Wednesday 29 October 2014

വായുവിലെ സന്യാസി.. ഓര്‍മ്മകളില്‍ നിന്നൊരേട്..











അഞ്ചോ ആറോ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സ്കൂളിലെ സില്‍വര്‍ ജൂബിലി ആഘോഷം നടന്നത്. നളചരിതം ആട്ടക്കഥയും, മാജിക്കും, മറ്റു കലാപരിപാടികളുമായി വളരെ വിപുലമായ ആഘോഷം തന്നെയായിരുന്നു. അന്നത്തെ പരിപാടികളില്‍ മുഖ്യാതിഥികളായിരുന്നവരെയൊന്നും ഇന്നോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.. ഡാന്‍സില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടായിരുന്നിട്ടും, അന്നത്തെ സാഹചര്യത്തില്‍ വസ്ത്രാലങ്കാരങ്ങളുടെ ചിലവു വഹിക്കാന്‍ കഴിയാതിരുന്നത് കൊണ്ട്, ആഗ്രഹത്തെ മനസ്സിലിട്ടു ചുട്ടു കരിച്ചു.
ജൂബിലി ആഘോഷങ്ങളുടെ ആദ്യഘട്ടം ഒരാഴ്ചക്കാലത്തെ എക്സിബിഷന്‍ ആയിരുന്നു. സയന്സിനോട് അനുബന്ധിച്ച, പരീക്ഷണങ്ങളും, വിദ്യാര്‍ഥികളുടെ വിശദീകരണങ്ങളും, സ്റ്റഫ് ചെയ്തു വെച്ച പെരുമ്പാമ്പും മുയലും പുലിയും, ലായനി ഭരണികളില്‍ സൂക്ഷിച്ച ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാ ഘട്ടങ്ങളും ഏറെ കൌതുകം തോന്നുന്നവയായിരുന്നു.. ഒരുപക്ഷെ ജീവിതത്തില്‍ ആദ്യമായി കണ്ട എക്സിബിഷനും സ്കൂളിലേതു തന്നെ എന്നാണോര്‍മ്മ..
എക്സിബിഷനിലെ കാഴ്ചകളില്‍ ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്ന ഒന്നാണ് വായുവിലെ സന്ന്യാസി.. ഇരുളടഞ്ഞ ക്ലാസ് മുറിയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ബള്‍ബുകളുടെ വെളിച്ചത്തില്‍ കാവി വസ്ത്രം ധരിച്ചു, താടിയും ജടയും നീട്ടി വളര്‍ത്തി, കമണ്ഢലുവേന്തിയ ഇടത് കൈ യോഗദണ്ഡില്‍ നീട്ടി വെച്ച്, വലതു കൈയ്യിലെ വിരലുകള്‍ക്കിടയില്‍ ഞാന്നു കിടക്കുന്ന രുദ്രാക്ഷമാലയില്‍ തിരുപ്പിടിച്ച്, ചൈതന്യം സ്ഫുരിക്കുന്ന മിഴികളാല്‍ കാണികളെ നോക്കി മൃദു മന്ദഹാസം പൊഴിക്കുന്ന, ചമ്രം പടിഞ്ഞു നിലം തൊടാതെ ശൂന്യമായ അന്തരീക്ഷത്തില്‍ ഇരിക്കുന്ന ഋഷിവര്യന്‍. ഏതോ ജാലവിദ്യക്കാരന്റെ കണ്കെട്ട് വിദ്യയാല്‍ ഒരുക്കിയെടുത്ത ആ സന്ന്യാസിവര്യന്‍ ആരാണെന്ന് അന്നൊന്നും അധികം പേര്‍ക്കും അറിയുമായിരുന്നില്ല. എത്ര കണ്ടിട്ടും കൊതി തീരാതെ, ക്ലാസ്സില്ലാത്ത സമയത്ത് കൂട്ടുകാരുമൊത്ത് വരിയില്‍ നിന്ന് പിന്നെയും പല പ്രാവശ്യം ഈ മുനി ശ്രേഷ്ഠനെ കണ്ടു.
ജൂബിലി ആഘോഷങ്ങള്‍ അവസാനിച്ച ശേഷം എന്നോ ഒരു നാള്‍, ഇന്റര്‍വെല്‍ സമയത്ത് കൂട്ടുകാരികളോടൊപ്പം ചാഞ്ഞു കിടന്ന മാവിന്‍ കൊമ്പില്‍ തൂങ്ങിയാടിക്കളിക്കുന്ന നേരത്ത്, പത്താം ക്ലാസ്സിലെ അഞ്ചാറു പെണ്‍കുട്ടികള്‍ ഞങ്ങളുടെ അടുത്തുകൂടി നടന്നു പോകുമ്പോള്‍, കുറച്ചകലെ നിന്നിരുന്ന ഒരു കൂട്ടം ആണ്‍കുട്ടികളുടെ ഇടയ്ക്കു നിന്നും ഒരു വിളി..
"ഹേയ്.. വായുവിലെ സന്യാസീ. "
വിളി കേട്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ കൈ വീശി കാണിച്ചു.
പ്രായത്തെക്കാള്‍ കൂടുതല്‍ ശരീരപുഷ്ട്ടിയുള്ള, ഇടുപ്പിനും താഴേക്കു നീണ്ടു കിടക്കുന്ന തലമുടിയും,, മൂക്കില്‍ തിളങ്ങുന്ന ചുവന്ന കല്ലുമൂക്കുത്തിയും ഇട്ട ഒരു ദാവണിക്കാരി.. പിന്നീട് പലരും വിളിച്ചു കേട്ടപ്പോള്‍, എക്സിബിഷനില്‍ കണ്ട വായുവിലെ സന്യാസിയാണ് സുമിത്രയെന്നു പേരുള്ള ആ പെണ്‍കുട്ടി എന്നറിഞ്ഞു . പിന്നീട് പലപ്പോഴും സ്കൂളിലേക്കുള്ള വഴിയില്‍ മാറത്തടുക്കിപ്പിടിച്ച പുസ്തക കെട്ടുമായി കൂട്ടുകാരികളോടൊപ്പം നടന്നു പോകുന്നത് കണ്ടിട്ടുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി . ചാറ്റല്‍മഴ ചിണുങ്ങിപ്പിണങ്ങി പെയ്യുന്ന ഒരു വൈകുന്നേരം.. പിറ്റേന്ന് സ്കൂളില്‍ പോകുമ്പോള്‍ തലയില്‍ ചൂടാനായി, തിണ്ണയിലിരുന്നു കനകാംബര മാല കൊരുത്തു കൊണ്ടിരിക്കെ സ്ത്രീകളുടെയും കുട്ടികളുടെയും അലമുറ കേട്ടു.. നിലവിളി അടുത്തടുത്ത്‌ വരുന്നു. എന്താണെന്നറിയാനുള്ള ജിജ്ജാസയോടെ പടിക്കലെക്കോടി..
പഴമ്പായില്‍ പൊതിഞ്ഞ, പച്ചമുളയില്‍ വെച്ചു കെട്ടിയ, ഒരു മനുഷ്യ ജീവിതത്തിന്‍റെ ആറടി മണ്ണിലേക്കുള്ള അന്ത്യ യാത്രയായിരുന്നു അത്. ഞാറു നടീല് നിര്‍ത്തി, പാടത്ത് നിന്നും ചേറു പുരണ്ട വസ്ത്രത്തോടെ, അലമുറയിടുന്ന ആള്‍ക്കൂട്ടത്തിനു പുറകെ നടന്നു വരുന്ന കാര്‍ത്ത്യായനിയും വള്ളിയും നബീസുവും തമ്മില്‍ അടക്കം പറയുന്നത് കേട്ടു.
"ന്തായാലും വല്ലാത്ത കഷ്ട്ടായി. മൂന്നാങ്ങളമാര്‍ക്കും കൂടി ഒറ്റ പെങ്ങളൂട്ട്യാ.. താഴത്തും തലേലും വെക്കാണ്ട് വളര്‍ത്തിതാ.. അതുങ്ങക്ക് സഹിക്കാന്‍ പറ്റ്വോ.. "
"ആരോ ചതിച്ചതാ.. മൂന്നു മാസായത്രേ.. എത്ര ദൂസം ദൊക്കെ ഒളിച്ചു വെക്കാന്‍ പറ്റും? മാനക്കേട്‌ പേടിച്ചു വെഷം കഴിച്ചതാണവേ."
"ന്തായാലും പെറ്റ തള്ളക്ക് പോയി."
പിറ്റേന്ന് സ്കൂള്‍ പടിക്കല്‍ കറുത്ത കൊടി ഞാന്നു കിടന്നിരുന്നു.
അസംബ്ലിയില്‍ വെച്ച് "വായുവിലെ സന്യാസിയുടെ" ആത്മാവിന്‍റെ നിത്യ ശാന്തിക്കായി രണ്ടു മിനിറ്റ് കണ്ണടച്ചു മൌന പ്രാര്‍ഥനക്ക് ശേഷം എല്ലാവരും അവരവരുടെ വീടുകളിലേക്ക് തിരിച്ചു പോയി.
കാര്‍ത്ത്യായനിയുടെയും വള്ളിയുടെയും നബീസുവിന്റെയും അടക്കം പറച്ചിലിന്റെ അര്‍ത്ഥം കുട്ടിയായിരുന്ന എനിക്കന്നു മനസ്സിലായിരുന്നില്ല..
അതെ.. ആരോ ചതിച്ചതാണ്..
അറിഞ്ഞും അറിയാതെയും ചതികള്‍ക്ക് ഇരയാവുന്നത് ഏറെയും സുമിത്രമാര്‍ മാത്രം.. അന്നും ഇന്നും എത്രയെത്ര സുമിത്രമാര്‍..
ആരുമല്ലാതിരുന്നിട്ടും ഓര്‍മ്മകളിലേക്ക് വല്ലപ്പോഴും വായുവിലെ സന്യാസി തിക്കിത്തിരക്കി കടന്നു വരും.. പിറകെ ദാവണിക്കനവുകള്‍ കണ്ണിലൊളിപ്പിച്ച പെണ്‍കുട്ടിയും, ചാറ്റല്‍ മഴയത്ത്, വെട്ടിക്കീറി പഴമ്പായില്‍ കെട്ടിപ്പൊതിഞ്ഞ സന്യാസിപെണ്‍കുട്ടിയുടെ ശ്മശാന യാത്രയും..
------------------------------------------------
(പേരുകള്‍ സാങ്കല്‍പ്പികം)




-പത്മശ്രീ നായര്‍-

10 comments:

  1. മറവിയുടെ കൈകള്‍ക്ക് വിട്ടുകൊടുക്കാതെ സൂക്ഷിച്ചു വെച്ച ഓര്‍മ്മകള്‍....നന്നായിരിക്കുന്നു.

    ReplyDelete
  2. താങ്ക്യൂ മിനീ...

    ReplyDelete
  3. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ .

    ReplyDelete
    Replies
    1. ഈ വഴി വന്നതിനും വായനക്കും നന്ദി സുധീര്‍.. :)

      Delete
  4. ചില അനുഭവങ്ങള്‍ കല്ലില്‍ കൊത്തിവെച്ച പോലെ ഓര്‍മ്മകളായി ഒളിമങ്ങാതെ കിടക്കും ...ഒഴിവു സമയങ്ങളില്‍ എത്തി നോക്കി ഞാനിവിടുണ്ടേയെന്നു ഓര്‍മ്മപ്പെടുത്തും ..നന്നായി ..!

    ReplyDelete
    Replies
    1. സലിം പറഞ്ഞത് ശരിയാണ്..
      ആരുമല്ലാതിരുന്നിട്ടും ഇടയ്ക്കിടെ സുമിത്രയും അതുപോലെ ചില കഥാപാത്രങ്ങളും ഓര്‍മ്മകളെ വന്നു തൊട്ടുണര്‍ത്തുന്നു..
      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി.. സ്നേഹം സലീം... :)

      Delete

  5. നൊമ്പരം ഉണർത്തുന്ന ഓർമകൾ അതേ വികാരം ഞങ്ങളുടെ മനസ്സിലും എത്തിച്ചു. നല്ല എഴുത്ത്.

    ReplyDelete
    Replies
    1. ഞാനനുഭവിക്കുന്ന വികാരം അതേപടി താങ്കളുടെയും മനസ്സിലെത്തിക്കാന്‍ എന്‍റെ വരികള്‍ക്ക് കഴിഞ്ഞു എന്നറിയുന്നതില്‍ സന്തോഷം.. നന്ദി..

      Delete
  6. താങ്ക്യൂ... സുപ്രഭാതം രാജമല്ലി....

    ReplyDelete