Monday 6 October 2014

ഹൗസ് വൈഫും ഫേസ്ബുക്കും....


പ്രഭാതഭേരിക്ക് വിഷയം ആലോചിച്ചു  രാത്രികാലങ്ങളില്‍  ഉറക്കമിളച്ചു , പ്രഭാതങ്ങളിലെ പ്രഭാതഭേരിക്കിടയില്‍  പ്രഭാതഭക്ഷണത്തിന്‍റെ  താളം തെറ്റി,  കണ്‍തടങ്ങളില്‍  കറുപ്പ് വീണു,     തലമുടി മിക്കവാറും  കൊഴിഞ്ഞു, ബാക്കിയുള്ളത് അകാലനര  ബാധിച്ച്,   ഗ്ലാമറിന്  മങ്ങലേറ്റു,  ആരോഗ്യം ക്ഷയിച്ചു,  ആശുപത്രി വരാന്തയില്‍   ഡോക്റ്ററെ  കാണാന്‍  ടോക്കണ്‍ എടുത്തു ഊഴം കാത്തിരിക്കുന്നതിനിടയില്‍, മൊബൈല്‍  കൈയ്യിലെടുത്തു  ഹോം പേജിലൂടെ ചുണ്ണാമ്പ് തേച്ചു പിടിപ്പിക്കുന്നതിനിടക്ക്   വെറുതെ ആലോചിച്ചതെന്താണെന്നോ,   ഫേസ്ബുക്കിലെ അമിത സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് തന്നെ.  

ഇതിപ്പോ എന്‍റെ തോന്നല്‍ മാത്രമാണോ? എന്തായാലും സത്യാവസ്ഥയറിയാന്‍ ഫേസ്ബുക്കിന്റെ ഇടവഴികളിലൂടെ ഒരു യാത്ര പോകാന്‍ തീരുമാനിച്ചു.  സംഗതി ഏറെക്കുറെ വാസ്തവമാണ്.. സ്റ്റാറ്റസ് അപ്ഡേറ്റ്കളും കഥകളും കവിതകളും, ഫോട്ടോ പ്രദര്‍ശനവുമോക്കെയായി  നമ്മള്‍ നാരീമണികള്‍  പുരുഷപ്രജകളെ ഓവര്‍ടെക്ക് ചെയ്തു മംഗള്‍യാനെക്കാള്‍  വേഗതയില്‍  കുതിക്കുന്നു.  സ്ത്രീകള്‍ക്കിടയില്‍ തന്നെ മത്സര/വൈരാഗ്യബുദ്ധിയോടെ പായുന്ന യാഗാശ്വികളും  കുറവല്ല.  ഇത്രയൊക്കെ ആക്ടീവ് ആയിരിക്കാന്‍  ഇവരെങ്ങനെ സമയം കണ്ടെത്തുന്നു എന്നതായിരുന്നു  എന്‍റെ  കുരുട്ടുബുദ്ധിയില്‍ കുരുങ്ങിയ അടുത്ത ചിന്ത. ചിന്തിച്ചു അന്തിച്ചിരിക്കാതെ ഒരു രഹസ്യ സര്‍വേക്ക് തെയ്യാറെടുത്തു.

ആദ്യമായി, ശാലീന സുന്ദരിയായ ശാലിനി നമ്പ്യാരുടെ  അടുക്കള വഴി കയറി ഒളിച്ചിരുന്നു ചെവി കൂര്‍പ്പിച്ചു..

"മമ്മീ..  എന്‍റെ യൂണിഫോം  എവിടെ? "

പ്രൈമറി ക്ലാസ്സില്‍ പഠിക്കുന്ന മോളുടെ ചോദ്യത്തിനൊപ്പം  ഗേറ്റില്‍  സ്കൂള് വണ്ടിയുടെ നിര്‍ത്താതെയുള്ള  ഹോണടിയും.

"അവിടെവിടെങ്കിലും കാണും കുട്ടീ..  പത്മെചിയുടെ പ്രഭാതഭേരി വന്നു.. അതൊന്നു വായിച്ചു കമന്റിടട്ടെ.  പപ്പയോടു പറ  തിരഞ്ഞു തരാന്‍..  ഹും.. അല്ലെങ്കിലും ഇതൊക്കെ  എന്‍റെ മാത്രം ഉത്തരവാദിത്വം ഒന്നുമല്ലലോ.. "

കാലത്തെഴുന്നേറ്റു  ഒരു കപ്പ് ചായ പോലും കിട്ടാതെ, ഷേവ് ചെയ്യാനിരുന്ന ഭര്‍ത്താവ് സുഗുണന്‍ , പകുതി വടിച്ച  താടിയുമായി മോളുടെ യൂണിഫോം തിരയാന്‍ തുടങ്ങി.  രണ്ടു ദിവസം മുമ്പ് കഴുകാനിട്ടു, ഉണക്കാനിടാന്‍ മറന്ന യൂണിഫോം വാഷിംഗ്മെഷീനില്‍ നിന്നും കണ്ടെടുത്തു. ഇസ്തിരിയിട്ടു ഉണക്കി,  നാറ്റം മാറിക്കിട്ടാന്‍ തുണിയില്‍ ഒരു കുപ്പി സ്പ്രേയും അടിച്ചു, മോളെ തെയ്യാറാക്കി ഗേറ്റില്‍ എത്തിച്ചപ്പോഴേക്കും  സ്കൂള്‍ വണ്ടി  പോയിരുന്നു.  ആ സമയം   ശാലീനയായ ശാലിനി നമ്പ്യാര്‍  തലേദിവസം അപ്ലോഡ് ചെയ്ത, കവിളത്തെ കാക്കപ്പുള്ളിയെ ഹൈലൈറ്റ് ചെയ്ത  തന്‍റെ ഫോട്ടോക്ക്  കിട്ടിയ ലൈക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ആനന്ദ പുളകിതയാവുകയായിരുന്നു..

അവിടുന്നിറങ്ങി  വലത്തോട്ടുള്ള ഇടവഴിയിലൂടെ നടന്നു,  ചാരിവെച്ച  ഗെറ്റ്  പതിയെ തുറന്നു ശ്യാമള ഉണ്ണിയുടെ  വീടിന്‍റെ പുറകിലത്തെ ജനലില്‍  പറ്റിപ്പിടിച്ച  പൊടി  തൂവാല കൊണ്ട് തുടച്ചു അവിടെ ചെവി ചേര്‍ത്തു വെച്ചു..

"ശ്യാമളെ.. ഇന്നെങ്കിലും  കഴിക്കാന്‍ വല്ലതും കിട്ട്വോ?
ലാപ്ടോപ്പിന്‍റെ മുമ്പില്‍ ഇരിക്കുന്ന  ഭാര്യയെ ഈര്‍ഷ്യയോടെ നോക്കിയിട്ട്, തികട്ടി വരുന്ന കോപത്തെ,   ഒരു മുടുക്ക് വെള്ളം കുടിച്ചിറക്കിക്കൊണ്ട്  നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു.

"ദാ വരുന്നു.. അടുപ്പത്ത് പുട്ട് വെച്ചിട്ടുണ്ട്..  ഈ സ്റ്റാറ്റസ് ഒന്നു അപ്ലോഡ് ചെയ്യട്ടെ ഉണ്ണ്യേട്ടാ..  എല്ലാവരും ഓണ്‍ലൈനില്‍  ഉണ്ടാവുന്ന പീക്ക് ടൈം ആണ്. ഇപ്പൊ പോസ്റ്റ്‌ ചെയ്‌താല്‍ നല്ലോണം ലൈക്‌ വീഴും.  കുറച്ചു കഴിയുമ്പോഴേക്കും ആ ജാടക്കാരി വീണാ വിശ്വനാഥ്  വന്നു  പോസ്റ്റിട്ടു  എല്ലാ ലൈക്കും കൊണ്ടോവും. "

പോസ്റ്റ്‌ അപ്ലോഡ് ചെയ്തു  അതില്‍ സ്വന്തം ലൈക്കും അടിച്ചു സംതൃപ്തിയോടെ  വന്ന ശ്യാമള, അടുപ്പത്ത് നിന്ന് പുട്ടു കുറ്റി ഇറക്കി അതിന്‍റെ മൂട്ടില്‍ ഒരഞ്ചാറു കുത്ത് കൊടുത്തിട്ടും  പുട്ടു വീണില്ല. സ്റ്റാറ്റസ് അപ്ടെട്റ്റ് ചെയ്യുന്ന തിരക്കിനിടയില്‍  പുട്ടുകുറ്റിയില്‍  പൊടി നിറക്കാന്‍ മറന്നു പോയിരുന്നു,  സുഹൃത്തുക്കളുടെ കണ്ണിലുണ്ണിയായ  പാവം ശ്യാമള ഉണ്ണി.

അതിവേഗം ബഹുദൂരം ഇനിയും പോകാനുള്ളതുകൊണ്ടു  പിന്നീടവിടെ നടന്നിരിക്കാനിടയുള്ള രംഗങ്ങള്‍ ഞാന്‍ എന്‍റെ ഭാവനക്ക് വിട്ടു കൊടുത്തുകൊണ്ട് അടുത്ത വീട് ലക്ഷ്യമാക്കി  ഓടി.

സൈനബാ ഹസ്സന്റെ  വീട്ടുപടിക്കല്‍ എത്തുന്നതിനു മുമ്പ് തന്നെ അവള്‍ ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ ഞാന്‍ മതിലിന്‍റെ അരികിലേക്ക് മറഞ്ഞു നിന്നു. തന്നെക്കാള്‍  സ്മാര്‍ട്ടായ തന്‍റെ സ്മാര്‍ട്ട് ഫോണില്‍   " ചന്തയില്‍ പോയി മീന്‍ മേടിച്ചിട്ട് ഇപ്പൊ വരാം  ഫ്രണ്ട്സ്...  ടാറ്റാ.. ബൈ  ബൈ.. മിസ്‌ യൂ ഓള്‍ " എന്ന സ്റ്റാറ്റസും ഇട്ടു, മേമ്പോടിക്ക്   ഫീലിംഗ് ആയി "ഇന്നെന്തരു മീന്‍ കിട്ട്വോ ന്തോ?"  ന്നും  ചേര്‍ത്തു സംതൃപ്തിയോടെ, നേര്‍ച്ചകൊറ്റന്‍റെ കഴുത്തിലെ നേര്‍ച്ച സഞ്ചിപോലോരെണ്ണത്തിലേക്ക് തന്‍റെ സ്മാര്‍ട്ട് ഫോണ്‍ നിക്ഷേപിച്ചു,  ഓവര്‍ സ്മാര്‍ട്ടായി, വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ നേരം  പിന്‍വിളിയോടെ  ഭര്‍ത്താവ് ഹസ്സന്‍കുട്ടി ,  തീവണ്ടിക്കു പച്ചക്കൊടി വീശി യാത്രാനുമതി നല്‍കുന്നത് പോലെ, ഭാര്യ ധരിക്കാന്‍ മറന്ന പൈജാമയും  വലതു കൈകൊണ്ടു പൊക്കി വീശിക്കൊണ്ട് വരുന്നു.  വീട്ടുപടിക്കല്‍ നിന്ന് കൊണ്ട് പൈജാമ വലിച്ചു കെട്ടുന്ന സൈനബയെ  നോക്കി ചിരിയമര്‍ത്തിക്കൊണ്ട്, ഞാനവിടുന്നു നടന്നു നീങ്ങി.

സൂര്യന്‍ തലയ്ക്കു മുകളില്‍ എത്തിയിരിക്കുന്നു. ഇനിയും കുറച്ചു പേരെ കൂടി ഒളിഞ്ഞു നോക്കാനുണ്ട്..
വല്ലപ്പോഴും മാത്രം  എന്തെങ്കിലും എഴുതിയിടുന്ന, എന്നാല്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പിശുക്കില്ലാതെ  ലൈക്ക്കളും,  കമന്റുകളും   കൊണ്ട്  നിറസാന്നിധ്യം ആയ മറിയാമ്മാ ചാണ്ടിയുടെ വീട്ടിലേക്കു കയറി.

ചാരിയിട്ടിരിക്കുന്ന വാതില്‍ തുറന്നു ചാണ്ടി  വന്നത്,  സ്ഥലകാലബോധമില്ലാതെ   ദുഷ്യന്തനെ ഓര്‍ത്തിരിക്കുന്ന ശകുന്തളയെ പോലെ, ലാപ്പിന്റെ മുന്നില്‍ അന്തം വിട്ടിരിക്കുന്ന മറിയാമ്മ അറിഞ്ഞതേയില്ല.  പരിസരബോധം നഷ്ട്ടപ്പെട്ടിരിക്കുന്ന ഭാര്യയുടെ  പിന്‍കഴുത്തില്‍, പോക്കറ്റില്‍ നിന്ന് വലിചൂരിയെടുത്ത പാര്‍ക്കര്‍ പേന കൊണ്ട് ദേഷ്യത്തില്‍ ഒരു കുത്തു  കുത്തിക്കൊണ്ടു  ചോദിച്ചു.

"ഞാന്‍ വന്നിവിടെ നിക്കാന്‍ തുടങ്ങീട്ടു പത്തു മിനിറ്റ് കഴിഞ്ഞു..  ഭാര്യേടെ കൈകൊണ്ടു വിളമ്പി, ഒരുമിച്ചിരുന്നു ഊണ് കഴിക്കാന്‍  വേണ്ട്യാ ഈ നട്ടുച്ചയ്ക്ക് ഇത്രേം ദൂരം വണ്ടിയോടിച്ചു വരുന്നത്. നീയാണെങ്കില്‍ ഏതു നേരവും ഫേസ്ബുക്കിന്റെ ലോകത്താ.. കുറെ കാലായി ഞാനിത് സഹിക്കുന്നു.. ഇങ്ങനെ പോയാല്‍ നമ്മളൊരുമിച്ചൊരു ജീവിതം സാധ്യമല്ല."

"പിണങ്ങല്ലേ  ന്‍റെ പൊന്നു   ചാണ്ടിച്ചായാ...."   മറിയാമ്മ   ഭര്‍ത്താവിനെ  സോപ്പിടാനുള്ള  തന്ത്രം ആലോചിക്കുകയാണ്.

"ചോറ്  വെച്ചിട്ടുണ്ട്.. ഇത്തിരി വേവ് കൂടുതലായി..  അത് സാരല്ല്യ.. ഗ്യാസ് തീര്‍ന്നു പോയതോണ്ട് കറി ഉണ്ടാക്കാന്‍ പറ്റിയില്ല..  സാരല്ല്യ, കറി നമുക്ക് ഹോട്ടലീന്ന്  വരുത്തിക്കാം.. പിന്നെ ചാണ്ടിച്ചായന്‍  ഇന്ന് തന്നെ ഗ്യാസ് ബുക്ക്‌ ചെയ്യണേ..   ഗ്യാസ് വരുന്നത് വരെ നമുക്ക് ഹോട്ടലീന്ന് ഭക്ഷണം വരുത്തിക്കാം.. ന്തേ.  "

 "ങാ.. പിന്നേയ്.. ചാണ്ടിച്ചായോ ... ദാ ഇങ്ങോട്ടൊന്നു നോക്ക്യേ... "  മറിയാമ്മ   ലാപ്ടോപ്പ് താങ്ങിയെടുത്ത്  ഡൈനിംഗ് ടേബിളില്‍  ഭര്‍ത്താവിനു അഭിമുഖമായി വെച്ച് കൊടുത്തു.

"നീലിമാ ചന്ദ്രന്‍റെ ഇന്നത്തെ പോസ്റ്റ്‌ കണ്ടോ?  സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍   ആളാവാന്‍  നോക്ക്യെതാ.. എല്ലാരും കൂടി പൊളിച്ചടുക്കി.  നല്ല രസാ  ഓരോരുത്തരുടെ കമന്റുകള്‍ വായിക്കാന്‍.. അസ്സലായി.. അവള്‍ക്കു അങ്ങനെ തന്നെ വേണം.. ഞാന്‍ ലൈക്കടിച്ചതൊന്നുമില്ല.. എന്‍റെ പോസ്റ്റിലൊന്നും അവള് വരാറേയില്ല.. ഭയങ്കര ജാഡയാ..

ഒരു ദിവസത്തിന്‍റെ മുക്കാല്‍ ഭാഗവും  ഫേസ്ബുക്കിനെ കുറിച്ച് മാത്രം  ചിന്തിച്ചു പറഞ്ഞു നടക്കുന്ന ഭാര്യയുടെ  ഈ പ്രതികരണത്തില്‍  ചാണ്ടിക്ക്   പുതുമയൊന്നും തോന്നിയില്ലെന്ന് മാത്രമല്ല   ക്ഷമയുടെ നെല്ലിപ്പലക  തകര്‍ന്നു തരിപ്പണമായത് കൊണ്ട് ഒന്നു ക്ഷോഭിക്കാന്‍  തോന്നുകയും അങ്ങനെ ചെയ്യുകയും  ചെയ്തു.

"നീയും നിന്റൊരു ഫേസ്ബുക്കും.. ഇന്നത്തോടെ നിര്‍ത്തിയില്ലെങ്കില്‍  ഞാനീ കുന്ത്രാണ്ടം  തല്ലിപ്പൊളിച്ചു   തീയിട്ടു കത്തിക്കും.."   ഭര്‍ത്താവിന്റെ മുഖഭാവം മാറിയപ്പോള്‍   മറിയാമ്മയും  വിട്ടുകൊടുക്കാന്‍ തയ്യാറായില്ല..

"ഓ.. ഉവ്വുവ്വേ...  ഇതീ തൊട്ടാല്‍  അന്നേരം വെവരം അറിയും.. ഇതെന്റെ  ആങ്ങള കഴിഞ്ഞ തവണ ഗള്‍ഫീന്ന് വരുമ്പോ കൊണ്ടു വന്നു തന്നതാണ്.. അല്ലാതെ നിങ്ങള് പുളുങ്കുരു കൊടുത്തു മേടിച്ചു തന്നതൊന്നുമാല്ലല്ലോ..  ഇതിയാനോക്കെ   ഏതു  യുഗത്തിലാ ജീവിക്കണത്..  ചാണ്ടിച്ചായാ  ന്നു വിളിച്ച  എന്‍റെ നാവോണ്ട്   ചണ്ടീ ന്നു വിളിപ്പിക്കരുത്.. ങാ. "

കാര്യങ്ങളെ കുറിച്ച്  ഏകദേശം  ഒരു പിടി കിട്ടി.  അവിടുന്നിറങ്ങി  എളുപ്പവഴിക്കു വീട്ടിലെത്താന്‍ വേണ്ടി  ഇന്ബോക്സിന്റെ  വേലിപ്പഴുതിലൂടെ     നുഴഞ്ഞു കേറാന്‍ തുടങ്ങിയപ്പോള്‍...  അതാ നില്‍ക്കുന്നു  അഞ്ചെട്ടു തരുണീമണികള്‍   വേലിക്കപ്പുറമിപ്പുറം  നിന്ന്    പരദൂഷണം പറഞ്ഞുകൊണ്ട്.   സ്വന്തമായി  ഒരു ആക്ടിവിറ്റീസും  ഇല്ലാതെ,  കായിന്റെം പൂവിന്റെം പടവുമിട്ട് കള്ളപ്പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം  ലലനാമണികള്‍..  മേല്‍പ്പറഞ്ഞവരേക്കാള്‍ കഠിനാധ്വാനികളായ  ഇവര്‍, ഇരുപത്തിമൂന്ന് മണിക്കൂറും  ഫേസ്ബുക്കില്‍ തന്നെയാണ്.. ആരൊക്കെ  എന്തൊക്കെ  എഴുതി,  എവിടൊക്കെ അടിപിടികള്‍ നടക്കുന്നു,  അവന്റെയും അവളുടെയും കമന്റുകള്‍ ചേര്‍ത്തി വായിക്കുമ്പോള്‍  അവര് തമ്മിലെന്തോ  ഇല്ലേ   എന്ന സംശയങ്ങങ്ങളും     സത്യാന്വേഷണങ്ങളുമായി സ്വന്തം ജീവിതം തന്നെ ഫേസ്ബുക്കിനു സമര്‍പ്പിച്ചവര്‍..

ഇനിയല്പം കാര്യം..
ബഹുമാന്യരായ സ്ത്രീ സുഹൃത്തുക്കളേ..
കുടുംബത്തിന്‍റെ നെടുംതൂണായി നിലകൊള്ളേണ്ടവളാണ്  സ്ത്രീ.  കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍  പുരുഷനേക്കാള്‍ കൂടുതല്‍  നമ്മള്‍ കുടുംബിനികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്.   കുടുംബകാര്യങ്ങളും, ഔദ്യോഗിക കൃത്യ നിര്‍വഹണവും  കഴിഞ്ഞു കിട്ടുന്ന നേരങ്ങളില്‍ ഉല്ലാസോപാധിയായി  മുഖപുസ്തകം വായിക്കാം.. രസിക്കാം.  കുടുംബത്തില്‍ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങിയാല്‍, രക്ഷിക്കാന്‍   ഫ്രണ്ട്സോ ഫോളോവേഴ്സോ  വരില്ല..

സ്വന്തം ഉത്തരവാദിത്വങ്ങള്‍  മറന്നു സദാസമയവും  ഫേസ്ബുക്കില്‍   വിളയാടുന്ന ഒരു ഭര്‍ത്താവിനെ നമ്മുടെ സ്ഥാനത്ത് സങ്കല്‍പ്പിച്ചു നോക്കൂ..  എങ്ങിനെയാവും നമ്മുടെയൊക്കെ പ്രതികരണം?

കുടുംബജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനുമാവട്ടെ ആദ്യ പരിഗണന.  ശാശ്വതമായ സന്തോഷവും സമാധാനവും നമുക്ക് കിട്ടേണ്ടത് കുടുംബത്തില്‍ നിന്നാണ്.. നമ്മളെ  മനസ്സിലാക്കുന്ന  ഓരോ യഥാര്‍ത്ഥ സുഹൃത്തും ഈ വസ്തുത അംഗീകരിച്ചു നമ്മോടോപ്പമുണ്ടാവുകയും ചെയ്യും.

-പത്മശ്രീ നായര്‍-










5 comments:

  1. ഫേസ് ബുക്കിന്റെ പ്രവർത്തനം സത്യസന്ധമായി വരച്ചു കാടിയിരിക്കുന്നു. നർമത്തിൽ ചാലിച്ച്. ഹാസ്യാതമാകമായി. ആശംസകൾ.ആർക്കും പ്രയോജനമോ താൽപ്പര്യമൊ ഇല്ലാത്ത കുറെ ഫോട്ടോകൾ ഇട്ടു ലൈക്ക് നേടുന്നതാണ് ഇന്ന് മഹാ സംഭവം. പെണ്ണുങ്ങളാണ് ഇതിൽ കൂടുതലും. കാരണം വലിയ അധ്വനമില്ല. അത് തന്നെ.

    .ഇപ്പോഴത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അക്ബർ കക്കട്ടിൽ ഒരു ഫേസ് ബുക്ക് ചെറുകഥ എഴുതിയിട്ടുണ്ട്. സെൽഫി എടുക്കാൻ നടക്കുന്ന ഒരു മനുഷ്യൻ.

    ReplyDelete
  2. ഹഹ ആക്ഷേപ ഹാസ്യത്തില്‍ കൂടി പറഞ്ഞത് സത്യം തന്നെ !! .. ഇക്കാര്യത്തില്‍ ആണുങ്ങളും വലിയ മോശം ഒന്നും അല്ല കേട്ടോ ,,നല്ല പോസ്റ്റ്‌ .

    ReplyDelete
  3. sathyam with hasyam ,
    llike with comment

    ReplyDelete
  4. എത്ര പറഞ്ഞിട്ടും കാര്യമില്ല ...ഇത് അങ്ങനെ ഇങ്ങനെയൊന്നും പോകില്ല ...ഇത് കൊണ്ടേ പോകൂ..ഈ മൊകപുത്തകം...!

    ReplyDelete
  5. ഹഹ കലക്കന്‍ പപ്പേച്ചീ . ഹാസ്യത്തിന്റെ മേമ്പൊടിയില്‍ തുടങ്ങിയത് നല്ല ഉപദേശത്തിന്റെ എന്‍ഡിങ്.

    ReplyDelete