Sunday 4 August 2013

നന്ദൂട്ടി...!!




മുഖപുസ്തകത്തിലൂടെയാണ് ഞാന്‍ നന്ദൂട്ടിയെ പരിചയപ്പെട്ടത്.. തൃശ്ശൂര്‍ജില്ലയിലെ ഒരു സ്കൂളില്‍ ടീച്ചര്‍ ആയിരുന്നു.. പക്ഷെ ഒരു ടീച്ചറുടെ ഗമയോന്നും അവള്‍ക്കു സുഹൃത്തുക്കളോട് ഇല്ലായിരുന്നു.. ഒരു പത്തു വയസ്സുകാരിയുടെ ചുറു ചുരുക്കോടെ മുഖപുസ്തകത്തില്‍ ഓടി നടന്നിരുന്ന ഒരു മുപ്പത്തിയാറുകാരി.. ഇടക്കെപ്പോഴോ ആണ് ഞങ്ങള്‍ തമ്മില്‍ പരിചയമായത്.. ആദ്യമൊക്കെ ദൂരേന്ന് നോക്കി കണ്ടു.. ഇന്‍ബോക്സില്‍ ഇടയ്ക്കു എന്തൊക്കെയോ പറഞ്ഞു.. ക്രമേണ ആ അടുപ്പം വളരുകയായിരുന്നു.. അവള്‍ക്കു ഞാന്‍ അമ്മയായി, ചേച്ചിയായി, കുസൃതിത്തരങ്ങള്‍ ഒപ്പിച്ചു ദേഷ്യം പിടിപ്പിക്കുന്ന കളിക്കൂട്ടുകാരിയായി..

സ്കൂളില്‍ ഇന്റെര്വല്‍ സമയത്ത് തക്കം കിട്ടിയാല്‍ ജി. ടാക്കില്‍ ചാറ്റ് ചെയ്യും.. അങ്ങനെ ഓരോ ദിവസം കൂടുന്തോറും ഞങ്ങളുടെ ബന്ധം വളരുകയായിരുന്നു.. ഭര്‍ത്താവ് വിദേശത്തു.. മൂന്നു പ്രാവശ്യം ഗര്‍ഭിണി ആയിട്ടും അമ്മയാവാന്‍ കഴിഞ്ഞില്ല.. ഒടുവില്‍ ഈശ്വരന്‍ കനിഞ്ഞു.. നാലാമതും ഗര്‍ഭിണിയായി.. പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആവാന്‍ പോകുന്ന സമയത്ത് എന്‍റെ ഫോണ്‍ നമ്പര്‍ മേടിച്ചിരുന്നു.. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം അതിരാവിലെ എന്‍റെ ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. നന്ദൂട്ടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി എന്ന സന്തോഷ വാര്‍ത്തയായിരുന്നു അത്.. അവളുടെ ബന്ധത്തില്‍ ഉള്ള ഒരനിയന്‍ ആയിരുന്നു വിവരം അറിയിച്ചത്..

പാറൂട്ടിയുടെ ഓരോ ദിവസത്തെ വളര്‍ച്ചയെ പറ്റിയും അവളുടെ വാശിയേ പറ്റിയും കുറുമ്പിനെ പറ്റിയും ഒക്കെ മടുക്കാതെ എഴുതും. ഒരു പുതിയ ലോകത്തായിരുന്നു അവള്‍. ,.. പ്രസവാവധി കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങി.. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം അവളെ കാണാതായി.. ദിവസങ്ങള്‍ കഴിഞ്ഞു.. ഒരു വിവരവും ഇല്ല.. പിന്നീട് മുഖപുസ്തകത്തിലെ ഒരു സുഹൃത്ത്‌ പറഞ്ഞാണറിഞ്ഞത്.. നന്ദൂട്ടിക്കു ഒരു അപകടം പറ്റി, ഹോസ്പിറ്റലില്‍ ആണെന്ന്.. വ്യക്തമായ വിവരങ്ങള്‍ അവര്‍ക്കും അറിയില്ല.. എനിക്കാകെപ്പാടെ വേവലാതിയായി.. ഇത്രയൊക്കെ ആണെങ്കിലും ഞാനും അവളും തമ്മില്‍ ഒരിക്കല്‍ പോലും വോയിസ്‌ ചാറ്റ് ചെയ്യുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല.. എനിക്കവളുടെ ഫോണ്‍ നമ്പറും അറിയില്ലായിരുന്നു..

ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ പെട്ടെന്നൊരു ദിവസം ജി മെയിലില്‍ പ്രത്യക്ഷപ്പെട്ടു.. എനിക്കാശ്വാസം ആയി.. എന്‍റെ സ്വഭാവം വെച്ച് കാര്യമറിയാതെ ഞാന്‍ കുറെ വഴക്ക് പറഞ്ഞു.. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍, ഹോസ്പിടല്‍ മുറിയിലിരുന്നു നേഴ്സിന്റെ കണ്ണ് വെട്ടിച്ചു ലാപ്ടോപ്പില്‍ വിരല്‍തുമ്പിലൂടെ അവള്‍ പറഞ്ഞ കഥ കേട്ട് ഞാന്‍ തരിച്ചിരുന്നു പോയി..

ഒരു ദിവസം സ്കൂളിലേക്കുള്ള യാത്രയില്‍ എതിരെ വരുന്നൊരു ടിപ്പര്‍ ലോറി അവള്‍ ഓടിച്ചിരുന്ന ആക്ടീവയില്‍ ഇടിച്ചു തെറിപ്പിചത് മാത്രം ഓര്‍മ്മയുണ്ട്.. എത്രാമത്തെ ദിവസം ആണ് ബോധം വന്നതെന്നോ എന്നൊന്നും ഓര്‍മ്മയില്ല.. ബോധം വന്നപ്പോള്‍ ആശുപത്രി കിടക്കയില്‍.. ,.. ശരീരത്തിന്റെ ഇടതുഭാഗം മുഴുവനും തളര്‍ന്നു.. അവളുടെ അടുത്ത വരികള്‍ വായിച്ചെടുത്തപ്പോള്‍ എന്‍റെ തലയ്ക്കു ആരോ കൂടം എടുത്തു അടിച്ചത് പോലെ തോന്നിപ്പോയി.. ആ അപകടത്തില്‍ എന്‍റെ നന്ദൂട്ടിയുടെ സംസാര ശേഷി നഷ്ട്ടപെട്ടിരുന്നു.. !!!!!

കലപിലാ പറഞ്ഞും തുള്ളിച്ചാടി നടന്നിരുന്ന എന്‍റെ നന്ദൂട്ടി... ഒരു വാക്ക് സംസാരിക്കാന്‍ കഴിയാതെ, അനങ്ങാന്‍ വയ്യാതെ, നാലു മാസം മാത്രം പ്രായമുള്ള കാത്തു കാത്തുണ്ടായ തന്‍റെ പൊന്നോമന പാറുക്കുട്ടിയെ ഒന്നെടുത്തു താലോലിക്കാന്‍ കഴിയാതെ , അവളെ അമ്മിഞ്ഞയൂട്ടാന്‍ കഴിയാതെ മരിച്ചതിനു തുല്യമായി ജീവിക്കുന്നു.. ദൈവത്തെ പോലും വെറുത്ത നിമിഷം.. തലച്ചോറിനകത്ത് ഇടയ്ക്കിടെ ഉണ്ടാവുന്ന രക്തസ്രാവം ആണത്രേ സംസാര ശേഷി വീണ്ടെടുക്കാന്‍ കഴിയാത്തത്. അങ്ങിനെ ഒന്നര മാസത്തോളം ആശുപത്രിയില്‍ കിടന്നു.. വലിയ ഗുണം ഒന്നുമില്ല.. ഡോകടര്‍മാരുടെ ശ്രദ്ധയില്‍ പെടാതെ നേഴ്സിന്റെ ദയവു കൊണ്ട് വേറെ ആരും കാണാതെ ലാപ്ടോപ്പില്‍ ഒരിത്തിരി പഴുത് കിട്ടുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ ആണ്.. " പപ്പൂസേ .. നന്ദുട്ടിക്ക് ആജീവനാന്ത പൊട്ടിയായി ബ.ബാ. ബ.. എന്നും പറഞ്ഞു കഴിയേണ്ടി വരുമോ" ഈ ചോദ്യം എന്നെ തളര്‍ത്തി..

വിവരങ്ങള്‍ അറിഞ്ഞു ഇതിനിടക്ക്‌ ഭര്‍ത്താവും എത്തിയിരുന്നു.. നേര്‍ച്ച നേര്‍ന്ന പ്രകാരം പാറൂട്ടിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ചോറൂണ് നടത്തേണ്ട സമയം ആയി.. ആ ഒരു മുഹൂര്‍ത്തം അവള്‍ ഒരു പാട് സ്വപ്നം കണ്ടതാണ്.. അവളുടെ വാശിക്ക് മുമ്പില്‍, ഡോകടരുടെ അനുമതിയോടെ ഒരു ദിവസത്തേക്ക് ആശുപത്രി വാര്‍ഡില്‍ നിന്ന് പുറത്തു കടന്നു.. വെറുതെ ഗുരുവായൂരില്‍ പോയി.. പുറത്തു കാറില്‍ തന്നെ ഇരുന്നു.. വെറുതെ ഒരു യാത്ര.. തിരിച്ചു വീണ്ടും ആശുപത്രി കിടക്കയിലേക്ക്..

അപകടം നടന്നു രണ്ടു മാസം കഴിഞ്ഞു.. ലക്ഷക്കണക്കിന് രൂപ ഒഴുകിയതല്ലാതെ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല.. ഇടയ്ക്കിടെ ചെവിയില്‍ കൂടിയുള്ള തലച്ചോറില്‍ നിന്നുള്ള രക്തസ്രാവം . ഒടുവില്‍ ഭര്‍ത്താവ് തീരുമാനമെടുത്തു.. വിദേശത്തു കൊണ്ട് പോയി ചികിത്സിക്കാം.. ആരും എതിര്‍ത്തില്ല.. അങ്ങിനെ പോകാനുള്ള ഒരുക്കങ്ങള്‍ ആയി.. പോകുന്നതിന്റെ തലേ ദിവസം എന്നോട് കുറെയേറെ ചാറ്റ് ചെയ്തു.. പെട്ടെന്ന് സുഖമായി വരാന്‍ ഒരമ്മയെ പോലെ അനുഗ്രഹിക്കണമെന്നു പറഞ്ഞു.. മിണ്ടണം എന്നാഗ്രഹിച്ച നിമിഷങ്ങളില്‍ എനിക്ക് ശബ്ദം ഇല്ലാതായല്ലോ എന്ന് പറഞ്ഞു കരയുന്ന കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല.. ഞാന്‍ വിശ്വസിക്കുന്ന ദൈവങ്ങളോടോക്കെ അവള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു.. എത്രയും വേഗം സുഖമായി വരാന്‍ അനുഗ്രഹിച്ചു..

പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഓണ്‍ലൈനില്‍ അവളുടെ വരവ് പ്രതീക്ഷിക്കുകയായിരുന്നു.. രണ്ടാഴ്ച കഴിഞ്ഞു.. ഇടിത്തീയായി ആ വാര്‍ത്തയാണ് എന്നിലേക്ക് എത്തിയത് .. തകര്‍ന്നു പോയി ഞാന്‍.... ,. പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ ഭര്‍ത്താവിനോടൊത്ത് വിദേശത്തു ചികില്‍സക്കായി പുറപ്പെട്ട നന്ദൂട്ടി... തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് പെട്ടെന്ന് തലയില്‍ നിന്നുള്ള രക്തസ്രാവം കൂടുതലായി, അബോധാവസ്ഥയില്‍ ആയി.. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ആത്മാവ് നന്ദൂട്ടിയുടെ ശരീരത്തെ ഉപേക്ഷിച്ചു ചിറകടിച്ചു പറന്നുയര്‍ന്നു..

ഇതൊന്നുമറിയാതെ നിഷ്കളങ്കമായി ചിരിക്കുന്ന അവളുടെ മോള്‍ പാറൂട്ടി, ഭാര്യയോടൊത്ത് ജീവിച്ചു കൊതി തീരാത്ത ഭര്‍ത്താവ്, പ്രായമായ അച്ഛനമ്മമാര്‍, ചേച്ചിയെ ഈ ലോകത്തുള്ള എന്തിനേക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന ഒരേ ഒരനിയത്തി.. എല്ലാവരെയും ദുഃഖത്തിന്‍റെ ആഴക്കടലില്‍ തള്ളിയിട്ടു അവള്‍ പോയി..

ഒരാഴ്ചക്ക് ശേഷം , നന്ദൂട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാതെ കോളേജ് ലക്ചറര്‍ ആവാന്‍ തയ്യാറെടുത്തിരുന്ന നന്ദൂട്ടിയുടെ ഒരേ ഒരനിയത്തി - വന്ദന..

"ചേച്ചിയില്ലാത്ത ലോകത്ത് എനിക്ക് ജീവിക്കണ്ട.. അച്ഛനും അമ്മയും പൊറുക്കണം.. ഞാന്‍ എന്റെ ചേച്ചിയുടെ അടുത്തേക്ക് പോകുന്നു " എന്നൊരു കുറിപ്പ് എഴുതി വെച്ച് അവള്‍ ആത്മഹത്യ ചെയ്തു.. ചേച്ചിയുടെ പ്രതിരൂപമായ പാറൂട്ടിയെ എങ്കിലും അവള്‍ക്കു ഒരു നിമിഷം ഓര്‍ക്കാമായിരുന്നു..

അവളുടെ സഹപ്രവര്‍ത്തകയുടെ സഹായത്തോടെ ചില ഡയറി കുറിപ്പുകള്‍ കിട്ടിയതായി അറിഞ്ഞു.. അതിലൊന്ന് എനിക്ക് വേണ്ടി എഴുതി വെച്ചതായിരുന്നത്രേ.. ഒരു ഫേസ്ബുക്ക് സുഹൃത്ത്‌ വഴി കിട്ടിയ എനിക്കായി കുറിച്ച എന്‍റെ നന്ദൂട്ടിയുടെ വരികള്‍ :
............................................................................................................
ente chakkara padmuse,
Njan orupad ishtapet poyi. Pakshe endu cheyyana, ee nandoottikku pokanulla samayam ayennu thonnunnu. Pakshe enikoru karyathel mathram vishamamundu. Ente sabdam chechiye kelpikkan kazhyathathil. Njan thanna vakku vifalamakuvan pokuvanenna thonnenath. Enkilum ente amme, ente nejil orit swasam avaseshikkunnundel njan varum....apol theri vili nadatham namuk ketto paratta padmu......

(എന്‍റെ ചക്കര പത്മൂസേ,
ഞാന്‍ ഒരുപാട് ഇഷ്ട്ടപെട്ടു പോയി. പക്ഷെ എന്ത് ചെയ്യാനാ, ഈ നന്ദൂട്ടിക്കു പോകാനുള്ള സമയം ആയെന്നു തോന്നുന്നു. പക്ഷെ എനികൊരു കാര്യത്തില്‍ മാത്രം വിഷമമുണ്ട്. എന്‍റെ ശബ്ദം ചേച്ചിയെ കേള്‍പ്പിക്കാന്‍ കഴിയാത്തതില്‍.., ഞാന്‍ തന്ന വാക്ക് വിഫലമാകുവാന്‍ പോകുവാണെന്നാ തോന്നണത്.. എങ്കിലും എന്‍റെ അമ്മേ, എന്‍റെ നെഞ്ചില്‍ ഒരിറ്റ്‌ ശ്വാസം അവശേഷിക്കുന്നുണ്ടെല്‍ ഞാന്‍ വരും.. അപ്പോള്‍ തെറി വിളി നടത്താം നമുക്ക്.. കേട്ടോ പരട്ട പത്മൂ.... )

.........................................................................................................

ജീവിത യാത്രയില്‍ പലരുമായി പലപ്പോഴായി അടുക്കുന്നു.. അതില്‍ തന്നെ വളരെ കുറച്ചു പേരുമായി നാമറിയാതെ തന്നെ ഒരാത്മ ബന്ധം ഉരുത്തിരിയുന്നു. അങ്ങിനെ ഉള്ളവരെ ദൈവം നേരത്തേ തിരിച്ചു വിളിച്ചാലോ? ലോകത്തിലെ ഏക സത്യം.. മരണം.. അംഗീകരിക്കപ്പെടേണ്ട സത്യം... മനസ്സില്‍ മരിക്കാത്ത ഓര്‍മ്മകളും ഒരിറ്റു കണ്ണുനീരും മാത്രം. മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ക്ക് അതുമാത്രമേ കൊടുക്കാന്‍ കഴിയൂ..

പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ നമ്മുടെ മനസ്സില്‍ ഇല്ലാതാവുമ്പോള്‍ മാത്രമേ അവര്‍ മരിക്കുന്നുള്ളൂ...എന്‍റെ മനസ്സില്‍ നന്ദൂട്ടി ഇന്നും ജീവിക്കുന്നു..എന്നെന്നും ജീവിക്കും.. സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നന്ദൂട്ടി എല്ലാം കാണുന്നുണ്ടെങ്കില്‍....,.. സൌഹൃദ ദിനത്തില്‍ ഈ ഓര്‍മ്മക്കുറിപ്പ്‌ അവള്‍ക്കായി സമര്‍പ്പിക്കുന്നു..
 — 




4 comments:

  1. ഇത് വെറും ഒരു കഥയാവാണേ എന്ന് പ്രാര്‍ഥിച്ചു പോയി....ചില മനുഷ്യര്‍ ഇങ്ങനെയാണ്.അറിയാതെ ജീവിതത്തിലേക്ക് കടന്നു വരും സ്വന്തമെന്നപോലെ അടുക്കും.പക്ഷെ ഒരു കളിപ്പാട്ടം തട്ടി തെറിപ്പിക്കും പോലെ വിധി സങ്കടങ്ങള്‍ ബാക്കി തന്നു അവരെയും കൊണ്ട് പോകും.ഉള്ളില്‍ തട്ടുന്ന എഴുത്ത്

    ReplyDelete
  2. ഇതൊരു കഥമാത്രം ആയിരിക്കട്ടെ.വിധിയുടെ ക്രൂരവിനോദത്തിന്റെ കഥ.

    ReplyDelete
  3. aaa priya suhrtinte Aathmavin nithia shandi nherunhu
    karunayillatha deivam kannillatha lokam kalarpillatha snehathinte ormakal njanghalk aezudi vecha aente priyapetta padma ammak inioru suhrtine kurichum id poloru vajakanghal aezudan ida veruthadirikatte

    ReplyDelete
  4. ithokke kaanumpol puthiya souhruthangal vendaa ennu thonnum..എന്തൊരു അവിവേകം ആണാ ഇളയ കുട്ടി കാണിച്ചത് വല്ലാത ഫീല്‍ിംഗ് ആയി ....

    ReplyDelete