാമ്പും  കളി  പോലെയാണ്.  പടവുകള്‍  ചവിട്ടിക്കയറുമ്പോള്‍ ഒരുപക്ഷെ  പ്രതീക്ഷിക്കാതെ  വീഴ്ചകള്‍  സംഭവിച്ചേക്കാം.  ആ വീഴ്ചയില്‍ തളരാതിരിക്കാനും ആര്‍ജ്ജവത്തോടെ ഉയരങ്ങളിലേക്ക്  കയറിപ്പോകാനും ജീവിതാനുഭവങ്ങളുടെ  പടവുകള്‍ കരുത്തേകും  .. തീര്‍ച്ച..

11 comments:

  1. 11 Sep 2015, വെള്ളിയാഴ്ച്ഛ പത്മ എഴുതിയ “ അതിജീവനത്തിന്റെ വഴികളിലൂടെ...!! ഒരോർമ്മക്കുറിപ്പ്” ഗൂഗിൾ എന്റെ Home Page ൽ കണ്ടപ്പോൾ തന്റെ പൈജിൽ പോയി വായിച്ഛു. നമ്മൾതമ്മിൽ ഇപ്പോൾ പരിചയമൊന്നുമില്ല. ഞാൻ മുൻപ് ചിലതെല്ലാം നോക്കാറുണ്ടായിരുന്നു, ചിലതിനെല്ലാം എന്റെ അഭിപ്രായം എഴുതുകയും ഉണ്ടായി, അതൊന്നും പത്മക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് മനസ്സിലായപ്പോൾ അങ്ങ് നിർത്തി. പിന്നെ താൻ വല്ലപ്പോഴും ഇടുന്ന എഫ്ബി പോസ്റ്റിനും പ്രതികരിക്കാറില്ല, ഒന്നുമുണ്ടായിട്ടല്ല, അത് നിങ്ങളുടേതായ ഒരു ലോകമാണ്, അവിടെ എനിക്കൊന്നും ചെയ്യാനും പറയാനും ഇല്ല. അതുപോട്ടെ, താനിപ്പോഴെഴുതിയ ഈ ഓർമ്മക്കുറിപ്പ് മനസ്സിൽക്കൊള്ളുന്നതാണ്. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. അങ്ങിനെയാണ് ചിലപ്പോൾ, പുറകോട്ട് തിരിഞ്ഞ് നോക്കുംബോൾ നമ്മളോട് തന്നെ ബഹുമാനം തോന്നും.

    ReplyDelete
    Replies
    1. നമസ്കാരം ശിവദാസന്‍ സര്‍.. മുകളിലെ കമന്റ് എന്നെ ഒത്തിരി വിഷമിപ്പിക്കുന്നതോടൊപ്പം സന്തോഷപ്പെടുതുകയും ചെയ്തു. ബ്ലോഗ്ഗില്‍ വല്ലപ്പോഴും കുറിച്ചിടാറുണ്ട് എന്നതൊഴിച്ചാല്‍ പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാന്‍ സമയം കിട്ടാറില്ല.. ഈയിടെയായി ബ്ലോഗ്ഗിലേക്ക്‌ തീരെ വരാതായി. മൊബൈലില്‍ കൂടി വല്ലപ്പോഴും കമന്റ്സ് വായിക്കാറുണ്ട്.. മറുപടി എഴുതാന്‍ തരപ്പെടാത്തത് കൊണ്ടാണ്.. അല്ലാതെ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല.. തെറ്റിദ്ധരിച്ചതില്‍ വിഷമമുണ്ട്.

      വലിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും വിശകലനം ചെയ്യാനും അതെക്കുറിച്ച് എഴുതാനുമോന്നും ഞാന്‍ ശക്തയല്ല.. എന്‍റെ ജീവിതവും എന്‍റെ മുന്നിലൂടെ മനസ്സിനെ സ്പര്‍ശിച്ചുകൊണ്ട് കടന്നു പോയവരുടെ ജീവിതങ്ങലുമൊക്കെ ഓര്‍മ്മയില്‍ നിന്നും പൊടി തട്ടിയെടുത്തു ഇവിടൊക്കെ കുറിച്ചിടുന്നു.. നിങ്ങളെ പോലുള്ളവരുടെ സഹകരണവും പ്രോത്സാഹനവും മാത്രമാണ് അത്രയെങ്കിലും ചെയ്യാനുള്ള പ്രചോദനം..

      തുടര്‍ന്നും സ്നേഹവും സഹകരണവും അനുഗ്രഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ കൂടി നന്ദി.

      Delete
  2. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. വളരെ സന്തോഷം.. നന്ദി.

      Delete
  3. അഭിനന്ദനങ്ങള്‍...

    ReplyDelete
    Replies
    1. സന്തോഷം.. സ്നേഹം മുബി..

      Delete
  4. എത്ര നന്നായി എഴുതി. ആ മാറ്റം. 500 രൂപയിൽ നിന്നും അഞ്ചക്കത്തിനു മുകളിലേയ്ക്കും പിന്നെ പുളിപ്പിന്നലിൽ നിന്നും രാജിക്കത്ത് വലിച്ചെറിയുന്നതിലെയ്ക്കും. മനസ്സിൽ തൊടുന്ന എഴുത്ത്.

    ReplyDelete
    Replies
    1. ഹൃദയം കൊണ്ടുള്ള വായനക്ക് നന്ദി. സ്നേഹം

      Delete
  5. അനുഭവങ്ങളുടെ കാമ്പും കരുത്തുമുള്ള എഴുത്ത്.

    ReplyDelete
    Replies
    1. നിത്യജീവിതത്തിന്റെ തിരക്കിനിടയിലും എന്റെയീ കുറിപ്പ് വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതില്‍ വളരെ നന്ദി..

      Delete
  6. വളരെ സന്തോഷം തോന്നി വായിച്ചപ്പോൾ. ഈ അനുഭവങ്ങളൊക്കെ പിറകെ വരുന്നവർക്കും പാഠമാകുമല്ലോ എന്ന സന്തോഷം. എഴുതിയതും നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    ReplyDelete