Tuesday 18 June 2013

മണിക്കുട്ടനും, വെള്ളികൊലുസും..!!

കാനനച്ഛായയില്‍ ആടു മേക്കാന്‍
ഞാനും വരട്ടെയോ നിന്‍റെ കൂടെ....

ഈ ഗാനം കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന  വെളുത്തു സുന്ദരിയായാ അമ്മിണി എന്ന ആടും അവളുടെ മുടിയനായ കുള്ളനായ  ചോല നിറമുള്ള മണിക്കുട്ടനെയും ഓര്‍മ്മ വരും. 

അസത്ത് ആയിരുന്നു മണികുട്ടന്‍..,. കൂട്ടില്‍  നിന്നും കെട്ടഴിക്കേണ്ട  താമസം കുതറിയോടും..  നട്ടു നനച്ചു വളര്‍ത്തിയ റോസാ ചെടിയെ ഒരിക്കല്‍ പോലും പുഷ്പ്പിക്കാന്‍ സമ്മതിച്ചിട്ടില്ല.. റോസാ ചെടി മാത്രമല്ല, ചെമ്പരത്തിയും, തെച്ചിയും, നന്ത്യാര്‍വട്ടവും, വഴുതന, ചീനിമുളക്  ചെടികളും ഇവന്റെ പീഡനത്തിന് ഇരയായിട്ടുണ്ട്..  തൊട്ടപ്രത്തെ ലക്ഷ്മ്യെമ്മേടെ തൊടിയില്‍  തൊട്ടാവാടി തിന്നാന്‍  കൊണ്ട് പോയി കെട്ടിയിട്ടാല്‍  അവിടെ നിന്ന് മ്മ്ഹെ..മ്മ്ഹെ..മ്മ്ഹെ ന്നു ഉറക്കെ അലറി വിളിച്ചു നാട്ട്വാരെ  കൂട്ടും.. ആയമ്മയെ ഉച്ചനേരത്ത് ഒന്ന് മയങ്ങാന്‍ സമ്മതിക്കില്ല.. സഹികെട്ടു  ലക്ഷ്മ്യമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു..

"കുട്ട്യേ.. ഈ ജന്തൂനെ ഇനി ഇങ്ങട് കൊണ്ടരണ്ട.. വേണോങ്കില് പ്ലാവിന്റെ ഇലയോ ശീമക്കൊന്ന ഇലയോ വെട്ടി കൊണ്ട് പോയി അതിന്‍റെ തൊള്ളയില്  വെച്ചടക്ക്" 

അങ്ങനെ മണികുട്ടന്‍  വളര്‍ന്നു (എന്ന് പറയാമ്പറ്റില്ല ) തടിച്ചു കൊഴുത്തു എന്ന് വേണമെങ്കില്‍ പറയാം.. തൊണ്ട കീറി  കരഞ്ഞു കരഞ്ഞു വളര്‍ച്ച മുരടിച്ചു  ഉണ്ടപക്രുവിനെ  പോലെയായി.. എങ്കിലും നല്ല ഭാരം ഉണ്ടായിരുന്നു..  നാട്ട്വാരെ കൊണ്ട് പറയിപ്പിച്ചും സദാ സമയം മ്മ്ഹെ.. മ്മ്ഹെ.. ന്നു അലറി കരഞ്ഞു ശബ്ദ മലിനീകരണം   നടത്തുകയും ചെയ്തോണ്ടിരിക്കുന്ന മണിക്കുട്ടനെ വില്‍ക്കാന്‍ തന്നെ അമ്മ തീരുമാനിച്ചു.  വിവരം അറിയിച്ചതനുസരിച്ച് ഒരു ദിവസം രാവിലെ നാട്ടിലെ ഒരേ ഒരു അറവുകാരന്‍  രായന്‍ എത്തി.. കപ്പടാ മീശയുള്ള രായനെ കണ്ടാല്‍ തന്നെ പേടിയാവും. 

ആട്ടിന്‍ കൂട്ടില്‍ നിന്നും മണിക്കുട്ടനെ അഴിച്ചു കൊണ്ട് വന്നു രായന്റെ മുന്നില്‍ നിര്‍ത്തി.. രായന്‍ രണ്ടു മൂന്നു വട്ടം  മണിക്കുട്ടനെ എടുത്തു പൊക്കിയും താത്തിയും ഒന്ന് വട്ടം കറക്കിയും അവന്‍റെ ഭാരം തിട്ടപ്പെടുത്തി.. അവന്‍റെ ശരീരത്തിനുള്ള വില പേശലിനോടുവില്‍ ഇരുന്നൂറ് ഉറുപ്യക്ക് കച്ചോടം ഉറപ്പിച്ചു.  അഡ്വാന്‍സായി  കുറച്ചു തുകയും അമ്മയെ ഏല്‍പ്പിച്ചു   "ആടിനെ ഞാന്‍ നാളെ  വന്നു കൊണ്ടോക്കോളാം" എന്നും പറഞ്ഞു പോയി. 

എന്ത് കൊണ്ടെന്നറിയില്ല.അന്നത്തെ ദിവസം ചട്ടമ്പി മണികുട്ടന്‍ അനുസരണയുള്ള ഒരു കുഞ്ഞാടായിരുന്നു.. അലറി കരച്ചില്‍ ഉണ്ടായില്ല, കുതറിയോടി  തൊടിയിലെ ചെടികള്‍  കടിച്ചു  നശിപ്പിച്ചില്ല..  അവന്‍റെ ഈ സ്വഭാവ മാറ്റം എന്നിലെന്തോ  വിഷമം ഉണ്ടാക്കി. പാവം.. നാളെ മുതല്‍ ഇവന്‍റെ ചുവന്ന രോമങ്ങള്‍ എന്റെ പാവാടയില്‍ പറ്റിപ്പിടിക്കില്ലല്ലോ.. എന്‍റെ വസ്ത്രങ്ങള്‍ക്ക് ഇവന്‍റെ മണം ഉണ്ടാവില്ലല്ലോ.. ഈ അലറി കരച്ചില്‍ കേള്‍ക്കാന്‍ കഴിയില്ലല്ലോ.. 

പിറ്റേന്ന് അതിരാവിലെ തന്നെ അറവുകാരന്‍ രായന്‍ എത്തി.. ഞാന്‍ വിസമ്മതിച്ചപ്പോള്‍ അമ്മ തന്നെ കൂട്ടില്‍ നിന്നും മണികുട്ടനെ അഴിചിറക്കികൊണ്ട് വന്നു. മണിക്കുട്ടന്റെ കഴുത്തില്‍ കെട്ടിയ കയര്‍ രായന്റെ കൈയ്യിലേക്ക് ഏല്‍പ്പിച്ചു ബാക്കി തുക കൈപറ്റുന്നത് കാണാനുള്ള കെല്‍പ്പില്ലാതെ ഞാന്‍ വടക്കോറത്തെ കിണറ്റു കരയില്‍ പോയിരുന്നു.. അറിയാതെ രണ്ടു തുള്ളി കണ്ണീര്‍ അടര്‍ന്നു  പുള്ളിപ്പാവടയില്‍ വീണലിഞ്ഞില്ലാതായി.  വീടിനു മുമ്പിലുള്ള റോഡിലൂടെ അറവുകാരന്‍ രായന്റെ കൂടെ നടന്നു പോകുന്ന മണികുട്ടനെ നിറ കണ്ണുകളോടെ കിണറ്റു കരയില്‍ നിന്ന്  വേലിക്കിടയിലൂടെ കണ്ടു. കണ്ണില്‍ നിന്നും മറഞ്ഞിട്ടും അവന്‍റെ മ്മ്ഹെ... മ്മ്ഹെ.. കരച്ചിലിന്റെ ശബ്ദം  കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു.. 



ആട്ടിന്‍കൂട്ടില്‍ അവന്‍റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു.. അമ്മിണി മകനെ ചുറ്റും പരതുന്നു. മണിക്കുട്ടന്‍ പകുതി കടിച്ചിട്ട പ്ലാവിന്‍ കമ്പും  ശീമക്കൊന്നയും കയറില്‍ തൂങ്ങി ആടുന്നു.. സങ്കടം  കൊണ്ട് തൊണ്ട അടഞ്ഞത് പോലെ.  ഉച്ചക്ക് ഉണ്ണാന്‍ ഇരുന്നിട്ട്, തൊണ്ടയില്‍ നിന്നും ഇറങ്ങുന്നില്ല.. മനസ്സില്‍ മണിക്കുട്ടന്റെ മുഖം  തെളിയുന്നു.. കാതില്‍ അവന്‍റെ അലറികരച്ചിലിന്റെ ശബ്ദം.. ഇന്നലെ വരെ ഞാന്‍  പോറ്റി വളര്‍ത്തിയ മണിക്കുട്ടന്‍ ഇന്ന് പലരുടെയും തീന്‍മേശയെ അലങ്കരിക്കുകയാവും  എന്ന ചിന്ത  എന്‍റെ വിശപ്പിനെ തല്ലിക്കെടുത്തി.  

എന്‍റെ മനസ്സ് വായിച്ചിട്ടെന്ന പോലെ അമ്മ ആശ്വാസ വാക്കുകള്‍ പറഞ്ഞു. 

"പോട്ടെ. സാരല്ല്യ.. അല്ലെങ്കിലും കൊറ്റനാടിനെ എത്ര  നാളാച്ച്ട്ടാ  വളര്‍ത്വാ. ഇതൊന്ടൊക്കെ ജന്മം തന്നെ ഇതിനൊക്കെ വേണ്ടീട്ടാ.. ഇതന്ന്യാ എല്ലാരും ചെയ്യണേ.. അമ്മിണി ഇനീം പെര്ര്വോല്ലോ.. അപ്പൊ കുട്ടിയെ വളര്തിക്കോ.. കരയണ്ട.  രണ്ടീസം കഴിയുമ്പോ സങ്കടോകെ മാറും ".

മൂന്നാല് ദിവസം കൊണ്ട് മണിക്കുട്ടന്‍ ഇല്ലതായതിന്റെ സങ്കടം നേര്‍ത്ത് നേര്‍ത്ത് വന്നു.. ഒരു ദിവസം അമ്മ വീട്ടില്‍ പോയി വന്ന അമ്മയുടെ പേഴ്സില്‍ ചുവന്ന വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ രണ്ടു കുഞ്ഞു പൊതികള്‍.,. ഒരെണ്ണം അനിയത്തിക്കും ഒരെണ്ണം എനിക്കും തന്നിട്ട് പറഞ്ഞു ;

"  ആടിനെ മേച്ചു കുറെ കഷ്ട്ടപ്പെട്ടതല്ലേ.. ഇന്നാ അമ്മേടെ  വക സമ്മാനം"   

പൊതി തുറന്നു നോക്കിയപ്പോള്‍ സന്തോഷം കൊണ്ട് നിന്ന നില്‍പ്പില്‍ നാല് ചാട്ടം.. വെട്ടിത്തിളങ്ങുന്ന, നിറയെ വെള്ളി മുത്തുകള്‍ പിടിപ്പിച്ച, പൊട്ടി പൊട്ടി ചിരിക്കുന്ന മനോഹരമായ ഒരു ജോഡി വെള്ളി പാദസരം..!!!

ഒരുപാട് ആഗ്രഹിച്ചതായിരുന്നു കാലില്‍ കൊലുസണിയാന്‍..,. ഓണത്തിനോ അല്ലെങ്കില്‍  തിരുവാതിരക്കോ  ചന്തയില്‍ പത്തു രൂപയ്ക്കു കിട്ടുന്ന കല്ലുവെള്ളി പാദസരം മേടിച്ചു തരുമായിരുന്നു. രണ്ടു ദിവസം കൊണ്ട് അത് കറുത്ത് കരിക്കട്ട പോലെയാവും, പിന്നെയത് ഊരി തൊടിയിലെക്കെറിയും. 

ആദ്യമായി വെള്ളിക്കൊലുസു കിട്ടിയപ്പോള്‍.. .. ഇന്നത്തെ മാനസികാവസ്ഥ വെച്ച് പറയുകയാണെങ്കില്‍ "നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ " പരിപാടിയില്‍ ഹോട്ട് സീറ്റില്‍ ഇരുന്നു നേടിയെടുത്ത  ഒരു കോടി രൂപ കിട്ടിയ പ്രതീതിയായിരുന്നു.

വെള്ളി പാദസരം അണിഞ്ഞ എന്‍റെ കാലുകളുടെ സൌന്ദര്യം കണ്ടു ഞാന്‍ തന്നെ അതിശയിച്ചു പോയി..അലസമായി കെട്ടിവെച്ച തലമുടി, കുതികാല്‍ വരെ ഇറങ്ങി കിടക്കുന്ന പുള്ളിപ്പാവാട കൊലുസിട്ട കണങ്കാല്‍ കാണത്തക്ക വിധം  പൊക്കി കുത്തി, ഇടുപ്പില്‍ വെള്ളം നിറച്ച ചെമ്പ് കുടവുമായി നടന്നു വരുന്ന ഒരു നാടന്‍ പെണ്ണ്, കണങ്കാലില്‍ കിന്നാരം പറയുന്ന വെള്ളിക്കൊലുസുകള്‍..,.. എന്താ  ല്ലേ.. !!!



ദിവസങ്ങള്‍ കഴിഞ്ഞു. ഒരുദിവസം അമ്മ, അമ്മിണി ആടിനെ നോക്കി  ആരോടോ പറയുന്നത് ഇടനാഴിയില്‍ നിന്ന്  കേട്ടു.. 

"ഇവള്ടെ കുട്ട്യേ വിറ്റു. ആ കാശോണ്ട് പിള്ളേര്‍ക്ക് രണ്ടാള്‍ക്കും പാദസരം വാങ്ങി കൊടുത്തു.. കൊറേ കാലായി അവരടെ ആശയാണ്."   ഉള്ളിലൊരു കൊള്ളിയാന്‍  മിന്നി.. മറന്നു തുടങ്ങിയ മണിക്കുട്ടന്റെ മുഖം വീണ്ടും മനസ്സില്‍ തെളിയുന്നു.. അപ്പോള്‍ അവന്‍റെ ഇറച്ചിയുടെ വിലയാണ് എന്‍റെ കാലില്‍ കിടക്കുന്നത്.. പാദസരത്തിന്റെ കിലുക്കം അവന്‍റെ കരച്ചിലായി എന്‍റെ   കാതിനെ തുളക്കുന്നു.. കൊലുസണിഞ്ഞ കാലിലേക്ക് നോക്കുമ്പോള്‍  വല്ലാത്തൊരു വിമ്മിഷ്ട്ടം.. പിന്നീടെന്തു കൊണ്ടോ   കൊലുസണിയാന്‍ തോന്നിയില്ല.. ഊരിഎടുത്തു വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു  കുപ്പിവളകളും ചാന്തും കണ്മഷിയും  ഇട്ടു വെച്ച പെട്ടിയില്‍ സൂക്ഷിച്ചു.. 

വര്‍ഷം അഞ്ചാറു കഴിഞ്ഞു.. മുടി നിറയെ മുല്ലപ്പൂവും അത്യാവശ്യം ആഭരണങ്ങളും  അത്രയധികം വിലയില്ലാത്ത നീല പട്ടു സാരിയും ചുറ്റി ഒരു മണവാട്ടി ഒരുങ്ങി. അവളുടെ പാദങ്ങള്‍ക്ക് ചാരുതയേകാന്‍ വീണ്ടും പെട്ടിയിലടച്ച  വെള്ളി പാദസരം പുറത്തെടുത്തു.  രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍, പാദസരത്തിന്റെ പൊട്ടിച്ചിരി  വീട്ടിലെ മറ്റു അംഗങ്ങളുടെ നിദ്രാ ഭംഗത്തിന് കാരണമാവുമെന്നു  ഒരു കള്ളച്ചിരിയോടെ ആര്യപുത്രന്‍ പറഞ്ഞപ്പോള്‍  താമരത്തമ്പുരാട്ടി വീണ്ടും നഗ്നപാദയായി..

ഒന്നര വര്‍ഷത്തിനു ശേഷം തിരുവനന്തപുരത്ത്  ഒരു വാടക വീട്ടില്‍ താമസിക്കുന്ന സമയം.. അഞ്ചു മാസം പ്രായമുള്ള പൊന്നുണ്ണിയെ അടുത്ത വീട്ടിലെ പെണ്‍കുട്ടി കുമാരിയെ ഏല്‍പ്പിച്ചു അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തു പോയി വന്ന്, കുറെ കഴിഞ്ഞപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്.. ജനല്‍പ്പടിയില്‍ അലസമായി വെച്ചിരുന്ന പാദസരങ്ങള്‍ കാണുന്നില്ല.. കുമാരിപ്പെണ്ണിനോട് ചോദിച്ചപ്പോള്‍  അറിയില്ലെന്ന് പറഞ്ഞു.. അത് പിന്നെ അങ്ങിനെയല്ലേ പറയൂ.. 

ഏതായാലും അതെ പറ്റി കൂടുതല്‍  അന്വേഷണം നടത്താന്‍ ഞാനും താല്പര്യം കാണിച്ചില്ല.. ആ വെള്ളി കൊലുസ് കാണുമ്പോള്‍  അറവുകാരന്‍ രായന്‍റെ കൂടെ കരഞ്ഞു കൊണ്ട് പോകുന്ന  മണിക്കുട്ടന്റെ ദയനീയമായ മുഖം ഓര്‍മ്മ വരും.. ചോരയുറഞ്ഞ  അവന്‍റെ ഇറച്ചിയുടെ ഗന്ധം മൂക്കിലേക്ക് അടിക്കുന്നത് പോലെ തോന്നും..  വേണ്ട.. അവന്‍റെ ഓര്‍മ്മകള്‍ ആ വെള്ളി കൊലുസുകളോടൊപ്പം  ഇല്ലാതാവട്ടെ..  കൊലുസണിയാനുള്ള മോഹവും  അതോടെ ഉപേക്ഷിച്ചു.. 

എങ്കിലും ...........
കാനനച്ഛായയില്‍ ആടു മേക്കാന്‍ 
ഞാനും വരട്ടെയോ നിന്‍റെ കൂടെ....  ഈ ഗാനം കേള്‍ക്കുമ്പോള്‍  തടിച്ചുരുണ്ട, അലറി കരയുന്ന, ചോല നിറമുള്ള  എന്‍റെ മണിക്കുട്ടന്‍  മ്മ്ഹെ.. മ്മ്ഹെ.. എന്ന് കരഞ്ഞോണ്ട്  എന്‍റെ അരികിലേക്ക് ഓടിയെത്താറുണ്ട്..







34 comments:

  1. Santhosham.. aadyathe coment ente aano??
    Chila pazhaya ormmakal unarthi.... Kadha alla Anubhavam (alle?) valare nannaayirunnu....
    iniyum ezhuthuka....

    ReplyDelete
    Replies
    1. ആദ്യത്തെ കമന്റ് സന്തോഷിന്‍റെ തന്നെയായതില്‍ അതിയായ സന്തോഷം സന്തോഷേ..
      കഥയല്ല.. അനുഭവം ആണ്.. നന്ദി..

      Delete
    2. valarey lalithavum sundaravumaaya ezuth... valarey ishtam thonni...eee kadhaa kaarik elllaaa aasamsakalum nerunnoooo

      Delete
  2. മണിക്കുട്ട൯ ഒരോ൪മ്മയായ് മനസ്സിൽ,,,,,,,ആടിനെ ഔഷധഗുണമുള്ള മൃഗമാക്കാനുള്ള കാരണം ആടിനെ പറമ്പിൽ കൊണ്ട് കെട്ടിയാൽ ഏത് ഇലയും ഒരു കടി കടിക്കും എന്നതാണ്,പക്ഷേ ശീമക്കൊന്നയുടെ ഇല കഴിക്കുന്ന ആടിനെക്കുറിച്ച് കേട്ടിട്ടില്ല,,,,കഥയുടെ ഒഴുക്കിന് വേണ്ടി പറഞതാവാം,,,,,,,കുറച്ച് ഫലിതം പ്രതീക്ഷിച്ചിരുന്നു,,,,നന്നായിരുന്നു മാഷേ,,,,തുട൪ന്നെഴുതുക അഭിവാദനങ്ങൾ........

    ReplyDelete
    Replies
    1. കഥയുടെ ഒഴുക്കിനു വേണ്ടി പറഞ്ഞതല്ല.. പാലക്കാട്‌ ജില്ലയിലെ ആടുകളുടെ ഇഷ്ട്ട ഭക്ഷണം ആണ് ശീമക്കൊന്നയുടെ ഇലകള്‍..,. ഇവിടെ ഫലിതം പറയാനുള്ള വേദി കിട്ടിയില്ല മാഷേ.. അടുത്തതില്‍ ഖേദം തീര്‍ക്കാം.. അഭിവാദനങ്ങള്‍ നന്ദിയോടെ സ്വീകരിച്ചു..

      Delete
  3. സുഖമുള്ള വായനാനുഭവം ആണ് ഈ എഴുത്തിന്‍റെ പ്രത്യേകത.

    മണിക്കുട്ടന്‍ എന്നപേരില്‍ വീട്ടിലുണ്ടായിരുന്നു ഒരു മൂരിക്കുട്ടന്‍..,...അറവുകാരന്‍ കൊണ്ടുപോയ അവന്റെ നിലവിളി ഇന്നും കാതില്‍ മുഴങ്ങാറുണ്ട്.തിരിഞ്ഞു നോക്കി മടിച്ചു മടിച്ചുള്ള ആ പോക്കും..:(

    ReplyDelete
    Replies
    1. എല്ലാവര്ക്കും കാണും ഇത്തരം അനുഭവങ്ങള്‍..,. പക്ഷെ ചിലരോന്നും ഓര്‍ത്തു വെക്കാറില്ല എന്ന് മാത്രം..

      Delete
  4. This comment has been removed by the author.

    ReplyDelete
  5. പറയാന്‍ ഗ്ര്‍ഹാതുരത്തം ഉള്ള നല്ല കഥകള്‍ ഇനിയും പിറകാട്ടേ , എല്ലാ ഭാവുകങ്ങളും

    ReplyDelete
    Replies
    1. നന്ദി.. ആശംസകള്‍ അറിയിച്ചതിനു. ഇനിയും എഴുതാന്‍ ശ്രമിക്കാം.

      Delete
  6. നല്ല വെളുത്ത ചെറിയ ആടിനെ കണ്ടാൽ ഞാൻ ഒന്ന് എടുക്കാറുണ്ട്, നല്ല രസാ അല്ലേ
    കൊള്ളാം മൃഗ സ്നേഹവും അതിനോടൊപ്പം പറഞ്ഞ കഥയും
    ഇഷ്ടായി

    ReplyDelete
    Replies
    1. പ്രസവിച്ചു അധിക ദിവസം ആകാത്ത ആട്ടിന്‍ കുട്ടികളെ തോളില്‍ എടുത്തോണ്ട് നടക്കുന്നത് എനിക്കൊരു രസമായിരുന്നു ചെറുപ്പത്തില്‍...,.കഴുത്തില്‍ മുത്തു മാലയോക്കെ ഇട്ടു കൊടുക്കും..

      Delete
  7. മണിക്കുട്ടനെ ഇഷ്ടായി.... ആശംസകള്‍...

    ReplyDelete
  8. ആട്ടിങ്കുട്ടിയെപോലെ മനോഹരമായ എഴുത്ത് ... നല്ല ഒഴുക്കുണ്ട് എഴുത്തിന്

    ReplyDelete
    Replies
    1. താങ്ക്യൂ നിധേഷ്..

      Delete
  9. ആ പാദസരം ആരാ കൊണ്ടുപോയത് ?അതെന്തിനായിരിക്കും ! കുറെ ചോദ്യങ്ങള്‍ അവശേഷിപ്പിച്ച് തീര്‍ന്നുപോയല്ലോ ഈ രചന !!

    ReplyDelete
    Replies
    1. ഇത്തിരി ചോദ്യങ്ങളും അവശേഷിക്കട്ടെ.. എന്നാലല്ലേ ചിന്തകള്‍ക്ക് പുറകെ പോകാന്‍ പറ്റൂ..

      Delete
  10. ഒരു ആടുപോയലെന്താ നല്ലോണം കാലിൽ കൊലുസ്സിട്ട് വിലസിയില്ലേ ..?
    ഒന്ന് നേടാൻ ചിലപ്പോൾ മറ്റൊന്ന് ഉപേക്ഷിക്കേണ്ടിവരും
    അതൊരു പ്രക്രതി നിയമമാണ്
    അസ്സലായി എഴുതി..

    ReplyDelete
    Replies
    1. കൊലുസ്സിട്ടു വിലസിയില്ലല്ലോ.. പാതി വഴിയില്‍ വെച്ച് വിലസല്‍ നിര്‍ത്തേണ്ടി വന്നു..

      Delete
  11. ബേപൂര്‍ സുല്‍ത്താന്റെ പാതുമ്മാന്റെ ആട് പോലെ ..കൊള്ളാം ...

    ReplyDelete
  12. 'മണിക്കുട്ടനും വെള്ളിക്കൊലുസ്സും' എന്ന ഈ അനുഭവകഥ ഏറെ ഹൃദ്യമായി.
    പ്രൊഫൈലില്‍ എഴുതി വെച്ചിരിക്കുന്നത് പോലെ വല്ല്യ എഴുത്തും വായനയും ഇല്ലാത്ത
    ഒരാളുടെ തൂലികയില്‍ നിന്നും അടര്‍ന്നുവീണ വരികളാണ്, ഇതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

    ഓപ്പോളുടെ മറ്റു കഥകളെ പോലെ ,അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എനിക്ക് ഈ അനുഭവകഥയോട്
    ഇഷ്ടം തോന്നി. കാരണം, അരുമയായ് താലോലിച്ച് വളര്‍ത്തിയിരുന്ന ആട്ടിന്‍‌കുട്ടിയേ പാതിവഴിയില്‍
    നഷ്ടപ്പെട്ടപ്പോഴുണ്ടായ സങ്കടക്കടല്‍, അത് ഓപ്പോള്‍ അനുഭവിച്ചത് അതേപടി അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ തീവ്രമായി വായനക്കാരിലേക്ക് പകര്‍ന്നു നല്‍കാന്‍ ഓപ്പോള്‍ക്ക്‌ കഴിഞ്ഞു.

    അവസാനപകുതിയില്‍ ഉള്ള വെള്ളിക്കൊലുസ്സിന്‍റെ ഓര്‍മ്മ്കളിലൂടെ ഓപ്പോള്‍ സഞ്ചരിച്ചപ്പോള്‍
    അത് വായനക്കാരിലൊരാളായ എന്‍റെ ഹൃദയത്തിലൂടെ ഒരു വലിയ ചേങ്ങിലയുടെ താളത്തിലൂടെയാണ് ഇഴഞ്ഞുപോയത്.

    എന്നെങ്കിലുമൊരിക്കല്‍ ദൈവാനുഗ്രഹത്താല്‍ നമ്മള്‍ കണ്ടുമുട്ടുമ്പോള്‍ അക്കാകുക്കാന്‍റെ കൈയില്‍
    ചുവന്ന വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു ജോഡി പാദസരം ഉണ്ടാകും.!!

    ഈ കഥയ്ക്കുള്ള അക്കാകുക്കാടെ സമ്മാനം.!!
    തിരുവനന്തപുരത്തെ വാടകവീട്ടിലെ ജനലരികില്‍വെച്ചു നഷ്ട്ടപ്പെട്ടില്ലേ?.. അതേ പോലുള്ള
    ഒരു പാദസരം. പക്ഷേ അതിന് മണിക്കുട്ടന്‍റെ കരച്ചിലിന്‍റെ ശബ്ദമോ, ഇറച്ചിയുടെ മണമോ ഉണ്ടാകില്ല.

    വേറിട്ട ശൈലിയിലൂടെ, അനര്‍ഗളമായി ഒഴുകുന്ന ഗംഗാനദിക്ക് തുല്യം ലാളിത്യമാര്‍ന്ന
    ഒഴുക്കോടെ, ഓപ്പോളുടെ കഥാ സാഗരത്തിലേക്കുള്ള ഈ വഴിത്താരയില്‍ എല്ലാ ഭാവുകങ്ങളും
    നേരുന്നു.

    ആശംസകള്‍

    ReplyDelete
    Replies
    1. എനിക്ക് കിട്ടുന്ന ഓരോ ആശംസകളുടെയും യഥാര്‍ത്ഥ അവകാശി അക്കാക്കു തന്നെയാണ്.ഞാന്‍ പോലും അറിയാതെ കിടന്ന എന്നിലെ സര്‍ഗ്ഗ വാസനയെ പുറത്തു കൊണ്ട് വന്നതിനു എന്നും കടപ്പെട്ടിരിക്കുന്നു..

      കൊലുസ് വാഗ്ദാനം എല്ലാരും കണ്ടിരിക്കന്നു.. ഇനി മാറ്റി പറയാനും പറ്റില്ല.. എത്രേം പെട്ടെന്ന് കൊലുസുമായി വരുമെന്ന് വിശ്വസിക്കുന്നു.. ചക്ക മറക്കണ്ട..

      ഒരുപാട് സ്നേഹത്തോടെ അക്കാക്കൂന്റെ സ്വന്തം ഓപ്പോള്‍..

      Delete
  13. This comment has been removed by the author.

    ReplyDelete
  14. രാത്രിയുടെ നിശ്ശബ്ദ യാമങ്ങളില്‍, പാദസരത്തിന്റെ പൊട്ടിച്ചിരി വീട്ടിലെ മറ്റു അംഗങ്ങളുടെ നിദ്രാ ഭംഗത്തിന് കാരണമാകാതിരിക്കാന്‍, അതിന്റെ ‘കിടുങ്ങാമണി‘ മാത്രം മാറ്റിയാല്‍ മതിയാകും.
    ( നിരന്തര ഗവേഷണ നിരീക്ഷണങ്ങളിലൂടെ ഈയുള്ളവന്‍ പരീക്ഷിച്ചു വിജയിച്ചത് )
    കഥ ഇഷ്ട്ടായി. ശരിക്കും ഗൃതാതുരത്വമുണര്‍ത്തുന്ന എഴുത്ത്. പൂച്ചയും പട്ടിയും,ആടും പശുവുമൊക്കെ വല്ലാത്ത വീക്ക്നെസ്സായിരുന്നു അന്നൊക്കെ. ഇപ്പോഴും വലിയമാറ്റമൊന്നുമില്ലതന്നെ.
    കുറച്ചുനേരത്തേക്കെങ്കിലും മനസ്സിനെ ഒന്നു പിന്നോട്ടുപായിച്ച ഈ എഴുത്തിന് ഒത്തിരിയാശംസകള്‍.
    സസ്നേഹം പുലരി

    ReplyDelete
    Replies
    1. പൊന്‍ പുലരിക്ക് നമസ്കാരം..
      കൊലുസിന്റെ കിടുങ്ങാമണി മാറ്റാനുള്ള ബുദ്ധിയൊന്നും അന്ന് തലയില്‍ ഉദിച്ചില്ല.. ഇനീപ്പോ പറഞ്ഞിട്ട് കാര്യോല്ലല്ലോ.. കൊലുസും പോയി.. കൊലുസിടെണ്ട പ്രായവും കഴിഞ്ഞു..

      വന്നതിലും വായിച്ചതിലും ആശംസകള്‍ അറിയിച്ചതിനും ഒരുപാട് നന്ദി.

      Delete
  15. മണിക്കുട്ടനും, വെള്ളികൊലുസും. നന്നായിരിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി.. സന്തോഷം

      Delete
  16. NANNAAYIRIKKUNNU TTO AASHAMSAKAL
    www.hrdyam.blogspot.com

    ReplyDelete
    Replies
    1. ആശംസകള്‍ക്ക് നന്ദി

      Delete
  17. ലളിതമായ എഴുത്ത്. ചിലയിടങ്ങളില്‍ ഒക്കെ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന ശൈലി. കൊള്ളാം :)

    ReplyDelete
    Replies
    1. സന്തോഷം വന്നതിലും വായിച്ചതിലും.. ആശംസകള്‍ക്ക് നന്ദി

      Delete
  18. velli kolusum, manikuttanaum,..............rayantey orma koodathey................padmyuday nombaravum...........nastapetta kolusil."nasttam" thonatha manassum..........nannai

    ReplyDelete
  19. aattinnkuttyyude kadha paranjukondu swantham jeevuthathiloode oru ottapradikshanam. nalla rachana, manoharamayirikunnu pappechi.

    ReplyDelete