ധനുമാസത്തിലെ തൃക്കേട്ട നക്ഷത്രത്തിലാണ് ഹരി മോന്റെ പിറന്നാള്‍..,. അവന്റെ രണ്ടാം പിറന്നാള്‍ നാട്ടില്‍ എല്ലാവരോടുമോപ്പം ആഘോഷിച്ചതിനു ശേഷം ഇപ്രാവശ്യം ആണ് അതിനുള്ള ഭാഗ്യം ഉണ്ടായത്.. പുതിയ വീടു പണി നടക്കുന്നത് കൊണ്ട് പത്തു പന്ത്രണ്ടാളുകള്‍ പണിക്കാരും ഉണ്ടായിരുന്നു.. അപ്പോള്‍ അമ്മയ്ക്കും ഒരാഗ്രഹം.. പണിക്കാരെ കൂടി വിളിച്ചു സദ്യ കൊടുക്കാം.. അമ്മക്ക് അതൊക്കെ വല്യ ഇഷ്ട്ടമാണ്.. ആരുടേം സഹായം ഇല്ലാതെ ഓടി നടന്നു എല്ലാം ചെയ്യും ഈ എഴുപതുകളിലും..
രാവിലെ കുളിച്ചൊരുങ്ങി ഞാനും മോനും കൂടി അമ്പലത്തിലേക്ക് ഇറങ്ങി.. പടിക്കലെത്തിയപ്പോള്‍ പുറകെ നിന്നും അമ്മയുടെ വിളി..
"എവടെ നീ പോയ്യ്വോ.. പായസത്തിനു ശര്‍ക്കര തികയില്ല്യാ.. വരുമ്പോ ആ ചെട്ട്യാരുടെ കടെന്നു രണ്ടു കിലോ മേടിച്ചോ.. ഇന്നന്നെ ങ്ങട് എത്വോ.. നി വഴീല് കാണണ പട്ട്യോടും പശൂനോടും വേല്യോടും എലോടും ഒക്കെ വര്‍ത്താനം പറഞ്ഞു നിക്കണ്ട.. വേം വന്നോള്വ.. വരണ വഴിക്ക് തൊടീക്കൂടെ വന്ന്ട്ട് പണിക്കാരോട് പറഞ്ഞാ കൊറച്ച് വാഴേല മുറിച്ച് തരും.. ഇവടെത്തെ എലയൊക്കെ കാറ്റത്ത് കീറീരിക്കുണു.. "
"ങാ ശരി " ന്നും പറഞ്ഞു കാലു വലിച്ചു നീട്ടി നടന്നു.. നേരം വൈകിയാല്‍ നട അടക്കും.. എന്നിട്ടും ഇടക്കൊക്കെ ചിലര്‍ കുശലം ചോദിച്ചു വന്നു..
"പപ്പ കുട്ടീ.. ഇതെവടയ്ക്കാ ത്ര രാവിലെന്നെ അമ്മേം മകനും കൂടി ധൃതി പിടിച്ചു ഓടണെ...?"
"ദാ അമ്പല്‍ത്തിക്ക്.. നേരം വൈകി.. നട അടക്കണേനു മുമ്പെത്തണം തിരിച്ച്വോരുമ്പോ കാണാട്ടോ.."
വീട്ടില്‍ നിന്നും ഇരുപതു മിനിട്ട് നടക്കണം.. എന്റെ കാല്പാടുകള് പതിഞ്ഞ ഇടവഴികളിലൂടെ നടക്കാനുള്ള മോഹം കൊണ്ട് ഓട്ടോ റിക്ഷയൊന്നും വിളിച്ചില്ല. പൊതുവേ നടക്കാന്‍ മടിയുള്ള ഹരി പുറകെ നടന്നു പിറുപിറുക്കുന്നുണ്ടായിരുന്നു.
ഇപ്പോഴും നാട്ടില്‍ എത്തിയാല്‍ പറ്റാവുന്ന വഴികളിലൂടെ ഒക്കെ നടക്കും.. എന്റെ ശ്വാസോച്ഛാസം ഏറ്റു വാങ്ങിയ, എന്റെ കാലടി സ്പന്ദനം നെഞ്ചിലേറ്റിയ എന്റെ നാട്.. ഗ്രാമത്തിന്റെ മുഖച്ഛായയും ഗ്രാമീണരുടെ ഹൃദയ ശുദ്ധിയും ഒക്കെ വളരെ മാറി എങ്കിലും എന്റെ മനസ്സില്‍ ആ പഴയ പച്ചപ്പട്ടു പുതച്ച വയലേലകളും തോടും കുളവും ഇടവഴികളും ഒക്കെ തന്നെ..
പഠിച്ച സ്കൂളിനടുത്തുള്ള അന്തിമഹാകാളന്‍ ക്ഷേത്രം.. തൊട്ടപ്പുറത്ത് തന്നെ ബ്രാഹ്മണന്മാരുടെ ചുമതലയിലുള്ള ദേവീ ക്ഷേത്രവും.. ആദ്യം ക്ഷേത്രത്തില്‍ പോയി.. പുഷ്പാഞ്ജലിക്ക് രസീത് എഴുതിച്ചു ശ്രീകോവിലിനകത്ത് കടന്നു..
തൊഴുതു പ്രദക്ഷിണം വെച്ച് പ്രസാദവും തീര്‍ഥവും വാങ്ങി തിരുമേനിക്ക് ദക്ഷിണയും കൊടുത്തു തിരിച്ചിറങ്ങിയപ്പോള്‍ ദാ എതിരെ നടന്നു വരുന്നു ഒരു ചുരിദാറുകാരി.. അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം മുഖത്തോട് മുഖം നോക്കി. പിന്നെ പരസ്പ്പരം ഒരു കെട്ടിപ്പുണരല്‍ ആയിരുന്നു.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി പുഷ്പ.. നാലാം ക്ലാസ്സ് മുതല്‍ ഒരേ ബെഞ്ചിലിരുന്ന് പത്താം ക്ലാസ്സ് വരെ ഒരുമിച്ചുണ്ടായിരുന്നു.. വളഞ്ഞ നീണ്ടു മൂക്കുള്ള അവളെ ആണ്‍കുട്ടികള്‍ ഇന്ദിരാഗാന്ധി എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.. അവളുടെ കല്യാണത്തിന് കണ്ടതില്‍ പിന്നെ ഇന്നാണ് കാണുന്നത്.. അവള് പഞ്ചാബിലും ഞാന്‍ ഗുജറാത്തിലും.. നാട്ടിലെത്തുമ്പോള്‍ പരസ്പരം കണ്ടു മുട്ടാറില്ല.. എങ്കിലും വിശേഷങ്ങള്‍ അറിയാറുണ്ട്..
" ഇതെത്ര കാലായടോ കണ്ടിട്ട്.. ഒരുപാട് വ്യത്യാസപ്പെട്ടിരിക്കണൂ. താനിവിടിരിക്ക്.. ഞാന്‍ തൊഴുതിട്ടു ദാ ഇപ്പ വരാട്ടോ.. വീട്ടില്‍ കേറീട്ട് കാപ്പി കുടിച്ചിട്ട് പോയാ മതി."
അമ്പലത്തിന്റെ അടുത്ത് തന്നെയാണ് അവളുടെ വീട്.. പുഷ്പ തൊഴുതു മടങ്ങുന്നത് വരെ പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു കണ്ണെത്തും ദൂരത്തുള്ള സ്കൂളിലേക്ക് മിഴികള്‍ നാട്ടു ഓര്‍മ്മകള്‍ അയവിറക്കി മതിലിനടുത്തുള്ള ആല്‍ത്തറയില്‍ ഇരുന്നു..
അല്പസമയത്തിനുള്ളില് തന്നെ പുഷ്പ വന്നു.. പിന്നെ ഓരോരോ കുടുംബ കാര്യങ്ങള്‍ പറഞ്ഞു നടന്നു അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ എത്തി. അവിടെ കൂടി തൊഴുതിട്ടു പോകാമെന്ന് കരുതി. ദേവിയെ തൊഴുതു തിരുമേനിയില്‍ നിന്നും പ്രസാദവും വാങ്ങി ആദ്യത്തെ വലം വെച്ചു വരുമ്പോള്‍ പിച്ചള പാത്രങ്ങളുടെ കലപില സബ്ദം . നോക്കിയപ്പോള്‍ തൊട്ടു മുന്നിലുള്ള കുളക്കടവില്‍ പുറം തിരിഞ്ഞിരുന്നു ഒരു സ്ത്രീ പൂജാപാത്രങ്ങള്‍ കഴുകുന്നത് കണ്ടു. അടുത്ത പ്രദക്ഷിണത്തിനിടയില്‍ ഞാന്‍ പുഷ്പയോടു ചോദിച്ചു..
'ടോ.. അതാരാ കുളക്കടവില്‍ ഇരുന്നു പൂജാപാത്രങ്ങള്‍ കഴുകുന്ന സ്ത്രീ? '
തിരിച്ചൊരു ചോദ്യമായിരുന്നു അവളുടെ മറുപടി. "തനിക്ക് മനസ്സിലായില്ലേ.. എടൊ അത് നമ്മുടെ എരുമ രാമന്റെ മകള്‍ പുഷ്ക്കലയാണ് .. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ ചലനമറ്റ് അവിടെ തന്നെ നിന്നുപോയി.. മനസ്സ് കുറേകാലം പുറകോട്ടു നടന്നു..
സ്കൂള്‍ വിദ്യാഭ്യാസ കാലം.. കൂട്ടുകാരോടൊത്ത് പോകുന്നതും വരുന്നതും പട്ടമ്മാരുടെ ഗ്രാമം വഴിക്കായിരുന്നു.. അതിനൊരു ഉദ്യേശ്യം കൂടിയുണ്ട്.. ഇരുവശത്തും ഉള്ള ആഗ്രഹാരങ്ങളുടെ മുറ്റത്ത് അമ്മ്യാരുമാര് വരച്ചിട്ട വിവിധ ഡിസൈനില്‍ ഉള്ള മനോഹരമായ അരിപ്പൊടി കോലങ്ങള്‍ കാണാം.. കയ്പക്ക, പയര്‍, വെണ്ടയ്ക്ക , തൈര് മുളക് തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കൊണ്ടാട്ടങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നത് കാണാം, ഭസ്മം ഉണ്ടാക്കാന്‍ വേണ്ടി ഉരുട്ടി ഉണക്കാന്‍ വെച്ചിരിക്കുന്ന പശുവിന് ചാണക ഉരുളകള്‍, മരയഴിയിട്ട് മറച്ച ചാരുപടിയില്‍ കെട്ടി ഉണക്കാനിട്ടിരിക്കുന്ന അമ്മ്യാമാരുടെ കസവുകരയുള്ള എഴുമുഴം കൈത്തറി ചേലയും കൂട്ടത്തില്‍ പട്ടമ്മാരുടെ കൌപീനവും.. എല്ലാം നല്ല കാഴ്ചകള്‍ ആയിരുന്നു.. ഇതെല്ലാം നോക്കി നോക്കി സ്കൂളില്‍ എത്തുമ്പോഴേക്കും ആദ്യ ബെല്‍ അടിച്ചിരിക്കും..
ഈ ആഗ്രഹാരത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബമായിരുന്നു രാമസ്വാമി പട്ടരുടെത്.. അത്യാവശ്യം കൃഷിയും കാര്യങ്ങളും രണ്ടു മൂന്നു എരുമകളും ഒക്കെ ഉണ്ടായിരുന്നു സാമിക്ക്.. പാല് വില്‍പ്പനയും ഉണ്ട്.. പട്ടരു പൊങ്ങച്ച പ്രിയനും എരുമയെ മേക്കുന്ന ആളും ആയതോണ്ട് നാട്ടുകാര്‍ എരുമ രാമന്, ബഡായി രാമന് എന്നീ ഓമനപ്പേരുകളും സാമി കേള്‍ക്കാതെ വിളിച്ചിരുന്നു..
ഭാര്യയും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്നതാണ് സാമിയുടെ കുടുംബം. ..,. മൂത്തവര്‍ രണ്ടു ഇരട്ടകള്‍.. പൂര്‍ണ്ണയും പുഷ്കലയും.. മൂന്നാമത്തെവള്‍ ലതാദേവി.. ഇരട്ട കുട്ടികളെ കണ്ടാല്‍ പെട്ടെന്നാര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.. ടീച്ചര്‍മാര്‍ക്ക് ഒരുപാട് തവണ അബദ്ധം പിണഞ്ഞിട്ടുണ്ട്.. അത്രക്കുണ്ട് സാമ്യം. നല്ല ഗോതമ്പിന്റെ നിറം..പട്ടുപാവാടയും ദാവണിയും ചുറ്റി, കവിളത്ത് കസ്തൂരി മഞ്ഞളിന്റെ തിളക്കവും, സൌന്ദര്യത്തിന്റെ നിറകുടം തന്നെയായിരുന്നു മൂന്നു പേരും.. തമിഴ് ചുവയുള്ള സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്.. സ്കൂള്‍ വിട്ടു വരുമ്പോള്‍ ഒരുമിച്ചാവും.. ബഡായി രാമന് ഇല്ലാത്ത നേരമാണെങ്കില്‍ അരിനെല്ലിക്കയോ പച്ചമാങ്ങയോ മൈലാഞ്ചിയോ മുല്ലമൊട്ടോ ഒക്കെ തരും.. സ്കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍ പിന്നെ സ്ഥിരമായി കാണാറില്ലായിരുന്നു.. ഇടെക്കെങ്ങാനും അമ്പലത്തില്‍ വെച്ചോ മറ്റോ കാണും സംസാരിക്കും. അത്ര തന്നെ.. കാലത്തിന്റെ കുത്തൊഴുക്കില്‍ ആരൊക്കെയോ എവിടൊക്കെയോ എത്തി.. ജീവിതത്തിലെ ഓട്ട പന്തയത്തിനിടയില്‍ പലരുടെയും മുഖങ്ങള്‍ ഓര്‍മ്മയില്‍ വരാറില്ല എന്നതാണ് സത്യം.
"താനെന്താടോ അവട തന്നെ നിന്നേ.. വാ ഒരു പ്രദക്ഷിണം കൂടി ബാക്കീണ്ട്.." പുഷ്പയുടെ വിളി എന്നെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു കൊണ്ട് വന്നു..
"എരുമ രാമന്റെ ഏതു മകള്‍ ആണത്?
"ഇരട്ടകളിലെ പുഷ്കലയാണ്." പുഷ്പയുടെ മറുപടി.
"എന്താടോ ആ കുട്ടീടെ കോലം ഇങ്ങനെ? ഞാന്‍ കണ്ടിട്ട് കാലം കൊറെ ആയി.. എപ്പോഴോ അമ്മ പറഞ്ഞിരുന്നു പെണ്കുട്ട്യോളുടെ കല്യാണം ഒക്കെ കഴിഞ്ഞു .. അമ്മ്യാരും പട്ടരും ഒക്കെ മരിച്ചു എന്നൊക്കെ.. ഇതിപ്പോ അവളെ കണ്ടിട്ട് എനിക്ക് മനസ്സിലായാതെ ഇല്ല്യ.. അവളെന്താ അമ്പലത്തില്‍ പാത്രം കഴുകണേ?
" അവള്ടെ കാര്യൊക്കെ വല്ല്യ കഷ്ട്ടത്തി ലാടോ.. പാവം.. ഉയര്‍ന്ന ജാതീല് ജനിച്ചു പോയതൊരു ശാപായിരിക്ക്യാ അവള്‍ക്കു.. അല്ലെങ്കില്‍ എന്തെങ്കിലും പണിയെടുത്തു ജീവിക്കായിരുന്നു. ഇതിപ്പോ അയ്നും വഴീല്ല്യാണ്ടായി.."
പട്ടരു മരിക്കണെനു മുമ്പേ കൃഷിയൊക്കെ വിറ്റ് മൂന്നു പെണ് മക്കള്ടെം കല്യാണം നടത്തി.. ചെറിയവള് ബോംബല്.. ഒരു വിധം തരക്കെടില്ല്യാണ്ട് കഴിയാണ് കുടുംബായിട്ടു.. ഇരട്ടകളിലുള്ള മറ്റേ കുട്ടി നാട്ടില്‍ തന്ന്യാ.. അതിനും വല്യ കുറവോന്നൂല്ല്യാ.. ഇതിന്റെ കാര്യാ കഷ്ട്ടം.. ഓരോരുത്തരുടെ വിധി. അല്ലാണ്ടെന്താ പറയ്യ "
പ്രദക്ഷിണം അവസാനിക്കുന്നിടത്ത് എത്തിയപ്പോഴേക്കും തേച്ചു മിനുക്കിയ പൂജാ പാത്രങ്ങളുമായി കുളക്കടവില്‍ നിന്നും പുഷ്കലയും കേറി വന്നു.. പുഷ്പയെ നോക്കി പുഞ്ചിരിക്കുന്നതോടൊപ്പം എന്റെ നേര്‍ക്ക് സംശയത്തോടെ ഒരു നോട്ടമെറിയാനും മറന്നില്ല..
"പുഷ്കലക്ക് ഇയാളെ മനസ്സിലായോ? " എന്റെ നേര്‍ക്ക് കൈ ചൂണ്ടി പുഷ്പ ചോദിച്ചു..
നല്ല പരിചയം തോന്നണുണ്ട് .. പക്ഷെ ഓര്‍മ്മ കിട്ടണില്ല്യ.. എന്താ പേര്?
ഡോ. ഇത് നമ്മട്യോക്കെ ഒപ്പം സ്കൂളില്‍ പഠിച്ച പത്മശ്രീയാ.. ഞാനും ശ്ശി കാലായിരിക്കുണൂ കണ്ടിട്ട്.. ന്നാലും ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും പെട്ടെന്ന് മനസ്സിലായീട്ടോ..
പുഷ്കലക്ക് സുഖല്ലേ.. ഞാന്‍ ചോദിച്ചു.. ഒരുപാട് കാലായി കണ്ടിട്ട്.. എനിക്കാദ്യം മനസ്സിലായില്ല്യാട്ടോ.. എന്റെ ഓര്‍മ്മെലുള്ള മോഖേ അല്ല.. വല്ലാണ്ട് മാരീരിക്കാന് താന്‍.. ,. പ്രായൊക്കെ ആയാലും പഴേ ചായ മാറില്ല്യാലോ.. അതോണ്ടല്ലേ ഞാനും പുഷേപേം കണ്ടപ്പോഴേ മനസ്സിലായത്.. ,.
ഒരു വിളറിയ ചിരി ആയിരുന്നു മറുപടി..
എന്തൊക്ക്യാ വിശേഷം? കുടുംബം കുട്ട്യോള് ഒക്കെ?
ഒരു മകന്ണ്ട്.. പത്താം ക്ലാസ്സ് വരെ പഠിച്ചു.. പയ്നെട്ടു വയസ്സായി . കൂടുതല്‍ പഠിപ്പിക്കാന്‍ എന്നെ കൊണ്ട് നിവര്‍ത്തില്ല്യാരുന്നു . ഇപ്പൊ ഒരു സ്കൂളില്‍ പ്യൂണിന്റെ പണി കിട്ടീട്ടുണ്ട്.. സ്ഥിരോന്ന്വല്ല..
അപ്പൊ ഭര്‍ത്താവ്?
ന്റെ സാമി ഇല്ല്യാ.. മകന് രണ്ടു വയസ്സ് തികയനെനു മുംബന്നെ ദൈവം തിരിച്ചു വിളിച്ചോണ്ട് പോയി.. '
അത് പറയുമ്പോള്‍ കണ്ണില്‍ നിന്നും കുടുകുടെ കണ്ണീര്‍മുത്തുകള്‍ പൊഴിയുന്നുണ്ടായിരുന്നു..
"ഇവടത്തെ ഈ ചെറിയ പണിണ്ട്.. അഞ്ഞൂറുപ്പ്യ കിട്ടും.. ദേവിടെ പണി ചെയ്തു കിട്ടണതല്ലേ.. അവിടുത്തെ തീരുമാനം ന്താച്ചാ അതുപോലെ നടക്കട്ടെ." വീണ്ടും ആ വിളറിയ ചിരി.
കൂടുതല്‍ നേരം എനിക്കവിടെ നില്ക്കാന് തോന്നിയില്ല.. ദേവിയെ തൊഴത ആത്മ സംതൃപ്തി നിമിഷ നേരം കൊണ്ടില്ലാതായി.. മോന്റെ പിറന്നാള്‍ ആണെന്ന കാര്യവും ഞാന്‍ മറന്നു..
വീണ്ടും കാണാമെന്ന് യാത്ര പറഞ്ഞു പിരിയുമ്പോള്‍ മനസ്സില്‍ ഒരു മുള്ള് കൊണ്ട വേദന..
"താന്‍ വീട്ടിലേക്കു വരുന്നില്ലേ.?" പുഷ്പയുടെ ചോദ്യം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി..
"സോറി.. ഒന്നും വിചാരിക്കരുത്.. ഞാന്‍ തിരിച്ചു പോകുന്നെന് മുമ്പ് ഒരു ദിവസം തീര്‍ച്ചയായും വരും.. തന്റെ അമ്മയേം കാണണം എനിക്ക്.. അവളെ കണ്ടതിനു ശേഷം ഒരു മൂഡില്ല.. എങ്ങനെ കഴിയേണ്ട കുട്ട്യാരുന്നു.. ന്നെ നിര്‍ബന്ധിക്കരുത്.. പോണേനു മുമ്പ് തന്റെ വീട്ടില്‍ വന്നിട്ടേ പോവൂ.. ഒറപ്പ്..
പിന്നീടവള്‍ നിര്‍ബന്ധിച്ചില്ല.. യാത്ര പറഞ്ഞു രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞപ്പോള്‍ ഇടക്കൊന്നു തിരിഞ്ഞു നോക്കി.. അമ്പല മുറ്റത്ത് നിന്ന് പുഷ്കല കൈവീശി കാണിക്കുന്നുണ്ടായിരുന്നു.. പാവം..
ദാമ്പത്യത്തിന്റെ മധു ആവോളം നുകരാന്‍ കഴിയാതെ അകാലത്തില്‍ ചിറകുകള് കരിഞ്ഞു വീണ പൂമ്പാറ്റയെ പോലെ നിരാലംബയായൊരു സ്ത്രീ.. ഉന്നത ജാതിയില്‍ ജനിച്ചു പോയത് കൊണ്ട് മറ്റുള്ളവരുടെ മുന്നില്‍ സഹായം അഭ്യര്‍ഥിക്കാനോ മറ്റു ജോലികള്‍ ചെയ്യാനോ കഴിയുന്നില്ല.. രക്ഷിക്കാന്‍ ആളില്ലെങ്കിലും വിമര്‍ശിക്കാന്‍ ഒരു സമൂഹം തന്നെ ഉണ്ട് മുന്നിലും പിന്നിലും.
ജീര്‍ണ്ണിച്ചു വീഴാറായ അഗ്രഹാരത്തിലെ അടുക്കളയില്‍ പുകയൂതി ജീവിതം ഹോമിക്കുന്നവര്‍....,. ഇതൊരു പുഷ്കലയുടെ മാത്രം കഥയല്ല.. നമ്മുടെ സമൂഹത്തില്‍ നാമറിയാതെ ഇങ്ങനെ എത്രയോ പേര്..,. സവര്‍ണ്ണ ജാതിയുടെ മതില്കെട്ടിനുള്ളില് വീര്‍പ്പു മുട്ടുന്നവര്‍... , ഒരു നേരത്തെ വിശപ്പടക്കാന്‍ പാടു പെടുന്നവര്‍ ഉണ്ടാവും.. ആരാലും ശ്രദ്ധിക്കപ്പെടാതെ, ക്ലാവ് പിടിച്ചു, മാറാല മൂടിയ നിലവറകളില്‍ ഉപേക്ഷിക്കപ്പെട്ട നിലവിളക്കു പോലെ. ഇവരുടെ മനസ്സിലും കാണില്ലേ തേച്ചു മിനുക്കി ആഗ്രഹങ്ങളും മോഹങ്ങളും കൊണ്ട് എണ്ണയും തിരിയുമിട്ടു ഒരിക്കലെങ്കിലും തെളിഞ്ഞു കത്താന്‍. മഹത്തായ മനുഷ്യ ജന്മം ഒരിത്തിരിയെങ്കിലും ആസ്വദിക്കാന്‍.. ..
പാവപ്പെട്ടവരെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെയും സഹായിക്കുന്ന ഒരു പാടു സന്നദ്ധ സംഘടനകള്‍ ഉണ്ട്.. വ്യക്തികള്‍ ഉണ്ട്, സര്‍ക്കാറുണ്ട്.. പക്ഷെ ഉന്നത ജാതിയില്‍ പിറന്നത് കൊണ്ട് ഇവര്‍ക്ക് നേരെ ആരുടേയും സഹായ ഹസ്തം നീളുന്നില്ല, പൊള്ളയായ ആഡ്യത്ത്വം തലയില്‍ ചുമക്കുന്നത് കൊണ്ട് ആരുടെ മുമ്പിലും സഹായത്തിനു കൈ നീട്ടാന്‍ ഇക്കൂട്ടരുടെ അഭിമാനം സമ്മതിക്കുന്നുമില്ല.. സ്വന്തം വിധിയെ പഴിച്ചു, അഗ്രഹാരത്തിലെ അടുപ്പുകളില്‍ കത്താതെ കരിഞ്ഞുപുകയുന്ന വിറകു കൊള്ളി പോലെ, ജീവിതമെന്ന കറുത്ത പുകച്ചുരുളുകളിലേക്ക് നോക്കി ദീര്‍ഘനിശ്വാസം ഉതിര്‍ക്കുന്ന ജന്മങ്ങളെ തേടി, സഹായത്തിന്റെ ഒരു തുണ്ടു വെട്ടവുമായി ആരെങ്കിലുമൊക്കെ വന്നിരുന്നെങ്കില്‍...,..!!!!
-പദ്മശ്രീ നായര്‍-
-പദ്മശ്രീ നായര്‍-
വികാരപരമായ ചിന്തകൊണ്ട് ഒരുമാറ്റവുമുണ്ടാകില്ല.മാറ്റത്തിന് വിവേകപരമായ സമീപനം ഉണ്ടാകണം
ReplyDeleteഇനിയും ഇതുപോലെ എത്രയോ അഗ്രഹാരങ്ങളില്‍ എത്രയോ പുഷ്കലമാര്‍...,..!!!
ReplyDeleteഉന്നതകുലജാതരായ ഇത്പോലെ പുറത്ത്പ്രകടിപ്പിക്കാത്ത ദാരിദ്ര്യത്തില്‍
ജീവിതം എരിഞ്ഞുതീരുന്നവര്ക്ക് നമ്മള് സഹായം എത്തിക്കാന്‍ തുനിഞ്ഞാലും,
അല്ലെങ്കില്‍ അവരുടെ ഇല്ലായ്മകളിലേയ്ക്കു എത്തിനോക്കി പരിഹാരം
കാണാന്‍ ശ്രമിച്ചാലും പഴയ ആഡ്യത്വമനോഭാവം വച്ചുപുലര്‍ത്തി നമ്മെ അകറ്റി നിര്‍ത്തുന്ന
ആളുകളും ഇത്തരക്കാര്ക്കിടയിലുണ്ട്,എന്നതും ഒരു വിരോധാഭാസമാണ്.
നന്മയുള്ള ചിന്തകളാലും, സഹായത്താലും നമ്മുക്കും ഇവര്‍ക്കൊരു കൈത്താങ്ങുമായി ഒപ്പമുണ്ടാകാന്‍
ഇനി ശ്രമം തുടങ്ങാം...!!...
ReplyDeleteഹോ സമ്മദിച്ചു ചേച്ചി
നല്ല കിടിലൻ ഓർമ്മക്കുറിപ്പ്
ശരിക്കും നൊമ്പരപ്പെട്ടു വായനയുടെ അവസാനത്തിലെത്തിയപ്പോൾ
ഞാനും ആഗ്രഹാരത്തിലൂടെ സഞ്ചരിച്ച അതെ അനുഭൂതി കിട്ടി
ആശംസകൾ
അതെ
ReplyDeleteനമ്മുടെ സമൂഹത്തില്‍ നാമറിയാതെ ഇങ്ങനെ എത്രയോ പേര്.......................
kanathey pokunna, ariyatha pokunna....ariyumbol.vingunna hridhyangalil......vedhana mathram bakkiyakki.............padma
ReplyDelete