Sunday 30 August 2015

വൈകി വന്ന വസന്തം.


നീന...
നീന  പട്ടേല്‍ .. അതായിരുന്നു   അവളുടെ മുഴുവന്‍  പേര്.
എന്‍റെ  സഹപ്രവര്‍ത്തകയായിരുന്നു, അവിവാഹിതയായ   നീന.  പുതിയ ഓഫീസിലെ അപരിചിതത്ത്വത്തിന്റെ മനം  മടുപ്പിക്കുന്ന  അന്തരീക്ഷത്തില്‍   ഏറെ  ആശ്വാസമായിരുന്നു  നീനയുമായുള്ള സൗഹൃദം. പ്രായം  കൊണ്ട്  എന്നെക്കാള്‍ ചെറുപ്പം  ആയിരുന്നെങ്കിലും   പത്മ  എന്നാണെന്നെ   വിളിച്ചിരുന്നത്.  അതുകൊണ്ടു തന്നെ  എന്തും  തുറന്നു  സംസാരിക്കാനുള്ള  സ്വാതന്ത്ര്യം  ഞങ്ങള്‍ക്കിടയില്‍  ഉണ്ടായിരുന്നു.   HR  ഡിവിഷനില്‍  അസിസ്റ്റന്റ്‌  മാനേജര്‍  ആയിരുന്നു  നീന.. ജോലിയോടൊപ്പം തന്നെ, എപ്പോഴും  കലപില കൂട്ടി തുള്ളി  തെറിച്ചു നടക്കുന്ന  ഒരു കുസൃതി പെണ്ണ്. തുറന്നു  സംസാരിക്കുന്ന  പ്രകൃതം. ഓഫീസിലെ  ഏറ്റവും  പ്രായം കുറഞ്ഞ സ്റ്റാഫ്  ആയതിനാല്‍  മറ്റു  സഹപ്രവര്‍ത്തകര്‍ക്കൊക്കെ  ഒരനിയത്തിക്കുട്ടിയോടെന്ന പോലെ   വാത്സല്യമായിരുന്നു  നീനയോട്.      ഗോതമ്പിന്‍റെ  നിറം.   പട്ടുപോലെ  മൃദുലമായ  ചെമ്പിച്ച  തലമുടി,  വെള്ളാരം  കണ്ണുകള്‍  ഒക്കെയുള്ള  ഇരുപത്തിമൂന്നുകാരിയായ   സുന്ദരിപ്പെണ്ണ്‍. ഫ്രോക്കും ജീന്‍സും  ടോപ്പും  ഒക്കെ   അവള്‍ക്കിണങ്ങുന്ന  വേഷങ്ങളായിരുന്നു.   മലയാളി ഭക്ഷണത്തോടുള്ള  അവളുടെ  താല്പര്യം, മിക്ക  ദിവസങ്ങളിലും  എന്‍റെ  ടിഫിന്‍ ബോക്സിനെ  കടന്നാക്രമിക്കും, ഇഡലിയും  ദോശയും,  സാമ്പാറും, പുളിശ്ശേരിയും അവിയലുമൊക്കെ  അവള്‍ക്കൊരുപാടിഷ്ടമായിരുന്നു.

അച്ഛനുമമ്മയും   ഒരനിയനും   അടങ്ങുന്ന  മിഡില്‍  ക്ലാസ് ഗുജറാത്തി    ഫാമിലിയായിരുന്നു   നീനയുടെ.   പരിചയപ്പെട്ടു  കുറച്ചു ദിവസം  കഴിഞ്ഞപ്പോഴാണ്  അവളുടെ   വിവാഹം   തീരുമാനിച്ച  കാര്യം  പറയുന്നത്.  വിവാഹത്തിന്  ഇനി   മൂന്നുമാസം  കൂടിയെയുള്ളൂ . വരന്‍ രാഗേഷ്.    മാതാപിതാക്കളുടെ  ഒരേയൊരു   മകന്‍.. ഗുജറാത്ത്   ആസ്ഥാനമായ  ഒരു മള്‍ട്ടി  നാഷണല്‍  കമ്പനിയുടെ   വാളയാര്‍  ബ്രാഞ്ചില്‍   ബ്രാഞ്ച്  മാനേജര്‍   ആയി   ജോലി ചെയ്യുന്നു.  നല്ല  ശമ്പളം..  കാണാനും   സുന്ദരന്‍. വിവാഹ   വസ്ത്രങ്ങളും  വരന്  നല്‍കാനുള്ള വിവാഹമോതിരവും മറ്റു  സമ്മാനങ്ങളുമെല്ലാം   അവളുടെ  ഇഷ്ടപ്രകാരം   തന്നെ തിരഞ്ഞെടുത്തു. വിവാഹം   ആര്‍ഭാടമായി  തന്നെ   നടന്നു.   നവോഡയുടെ   വേഷത്തില്‍  നീന കൂടുതല്‍  സുന്ദരിയായിരുന്നു.

"എല്ലാ   പൊരുത്തവും  ഒത്തിണങ്ങിയ   ജോഡികള്‍,  നീനയുടെ  ഭാഗ്യം"  അതായിരുന്നു  നവ ദമ്പതിമാരെ കുറിച്ചുള്ള   എല്ലാവരുടെയും  അഭിപ്രായം.. 

ഒരാഴ്ചക്ക്   ശേഷം ഒരുച്ച  നേരത്ത്  നീനയുടെ   ഫോണ്‍ കോള്‍..  ഭര്‍ത്താവിനോടൊപ്പം   പാലക്കാട്ടേക്ക്   പോകുന്നു.. യാത്ര  പറയാന്‍  വിളിച്ചതായിരുന്നു. എന്തുകൊണ്ടോ   നീനയുടെ   സ്വരത്തിന്   പഴയ  പ്രസരിപ്പു തോന്നിയില്ല..  അതോ എനിക്ക്   വെറുതെ   തോന്നിയതാവുമോ?   പിന്നീട്   നീനയുമായി  സംസാരിക്കാനും    കഴിഞ്ഞില്ല.

ആറു  മാസങ്ങള്‍ക്ക്   ശേഷം..
ഒരു സുഹൃത്തിന്‍റെ   അമ്മയെ   ആശുപത്രിയില്‍  അഡ്മിറ്റ്‌  ചെയ്തതറിഞ്ഞു  വിവരമന്വേഷിക്കാന്‍   ചെന്നതായിരുന്നുഞാന്‍ .  ഫാര്‍മസിയുടെ മുന്നില്‍   മരുന്ന് വാങ്ങാനുള്ളവരുടെ   ക്യൂവില്‍  നില്‍ക്കുന്ന   ചുരിദാര്‍  ധരിച്ച  ഒരു  പെണ്‍കോലത്തില്‍ കണ്ണുകള്‍  ഉടക്കി.  സംശയം   തീര്‍ക്കാനായി   അടുത്തേക്ക്   ചെന്നു.

തിളക്കം  നഷ്ടപ്പെട്ട   കണ്ണുകള്‍.. കരുവാളിച്ച  കവിള്‍ത്തടങ്ങള്‍,   വരണ്ടുണങ്ങിയ  ചുണ്ടുകള്‍,  ഓജസ്സു  നഷ്ടമായ   നീനയുടെ  മെലിഞ്ഞുണങ്ങിയ  ശരീരം .  എനിക്ക്  വിശ്വാസം   വന്നില്ല.. 

"നീനാ ..  നീയെന്താ  ഇവിടെ?  പാലക്കാട്ട്  നിന്നും  എപ്പോ  വന്നു? "

വിളറിയ  ഒരു ചിരിയോടെ  നീന  പറഞ്ഞു.

"അച്ഛനെ ഇന്നലെ മുതല്‍   ഇവിടെ  അഡ്മിറ്റ്‌  ചെയ്തിട്ടുണ്ട്.. അറ്റാക്ക്   ആയിരുന്നു.  ഈ മരുന്നും  ഇന്‍ജെക്ഷനും  നേഴ്സിനെ   ഏല്‍പ്പിച്ചിട്ട്  പത്തു  മിനിട്ടിനുള്ളില്‍ ഞാന്‍ വരാം. "

നീന വരുമ്പോഴേക്കും   സുഹൃത്തിന്‍റെ  അമ്മയുടെ  സുഖ വിവരങ്ങള്‍  തിരക്കി  ഞാനും  തിരിച്ചെത്തി.    ആശുപത്രി   വരാന്തയുടെ ആളൊഴിഞ്ഞ   കോണില്‍ തൂണും   ചാരി  നിന്നു  നീന തന്‍റെ  ദാമ്പത്യ ദുരന്തത്തിന്‍റെ   ഭാണ്ഡക്കെട്ടഴിച്ചു.

മനസ്സ് നിറയെ സ്വപ്നങ്ങളും  മോഹങ്ങളുമായ്    ഏഴഴകുള്ള  വര്‍ണ്ണത്തേരില്‍ ആദ്യ രാത്രിയില്‍   മണിയറയില്‍  വന്നിറങ്ങിയ നീനയെ  കണ്ണീര്‍ക്കയത്തിലേക്കായിരുന്നു  രാഗേഷ്   തള്ളിയിട്ടത്.

"ദാ   നോക്ക്..  ഇതുവരെ   നടന്നതെല്ലാം  മറന്നേക്കുക. ഞാനാരാണെന്ന്  നീയറിഞ്ഞിരിക്കണം..എന്‍റെ  ജീവിതത്തില്‍  മറ്റൊരു   സ്ത്രീയുണ്ട്.   എനിക്കവളില്ലാതെ  ജീവിക്കാനാവില്ല.   അച്ഛനമ്മമാരുടെ  ഭീഷണിക്കും നിര്‍ബന്ധത്തിനും   വഴങ്ങിയാണ്   ഞാന്‍  നിന്നെ  വിവാഹം  കഴിച്ചത്.  എന്‍റെ  ജീവിതം  എന്‍റെ  ഇഷ്ടത്തിന്  ജീവിക്കാനാണ്. നിനക്കും  നിന്റെതായ  തീരുമാനങ്ങളെടുക്കാം.   ഉറക്കം   വരുമ്പോള്‍  ലൈറ്റ്  അണച്ചു  കിടന്നോളൂ. "


താന്‍  സ്വപ്നങ്ങള്‍  കൊണ്ട്  പണിതുയര്‍ത്തിയ  ചില്ലു ഗോപുരം  ഒറ്റ  നിമിഷം  കൊണ്ട്  തകര്‍ന്നടിയുന്നതറിഞ്ഞു ഒന്നു   പൊട്ടിക്കരയാന്‍  പോലും  സ്വാതന്ത്ര്യമില്ലാതെ  റീന  കാല്‍മുട്ടുകള്‍ക്കിടയില്‍   മുഖം പൂഴ്ത്തിവച്ചു   തേങ്ങിത്തേങ്ങി   നേരം   വെളുപ്പിച്ചു.   വിവാഹജീവിതത്തിലേക്ക്  കാലെടുത്തു  വെക്കുന്നതിനു  മുമ്പ്  അമ്മ   നല്‍കിയ  ഉപദേശങ്ങള്‍   അവളോര്‍ത്തു..

"ഒരു പുരുഷനെ  നല്ലവനും  ചീത്തയും   ആക്കാന്‍  ഭാര്യക്ക്  കഴിയും. പരസ്പര  വിശ്വാസത്തിലൂടെയും  വിട്ടു വീഴ്ചകളിലൂടെയും  മാത്രമേ  ദാമ്പത്യം  വിജയിക്കൂ."

ഉറക്കം  തളം കെട്ടിയ  കണ്ണുകളുമായി  പിറ്റേന്ന്  പുലരിയില്‍  കിടപ്പറ  തുറന്നു പുറത്തു  കടക്കുമ്പോള്‍,  കൃത്രിമമായ   നാണം  മുഖത്ത്  വാരിതേക്കാന്‍  നീന മറന്നില്ല.  ആരും  ഒന്നും   അറിയരുത്..  രാഗേഷിനെ  തിരുത്താനും  തന്നിലേക്ക്  മടക്കി  കൊണ്ടുവരാനും കഴിയുമെന്നു  തന്നെ   അവള്‍  ഉറച്ചു  വിശ്വസിച്ചു.  ഒരാഴ്ചക്ക്   ശേഷം  മാതാപിതാക്കളെയും    കുടുംബത്തെയും  പിരിഞ്ഞു  ഭര്‍ത്താവിനോടൊത്ത്  അവള്‍  പാലക്കാട്ടേക്ക്   യാത്രയായി.

വീട്ടു  വാതില്‍ക്കല്‍  അക്ഷമയോടെ  നില്‍ക്കുന്ന   മലയാളി  സ്ത്രീയെ  പരിചയപ്പെടുത്തേണ്ട   ആവശ്യം  ഉണ്ടായിരുന്നില്ല..  താന്‍ ഊഹിച്ചത്  പോലെ  തന്നെ തന്‍റെ  ജീവിതത്തിലെ  കരിനിഴലായ  മീരയാണു   അതെന്നു   രാഗേഷിനോടുള്ള   ഇടപെടലില്‍  നിന്നും  മനസ്സിലായി.

മുറിയില്‍  എത്തിയ ഉടനെ  രാഗേഷ് ഒരിക്കല്‍ക്കൂടി   ഓര്‍മ്മപ്പെടുത്തി.

"പറഞ്ഞതെല്ലാം  ഓര്‍മ്മയുണ്ടല്ലോ..   എന്‍റെ  വ്യക്തിപരമായ  കാര്യങ്ങളില്‍  ഇടപെടരുത്.  മടുക്കുമ്പോള്‍  നിനക്ക്  തിരിച്ചു  പോകാം"

പരിചയമില്ലാത്ത  അന്തരീക്ഷം.. അന്യമായ  ഭാഷ. ഭര്‍ത്താവിനെ  കാണാന്‍  കിട്ടുന്ന  അവസരങ്ങള്‍  തന്നെ  വളരെ  വിരളം..  ദിവസങ്ങള്‍ കൊണ്ട്  തന്നെ  അവള്‍  മടുത്തു പോയി.  കൂടുതല്‍  നേരവും   അടുക്കളയില്‍  ചിലവഴിച്ചു.  തികച്ചും  കൂട്ടിലിട്ട   പഞ്ചവര്‍ണ്ണക്കിളിയായി  മാറുകയായിരുന്നു  നീന.

രാത്രിയില്‍  തൊട്ടടുത്ത മുറിയില്‍ നിന്നുയരുന്ന ഞരക്കങ്ങളും  സീല്‍ക്കാരങ്ങളും   അടക്കിപ്പിടിച്ച   ചിരിയും    അവളുടെ  രാത്രികളെ   അസ്വസ്ഥമാക്കി.  തന്‍റെ  ഭര്‍ത്താവിനെ  തന്നിലേക്ക് അടുപ്പിക്കാന്‍   കഴിയില്ലെന്ന്   അവള്‍  വേദനയോടെ  മനസ്സിലാക്കി..  ഒരവസാന  ശ്രമം  എന്ന  നിലക്ക്  ഒരു ദിവസം  അവള്‍ മീരയോട്‌  അപേക്ഷിച്ചു..

"എനിക്ക്  ജീവിക്കണം..  എന്‍റെ ജീവിതം  എനിക്ക്  തിരിച്ചു  തരണം. എന്‍റെയും  രാഗേഷിന്റെയും  ജീവിതത്തില്‍  ഇനി മുതല്‍ മീര  ഉണ്ടാവരുത്.."

പുച്ഛം  കലര്‍ന്ന  ഒരു ചിരിയോടെ  മീര  പറഞ്ഞു.
"ഞാനാരെയും   പിടിച്ചു  വെച്ചിട്ടില്ല..  അയാള്‍   വരുമെങ്കില്‍  നീ  കൊണ്ടുപൊയ്ക്കോ".

നീനക്ക്  മനസ്സിലായി  തന്‍റെ ഭര്‍ത്താവ്  മീരയെന്ന  സ്ത്രീയുടെ  നീരാളിപിടുത്തത്തിലാണെന്ന്.. മീരയോട്‌   സംസാരിച്ചത്  അറിഞ്ഞ  ആ രാത്രിയില്‍  അവള്‍ക്കു   ഏറെ  ദേഹ പീഡനം  ഏല്‍ക്കേണ്ടി വന്നു.  ഇനിയും   ഇവിടെ  തുടരാന്‍   വയ്യ.  അന്ന് രാത്രി അവള്‍  എന്തൊക്കെയോ  തീരുമാനങ്ങള്‍   എടുത്തു.  പിറ്റേന്ന്  തന്നെ  അവള്‍  ഗുജറാത്തിലേക്ക്   വണ്ടി  കയറി.  

ഭര്‍ത്താവിന്‍റെ  മാതാപിതാക്കളെ  കാണാനാണ്   അവള്‍  ആദ്യം  പോയത്. രാഗേഷും  മീരയുമായുള്ള  ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോള്‍   അവരില്‍  പ്രത്യേകിച്ച്  ഭാവഭേദങ്ങള്‍  ഒന്നും  കാണാത്തത്  അവളെ   അമ്പരപ്പിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച  മീരയുമായുള്ള മകന്‍റെ  വഴിവിട്ട  ബന്ധം   അവര്‍ക്ക്  നേരത്തെ   അറിയാമായിരുന്നുവത്രേ .   ഒരു വിവാഹത്തിലൂടെ  അവനെ  അവളില്‍  നിന്നു  മോചിപ്പിക്കാന്‍ കഴിയുമെന്ന്  കരുതി,  മനപൂര്‍വ്വം   നീനയെയോ   അവളുടെ  കുടുംബത്തെയോ   അറിയിച്ചില്ല.   ഒരുപക്ഷെ  എല്ലാ  മാതാപിതാക്കളെയും  പോലെ  മക്കളുടെ  കാര്യത്തില്‍  ഉള്ള  സ്വാര്‍ത്ഥതയാവാം..   പിന്നീട്   നീനക്ക്  മുമ്പില്‍  ഒറ്റ  വഴിയെ  ഉണ്ടായിരുന്നുള്ളൂ..  വിവാഹ മോചനം. അയാള്‍ക്കും   അതില്‍  എതിര്‍പ്പൊന്നും   ഉണ്ടാവാതിരുന്നത്‌  കൊണ്ട്   അധികം   വൈകാതെ  തന്നെ  കോടതി  വിവാഹ മോചനം   അനുവദിച്ചു.  വിവാഹിതയായ  ഒരു കന്യകയുടെ  വിവാഹ  മോചനം..

നീന പറഞ്ഞു  നിര്‍ത്തുമ്പോള്‍   ഞാനവളുടെ  മുഖഭാവം   ശ്രദ്ധിച്ചു.. ഒരു  നിര്‍വികാരതയാണ്‌   എനിക്ക്  കാണാന്‍  കഴിഞ്ഞത്..  ഒരു  ജന്മത്തിലേക്കുള്ളതു  മുഴുവന്‍   കരഞ്ഞു  തീര്‍ത്തതിനാലാവാം,   അവളുടെ  കണ്ണുകളില്‍  ഇത്തിരി  പോലും   ഈറന്‍  പൊടിഞ്ഞിരുന്നില്ല.   ഒരു ദീര്‍ഘ നിശ്വാസത്തോടെ   അവള്‍  തുടര്‍ന്നു..

"എന്‍റെ കാര്യത്തില്‍   അച്ഛനുമമ്മയും   വളരെ   ദുഃഖിതരാണ്..  ഞാനിനിയും  ഇവിടെ  നിന്നാല്‍   അവരുടെ   സങ്കടം  കൂടുകയേ  ഉള്ളൂ..  എന്‍റെയൊരു  കൂട്ടുകാരിയുണ്ട്   മുംബൈയില്‍..  അടുത്തയാഴ്ച  ഞാനങ്ങോട്ടു   പോവുന്നു..   നല്ലൊരു  ജോലി  ചെയ്തു  ജീവിക്കാന്‍   ആവശ്യമായ  വിദ്യാഭ്യാസവും പിന്നെ  ആത്മവിശ്വാസവും ഉണ്ട് കൈമുതലായി."

തളര്‍ന്ന  ശബ്ദത്തിലും   നീനയുടെ  വാക്കുകളില്‍  നിശ്ചയദാര്‍ഢ്യത്തിന്‍റെ  മുഴക്കമുണ്ടായിരുന്നു.

"വിഷമിക്കണ്ട.. എല്ലാം  നല്ലതിനാണെന്ന്  കരുതി  ആശ്വസിക്കൂ.. നിനക്കൊരു  നല്ല ഭാവി  ഉണ്ടാവും.  എന്‍റെ  മനസ്സ്   അങ്ങിനെ  തന്നെ  പറയുന്നു.. സമാധാനമായിരിക്ക്."        ആ  സമയത്ത്   എനിക്കങ്ങനെയോക്കെയെ   അവളെ  ആശ്വസിപ്പിക്കാന്‍  കഴിയുമായിരുന്നുള്ളൂ.. 

അന്ന്  ഞങ്ങള്‍  കണ്ടു  പിരിഞ്ഞിട്ടിപ്പോള്‍  വര്‍ഷം  അഞ്ചെട്ടു കഴിഞ്ഞു. 

അന്നൊരു  ഞായറാഴ്ചയായിരുന്നു..    ഷോപ്പിംഗ് മാളിലെ   തിരക്കിനിടയിലൂടെ   ഷെല്‍ഫുകളില്‍  നിന്നും   സാധനങ്ങള്‍  എടുത്തു  ട്രോളിയിലേക്ക്‌ ഇടുന്നതിനിടയില്‍  വെളുത്തുരുണ്ട   മനോഹരമായ  ഒരു  കൈ  എന്‍റെ തോളിലമര്‍ന്നു..

"ഹായ്  പത്മ ... മുജെ പെഹ്ച്ചാനാ"??   ഒരു  നിമിഷം ..  ഞാനാ ശബ്ദത്തെ  തിരിച്ചറിയാന്‍   ശ്രമിക്കുകയായിരുന്നു . 

അതെ  ആ  ശബ്ദത്തിലൂടെ  മാത്രമേ  എനിക്കവളെ  തിരിച്ചറിയാന്‍  കഴിയുമായിരുന്നുള്ളൂ..  നീനയുടെ  രൂപം   അത്രയ്ക്ക്  മാറിപ്പോയിരിക്കുന്നു.. ആദ്യമായി  ഞാന്‍  കണ്ട,   ചുറുചുറുക്കോടെ  ഓടി നടന്നു  ജോലി  ചെയ്തിരുന്ന  വെള്ളാരം  കണ്ണുകളുള്ള    വെളുത്ത പെണ്‍കുട്ടിയായിരുന്നില്ല,   ആശുപത്രി   വരാന്തയില്‍  വെച്ച്  തകര്‍ന്നടിഞ്ഞ ദാമ്പത്യത്തിന്റെ കഥ  പറഞ്ഞ  ശോഷിച്ച പെണ്‍കോലവുമായിരുന്നില്ല. 

അല്പം  വൈകിയാണെങ്കിലും കാലം  അവളില്‍  വീണ്ടും  വസന്തം  വിടര്‍ത്തിയിരിക്കുന്നു..  തിളങ്ങുന്ന  കണ്ണുകളില്‍   ആത്മ  സംതൃപ്തിയുടെ   ഒരു  കടല്‍  ഒളിപ്പിച്ചു  വെച്ചിട്ടുണ്ട്.  കവിള്‍ത്തടങ്ങള്‍ക്ക്  സിന്ധൂരസന്ധ്യയുടെ   ചുവപ്പ്.  കണ്ണെടുക്കാതെ  നോക്കി  നിന്നു  പോയി  നിമിഷങ്ങളോളം.. 

"മമ്മീ."    ഒരു നാലു വയസ്സുകാരന്‍റെ  വിളിയാണ്  എന്നെ   ഉണര്‍ത്തിയത്.   സുന്ദരനായ   ഒരു ചെറുപ്പക്കാരന്റെ  കൈയ്യില്‍ തൂങ്ങി   കളിപ്പാട്ടങ്ങളും  പിടിച്ചു  കൊണ്ട്  മിടുക്കനായ്  ഒരാണ്‍കുട്ടി. 

"ഇത്  വിവേക്..  എന്‍റെ  ഭര്‍ത്താവ്.  ഇവന്‍  ശ്യാം.. ഞങ്ങളുടെ  ഒരേയൊരു  മോന്‍"

ഞാന്‍  വിവേകിനെ  നോക്കി  പ്രത്യഭിവാദ്യം  ചെയ്തു.  കുസൃതിയോടെ  ഓടിപ്പോയ  മകനെ  വിളിച്ചു   വിവേക്  അകന്നപ്പോള്‍  റീന  തുടര്‍ന്നു.

"മുംബൈയില്‍  വെച്ച്  പരിചയപ്പെട്ടതാണ് വിവേകിനെ. എന്‍റെ   സഹപ്രവര്‍ത്തകനായിരുന്നു, പിന്നീട്  വിശ്വസ്തനായ  നല്ലൊരു  സുഹൃത്തായി. ഒടുവില്‍ ഇരുവീട്ടുകാരുടെയും  സമ്മതത്തോടെയും അനുഗ്രഹത്തോടെയും എന്നെ ജീവിതസഖിയുമാക്കി.    ഞാനിന്നു     സംതൃപ്തയായ ഒരു ഭാര്യയാണ്, അമ്മയാണ്  ഒരുത്തമ  കുടുംബിനിയാണ്, ഉത്തരവാദിത്വമുള്ള ഒരുദ്യോഗസ്ഥയുമാണ്‌ .   കഴിഞ്ഞതെല്ലാം ഇപ്പോഴെനിക്ക്‌  ഒരു ദുസ്വപ്നം പോലെ  തോന്നുന്നു.   ഒരുപക്ഷെ  അന്നങ്ങിനെയൊക്കെ   സംഭവിച്ചില്ലായിരുന്നെങ്കില്‍   എനിക്ക്  വിവേകിന്‍റെ  സ്നേഹം  അനുഭവിക്കാന്‍  കഴിയുമായിരുന്നോ?   എനിക്കൊരമ്മയാവാന്‍  കഴിയുമായിരുന്നോ..   ദൈവത്തിന്  നന്ദി."

"ഇതൊക്കെ   ജീവിതത്തിലെ  ഓരോ  പരീക്ഷണങ്ങള്‍   ആണ്  കുട്ടീ.. ആത്മധൈര്യം  ആര്‍ജ്ജിക്കാനുള്ള  ഓരോ പരീക്ഷണം..  എല്ലാം  നല്ലതിനെന്ന്  കരുതുക.. നിനക്ക്  നല്ലതേ   വരൂ."   സന്തോഷത്തോടെ   നീന  യാത്ര  പറഞ്ഞു.

ആള്‍ക്കൂട്ടത്തില്‍അലിഞ്ഞില്ലാതാവുന്ന നീനയുടെ സന്തുഷ്ടകുടുംബത്തെ കണ്ണിമക്കാതെ നോക്കി നിന്നപ്പോള്‍ ഞാനോര്‍ത്തു.

ഇത് നീനയുടെ പുതിയ ജന്മം. തോല്‍ക്കാന്‍  മടിക്കുന്ന സ്ത്രീ  ശക്തി.
തളര്‍ച്ചയില്‍ നിന്നും ശക്തിയാര്‍ജ്ജിച്ചു വളര്‍ച്ചയിലേക്കുള്ള സ്ത്രീയുടെ കുതിപ്പ് ആര്‍ക്കുമെന്നല്ല അവള്‍ക്കു പോലും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. ക്ഷമയുടെ, സഹനത്തിന്റെ, അദ്ധ്വാനത്തിന്റെ, സ്നേഹത്തിന്‍റെ പ്രതീകമായ സ്ത്രീ കുടുംബത്തിന്‍റെ മാത്രമല്ല ഒരു സമൂഹത്തിന്‍റെ തന്നെ അഭിമാനമാണ്.




 











6 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചതിയില്‍ കലാശിച്ച നീനയുടെ ആദ്യദാമ്പത്യത്തെ സംബന്ധിച്ച വരികള്‍ വായിച്ചപ്പോള്‍ മനസ്സില്‍ അവള്‍ക്ക് വേണ്ടി ഉണര്‍ന്ന പ്രാര്‍ത്ഥനയുള്‍ച്ചേര്‍ന്ന വികാരം അവസാന വരികളുടെ വായനയില്‍ നിന്ന് സാക്ഷാത്കൃതമായതറിഞ്ഞപ്പോഴുള്ള ആശ്വാസം ചില്ലറയല്ല.

    ഹൃദയത്തില്‍ നന്മയുള്ളവര്‍ക്ക് വിധി എവിടെയെങ്കിലുമൊക്കെ ഒരു ആശ്വാസം/സന്തോഷം കരുതിവെച്ചിട്ടുണ്ടാകും എന്ന ശുഭാപ്തിവിശ്വാസത്തിന്‌ അടിവരയിടുന്ന കഥാപരിണതി.

    രചയിതാവിന്‌ ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി ശ്രീ ഉസ്മാന്‍ പള്ളിക്കരയില്‍. കുറച്ചു കാലമായി "പത്മതീര്‍ത്ഥം" ബ്ലോഗ്‌ മരവിച്ച ഒരവസ്ഥയിലായിരുന്നു. വീണ്ടും ഉണര്‍ന്നെണീക്കാന്‍ പ്രചോദനമാവുന്നുണ്ട് താങ്കളുടെ വരികള്‍.. വീണ്ടും നന്ദി.

      Delete
  3. വായനയുടെ ആരംഭത്തില്‍ മനസ്സില്‍ വാത്സല്യമായി നീന..
    പോകെപ്പോകെ ദുഃഖമായ്‌........
    ഒടുവില്‍, ആത്മവിശ്വാസം നേടിക്കൊടുത്ത വിജയവുമായി കണ്ടുമുട്ടിയപ്പോള്‍ സന്തോഷം!!!
    നല്ല എഴുത്ത്....
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്കും പ്രോത്സാഹനത്തിനും വളരെ വളരെ നന്ദി തങ്കപ്പന്‍ സര്‍. അല്പം വൈകിയാണെങ്കിലും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

      Delete
  4. നൊമ്പരമായി മനസ്സില്‍ ആദ്യ ഭാഗം ,എല്ലാം നല്ലത് പോലെ അവസാനിച്ചല്ലോ ,,,പലരില്‍ ചിലര്‍ രക്ഷപ്പെടും ചിലര്‍ അങ്ങിനെ തന്നെ ഒതുങ്ങി തീരും ,

    ReplyDelete